Showing posts with label ഒ.എന്‍.വി കുറുപ്പ്‌. Show all posts
Showing posts with label ഒ.എന്‍.വി കുറുപ്പ്‌. Show all posts

Wednesday, August 10, 2016

ഉറുമ്പുകൾ / ഒ.എന്‍.വി കുറുപ്പ്‌


നിലത്തൊരു വറ്റ്‌;
പൊടിയുറുമ്പുകൾ
പൊതിഞ്ഞു നിൽക്കുന്നി-
തതിന്റെ ചുറ്റിലും.

ഒരു നിവേദ്യത്തെ-
യൊരുമിച്ചങ്ങനെ
പരമനിശ്ശബ്ദം
നുകർന്നിടും പോലെ!
അതല്ലവറ്റതൻ
ചൊടിയിലെ മന്ത്രം
നമുക്കു കേൾക്കുവാ-
നരുതാത്തതാവാം.
നിവേദ്യമൽപ്പാൽപ്പം
ചെറുതാകു, ന്നുള്ളം
നിറഞ്ഞവർ മെല്ലെ-
യകന്നു പോകുന്നു.
അതുപോൽ നമ്മെയും
പൊതിഞ്ഞുനിൽക്കയാം
അദൃശ്യമാമെത്ര
പൊടിയുറുമ്പുകൾ!!!
----------------------

Tuesday, February 16, 2016

അമ്മ / ഒ.എന്‍.വി കുറുപ്പ്‌


ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒരമ്മ പെറ്റവരായിരുന്നു
ഒന്‍പതു പേരും അവരുടെ നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..
കല്ലുകള്‍ ചെത്തി പടുക്കുമ-
ക്കൈകള്‍ക്ക് കല്ലിനെക്കാള്‍ ഉറപ്പായിരുന്നു
നല്ല പകുതികള്‍ നാരിമാരോ
കല്ലിലെ നീരുറവായിരുന്നു ..
ഒരു കല്ലടപ്പിലെ തീയിലല്ലോ
അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ
അവരുടെ തീനും തിമിതിമിര്‍പ്പും..
ഒരു കിണര്‍ കിനിയുന്ന നീരാണല്ലോ
കോരി കുടിക്കാന്‍, കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ, അവര്‍ക്ക്
അന്തി ഉറങ്ങുവാന്‍ മാത്രമല്ലോ..
ചെത്തിയ കല്ലിന്റെ ചേല് കണ്ടാല്‍
കെട്ടി പടുക്കും പടുത കണ്ടാല്‍
അക്കൈ വിരുതു പുകഴ്തുമാരും
ആ പുകള്‍ ഏതിനും മീതെയല്ലോ..
കോട്ട മതിലും മതിലകത്തെ
കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ
അഴകും കരുത്തും കൈ കോര്‍ത്തതത്രേ..
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരു
ശില്പ ഭംഗി തളിര്‍ത്ത പോലെ
ഒന്‍പതു കല്പ്പണിക്കാരവര്‍, നാരിമാ-
രൊന്‍പതും ഒന്നിച്ചു വാണിരുന്നു..
അത് കാലം കോട്ട തന്‍ മുന്നിലായി
പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഉത്സവമായി ശബ്ദ ഘോഷമായി..
കല്ലിനും മീതെയായി നൃത്തമാടി
കല്ലുളി, കൂടങ്ങള്‍ താളമിട്ടു..
ചെത്തിയ കല്ലുകള്‍ ചാന്തു തേച്ചു
ചേര്‍ത്ത് പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മ ആര്‍ന്നു പോയി
ഭിത്തിയുറയ്ക്കുന്നീലൊന്നു കൊണ്ടും..
കല്ലുകള്‍ മാറ്റി പടുത്തു നോക്കി
കയ്യുകള്‍ മാറി പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റി കുഴച്ചു നോക്കി
ചാര്‍ത്തുകള്‍ ഒക്കെയും മാറ്റി നോക്കി
തെറ്റിയതെന്താണ് എവിടെയവോ
ഭിത്തി ഉറയ്ക്കുന്നീലൊന്നു കൊണ്ടും..
എന്താണ് പോംവഴിയെന്നൊരൊറ്റ-
ച്ചിന്ത അവരില്‍ പുകഞ്ഞു നില്‍കെ
വെളിപാട് കൊണ്ടാരോ ചൊല്ലിയത്രെ,
അധികാരമുള്ളോരതേറ്റ് ചൊല്ലി..
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍
ഒന്നിനെ ചേര്‍ത്തീ മതില്‍ പടുത്താല്‍
ആ മതില്‍ മണ്ണില്‍ ഉറച്ചു നില്കും
ആചന്ദ്രതാരമുയര്‍ന്നു നില്‍ക്കും..
ഒന്‍പതുണ്ടത്രേ പ്രിയ വധുക്കള്‍
അന്‍‍പിയെന്നോരവരൊന്ന് പോലെ
ക്രൂരമാമീ ബലിക്കായതില്‍ നിന്ന്
ആരെ, ഒരുവളെ മാറ്റി നിര്‍ത്തും..
കൂട്ടത്തില്‍ ഏറ്റവും മൂപ്പെഴുന്നോന്‍
തെല്ലോരൂറ്റത്തോടപ്പോള്‍ പറഞ്ഞു പോയി
ഇന്നുച്ച നേരത്ത് കഞ്ഞിയുമായി
വന്നെത്തിടുന്നവള്‍ ആരുമാട്ടെ,
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും
അവളീ പണിക്കാര്‍ തന്‍ മാനം കാക്കും..
ഒന്‍പതു പേരവര്‍ കല്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതു പേരുമപ്പോള്‍
സ്വന്തം വധൂ മുഖം മാത്രമോര്‍ത്തു..
അശുഭങ്ങള്‍ ശങ്കിച്ച് പോകയാലോ
അറിയാതെ നെടുവീര്‍പ്പുതിര്‍ന്നു പോയി
ഒത്തു പതിനെട്ടു കൈകള്‍ വീണ്ടും
ഭിത്തി പടുക്കും പണി തുടര്‍ന്ന്..
തങ്ങളില്‍ നോക്കാനുമായിടാതെ
എങ്ങോ മിഴി നാട്ടു നിന്നവരും
ഉച്ച വെയിലിന്‍ തിളച്ച കഞ്ഞി
പച്ചില തോറും പകര്‍ന്നതാരോ
അക്കഞ്ഞി വാര്ന്നതിന്‍ ചൂട് തട്ടി
പച്ച തലപ്പുകള്‍ ഒക്കെ വാടി..
കഞ്ഞിക്കലവും തലയിലേറ്റി
കയ്യാലെ തങ്ങി പിടിച്ചു കൊണ്ടേ
മുണ്ടകപ്പാട വരമ്പിലൂടെ
മുന്നിലെ ചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പ ചിരിയുമായി
മണ്ടി കിതച്ചു വരുന്നതാരോ..
മൂക്കിന്റെ തുമ്പത്ത് തൂങ്ങി നിന്നു
മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പ് തുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവാലോ
മൂത്തയാള്‍ വേട്ട പെണ്ണായിരുന്നു..
ഉച്ചയ്ക്കും കഞ്ഞിയും കൊണ്ട് പോരാന്‍
ഊഴം അവളുടെതയിരുന്നു..
ഒന്‍പതു പേരവര്‍ കല്‍പ്പണിക്കാര്‍
ഒന്‍പതു മെയ്യും ഒരു മനസ്സും..
എങ്കിലും ഏറ്റവും മൂത്തയാളിന്‍
ചങ്കിലൊരു വെള്ളിടി മുഴങ്ങി..
കോട്ടിയ പ്ലാവില മുന്നില്‍ വെച്ച്
ചട്ടിയില്‍ കഞ്ഞിയും വാര്‍ന്നു വെച്ചു
ഒറ്റത്തൊട് കറി കൂടെ വെച്ച്
ഒന്‍പതു പേര്‍ക്കും വിളമ്പി വെച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി, തന്റെ
കുഞ്ഞിന്റെ അച്ഛന്‍ അടുത്തിരിക്കേ,
ഈ കഞ്ഞി ഊട്ടൊടുക്കത്തെയാമെന്ന്
ഓര്‍ക്കുവാന്‍ ആ സതിക്കായതില്ല..
ഓര്‍ക്കാപുറത്തശനിപാതം
ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങള്‍ എല്ലാം അറിഞ്ഞവാറേ
ഈറനാം കണ്ണ് തുടച്ചു കൊണ്ടേ
വൈവശ്യം ഒക്കെ അകത്തൊതുക്കി
കൈവന്ന കയ്പും മധുരമാക്കി
കൂടെ പൊറുത്ത പുരുഷനോടും
കൂടെപ്പിറപ്പുകളോടുമായി
ഗദ്ഗടത്തോട് പൊറുത്തിടുമ്പോള്‍
അക്ഷരമോരോന്നു ഊന്നിയൂന്നി
അന്ത്യമാം തന്‍ അഭിലാഷമപ്പോള്‍
അഞ്ജലി പൂര്‍വ്വം അവള്‍ പറഞ്ഞൂ..
ഭിത്തിയുറക്കാനി പെണ്ണിനേയും
ചെത്തിയ കല്ലിന്നിടയ്ക്ക് നിര്‍ത്തി
കെട്ടി പടുക്കുവിന്‍, ഒന്നെനിക്കുണ്ട്‌
ഒറ്റ ഒരാഗ്രഹം കേട്ട് കൊള്‍വിന്‍
കെട്ടി മറയ്കല്ലെന്‍ പാതി നെഞ്ചം
കെട്ടി മറയ്ക്കല്ലേ എന്റെ കയ്യും..
എന്റെ പൊന്നോമന കേണിടുമ്പോള്‍
എന്റെ അടുത്തേക്ക് കൊണ്ട് പോരൂ
ഈ കയ്യാല്‍ കുഞ്ഞിനെ ഏറ്റു വാങ്ങി
ഈ മുലയൂട്ടാന്‍ അനുവദിക്കൂ
ഏത് കാറ്റുമെന്‍ പാട്ട് പാടുന്നു
ഏത് മണ്ണിലും ഞാന്‍ മടയ്ക്കുന്നു..
മണ്ണളന്നു, തിരിച്ചു കോല്‍ നാട്ടി
മന്നരായി മദിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത
വന്പിയെന്നോര കോട്ട തന്‍ മുന്നില്‍
ഇന്ന് കണ്ടെനാ പെണ്ണിന്‍ അപൂര്‍ണ
സുന്ദരമായ പെണ്‍ശിലാ ശില്പം..
എന്തിനോ വേണ്ടി നീട്ടി നില്‍ക്കുന്ന
ചന്തമോലുന്ന വലം കയ്യും
ഞെട്ടില്‍ നിന്ന് പാല്‍ തുള്ളികള്‍
ഊറും മട്ടിലുള്ളൊരു നഗ്നമാം മാറും
കണ്ടുണര്‍ന്നെന്റെ ഉള്ളിലെ പൈതല്‍
അമ്മ അമ്മ എന്നാര്‍ത്തു നില്‍ക്കുന്നു..
----------------------------------------------

കോതമ്പുമണികള്‍ / ഒ.എന്‍.വി കുറുപ്പ്‌


 പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.
കോതമ്പുക്കതിരിന്റെ നിറമാണ്;
പേടിച്ച പേടമാന്‍ മിഴിയാണ്.
കയ്യില്‍ വളയില്ല, കാലില്‍ കൊലുസ്സില്ല,
മേയ്യിലലങ്കാരമൊന്നുമില്ല;
ഏറുന്ന യൌവനം മാടി മറയ്ക്കുവാന്‍
കീറിത്തുടങ്ങിയ ചേലയാണ്!
ഗൗരിയോ ലക്ഷ്മിയോ സീതയോ രാധയോ
പേരെന്ത് തന്നെ വിളിച്ചാലും,
നീയെന്നും നീയാണ്; കോതമ്പു പാടത്ത്
നീര്‍ പെയ്തു പോകും മുകിലാണ്!
കത്തും വറളി പോല്‍ ചുട്ടുപഴുത്തൊരാ
കുഗ്രാമ ഭൂവിന്‍ കുളിരാണ്! (2)
ആരെയോ പ്രാകി മടയ്ക്കുമോരമ്മയ്ക്ക്
കൂരയില്‍ നീയൊരു കൂട്ടാണ്.
ആരാന്റെ കല്ലിന്മേല്‍ രാകിയഴിയുന്നോ-
രച്ഛന്റെ ആശ തന്‍ കൂടാണ്.
താഴെയുള്ളിത്തിരിപ്പോന്ന കിടാങ്ങള്‍ക്ക്
താങ്ങാണ്, താരാട്ട് പാട്ടാണ്!
പേരറിയാത്തൊരു പെണ്‍കിടാവേ
എനിക്കേറെപ്പരിചയം നിന്നെ!
കുഞ്ഞായിരുന്ന നാള്‍ കണ്ടു കിനാവുകള്‍ ,
കുഞ്ഞു വയര്‍ നിറച്ചാഹാരം;
കല്ലുമണിമാല, കൈവളയുത്സവ-
ച്ചന്തയിലെത്തും പലഹാരം. (2)
തോട്ടയലത്തെത്തൊടിയില്‍ക്കയറിയോ-
രത്തിപ്പഴം നീയെടുത്തു തിന്നു.
ചൂരല്‍പ്പഴത്തിന്റെ കയ്പ്പുനീരും കണ്ണു-
നീരുമതിന്നെത്ര മോന്തീല?
പിന്നെ മനസ്സില്‍ കൊതിയുണര്‍ന്നാലത്
പിഞ്ചിലേ നുള്ളിയെറിയുന്നു.
കൊയ്തു കഴിഞ്ഞൊരു കോതമ്പു പാടത്ത്
കുറ്റികള്‍ കത്തിക്കരിയുമ്പോള്‍ ,
ഒറ്റയ്ക്കിരുന്നു നിന്‍ തുച്ഛമാം സ്വപ്‌നങ്ങള്‍
ഒക്കെക്കരിഞ്ഞതും കാണുന്നു.
ഞെട്ടുന്നില്ലുള്ള് നടുങ്ങുന്നില്ല നീ
ഞെട്ടുറപ്പുള്ളൊരു പൂവല്ലേ?
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു.
ഞാറാണെങ്കില്‍ പറിച്ചു നട്ടീടണം
ഞാറ്റുവേലക്കാലമെത്തുമ്പോള്‍ ;
പെറ്റുവളര്‍ത്തും കുടി വിട്ടു പെണ്ണിന്
മറ്റൊരിടത്ത് കുടിവയ്പ്പ്! (2)
വയലിനുമപ്പുറത്തേതോ സ്വയംവര-
പ്പുകിലിനു മേലാളര്‍ പോകുമ്പോള്‍ ,
വെറുതെയീ നിനവുകള്‍ വന്നു പോയി
വെയിലത്തൊരു മഴ ചാറ്റല്‍ പോലെ..
കുറുകുഴല്‍പ്പാട്ടുണ്ട്, താളമുണ്ട്,
കുതിരപ്പുറത്തു മണാളനുണ്ട്;
പൊന്നിന്‍തലപ്പാവ്, പാപ്പാസ് പയ്യന്
മിന്നുന്ന കുപ്പായം പത്രാസ്!
മുല്ലപ്പൂ കോര്‍ത്തോരിഴകളല്ലോ
മുഖമാകെ മൂടിക്കിടപ്പുണ്ട്!
കുറെയേറെയാളുകള്‍ കൂടെയുണ്ടെത്രയോ-
കുറിയിതേ കാഴ്ച നീ കണ്ടൂലോ..
കുതിരപ്പുരത്തിരുന്നാടിയാടി
പുതുമണവാളനാ പോക്ക് പോകെ
തിക്കിത്തിരക്കി വഴിയരികില്‍ പണ്ട്
നില്‍ക്കുവാനുത്സാഹമായിരുന്നു.
കണ്‍കളിലത്ഭുതമായിരുന്നു വിടര്‍ -
ക്കണ്ണാലെ പിന്നാലെ പോയിരുന്നു.
ഇന്നാക്കുറുകുഴല്‍പ്പാട്ട് കേള്‍ക്കേ,
ഇന്നാ നിറന്ന വരവ് കാണ്‍കേ.
പാതവക്കത്തേക്ക് പായുന്നതില്ല നീ
പാടാന്‍ മറന്ന കിളിയല്ലേ! (2)
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു. (2)
നിന്നെ വധുവായലങ്കരിക്കാനിങ്ങു
പൊന്നില്ല, പൂവില്ല, ഒന്നുമില്ല.
മയ്യെഴുതിച്ചു മൈലാഞ്ചി ചാര്‍ത്തി ചുറ്റും
കൈകൊട്ടി പാടാനുമാരുമില്ല. (2)
വെള്ളക്കുതിരപ്പുറത്ത് വന്നെത്തുവാന്‍
ഇല്ലോരാള്‍ , കൊട്ടും കുഴലുമില്ല.
കൊക്കിലോതുങ്ങാത്ത ഭാഗ്യങ്ങളൊന്നുമേ.
കൊത്തി വിഴുങ്ങാന്‍ കൊതിയുമില്ല!
തന്‍ പഴങ്കണ്ണുകൊണ്ടേറെക്കണ്ടോ-
രമ്മുമ്മ തന്‍ ചൊല്ലോര്‍ക്കുന്നു,
നമ്മള് നോക്കി വളര്‍ത്തുമീക്കോതമ്പും
നമ്മളും മക്കളെ ഒന്ന് പോലെ! (2)
ആറ്റുനോറ്റാരോ വളര്‍ത്തുന്നു,
കതിരാരോ കൊയ്തു മെതിക്കുന്നു
പൊന്നിന്‍ മണികളാക്കമ്പോളങ്ങളി-
ലെങ്ങോ പോയിത്തുലയുന്നു! (2)
ഇന്നുമീ രാവിലുറങ്ങാതെയെന്തേ നിന്‍
കണ്‍കളിരുട്ടില്‍ പരതുന്നു?
കാതോര്‍ത്ത് തന്നെയിരിക്കുന്നു, വെറും
കാറ്റിന്‍ മൊഴിയിലും ചൂളുന്നു?
അച്ഛന്റെയുച്ഛ്വാസ താളം മുറുകുമ്പോള്‍
അമ്മയിടയ്ക്കു ഞരങ്ങുമ്പോള്‍ ,
കെട്ടിപ്പിടിച്ചു കിടക്കും കിടാങ്ങള-
വ്യക്തമുറക്കത്തില്‍ പേശുമ്പോള്‍ ,
കൂരകള്‍ തോറും കയറിയിറങ്ങുന്ന
ക്രൂരനാം മൃത്യുവേയോര്‍ത്തിട്ടോ,
പത്തി വടര്‍ത്തുമാ മൃത്യുവിന്‍ ദൂതനാം
പട്ടിണി നീറ്റുന്നതോര്‍ത്തിട്ടോ,
കൂരതന്‍ വാതിലില്‍ കാറ്റൊന്നു തട്ടിയാല്‍-
ക്കൂടി മറ്റെന്തൊക്കെയോര്‍ത്തിട്ടോ
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
നീയിന്നു നിന്നിലൊളിക്കുന്നു,
നീയിന്നു നിന്നെ ഭയക്കുന്നു!
പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ
നേരറിയുന്നു ഞാന്‍ പാടുന്നു!
പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍.
മാരനെയല്ല, മണാളനെയല്ല, നിന്‍-
മാനം കാക്കുമൊരാങ്ങളയെ! (2)
കുതിരപ്പുറത്തു തന്നുടവാളുമായവന്‍
കുതികുതിച്ചെത്തുന്നതെന്നാവോ..?
കുതികുതിച്ചെത്തുന്നതെന്നാവോ..?
-------------------------------------------

പ്രകൃതിപാഠം / ഒ.എന്‍.വി കുറുപ്പ്‌


തൊട്ടാലുടന്‍ തന്നെ നാണിച്ചു പോവുന്ന
തൊട്ടാവാടിക്കൊരു പൂവ് വന്നു.
എന്തൊരു ചന്തം!ആ പൂവിറുത്തീടുവാന്‍
എന്നുണ്ണി മോഹിച്ചടുത്തു ചെന്നു.

പൊട്ടിട്ടുനില്‍ക്കുമാ പുല്‍ച്ചെടിച്ചന്തത്തെ
ഒട്ടു കുനിഞ്ഞൊന്നു തൊട്ടെയുള്ളൂ,
പൂവിന്‍റെ ചോട്ടിലെ മുള്ളിന്‍മുന കൊണ്ടു
പാവമെന്നുണ്ണി കൈ പിന്‍വലിച്ചു.
പിന്നെയാ പിഞ്ചുവിരല്‍ത്തുമ്പിലായൊരു
ചെന്നിണത്തുള്ളി പൊടിഞ്ഞു വന്നു.
"പാവമാമിത്തിരിപ്പൂവിനുമുണ്ടൊരു
കാവലാള്‍!കൈയേറാന്‍ നോക്കിടേണ്ടാ!"
അമ്മതന്‍ ചൊല്ലുപോ,ലേതോ മരക്കൊമ്പില്‍
അന്നേരമേതോ കിളി ചിലച്ചു.
-----------------------------------------------

മരണത്തിനപ്പുറം / ഒ.എന്‍.വി കുറുപ്പ്‌


മര്‍ത്ത്യനെപ്പറ്റിയാണല്ലോ
നിന്റെ പാട്ടുകളെങ്കിലും
അമര്‍ത്ത്യത കടക്കണ്ണാല്‍
നിന്നെയെന്നേ വരിച്ചുപോയ്!

എങ്കിലും നീ മരിച്ചെന്ന
സങ്കടം ബാക്കിനില്‍ക്കവേ
ഉയിര്‍ത്തെഴുന്നേറ്റിടാവൂ
നീയീ നാടിന്റെയോര്‍മ്മയില്‍!
ആരാധകര്‍ നിനക്കായി
സ്മാരകങ്ങളുയര്‍ത്തുവാന്‍
പരസ്പരം മത്സരിക്കാം,
പണം വാരിയെറിഞ്ഞിടാം.
പാര്‍ക്കിലോ പാതയോരത്തോ
കല്ലിലോ നല്ലുരുക്കിലോ
പഞ്ചലോഹത്തിലോ, നിന്റെ
സാരൂപ്യം വാര്‍ത്തുവെച്ചിടാം.
ശിരസ്സില്‍ കാക്ക കാഷ്ഠിക്കാം;
പരസ്യങ്ങള്‍ തെളിഞ്ഞിടാം
പുറത്തും മാറിലും, പിന്നെ-
യൊരുകൈ തച്ചുടച്ചിടാം.
പശിയാം തോഴനോടൊപ്പം
നിശയെത്ര കഴിച്ചു നീ!
എങ്കിലും, നിന്‍ പേരിലുണ്ടാം
സുഖഭോജനശാലകള്‍!
തല ചായ്ക്കാനിടം തേടി
തളര്‍ന്നേറെയലഞ്ഞ നിന്‍
സ്മരണയ്ക്കായ് സവിലാസ
മന്ദിരങ്ങളുയര്‍ന്നിടാം!
വിദ്യുദ്ദീപങ്ങളാല്‍ തീര്‍ത്തോ-
രക്ഷരങ്ങളില്‍ നിന്റെ പേര്‍
തുംഗമന്ദിരമൊന്നിന്റെ
തൂനെറ്റിക്കുറിയായിടാം.
ഉദാസീനമതും നോക്കി-
പ്പഥികര്‍ നടകൊണ്ടിടാം;
നഗരത്തിന്‍ മുഖത്തെത്ര
നഖപ്പാടുകളാവിധം!
കവി നിന്‍ പേരിലുണ്ടാവാം
അവാര്‍ഡുകളുമങ്ങനെ;
കവിതയ്ക്കൊഴികേ മറ്റു-
ള്ളവയ്ക്കായവ പങ്കിടാം!
ഒരുനാളിനി വീണ്ടും നീ
വരുമീവഴിയെങ്കിലോ
നിന്‍പേരില്‍ കാണ്മതെന്തെല്ലാ-
മെന്നുകണ്ടമ്പരന്നിടാം.
എന്നാല്‍ പൊയ്പോയ പൂക്കാല-
ത്തിന്റെയോര്‍മ്മക്കുറിപ്പുകള്‍
ഇത്തിരിത്തുടുവര്‍ണ്ണത്തില്‍
മുറ്റത്തു വിരിയുന്നപോല്‍
വഴിവക്കിലിരുന്നാരോ
പാടും പാട്ടൊന്നു കേട്ടിടാം!
പണ്ടു നിന്‍ ചോരയില്‍ പൂത്ത
രണ്ടീരടികളായിടാം!
അതുകേള്‍ക്കെ,യൊരസ്വാസ്ഥ്യ-
മേതോ ഹൃത്തില്‍ തുടിച്ചിടാം;
ഏതോ കവിള്‍ തുടുത്തിടാം
നെടുവീര്‍പ്പൊന്നുയര്‍ന്നിടാം!
കണ്ണീരായ്, ചോരയായ്, വേര്‍പ്പായ്
മണ്ണിലേക്കു മടങ്ങിയോര്‍,
ഇടിനാദം മുഴക്കിക്കൊ-
ണ്ടിവിടെപ്പെയ്തൊഴിഞ്ഞവര്‍
വീണടിഞ്ഞ നിലത്തെപ്പാഴ്-
ത്തൃണപാളികള്‍പോലുമേ
കാതോര്‍ത്തിടാം, മിഴിത്തുമ്പില്‍
ഏതോ ദുഃഖം തുളുമ്പിടാം!
അനശ്വരത, തന്‍മാറോ-
ടണച്ചു നിന്നെയെന്നതും
നിനക്കറിയുമാറാകും
നിമിഷങ്ങളതായിടാം!
നിന്റെ വാക്കുകളില്‍ക്കൂടി
നീയുയിര്‍ത്തെഴുന്നേല്‍ക്കുക!
മൃത്യുവെ വെന്നു നീയെന്നും
മര്‍ത്ത്യദുഃഖങ്ങളാറ്റുക!
----------------------------------

വെറുതെ / ഒ.എന്‍.വി കുറുപ്പ്‌


ഒടുവിലീ വാഴ്‍വിന്‍റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം :'വെറുതെ ' ...
ഒരു തിരിക്കുള്ളില്‍ കുറുമണികള്‍
തുരുതുരെത്തിങ്ങി നിറഞ്ഞപോലെ,
പെരുമാരിയായ് മാറും ജലകണങ്ങള്‍
ഒരു മേഘപാളിയിലെന്നപോലെ,
നിരവധിയൂര്‍ജ്ജകണങ്ങളൊന്നി-
ച്ചൊരുവിദ്യുല്ലേഖയിലെന്നപോലെ,
'വെറുതെ'യെന്നൊരു വാക്കില്‍ ജീവിതത്തിന്‍
പൊരുളുകളാകെയുള്‍ച്ചേര്‍ന്നുവല്ലേ?
ഒടുവിലീത്താളിലെന്‍ ശേഷപത്രം
ഒരു വാക്കില്‍ ഞാനെഴുതാം : 'വെറുതെ ' ...
ഗതകാല സ്മൃതികള്‍ ചുരന്നിടുന്ന
മധുരവും കയ്പും കവര്‍പ്പുമെല്ലാം
ഒരുപോലെയൊടുവില്‍ സ്വാദിഷ്ഠമായി
വെറുതെ നുണഞ്ഞു നുണഞ്ഞിരിക്കെ,
മിഴിമുനയൊന്നു നനഞ്ഞുവെങ്കില്‍ ,
മൊഴികള്‍ മൌനത്തില്‍ കുടുങ്ങിയെങ്കില്‍ ,
നിമിഷത്തിന്‍ ചിറകൊച്ച കേട്ടുവെങ്കില്‍ ,
ഹൃദയത്തിന്‍ താളമിടഞ്ഞുവെങ്കില്‍ ,
വ്യഥകള്‍ നിദാനമറിഞ്ഞിടാത്ത
കദനങ്ങള്‍ ചേക്കേറാന്‍ വന്നുവെങ്കില്‍ ,
എവിടെയോ ചൂള മരങ്ങള്‍ കാറ്റിന്‍
ചെകിടിലെന്തോ ചൊല്ലിത്തേങ്ങും പോലെ,
ബധിരനാം കാലത്തിന്‍ കാതിലെന്‍റെ
ഹൃദയം നിമന്ത്രിപ്പതും 'വെറുതെ'!
ഒടുവിലീത്താളിലെന്‍ ശേഷപത്രം
ഒരു വാക്കിലെഴുതിവയ്ക്കാം:
'വെറുതെ' ..
ഗഗനകൂടാരത്തിന്‍ കീഴിലെത്ര
നഗരങ്ങള്‍,നാട്ടിന്‍പുറങ്ങള്‍ കണ്ടു!
അവിടത്തെ ഗാനോത്സവങ്ങളിലെ
കുഴലുകള്‍, ചെണ്ടകളൊക്കെ വേറെ.
ശ്രുതി വേറെ,താളങ്ങള്‍ , വേറെ,യെന്നാല്‍
ഹൃദയത്തിന്‍ സത്യങ്ങളൊന്നുപോലെ!
അവയിലെന്‍റേതെന്തോ
ഞാന്‍ തിരഞ്ഞൂ!
അവയുമെന്‍റേതെന്നു
ഞാനറിഞ്ഞൂ!
വിവിധമാം സ്വാദും സുഗന്ധവും കൊ-
ണ്ടവിടെയെന്‍ പാഥേയമാര്‍ നിറച്ചൂ?
അതുമേന്തിയലസമലക്ഷ്യമായ് ഞാന്‍
അലയവേ,യേതൊരു കാന്തശക്തി
ഒരു നൗകയെ കടല്‍ക്കാറ്റുപോലെ
വെറുതെയിത്തീരത്തണച്ചിതെന്നെ!
ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം-'വെറുതെ!'
പതറാത്തൊരോര്‍മ്മ തന്‍ വടിയുമൂന്നി
പഴയ വഴികള്‍ നടന്നു കാണ്‍കെ,
ഒരു കുറിമാത്രമരങ്ങിലാടാന്‍
വരുതി ലഭിച്ചൊരു നാടകത്തില്‍
മൊഴിയും ചമയവുമഭിനയവു-
മൊരുപോലെ തെറ്റിയെന്നോര്‍ത്തുപോകെ,
പഴയ വിളക്ക് വിലയ്ക്ക് വാങ്ങി
പുതിയതു നല്‍കും വണിക്കിനെപ്പോല്‍
നടകൊള്‍വു കാലമെന്നൊപ്പമേതോ
നവമാം പ്രലോഭനമന്ത്രവുമായ്.
വിലയിടിയാത്ത കിനാക്കളുണ്ടോ?
വിലപേറുമെന്തുണ്ട് വാഴ്വില്‍ ബാക്കി?
എവിടെയൊരമ്പിളിച്ഛായയുള്ളി-
ലെഴുമെന്‍റെ കണ്ണാടി?-യതുമുടഞ്ഞു....
ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കിലിങ്ങനെയായ്:'വെറുതെ'...
-----------------------------------------

Friday, May 8, 2015

അഡോണിസിന് സസ്നേഹം / ഒ.എന്‍.വി കുറുപ്പ്‌



അഡോണിസ്! പ്രവാസിയാം
കവേ! നിൻ സ്വന്തം നാടെ-
ന്തകലെ! എന്നാലുമീ
ചക്രവാളങ്ങളോട്
പാടുക! അവയേറ്റെ-
‌ടുക്കും നിന്നാത്മാവിന്റെ
ഗീതികൾ-വിദൂരമാം
നാടുകളവകേൾക്കും!
നൂറന്യമൊഴികളിൽ
തപിച്ചുറഞ്ഞിട്ടവ
ദൂരമാം ദിശകളിൽ
മേഘങ്ങളായിപ്പാടും!
'മാറ്റുവിൻ ചട്ടങ്ങളെ"-
യെന്നതിൻ പൊരുൾ മുല്ല-
പ്പൂക്കൾ വാറ്റിയൊരത്തർ-
മണമായ്‌പ്പരന്നിടും!
തൻപിതാമഹർ നട്ട
പൊന്നൊലീവുദ്യാനങ്ങൾ,
മുന്തിരിത്തോട്ടങ്ങളും
ചെന്നായ്‌ക്കൾ കൈയേറുന്നു
അരുമപ്പെങ്ങന്മാരും
അവർ തൻ പൈതങ്ങളും
അഭയമില്ലാതെങ്ങു-
മുഴറിപ്പായുന്നതും,
ഒരു സൂകരത്തിനെ-
യെന്നപോലീ ഭൂമിയെ
ഒരുപറ്റം പേർ ശ്വാസം
മുട്ടിച്ചുകൊല്ലുന്നതും,
സർവ്വവും സഹിക്കുന്ന
ഭൂമിതൻ ദുഃഖംകണ്ടു
സർവസാക്ഷിയും ധർമ്മ-
രോഷത്താൽ ജ്വലിപ്പതും.
മൂകസാക്ഷിയായ് കണ്ടു
നില്ക്കുവാനരുതാതെ
നീ കടൽപ്പക്ഷിപോലെ
ചീറിപ്പാഞ്ഞുഴറുന്നു!
ഞങ്ങൾക്ക് സ്വാതന്ത്ര്യമ-
ന്ത്രാക്ഷരമോതിത്തന്ന
ഞങ്ങൾതൻ കവി
ജാതനായൊരീ കടൽക്കരെ
വന്നിരിക്കുക! ഒരു
നിമിഷം പങ്കിട്ടീടാം
മണ്ണിനെ, മനുഷ്യനെ
മുൻനിറുത്തുമുൽക്കണ്ഠകൾ!
ഇക്കാട്ടു പൊന്തയ്ക്കുള്ളിൽ
മൂളുന്ന കുരുവിയും
കൊക്കിന്റെ സൂചീമുന-
യാലിരുൾ കീറീടുന്നു!
അഡോണിസ്! പ്രവാസിയാ...
കവേ, യീതീരത്തുനി-
ന്നകലെ ചക്രവാള-
ത്തോടിനിയൊന്നുപാടൂ!
ഏതൊരു നാടും നിന്റെ
നാ,ടെവിടെയും നിന്റെ
ഭ്രാതാക്കൾ; ഇവിടെയീ-
ഞങ്ങളുമെന്നോർക്കുക!

--------------------------------

Friday, January 30, 2015

നിശാഗന്ധി നീയെത്ര ധന്യ! / ഓ.എന്‍.വി.കുറുപ്പ്


നിശാഗന്ധി നീയെത്ര ധന്യ..
നിഴല്‍ പാമ്പുകള്‍ കണ്ണുകാണാതെ നീന്തും നിലാവില്‍
നിരാലംബശോകങ്ങള്‍തന്‍ കണ്ണുനീര്‍പൂക്കള്‍
കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍,
നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെ
നിന്നുള്ളിലൂതിത്തെളിക്കാനൊരേ നില്പ് നിന്നൂ..
നിലാവും കൊതിക്കും മൃദുത്വം നിനക്കാരു തന്നൂ..
മഡോണാസ്മിതത്തിന്നനാഘ്രാത ലാവണ്യ നൈര്‍മല്യമേ
മൂകനിഷ്പന്ദ ഗന്ധര്‍വ്വസംഗീതമേ..
മഞ്ഞുനീരില്‍ തപം ചെയ്തിടും നിത്യകന്യേ
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..
വിടര്‍ന്നാവു നീ സുസ്മിതേ
നിന്‍ മനസ്സില്‍ തുടിക്കും പ്രകാശം പുറത്തില്ല..
ഇരുള്‍ പെറ്റ നാഗങ്ങള്‍ നക്കിക്കുടിക്കും
നിലാവിന്‍റെ നാഴൂരിവെട്ടം തുളുമ്പിത്തുടിക്കുന്ന
മണ്‍ചട്ടിയില്‍ നീ വിടര്‍ന്നു,
വിടര്‍‌ന്നൊന്നു വീര്‍‌പ്പിട്ടു നിന്നൂ..
മനസ്സിന്റെ സൗമ്യാര്‍ദ്ര ഗന്ധങ്ങളാ വീര്‍പ്പിലിറ്റിറ്റു നിന്നൂ..
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..
നിനക്കുള്ളതെല്ലാമെടുക്കാന്‍ കൊതിക്കും
നിശാവാതമോടിക്കിതച്ചെത്തി നിന്‍
പട്ടുചേലാഞ്ചലത്തില്‍ പിടിക്കെ..
കരം കൂപ്പിയേകാഗ്രമായ്,
ശാന്തനിശ്ശബ്ദമായ്,
ധീരമേതൊരു നിര്‍വ്വാണമന്ത്രം ജപിച്ചു..
നിലാവസ്തമിച്ചു,
മിഴിച്ചെപ്പടച്ചു,
സനിശ്വാസമാ ഹംസഗാനം നിലച്ചു..
നിശാഗന്ധി നീയെത്ര ധന്യ,
നിശാഗന്ധി നീയെത്ര ധന്യ..
ഇവര്‍ക്കന്ധകാരം നിറഞ്ഞോരുലോകം തുറക്കപ്പെടുമ്പോള്‍
ജനിച്ചെന്ന തെറ്റിന്നു ജീവിക്കുകെന്നേ വിധിക്കപ്പെടുമ്പോള്‍
തമസ്സിന്‍ തുരുമ്പിച്ച കൂടാരമൊന്നില്‍ തളച്ചിട്ട ദു:ഖങ്ങള്‍ ഞങ്ങള്‍
കവാടം തകര്‍‌ത്തെത്തുമേതോ സഹസ്രാംശുവെ
കാത്തുകാത്തസ്തമിക്കുന്ന മോഹങ്ങള്‍ ഞങ്ങള്‍,
ഭയന്നുറ്റു നോക്കുന്നു ഹാ മൃത്യുവെ..
നീ മൃത്യുവെ സ്വയം കൈവരിച്ചോരു കന്യ
നിശാഗന്ധി നീയെത്ര ധന്യ,.
നിശാഗന്ധി നീയെത്ര ധന്യ..
നിശാഗന്ധി നീയെത്ര ധന്യ..
--------------------------------------

Thursday, September 18, 2014

ഭൂമിക്കൊരു ചരമഗീതം / ഒ.എന്‍.വി കുറുപ്പ്‌



ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ...!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?....

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!