Showing posts with label മാധവിക്കുട്ടി. Show all posts
Showing posts with label മാധവിക്കുട്ടി. Show all posts

Thursday, April 21, 2016

പഴയ മാവ് / മാധവിക്കുട്ടി

ഒരു അമ്മയുടെ വയറ്റിലെ
ചമയങ്ങള്‍ എല്ലാം
കത്തികൊണ്ട്
അവര്‍ ചുരണ്ടിയെടുത്തു.
ഈ അടഞ്ഞ ഗുഹാമുഖത്ത്
ഇനി ഒരു ആലിബാബയും
മന്ത്രം ഉച്ചരിക്കുകയില്ല.
ഇതിന്റെ ഇരുണ്ട വിഷാദത്തില്‍
ഒരു പടക്കുതിരയും കുളമ്പടിക്കുകയില്ല.
എന്നാല്‍,
ഓ, എന്തിനാണവര്‍ ആ പഴയ മാവ്
മുറിച്ച് താഴെയിട്ടത്?
സ്വപ്‌നങ്ങളുടെ നനഞ്ഞ വലകള്‍
ഞാന്‍ ഉണക്കാനിട്ടത്
അവിടെയായിരുന്നുവല്ലോ.
ഇനി, എന്റെ തോണിക്ക്
മീന്‍പിടുത്തത്തിന് പോകാനാവില്ല.
എന്റെ ഭാവിയുടെ കായലുകളില്‍
മരണം വിളര്‍പ്പിച്ച മത്സ്യങ്ങള്‍
പൊന്തിക്കിടക്കുന്നു.

---------------------------------- 

Thursday, January 28, 2016

വയസ്സ് / മാധവിക്കുട്ടി


ഒരു രാത്രിയില്‍
ഞാനുണര്‍ന്നപ്പോള്‍
വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട്
എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി.
തെരുവ് വിജനമായിരുന്നു.
രാത്രി
മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
മൂപ്പെത്താത്ത പഴമായിരുന്നു.
പ്രണയം
യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
പ്രണയത്തിന്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?
കണ്ണുകളിറുക്കിക്കൊണ്ട്
എന്നെ വിളിക്കരുത്.
ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
ഒരു തണുപ്പേറിയ നവജാതശിശു.
പ്രിയപ്പെട്ടവനേ,
നീയാണതിന് പിതൃത്വം നല്‍കിയത്.
നിനക്ക് ഇപ്പോള്‍ ആ കുഞ്ഞിനെ
തിരസ്‌കരിക്കാനാവില്ല.
----------------------------------------------------

Friday, October 9, 2015

മുത്തശ്ശിയുടെ വീട് / മാധവിക്കുട്ടി

അങ്ങ്
അകലെ
ഒരു വീട്ടിൽ വെച്ച്
എനിക്ക് സ്നേഹം ലഭിച്ചു..
അവർ മരിച്ചു,എന്റെ മുത്തശ്ശി
ആ വീട്
നിശബ്ദതയിലേക്ക് ഉൾവലിഞ്ഞു
പഴകിയ പുസ്തകങ്ങളിലൂടെ
പാമ്പുകൾ ഇഴഞ്ഞു
വളർന്നാൽ വായിക്കാമെന്ന്
ഞാൻ കരുതിയിരുന്ന
പുസ്തകങ്ങൾ...

പിന്നീട് എന്റെ രക്തം
ചന്ദ്രനെപ്പോലെ തണുത്തുറഞ്ഞു
ആ പഴയ വീട്ടിലേക്ക് പോവാൻ
ഞാൻ പലപ്പോഴും ആഗ്രഹിച്ചു
ജാലകങ്ങളുടെ അന്ധനേത്രങ്ങളിലൂടെ
അകത്തേക്ക് ഉറ്റുനോക്കുവാൻ.
തണുത്തുമരവിച്ച കാറ്റിന്റെ
നിശ്വാസം
കാതോർത്തുനിൽക്കുവാൻ,
അല്ലെങ്കിൽ
അവിടെനിന്ന്
കുറച്ച് ഇരുട്ട് വാരിയെടുത്ത്
എന്റെ വീട്ടിലേക്ക് കൊണ്ടുവരുവാൻ
ഒരു കറുത്ത നായിനെപ്പോലെ
എന്റെ കിടപ്പറക്കോണിൽ
ഇരുട്ടിനെ കിടത്തുവാൻ....
നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ
ഞാൻ
അത്തരമൊരു വീട്ടിൽ ജീവിച്ചുവെന്ന്
അഭിമാനത്തോടെ
സ്നേഹിക്കപ്പെട്ടവളായി
ജീവിച്ചുവെന്ന്..
ഈ ഞാൻ
വഴിതെറ്റിപ്പോയവൾ..
സ്നേഹത്തിന്റെ ചില്ലറത്തുട്ടുകൾക്കായി
അപരിചിതരുടെ കവാടങ്ങളിൽ‌
യാചിക്കുന്നവൾ..?
----------------------------------------------

Monday, September 29, 2014

ഉന്മാദം ഒരു രാജ്യമാണ് / മാധവിക്കുട്ടി



ഉന്മാദം ഒരു രാജ്യമാണ്
കോണുകളുടെ ചുറ്റുവട്ടങ്ങളില്‍
ഒരിക്കലും പ്രകാശപൂര്‍ണ്ണമാവാത്ത
തീരങ്ങള്‍.


എന്നാല്‍,
നിരാശതയില്‍ കടന്നുകടന്ന്
നിങ്ങള്‍ അവിടെ ചെല്ലുകയാണെങ്കില്‍
കാവല്‍ക്കാര്‍ നിന്നോട് പറയും;
ആദ്യം വസ്ത്രമുരിയാന്‍
പിന്നെ മാംസം
അതിനുശേഷം
തീര്‍ച്ചയായും നിങ്ങളുടെ അസ്ഥികളും.

കാവല്‍ക്കാരുടെ
ഏക നിയമം
സ്വാതന്ത്ര്യമാണ്.
എന്തിന്?
വിശപ്പു പിടിക്കുമ്പോള്‍
അവര്‍ നിങ്ങളുടെ ആത്മാവിന്റെ ശകലങ്ങള്‍
തിന്നുകപോലും ചെയ്യും.

എന്നാല്‍,
നിങ്ങള്‍ അപ്രകാശിതമായ ആ തീരത്തു ചെന്നാല്‍
ഒരിക്കലും തിരിച്ചു വരരുത്,
ദയവായി, ഒരിക്കലും തിരിച്ചു വരരുത്.

Saturday, September 27, 2014

കോലാട് /മാധവിക്കുട്ടി



വീട്ടില്‍ ആകെക്കൂടിയുള്ള ഒരേ ഒരു സ്ത്രീക്ക്
അസുഖം വന്നു.
അവള്‍
ജോലികളുടെ തിരക്കില്‍
ഉന്മത്തനായ വെളിച്ചപ്പാടിനെപ്പോലെ
വീടു മുഴുവന്‍ ഓടിനടന്നവളായിരുന്നു.
അവളുടെ ഒട്ടിയ കവിളുകളും മെലിഞ്ഞ കാലുകളും
നോക്കി
മക്കള്‍ പറയുമായിരുന്നു
'അമ്മേ, അമ്മ ഒരു കോലാടുതന്നെ'
അവര്‍ അവളെ ഒരു വീല്‍ചെയറിലിരുത്തി
ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍
അടഞ്ഞുപോയ കണ്ണുകള്‍ തുറന്ന്
അവള്‍ പറഞ്ഞു 'വിടൂ, എന്നെ വിടൂ
അതാ പരിപ്പു കരിഞ്ഞ മണം വരുന്നു'

Thursday, September 18, 2014

ഒരു ദേവദാസിക്കെഴുതിയ വരികള്‍ / മാധവിക്കുട്ടി



അവസാനം
ഒരു കാലം വരും.
അപ്പോള്‍ എല്ലാ മുഖങ്ങളും ഒരുപോലെയിരിക്കും
എല്ലാ ശബ്ദങ്ങളും സാദൃശ്യത്തോടെ മുഴങ്ങും
മരങ്ങള്‍, തടാകങ്ങള്‍, കുന്നുകള്‍
എല്ലാം ഒരൊറ്റ കയ്യൊപ്പു
വഹിക്കുന്നതായി തോന്നും.
അപ്പോഴാണ്
നീ അവരെ കടന്നുപോവുക
തിരിച്ചറിയാതെ,
അവരുടെ ചോദ്യങ്ങള്‍
കേള്‍ക്കുന്നുവെന്നിരിക്കിലും
വാക്കുകളില്‍നിന്ന് നീ അര്‍ത്ഥം പെറുക്കിയെടുക്കുന്നില്ല,
അപ്പോള്‍ നിന്റെ ആഗ്രഹങ്ങള്‍ നിലയ്ക്കുന്നു.
അപ്പോള്‍ നീ,
സ്‌നേഹം തിരിച്ചു കിട്ടാത്ത പ്രണയിനിയായ,
സ്വന്തം വിധിയെക്കുറിച്ച് ബോധവതിയായ
നിശ്ശബ്ദയായ ഒരു ദേവദാസിയെപ്പോലെ
അമ്പലനടകളിലിരുന്നു.
വയസ്സ്
ഒരു രാത്രിയില്‍
ഞാനുണര്‍ന്നപ്പോള്‍
വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട്
എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി.
തെരുവ് വിജനമായിരുന്നു.
രാത്രി
മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
മൂപ്പെത്താത്ത പഴമായിരുന്നു.
പ്രണയം
യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
പ്രണയത്തിന്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?
കണ്ണുകളിറുക്കിക്കൊണ്ട്
എന്നെ വിളിക്കരുത്.
ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
ഒരു തണുപ്പേറിയ നവജാതശിശു.
പ്രിയപ്പെട്ടവനേ,
നീയാണതിന് പിതൃത്വം നല്‍കിയത്.
നിനക്ക് ഇപ്പോള്‍ ആ കുഞ്ഞിനെ
തിരസ്‌കരിക്കാനാവില്ല.