Showing posts with label ബൈജു മണിയങ്കാല. Show all posts
Showing posts with label ബൈജു മണിയങ്കാല. Show all posts

Friday, June 23, 2017

അന്ധയായ നിലാവിനെ കുറിച്ച് / ബൈജു മണിയങ്കാല

പതിവിലും ശാന്തമായിരുന്നു
ഇന്നലെ
നിലാവ്

മിഴിച്ചുവന്ന
പതിവിന്റെ
കുമിള

പൊട്ടുന്ന
അഞ്ച് ചുവന്ന പൊട്ടിട്ട
രാത്രി

ചതുരത്തിൽ വിടർന്നു
ചുവരിൽ
വൃത്തത്തിൽ
തെന്നിതെന്നി മാറുന്ന
ജാലകം

നക്ഷത്രത്തിലെയ്ക്ക്
നീളുന്ന
അതിന്റെ അദൃശ്യ
കേസരങ്ങൾ

സ്വകാര്യം പോലെ
കാണാതെ പോയ
ആകാശത്തിന്റെ
സുതാര്യത

ഒഴുകിപോകുന്ന
രാത്രിയുടെ
പുഴ

ഒന്നൂടി പോകണമെന്നുണ്ട്
ഇന്നലെയിലെയ്ക്ക്

കുമിളയിലൂടെ
പൊട്ടാതെ

തിരിച്ച്
എന്നെങ്കിലും
ഒഴുകിവന്നേക്കാവുന്ന
നാളെയിലൂടെ

പോകുന്നുമുണ്ട്
ജലത്തിന്റെ
ഓരത്തിലൂടെ
മണൽതരികളിൽ
മുത്തി
കാലടികൾ കൊളുത്തി

എത്താത്തതാണ്
നരയുടെ
പത പുതച്ചദൂരം കടന്ന്
വാർദ്ധക്യത്തിന്റെ ആനന്ദം

മരത്തിന്റെ കര
ഇലയുടെ തീരം
വെളുപ്പിന്റെ ആകൃതിയിൽ
പാതിശബ്ദമായി മാറിക്കഴിഞ്ഞ
ശംഖ്

കരയുടെയും
ജലത്തിന്റെയും
അറുപത്തിനാലു കളങ്ങൾ
ആറെന്നും
നൂറ്റൊന്നു എന്നും
രണ്ടുനിറങ്ങൾ

രാജാവ്തൊട്ട്
കാലാൾ വരെ
മാറ്റിയെഴുതപ്പെട്ട പഴങ്കഥ
പുഴയുടെ കരു
വസ്ത്രം നടത്തുന്ന നീക്കം
ആകാശത്തിന്റെ
ഇടവേള

അതാ
ചന്ദ്രന്റെ വിത്തുമായി
ഇന്നലെയിലെയ്ക്ക്
വീണ്ടും
പറന്നിറങ്ങുന്ന
നിലാവിന്റെ
അപ്പൂപ്പന്താടികൾ

നാളെയും
രണ്ടക്ഷരം മാത്രമുള്ള
നിലാവും
അവർ തിരയുന്ന
ഒരക്ഷരം

അതേ
പറയുന്നത്
ഇരുട്ടെന്ന ധൃതരാഷ്ട്രരെ കെട്ടി
കണ്ണ് മൂടിക്കെട്ടിയ
നിലയിൽ
എന്നും വിലാപം പോലെ
കാണപ്പെടുന്ന
ഗാന്ധാരി നിലാവിനെ
കുറിച്ച് തന്നെയാണ്!
---------------------------------------------

Saturday, November 5, 2016

നഗ്നത എന്ന നിലയിലും വിലാസം എന്ന നിലയിലും..... / ബൈജു മണിയങ്കാല


ശൈത്യമാണ്
ഒരു പരിചയക്കാരൻ
വന്ന്
ഒരു ഉടുപ്പ് കടം ചോദിയ്ക്കുന്ന
ലാഘവത്തോടെ
ഒട്ടും പരിചയവുമില്ലാത്ത
മടുപ്പു വന്ന്
ഒരപരിചിതന്റെ
മേൽവിലാസം
കടം ചോദിയ്ക്കുന്നു
പലർക്കും അറിയില്ലായിരിക്കും
ഒരു ദിവസത്തേയ്ക്കിടാൻ
രണ്ട് പരിചയക്കാർക്കിടയിൽ
പണ്ട്
ഇല്ലായ്മ കൊണ്ട്
കടമായി ചോദിച്ചിരുന്ന
പുത്തനുടുപ്പുകളുടെ ഉപമകൾ.
നിലവിലെ അവസ്ഥയിൽ
അപരിചിതർക്കിടയിൽ
ഒരു കോട്ടുവാ കഴിഞ്ഞാൽ
ലഘുവായിട്ട്
ചോദിയ്ക്കുവാൻ
മേൽവിലാസത്തേക്കാൾ
ലളിതമായി
എന്താണുള്ളത്?
ശൈത്യകാലത്ത്
മരങ്ങളിൽ നിൽക്കുന്ന
ഇലകളല്ലാതെ?
ഇല എന്ന നിലയിൽ
പച്ച
എക്കാലത്തും
മറ്റു നിറങ്ങൾക്ക് ചികിത്സിക്കുന്ന
മരുന്നാകണം
ചന്ദ്രനെന്ന നിലയിൽ
സംശയമുള്ളവർക്ക്
വിശദീകരണത്തിനായി
വെളിച്ചത്തിന് പുറത്ത്
കുറിച്ച് നൽകുന്നതാവും
നിലാവ്
സൗജന്യമായി കിട്ടേണ്ട മരുന്നുകൾ
വെളിയിൽ നിന്ന് വാങ്ങിയ്ക്കുവാൻ
എഴുതി കൊടുക്കുന്നത് പോലെ
കാഴ്ചയ്ക്കപ്പുറം
കാണാത്ത നിറങ്ങൾ
ബ്രാക്കറ്റിൽ കുറിച്ചു
കൊടുക്കുന്നുണ്ടാവും
ചിത്രങ്ങൾ
രാത്രിയാണെങ്കിൽ
ഇരുട്ടുണ്ടാവും..
രാത്രിയല്ലെങ്കിൽ
ഇരുട്ടിന് വേണ്ട ചേരുവകളുണ്ടാവും
അത്തരുണത്തിൽ
രാത്രിയ്ക്കും പകലിനുമിടയിൽ
ഞാനെന്റെ
ഏറ്റവും പുതിയ കവിതയുടെ
പൂർത്തിയാകാത്ത വരികൾ
മേൽവിലാസമായി
പറഞ്ഞു കൊടുക്കുന്നു
തീ പിടിച്ച കടലാസിൽ
നഗ്നത മറച്ച്
മടുപ്പിന്റെ കൂടെ
നടന്നു പോകുന്ന
എന്റെ കവിതയിലെ
അപൂർണ്ണമായ വരികൾ
തീ പിടിയ്ക്കുന്നതിന് മുമ്പ്
ആ കടലാസിൽ
മുറിയുടെ മൂല കൊണ്ട്
എന്റെ നഗ്നത ഒപ്പിട്ടിരുന്നതോർമ്മയുണ്ട്
ഇരുട്ട് കൊണ്ടുണ്ടാക്കിയ
ചങ്ങല കിലുക്കങ്ങൾ
ചിത്രങ്ങൾ വരച്ചിരുന്നതോർമ്മയുണ്ട്.
പലർക്കുമറിയില്ല,
എനിക്കുമറിയില്ലായിരുന്നു,
ഉടൽ എന്നത്
നഗ്നതയ്ക്ക് പുറത്ത്,
വാടകയ്ക്കെടുക്കുന്ന
സൗഭാഗ്യങ്ങൾ പോലെ
ഓരോദിവസവും
ഉറക്കം
ഉയിരോളം
നറുക്കെടുക്കുന്ന
ഭാഗ്യക്കുറിയാണെന്ന്
ലൈംഗികത മാത്രം
സമ്പത്തായുള്ള ഒരു മനുഷ്യന്
നഗ്നത എന്നത്
പുറമേ പറഞ്ഞു കൊടുക്കേണ്ട
താൽക്കാലിക മേൽവിലാസമാണെന്നിരിയ്ക്കെ,
ഒരേ സമയം
മരണം
പരിചയക്കാർക്കിടയിൽ
നഗനതയും
അപരിചിതർക്കിടയിൽ
മേൽവിലാസവുമാകുന്ന തെരുവിൽ,
സ്ഥിരമായ മേൽവിലാസം
എന്ന നിലയിൽ
അപരിചിതനിൽ നിന്ന്
മരണം
ഞാനൊളിച്ചു വെച്ചതെന്തിനാവോ?
----------------------------------------------

Saturday, September 3, 2016

കാൺമാനില്ല / ബൈജു മണിയങ്കാല


ഇതിലും നല്ലൊരു ആകാശം
കാണാതെ പോകുന്നതിന് മുമ്പ്
മരങ്ങൾക്ക്
ഉണ്ടായിരുന്നിരിയ്ക്കണം

വിരസമായ പുതിയ ആകാശം
കണ്ട് മടുത്തിട്ടാവണം
തണലുകളോട് പിണങ്ങി
അകലങ്ങളിലേയ്ക്ക്
നടന്നു പോകാൻ
മരങ്ങൾ
ആഗ്രഹിച്ചത്
കാലം മായ്ക്കാൻ ശ്രമിച്ച
ആ കാലടികൾ
അതേ മരങ്ങളിൽ
ഇലകളായി ഇപ്പോൾ
പിടിച്ചിട്ടുണ്ട്
ഉയരങ്ങളിലേയ്ക്ക് മാത്രം
നടന്നു പോകാൻ
പാകത്തിന്
വേരുകൾ അത് തിരഞ്ഞ്
പിടിച്ചു
മായുന്നതിന് മുമ്പ്
ചില്ലകളിൽ
തിരികെ
തൂക്കിയിടുന്നതാവാം!
ചിലയ്ക്കുന്നതിന് മുമ്പ്
കിളികളുടെ
പേരെഴുതി വെയ്ക്കുന്ന
ഇലകൾ
കാറ്റ് വരുമ്പോൾ അത്
പറഞ്ഞു കൊടുക്കുമെന്ന്
ഭയന്ന്
ചില്ലകൾ കുലുക്കി
ഇലകൾ
പൊഴിച്ചു കളയുന്നുണ്ട്;
കിളികൾ
പറക്കുന്നതിനിടയിൽ
ചിറകിൽ നിന്നും കൊഴിയുന്ന തൂവലുകൾ
അതറിഞ്ഞ് കാറ്റ്
പക്ഷികൾക്ക്
ശിക്ഷയായ് കൊടുക്കുന്നതാവാം
അനന്തമായ വേരിന്റെയറ്റത്ത്
ഒരു തുള്ളി വെള്ളത്തിന്റെ
ശിൽപം കൊത്തി
മഴ തളർന്നിരിയ്ക്കുന്നു
ഇതിനിടയിൽ
ഇതൊന്നും ശ്രദ്ധിക്കാതെ
മരക്കൊമ്പിൽ
ഇലയനക്കങ്ങൾ കൊണ്ട്
കാറ്റ് പണിഞ്ഞു കൊണ്ടിരുന്ന
അപ്പൂപ്പന്താടിയെ
പണികഴിഞ്ഞ കാറ്റിനോടൊപ്പം തന്നെ
കാണാതെപോയിട്ടുണ്ട്.......
-------------------------------------------

Tuesday, April 26, 2016

കിണർ തുന്നുമ്പോൾ / ബൈജു മണിയങ്കാല


കത്രിക കൊണ്ട്
ജലം മുറിച്ചു
ഒരാൾ
ഒരു കിണർ
വെട്ടി തുന്നുന്നു

മീനിന്റെ വാലിന്റെ ആകൃതിയിൽ
മുറിച്ച
തിളങ്ങുന്നകത്രികയുടെ
പാറുന്ന പതാക
എത്ര കുറച്ചിട്ടും
പാകമാകാത്ത
തൊണ്ടയുടെ
ദാഹം
മൺവെട്ടിയിൽ ഒതുങ്ങാത്ത
ഒരുകുടംമണ്ണിന്റെ
അരക്കെട്ട്
അതിൽ പതിഞ്ഞിരിക്കുന്ന
വരണ്ട വിരലുകൾ
വിണ്ടുകീറിയ കാലുകളുടെ
പാടുകൾ
ഞെട്ടിൽ നിൽക്കുന്ന
മാങ്ങയിൽ
ഇറക്കി കൊടുക്കുന്ന
ഒരുകുല ആഴം
കുഴിക്കുന്തോറും
ഇളകിവരുന്ന
മാമ്പൂക്കൾ
മുല്ലപ്പൂമൊട്ടിന്റെ
കെട്ടിയ മാലയുടെ
മണം
കുഴിക്കുന്തോരും
അഴിക്കാനാവാത്ത വിധം
മുറുകുന്ന ഉറവയുടെ
കുരുക്ക്
ഒരു ദാഹത്തിനും പാകമാകാത്ത
കഴുത്ത്
ഉയരത്തിലേയ്ക്ക്
പിരിഞ്ഞുകയറുന്ന കയർ
ഒരുവശം കാണാതെ പോയത് കൊണ്ട്
കിണറ്റിൽ
ഉയരപ്പെടുത്താനാവാത്ത
ആകാശം
പകുതിയ്ക്ക് വെച്ച് മുറിച്ച
മൊട്ടുകൾ;
ഇതളുകൾ കൂടുതൽ വെച്ച്
താമരയാവുന്ന
നഗ്നത
വിരിഞ്ഞു പോകാതെ മൊട്ടിന്
വെയ്ക്കാൻ
വിട്ടു പോയ ബട്ടൺസ്
വെച്ച് പൂർത്തിയാകാത്ത
കിണറിന് ആരോ
കപ്പി തുന്നുന്നു...
---------------------------------------

Monday, April 18, 2016

ശലഭശിവൻ / ബൈജു മണിയങ്കാല


മഴ
ഇറ്റിറ്റു വീഴുന്ന
തുള്ളികൾ ചേർത്ത്
കല്ലുമാലകൾ കോർക്കുകയായിരുന്നു
ജലം

അടയക്കാ നിറങ്ങളിൽ
വെറ്റില ചവച്ചു ചുവന്ന് നിൽക്കുന്ന
തളിരിലകൾ
ജലപാതയിലൂടെ
ഭാരം പേറി
തോണിയായി
നീങ്ങുന്ന മനസ്സ്
പെയ്ത മഴയുടെ
ശീലം പോലെ
ഒഴുകിപ്പോകുന്ന
ജലം
കാണാതെ പോയ
നീളം തിരഞ്ഞ്
വീതിയിൽ കലങ്ങിയൊഴുകുന്ന
പുഴകൾ
നിശ്ചലത പച്ചകുത്തിയ പായൽ
ഒളിച്ചു മുഖം നോക്കുന്ന കുളങ്ങൾ
വെള്ളം കുടിച്ച പാടുകളിൽ
തെന്നി വീണു കിടക്കുന്ന
മിന്നൽ
കടലിന്റെ
അരക്കെട്ട് പോലെ
പാതിനഗ്നനത
ഉണക്കിയെടുത്തുടുക്കുന്ന
തിരമാലകൾ
അഗ്നിയുടെ
സുതാര്യത കയറിയിറങ്ങിയ
ചിറകുകൾ
വെറുതെ എടുത്തുടുത്ത് പറക്കുന്ന
തുമ്പികൾ
പൂന്തോട്ടത്തിലേയ്ക്കിറങ്ങും
മുമ്പ്
അച്ചടിച്ച പൂക്കൾ നോക്കുന്ന
ചെടികൾ
അവ പലപല നിറങ്ങളിൽ
പൂക്കുന്ന വായനശാലകൾ
ഒരേസമയം
നൂലും സൂചിയുമായി
വാക്കും പ്രവർത്തിയും കോർക്കുന്ന
തുന്നൽ
നിറയെ നിറങ്ങളിൽ
പൂത്ത് വിടർന്നു നിൽക്കുന്ന
പൂക്കളുടെ മൊട്ട് തിരിഞ്ഞ്
ചെടികളുടെ ഇന്നലെകളിൽ കൂടി
നിലാവിനെ പോലെ
തുളുമ്പുന്ന നമ്മൾ
വസന്തമെഴുതി
തെറ്റിച്ച തെറ്റിന്
വിരിയാത്ത പൂക്കളുടെ
മൊട്ടുകൾക്ക്
കേട്ടെഴുത്തിട്ടു
കൊടുക്കുന്നു
മരിച്ച മനുഷ്യരെ
ആരും കാണാതെ
സമയമാക്കി മാറ്റുന്ന
പൂക്കൾ
അത് കണ്ടെഴുതുന്ന ഘടികാരങ്ങൾ       
ഢമരുകം മറിഞ്ഞ്
നിലയില്ലാതെ കാലം
ഒഴുകുന്ന വഴി
അവിടെ വന്ന്
നിലയില്ലാതെ
നിൽക്കുന്ന
സമയം
ഒറ്റ മൊട്ടിനെ നൃത്തം പഠിപ്പിച്ച്
ലോകമായ് വിരിയിച്ച്
നോക്കിന്റെ സർപ്പമില്ലാതെ
വാക്കിന്റെ ഗംഗയാക്കി
അവൻ ....
ശലഭശിവൻ !
---------------------------------

Tuesday, March 15, 2016

ജലം മുറിച്ചു പുഴ കടക്കുന്ന ഒരാൾ / ബൈജു മണിയങ്കാല


ജലം
ആകുവാനാകാതെ
അവിടെയും ഇവിടെയും
ഒഴുകിനടക്കുന്ന
ഒരാൾ

പുഴയെന്നാരും
വിളിക്കാത്തയാൾ
തുഴഞ്ഞിട്ടും
കരയെത്താത്തയാൾ
എന്നിട്ടും
തോണിയെന്നാരും
വിളിക്കാത്തയാൾ
കൃത്യമായി പറഞ്ഞാൽ
ഉള്ള പേരുപോലും
വിളിയ്ക്കുവാൻ ആരും
ഇല്ലാത്തയാൾ
പേരിന്റെ പരോൾ ലഭിക്കാത്ത ഒരാൾ
ഒളിച്ചിരിക്കുവാൻ
ഏണിവെച്ച് കയറി
വെള്ളത്തിൽ
തുള്ളികൊണ്ടയാൾ
പണിയുന്ന
സുഷിരങ്ങൾ
തിരിച്ചിറങ്ങുവാൻ
കയറുമ്പോഴേ
അഴിച്ചുകളയുന്ന
ഏണിപ്പടികൾ
പണിയുന്ന സുഷിരത്തിലൂടെ
ഇരച്ചുകയറുന്ന
സുഷിരങ്ങളുള്ള
വെള്ളം
വെള്ളം കുറവുള്ള വെള്ളം
വെള്ളമെന്ന ആചാരം
നനവ്‌ എന്ന അനാചാരം
അതിൽ
അലിഞ്ഞു പോയേക്കാവുന്ന
അയാളുടെ ഭൂതകാലം
ഭാവികാലത്തിന് കാത്തുനില്ക്കാതെ
വർത്തമാനത്തിലലിയുന്നയാൾ
കുറച്ചു വെള്ളമെടുത്തു
നിലാവുണ്ടാക്കുന്നു
ബാക്കിവെള്ളം
ചന്ദ്രനുണ്ടാക്കുവാൻ
വൃത്തത്തിൽ
മാറ്റിവെയ്ക്കുന്ന
അയാൾ
എന്നിട്ടും
നിലാവെന്നു
വിളിക്കപ്പെടാത്തയാൾ
വിളിക്കപ്പെടാത്ത
വിളികളുടെ മൂർച്ചയിൽ
തുള്ളികളാക്കപ്പെടുന്നയാൾ
മഴയെന്ന് വിളിക്കപ്പെടാത്തയാൾ
ജലം കൊണ്ടുണ്ടാക്കിയ
ഓടക്കുഴൽ
എന്ന സാധ്യതയിലേയ്ക്ക്
നീണ്ടുപോകുന്ന സന്ധ്യകൾ
അതിലേയ്ക്ക്
പാതിവെള്ളമായ
മീനിന്റെ
രൂപത്തിൽ
പടർന്ന്പിടിക്കുന്ന തീ
തീയിൽ
ചുണ്ടുകൊണ്ട്
പല നിറങ്ങളിൽ
അയാൾ
ഇടാൻ ശ്രമിക്കുന്ന
സുഷിരങ്ങൾ
അതിലൂടെ കേൾക്കുന്ന
തീപിടിക്കുന്നപാട്ടുകൾ
പാട്ട് കേട്ട് കേട്ട്
തീ അണയ്ക്കാൻ ശ്രമിക്കുന്ന
കാതുകൾ
കുമിള പോലെ
ഭാവിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുവാൻ
ശ്രമിക്കുന്ന
മരണമെന്ന
സുഷിരം
പണിയുന്തോറും
ഇന്നലെകളിലേയ്ക്ക് പോയി
മഴയായ്‌ തീരുന്ന
പണിതീരാത്ത സുഷിരങ്ങൾ
ഓരോ തവണയും
ഇന്നലെയിലെയ്ക്ക് പോയി
മഴയുടെ
തോർച്ച പണിയുന്ന
അയാൾ
പണിഞ്ഞു പണിഞ്ഞു
സുഷിരങ്ങളാവുന്ന
അയാളുടെ വിരലുകൾ
വെള്ളമാകുന്ന കാലുകൾ
പാതിപുഴയാകുന്ന അയാൾ
പാതി ജലം കടന്ന്
ഉടലാൽ ഒഴുകിത്തുടങ്ങുന്ന അയാൾ
അപ്പോഴൊക്കെ
വെറും പണിക്കുറവാകുന്ന
കടൽ
കടൽ
പണിഞ്ഞു തീരാത്ത
തിരമാലകൾ
കൊത്തികൊത്തി
വെള്ളം പണിഞ്ഞു,
പണിത പുതുവെള്ളത്തിൽ
നീന്തിപോകുന്ന മീനുകൾ
തീ പൂർണമായി
പിടിക്കുന്ന പഴയമീനുകൾ
കത്താത്തമുള്ളിന്റെ
ആകൃതിയിൽ
പിടച്ചിൽ ഒഴിച്ചിട്ട്
തെളിവെള്ളത്തിൽ
പുഴ ഒരുക്കുന്ന
വെള്ളാരംകല്ലുകൾ
കുന്നുകൂടുന്ന
മീനിന്റെ കൂണുകൾ
ചുറ്റിയൊഴുകുന്ന പുഴകൾ
ഉയരത്തിന്റെ കുറവ്
കൊണ്ട്
മേഘങ്ങളാകുവാൻ
കഴിയാതെ പോയ പാറകൾ
അവയ്ക്ക്‌ സ്ഥലം ഒഴിച്ചിട്ട്
ഒഴുകുന്നപുഴകൾ
പകുതിപുഴയായ അയാൾ
എന്നിട്ടും പൂർണമായി
ഒഴുകിതീരാത്ത അയാൾ
ഒഴുക്കിൽ പെട്ട് മരിച്ചുപോകാത്തയാൾ
മരിക്കാത്തയാൾ
എന്നിട്ടും
മരിച്ചവനായി
പലരും വിളിക്കുന്നയാൾ
ഇനി മരണം എന്നത്
ജലം ഏതുനിമിഷവും
എല്ലാ സുഷിരങ്ങളോടും കൂടി
അയാളിൽ
എഴുതിയേക്കാവുന്ന
ചതുരകുമിളയാവും…
----------------------------------

Wednesday, February 24, 2016

ഭ്രാന്തമായി ഒരു യാത്ര വായിക്കുന്നു / ബൈജു മണിയങ്കാല



പോകുന്നിടം
അടയാളപ്പെടുത്താത്ത
ബോർഡ് വെച്ച്
ഒരു ബസ്സ്,
സ്റ്റാൻഡിൽ പിടിക്കുന്നു
അത് ചെസ്സ് ബോർഡിലെ
അപ്രതീക്ഷിതമായ
ഒരു കരുനീക്കത്തേ ഓർമ്മിപ്പിക്കുന്നില്ലേ?

ഇനി അടുത്ത നീക്കം
നിങ്ങളുടെതാണ്

നിങ്ങൾ
അതിലും അപ്രതീക്ഷിതമായി
നിങ്ങളുടെ നീക്കം
മാറ്റിവെയ്ക്കുകയാണ്
നിങ്ങൾ കയറുന്നില്ല
എന്നിരിക്കട്ടെ

അതെ ഇരിക്കാൻ
ഇരിപ്പിടം കിട്ടാത്ത
യാത്രക്കാരനിൽ നിന്ന്
'കളി' നിന്ന് കാണുന്ന
കളിക്കാരനിലേയ്ക്ക്
നിങ്ങൾ മാറുകയാണ്

നിങ്ങൾ ഇറങ്ങുമ്പോൾ
നിങ്ങളുടെ സ്ഥലത്തേയ്ക്ക്
കയറുവാൻ നില്ക്കുന്ന
മറ്റൊരാളാണ് ഞാൻ…

അതവിടെ നിൽക്കട്ടെ!

അടുത്ത നീക്കം
നടത്തേണ്ടത് ബസ്സാണ്
നിങ്ങളെ ഒട്ടും
അതിശയിപ്പിക്കാതെ
ബസ്‌
ഒരു കറുത്തനീക്കം
നടത്തുന്നു…

പുകകൊണ്ട്!

കൂടാതെ
അതിനേക്കാൾ കറുത്ത ഒരു
അന്നൗൻസ്മെന്റ്

ബസ്സിന് വേണ്ടി
ബസ്സിന്റെ പേരിൽ

ശരിക്കും അത്
കളങ്ങളെ പോലെ
അതിൽ കയറി
പലയിടങ്ങളിൽ ഇറങ്ങിപോകേണ്ട
സ്ഥലങ്ങളാണ്

സമയത്തിന് ഒരു വിലയുമില്ല
അടുത്ത നീക്കം
നടക്കുന്നുമില്ല

കളി നിങ്ങൾ മതിയാക്കുന്നു

അതറിയാതെ
ബസ്സ്‌
തുടർന്നുകൊണ്ടിരിക്കുന്ന
കളി.

നാളെയാണ്
നാളെ…

അതൊരു അറിയിപ്പ് മാത്രമല്ല
പേടിപ്പെടുത്തുന്ന മുന്നറിയിപ്പ്
കൂടിയാണ്

ഭാഗ്യം നിങ്ങൾക്ക് ഇന്നുണ്ട്
ഭാഗ്യക്കുറി എടുക്കാത്ത
എടുത്ത ഭാഗ്യക്കുറികൾ അടിക്കാത്ത
ധാരാളം ഇന്നലെകളും
ഉണ്ടായിരുന്നു

ഇനി ബസ്സിലെ ജാലകങ്ങൾ
നിങ്ങൾക്ക് കീറിയെടുക്കാവുന്ന തരത്തിൽ
പറന്നുകൊണ്ടിരിക്കുന്ന ഭാഗ്യക്കുറികൾ
ആണെന്നിരിക്കട്ടെ

ഒരെണ്ണം കീറി നാലായി മടക്കി
കീശയിൽ വെച്ച് കഴിഞ്ഞു

കാണുന്ന സ്ഥലപ്പേരു വെച്ച്
എത്തേണ്ട ഇടം ഒത്തുനോക്കേണ്ടതാണ്

അറിയാത്ത സ്ഥലത്തേയ്ക്കുള്ള
യാത്ര അടിക്കും എന്നു
ഉറപ്പുള്ളതു കൊണ്ട് എടുക്കുന്ന
ലോട്ടറിയാണ്
ടിക്കറ്റ്

മുട്ടാതെ കടന്നു പോകുന്ന
ലോറിയ്ക്ക് സ്തുതി

ഇപ്പോൾ
ബസ്സ്‌ പുറപ്പെടുമ്പോൾ
ബസ്സിൽ നിന്നും കേൾക്കേണ്ട
ഇരമ്പൽ
പ്രത്യേകം അന്നൌൻസ് ചെയ്യപ്പെടുകയാണ്
ബസ്സിന്റെ പേരിൽ
കാർ വിൽക്കുന്ന
ഭാഗ്യക്കുറികൾ

ആദ്യം
ഓടിവന്നു കയറുന്നത്
നാല്‌ ടയറുകൾ

ഈശ്വര പ്രാർത്ഥന എന്ന് കൂട്ടിക്കോളൂ

പിന്നീട് ഉരുണ്ടുവന്ന് കയറുന്ന
രണ്ട് പ്രായമായ ടയറുകൾ

അവയ്ക്ക് ഇരിക്കാൻ
നീങ്ങിക്കൊടുക്കുന്ന പിൻടയറുകൾ

ഗീയർ വല്ലാതെ വിറയ്ക്കുന്നുണ്ട്
തണുപ്പുകൊണ്ടല്ല
അതിന്റെ കമ്പിയിലാണ്‌
കുതറുന്ന വണ്ടിയെ കെട്ടിയിട്ടിരിക്കുന്നത്

ചതുരത്തിലേയ്ക്ക് ടിക്കറ്റ് എടുത്തുകഴിഞ്ഞു
ജാലകങ്ങൾ
മണിയിലെയ്ക്ക് കാക്കി നിറത്തിൽ
കടന്നു വരുന്ന
ഒരു ചലനം

ആ ബസ്സിൽ കയറിയിട്ടേയില്ലാത്ത
ഒരാൾ
ആദ്യം ഇറങ്ങാൻ ആവശ്യപ്പെടുന്ന
അയാൾ
ഇത്രയും നേരം
നിങ്ങളിലെയ്ക്ക് യാത്ര ചെയ്ത പോലെ
നിങ്ങളായി
പുറപ്പെടാത്ത ബസ്സ്‌
നിർത്തുമ്പോൾ തന്നെ
അടപ്പില്ലാത്ത വാതിലുമായി
ഇറങ്ങി പോകുന്നു

ആകെയുണ്ടായിരുന്ന ഒരേയൊരു
വാതിൽ നഷ്ടപ്പെട്ട ബസ്‌

എന്താ യാത്രയ്ക്ക് ഭ്രാന്ത്‌ പിടിച്ചോ?

ചില യാത്രകൾ വന്യമായ വായനയാണ്
എഴുത്ത് ഭ്രാന്താകുമ്പോൾ
ചില വായനകൾ യാതനയും

എന്നാലും വായന ഒഴിവാക്കുവാനാവില്ല
പേരുകൾ ഒഴിവാക്കാം
സ്ഥലങ്ങൾ യാത്ര ചെയ്യുന്ന
കാലമാണ്

അത്രയും തണുപ്പിൽ
ജാലകങ്ങൾ ബസ്സിന് പുറത്തേയ്ക്ക്
തിളച്ചുതൂവുന്നത്
ഒരു കാഴ്ച്ചയാണ്
കാണുന്നില്ലേ

എന്നാൽ ഇനി
ഒരു കുട്ടിയ്ക്ക്
കാണാതെ പഠിച്ചോളൂ

ആവർത്തന പട്ടികയിലെ
ഇനിയും കണ്ടുപിടിക്കാത്ത
മൂലകമാണ്
നിറയെ ജാലകങ്ങൾ ഉള്ള ബസ്… ‌
------------------------------------

Saturday, January 30, 2016

റീ ഷൂട്ട് / ബൈജു മണിയങ്കാല


നീങ്ങിയിട്ടില്ലിവിടുന്നു
നീ കയറിപോയ വണ്ടിയുടെ
ജാലകങ്ങൾ

ചലിച്ചിട്ടില്ലിവിടുന്നു
നീ കാൽ വെച്ച് കയറി പോയ
കൊലുസ്സിട്ട വാതിൽപടിയും
തിരിച്ചു നടക്കുന്നുമില്ല ഞാൻ
ഏകനായി തിരികെ
വീടെത്തിയിട്ടും
കണ്ടുമുട്ടുന്നുണ്ടാവും
നിന്റെ തിരിഞ്ഞു നോട്ടവും
എന്റെ വിടപറയലും
തമ്മിൽ
ആ വൈകുന്നേരങ്ങളിൽ
വൈകുന്നേരത്തിന്റെ സെറ്റ്
പോക്കുവെയിലിലിട്ട്
നമ്മുടെ വിരഹം
അതേ പോലെ
പുനർനിർമ്മിക്കുന്നുണ്ടാവും
ഓരോ ദിവസവും
എടുത്ത ടേക്ക്
ശരിയാവാത്തത് പോലെ
ആ സീൻ
റീ ഷൂട്ട്‌ ചെയ്യപ്പെടുന്നുണ്ട്
നമ്മുടെ മനസ്സിൽ
ഓരോ നിമിഷവും .…
-------------------------------

Monday, July 27, 2015

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത് / ബൈജു മണിയങ്കാല


നീലിച്ച ഞരമ്പുകൾ
മരങ്ങളിൽ
പിടയ്ക്കുന്നു

ഇനിയും
തിരിച്ചു വന്നിട്ടില്ല
മൈലാഞ്ചി അരച്ചിടാൻ
ഒരു കുരുവിയും കൂട്ടി
തെരുവിലേയ്ക്ക്
പോയ പച്ചിലകൾ

കത്തിക്കിടക്കുന്ന
ചുവന്ന വെളിച്ചങ്ങൾ
കെട്ടുകഴിഞ്ഞാൽ
വാഹനങ്ങളെ; നിങ്ങൾ
തെരുവിലെ തിരക്കിലേയ്ക്ക്
തുളുമ്പരുതേ..
അനങ്ങരുതേ

നടക്കാനിരിക്കുന്നത്
തെരുവുകളെ;
മരങ്ങളായി
പ്രഖ്യാപിക്കുന്ന ചടങ്ങാണ്

ചലിച്ചു കഴിഞ്ഞാൽ
നിങ്ങളാവും പിന്നെ
ആ മരങ്ങളിലെ
ഇലകൾ

വെയിലിനെ നേരിട്ട് തണലാക്കുന്ന
സാങ്കേതിക വിദ്യയെ കുറിച്ച്
കേട്ടിട്ടുണ്ടോ

മരങ്ങളുടെ ആവശ്യമില്ലിനി
വീതികൂടിയ തെരുവുകൾക്ക്‌
മരങ്ങളുടെ പേര് മതി

അതാ മഹാഗണി തെരുവ്
അശോക തൈതെരുവ്
ചുവന്ന തെരുവിന്
ഒരു പേരിന്റെ  ആവശ്യമേ ഇല്ല

ഇതൊന്നും കേട്ട് ഭയക്കരുത്
ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന
കറുത്തപുകയാണ്

നല്ലൊരു നാളയെ പോലും
ഭൂമുഖത്തുനിന്നും
കത്തിച്ചു  കളയാൻ
നിങ്ങൾ ഭയക്കുന്ന ആ പുക
മാത്രം മതി


വികസനം  അതിന്
നല്ലൊരു  മറയാണ്!
------------------------------------

Tuesday, June 23, 2015

റീത്തുകൾ / ബൈജു മണിയങ്കാല


വെള്ളത്തുള്ളികൾ വെച്ച്
ശരിക്കും
നടന്നു പോവുകയാണ്
മഴ

കൈ കാണിച്ചു നിർത്തി
മേൽകൂരകൾ
വെറുതെ
കയറിപോവുകയാണ്
ഒരുപക്ഷെ
ചോരുന്നത്
കൊണ്ടാവാം
വീടുകൾ
മുക്കുവരുടേതായത് കൊണ്ടാവാം
വെള്ളത്തിൽ നിന്നും
ചാർജ് ചെയ്തിരുന്ന
മൊബൈലുകൾ ആയിരുന്നു
മീനുകൾ
നീന്തലിന്റെ ഒരു കൂട്ടം
ജീവിക്കുവാൻ വേണ്ടി
ജീവിതവുമായി ബന്ധപ്പെടുവാൻ
മുക്കുവർ മാത്രം ഉപയോഗിച്ചിരുന്നത്
നീന്തലിനെ മാത്രം കപ്പലുകൾ
പിടിച്ചു കൊണ്ട് പോയപ്പോൾ
ജീവിച്ചിരുന്നിട്ട് കാര്യമില്ലാത്തത് കൊണ്ട്
പിടഞ്ഞു മരിച്ചവർ
മരിച്ചപ്പോൾ മീനുകൾ എന്ന്
വിളി കൊണ്ട് റീത്ത് വെയ്ക്കപ്പെട്ടവർ
ശരിക്കും മരിച്ച മനുഷ്യർക്ക്‌
വൈകി വെയ്ക്കുന്ന റീത്തുകളാണ്
മഴകൾ
ജീവിച്ചിരിക്കുന്നവരും അത്
ഉപയോഗിക്കുന്നു എന്ന് മാത്രം
------------------------------------------

Monday, May 18, 2015

മുള്ളുകളുള്ളൊരു അലമാര/ ബൈജു മണിയങ്കാല

നിറയെ മുള്ളുകളുള്ളൊരു അലമാര അതിനെ ഞാൻ 
മീനെന്നു വിളിക്കുന്നു ചോരയിൽ അലക്കിയെടുത്ത മുറിവുകൾ അത് അടുക്കി വെയ്ക്കുന്നതിനിടയിൽ കടലെന്ന് മീൻ തിരിച്ചു വിളിക്കുന്നു ഞാൻ ആഴത്തിൽ നിന്ന് കയറി കരയ്ക്കിരിക്കുന്നു കടലാസ്സെന്നു തിരുത്തുന്നു അത് കേട്ട് ഒരു തിര വന്നു എഴുതിയതൊക്കെ മായ്ച്ചു കളയുന്നു കാതിൽ മഴയെന്ന് മന്ത്രിയ്ക്കുന്നു തണുത്ത് വിറങ്ങലിച്ച എന്റെ ശരീരത്തിൽ തിരമാല പുതപ്പിക്കുന്നു ഞാൻ പുഴയെന്ന് തിരുത്തുന്നതിനിടയിൽ തിരിച്ചു പോകുന്നു ഞാനും മീനും പുഴയും
പിന്നെ ഞങ്ങൾ കണ്ട സ്വപ്നവും ഒരു കൊലുസ്സിട്ട തീവണ്ടി പുഴ മുറിച്ച പാളത്തിന്റെ ഒറ്റ വരമ്പിലൂടെ ഒച്ചയുണ്ടാക്കാതെ കടന്നു പോകുന്നു ശവം പോലെ ഒരു തോണി കരയ്ക്കടിയുന്നു അതിൽ ഒരു ഉൽപ്രേക്ഷ മരിച്ചിരിക്കുന്നു...
------------------------------------------ 

Tuesday, March 10, 2015

ജാലകം കൊത്തുന്നു / ബൈജു മണിയങ്കാല

ഒരു അലസമായ ഉറക്കവും കഴിഞ്ഞു,
ഒരു വിരസമായ-
 പ്രഭാതത്തിലേയ്ക്കുണരുന്ന ഞാൻ

കണ്ട സ്വപ്‌നങ്ങൾ
ഓർമയിൽ, നിറങ്ങളിൽ
മഴ തന്നെ മുക്കി
 അലക്കിയിടുന്നു  

ചൂടിന്റെ നിറം പുരട്ടി
ഒരു ചായ വരയ്ക്കുന്നു
ചായ ഞാൻ കുടിക്കുന്നു
ഞാൻ ഇന്നലെ  പോലെ തണുക്കുന്നു


മറവിയിൽ നിന്നും കുറച്ചു
നിറമെടുത്ത്‌ ഞാനൊരു
പൂവ് വരയ്ക്കുന്നു

പൂവ് ഒരു ചെടിയോടു കൂടി
ഒരായിരം പൂമൊട്ടു  ഇങ്ങോട്ട്
തിരികെ വരയ്ക്കുന്നു

ഞാൻ അത് മായ്ക്കാതെ
പുതിയൊരു  പൂമ്പാറ്റ വരയ്ക്കുന്നു

പൂമ്പാറ്റ പറക്കാൻ മടിച്ചു;
അതിന്റെ ചിറകിലെ-
ഒരു നിറത്തിൽ ചെന്നിരിക്കുന്നു.

പൂവിനേയും പൂമ്പാറ്റയെയും
 അതിന്റെ പാട്ടിനു വിട്ടു
ഞാൻ ഒരു കിളിയെ വരയ്ക്കുന്നു

കിളി ഒരു പാട്ട് പാടി;
ആ പാട്ട് തന്നെ കൊത്തി തിന്നുന്നു

വരയ്ക്കുന്നതോന്നും ശരിയാവാതെ
ഞാനൊരു യാത്ര പോകുവാൻ
തീരുമാനിക്കുന്നു

ഒരു വഴി വരയ്ക്കുന്നു

അതിലൂടെ കൈ വീശി നടക്കുന്നു

വീശിയ കൈകൾ വീശലിന്റെ
ചുളിവു നിവർത്തി  ഞാനറിയാതെ
ഒരു പാളം ഒരുക്കുന്നു
വെയിലേറ്റു തിളങ്ങുമ്പോൾ
ആ പാളത്തിൽ
ജാലകം ഇല്ലാത്ത
ദൂരം കയറ്റിയ  ഒരു  തീവണ്ടി
 വന്നു നില്ക്കുന്നു

ഞാനതിൽ ധൃതി വച്ച്
ഒരു ജാലകം കൊത്തുന്നു
അവിടെ  ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു
അവൾ ജാലകം പകുതി തുറന്നു
കുറച്ചു വെളിച്ചം മുറിച്ചു വാങ്ങുന്നു
അതിൽ   പച്ച വെളിച്ചം പുരട്ടുന്നു
അവളുടെ കഴുകി ഇട്ടിരുന്ന കൊലുസ്സിന്റെ
ഒച്ച എടുത്തുടുത്തു
തീവണ്ടി ചലിച്ചു തുടങ്ങുന്നു

കയറുവാനായി
വാതിൽ കൊത്തിക്കൊണ്ടിരുന്ന
ഞാൻ
സ്തബ്ധനായി നിന്ന് പോകുന്നു

ഇപ്പോൾ   അതേ നിൽപ്പിൽ
അവിടെ തന്നെ നിന്നു ഞാൻ-
അതേ  തീവണ്ടിയുടെ
അടുത്ത സ്റ്റേഷൻ,
 കാത്തുനില്പ്പ്കൊണ്ട്;
കൊത്തിതുടങ്ങുന്നു!
----------------------------

Sunday, March 1, 2015

മടങ്ങുന്ന കടത്തുകാരൻ / ബൈജു മണിയങ്കാല


അന്നത്തെ കടത്തു കഴിഞ്ഞു
എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന
കടത്തുകാരൻ
ഇന്ന് പക്ഷെ വെറും കൈയ്യോടെ
ആദ്യം മരത്തിൽ നിന്ന്
അഴിച്ചെടുക്കുന്ന തോണി
പിന്നെ വേരിൽ നിന്നും
കെട്ടഴിച്ചു വിടുന്ന മരം
മരം ദൂരേയ്ക്ക്
നിറയുന്ന കണ്ണുകൾ
ഉറങ്ങുന്ന കുഞ്ഞിന്റെ
വിരൽ പോലെ
അതിലോലം
തീരെ ശബ്ദം കേൾപ്പിക്കാതെ
പുഴയിൽ നിന്നും
വേർപെടുത്തുന്ന തോണി
ഒന്ന് നിറയുന്ന പുഴ
നനയുന്ന തോണി
സഞ്ചിയിൽ മടക്കി വെയ്ക്കുന്ന
അഴിച്ചെടുത്ത പുഴ
കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം
അവസാനം പറിച്ചെടുക്കുന്ന സൂര്യൻ
തുടച്ചു കളയുന്ന-
ബാക്കി വന്ന പോക്കുവെയിൽ
സഞ്ചിയിലേയ്ക്ക് സൂര്യൻ
പരക്കുന്ന ഒരോറഞ്ച് മണം
നടുവൊന്നു നിവർത്തി
പിന്നെ കുനിഞ്ഞു
മടക്കി വെച്ച പുഴ ചരിച്ചു
കുറച്ചു വെള്ളം കുടിക്കുന്ന
കടത്തുകാരൻ
ഒടുവിൽ മടക്കം
കൈയ്യിൽ സഞ്ചി
തോളിൽ വഞ്ചി
പുഴ കിടന്ന വഴിയെ
വീട്ടിലേയ്ക്ക് കുറുകെ
കടക്കുന്നു പിടയ്ക്കുന്ന മീനുകൾ
പിടയ്ക്കുന്ന നെഞ്ചു
അപ്പോഴും കടവിൽ
തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത
നിസ്സഹായത
ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ്
പുഴ ഇല്ലാത്ത കരയിൽ നിന്നും
തേങ്ങൽ കടന്ന്
അതാ ഒരു കൂവലുയരുന്നു ....
------------------------------------------------------