Showing posts with label കൽപ്പറ്റ നാരായണൻ. Show all posts
Showing posts with label കൽപ്പറ്റ നാരായണൻ. Show all posts

Tuesday, November 1, 2016

സോളമൻ / കൽപ്പറ്റ നാരായണൻ


ഇറവെള്ളം
തുള്ളിതുള്ളിയായിറ്റു വീഴുന്ന നാദം
കേട്ടുമതിയാവാത്ത നാൾ വരും.
മടിയിൽക്കിടക്കുന്ന നിൻറെ നെറ്റിത്തടം
വായിച്ചിട്ടു വായിച്ചിട്ടും തീരാത്ത നാൾ.
പൂവൻ പിടയോട്
പുലരാൻ എത്ര നേരമുണ്ട് എന്നു ചോദിക്കുന്നത്
ഇല ഇലയുടെ ചെവിട്ടിൽ മന്ത്രിക്കുന്നത്
വേരുകൾ പുതപ്പിനടിയിൽ അടക്കം പയുന്നത്
മീൻ മുകളിലേക്കു വന്ന്
കൂട്ടുകാരനെ മുട്ടിയുരുമ്മിപ്പറഞ്ഞ നേരമ്പോക്ക്
കുമിളകളായി ഉയരുന്നത്
കിളി അടുത്ത മരത്തിലെ കിളിയോട് വിളിച്ചു
ചോദിക്കുന്നത്
മരം കോട്ടുവായിടുന്നത്
കേൾക്കാവുന്ന നാൾ
അതിനു തലേന്ന്
സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്
ദൈവമെന്നോടു ചോദിക്കും;
സോളമാ നിനക്കെന്തു വേണം
സൗന്ദര്യം, ശക്തി, സമ്പത്ത്, രാജ്യം?
ഞാൻ പറയും
എനിക്കതൊന്നും വേണ്ട
എഴുതാത്തത് വായിക്കാനുള്ള
പറയാത്തത് കേൾക്കാനുള്ള ത്രാണി മതി.
സ്വന്തം ശേഷി പാതിയായിക്കുറഞ്ഞതിലുള്ള
നിരാശയോടെ ദൈവം അർദ്ധസമ്മതം മൂളും
മുപ്പതാണ്ടത്തെ ഉറക്കം വിട്ട്
ഞാനുണരും.
--------------------------------------------------

Wednesday, October 5, 2016

പട്ടി / കൽപ്പറ്റ നാരായണൻ


നിന്റെ പുറകെ എന്റെ പട്ടി വരും
എന്നു പറഞ്ഞപ്പോൾ
അവളത് കാര്യമായെടുക്കുമെന്ന് കരുതിയതല്ല.
വന്നത് ആരാണെന്നതിൽ
അവൾക്കൊരു സംശയമൊട്ടുമുണ്ടായില്ല
കഴുകിക്കമഴ്ത്തിയ പാത്രം മലർത്തിവെച്ച്
എനിക്ക് ചോറ് വിളമ്പിത്തന്നു
പാത്രം നിറയെ കുടിക്കാനുള്ള ജലം തന്നു
കിടക്കാനുള്ള സ്ഥലം കാട്ടിത്തന്നു
ആവശ്യം കഴിഞ്ഞപ്പോൾ
ഫാൻ ഓഫ് ചെയ്ത്
മാറിക്കിടന്നു.
അവൾ പെരുമാറി
ഞാൻ നിന്നോട് എന്ന് സങ്കീർണ്ണമായല്ല
ഞാൻ അതിനോട് എന്ന് സരളമായി,
സംക്ഷിപ്തമായി
പുറത്ത് നിന്നെന്തോ ഒച്ച കേൾക്കുന്നുണ്ടോ
കള്ളനാണോ
പുലിയാണോ
പൂച്ചയാണോ
അയലിന് കെട്ടിയ ചരടിലൂടെ
ഓടിവരുന്ന സർക്കസ്സഭ്യാസിയായ എലിയാണോ
കുരച്ചു പോകാതിരിക്കാൻ
നന്നേ പാടുപെടേണ്ടി വന്നു.
---------------------------------------------------------------

Tuesday, March 15, 2016

ഒരു പുക കൂടി / കൽപ്പറ്റ നാരായണൻ



പോലീസ് വരുന്നുണ്ടോ
എന്നിടം വലം നോക്കി
വലിക്കണോ കളയണോ എന്നായ എന്നോട്
ഒച്ച താഴ്ത്തി ബീഡി പറഞ്ഞു:
എനിക്ക് വയ്യ ഇങ്ങനെ നാണംകെട്ട് കഴിയാന്‍.
നിങ്ങള്‍ക്കറിയുമോ
ഒരിക്കല്‍ ചങ്കൂറ്റത്തിന്റെ പ്രതിരൂപമായിരുന്നു ഞാന്‍.
കൂസലില്ലാതെ ജീവിച്ചവരുടെ ചുണ്ടില്‍
ഞാന്‍ ജ്വലിച്ചു.
നട്ടപ്പാതിരകളും കാട്ടിടകളും
എനിക്ക് ഹൃദിസ്ഥം.
എന്റെ വെളിച്ചത്തില്‍
ഒറ്റത്തടിപ്പാലങ്ങള്‍ തെളിഞ്ഞു.
അന്നൊക്കെ ലക്ഷ്യങ്ങളിലേക്ക്
അഞ്ചും എട്ടും ബീഡിയുടെ ദൂരം.
ചുമരെഴുതാനും
പോസ്റ്ററൊട്ടിക്കാനും
പാട്ടെഴുതാനും ഞാന്‍ കൂടി.
മാറ്റത്തിന് ഞാന്‍ കൂട്ടിരുന്നു.
കയ്യൂരിലും പുല്‍പ്പള്ളിയിലും
കൈപൊള്ളുന്നത് വരെ ഞാനെരിഞ്ഞു.
നാടകവേദികള്‍ക്ക് വേണ്ടി
ഫിലിംസൊസൈറ്റികള്‍ക്ക് വേണ്ടി
ഞാനുറക്കൊഴിച്ചു.
ഞാന്‍ പ്രവര്‍ത്തിക്കാത്ത പ്രസ്ഥാനങ്ങളില്ല.
തണുപ്പില്‍, ഇരുട്ടില്‍
ചെയ്യുന്ന പ്രവൃത്തിയുടെ ഗുരുതരമായ ഏകാന്തതയില്‍
ഞാനായിരുന്നു തുണ.
അന്ന്
എന്നെ ആഞ്ഞു വലിച്ച് ആണ്‍കുട്ടികള്‍
ആണുങ്ങളായി.
എന്നെ കട്ടു വലിച്ച് പെണ്‍കുട്ടികള്‍
പുലരും വരെ മുലകളുയര്‍ത്തിച്ചുമച്ച്
സാഹസികജീവിതം എളുതല്ലെന്ന് മനസ്സിലാക്കി.
എല്ലാ കുമാര്‍ഗങ്ങളിലും
ഞങ്ങള്‍ സഞ്ചരിച്ചു.
അക്കാലത്തെ തീവണ്ടികള്‍ പോലെ
ഉള്ളില്‍ തീയുള്ളവരുടെ പുകയായി
മുന്നില്‍നിന്ന് ഞാന്‍ നയിച്ചു.
പുകഞ്ഞ കൊള്ളിയായിരുന്നു ഞാന്‍
ഭാഗം ചോദിച്ച് മുണ്ട് മാടിക്കുത്തി മുറ്റത്തു നിന്ന
ചെറുപ്പക്കാരന്റെ കൈയില്‍ ഞാനിരുന്ന് പുകഞ്ഞു.
കൂലി കൂടുതല്‍ ചോദിക്കാന്‍
മടിക്കുത്തിലിരുന്ന് ഞാനുശിരു കൂട്ടി.
തീണ്ടലും തൊടീലും ഞാന്‍ പുകച്ചുകളഞ്ഞു.
ഒരു പുകകൂടിയെടുത്ത്
നടന്മാര്‍ വേദിയിലേക്ക്
സദസ്യര്‍ ഹാളിലേക്ക്
തൊഴിലാളികള്‍ തൊഴിലിലേക്ക് കയറി.
തല പുകഞ്ഞെടുത്ത തീരുമാനങ്ങളിലെല്ലാം ഞാനും കൂടി
തീ തരുമോ എന്ന് പില്‍ക്കാലം മുന്‍കാലത്തിനോട് ചോദിച്ചു.
കഴുകന്മാര്‍ കരള്‍ കൊത്തി വലിക്കുമ്പോഴും
ഒരു പുകയ്ക്കു കൂടി ഇരന്നവരുണ്ട്
നിങ്ങളിന്നനുഭവിക്കുന്നതിലൊക്കെ
കത്തിത്തീര്‍ന്ന ഞങ്ങളുണ്ട്.
നേരാണ്
ഞാനൊരു ദുശ്ശീലമാണ്.
എങ്കിലും ആശ്വാസങ്ങളില്ലാത്ത മനുഷ്യന്
ദുശ്ശീലത്തോളം ഉതകുന്ന മിത്രമുണ്ടോ?
നരകത്തിലല്ലാതെ
സ്വര്‍ഗത്തില്‍ മിത്രങ്ങള്‍ വേണമോ?
ശവത്തിനു കാവല്‍ നില്ക്കുന്ന പാവം പോലീസുകാരന്
തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഏകാകിക്ക്
പങ്കിട്ടെടുക്കാനാരുമില്ലാത്ത പാപഭാരത്തിന്
ഉറപ്പിന്
ഉറപ്പില്ലായ്മയ്ക്ക്
ഞാന്‍ കൂട്ടിരുന്നു,
ആടുന്ന പാലത്തില്‍ ഞാന്‍ കൂടെ നിന്നു.
എനിക്കറിയാം,
ഞാന്‍ നന്നല്ല
ആരോഗ്യത്തിന്
കുടുംബഭദ്രതയ്ക്ക്
ഭാവിഭദ്രതയ്ക്ക്.
സ്വന്തം ചിതയ്ക്ക് തീകൊളുത്തുകയാണ്
ബീഡിക്ക് തീ കൊളുത്തുമ്പോള്‍
പക്ഷേ,
ആയുസ്സോ സുരക്ഷിതത്വമോ
ഓര്‍മ വരാത്ത ചിലരുണ്ടായിരുന്നു ഒരിക്കല്‍
അവരെന്നെ അവര്‍ പോയിടത്തൊക്കെ കൂട്ടി
എരിഞ്ഞുതീരുന്ന എന്നെ നോക്കി
അവരുന്മേഷത്തോടെ എരിഞ്ഞു.
കണ്ടില്ലേ
ഞാന്‍ മാത്രം കൂട്ടുണ്ടായിരുന്ന അരക്ഷിതരെ
വേട്ടയാടിയ നിയമം
ഇന്നെന്നെ വേട്ടയാടുന്നത്?
കണ്ടില്ലേ,
ബീഡിക്കമ്പനികള്‍ വര്‍ണക്കുടകള്‍ നിര്‍മിക്കുന്നത്?
കേള്‍ക്കുന്നില്ലേ,
'ഈ പുകച്ചു കളയുന്നതിന് ഭാഗ്യക്കുറി വാങ്ങിക്കൂടെ?'
-----------------------------------------------------------

Tuesday, January 5, 2016

'ആകാശ മിഠായി' / കൽപ്പറ്റ നാരായണൻ


കൂട്ടുകാരന്റെ മകളുടെ പേര്
മഴയാണെന്നറിഞ്ഞപ്പോൾ
മനസ്സ് തെളിഞ്ഞു
സാറാമ്മായുടെയും കേശവൻനായരുടെയും
സങ്കടം
വൈകിയാണെങ്കിലും പരിഹരിക്കപ്പെട്ടല്ലോ

വംശ മുദ്രയില്ലാത്ത
ജാതി മുദ്രയില്ലാത്ത
ജീവജാതികൾക്കെല്ലാം മീതെ
തുല്യമായ ഉത്സാഹത്തോടെ
പെയ്തിറങ്ങുന്ന മഴ
ആദ്യമായൊരുവളുടെ പേരായിരിക്കുന്നു
മഴ പോലെ നല്ലൊരു പേര്
എത്രകാലം കൂടിയിട്ടാണ്‌
ഒരു പെണ്‍കുട്ടിക്ക് കിട്ടിയത്?
കുഞ്ഞായിരിക്കുമ്പോഴേ
അവൾക്കു പേരായി
മഴയ്ക്കുമുണ്ടാകില്ലേ കൊതി
വീടായി കുടുംബമായി കഴിയാൻ
നാട്ടിലെത്താനും വീട്ടിലെത്താനും
ഓർമ്മിപ്പിക്കുന്ന ചുമതല
കാലങ്ങളായി വഹിക്കുന്നതല്ലേ,
അടച്ചിട്ട വാതിലിനു പിന്നിൽ
ജന്മത്തിനു പിന്നിൽ എന്ന പോലെ
ഏറെ കാലം ക്ഷമയറ്റ് നിന്നതല്ലേ,
പഴുത് കിട്ടിയപ്പോഴൊക്കെ
അകത്ത് കയറി നോക്കിയതല്ലേ.
ഇനി മഴ
കുട ചൂടി
കൈയ്യിൽ പുസ്തകങ്ങളുമായി
മുറ്റത്ത്‌നിന്നേ അമ്മേ എന്ന് വിളിച്ച്
വീട്ടിൽ കയറിച്ചെല്ലും
പൂച്ചയും അമ്മയും
വാതിൽ തുറന്ന്
അവളെ അകത്തേക്ക് കൂട്ടും.
മഴ
മഴയായപ്പോൾ
എവിടെയെല്ലാം എത്തി?
തോട് ചാടിക്കടന്ന് മഴ വരുന്നു
മഴ ചമ്രം പടിഞ്ഞിരിക്കുന്നു
മഴ ചോറുതിന്നുന്നു
മഴ കൈ കഴുകുന്നു
മഴ മഴയത്ത് തുള്ളിച്ചാടുന്നു
ഓട്ടോയിൽ കയറുന്ന,
ഓടിത്തുടങ്ങിയ ബസ്‌ പിടിക്കാനാകാതെ
മുഖം വീർപ്പിച്ച് മടങ്ങി വരുന്ന
വെച്ച് കുത്തിയതിന്റെ വേദന മാറും വരെ
കുമ്പിട്ടിരിക്കുന്ന
ക്ലാസ്സിലടങ്ങിയിരിക്കാത്ത
ചിരിച്ച് കുഴയുന്ന
പ്രേമിക്കുന്ന
കൊട്ടുവായിടുന്ന
ഉച്ചയായിട്ടും മൂടിപ്പുതച്ചുറങ്ങുന്ന മഴ.
മഴയ്ക്ക്
മാറാത്ത ജലദോഷമുണ്ടെങ്കിൽ
പേരിന്റെ ദോഷമാണെന്നു പറയുമോ വൈദ്യർ?
ചോർച്ചയടച്ചിട്ടെന്താ
മഴ വീടിനകത്തല്ലേ
എന്ന് കളിയാക്കുമോ പ്ലംബർ?
എണ്‍പതെഴുപത് വർഷം നീളുന്ന മഴ
എന്നാരെങ്കിലും മൂക്കത്ത് വിരൽവെക്കില്ലേ?
ഓ, മഴയെത്തി
എന്ന് ചിരിച്ചാർക്കില്ലേ മഴയുടെ സഹപാഠികൾ
(മണ്ണ ട്ടയും തവളയും കാറ്റും ഇലയുമായിരുന്നു
മുൻപ്അവളുടെ സഹപാഠികൾ)
ഒരു വീട്ടിൽ മാത്രം മഴ
എന്ന് പിറുപിറുക്കുമോ അയൽപക്കം?
നശിച്ച മഴ എന്ന് ശപിക്കുമോ
കുശുമ്പും കുന്നായ്മയും?
മഴ എന്ന് കേട്ട പാതി കേൾക്കാത്ത പാതി
ആരെങ്കിലും കുട നിവർത്തില്ലേ?
അവളാക്കുട
ചിരിച്ചു തള്ളുമോ?
മഴേ,
നീ വെയിലിന്റെ കൂടെയോ
കാറ്റിന്റെ കൂടെയോ
മിന്നലിന്റെ കൂടെയോ
ഉലയുന്ന മരങ്ങളുടെ കൂടെയോ
പ്രായമാകുമ്പോൾ പോകുക?
പ്രായമേറുന്തോറും
മഴയ്ക്ക് മഴയെ ഇഷ്ടമല്ലാതാകുമോ?
പെണ്ണിന് മാത്രം പറ്റുന്ന പേര്
പുറത്തിറങ്ങാൻ വിടാത്ത പേര്
താണിടം പറ്റിക്കിടക്കുന്ന പേര്
അല്പം കൊണ്ടും മടുക്കുന്ന പേര്
എത്ര നല്ല പേരുകളാണ്
ആ പേരുകാർ മാത്രമായി
അവരുണ്ടാക്കുന്ന നീരസം മാത്രമായി മാറുന്നത്
മഴേ,
നീയങ്ങനെയാവരുതേ.
--------------------------------------------------

Thursday, October 15, 2015

ചാപിള്ളകളുടെ കാഴ്ചബംഗ്ലാവ് / കൽപ്പറ്റ നാരായണൻ


ചാപിള്ളകളുടെ
വലിയൊരു ശേഖരമുണ്ടെനിയ്ക്ക്.
നിർത്താത്ത ബസ്സിനായി
നീട്ടിയ കൈകളുടെ.
ഇങ്ങോട്ട് കിട്ടാത്തതിനാൽ
ചത്ത ചിരികളുടെ.
ഇങ്ങോട്ട് നീട്ടാത്തതിനാൽ
അലസിപ്പോയ ഹസ്തദാനങ്ങളുടെ.
എന്നെത്തിരിച്ചറിഞ്ഞതും
കെട്ടുപോയ മുഖങ്ങളുടെ.

പോയകാര്യം നടക്കാത്ത യാത്രകളുടെ
അതിലും നീണ്ട മടക്കയാത്രകളുടെ
കുഴിച്ചിട്ട് മുളയ്ക്കാത്ത
വിത്തുകളുടെ
വാടിപ്പോയ
വൈകുന്നേരങ്ങളുടെ.
ചന്തയിലെ വില്പനക്കാരൻ
വായിയ്ക്കുന്നതു കണ്ട് വാങ്ങി
വീട്ടിലെത്തി വായിച്ചപ്പോൾ
വികല ശബ്ദം പുറപ്പെടുവിച്ച മൌത്ത് ഓർഗന്റെ.
കളി തീർന്ന കളിക്കോപ്പിന്റെ
കൌതുകം നഷ്ടപ്പെട്ട കൌതുകവസ്തുവിന്റെ.
എഴുതിയപ്പോൾ
എഴുതാനാശിച്ചതിന്റെ.
കൈവന്നപ്പോൾ
കൈവരാൻ കൊതിച്ചവയുടെ
വലിയ ശേഖരമുള്ള
കാഴ്ചബംഗ്ലാവുണ്ടെനിയ്ക്ക്.
------------------------------------------

Friday, June 12, 2015

മുകളിലേക്കുള്ള വഴി / കല്‍പ്പറ്റ നാരായണന്‍


മുകളിലേക്കുള്ള വഴി
എന്ന ചെറിയ ചൂണ്ടുപലക കണ്ടപ്പോള്‍
എനിക്കാശ്വാസമായി.
ഒടുവില്‍ എന്‍റെ യാത്ര സമാപിക്കുകയാണ്
എത്ര യുഗങ്ങളായി ഞാനലയുന്നു.
ഇരുന്നല്പം ഇളവേറ്റ്
ഞാന്‍ കയറിത്തുടങ്ങി.
പക്ഷേ കോണിപ്പടികള്‍
നാലാം നിലയിലവസാനിച്ചു.
പുതിയ ഒരു നിലയ്ക്കുള്ള
വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ആഗ്രഹം അവിടവിടായി
തുരുമ്പെടുത്ത് നില്ക്കുന്നു. കാലിച്ചാക്കുകള്‍ ഉണക്കാനിട്ടിരിക്കുന്നു.
നശ്വരത കളിക്കാന്‍ വരുന്ന സ്ഥലമാണിതെന്ന്
മൂലയില്‍ക്കിടന്ന തുന്നുവിട്ട ടെന്നീസ് പന്ത്
നിശ്ശബ്ദമായി എന്നോട് പറഞ്ഞു.
------------------------------------------

Sunday, May 17, 2015

ചേട്ടയുടെ മുല / കൽപ്പറ്റ നാരായണൻ


എന്ത് വന്നാലും
എണീക്കാനാവാത്ത
ഒരിരിപ്പുണ്ട്.
തടയാൻ ത്രാണിയുള്ളവർ
ആ ഇരിപ്പിലല്ലേ
എന്നുറപ്പ് വരുത്തിയേ
ആപത്ത് കുരുക്കുകളുമായി പുറപ്പെടൂ.
ആ ഇരിപ്പിൽ
എനിക്കെന്റെ മകളെ നഷ്ടപ്പെട്ടു.
ഉണങ്ങിയ തെങ്ങോല
കിണറ്റിൽ വീണതാവും
വക്കത്ത് കാക്കയിരുന്നപ്പോൾ
നിറതൊട്ടി മറിഞ്ഞതാവും
ഞാൻ അമർന്നിരുന്നു.
വെള്ളത്തിൽ
ഉണ്ണിക്കുംഭയുമായി
കമിഴ്ന്ന് പൊന്തിക്കിടന്ന
പന്ത്രണ്ട് വയസ്സുള്ള ഉടൽ
അപ്പോൾ മുതൽ
എന്റെ നേരെ കൈനീട്ടി
ഞാൻ നീട്ടുമ്പോൾ കൈ വലിച്ച്
കളിക്കുന്നു.
അയലത്തെ സമപ്രായക്കാരി
നിഷ്ക്കർഷയോടെ സാരിയുടുത്ത ദിവസം
അതേ സാരി വാരിവലിച്ചുടുത്ത്
അടച്ചിട്ട വാതിലിലൂടെ
ഇരവിലവളകത്ത് വരുന്നു
എത്തുമായിരുന്നിടങ്ങളിൽ നിന്ന്
പുതിയ പുതിയ വിശേഷങ്ങളുമായി
പറഞ്ഞു മതിയാവാത്ത ഒച്ചയിൽ വിളിക്കുന്നു.
എന്നിട്ടും മതിവരാതെ
എന്നെപ്പോലും കബളിപ്പിച്ച്
ചിലപ്പോൾ ഞാനതേയിരിപ്പിൽ.
വിനാശത്തിന്റെ
വിരുന്നുമുറിയിലെ
സുഖം മുറ്റിയ ഇരിപ്പിൽ.
ശേഷിച്ചതും കൂടി
നഷ്ടപ്പെടണ്ടേ!
ചേട്ടയുടെ മുലയിൽ നിന്ന്
മുഖമെടുക്കാനാവില്ല.
========================

Wednesday, January 14, 2015

പിന്മടക്കം / കല്പറ്റ നാരായണന്‍



മധുവിധു
അവസാനിച്ച ദിവസം
ഞാന്‍ വ്യക്തമായോര്‍ക്കുന്നു.
തലേന്ന് അവള്‍ തലവെച്ചുറങ്ങിയ കൈ
രാവിലെ എനിക്ക് ഉയര്‍ത്തുവാന്‍ കഴിഞ്ഞില്ല
അവള്‍ അവളുടെ ശരിയായ ഭാരം
വീണ്ടും വഹിച്ചുതുടങ്ങിയിരുന്നു.
അന്ന്
വീട്ടിന് പിന്നിലെ തൊഴുത്തിലെ നാറ്റം
അവള്‍ക്ക് കിട്ടിത്തുടങ്ങി.
ജീവിതത്തിന്റെ ഇത്രയടുത്ത്
ആരെങ്കിലും തൊഴുത്ത് കെട്ടുമോ?
ഉറക്കം പിടിക്കുമ്പോള്‍
നീ എന്തിനാണ് വായ തുറക്കുന്നത്
ബാലന്‍സ് ചെയ്യാനോ?
നീ വളരുമ്പോള്‍
അമ്മ പുറത്ത് നോക്കിനില്‍ക്കുകയായിരുന്നോ?
കുറ്റപ്പെടുത്തുമ്പോള്‍
ഊര്‍ജസ്വലനാകുന്ന ചെകുത്താന്‍
ജോലി തുടങ്ങിക്കഴിഞ്ഞു.
ഉള്ളത് പറയണമല്ലോ
നിങ്ങളുടെ ചില മട്ടുകള്‍ എനിക്ക് പിടിക്കുന്നില്ല
കുലുക്കുഴിഞ്ഞ വെള്ളം
നിങ്ങളിറക്കുന്നതു കാണുമ്പോള്‍
ഭൂമി പിളര്‍ന്നിറങ്ങിപ്പോകാന്‍ തോന്നുന്നു.
തുറന്നുപറയാനുള്ള തന്റേടം
അവള്‍ നേടിക്കഴിഞ്ഞു.
ശരിക്കും തോര്‍ത്തിക്കിടന്നാലെന്താണ്
ഈറന്‍ മുടിയുടെ നാറ്റം എനിക്ക് പറ്റിയതല്ല, ഞാനും വിട്ടില്ല
മണം നാറ്റമായി
അനശ്വരത വീണ്ടെടുത്ത് കഴിഞ്ഞിരുന്നു.
മധുവിധു
അവസാനിച്ചു കഴിഞ്ഞു.
എത്തിച്ചേര്‍ന്ന
വിദൂരവും മനോഹരവുമായ ദിക്കുകളില്‍ നിന്ന്
ഞങ്ങള്‍ മടങ്ങിത്തുടങ്ങി.
ഇത്ര പെട്ടെന്ന് എല്ലാം തീര്‍ന്നുവോ,
വെറും ഇരുപത് ആഴ്ചകള്‍
ദൈവം നിരാശയോടെ വിരല്‍ മടക്കുന്ന ഒച്ച.
ഇനിയുമുണ്ട്
രണ്ടായിരത്തോളം ആഴ്ചകള്‍ .
ഈ സാധുക്കള്‍ എന്തു ചെയ്യും?
 ----------------------------------------------------

Wednesday, December 31, 2014

ആമയും മുയലും / കല്‍പ്പറ്റ നാരായണന്‍


കഥകേട്ടുറങ്ങിയ എന്റെ മകനോട്
ഒച്ചയെടുക്കാതെ ഞാന്‍ പറഞ്ഞു.
മോനേ, ആമയും മുയലും രണ്ടു പാവം മനുഷ്യരാണ്.
യൗവനത്തിന്റെ മധുരമായ വേഗങ്ങളില്‍
തന്നെത്തന്നെ മറന്നുപോയ ഒരാള്‍.
അപരനോ
പാഠപുസ്തകങ്ങള്‍ സ്വപ്നം കാണുവാന്‍ ശീലിച്ച്
അങ്ങനെ ഉറക്കത്തിലും പഠിച്ച്
ഉന്നതമായ പരീക്ഷകള്‍ പാസായ ഒരു നിര്‍ഭാഗ്യവാന്‍.
അവരിലൊരാള്‍ ഒരിക്കല്‍ വീട്ടിലെത്തിയപ്പോള്‍
വഴിക്കേതോ മാധുര്യങ്ങളില്‍ വൈകിപ്പോയിരിക്കാം.
അവന്റെ ആത്മമിത്രം കിടപ്പറയില്‍നിന്നും
ചിറി തുടച്ചിറങ്ങിവന്നു.
പിന്നീടൊരിക്കലും അവനൊരിടത്തും വൈകിയിട്ടില്ല.
ജാഥ മുറിച്ചുകടന്ന്
മേലുദ്യോഗസ്ഥനെ മുറിച്ചുകടന്ന്
ക്യൂ തെറ്റിച്ച്
ആളും തരവും നോക്കാതെ
ഒരു തണലിലും ഇരിക്കാതെ
അവന്‍ ഓടിക്കൊണ്ടിരുന്നു.
മോനേ,
ആമയും മുയലും പരസ്പരം അറിയുകതന്നെയില്ല.
കുറുക്കന്റെ തൊണ്ടയില്‍നിന്നും
കൊറ്റി എല്ലെടുത്തുകൊടുത്തു എന്ന് പറഞ്ഞില്ലേ?
അതും വെറുതേ.
കുറുക്കന്‍ എല്ലില്‍ പിണഞ്ഞ്
പുറത്തേക്ക് ഏറെ ഓടുവാനാകാതെ
പിടഞ്ഞുമരിച്ചു.
പക്ഷേ, അത് ഒരു കഥയുടെയും അവസാനമായിരുന്നില്ല.
ആരെയെങ്കിലും നിരാശ്രയരാക്കിക്കൊണ്ടായിരുന്നില്ല.
വാങ്ങിയ കടം വീട്ടാതെയായിരുന്നില്ല.
ആരെയും ചതിച്ചിട്ടോ
ആരെങ്കിലും ചതിച്ചിട്ടോ ആയിരുന്നില്ല.
പണ്ട്
ഞങ്ങള്‍ക്ക് ഞങ്ങളില്‍ ഇടം പോരാ എന്നിടഞ്ഞ
ഒരു കൂട്ടം മനുഷ്യരെ
ഇഴയുന്നതിലും നീന്തുന്നതിലും ഓടുന്നതിലും വസിക്കാന്‍
ഈശ്വരന്‍ സമ്മതിച്ചു.
അങ്ങനെയാണ് നമ്മളിവരിലത്രയും വസിക്കാന്‍ തുടങ്ങിയത്.
ഇഹപരങ്ങളിലത്രയും നാം നിറഞ്ഞത്.
നാം നമ്മളില്‍പ്പോലും
കഴിയാന്‍ മാത്രമില്ലെന്ന്
ഈശ്വരന്‍ അന്നേ അറിഞ്ഞിരിക്കണം.
മോനേ,
അച്ഛന്‍ നിന്റെ അടുത്ത് ഏറെ നേരം കിടന്നുവെന്ന് തോന്നുന്നു.
അച്ഛനിപ്പോള്‍ ഒരുപാട് പിന്നിലായിട്ടുണ്ടാവും.
----------------------------------------------------------

Tuesday, November 11, 2014

ഉണ്‍മ / കല്‍പ്പറ്റ നാരായണന്‍


ഉണ്‍മ എന്ന വാക്ക്,
കേട്ടെഴുത്തിനു കൊടുത്ത ടീച്ചര്‍ക്ക്
എത്ര ഉമ്മയാണ് കിട്ടിയത്‌!
കണ്ണും പൂട്ടിയുള്ള ഉമ്മകള്‍
ചുണ്ടുപുകയുന്ന ഉമ്മകള്‍
സംശയിച്ച് സംശയിച്ച്
ചുറ്റും നോക്കുന്ന ഉമ്മകള്‍
മറ്റാര്‍ക്കോ ഉള്ള ഉമ്മകള്‍...
കണ്ടെഴുതിയ
പുതിയ തരം തണുത്ത ഉമ്മകള്‍
ടീച്ചര്‍ എല്ലാവര്‍ക്കും ശരിയിട്ടു.
'ഉണ്‍മ' എന്നെഴുതിയ
മരവിച്ച മുഖമുള്ള
മിടുക്കന്‍ കുട്ടിക്കും....,പാവം.
----------------------------

Monday, October 27, 2014

പെരുവഴിയിൽ ബുദ്ധൻ / കല്പറ്റ നാരായണൻ


ഞാനിന്നലെ
റോഡുമുറിച്ചുകടക്കുന്ന ബുദ്ധനെക്കണ്ടു
വൈകുന്നേരത്തെ കൊടുംതിരക്കില്‍
മുറിച്ചുകടക്കാനാവാതെ ഇപ്പുറത്ത്‌
വളരെനേരമായി നില്‍ക്കുകയായിരുന്നു ഞാന്‍

അമ്പതോ അറുപതോ എഴുപതോ വര്‍ഷം
ദൈര്‍ഘ്യമുള്ള ജീവിതത്തില്‍
ഒന്നൊന്നരക്കൊല്ലം നമ്മള്‍
റോഡിനിപ്പുറം മുറിച്ചുകടക്കാനാവാതെ നില്‍ക്കുന്നു
എന്നാലോചിച്ചുകൊണ്ട്‌

അയാളൊട്ടും ശങ്കിയ്ക്കാതെ
സാവകാശത്തില്‍ റോഡു മുറിച്ചുകടന്നു
അയാളെ പിന്തുടരാന്‍ തുടങ്ങിയപ്പോള്‍
ഒരു വാഹനം ക്രുദ്ധമായി എനിക്കുനേരെ വന്നു

ഒരു വാഹനവും അയാള്‍ക്കായി വേഗം കുറച്ചില്ല
സ്വാഭാവികവും വിസ്തൃതവും ഏകാന്തവുമായ
എപ്പോഴും അവിടെയുണ്ടായിരുന്ന
ഒരു വഴിയില്‍ അയാള്‍ നടന്നു
അപ്പുറം കടന്നു

സമയ പ്രഭു / കല്പറ്റ നാരായണൻ


ഇരുട്ടില്‍ ഒരെലി
കുഞ്ഞിനെ, പൂച്ചയെ ചൂണ്ടിക്കാട്ടി
പഠിപ്പിക്കുകയാണ്‌:

വലിയ കാഴ്ചശക്തിയാണ്‌,
എപ്പൊഴും കണ്ണില്‍പ്പെടാം.
വലിയ കേള്‍വിശക്തിയാണ്‌,
ഒരു രോമം നിലത്തുവീഴുന്ന ഒച്ചകേട്ടാല്‍
ആരുടേതെന്നറിയും.
ക്ഷമാവാരിധിയാണ്‌,
മുഴുമിക്കാന്‍ നാലും അഞ്ചും മണിക്കൂറെടുക്കും.
ദയാവാരിധിയാണ്‌,
മരിക്കാന്‍മാത്രം മുറിവേല്‍പിക്കില്ല.
സൗമ്യമൂര്‍ത്തിയാണ്‌,
മറിച്ചിടുന്നത്‌ മൃദുവായ കൈപ്പത്തികൊണ്ടാണ്‌.
നിരാശപ്പെടുത്തുകയില്ല,
പലതവണ നമുക്ക്‌ ജീവിതം തിരിച്ചുകിട്ടും.
സഹൃദയനാണ്‌,
വാലിന്റെ അവസാനത്തെ
വളഞ്ഞുനിവരല്‍വരെ
ആസ്വദിക്കും.
ഒരു തിരക്കുമില്ല,
സമയത്തിന്റെ പ്രഭുവാണ്‌. -

Friday, October 24, 2014

അനന്തരം / കല്പറ്റ നാരായണൻ


ആദ്യനാളുകളിലെ തിരക്കിനുശേഷം
നാം ഏകാകികളായിത്തീരുന്നു
വിയര്‍ക്കാന്‍ നെറ്റിയില്ല
മിടിക്കാന്‍ ഹൃദയമില്ല
ഉയര്‍ത്താന്‍ കൈയ്യില്ല
നടക്കാന്‍ കാലില്ല

ആദ്യനാളുകളില്‍
ഓര്‍മ്മകള്‍ നാം വൃത്തിയായി അടുക്കിവയ്ക്കും
പുതിയവീട്ടിലെ അലമാരകളിലെപ്പോലെ
അടുത്തദിവസം ചിലതു കാണില്ല
ഓര്‍മ്മിക്കാനെത്ര ശ്രമിച്ചാലും കിട്ടില്ല
ചിലതിനെ നിലനിര്‍ത്തുന്ന അടിസ്ഥാനങ്ങള്‍
ഭൂമിയില്‍ ഇല്ലാതാവുന്നു
ചിലതോര്‍ക്കുമ്പോള്‍ മാത്രം
ഒരിക്കല്‍ ജീവിതമുണ്ടായിരുന്നവരായിത്തീരു
ന്ന നാം
അവര്‍ പറയുന്നത്‌ മുഴുവന്‍
അത്യാര്‍ത്തിയോടെ കാതോര്‍ത്തിരിക്കും
ഒരുളുപ്പുമില്ലാതെ

Tuesday, October 21, 2014

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍

അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈരം കെടുത്തില്ല
ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതുവരെ
തല തുവര്‍ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണര്‍ത്തില്ല
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
ടോര്‍ച്ചെടുക്കേണ്ട
വിഷം തീണ്ടി
രോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
അയല്‍ക്കാരനെയോത്ത്
ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു
തന്റെ കുറ്റമാണു
ഞാനനുഭവിക്കുന്നതത്രയും
എന്ന ഗര്‍ഭകാലത്തോന്നലില്‍ നിന്ന്
അമ്മ ഇന്നലെ മുക്തയായി
ഒടുവില്‍ അമ്മയെന്നെ
പെറ്റു തീര്‍ന്നു
ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
ദു:ഖം കൊണ്ട്
ഇനിയാരും കരയുകയില്ല

( ഒരു മുടന്തന്റെ സുവിശേഷം )

Friday, October 17, 2014

ഛായ / കൽപ്പറ്റ നാരായണൻ


ചുമരിലെ എന്റെ പഴയകാലഫോട്ടോ നോക്കി
ആദ്യമായി വീട്ടില്‍വന്ന സുഹൃത്തു ചോദിച്ചു:
അനിയനാണല്ലേ?
അതെഏറെക്കുറെ അതേ മുഖച്ഛായ
ഏറെക്കുറെ അനുസരിക്കാത്ത അതേ മുടി
പക്ഷെ കണ്ണിത്ര കുണ്ടിലല്ല
നല്ല ഓര്‍മ്മകള്‍
ഇത്രത്തോളം അകലത്തല്ല
കാണുവാന്‍ നിങ്ങളെക്കാള്‍ നന്ന്‌
സുഹൃത്തു പറഞ്ഞുആത്മവിശ്വാസം അവന്റെ നീക്കങ്ങള്‍ക്ക്‌
വേഗംകൂട്ടി
അവന്റെ പൊരുത്തങ്ങള്‍ക്ക്‌
ദൃഢതകൂട്ടി
ഒരേകാന്തതയിലും
അവന്‍ തനിച്ചായില്ല
സുഹൃത്ത്‌ ഫോട്ടോയില്‍ തുനിഞ്ഞുനോക്കി
ഒച്ചയല്‍പം താഴ്ത്തി എന്നോടു ചോദിച്ചു:
ഇപ്പൊഴില്ലേ?
ഇല്ല
മിക്കവാറും ഇല്ല.