Showing posts with label ബാലചന്ദ്രന്‍ ചുള്ളിക്കാട്. Show all posts
Showing posts with label ബാലചന്ദ്രന്‍ ചുള്ളിക്കാട്. Show all posts

Thursday, April 21, 2016

പോകൂ പ്രിയപ്പെട്ട പക്ഷീ / ബാലചന്ദ്രന്‍ ചുള്ളിക്കാട്

പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും
നിനക്കായ്‌ വേടന്റെ കൂര-
മ്പൊരുങ്ങുന്നതിന്‍ മുന്‍പ്
ആകാശമെല്ലാം നരയ്ക്കുന്നതിന്‍ മുന്‍പ്
ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌
പോകൂ, തുള വീണ ശ്വാസ കോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍‍‍ -
ന്നൊരോര്‍മ്മ പോല്‍ പോകൂ..
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ..
പോകൂ പ്രിയപ്പെട്ട പക്ഷീ..
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും...
പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്...
അന്ധ സഞ്ചാരി തന്‍ ഗാനം നിലയ്ക്കുന്നതിന്‍ മുന്‍പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നു നീ
പോകൂ പ്രിയപ്പെട്ട പക്ഷീ...
പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലയ്ക്കുന്നതിന്‍ മുന്‍പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍
നിന്നു നീ പോകൂ പ്രിയപ്പെട്ട പക്ഷീ..
-------------------------------------------------------

Sunday, April 3, 2016

കഥാശേഷം / ബാലചന്ദ്രന്‍ ചുള്ളിക്കാട്


പെട്ടെന്ന് രാധ
പ്രേമശക്തിയുടെ പരിധിക്കു പുറത്തായി.
യമുനാതടത്തില്‍
അവളുടെ നനഞ്ഞ നിഴല്‍ മാത്രം
ഉടഞ്ഞു കിടന്നു.

കൃഷ്ണന്‍ ഭൂസ്പര്‍ശിയല്ല.
അയാളുടെ കാല്പാടുകള്‍ കണ്ടെത്താന്‍
നിയമപാലകര്‍ക്കു കഴിഞ്ഞില്ല.

വഞ്ചിക്കപ്പെട്ട വേണുഗാനം
സ്വര്‍ഗ്ഗത്തിലേക്കു തിരിച്ചുപോയി.

വൃന്ദാവനത്തില്‍
അഴുകിയ മാംസത്തിന്റെ ഗന്ധം മാത്രം അവശേഷിച്ചു.
------------------------------------------------------------

Friday, November 6, 2015

മറവി / ബാലചന്ദ്രന്‍ ചുള്ളിക്കാട്


ഓമനേ,മൗനം ശിരസ്സറ്റ പക്ഷിതന്‍
ഗാനമാണെന്നതറിഞ്ഞു വേവുമ്പൊഴും,
ഇത്തിരി നേരം നിലാവിന്‍ കൊലച്ചിരി
കൊത്തിപ്പറിച്ച മനം തലോടുമ്പൊഴും,
പാറകള്‍ പൊട്ടിച്ചു പായുന്നൊരെന്‍ കാട്ടു-
ചോരയില്‍ക്കാലം കുളമ്പടിക്കുമ്പൊഴും
ഏറേറ്റു കണ്ണുതകര്‍ന്ന നായ്ക്കുട്ടിയെ
മാറോടടുക്കിപ്പിടിച്ചു കേഴുമ്പൊഴും
പെറ്റവാറേ തള്ള ചത്ത പൈക്കുട്ടിതന്‍
നെറ്റിയില്‍പ്പൊള്ളുന്ന നെഞ്ചുചേര്‍ക്കുമ്പൊഴും,
മാറാപ്പുമായ്പ്പിച്ച തെണ്ടുന്ന പെങ്ങള്‍തന്‍
മാറാവ്രണങ്ങളിലുമ്മ വെയ്ക്കുമ്പൊഴും
ഇറ്റു സ്നേഹത്തിനായെന്‍ നേര്‍ക്കു നീളുന്ന
കുഷ്ഠം പിടിച്ച വിരലില്‍ തൊടുമ്പൊഴും
കണ്ണുനീരീന്‍റെ കരിങ്കടലില്‍ നിന്നു
മുങ്ങിയെടുത്തൊരീ ശംഖമൂതുമ്പൊഴും
നിന്നെയോര്‍മ്മിക്കുവാന്‍പോലും മറന്നു ഞാന്‍ .
---------------------------------------------------

Tuesday, October 27, 2015

വെളിപാട് / ബാലചന്ദ്രന്‍ ചുള്ളിക്കാട്


വേടന്‍ അമ്പുരക്കുന്നതു
എന്റെ ഹൃദയത്തില്‍ തന്നെയാണ്
 എന്നിട്ടും മുനയുടെ മൂര്‍ച്ച എന്റെ കവിതക്കില്ല
നിറയൊഴിക്കുന്നതു
എന്റെ നെഞ്ചിലേക്കുതന്നെയാണ്
 എന്നിട്ടും കുഴലിന്റെ സംഗീതം
എന്റെ കവിതക്കില്ല
കുളമ്പുകള്‍ ചവിട്ടിയരക്കുന്നതു
എന്റെ മാംസം തന്നെയാണ്
എന്നിട്ടും പടക്കുതിരകളുടെ
മരണവേഗത എന്റെ വാക്കുകള്‍ക്കില്ല
ഞെരിഞ്ഞു തകരുന്നതു എന്റെ തോളെല്ലുകള്‍ തന്നെയാണ്
എന്നിട്ടും പല്ലക്കുചുമക്കുന്നവനെപ്പൊലെ
എന്റെ ആശയങ്ങള്‍ വിയര്‍ക്കുന്നില്ല
ആളിക്കത്തുന്നതു എന്റെ സ്വപ്നങ്ങള്‍തന്നെയാണു
എന്നിട്ടും എന്റെ കവിത ചുട്ടുപഴുക്കുന്നില്ല
ഓര്‍മ്മകളുടെ ഒരു കാളരാത്രിഒടുങ്ങുമ്പൊള്‍
എനിക്കു വെളിപാടുണ്ടാവുന്നു
ഒരു ദിവസംസ്വന്തം ജനത
ഗായകനില്‍ ഗര്‍ജ്ജിക്കും
ലഹരിപിടിപ്പിക്കുന്ന ഈരടികള്‍
ഞങ്ങള്‍ക്കു വേണ്ടാ
ചോര കുടിപ്പിക്കുന്ന കൂരടികള്‍ ഞങ്ങള്‍ക്കു തരൂ
വേരുപിടിപ്പിക്കുന്ന നീരടികള്‍ ഞങ്ങള്‍ക്കു തരൂ
അതെ
അപ്പൊള്‍ അവന്‍ തോറ്റമ്പാട്ടുകള്‍ നിര്‍ത്തി
മാറ്റമ്പാട്ടുകള്‍ പാടും
കരയുന്ന വാക്കുകള്‍ക്കു പകരം
കത്തുന്ന വാക്കുകള്‍ വായിക്കും...
--------------------------------------------

Tuesday, May 19, 2015

രാമകഥ / ബാലചന്ദ്രന്‍ ചുള്ളിക്കാട്

രാമനെന്നാണെന്‍െറ പേര്.
അയോധ്യയിലാണു വീട്.
കൊച്ചിയില്‍ത്തോപ്പുംപടിയില്‍
ബേക്കറിയില്‍ ജോലിയാണ്.
ലക്ഷ്മണനും വന്നിട്ടുണ്ട്.
കല്‍പ്പണിക്കു പോകുന്നുണ്ട്.
എട്ടുമണിക്കൂറു ജോലി.
നഷ്ടമില്ല; നല്ല കൂലി.
എങ്കിലുമീ ജീവിതത്തില്‍
സങ്കടമുണ്ടാവുമല്ലൊ.
എപ്പൊഴുമെന്‍ നെഞ്ചിനുള്ളില്‍
കത്തിയെരിയുന്നു കാലം.
ഇപ്പെരുംതീയില്‍ക്കുളിച്ചു
കെട്ടിയവള്‍ കേറിവരും.
സ്വപ്നമുണരുന്ന നേരം
കുറ്റിരുട്ടില്‍ത്തപ്പിനോക്കും.
സീതയില്ല; സീത പണ്ടേ
പാതാളത്തില്‍ത്താണുപോയി.
--------------------------------

Wednesday, April 29, 2015

കാലധര്‍മ്മം / ബാലചന്ദ്രന്‍ ചുള്ളിക്കാട്


അങ്ങനെയോരോന്നോരോന്നോര്‍ത്തുകൊണ്ടിരിക്കുമ്പോള്‍
പിന്നെയും പാളീ ചിന്ത കാലധര്‍മ്മത്തിന്‍ നേരേ.


ഉദിച്ചസ്തമിക്കയുമസ്തമിച്ചുദിക്കയും
വിധിച്ചവണ്ണം ചെയ്തുപോരുന്നു തേജസ്സുകള്‍.
ഗുണിച്ചും ഹരിച്ചുമീ നിത്യജീവനലീല
ഗണിക്കാന്‍ കഴിയാതെ പിന്മടങ്ങുന്നൂ ബോധം.

ഇരുട്ടു മുഴങ്ങുന്ന വിസ്മൃതി ഭേദിക്കുവാന്‍
കരുത്തില്ലാത്തൊരിച്ഛാരശ്മിതന്‍ പ്രതിദ്ധ്വനി
കുടിച്ചുമയങ്ങുന്ന ചിത്തഭൂമികള്‍ പോലും
തുടച്ചുനീക്കുന്നതും കാലത്തിന്‍ ശുചിധര്‍മ്മം.

അരവിന്ദനും കാക്കനാടനും വിജയനും
ഭരതന്‍ , പവിത്രനും വിക്ടര്‍ലീനസ്സും ജോണും
കരുണാകരന്‍ , പിന്നെട്ടീയാറും കടമ്മനും
നരേന്ദ്രപ്രസാദുമയ്യപ്പനും മുരളിയും.....

എത്രയെത്രപേരുണ്ടാമങ്ങനെ കുറേക്കാലം
മിത്രബന്ധത്താലെന്റെ ജീവനില്‍ കലര്‍ന്നവര്‍.

കത്തുന്ന മഹാനഗരങ്ങളെ പിന്നില്‍ത്തള്ളി
കത്തുന്ന മഹാസംസ്കാരങ്ങളെപ്പിന്നില്‍ത്തള്ളി
മറ്റൊരു തീരം പൂകാന്‍ ആവിവന്‍തോണിയേറി
മദ്ധ്യധരണ്യാഴിതാണ്ടാന്‍ ശ്രമിച്ച മഹാജനം.

അബ്ധിമദ്ധ്യത്തില്‍ക്കഷ്ടമവരെ മുക്കിക്കൊന്നു
തൃപ്തമായിടും കാലധര്‍മ്മമേ മഹാധര്‍മ്മം !
--------------------------------------------

Saturday, September 27, 2014

ഋതുഭേദങ്ങള്‍/ബാലചന്ദ്രന്‍ ചുള്ളിക്കാട്



പ്രഭാതത്തില്‍
മഞ്ഞുതുള്ളിയെ  സൂര്യരശ്മി  എന്നപോലെ
ബാല്യത്തില്‍
ഒരു  ബാലികയെ ഞാന്‍  പ്രേമിച്ചു
അവള്‍  ഉരുകി  അപ്രത്യക്ഷയായി .

കൌമാരത്തില്‍
കടമ്പുമരത്തെ  വസന്തമെന്നപോലെ
ഒരു  കുമാരിയെ ഞാന്‍  പ്രേമിച്ചു
അവള്‍  പൂത്തുകൊഴിഞ്ഞു  പോയി .

യൌവനത്തില്‍
പട്ടുചേലയെ  അഗ്നിയെന്നപോലെ
ഒരു  യുവതിയെ  ഞാന്‍  പ്രേമിച്ചു
അവള്‍  ദഹിച്ചു  ചാമ്പലായി .

ഇന്നിപ്പോള്‍
ഭ്രാന്തു മാറിയ  മനസ്സുപോലെ
തെളിഞ്ഞ  വാര്‍ധക്യത്തില്‍
പ്രേമത്തിന്  പ്രവേശനമില്ല

മരിക്കാന്‍  ഇണ  ആവശ്യമില്ല .

Thursday, September 25, 2014

സദ്ഗതി / ബാലചന്ദ്രന്‍ ചുള്ളിക്കാട്



ഒടുവിലമംഗളദര്‍ശനയായ്‌
ബധിരയായന്ധയായ്‌ മൂകയായി
നിരുപമപിംഗലകേശിനിയായ്‌
മരണം നിന്‍മുന്നിലും വന്നുനില്‍ക്കും.

പരിതാപമില്ലാതവളൊടൊപ്പം
പരലോകയാത്രയ്ക്കിറങ്ങും മുമ്പേ
വഴിവായനയ്ക്കൊന്നുകൊണ്ടുപോകാന്‍
സ്മരണതന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനേ നിന്‍ ഹൃദയം
പരതിപ്പരതിത്തളര്‍ന്നുപോകെ,
ഒരുനാളും നോക്കാതെ മാറ്റിവെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും.
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും.

പരകോടിയെത്തിയെന്‍ യക്ഷജന്മം
പരമാണു ഭേദിക്കുമാനിമിഷം
ഉദിതാന്തരബാഷ്പ പൌര്‍ണ്ണമിയില്‍
പരിദീപ്തമാകും നിന്നന്തരംഗം.
ക്ഷണികേ ജഗല്‍സ്വപ്നമുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിയ്ക്കും.

സ്മൃതിനാശം / ബാലചന്ദ്രന്‍ ചുള്ളിക്കാട്



എവിടെയോ പണ്ടു കണ്ടതാണീ മുഖം ,
എവിടെയാണതെന്നോര്‍മ കിട്ടുന്നില്ല .

കൊടിയ വേനലിന്‍ പാതയില്‍ യൌവനം
കൊടിപിടിച്ച ദിനങ്ങളിലാകണം ,
തെരുവുതോറും ചരിത്രം നിണംകൊണ്ടു
ചുവരെഴുത്തു നടത്തുമ്പൊഴാകണം ,
ഒരു സഖാവുമൊത്തന്നത്തെ രാത്രിയില്‍ -
ക്കയറിവന്ന പെണ്‍കുട്ടിയിലാകണം .

എവിടെയോ പണ്ടു കണ്ടതാണീ മുഖം ,
എവിടെയാണെന്നൊരോര്‍മ കിട്ടുന്നില്ല .

വിധവകള്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുവാന്‍
വഴിതിരക്കി വന്നെത്തിയ പെങ്ങളേ ,
കനലുകള്‍ കെട്ടുപോയ നിന്‍ കണ്‍കളെ ,
പണിയെടുത്തു പരുത്ത നിന്‍ കൈകളെ ,
അരികു വാല്‍പ്പുഴു തിന്ന കടലാസു
ചുരുളിലാണ്ട നിന്‍ ജീവിതരേഖയെ ,
അറിവതെങ്ങനെ , യെല്ലാം മറക്കുവാന്‍
നര കറുപ്പിച്ചു വാഴുമെന്‍ വാര്‍ധകം !

അപൂര്‍ണം/ ബാലചന്ദ്രന്‍ ചുള്ളിക്കാട്



അമ്പലത്തില്‍ പ്രദക്ഷിണം വെയ്ക്കെ
എന്‍റെ നേര്‍ക്കൊന്നു നോക്കിയില്ലേ നീ ?

ഉജ്ജ്വലമാ മുഹൂര്‍ത്തത്തെ ഭൂമി
എത്രവട്ടം പ്രദക്ഷിണം വച്ചു .
ഇത്രനാളൊഴുകീട്ടുമെന്‍ രക്തം
എത്തിയില്ല നിന്‍ പ്രേമസമുദ്രം

നിന്‍റെ കണ്ണില്‍ നിന്നും പുറപ്പെട്ട
കാന്തവീചിയെന്‍ ജീവനെത്തേടി
അന്തഹീന പ്രപഞ്ചത്തിലൂടെ
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു .

ഋതുഭേദങ്ങള്‍ / ബാലചന്ദ്രന്‍ ചുള്ളിക്കാട്



പ്രഭാതത്തില്‍
മഞ്ഞുതുള്ളിയെ  സൂര്യരശ്മി  എന്നപോലെ
ബാല്യത്തില്‍
ഒരു  ബാലികയെ ഞാന്‍  പ്രേമിച്ചു
അവള്‍  ഉരുകി  അപ്രത്യക്ഷയായി .

കൌമാരത്തില്‍
കടമ്പുമരത്തെ  വസന്തമെന്നപോലെ
ഒരു  കുമാരിയെ ഞാന്‍  പ്രേമിച്ചു
അവള്‍  പൂത്തുകൊഴിഞ്ഞു  പോയി .

യൌവനത്തില്‍
പട്ടുചേലയെ  അഗ്നിയെന്നപോലെ
ഒരു  യുവതിയെ  ഞാന്‍  പ്രേമിച്ചു
അവള്‍  ദഹിച്ചു  ചാമ്പലായി .

ഇന്നിപ്പോള്‍
ഭ്രാന്തു മാറിയ  മനസ്സുപോലെ
തെളിഞ്ഞ  വാര്‍ധക്യത്തില്‍
പ്രേമത്തിന്  പ്രവേശനമില്ല

മരിക്കാന്‍  ഇണ  ആവശ്യമില്ല .

Thursday, September 18, 2014

സന്ദര്‍ശനം / ബാലചന്ദ്രന്‍ ചുള്ളിക്കാട്



അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു നാം.

ജനലിനപ്പുറം ജീവിതം പോലെയീ-
പ്പകല്‍ വെളിച്ചം പൊലിഞ്ഞുപോകുന്നതും,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെപ്പറന്നുപോകുന്നതും,
ഒരു നിമിഷം മറന്നു പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ...?

മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും
നിറയെ സംഗീതമുള്ള നിശ്വാസവും.

പറയുവാനുണ്ടു പൊന്‍ ചെമ്പകം പൂത്ത
കരളുപണ്ടേ കരിഞ്ഞുപോയെങ്കിലും,
കറപിടിച്ചൊരെന്‍ ചുണ്ടില്‍തുളുമ്പുവാന്‍
കവിതപോലും വരണ്ടുപോയെങ്കിലും
ചിറകുനീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്തരോദനം.

സ്മരണതന്‍ ദൂരെസാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും.
കനകമൈലാഞ്ചിനീരില്‍ത്തുടുത്ത നിന്‍
വിരല്‍തൊടുമ്പോള്‍ക്കിനാവു ചുരന്നതും,
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും,
മറവിയില്‍ മാഞ്ഞുപോയ നിന്‍ കുങ്കുമ-
ത്തരിപുരണ്ട ചിദംബരസന്ധ്യകള്‍.

മരണവേഗത്തിലോടുന്ന വണ്ടികള്‍,
നഗരവീഥികള്‍, നിത്യപ്രയാണങ്ങള്‍,
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരകരാത്രികള്‍, സത്രച്ചുമരുകള്‍.
ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍.
ഇരുളിലപ്പോഴുദിക്കുന്നു നിന്മുഖം
കരുണമാം ജനനാന്തരസാന്ത്വനം.
നിറമിഴിനീരില്‍ മുങ്ങും തുളസിതന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍.

അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക.
സമയമാകുന്നു പോകുവാന്‍-- രാത്രിതന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍...