Showing posts with label അഭിലാഷ് .കെ.എസ്. Show all posts
Showing posts with label അഭിലാഷ് .കെ.എസ്. Show all posts

Friday, October 16, 2015

സ്വപ്നവായ്ത്താരി / അഭിലാഷ് .കെ.എസ്


കടുക്കുഴി ബണ്ട്‌ ആദ്യം പൊട്ടുമ്പോൾ
പാടശേഖര സമിതി നിലവിലില്ല
പ്രസിഡന്റ്‌ കെ.പി താരു ജനിച്ചിട്ടില്ല
കണ്ടത്തിലിറങ്ങിയ വെള്ളം കണ്ട്‌ബോധം കെട്ട്‌ വീണ
കോതയെചേറിൽക്കുഴച്ച്‌ മടയടച്ച്‌
ചാപ്പൻ നായർ ഉച്ചത്തിൽ പറഞ്ഞു
ഞാറ്റ്‌ വേല ചതിച്ചാലും 'ചെറമൻ' ചതിയ്ക്കില്ല്യാ
വെള്ളികെട്ടിയ വടിയറ്റത്തേയ്ക്ക്‌ നീണ്ട
അലമുറകൾക്കൊക്കെക്കൂടി
മൂന്നേകാൽ പറയുടെ വിത്തളന്നിട്ട്‌ കൊടുത്തു
ഇക്കുറി ചിങ്കനു ശരിയ്ക്കും പേടിയായി
സ്വപ്നം നേരാവുമോ
മൂന്നാം നാൾബണ്ട്‌ പൊട്ടുമോ
ചത്തു പൊന്തിയ ആയിരത്തിമുന്നൂറു പറ
മുണ്ടകന്റെ കണ്ണിൽ 'കടു' കൊത്തുമോ
ഒന്നാം ദിവസ്സം പ്രസിഡന്റ്‌ താരുഉഷ്ണം മാറാൻ
വീശിക്കൊണ്ട്‌ പറഞ്ഞു"അണക്ക്‌ പ്രാന്താണ്ടോ ചിങ്കാ"
രണ്ടാം ദിവസ്സം സാക്ഷരതാ മാഷ്‌ഉറക്കെച്ചിരിച്ചൊരു പാട്ട്‌ പാടി
"ബലികുടീരങ്ങളേ ബലികുടീരങ്ങളേ"
അന്ന് ഒരുറപ്പിനു വരമ്പത്തൊരു കൊടി കുത്തി
പൊട്ടും മുൻപ്‌ വിളിച്ചറിയിയ്ക്കാൻ
വയൽക്കാറ്റിന്റെ നാവായത്‌ പാറി
മൂന്നാം നാൾ മനുഷ്യച്ചങ്ങലയുടെഅവസാന കണ്ണിയായി
ചേറിത്തെള്ളിക്കൊഴിച്ചപുന്നെൽ ത്തവിടിന്റെ മണവുമായി
കുറുമ്പ ഇടത്തെ കൈ മുറുകെപ്പിടിച്ചപ്പൊഴും ചോദിച്ചു
"കുറുമ്പേ ബണ്ട്‌ പൊട്ട്വോ"
കുറുമ്പ നാണിച്ച്‌ ചോന്നൊരു സുന്ദരിപ്പെയ്ത്തായി
തിരികെ പിക്കപ്പ്‌ ലോറിയിൽ വരുമ്പോമനസ്സിൽ പറഞ്ഞു
കോതക്കാർന്നോരു കാക്കും
അരിവാളു കാക്കും
വരമ്പത്ത്‌ഞാൻ നാട്ടിയ കൊടി കാക്കും
ബണ്ടിന്റെ പള്ള തുരക്കാനെത്തും
നീർ നായകൾക്കൊക്കെ ദിക്ക്‌ തെറ്റും
വണ്ടിയിൽ നിന്നിറങ്ങി ഓടി വന്ന് നോക്കുമ്പൊഴുണ്ട്‌
ഏതൊഴുക്കും തടഞ്ഞ്‌ നിർത്താൻനാമ്പുകൾ-
പരസ്പരം കോർത്ത്‌
കൊടിയുടെ പിന്നിൽ മുളച്ച്‌ നിൽക്കുന്നു
കറുത്ത ഞാറിൻ കരുത്തുള്ള ചങ്ങല
ഈ കഥ പറഞ്ഞ്‌ ചിരിച്ച്‌ ഞങ്ങൾ
വേനലിൽ, സ്റ്റ്രൈക്കർ എന്റിൽ സ്റ്റ മ്പ്‌ തറയ്ക്കുമ്പോൾ
പണ്ടത്തെ കടുക്കുഴി പാടത്തിന്റെകട്ട വിണ്ട വിടവുകളിൽ നിന്നും
വിരലുകൾ മുളച്ച്‌ പൊന്താൻ തുടങ്ങി
ചേറു മണക്കുന്നൊരോർമ്മ
ആഴങ്ങളിലെവിടെയോ ഒന്ന് തിരിഞ്ഞു കിടന്നു
ഭൂമി ചെറുതായൊന്നു വിറച്ചു.
-----------------------------------------------------------------

Wednesday, January 7, 2015

ത്രാണനം / അഭിലാഷ് .കെ.എസ്


കുട്ടികൾ മടങ്ങിപ്പോയതിനുശേഷം
ആ വീട്ടിലേയ്ക്ക്‌ സൂര്യപ്രകാശം
മടിച്ച്‌ മടിച്ച്‌ കടന്നു വരുന്നു

ഉറക്കമില്ലാതെ
തിരിഞ്ഞും മറിഞ്ഞും കിടന്ന
ഗൃഹനാഥൻ ഒരു നിമിഷം
കണ്ണുകളിറുക്കിയടച്ച്‌ തുറന്ന്
കിടക്കയിലെഴുന്നേറ്റിരിയ്ക്കുന്നു
പതിവായി വാങ്ങാറുള്ള രണ്ട്‌
പാൽപ്പായ്ക്കറ്റുകളിലൊന്ന്
തിരിച്ച്‌ നൽകുമ്പോൾ
ജനൽപ്പഴുതുകളുടേയും, രാത്രി
കിടക്കുന്നതിനു മുൻപ്‌ അടയ്ക്കാൻ-
മറന്ന വാതിലുകളുടേയും ശ്യൂന്യതയിലേയ്ക്ക്‌
ആകാശത്തിന്റെ തൊണ്ണു കീറി
വെണ്മേഘങ്ങൾ കിളിർത്ത്‌ നിൽക്കുന്നു
ഇടതു കയ്യറ്റ കളിക്കുരങ്ങൻ ബൊമ്മ
ചാവി കൊടുക്കാതിരുന്നിട്ടും ഏതോ
അബോധ സ്മരണയിൽ കുറച്ചു നേരം
ചെണ്ട കൊട്ടുന്നു
വർക്ക്‌ ബുക്കിലെ
ഏ ഫോർ ആപ്പിൾ പഴുക്കാതെയും
ബീ ഫോർ ബാൾ ഉരുളാതെയും
ഡൈനിംഗ്‌ ഹാൾ ചുമരിൽ കാത്തിരിയ്ക്കുന്നു
ഷവറിൽ നിന്ന് ദേഹത്ത്‌ വീഴും
ഓരോ തുള്ളിയിൽ നിന്നും
തല തുവർത്താൻ കൂട്ടാക്കാതെ കുഞ്ഞു വിഷാദം
നനവാർന്നു നിൽക്കുന്നു
എത്ര ഉരച്ച്‌ കളഞ്ഞിട്ടും മൊബെയിലിലെ സ്ക്രീൻ സേവർ
തള്ള വിരൽത്തുമ്പിൽ പതിഞ്ഞു കിടക്കുന്നു
എത്ര തവണ റീ സെറ്റ്‌ ചെയ്തിട്ടും
ലാപ്‌ ടോപ്പ്‌ പാസ്വേഡ്‌ സിസ്റ്റത്തിനജ്ഞാതമാവുന്നു
സ്റ്റെയർക്കേസ്സുകളിറങ്ങുമ്പൊഴോർമ്മകൾ
ഉടൽ മുറുക്കങ്ങളിലമർത്തിച്ചവിട്ടി
മുകളിലേയ്ക്ക്‌ ഓടിക്കയറുന്നു
പുകമഞ്ഞ്‌ മൂടിയ വഴിയിലേയ്ക്കയാൾ
സ്കൂട്ടറിന്റെ മഞ്ഞവെളിച്ചം തെളിയ്ക്കുന്നു
ചുഴലിക്കറ്റിനുശേഷം ശാന്തമായ
സ്വന്തം മനസ്സിൽ
അയാൾ ഒരു കളിക്കിലുക്ക്‌ കണ്ടെത്തുന്നു
വലത്‌ കൈകൊണ്ടത്‌ ഉയർത്തിയെടുത്തതും
തൊണ്ടടർന്ന് കിലുക്കാമണികളുരുണ്ട്‌ പോകുന്നു
കറുത്ത കൊടികളും തകർന്ന തെരുവും
വെടിത്തുള വീണ പ്ലേയ്‌ സ്കൂളും കടന്ന്
അയാളവയ്ക്ക്‌ പിറകെ സ്കൂട്ടറോടിച്ചു പോകുന്നു
ജീവിത നിർമ്മാണശാല അയാളുടെ
പേരിനു നേരെ ആബ്സെന്റിസം മാർക്ക്‌ ചെയ്യുന്നു.
------------------------------------------------