Showing posts with label സുധീർ രാജ്. Show all posts
Showing posts with label സുധീർ രാജ്. Show all posts

Thursday, March 30, 2017

ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസം / സുധീർ രാജ്


അന്നൊരു വെള്ളിയാഴ്ചയായിരിക്കും
ശനിയും ഞായറും കോടതിയവധിയായിരിക്കും .
അല്ലെങ്കില്‍ തന്നെ 
അതെന്നെയോ അവരെയോ ബാധിക്കാനിടയില്ല .
അവര്‍ വരുമ്പോള്‍ ,
ഞാന്‍ ജനലരുകില്‍ നില്ക്കുകയായിരിക്കും
ചെയര്‍മാന്‍ മാവോയുടെ പോയിട്ട്
മിനിമം ഇ.കെ.നായനാരുടെ പോലുമൊരു ചിത്രമില്ലാത്ത മുറി അവരെയമ്പരപ്പിച്ചേക്കാം .
തടിച്ച പുസ്തകങ്ങളൊന്നുമില്ലാത്ത അലമാരയില്‍ നിന്നും
കെ പി ഏ സിയുടെ പഴയ നാടകഗാനങ്ങളവര്‍ക്കു കിട്ടും
 പെരുമാട്ടു കാളിയുടെ കഥ കൊണ്ടടയാളം വെച്ച
പൊന്നരിവാളമ്പിളിയിലെന്ന പാട്ടുള്ള പേജ്
അവര്‍ തുറന്നു നോക്കും .
അച്ചടി തെളിയാത്ത വരികളിലമ്മ പൂരിപ്പിച്ച
പാട്ടവരെയമ്പരപ്പിക്കും .
അവരിലെ പ്രധാനിയെന്നോട് ചോദിക്കും
നിങ്ങളെഴുതിയ പുസ്തകങ്ങള്‍ ?
ഇല്ല .
നിങ്ങളെഴുതിയ പാട്ടുകള്‍ ?
ഇല്ല .
നിങ്ങളുടെ പ്രസംഗങ്ങള്‍ ?
ഇല്ല .
നിങ്ങളുടെ കവിതകള്‍ ?
ഇല്ല .
നിങ്ങളുടെ സംഘം ?
ഇല്ല .
But you are a potential threat to our Government and us.
ഒന്നും മിണ്ടരുതെന്ന് വിചാരിക്കുമെങ്കിലുമിങ്ങനെ പറഞ്ഞുപോകും
ആരുടെ ഗവണ്‍മെന്‍റ്
ആരാണ് നിങ്ങള്‍
ജനങ്ങളെക്കുറിച്ച് പറയൂ.
അപ്പോള്‍ ഞാന്‍ വിറയ്ക്കുമായിരിക്കും.
മഴപെയ്യുമെന്നോര്‍ത്ത് മുല്ലയ്ക്ക് വെള്ളമൊഴിക്കാന്‍
മറന്നതോര്‍ത്ത് അവളെ വിളിക്കാനായും .
അവനെ ചേര്‍ത്ത് പിടിച്ചവള്‍ നില്ക്കും
 അവരുടെ ആന്തരിക ഭാഷണം വ്യക്തമായി ഞാന്‍ കേള്‍ക്കും.
 “അച്ഛനെയവരൊന്നും ചെയ്യില്ല ,തിരികെ വരും “
“അച്ഛനിനി വരില്ല ,എനിക്കറിയാം “
ഇതുവരെ ഞാനിടാത്ത പുതിയ ചെരുപ്പെടുക്കാനവനോടും.
എന്നെയോര്‍ത്തോര്‍ത്തവള്‍ മുറിച്ച കൈത്തണ്ടയിലേക്കോ
അവളുടെ കണ്ണിലേക്കോ ഞാന്‍ നോക്കില്ല .
അവരെന്നെ വിലങ്ങു വെയ്ക്കില്ല .
മുന്നേ നടന്നയാള്‍ ബൂട്ടൂരാതെ വീട്ടില്‍ കയറിയത്
എനിക്കിഷ്ടമാകില്ല .
അപ്പൂപ്പന്‍റെ മനോഹരമായ കൈപ്പട കാണാന്‍
മകന്‍ തുറന്നിട്ട 1975 ലെ ഡയറിയില്‍
അയാള്‍ ബൂട്ടിട്ടു ചവുട്ടി നടക്കും .
(അപ്പോഴായിരിക്കുമവള്‍ ആദ്യമായി കരയുക )
പുതിയ ചെരുപ്പിട്ട് ഞാന്‍ ജീപ്പില്‍ കയറും .
അടഞ്ഞ ലെവല്‍ ക്രോസ്സിനിപ്പുറം ജീപ്പ് നിര്‍ത്തുമ്പോള്‍
ദില്ലിയിലേക്കുള്ള കേരള എക്സ്പ്രെസ്സ് കടന്നുപോകും .
ആ ട്രെയിനിലിരുന്ന്‍ ദില്ലിയിലെവിടെയോയുള്ള
 ഇരുണ്ട കെട്ടിടത്തിലെ
പത്താംനമ്പര്‍ ടോര്‍ച്ചര്‍ മുറിയെക്കുറിച്ച് ചിന്തിക്കുന്ന
പട്ടാളക്കാരനെയോര്‍ക്കും .
മേല്ലെപ്പോകുന്ന ട്രയിനിലെ കംപാര്‍ട്ട്മെന്റുകള്‍ക്കിടയിലൂടെ
അപ്പുറം കിടക്കുന്ന ഓട്ടോകളിലൊന്നില്‍
അമ്മയുണ്ടാകുമെന്നു ഞാന്‍ കരുതും .
അമ്മ കാണാതമ്മയെ കാണാമെന്നു കരുതും .
(ഒത്തിരി വര്‍ഷമായിട്ടും മാറാത്ത അമ്മയ്ക്കിഷ്ടമുള്ള സെന്റ്‌ ജോര്ജ്ച കുട കയ്യില്‍ കാണും )
അച്ഛന്‍ അമ്മയ്ക്കെഴുതിക്കൊടുത്ത പാട്ടുള്ള പേജിലായിരിക്കുമോ ബൂട്ടിന്റെ പാട് പതിഞ്ഞിരിക്കുക .
ആവാനിടയില്ല
നീല മഷിയും ചുവന്ന മഷിക്കും വരച്ച
റോസാപ്പൂവുള്ള പേജ് .
ആവാനിടയില്ല .
ഒരിയ്ക്കലുമാവാനിടയില്ല .
------------------------------------------------------------------------------------------------

Sunday, May 29, 2016

കറുത്ത സിൻഡ്രല്ല / സുധീർ രാജ്


തെരുവിൽ വെച്ച്
പെട്ടെന്ന് നിങ്ങൾക്കവളെ തിരിച്ചറിയാം
തിരക്കുള്ള കടയിൽ മറന്നു വെച്ച കുടപോലെ
കറുത്ത പെണ്കുട്ടിയെ .
ഒട്ടും ചേരാത്ത കടും നിറത്തിലെ
ചുരിദാർ, ഷാൾ
ഒതുക്കമില്ലാത്ത ചുരുണ്ടമുടി
ചിത്രശലഭ പ്പിന്നുകൾ
പൂ ക്ലിപ്പുകൾ
വിയർത്തെണ്ണ മെഴുക്കുള്ള കവിളുകൾ
പുരികത്തൊരു മുറിപ്പാട് .

അഴകുള്ളവർക്കിടയിലൂടെ
അമ്പരന്നവൾ നടക്കും
ആരെങ്കിലുമൊന്നു ചിരിക്കണേ
ചിരിക്കണേയെന്നവൾ
കണ്ണ് കൊണ്ട് പറയും .
കുപ്പിയിലിട്ട മീനേപ്പോലെ
വെയിലിന്റെ സ്ഫടികത്തെരുവിലവൾ
പിടഞ്ഞു നീന്തും .
വിലകുറഞ്ഞ മൊബൈലിൽ
ആരെങ്കിലും വിളിക്കുന്നുണ്ടോയെന്ന്
തെരുതെരെ നോക്കും .
ഇല്ലാത്തൊരു നമ്പർ കുത്തി
ഇല്ലാത്തൊരാളേ വിളിക്കും
ഞാനിപ്പം വരും
ഞാനിപ്പം വരുമെന്ന് പറയും .
അവളുടെ പിടച്ചിൽ കണ്ട്
അവടമ്മ ആകാശത്തിരുണ്ടു കൂടും
മറ പോലവൾക്കു ചുറ്റും പെയ്യും .
കുടയില്ലാതവൾ മഴയത്ത് നനഞ്ഞൊലിച്ച്
പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ
മൂലയ്ക്ക് നിൽക്കും.
മഴയത്ത് കിടന്നു നനയുന്ന ബസ്സുകൾ
അതിനുള്ളിൽ നനയാതെ നനയുന്ന
വേനലുകളെന്നിങ്ങനെ
ചിന്തിച്ചു ചിന്തിച്ച് തനിയെ ചിരിക്കും .
കാപ്പിരി മുടിയിൽ നിന്നിറ്റുന്ന വെള്ളം
ചിക്കുമ്പോൾ പിന്നിൽ നിന്നവൻ വിളിക്കും .
കാണാറില്ലല്ലോ
എവിടെയാണിപ്പോൾ
മഴയിലൂടെ നീയൊഴുകുന്നതു കണ്ടു.
(ഒളിയിടം കണ്ടു പിടിക്കപ്പെട്ട
മുയൽക്കുഞ്ഞു പോലവൾ പതുങ്ങും .)
പണ്ട് നീ പാടിയ പാട്ടു പോലാണീ മഴ
നീയെന്നെ നനയിച്ചതു പോലാരുമെന്നെ
നനയിച്ചിട്ടില്ലെന്നു പറഞ്ഞവളുടെ
പേടിയെല്ലാം പൊതിഞ്ഞെടുക്കും .
അതു കണ്ടമ്മയങ്ങു തിരിച്ചു പോകും
പ്രൈവറ്റ് ബസ് സ്റ്റാന്ഡ്
മീനച്ചിലാറാകും.
ഒറ്റവള്ളത്തിലവൻ വന്നു വിളിക്കും .
മഴ കഴിഞ്ഞു പടം വരയ്ക്കുന്ന മഴവില്ലിലൂടെ
വഞ്ചി തുഴയുന്ന രാജകുമാരിയെ
നിങ്ങൾ കണ്ടിട്ടില്ല .
കറുത്ത സിൻഡ്രല്ലയെ .
--------------------------------------

Wednesday, March 30, 2016

പുഞ്ചനടുവിൽ കൈത പൂത്തുമണത്ത പാട്ടുകൾ / സുധീർ രാജ്


അണ്ണൻ
ഭജനയായ ഭജനയ്ക്കെല്ലാം
കരിമ്പായലു പോലത്തെ മുടിയിൽ
ചെളികൊണ്ടു പീലി കുത്തിയ
കറുത്ത ചെറുക്കന്റെ പാട്ട് പാടും .

പിന്നണ്ണൻ
കരുത്തു തുടുത്ത്
കരിമഷിക്കണ്ണ് കൊണ്ടു തൈവാഴ കുലപ്പിക്കും
കറുത്ത പെണ്ണിന്റെ പാട്ട് പാടും .

ഗഞ്ചറ പെരുക്കിപ്പെരുക്കി
തിറയാടും കറമ്പി കലിക്കും
പെരുന്താളം തുടിയിടും .

പാതിരാവാടിയാടിയുലഞ്ഞു കളിച്ചു കുഴഞ്ഞു
നിലാപ്പായയിൽ മഞ്ഞളും ചന്ദനവും തെറ്റിപ്പൂവും
പുരണ്ടു വീഴും വരെയണ്ണന്റെ കുരല് പൂക്കും .

ഭജന കഴിഞ്ഞണ്ണന്റെയൊരു വരവുണ്ട് .
നാലു കാലിലാടിയാടി
മാടൻ തോടിന്റെ വരമ്പത്തൂടെ
തിത്തിത്തൈ ത്രിമൃതത്തൈ..
അണ്ണന്റെയൊരു പാട്ടുണ്ട് ..
"ഇരുട്ടു കുടുക്ക പൊട്ടിച്ചേ
പൊന്നുമണി മുത്തെടുത്തെറിഞ്ഞേ
താഴെ വീഴാണ്ട് മേലോട്ട് പോയേ
മാനത്തപ്പിടി മിന്നാമിനുങ്ങു തെളിഞ്ഞേ "

അപ്പഴേ
ഒരിയ്ക്കലേ
വരമ്പിന്റെ നടുക്കേ
ഈരേഴത്തോർത്തുടുത്ത്
കറുത്തനെറ്റിയിൽ നിലാവിന്റെ
വെള്ളച്ചുട്ടി കുത്തിയ ചെറുക്കൻ .

മാടനും മറുതയും കൂമനും
കൂരാപ്പു കുത്തുന്ന പാതിരായെക്കെങ്ങോട്ടു
പോണെന്റെ ചെക്കാ .
അണ്ണനുള്ളീന്നൊരു വിളിയങ്ങു പൊങ്ങി ....
മുണ്ടിന്റെ കോന്തലെക്കെട്ടിയ
ഗഞ്ചറയെടുത്തു
വലം കയ്യുലച്ചൊന്നു പെരുക്കി
പുഞ്ച വെള്ളമിങ്ങനെ മേലോട്ട് പൊങ്ങി .
ഇരുട്ടായിരുട്ടെല്ലാം കട്ടപിടിച്ച
കറുത്തവാവുപോലൊരു പാമ്പ് പത്തിനിവർത്തി
ചെറുക്കനീരേഴത്തോർത്തു തറ്റുടുത്ത്‌
പാമ്പിന്റെ നിറുകേലും കേറി .
അണ്ണനോ,
ഇടന്തല വലന്തല കൊട്ടിപ്പെരുക്കി .

കള്ള് കാഞ്ഞ തൊണ്ടയിൽ
കാറ്റു ചിന്നം വിളിച്ചേ
തോട്ടുവക്കിലെയീറ്റ മുഴുവൻ
കുഴലു വിളിച്ചേ
പാത്ത് പാത്തുനിന്ന കുളക്കോഴിയെല്ലാം
കൊമ്പു വിളിച്ചേ .
മുടിയുലച്ചുറയും കറുത്ത കിടാത്തി
മാനത്തു തിറയാട്ടം പൊലിച്ചേ
എന്റെ പെണ്ണേ എന്റെ പെണ്ണേന്നു വിളിച്ച്
ചെറുക്കനാടിത്തിമിർത്തേ.

ആടിയാടിപ്പെണ്ണ് വിയർത്തേ
ആടിയാടി ചെക്കൻ വിയർത്തേ
ഒരുതുള്ളിയിരുതുള്ളി പലതുള്ളിയിങ്ങനെ
മണ്ണിലാർപ്പു വിളിച്ചേ .

പൊന്നമ്മച്ചിയേ
ഭദ്രകാളീന്ന് വിളിച്ചണ്ണൻ
ഗഞ്ചറയിലറഞ്ഞേ..
പെരുവിരലു തൊട്ടടിമുടി പെരുത്തണ്ണൻ
ഒന്നല്ല രണ്ടല്ലിരുപതു കയ്യു കൊണ്ടു
ഗഞ്ചറയിലാദിഭൂത ,ഭൂമി. പാതാള -
മച്ഛനമ്മയപ്പൂപ്പന്മാരുടെ ചെത്തമെല്ലാം
പുഞ്ചേ വിതച്ചേ ...

പുഞ്ച നടുവിലൊറ്റത്തുരുത്തിലൊറ്റ മാടത്തിലെ
പൊട്ടക്കണ്ണി നാണി മാത്രമണ്ണന്റെ ഗഞ്ചറ കേട്ടേ..
ഒരൊറ്റ മിന്നലിൽ കണ്ണ് കാണാത്തവളൊരു നോക്ക് കണ്ടേ
നാടായ നാട് മുഴുവൻ കൈത പൂത്തു മണത്തേ ..

പൊന്നമ്മച്ചീ ..പിന്നണ്ണനെയാരും കണ്ടിട്ടില്ല
കർക്കിടക മഴയത്തണ്ണന്റെ ഗഞ്ചറ
മാടൻ തോടിന്റെ വരമ്പേ മുഴങ്ങും
പാതിരാത്രിക്ക്‌ കൈത പൂത്തു മണക്കും ..
വെള്ളത്തിലെല്ലാം വേർപ്പു മണക്കും ....
ഗഞ്ചറ പൊട്ടി മടപൊട്ടി തോടു പൊട്ടി
ആറു കുരവയിട്ടു പടിഞ്ഞാട്ടു പായും .
----------------------------------------------------

Thursday, February 11, 2016

ഇവിടെ അരക്കു മണക്കുന്നുണ്ട്‌ / സുധീർ രാജ്


ഊരിലെല്ലാം
അരക്കു മണക്കുന്നതുകൊണ്ടാണു
മൂക്ക്‌ വിടർന്നു പോയത്‌.
മുഖം കുത്തി വീണുവീണാണു
ചുണ്ട്‌ തടിച്ചു പോയത്‌.
ഉള്ളു ചുട്ടുചുട്ടാണു
ഉടലിങ്ങനെ കറുത്തുപോയത്‌.

നിങ്ങളിലെ ഇരുട്ടകറ്റാൻ
ഞങ്ങളുടെ കുഞ്ഞുങ്ങളെ കത്തിക്കരുത്‌
നീതിയില്ലാത്ത ഭൂമിയിലെ പോരാട്ടത്തിനു
ഞങ്ങളെ പ്രകോപിപ്പിക്കരുത്‌.
എന്നിരുന്നാലും
ഞങ്ങൾ കുഞ്ഞുങ്ങളെ കൊല്ലില്ല.
-------------------------------------------

Friday, October 30, 2015

ദളിതന്‍ കവിതയെഴുതുമ്പോള്‍ / സുധീർ രാജ്


ദളിതന്‍ കവിതയെഴുതുമ്പോള്‍
ജടപിടിച്ചൊരപ്പൂപ്പന്‍ ഉടുക്കുകൊട്ടിയുറയും
കണ്ണുപൊട്ടിയ കരിങ്കാളിയമ്മൂമ്മ
മണ്ണിന്റെ ചങ്കു പൊട്ടിയ്ക്കുമൊരു പാട്ട് പാടും .

വസൂരി വിത്ത്‌ പോലെ വാക്കെല്ലാം വന്നു
കൂരാപ്പു പോലെ കുരിപ്പ് കുത്തും .
മുതുകത്തു മുള്ളുള്ള ഒറ്റമുലച്ചി പോലെ
വരിയെല്ലാം കിടന്നലറും
നട്ടുച്ചയ്ക്കിറങ്ങും നട്ടപ്രാന്തെല്ലാം
പൊരിവെയിലു പോലെ തിളയ്ക്കും
ഞങ്ങളെയങ്ങോട്ടെടുക്കോ
എടുക്കോയെന്നു കരയും
പ്രാക്കായ പ്രാക്കെല്ലാം
നോവിന്റെ കുടുക്കേലിട്ടു കുലുക്കി
കവിതേലെറിഞ്ഞുടയ്ക്കും
ദളിതൻ കവിതയായുറയുമ്പോൾ
ദൈവം പകയ്ക്കും
മണ്ണിലൊരു കുഴികുത്തി വിത്തായി
തലപ്പുലയന്റെ കൈ കാത്തു കിടക്കും
വാരിവാരിക്കൊടുത്തു മുടിഞ്ഞ
കയ്യിലേക്കൊരു കുഞ്ഞായ് കിളിർക്കും.
ദളിതൻ കവിതയെഴുതുമ്പോൾ
കാലമവിടെ നില്ക്കും
ഏനും കൂടൊരു വാക്ക് തായോന്ന് കെഞ്ചും
വാക്കും മണ്ണും വിണ്ണും പാതാളവും
പഴമയും പെരുമയും ഉലകുമുയിരും
കാറ്റത്തൊറ്റ മുളപോലെ നിൽക്കും
ഒരമ്മ പെറ്റ മുളപോലെ നിൽക്കും .
------------------------------------------------------

Tuesday, October 13, 2015

അവസാന ഇല വരയ്ക്കുന്നതിനെക്കുറിച്ച് / സുധീർ രാജ്


അവളുടെ കണ്ണീരിലേക്ക്
മഴവില്ലുകൾ പരീക്ഷിച്ചു പരീക്ഷിച്ച്
പരാജയപ്പെട്ടപ്പോഴാണ് ...
മരണത്തിന്റെ പ്രിസം കൊണ്ടുവന്നത് .
കറുപ്പെന്ന കവിതയിലേക്ക് നിറയ്ക്കാൻ
വാക്കുകളൊന്നും ബാക്കിയില്ലായിരുന്നു .
എന്നിട്ടും ,
സ്നേഹത്തിന്റെ ചുവരിലേക്ക്
അവസാന ഇല വരയ്ക്കുകയായിരുന്നു അവൾ .
ഹൃദയാകൃതിയിലുള്ള ഒരില .
അവളുടെ ജീവനൂറ്റിയെടുത്ത്
ജീവസംശ്ലേഷണം നടത്തുന്ന ഒരില .
കൃത്രിമമാണെങ്കിലും ,
എത്രയും വേദന നിറഞ്ഞതാകയാൽ
ഞാനതിലേക്ക് നാമ്പിട്ടു
പ്രകാശത്തിലേക്ക് പടർന്നു.
ഞങ്ങളൊരുമിച്ചിരുന്ന്,
ജീവിതത്തിലേക്കൊരു ജനൽ വരയ്ക്കുന്ന ചിത്രം
ഒരു ചെറു ചിരിയിലേക്ക്‌
കുഞ്ഞു ചുണ്ടുകൾ വരയ്ക്കുന്നതിനെയാണ്
ജീവന്റെ ചിത്രമെന്നു പറയുന്നത് .

------------------------------------------------

Saturday, September 26, 2015

അവളെ കൊല്ലുന്നതിലൂടെ ഞാൻ ചത്തുപോകുന്നത് ..../ സുധീർ രാജ്


ഇടവഴി
സന്ധ്യ
അവളെതിരെ വരുന്നു
അവളെ നോക്കാതെ ഞങ്ങൾ കടന്നു പോകുന്നു
പിന്നിലൂടെ പതുങ്ങിച്ചെന്ന്
കല്ലിനവളുടെ തലയിലിടിക്കുന്നു
ഞരക്കത്തോടെ അവൾ താഴെ വീഴുന്നു .
താഴെയുള്ള കാട്ടിലേക്കവളെ തള്ളിയിട്ട്
ചോരയ്ക്ക് മീതെ മണ്ണ് തൂവുന്നു .
ചെരുപ്പും കുടയും തോൾ സഞ്ചിയും
താഴേക്കെറിയുന്നു.

പതിയെ താഴേക്കൂർന്നു ചെന്ന്
സാരിയഴിച്ച് കഴുത്തിൽ കുരുക്കി
അടിവാരത്തിലെ പുഴയിലേക്ക് വലിക്കുന്നു .
അവൻ പിന്നാലെ വന്ന്
ഒടിഞ്ഞ ചെടികളും ചോരപ്പാടുകളും
തിരക്കിട്ട് മായ്ക്കുന്നു .
കത്തികൊണ്ട് വയറു പിളർന്ന്
കഴുത്തിൽ കല്ലുകെട്ടി പുഴയിലേക്കെറിയുന്നു .
അപ്പുറത്തെ കടവിൽ കുളിച്ച്
ഞങ്ങൾ തിരിച്ചു പോകുന്നു .
ബാറിലൊന്നിച്ചിരിക്കുന്നു
മൂക്കറ്റം കുടിക്കുന്നു
വേച്ചു വേച്ച്‌ രാത്രിയിലേക്കിറങ്ങുന്നു
കാരണമില്ലാതെ ഞങ്ങൾ രണ്ടുപേരും ചിരിക്കുന്നു .
ഇന്ന് പതിവ് സ്ഥലത്ത് അവളെക്കാണില്ല
അവള് നിന്നിരുന്ന വിളക്കുകാലിന്റെ
കീഴിലിരുന്നു കുടിക്കണം .
അവളവിടെത്തന്നെയുണ്ട്
ചുവന്ന സാരിയുടുത്തിരിക്കുന്നു
കൊല്ലുന്ന നോട്ടം .
അവളിങ്ങനെ ചിരിക്കുകയാണ്
അവനെന്റെ കൂടെയില്ല
തെരുവ് പുഴയാകുന്നു
തുറിച്ച കണ്ണുകളുമായി
മീൻകൊത്തിയ വിടർന്ന ചുണ്ടുകളുമായി
ഒരാളൊഴുകിപ്പോകുന്നു .
------------------------------------------------

Wednesday, September 16, 2015

എത്രയും നേർത്ത താരാട്ടുകൾ തിരഞ്ഞു പോകുമ്പോൾ .../ സുധീർ രാജ്


പെറ്റവാറേ ചത്തുപോയമ്മമാരുടെ
കുഴിമാടത്തിൽ താരാട്ടിനായി കാതോർക്കുന്നു
കുഞ്ഞേ കുഞ്ഞേയെന്നു
നെഞ്ചിടിക്കുന്നത് കേൾക്കുന്നു.

വൈക്കോലിൽ തീർത്ത
പൈക്കിടാവിനായി ചുരത്തും ,
ഉമ്മകൊടുക്കുമുണ്ണിയുടെ
നിറുകയിൽ നക്കുമമ്മിണിയുടെ
കഴുത്തിലെ ഞരമ്പിൽ തൊടുന്നു .
പാൽക്കടലിലേക്കാണ്ടുപോകും
അരയാലിലകൾ തടയുന്നു .
മരിച്ച കണ്ണുകളിൽ
പാവക്കുട്ടികൾ തെളിയും ,
ഒരിയ്ക്കലുമുണങ്ങാത്ത വ്രണങ്ങളിലുരയും
ചങ്ങലകളിൽ വിരലോടിക്കുന്നു .
മുറിഞ്ഞുപിടയും കുഞ്ഞുവിരലുകൾ
ആത്മാവിൽ മുറുകുന്നു .
കഴുത്തിൽ കുരുക്കിട്ട്
കാലടിയിൽ നിന്നും തെന്നിമാറിയ ജീവിതം
കാറ്റിലാലോലമാടുന്ന താരാട്ടിൽ
ആരും കേൾക്കാതെ പോയ ശീലുകൾ .
അകത്തേക്ക് കാതോർക്കുന്നു
പൊക്കിൾക്കൊടിയിലമ്മ പാടുന്നു
ഉള്ളിലേക്കുള്ളിലേക്ക് പടരുന്നു
ഒറ്റമരത്തിലെയൊറ്റയൂഞ്ഞാല് പോലെ
അമ്മയോടൊത്തു പാടുന്നു .
എത്രയും നേർത്ത താരാട്ടിലേക്കുറങ്ങിപ്പോകുന്നു .
-------------------------------------------------------

കാലാപാനി / സുധീർ രാജ്


I
എന്നെ ഞാൻ വലിച്ചിഴച്ച വഴികളിലൂടെ
തിരികെ നടക്കുകയായിരുന്നു
എത്തിച്ചേർന്നതൊരു ദ്വീപിലായിരുന്നു
ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപിൽ

വളരെ ചെറിയ ഒരു ദ്വീപ്‌
കാലാപാനിയിലെ കറുത്ത ദ്വീപ്‌.
രാത്രി ,
ഇരുട്ടിലൂടെ
തെങ്ങിൻ തോപ്പിലൂടെ
പഴയ യെസ്ഡി മോട്ടോർ സൈക്കിൾ ഓടിക്കുകയാണ്
അകത്തു റമ്മിന്റെ കടലിരമ്പുകയാണ്
വഴിയുടെ കുറുകെവീണ തെങ്ങിൻതടിയിലിടിച്ച്
മോട്ടോർ സൈക്കിൾ മറിഞ്ഞു .
പൂഴിമണ്ണിൽ നിന്നും പിടഞ്ഞെഴുന്നേറ്റു
തെങ്ങിൻ തടി അനങ്ങുന്നു .
പെരുമ്പാമ്പാണ്,
പള്ളവീർത്ത ഗർഭിണി പെരുമ്പാമ്പ്.
സൈക്കഡലിക് ട്രാൻസിലാണ്
ഒരു വലിയ വടി പോക്കിയെടുത്തതും
പെരുമ്പാമ്പിന്റെ കഴുത്തിനടിച്ചതും .
പെരുമ്പാമ്പിന്റെ പുളച്ചിലും
ഒടുക്കത്തെ ശീൽക്കാരവും.
പതിയെ പോക്കറ്റിൽ നിന്ന്
പിസ്റ്റളെടുത്തു.
ചോരയിൽ പുളഞ്ഞ കുഞ്ഞുങ്ങൾ
ചിതറിത്തെറിക്കുകയാണ്
ഭ്രാന്തിന്റെ രാത്രിയിലേക്ക്‌
അമ്മയുടെ ചോരയൊഴുകുകയാണ്.
രണ്ടാംലോക മഹായുദ്ധകാലത്ത്
പന്ത്രണ്ടു വയസ്സിനു മുകളിലുള്ള
സകല ആണുങ്ങളേയും കൊന്ന
ജാപ്പനീസ് പട്ടാളം സകല പെണ്ണുങ്ങളെയും
കുട്ടികൾ നോക്കി നിൽക്കെ ഭോഗിക്കുകയാണ് .
ദ്വീപെന്ന വലിയ യോനിയിലേക്ക്
പോർ വിമാനങ്ങൾ കൂപ്പു കുത്തുകയാണ് .
(പെരുമ്പാമ്പിന്റെ തുറിച്ച കണ്ണിലേക്ക്
അവസാനമായി നിറയൊഴിച്ചതോർമ്മയുണ്ട് .)
II
കൃത്യം രണ്ടു വർഷത്തിനു ശേഷം
അതുപോലൊരു രാത്രിയിൽ
അതേ സ്ഥലത്ത് വെച്ചാണ്
തലയില്ലാത്ത കുഞ്ഞുങ്ങൾ
എന്റെ ബൈക്ക് മറിച്ചത്...
വീണുകിടന്ന എനിക്ക്
ജാപ്പനീസ് പട്ടാളക്കാരന്റെ മുഖമായിരുന്നു
ഒരു സമുറായ് വാളിന്നറ്റത്തു കോർത്ത
ഗോത്രത്തലവന്റെ തലയിലെ
തുറിച്ച കണ്ണിൽ നിന്നും പറന്നിറങ്ങിയ ...
കറുത്ത പാമ്പുകളെന്നെ
തുരുതുരാ കൊത്തുകയായിരുന്നു .
കോമയിലേക്ക് പോയ ഞാൻ
ഉണർന്നത് പാമ്പിൻ കുഞ്ഞുങ്ങളുടെ ലോകത്താണ് .
എന്റെ പുരുഷത്വം നഷ്ടമായിരുന്നു
ഒരു ചത്ത പാമ്പിൻ കുഞ്ഞ്
എന്നെ വരിഞ്ഞിരുന്നു .
പടം പൊഴിച്ചു പൊഴിച്ച് ഞാൻ
നഗ്നനായിരുന്നു .
ഒരു പാമ്പിൻ മുട്ടയിലെന്നപോലെ
ഓർമ്മകളുടെ കൊഴുപ്പിൽ ഞാനിഴഞ്ഞു .
III
അവളുടെ വീടിന്റെ പേര്
ദ്വീപെന്നായിരുന്നു
വീടിന്റെ മുറ്റത്ത്
കറുകയും മുത്തങ്ങയും വളർന്നിരുന്നു
പിഞ്ചു കുഞ്ഞിനെപ്പോലെ...
അവളുടെ കൈപിടിച്ച്
മണ്ണിലേക്ക് പിച്ചവെച്ചു .
ഞാനവളോട് ചോദിച്ചു
നിന്റെ പേരെന്താണ് ?
ഇരട്ടനാവുകളാൽ എന്നെയുഴിഞ്ഞ്
അവൾ പറഞ്ഞു .
ഉലൂപി .
----------------------------------

Thursday, August 13, 2015

നക്ഷത്രം / സുധീർ രാജ്



ഓര്‍മ്മ വെച്ചതിനു ശേഷം
അമ്മയെന്നെ കെട്ടിപ്പിടിച്ചുമ്മ വെച്ചത്
ഇരുപതാം വയസ്സിലാണ്,
ഞാനാത്മഹത്യ ചെയ്യാനായുന്നതിനു
തൊട്ടു മുന്‍പ് .
ആലിംഗനമല്ലായിരുന്നു അത്,
ആത്മാവില്ലാത്തവന് അഭയം .
വേനലിനോട് മഴ ചെയ്യുന്നതെന്തെന്നും,
നദികളെയും സമുദ്രങ്ങളെയും
നമ്മളമ്മയെന്നു വിളിക്കുന്നതെന്തെന്നും
അന്നാണ് ഞാനറിഞ്ഞത് .
കരളില്‍ കവിത കടയുന്നവന്റെ
അപസ്മാരങ്ങള്‍ക്ക് കൂട്ടിരുന്നവള്‍.
തടവിലാക്കപ്പെട്ട സ്വപ്‌നങ്ങള്‍ തന്‍
ചിത്തരോഗാശുപത്രി
വരാന്തയിലൊറ്റയ്ക്കിരുന്നവള്‍.
വറുതിയുടെ കനല്‍ക്കാട്ടിലൂടെ
കണ്ണീരുരുക്കി മുത്താക്കിയച്ഛന്റെ
ശൂന്യമാം ഹൃദയം പിളര്‍ന്നതില്‍
ജീവന്‍റെ നൊമ്പരം തളിര്‍പ്പിച്ചവള്‍
സഹന സമുദ്രങ്ങള്‍ താണ്ടി
സകല യുദ്ധവുമൊറ്റയ്ക്ക് ജയിച്ചവള്‍
അവള്‍ തോറ്റു പോയ ഒരേയൊരു യുദ്ധം
അത് ഞാനാണ് .
രാമായണത്തില്‍ നിന്നും മൂലധനത്തിലേക്കും
പരുമലതിരുമേനിയില്‍ നിന്നും
ബീമാപ്പള്ളിയിലെക്കും നേര്‍രേഖകള്‍ വരയ്ക്കുക
അവളുടെ കരളിലടിഞ്ഞ കറുത്ത പൊട്ടുകള്‍
നേരിന്റെ നട്ടെല്ലുകൊണ്ടു പൂരിപ്പിക്കുക .
നിങ്ങള്‍ക്ക് കിട്ടുന്നതൊരു നക്ഷത്രമായിരിക്കും,
തിളങ്ങുന്ന ഒരു നക്ഷത്രം!
-------------------------------------------------

Monday, June 29, 2015

ഓച്ചിറക്കളി / സുധീർ രാജ്


പുലയരുടെ അമ്പലത്തിലെ പൂശാരിയായിരുന്നു അപ്പൻ
നാവിനു തോന്നുന്നതെല്ലാം മന്ത്രം
തന്നിഷ്ടം കാട്ടുന്നതെല്ലാം തന്ത്രം .
ശ്രീകോവിലിന്റെ പടിയിലിരുന്നു തന്നെ മുറുക്കും
പിടിക്കാത്തത് കേട്ടാൽ കലിക്കും
പിന്നെ പൂരപ്പറമ്പത്താ സരസ്വതി .

അടിച്ചു പൂസായിട്ടു ചോദിക്കും
ഡാ ,അടിയോർക്ക് മാത്രമെങ്ങിനാടാ
ദേവി നിമിത്തം കാട്ടുന്നേ
പുല്ലരിയുമ്പഴും
കല്ലിൽ അരിവാള് കൊള്ളുമ്പോഴും
ദേവീടെ ചോരകാട്ടി ദൃഷ്ടാന്തം കാട്ടുന്നേ
അതേ ,നമുക്കേ ഉള്ളിൽ പള്ളില്ല
ചേറുപുരണ്ട കൈക്കാടാ ശുത്തം .
അപ്പന്റെ പേച്ചുകേട്ട്
അകവൂർ ചാത്തൻ പാതിമോന്തി
പോത്തിനെയൊന്നു നോക്കി .
കറുക തിന്നാനുള്ളതാ
അല്ലാതെ വിരലിനു കോണകമിടാനുള്ളതല്ല.
അകം കറുകയായാൽ
പുറം പാടമാകും .
പടിയിലിരുന്നപ്പൻ
പട്ടിണിയുടെ പതമളന്നു,
പൂതങ്ങളെയൊക്കെ പള്ളുവിളിച്ചു.
മേലോട്ട് പോയപ്പം ,
പിച്ചളമൊട്ടുകെട്ടിയ വടിവാള് വെച്ചുപൊയി.
ഓച്ചിറക്കളിയ്ക്ക് വടക്കേക്കരേ നോക്കണം
വരമ്പത്തോച്ചിറയപ്പൂപ്പനും
നിലപാട് തറേ കാളിയും നോക്കിനില്ക്കേ
ചാറ്റമഴയത്ത് പായുന്ന
വെള്ളിവാള് കാണാം.
ഞങ്ങടപ്പനാ.
---------------------------------------------

Saturday, June 27, 2015

അത്രമേല്‍ / സുധീർ രാജ്


അത്രമേലിറുകെ പുണരുക
അടുക്കുവാനിനിയും അകലമില്ലാതാവുംവരെ.
അത്രമേല്‍ ചുംബിക്കുക
നാവുകള്‍വളര്‍ന്നു വേരുകളായി
ആത്മാവിനാഴത്തില്‍ പടരുംവരെ .
അത്രമേല്‍ കണ്ണിമയ്ക്കാതെനോക്കുക
ഹൃദയങ്ങള്‍ക്കു തീപിടിക്കുംവരെ .
അത്രമേല്‍ ചിരിയ്ക്കുക
ഭ്രാന്തിന്റെചില്ലുവാതിലുടഞ്ഞു പോകുംവരെ .
അത്രമേല്‍ കരയുക
കണ്ണീരില്‍കിനാവിന്റെ മഴവില്ല് തെളിയുംവരെ .
അത്രമേല്‍ സ്നേഹിക്കുക
മൃത്യു നമ്മെമറന്നുപോകുംവരെ .
----------------------------------------

Sunday, June 21, 2015

തിരികെ വരാത്ത തുന്നലുകൾ / സുധീർ രാജ്


കുട്ടസൂചി കിട്ടിയില്ലയെന്ന
ഒറ്റക്കാരണം കൊണ്ട്
പാതിമെടഞ്ഞ കരീലാഞ്ചി കുട്ട
അപ്പനൊറ്റയേറ്.

കുപ്പേക്കിടന്ന് കുട്ട കരഞ്ഞു
എന്നെ കളയല്ലേ അപ്പാ
ഒറ്റ മുള്ള് കൊള്ളിക്കാതെ
കാവീന്ന് തന്നെയിറങ്ങി
കൂടെ വന്നതല്ലേ .
പഴേ കുട്ടസൂചി
ദാണ്ടേ വാരിയേലിരിക്കുന്ന്.
"കഴുവേറി സമ്മതിക്കത്തില്ല "
അപ്പൻ പഴേ സൂചിയും ചൂടിയും കൊണ്ട്
കുട്ട വരിഞ്ഞു വരിഞ്ഞ് കുട്ടപ്പനാക്കി .
പൂക്കിലക്കണ്ണി വരിച്ചില് കഴിഞ്ഞപ്പം
അപ്പന്റെ തലേക്കേറി നെഗളിപ്പ് തുടങ്ങി .
അപ്പൻ കാവ് കേറുമ്പം
തോർത്തും കൊണ്ട് വെളിയിലിരിക്കും .
പാടത്ത് പോകും
പറമ്പിൽ പോകും
പുഞ്ച മീനേ നോവിക്കാതെ ,
പള്ളത്തിക്കുഞ്ഞുങ്ങളെ കളിപ്പിച്ചു കളിപ്പിച്ച്
പിള്ളേർക്ക് കൊണ്ടുക്കൊടുക്കും.
അപ്പന്റെ കൂടെ കരിമ്പൂവൻ കോഴിയേയും
ചാരായോം കൊണ്ട്‌ മലനടയ്ക്കു പോയതാ .
മലനടയപ്പൂപ്പനെ കണ്ടെന്നും
കൂടിരുന്നു കുടിച്ചെന്നും
നിഴൽക്കുത്തിന്
കരീലാഞ്ചിവള്ളിയൊടിച്ചു കൊടുത്തെന്നും
പാണ്ഡവര് ചത്തില്ലെന്നും
കലിച്ചു നിന്ന മാറ്റാക്കൂട്ടം കുലം മുടിച്ചെന്നും.
എനിക്കറിയാൻ പാടില്ലെന്നും പറഞ്ഞ്
അപ്പനിങ്ങു പോന്ന്.
രാത്രീല് ,വാഴക്കച്ചി കൊണ്ടുണ്ടാക്കിയ
ചുമ്മാടിരുന്നനങ്ങും.
കഴുവേറീന്നും പറഞ്ഞ്
അപ്പനൊരൊറ്റ ഉറക്കമങ്ങ് വെച്ചു കൊടുക്കും
അപ്പനുണരും വരെ കാവീന്ന്
അനക്കം കേക്കാം
ഞങ്ങള് മിണ്ടത്തില്ല.
------------------------------------------------------
മലനട: പോരുവഴിയിലെ ദുര്യോധന ക്ഷേത്രം .
വാരി :ഓല കുത്തിമറച്ച ചുവര് .
ചുമ്മാട്:ചുമടെടുക്കുമ്പോൾ തല നോവാതിരിക്കാൻ പണ്ട് ഉപയോഗിച്ചിരുന്നത് .

Friday, March 20, 2015

പൂന്തോട്ടം / സുധീർ രാജ്


എന്റെ കവിതയിലൊരു
പൂവിടരുന്ന കാലത്ത്
ഞാനെഴുത്തു നിർത്തും.
ഭാഷയുടെ സ്വാർത്ഥരാക്ഷസന്മാർ കെട്ടിയ
കോട്ടകൾ തകർത്ത് എന്റെ കുഞ്ഞുങ്ങൾ
വസന്തത്തിന്റെ കവിതകൾ പാടും .

ഭാഷയിൽ നിന്നും കുടിയിറക്കപ്പെട്ട
അവസാന കുഞ്ഞിന്റെ
കൈവെള്ളയിലെ മുറിവുകൾ
അരളികളായി പൂക്കും .
ഞാനോ ,
അവന്റെ കൈപിടിച്ചുമ്മ വെച്ച്
മരിച്ച കവികളുടെ
ശിശിരനിദ്രയിലേക്ക് തിരിച്ചു പോകും .
-----------------------------------------

Wednesday, March 4, 2015

വെളുത്ത കുഞ്ഞപ്പാപ്പന്റെ കണ്ണ് .../ സുധീർ രാജ്


വിണ്ടു കീറിയ മുണ്ടകപ്പാടത്തു കൂടി
ഷൂസിട്ടു നടക്കുക ബുദ്ധിമുട്ടാണ് .
പ്രത്യേകിച്ചും പൂട്ടിയിട്ടിരിക്കുമ്പോൾ.
തോടിനരികത്ത് വെച്ചാണ് ...
"കറുത്ത" വെളുത്തകുഞ്ഞപ്പാപ്പനെ കണ്ടത് .
എങ്ങടാ എന്റെ കുഞ്ഞേ
മോനെ പാടം കാണിക്കാൻ വന്നതാ .
ഞാനേ ,
വാഴകൾക്ക് വെള്ളം തേവുകാരുന്നു
മുപ്പത്തിയാറ് വാഴകൾ .
മുപ്പതെണ്ണത്തിനു പത്തുകുടം വീതം കോരി
ഇനി വയ്യ .
നാളെ സർക്കാരാശൂത്രീൽ
തിമിരമോപ്പറേഷനാ .
പത്തൂസം കഴിഞ്ഞേ വരൂ
അതാ പത്തു കുടം .
കുടം വാങ്ങി ഞാനും കാർത്തിക്കും
വെള്ളം കോരിത്തുടങ്ങി .
ഷൂസൂരി പാടത്തിട്ടു .
തോട് പറഞ്ഞു
ങ്ങള് പുതുശാ
എമ്മാതിരി കോരലാ ഇഷ്ടാ
ഒരു മയോമില്ലാണ്ട് ..
ഞങ്ങള് കോരിത്തീർന്നപ്പോൾ
വെളുത്ത കുഞ്ഞപ്പാപ്പനില്ല .
അവസാന വാഴയായ കദളി പറഞ്ഞു
ഓര് പോയി .
ഷൂസ് കഴുത്തിൽ തൂക്കി ഞങ്ങള് നടന്നു .
നടന്നു നടന്നു സന്ധ്യയായി
പാടത്തിനോരത്ത് ഒരു കുളം
വാ കാലു കഴുകാം .
അയ്യോ ഇത് കുളമല്ല
വെളുത്ത കുഞ്ഞപ്പാപ്പന്റെ കണ്ണ് ...
കണ്ണ് പാട കൊണ്ട് മൂടിയിരിക്കുന്നു
കണ്ണിലൂടെ നീരൊലിക്കുന്നു
വാഴക്കൂമ്പിന്റെ പോള തുറന്ന്
ഞങ്ങള് തേനിറ്റിച്ചു .
കിളുന്തു വാഴയിലയിലെ
വെള്ളമിറ്റിച്ചു.
പടിഞ്ഞാറൻ കാറ്റിന്റെ തോർത്തു നനച്ച്
പതിയെ വീശി .
കണ്ണ് പതിയെയടഞ്ഞു .
പിന്നെ കനത്ത മഴയായിരുന്നു
ഒരു ചെറിയ കണ്ണൻ വാഴയും
ഞാലിപ്പൂവനും മഴയത്ത് പതിയെ നടന്നു .
കഴുത്തിൽ കൂമ്പുകൾ മുളച്ച
വാഴകൾ അപ്പാപ്പന്റെ കണ്ണിലേക്ക്
തേനിറ്റിച്ചു .
അപ്പാപ്പന്റെ വാഴകൾക്ക്
വെള്ളം തേകുന്ന മഴകൾ
കൂമ്പുകളിലേക്ക് തേൻ നിറച്ചുകൊണ്ടിരുന്നു .
----------------------------------------------

Monday, February 9, 2015

മാലാഖയുടെ സ്വപനത്തിലേക്കുണരുന്നത് ../ സുധീർ രാജ്


ഓരോ മുറിയിലും
കുഞ്ഞുങ്ങൾ ഒളിച്ചിരിപ്പുണ്ടെന്നാണ്
അവളോടു പറഞ്ഞിരിക്കുന്നത് .
പകലും കുഞ്ഞുങ്ങളും
അവളുമൊന്നിച്ചുള്ള ഒളിച്ചുകളി.
"കണ്ടേ "
"തൊട്ടേ "

രാത്രിയിലാണവൾ അന്ധയാവുക .
മക്കളെത്തിരഞ്ഞ് മുറികളിലൂടെ ,
എന്നിലൂടലയും .
അവളുടെ കണ്ണീരു പേടിച്ച്
രാത്രി ഒളിച്ചിരിക്കും .
എന്നിട്ട് ,
നിലാവിന്റെ കുഞ്ഞുങ്ങളെ മെനഞ്ഞ്
അവളുടെ മടിയിലേക്കു വിടും .
ഞാൻ ,
അവൾക്കായെഴുതുന്ന കവിതയിലെല്ലാം
കുഞ്ഞുങ്ങളെ നിറയ്ക്കും .
എങ്കിലും ,
ഒറ്റവരികളിൽ പോലും
പിഞ്ചുകാലടയാളം കാണില്ല .
മരിച്ചു പോയ കുഞ്ഞുങ്ങളും
ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളും
അദൃശ്യരാവുന്നതെങ്ങിനെ ?
അവളിലവർ വെളിപ്പെടാത്തതെന്ത്.
ഇങ്ങനെയവളുറങ്ങിപ്പോകും
കുഞ്ഞുകൈകൾ പൂക്കൾ വിതറുന്ന
താഴ്വരയിലുറങ്ങിക്കിടക്കുന്ന
മാലാഖയുടെ സ്വപനത്തിലേക്കുണരും വരെ
അവളുറങ്ങിക്കിടക്കും .
----------------------------------------

Thursday, February 5, 2015

കഫെ വെർലെറ്റ് / സുധീർ രാജ്


കൊതുമ്പു വള്ളത്തിലിരിക്കുന്ന നീ
റൈൻ നദിയിലെ മരിയ ആണെന്ന് പറഞ്ഞാൽ
ഞാനതു വരയ്ക്കുന്ന റെനോയർ ആകണം .
കുട്ടനാട്ടീന്നു പാരീസിലേക്ക്‌
തോട് വെട്ടുന്നതൊക്കെ കൊള്ളാം
ഭൂഖണ്ഡങ്ങൾക്കിപ്പുറമുള്ള
പ്രണയത്തിന്റെ ഞാറ്റുവേലകളെ
എങ്ങിനെ കൊണ്ടു പോകും .
ചേറ്റുമണമുള്ളൊരു കരിങ്കൂവളക്കാറ്റ്
പരലുകൊത്തിയ നമ്മുടെ കുളിക്കടവുകൾ
വരമ്പത്ത് കുടപിടിച്ച കൈതകൾ
കിടക്കപ്പായ വിരിച്ച കറുകകൾ.

കഫെ വെർലെറ്റ് എന്ന
പാരീസിലെ കോഫീഷോപ്പിലിരുന്ന്
രണ്ടുപേരിതുപോലെ
പുളിങ്കുന്നും കാവാലോം
സ്വപ്നം കാണുന്നുണ്ടായിരിക്കും .
-----------------------------------

Friday, January 2, 2015

പാർട്ടി കോണ്‍ഗ്രസ് / സുധീർ രാജ്


കർക്കിടകപ്പാടങ്ങളിൽ പണിയെടുക്കുന്ന
മഴത്തൊഴിലാളി കളുടെ സമ്മേളനത്തിലും
അപ്പൻ അലമ്പിയെന്നു കേട്ടു.
മഴവില്ലിനു ഇവിടെന്തു കാര്യം
എന്നുറക്കെ പറഞ്ഞത് മിന്നലിനു പിടിച്ചില്ല
ഒന്നും രണ്ടും പറഞ്ഞ് അടിയായി
ഒരു കുഞ്ഞു കാർമേഘത്തേം പിടിച്ച്
അപ്പനിങ്ങു പോന്നു .
"കൊച്ചു കഴുവർടാ മോനേ
ഇതൊന്നുമല്ല പാർട്ടി കോണ്‍ഗ്രസ്
ഓരോ തുള്ളിക്കും നൂറുവിത്തു മുളയ്ക്കുന്ന
മഴപ്പാടമാ നമ്മള് ."
കുശുമ്പൻ വേനലാ കൂട്ടിപ്പിടിപ്പിച്ചേന്നു
കൂട്ടം പിരിഞ്ഞവര് പറയുന്ന കേട്ടു .
വേനലിനെ തന്തയ്ക്കുവിളിച്ച അപ്പനെ
പിന്നാരും കണ്ടിട്ടില്ല .

--------------------------------

Sunday, December 14, 2014

എന്നാലും ഇങ്ങനൊരിടം / സുധീർ രാജ്


അതുവഴി പോകുമ്പോഴെല്ലാം വിചാരിക്കും
അവിടൊന്നു കേറണമെന്ന്.
ആറ്റിറമ്പത്ത് വണ്ടി നിർത്തി
വരമ്പ് വഴി നടന്ന് അങ്ങോട്ടു കേറണമെന്ന്.
കൊമ്പിൽ കമിഴ്ന്നു കിടന്നു ചൂണ്ടയിട്ട
മാവവിടെ ഉണ്ടോ എന്തോ.
അക്കരെ നിന്ന് തുണികഴുകുന്ന
പെണ്ണുങ്ങടെ അർത്ഥം വെച്ചുള്ള ചിരി
ഇപ്പോഴും അവിടെയുണ്ടോ എന്തോ .

നിന്റെ കൂടെ ഒറ്റക്കരിമീനേ തപ്പിയെടുത്തത്
ഇനി അതിന്റെ ഇണയും കാണുമെന്നു പറഞ്ഞ്
അതിനേം തപ്പിയെടുത്തത്
കരഞ്ഞോണ്ട് നമ്മളതിനെ വറുത്തു തിന്നത്
ചങ്ങലമാടനെക്കാണാൻ
കാവിൽ പാത്തിരുന്നത്.
തിരിച്ചു വരുമ്പം ,
അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ
തലയും താഴ്ത്തി നടന്നത് .
കയറു കഴുത്തേക്കുരുങ്ങി
നിന്റാട് ചത്തേന്റെ പിറ്റേന്നാ
നീ പോയത് ..
ഞാൻ വന്നായിരുന്നു
ആരും കാണാതെ നിന്നെ തൊടുകേം ചെയ്തു
ഞാനൊറ്റയ്ക്ക് കാവിലോട്ടു പോയി
കാവിലപ്പിടി മഞ്ഞക്കിളികളായിരുന്നു
നീയറിഞ്ഞോ ,
ഞാനും ചങ്ങലമാടനും കൂട്ടായി
അച്ഛനേം അവിടെ വെച്ചു കണ്ടായിരുന്നു .
തൂങ്ങിച്ചത്ത കോരനാ
നിന്റടുത്തേക്കുള്ള വഴി പറഞ്ഞു തന്നത്
കരീലാഞ്ചി വള്ളിയാ ഊഞ്ഞാലു കെട്ടിത്തന്നത്
മാടനാ എടുത്തിരുത്തിയത് .
പിന്നൊന്നും ഓർമ്മയില്ല.
ഇതുവഴി പോകുമ്പോഴൊക്കെ വിചാരിക്കും
ഇവിടൊന്നു കേറണമെന്ന്.
ഇപ്പോ,
ഇങ്ങനൊരു സ്ഥലമുണ്ടോ എന്തോ..
ഇങ്ങനൊരു സ്ഥലമില്ലെന്നാ അമ്മ പറയുന്നത് .
ഇപ്പോഴെന്റെ ഓർമ്മയെല്ലാം അമ്മയാണല്ലോ .
എന്നാലുമൊരു കരീലാഞ്ചിവള്ളിയിങ്ങനെ മുറുകുന്നുണ്ട്
എന്നാലും ഇങ്ങനൊരിടം ...
--------------------------------------

Monday, December 1, 2014

"മാസൂം ഹരിജൻ ബേൻചോദ് കി കാലിഫൂൽ */ സുധീർ രാജ്



മായി ,
അവർ പതിമൂന്നു പേരുണ്ടായിരുന്നു...
നിന്റെ ഇതിലൂടെ ഞങ്ങൾ
തീവണ്ടിയോടിച്ചു കളിക്കുമെന്ന് പറഞ്ഞ്
അവരുറക്കെയുറക്കെച്ചിരിച്ചിരുന്നു .
മായി ,
കശാപ്പുശാലയിൽ നിന്നും തെറിച്ചു പോയ
ഇറച്ചിത്തുണ്ടായിരുന്നു ഞാൻ .

മായി ,
ഞാൻ പ്രസവിക്കാൻ പോകുന്ന
കുഞ്ഞിനെ ഞാൻ കൊല്ലില്ല.
ഇതെന്തു പിഴച്ചു .
ഇതിനെ ഞാൻ നിങ്ങൾക്ക് തരും
ദൂരെയൊരിടത്ത് ഞാൻ കാണാതെ
നിങ്ങളവനെ വളർത്തണം.
13 നരകങ്ങൾ എന്നെ ഭ്രാന്തു പിടിപ്പിക്കാതിരിക്കാനാണ്
മായി ,
ആ തോക്ക് അല്പം നീക്കിവയ്ക്കൂ
ട്രിഗറിൽ എന്റെ വിരലെത്തും വരെ
ഞാൻ ഗർഭിണിയാണെന്നറിയുന്ന പോലീസ്
എന്നെത്തിരഞ്ഞു വരും .
മായി ,
ഞങ്ങളെയവർ വരിവരിയായി
മുട്ടുകുത്തി നിർത്തിയിരുന്നു
അവരുടെ ബൂട്ടിൽ ഉപ്പു വിതറി
അവർ ഞങ്ങളോട് പറഞ്ഞു.
"നക്കിനെടാ നായ്ക്കളേ
നീയൊക്കെ ഞങ്ങടെ ഉപ്പു തിന്നു ചാകടാ"
മായി ,
മഹന്തോയേ ഞങ്ങളുടെ മുന്നിലിട്ടാണ്
അവർ വെടിവെച്ചു കൊന്നത് .
ഉറക്കെക്കരഞ്ഞ മഹന്തോയുടെ
വായിലേക്കവർ നിരനിരയായി നിന്ന്
മൂത്രമൊഴിച്ചു .
ഇതാ പട്ടികളുടെ വിപ്ലവമൊലി ച്ചു പോകുന്നേ
എന്നലറിച്ചിരിച്ചു .
മായി ,
"മാസൂം ഹരിജൻ ബേൻചോദ് കി കാലിഫൂൽ *
എന്നലറിയാണവർ എന്നിലേക്ക്‌ പാഞ്ഞത് .
മായി ,
മരണത്തിനും അപമാനത്തിനും മീതേ
ഞാൻ ജീവിച്ചിരിക്കുന്നു .
മായി ,
ഞങ്ങൾ ഒടുക്കമില്ലാത്ത ഖനികളാണ്
ഇരുളിൽ നിന്ന് നിങ്ങളെത്തിരഞ്ഞ്
ഞങ്ങൾ വരികതന്നെ ചെയ്യും .
ഓരോ ഹരിതക കണത്തിലും
ചുവന്ന രക്താണുക്കളിലും
മണ്ണിലും പാട്ടിലും ബലികളിലും കൂടി
ഞങ്ങൾ നിങ്ങളിലേക്ക് സംക്രമിക്കുന്നു .
മായി ,
ആ തോക്ക് അല്പം നീക്കിവെയ്ക്കൂ
മരിച്ചു പോയവരെ തിരികെ വിളിക്കുന്ന
ജീവന്റെ പാട്ടൊന്നു പാടൂ .
മായി ,
ആർക്കറിയാം ഒരു പക്ഷേ
ഇതു നമ്മുടെ അവസാനരാത്രിയാകാം .
മായി ,
എനിക്കൊരു താരാട്ടു മതി .
**കിളുന്തു ഹരിജൻ പൊലയാടിമോളുടെ കറുത്തപൂവ് .
----------------------------------------------------