Showing posts with label വി.എം ഗിരിജ. Show all posts
Showing posts with label വി.എം ഗിരിജ. Show all posts

Sunday, April 3, 2016

പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍ / വി.എം ഗിരിജ


പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍
എങ്ങനെയാവുമാപ്പാര്‍ക്കില്‍?
എല്ലാ വിളക്കുമണഞ്ഞാലീപ്പാതിര
എങ്ങനെയാവുമീ നാട്ടില്‍?
നട്ടുച്ചനേരത്തു കണ്ട പാടങ്ങളില്‍
പുറ്റുപോല്‍ പൊന്തും ഇരുട്ടില്‍
എത്രയുണ്ടാവും തണുപ്പിന്‍റെ കൈപറ്റി-
പ്പച്ച പടര്‍ന്നതിന്നോര്‍മ്മ?
കാറു പോകാത്തീത്തവിട്ടു പാതയ്ക്കെല്ലാ-
മേതോ ചിറകു മുളയ്ക്കും.
വീണുകിടക്കും നിലാവു കുടിക്കുവാന്‍
ആടും നിഴലുകള്‍ നോക്കും.
പെണ്ണുങ്ങള്‍ കാലുവെക്കാത്തതാം പാതിരാ-
ക്കുന്നിലെന്താവും അന്നേരം?
പാലകളില്‍പ്പൂ വിരിയുമോ?
നക്ഷത്രമാലകളാടുമോ മീതേ?
കള്ളുകുടിയന്മാര്‍ വീണുകിടക്കുന്ന കല്ലുവഴികളും കൂടെ
നിന്നു മുരളുന്ന വാലാട്ടിനായയും-
എന്നൊന്നു കാണും ഒറ്റയ്ക്ക്?
------------------------------------------------------- 

Tuesday, October 21, 2014

പഠിത്തം / വി.എം ഗിരിജ


എങ്ങനെ പഠിച്ചു ഞാന്‍ നടക്കാന്‍?വീഴാന്‍? വീണ്ടും
പൊങ്ങി വന്നതുപോലെ കൊച്ചു കാലടി വെക്കാന്‍?
എങ്ങനെ പഠിച്ചു ഞാനുണ്ണുവാന്‍, വിരലിലൂ-
ടൊന്നുമേ കൊഴിയാതെ, വീഴാതെ വായില്‍ ക്കൊള്ളാന്‍?

എങ്ങനെ പഠിച്ചു ഞാന്‍ വായിക്കാന്‍, പൂക്കള്‍ തോറു-
മെന്നപോല്‍ വാക്കില്‍ ചേരുമക്ഷരങ്ങളില്‍, താളില്‍,
കണ്ണു പാറിക്കാന്‍, അകത്തേന്‍ ഒന്നു നുകരുവാന്‍?

എങ്ങനെ പഠിച്ചു ഞാന്‍ കുഞ്ഞുടുപ്പൂരാന്‍? ഇടാന്‍?
എങ്ങനെ കുളിക്കുവാന്‍ പഠിച്ചു? മുടി കോതാന്‍ ?
എങ്ങനെ മനുഷ്യര്‍ തന്‍ വാഴ്വിന്‍റെ ചരിത്രത്തില്‍
വന്നു ഞാന്‍ വിനീതമെന്‍ ചേതന പകയ്ക്കുമ്പോള്‍?

ഒന്നുതാനറിയാം നീ ചിരിമിന്നലാല്‍
എന്നെ ഒന്നു തൊട്ടത്...
നിന്നെ സ്നേഹിക്കാന്‍ പഠിച്ചത്.
നിന്‍റെ കാലുകള്‍ നോവാതിരിക്കാന്‍ പുല്ലായത്
നിന്‍റെ ചുണ്ടിനു മധു തേടി ഞാന്‍ അലഞ്ഞത്!
എന്‍റെ വിത്തുകള്‍ വീണു മുളയ്ക്കുന്നത്
നിന്‍റെ പൂവുകള്‍ നീളേ വിരിയുന്നത്
നിന്‍റെ കണ്ണുകളെ ഞാന്‍ കടലായ്
കരയായി നിന്നു സാന്ത്വനിപ്പിച്ചത്...
സ്നേഹിക്കാന്‍ പഠിച്ചത്!