Showing posts with label എന്‍.എന്‍.കക്കാട്‌. Show all posts
Showing posts with label എന്‍.എന്‍.കക്കാട്‌. Show all posts

Friday, September 18, 2015

വഴി വെട്ടുന്നവരോട്... / എന്‍.എന്‍.കക്കാട്‌


ഇരുവഴിയില്‍ പെരുവഴിനല്ലൂ
പെരുവഴിയേ പോ ചങ്ങാതി
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍
വഴിവെട്ടാന്‍ പോകുന്നവനോ
പല നോവുകള്‍ നോല്‍ക്കേണം
പലകാലം തപസ്സുചെയ്ത്
പല പീഡകളേല്ക്കേണം
കാടുകളില്‍ കഠിനത കുറുകിയ
കല്ലുകളും,കോമ്പല്ലുകളും
നട്ടുച്ച കിനിഞ്ഞു തിളങ്ങും
കാട്ടാറിന്‍ കുളിരുകളില്‍
നീരാടി തുറുകണ്ണുകളില്‍
ഉതിരകൊതി കത്തിച്ച്
ഉരുളുപുതച്ചുരുളുന്നു
പശിയേറും വനവള്ളികളും
വഴിവെട്ടാന്‍ പോയവരെല്ലും
മുടിയും തലയോട്ടിയുമായി
അവിടെത്താന്‍ മറ്റൊരുകുന്നായി
മരുവുന്നു ചങ്ങാതി
കാടിനകം പുക്കവരാരും
തന്നിണയെ പൂണ്ടില്ലല്ലോ
കാടിനകം പുക്കവരാരും
തന്നില്ലം കണ്ടില്ലല്ലോ
ഒരുമട്ടാക്കുന്നു കടന്നാല്‍
കരമുട്ടിയ പുഴയല്ലോ
വിരൽ വെച്ചാല്‍ മുറിയുമോഴുക്കും
മലരികളും കയവും ചുഴിയും
പാമ്പുകള്‍ ചീങ്ങണ്ണികളുണ്ടതില്‍
അത് നീന്തണമക്കരെയെത്താന്‍
അത് നീന്താമെന്നാലപ്പുറ-
മുണ്ടിനിയും പുഴ രണ്ടെണ്ണം
കടുവിഷമാണൊന്നില്‍,മറ്റതി-
ലെരിയും തീ ചങ്ങാതി
കാവലുമുണ്ടൊന്നില്‍ വിഷപ്പുക
തേവി വിടും പൂതത്താന്‍
മറ്റതിലോ തീക്കനല്‍ കാറി
ത്തുപ്പും നെടുനെട്ടനരക്കന്‍
ദംഷ്ട്രകളും വിഷവും തീയും
പറ്റാതൊരു കവചം നേടി
പലകാലം കൊണ്ടിവ താണ്ടി
പുതുവഴി നീ വെട്ടുന്നാകില്‍
പലവഴിയെ പൂമാലകളും
തോരണവും കുലവാഴകളും
നിറപറയും താലപ്പൊലിയും
കുരവകളും കുത്തുവിളക്കും
പൊൻപട്ടം കേട്ടിയോരാന-
ക്കൊമ്പനുമമ്പാരിയുമായി
ഊരെയുന്നള്ളിപ്പോം നിന്നെ
വഴി വെട്ടിയ ഞങ്ങടെ മൂപ്പനെ
വഴിപോൽ മാനിക്കണമല്ലോ
പകലങ്ങനെ മേളം കൂട്ടി-
ക്കഴിയുമ്പോളന്തി കറുക്കും
നിഴലുകള്‍ മേഞ്ഞണയും മേട്ടില്‍
പലകാഞ്ഞിരം പൂത്ത് ചെരിഞ്ഞ്
ചരലുകളില്‍ മണമിഴയുമ്പോള്‍
വഴിവില്ലിയോഴിക്കാന്‍ നിന്നെ
ബലി ചെയ് വോം കാളിക്കൊടുവില്‍
ദീവെട്ടിചോപ്പിലിരുട്ടില്‍
നെഞ്ച് കുളിര്‍ത്തമ്മ രസിക്കും
അമ്മ തകും പാലച്ചോട്ടില്‍
നന്മ തകും പാറക്കൂട്ടില്‍
വഴിവെട്ടിയ ഞങ്ങടെ മൂപ്പനു
മണ്ഡപമൊന്നുടനുണ്ടാകും
വഴിപാടായി കാലാകാലം
‘വഴിവെട്ടും വേല’ കഴിക്കും
പലവഴിയില്‍ പെരുവഴിയെതെ-
ന്നെങ്ങള്‍ക്ക് പകപ്പുപെടായ് വാന്‍
പെരുമൂപ്പന്‍ വഴിയെന്നിതിനെ
തൃപ്പേരു വിളിപ്പോമല്ലോ
നീ വെട്ടിയ വഴിയിലോരുത്തന്‍
കാല്കുത്തിയശുദ്ധി വരുത്താന്‍
ഇടയാകാതെങ്ങള് കാപ്പോം –
ഇനി നീ പോ ചങ്ങാതി
പെരുവഴിയേ പോകും ഞങ്ങള്‍
പുതു വഴി വഴിപാടിന് മാത്രം
--------------------------------

Sunday, January 18, 2015

ജംബുകനൃത്തം / എൻ.എൻ.കക്കാട്‌


ഇടം ചുറ്റിത്തിരിഞ്ഞാടുക
തകത്തിന്തക ധി - ത്ത
വലം ചുറ്റിത്തിരിഞ്ഞാടുക
തകിടതകതിമി ധിം ത

നിണമിറ്റുമെകിറുള്ള
നഖം കൂർത്ത തോഴിമാരേ
കനൽക്കണ്ണു ചുഴറ്റുന്ന
പിശാചിമാരേ
ഇടം ചുറ്റി......
വിളർത്തുചോർന്നുടൽ പൊട്ടി
വെളുത്തുള്ളം തുറിച്ചെത്തും
പുലരിവന്നണയായ്‌വാൻ
തകിടതകധിമി ധിംത
ഇടംചുറ്റി......
തുടുത്തപൂവുകൾ ചൂടി
തലപൊക്കിക്കൂകിയാർക്കും
കരിമ്പൻ കോഴികൾക്കഖിലം
അലമന്ത്യം വരുത്തേണം
ഇടംചുറ്റി......
പല്ലണയ്ക്കുക നഖമമർത്തുക
മർത്ത്യലോകമടക്കുക
തന്നെ വിറ്റും ചോറുനേടും
മനുജവംശമൊടുക്കുക
ഇടംചുറ്റി......
നിണമിറ്റുമെകിറുള്ള
നഖം കൂർത്ത തോഴിമാരേ
കനൽക്കണ്ണു ചുഴറ്റുന്ന
പിശാചിമാരേ
ഇടംചുറ്റി......
----------------------------

Tuesday, January 6, 2015

എൻ.എൻ.കക്കാട്‌ / ചെറ്റകളുടെ പാട്ട്‌


ചെറ്റകളല്ലോ ഞാനും നീയും
വരികരികത്തിരിയിത്തിരി
പരദൂഷണലഹരിയിൽ
നാണമുരിഞ്ഞൊന്നു തുടിച്ചു കുളിക്കാം
ചെറ്റകളല്ലോ നീയും ഞാനും.

പ്രിയ ചെറ്റേ
നീയീ കഥ കേട്ടിട്ടുണ്ടോ?
ഇല്ലെങ്കിൽ ചിറിയുമിളിച്ചിതു കേട്ടോ.

പണ്ടൊരു തന്തയ്ക്കന്തി-
യ്ക്കൽപ്പം ലഹരിയകത്തായപ്പോൾ
വാലുമുളച്ചെന്നൊരു തോന്നൽ.

അപ്പോൾ
മലമുകളേറീട്ടൊന്നു കുതിച്ചു പറ-
ന്നാഴിയ്ക്കക്കരെ സമ്മന്തപ്പുരയിൽ
ചെന്നു പതുക്കെയിറങ്ങാൻ മോഹം വന്നു.
വന്ന കടിഞ്ഞൂൽപ്പൂതി മറയ്ക്കാനാമോ?

കുന്നിലിഴഞ്ഞു കരേറി-
ക്കൈകാൽ വീശീട്ടങ്ങു പറന്നു.

പിറ്റേന്നാവഴി
കണ്ണുകളെയ്തു ചൊറിഞ്ഞു
നടന്നൊരു പുലയാടിപ്പെണ്ണു
അവന്റെ കൈയും കാലും തലയു-
മെലുമ്പുകളും വാരിക്കൂട്ടീ-
ട്ടൊരുപിടി മണ്ണി-
ട്ടൊരു കാഞ്ഞിരമല്ലോ നട്ടു.

ഒന്നാം കാഞ്ഞിരം പൊലയാടിക്കാഞ്ഞിര-
മോരില മൂവില തഴച്ചു വന്നു.
പതിരായി പാറിവീണ പഴഞ്ചൊല്ലൊരു മുറം
കടയ്ക്കിട്ടു ചുട്ടു കൈയ്ക്കും പശുവിൻ പാൽ നനച്ചു.

ഇല വന്നു പൂ വന്നു കായ്‌ വന്നു കാഞ്ഞിരം
ഇവിടെ നിൽക്കുന്നതിന്നെന്തിനെന്നോ?
എനിക്കും നിനക്കും പറിച്ചു തിന്നാൻ
ഇതു തിന്നാൽ നമുക്കൊട്ടും കയ്ക്കില്ലാ
ചെറ്റകളല്ലോ നീയും ഞാനും.

വേറെ ചെറ്റകളീവഴി വന്നാ-
ലവരുടെ കോങ്കണ്ണും കൂട്ടി
പറിച്ചു തിന്നാം വയറുനിറച്ചും
കാഞ്ഞിരമല്ലേ കൈക്കില്ല.
എന്നിട്ടാടിപ്പാടിപ്പെലയാടിപ്പെ-
ണ്ണിതുവഴി കണ്ണുകളെയ്തു വരുന്നതു
നോക്കിയിരിക്കാം.

പാടെട ചെറ്റേ, പാട്‌....
ഒന്നാം കാഞ്ഞിരം പെലയാടിക്കാഞ്ഞിരം....
തിന്തിമി തക്കിട തിന്തിമി തക്കിട......

ആടെട,ചെറ്റേ ആട്‌...
മ റ്റെന്തുണ്ടീ നാണംകെട്ട ജഗത്തിൽ ചെയ്യാൻ
------------------------------------------------------

Tuesday, October 21, 2014

സഫലമീ യാത്ര /എന്‍.എന്‍.കക്കാട്‌


ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ . . .
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ
ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറി വീഴാം
വ്രണിതമാം കണ്‍ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്റെ,
പിന്നിലെയനന്തതയില്‍ അലിയും ഇരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളേ ,
ഇന്നൊട്ടു  കാണട്ടെ നീ തൊട്ടു നില്‍ക്കൂ.

ആതിര വരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെ -
തിരേല്‍ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം .

എന്ത് , നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ . .
ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പു പെടാതീ
മധുപാത്രമടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെയടിയില്‍ തെളിയുമിരുള്‍ നോക്കു-
കിരുളിന്റെ മറകളിലെ ഓര്‍മ്മകളെടുക്കുക
ഇവിടെ എന്തോര്‍മ്മകളെന്നോ . . .

നിറുകയിലിരുട്ടേന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകള്‍ ഒന്നുമില്ലെന്നോ . . .

പല നിറം കാച്ചിയ വളകള്‍ അണിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
എന്തും പരസ്പരം മോഹിച്ചും മൂ -
പതിറ്റാണ്ടുകള്‍ നീണ്ടോരീ
അറിയാത്ത വഴികളില്‍ എത്ര കൊഴുത്ത
ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായ്
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി .

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടി പോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്ക് പാട്ടില്‍
ഏതോ വിജനമാം വഴി വക്കില്‍ നിഴലുകള്‍
നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായി കിഴക്കേറെ ഉയര്‍ന്നു പോയ്
കടു നീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍

പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍
വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ
സഖീ ,എങ്ങാനോരൂഞ്ഞാല്‍ പാട്ട് ഉയരുന്നുവോ . .
ഒന്നുമില്ലെന്നോ . . . ഒന്നുമില്ലെന്നോ . . .

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകള്‍ ഇളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ . . .

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലും ഓര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീവഴി
നാമീ ജനലിലൂടെതിരേല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ മനമിടറാതെ . .

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം
നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായ്
സൗമ്യരായി എതിരേല്‍ക്കാം
വരിക സഖീ അരികത്തു ചേര്‍ന്നുനില്‍ക്കൂ . . .
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര . . . ! ! !