Friday, June 26, 2015

വ്യാജസൂയം / ജയദേവ് നയനാർ


 ഒരു തുന്നാരൻ ഇലയിൽ
തയ്യൽക്കട നടത്തുന്നിടത്ത്
വെളിച്ചം മേഘക്കവലയിൽ
പെയിന്റ് പീടിക തുറന്നിടത്ത്
ഒരു പൂമ്പാറ്റ കാറ്റുചില്ലയിൽ
ഉമ്മപ്പള്ളിക്കൂടം വച്ചിടത്ത്
മണ്ണിരകൾ ആകാശത്ത്
മരം നഴ്സറി കുഴിച്ചിട്ടിടത്ത്.
അവിടെയെവിടെയും നോക്കില്ല.
ഉറുമ്പുകളുടെ വീട്ടിലേക്കുള്ള
വഴിയിൽ കാത്തു മടുത്ത്
നോക്കിനിൽപ്പുണ്ടായിരിക്കും
നമ്മളെന്ന് നുണ പറഞ്ഞ്
വഴക്കിൽത്തോറ്റ്, നീ.

-------------------------------

Tuesday, June 23, 2015

റീത്തുകൾ / ബൈജു മണിയങ്കാല


വെള്ളത്തുള്ളികൾ വെച്ച്
ശരിക്കും
നടന്നു പോവുകയാണ്
മഴ

കൈ കാണിച്ചു നിർത്തി
മേൽകൂരകൾ
വെറുതെ
കയറിപോവുകയാണ്
ഒരുപക്ഷെ
ചോരുന്നത്
കൊണ്ടാവാം
വീടുകൾ
മുക്കുവരുടേതായത് കൊണ്ടാവാം
വെള്ളത്തിൽ നിന്നും
ചാർജ് ചെയ്തിരുന്ന
മൊബൈലുകൾ ആയിരുന്നു
മീനുകൾ
നീന്തലിന്റെ ഒരു കൂട്ടം
ജീവിക്കുവാൻ വേണ്ടി
ജീവിതവുമായി ബന്ധപ്പെടുവാൻ
മുക്കുവർ മാത്രം ഉപയോഗിച്ചിരുന്നത്
നീന്തലിനെ മാത്രം കപ്പലുകൾ
പിടിച്ചു കൊണ്ട് പോയപ്പോൾ
ജീവിച്ചിരുന്നിട്ട് കാര്യമില്ലാത്തത് കൊണ്ട്
പിടഞ്ഞു മരിച്ചവർ
മരിച്ചപ്പോൾ മീനുകൾ എന്ന്
വിളി കൊണ്ട് റീത്ത് വെയ്ക്കപ്പെട്ടവർ
ശരിക്കും മരിച്ച മനുഷ്യർക്ക്‌
വൈകി വെയ്ക്കുന്ന റീത്തുകളാണ്
മഴകൾ
ജീവിച്ചിരിക്കുന്നവരും അത്
ഉപയോഗിക്കുന്നു എന്ന് മാത്രം
------------------------------------------

വല്ലപ്പോഴും / സച്ചിദാനന്ദന്‍


വല്ലപ്പോഴും ചിരിക്കുന്നത് നല്ലതാണ്
ആത്മഹത്യക്ക് തൊട്ടു മുമ്പ് പോലും
കാരണം സൂര്യന്‍ നമ്മേയും അതിജീവിക്കുന്നു
കോള് കൊണ്ട കടലില്‍
മുക്കുവര്‍ തോണിയിറക്കുന്നു
മുങ്ങി മരിച്ചവന്‍ അഴിച്ചു വച്ച മുണ്ട്
പുഴക്കരയിലിരുന്നു പറക്കാന്‍ പഠിക്കുന്നു
ദുരിതങ്ങളുടെ മെത്തയില്‍ കിടന്നു
ഒരാണും പെണ്ണും സ്വര്‍ഗ്ഗത്തിലേക്ക് വിടരുന്നു
ഒരാണ്‍കുട്ടി ഉച്ചയുടെ ചുമലിലിരുന്നു
നെറ്റിപ്പട്ടം കെട്ടിയ ആനകളെ
സ്വപ്നം കാണുന്നു
ഒരു പെണ്‍കുട്ടി കൈതപ്പൂ മണത്ത് മണത്ത്
കാറ്റായി മാറുന്നു
ഒരു പക്ഷി തിരിച്ചു പറക്കും വഴി
നാലു നീല മുട്ടകളും ഒരു നക്ഷത്രവും
സന്ധ്യയില്‍ നിക്ഷേപിക്കുന്നു
സന്തുഷ്ടനായ ഒരു കുടിയന്‍റെ ചുണ്ടില്‍
സൈഗാള്‍ ജലച്ചന്ദ്രനെപ്പോലെ വിറയ്ക്കുന്നു .
ഒരു കവിത കുട നിവര്‍ത്തി മുഖം മറച്ചു
ആലിന്‍ ചുവട്ടിലൂടെ കടന്നു പോകുന്നു
ചേമ്പിലയിലിരുന്ന് മരതകമായ ഒരു മഴത്തുള്ളി
കുഞ്ഞിരാമന്‍ നായരെ ഓര്‍മ്മിക്കുന്നു

ഇതേ ഭൂമിയുടെ ഉദരത്തില്‍
എനിക്കീ നിമിഷം കാണണം
ആത്മാവുള്ള ഒരടയാളം
അയ്യങ്കാളിയെപ്പോലെ
ചിറകു മുളച്ച ഒരു മഷിത്തുള്ളി,
അബ്ദുറഹ്‌മാനെപ്പോലെ ധീരസ്നേഹത്തിന്‍റെ
പച്ചവയലില്‍ വിളയുന്ന സ്വാതന്ത്ര്യത്തിന്റെറ
ഒരു സ്വര്‍‌ണ്ണക്കതിര്‍,
കേളപ്പനെപ്പോലെ മണലില്‍ വിടരുന്ന
ഒരു വെളുത്ത ശം‌ഖു പുഷ്പം,
വി.ടി. യെപ്പോലെ ചിരിച്ചു പെയ്യുന്ന
വിശുദ്ധമായ ഒരു വേനല്‍ മഴ,
എ.കെ.ജിയെപ്പോലെ നിഷ്കാമമായ
പളുങ്കുഹൃദയത്തിന്റെെ ഒരു തരി,
വര്‍‌ഗീസിന്‍റെ ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകളില്‍ നിന്ന്
കിളിര്‍‌ത്തുയരുന്ന ബോധിയുടെ ഒരില.
പറയൂ,
ഉണ്ടെന്ന്,
അത് ശ്വസിക്കുന്നുവെന്ന്,
ചലിക്കുന്നുവെന്ന്,
ഇതേ ഭൂമിയുടെ ഉദരത്തില്‍ .
എന്‍റെ ഹതാശമായ കാതുകള്‍ ഞാന്‍
മണ്ണിനോട് ചേര്‍‌ത്ത് വെക്കട്ടെ .
--------------------------------------------------------

Sunday, June 21, 2015

തിരികെ വരാത്ത തുന്നലുകൾ / സുധീർ രാജ്


കുട്ടസൂചി കിട്ടിയില്ലയെന്ന
ഒറ്റക്കാരണം കൊണ്ട്
പാതിമെടഞ്ഞ കരീലാഞ്ചി കുട്ട
അപ്പനൊറ്റയേറ്.

കുപ്പേക്കിടന്ന് കുട്ട കരഞ്ഞു
എന്നെ കളയല്ലേ അപ്പാ
ഒറ്റ മുള്ള് കൊള്ളിക്കാതെ
കാവീന്ന് തന്നെയിറങ്ങി
കൂടെ വന്നതല്ലേ .
പഴേ കുട്ടസൂചി
ദാണ്ടേ വാരിയേലിരിക്കുന്ന്.
"കഴുവേറി സമ്മതിക്കത്തില്ല "
അപ്പൻ പഴേ സൂചിയും ചൂടിയും കൊണ്ട്
കുട്ട വരിഞ്ഞു വരിഞ്ഞ് കുട്ടപ്പനാക്കി .
പൂക്കിലക്കണ്ണി വരിച്ചില് കഴിഞ്ഞപ്പം
അപ്പന്റെ തലേക്കേറി നെഗളിപ്പ് തുടങ്ങി .
അപ്പൻ കാവ് കേറുമ്പം
തോർത്തും കൊണ്ട് വെളിയിലിരിക്കും .
പാടത്ത് പോകും
പറമ്പിൽ പോകും
പുഞ്ച മീനേ നോവിക്കാതെ ,
പള്ളത്തിക്കുഞ്ഞുങ്ങളെ കളിപ്പിച്ചു കളിപ്പിച്ച്
പിള്ളേർക്ക് കൊണ്ടുക്കൊടുക്കും.
അപ്പന്റെ കൂടെ കരിമ്പൂവൻ കോഴിയേയും
ചാരായോം കൊണ്ട്‌ മലനടയ്ക്കു പോയതാ .
മലനടയപ്പൂപ്പനെ കണ്ടെന്നും
കൂടിരുന്നു കുടിച്ചെന്നും
നിഴൽക്കുത്തിന്
കരീലാഞ്ചിവള്ളിയൊടിച്ചു കൊടുത്തെന്നും
പാണ്ഡവര് ചത്തില്ലെന്നും
കലിച്ചു നിന്ന മാറ്റാക്കൂട്ടം കുലം മുടിച്ചെന്നും.
എനിക്കറിയാൻ പാടില്ലെന്നും പറഞ്ഞ്
അപ്പനിങ്ങു പോന്ന്.
രാത്രീല് ,വാഴക്കച്ചി കൊണ്ടുണ്ടാക്കിയ
ചുമ്മാടിരുന്നനങ്ങും.
കഴുവേറീന്നും പറഞ്ഞ്
അപ്പനൊരൊറ്റ ഉറക്കമങ്ങ് വെച്ചു കൊടുക്കും
അപ്പനുണരും വരെ കാവീന്ന്
അനക്കം കേക്കാം
ഞങ്ങള് മിണ്ടത്തില്ല.
------------------------------------------------------
മലനട: പോരുവഴിയിലെ ദുര്യോധന ക്ഷേത്രം .
വാരി :ഓല കുത്തിമറച്ച ചുവര് .
ചുമ്മാട്:ചുമടെടുക്കുമ്പോൾ തല നോവാതിരിക്കാൻ പണ്ട് ഉപയോഗിച്ചിരുന്നത് .

Saturday, June 20, 2015

അപ്പവും വീഞ്ഞും / മേതില്‍ രാധാകൃഷ്ണൻ


1
മോണാലിസയുടെ
മന്ദഹാസത്തിന്റെ അര്‍ത്ഥം എനിക്കറിയാം:
മോണാലിസ മന്ദഹസിക്കുന്നതേയില്ല.
നീയോ പരിഹസിച്ചുകൊണ്ടേയിരിക്കുന്നു.
എന്റെ വധൂ, നിനക്ക്
ഞാഞ്ഞൂളിനെപ്പോലെ നൂറു മോതിരങ്ങളുണ്ട്,
മെഴുകുതിരിപ്പോലെ നൂറു ശിരോവസ്ത്രങ്ങളുണ്ട്,
പൂ‍വിനെപ്പോലെ നൂറുപടുതികളുണ്ട്,
എന്നിട്ടും,ഒരൊറ്റ വിവാഹത്തിലും നീ വധുവാകുന്നില്ല.
മുറുകിയ കയറിന്റെ തലപ്പില്‍
എന്റെ ഹൃദയമൊരു പള്ളിമണിപോലെ
കനത്തു തൂങ്ങുന്നു.
ഒച്ചവെക്കേണ്ടതില്ലല്ലോ,
ആളുകളെ വിളിച്ചുകൂട്ടേണ്ടതില്ലല്ലോ.
വധുവിനെ വിളിച്ചറിയിക്കാന്‍
പള്ളിമണിയടിക്കണോ?
2
മെഴുകുതിരിയുടെ നാളം ഉലയുമ്പോള്‍
ഞാന്‍ നിന്റെ നിശ്വാസമോര്‍ക്കുന്നു.
എന്തെന്നാല്‍ , നിന്റെ നിശ്വാസത്തില്‍
മെഴുകുതിരിയുടെ നാളം ഉലയാറില്ല.
ഞാന്‍ രഹസ്യമായി വിളര്‍ത്തുരുകുന്നു,
വെളിച്ചം മെഴുകുതിരിയുടേതെന്ന് ആരോപിക്കപ്പെടുന്നു.
നിന്റെ നിശ്വാസത്തില്‍ ഉലയുന്നത് ഞാനാണ്.
എന്നെ ഉലയ്ക്കാനാവുന്നത്രയും,
നേര്‍ത്തതാണ് നിന്റെ നിശ്വാസം.
അതോര്‍ക്കുമ്പോള്‍ എന്റെ ഘനം
ഒരു തീനാളത്തിന്റെ ഘനമാണ്,
അതിന്റെ തുടിപ്പ് ഒരാപ്പിളിന്റേതാണ്
അത് മുകളിലേക്കു വീഴുന്നു.
കാറ്റില്‍ നിന്റെ വസ്ത്രങ്ങള്‍ ആളിക്കത്തുമ്പോള്‍
അതിന്റെ നാളം പോലെ ഞാന്‍
മുകളിലേക്കു വീഴുന്നു.
(അഥവാ, ഭൂമി ഉരുണ്ടതാകയാല്‍,
ആകാശത്തിലേക്ക് ഉയരുന്നതെല്ലാം
ഭൂമിയില്‍ നിന്ന് വീണുപോകുന്നവയാണല്ലോ!)
3
എന്റെ പ്രേമപ്രശ്നങ്ങളുമായി ഞാന്‍
ഐക്യരാഷ്ട്രസഭയെ സമീപിക്കുമെന്ന്
മാര്‍ക് ബോലന്‍ പാടുന്നു.
നീ മുടിയഴിച്ചിടുമ്പോള്‍
ഊര്‍ന്നു വീഴുന്ന പ്രപഞ്ചങ്ങളെക്കുറിച്ച്
മാര്‍ക് ബോലന്‍ പാടുന്നു.
മുഷ്ടി ഹൃദയത്തെക്കുറിച്ചും
ദുഷ്ടമായ പുലരിയമ്പിനെക്കുറിച്ചും
മാര്‍ക് ബോലന്‍ പാടുന്നു
എന്റെ ശരിയായ പേര് മാര്‍ക് ബോലന്‍ എന്നാകുന്നു.
ഞാനൊരു കാറപകടത്തില്‍ മരിക്കും
അപ്പോള്‍ എന്റെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍,
പാതമുറിച്ചു കടന്നു പോയ നിന്റെ രൂപം
ഛായാപടം പോലെ
ഒട്ടിച്ചു വെച്ചിരിക്കും.
നീയൊരിക്കല്‍ എന്നെ നോക്കിയതങ്ങനെയായിരുന്നു-
പാതമുറിച്ചു കടന്നുപോകുന്ന ഒരാളെയെന്നപോലെ
ഗതാഗതവിളക്കിലപ്പോള്‍ പച്ചവെളിച്ചമായിരുന്നു,
നിന്റെ കണ്ണുകളില്‍ ചുവപ്പു വെളിച്ചവും.
നിന്റെ നോട്ടം വായുവില്‍ തങ്ങിനില്‍ക്കുന്നു.
നിന്റെ ഗന്ധം പോലെ അതവിടെത്തന്നെ നില്‍ക്കുന്നു.
ഏതു നിമിഷവും എനിക്കവിടെച്ചെന്നു നില്‍ക്കാം.
അപ്പോള്‍ നിന്റെ കണ്ണിലെ കാഴ്ച്ച ഞാനാവും,
തെരുവ് ഒരില പോലെ പച്ചയാകും.
4
ഒരു മണല്‍ഘടികാരം പോലെ
മലര്‍ന്നും കമിഴ്ന്നും കിടന്ന്
ഞാന്‍ രാത്രികളെ അളക്കുന്നു.
ഭൂമി ഉറക്കത്തില്‍ ചരിഞ്ഞുകിടക്കുന്നത്
പ്രേമിക്കുന്നവരിലൂടെയാണ്.
പ്രേമിക്കുന്നവര്‍ ഇരുട്ടില്‍ ചെകിടോര്‍ക്കുമ്പോള്‍
പെട്ടെന്നു നിലയ്ക്കുന്ന കാറ്റ്
അവരെ പേടിപ്പിക്കുന്നു.
ആ പേടിയെക്കുറിച്ചോര്‍ത്ത് ഒച്ചയില്ലാതെ
അവര്‍ പൊട്ടിച്ചിരിക്കുന്നു.
പ്രേമം അതിന്റെ ഭീതികളെ അപഹാസ്യമാക്കുന്നു.
തുറന്നു കിടക്കുന്ന ജനാലകളിലൂടെ
ഒരു പെണ്ണിന്റെ നഗ്നത തിരിച്ചറിയാന്‍
നക്ഷത്രങ്ങള്‍ക്കു കഴിയുമോ എന്നു ഞാന്‍ ചിന്തിക്കുന്നു.
മരുഭൂമികളിലെ മണല്‍ തണുത്തടങ്ങുന്നു.
മരുഭൂമികള്‍ക്കിടയില്‍ ഒരിക്കല്‍ ആകാശങ്ങളായിരുന്നു.
മണല്‍ത്തരികള്‍ തണുക്കുന്നു, ചോര്‍ന്നുപോകുന്നു.
പ്രേമിക്കുന്നവര്‍ ഒരോ രാത്രിയിലും
ഇഞ്ചിഞ്ചായി പരിശോധിക്കപ്പെടുന്നു:
അവരുടെ രഹസ്യം ആര്‍ക്കോ ആവശ്യമുണ്ട്,
അവരുടെ നിര്‍ലജ്ജമായ നഗ്നതയും.
എന്നിട്ടും ഞാന്‍ ഉടുപ്പൂരുമ്പോള്‍
കണ്ണാടികള്‍ അന്ധമാകുന്നു.
5
എന്റെ കുപ്പായത്തിന്റെ
മൂന്നാമത്തെ കുടുക്കിനു പിന്നിലെ
പിടച്ചിലിന്റെ പേരാണ് പ്രേമം.
എനിക്കിതിനെ വിമോചിപ്പിക്കാനാവില്ല.
ചിലപ്പോള്‍ നഗ്നത പോലും ഒരുടുപ്പും കൂടുമാണ്.
നമുക്കൊരിക്കലുമാവില്ല വേണ്ടത്ര നഗ്നരാവാന്‍.
നാമങ്ങനെ നമ്മെ ചെത്തിക്കൊണ്ടേയിരിക്കുന്നു-
നഗ്നത ഇനിയത്തെ അടരിലാണ്,
അല്ല, അടുത്ത അടരിലാണ്,
അല്ല, അതിനും താഴെയാണ്...
നാം തേഞ്ഞുകൊണ്ടിരിക്കുന്നു.
ഉടുപ്പുകള്‍ വലുതായിക്കൊണ്ടിരിക്കുന്നു.
ഒടുവില്‍ ഉടുപ്പുകള്‍ക്കുള്ളില്‍ നാമില്ലാതാവും.
ഇതാണ് പ്രേമത്തിന്റെ അപഹാസ്യത-
എപ്പോഴും രണ്ടളവ് അധികമുള്ള വസ്ത്രങ്ങള്‍ക്കുള്ളില്‍
ഒരു കാറ്റിനെ പോലെ പരുങ്ങി നില്‍ക്കല്‍!
നാം അണിഞ്ഞിരിക്കുമ്പോഴും
നമ്മുടെ ഉടുപ്പുകള്‍
അയയില്‍ തൂങ്ങുന്ന ഉടുപ്പുകളാണ്.
നാമെപ്പോഴും ഉടുപ്പുകള്‍ക്കു പുറത്താണ്.
ഞാന്‍ ചുവരിലെ ആണിയില്‍ തൂക്കിയിട്ട കുപ്പായത്തില്‍
നിന്റെ മാറിടം മുഴുക്കുന്നത് ഞാന്‍ കണ്ടു.
ഇതാണ് പ്രേമത്തിന്റെ അപഹാസ്യത-
എപ്പോഴും തെറ്റായ വസ്ത്രം ധരിക്കല്‍!
പ്രേമത്തെ ഉടലോടെ പിടികൂടണമെങ്കില്‍
കൃത്യമായ ചില അളവുകണക്കുകള്‍ വേണം,
കാരണം പ്രേമം വസ്തുതയാണ്.
ഞാന്‍ പ്രേമത്തിന്റെ തയ്യല്‍ക്കാരനാകാനാഗ്രഹിക്കുന്നു.
എനിക്ക് പ്രേമത്തിനുള്ളില്‍ കയ്യിട്ടു നോക്കണം.
ഒരോ ചേര്‍പ്പും വിരലില്‍ തടയണം,
അവിടെ വരുന്ന അവയവും.
6
ഒന്നും ഞാനാരുമായും പങ്കുവെക്കില്ല,
നിന്നോടൊപ്പം എന്റെ തലയണയൊഴികെ
എന്നു പാടുന്ന റഷ്യന്‍ കവിയാകുന്നു ഞാന്‍.
നിന്റെ കിടക്ക ഒരു വിധവയുടേതാണ്.
അതില്‍ ഒരു പുരുഷനെക്കുറിച്ചുള്ള
ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ;
എന്റേതില്‍ ഒരു സ്ത്രീയെക്കുറിച്ചുള്ള
സ്വപ്നം മാത്രമേ ഉള്ളൂ;
എന്നതുപോലെ!
ഭൂതത്തെയും ഭാവിയെയും
ഒരൊത്തുതീര്‍പ്പിലെത്തിച്ച്
നമുക്ക് വര്‍ത്തമാനമാകുക.
നിന്റെ കിടക്കയില്‍ ഞാന്‍ ഭര്‍ത്താവകട്ടെ,
വധുവാകാന്‍ ധൈര്യമില്ലാത്ത വിധവ
വെപ്പാട്ടിയായി കലാശിക്കുന്നു.
വെള്ളം ആദ്യമായി വീഞ്ഞായത്
ഒരു കല്ല്യാണനാളിലാണ്.
വീഞ്ഞാകാന്‍ ധൈര്യമില്ലാത്ത നീര്
വിനാഗിരിയായി മാറുന്നു.
7
പ്രേമിക്കുന്നവരെ കാലം വെറുതെ വിടുന്നു :
പ്രേമം കഴിയുമ്പോള്‍ കുടിശ്ശിക തീര്‍ത്ത് കണക്കു പറയുന്നു.
പ്രേമിക്കുന്നവര്‍ക്ക് പ്രേമത്തിനുശേഷം
പെട്ടെന്ന് വയസ്സാകുന്നു.
പ്രേമം അതിന്റെ പ്രത്യാഘാതങ്ങളെ ത്വരിതമാക്കുന്നു.
പ്രേമാനന്തര നിമിഷവും മരണവും
പ്രേമിക്കുന്നവരെപ്പോലെ തൊട്ടുരുമ്മില്‍ നില്‍ക്കുന്നു.
ആമയുമായുള്ള ഓട്ടപ്പന്തയത്തിന്നിടയില്‍
കഥയറിയാതെ ഉറങ്ങിപ്പോയ മുയലിന്റെ
ഒടുക്കത്തെ നെട്ടോട്ടമാണത്-
പ്രേമത്തിന്നു ശേഷമുള്ള ദിവസങ്ങള്‍!
എനിക്ക് പന്തയത്തില്‍ ആമയായാല്‍ മതി
എനിക്ക് ഓടിക്കൊണ്ടേയിരിക്കണം.
എത്രയും പതുക്കെ,
എത്രയും പതുക്കെ!

കോണിയുടെ പടവുകള്‍
സ്ഥലങ്ങളെ മുറിച്ച്
കാലങ്ങളെ പകുക്കുന്നു.
പരവതാനി മാന്ത്രികമായി
തറയില്‍ത്തന്നെ പതിഞ്ഞു കിടക്കുന്നു.
ഇത് വധുവിന്റെ വഴിയാണ്.
അവള്‍ സ്വയം ഒരു ഘോഷയാത്രയാണ്.
അവളൊഴികെയുള്ള ഘോഷയാത്രകളോ
അവള്‍ക്കു തോരണങ്ങളും.
നീ നിന്റെ മണവാട്ടിയാകാന്‍
ദേവാലയത്തിലേക്ക് വരായ്കയാല്‍
നിന്റെ ഓരോ ദിനചര്യയെയും
ഞാനെന്റെ വിവാഹമാക്കുന്നു.
ഉടുപ്പണിയുമ്പോഴും അഴിക്കുന്തോറും,
തലമുടി കെട്ടുമ്പോഴും വിടര്‍ത്തിയിടുമ്പോഴും ,
എന്നില്‍ നിന്ന് ഒളിച്ചോടുമ്പോള്‍പ്പോലും
നീയെന്നെ വിവാഹം കഴിക്കുന്നു.
ഇനി നിന്റെ ഓരോ നിമിഷവും
ഒരു വധുവിന്റെ നിമിഷമാകുന്നു.
നിനക്കിനി വിടുതിയില്ല.
നിന്നെ ഞാന്‍ കീഴ്പ്പെടുത്തിയിരിക്കുന്നു.
നിന്റെ മുഴുവന്‍ ജീവിതത്തെയും മരണത്തെയും
ഞാനെന്റെ വിവാഹമാക്കിയിരിക്കുന്നു.
പള്ളിമണിയുടെ കയര്‍
നിന്റെ കാലില്‍ ഞാന്‍ കെട്ടിയിരിക്കുന്നു.
അതെന്റെ കെട്ടുതാലിയാണ്.
ഓരോ കാല്‍ വെപ്പിലും നിന്റെ വിവാഹം മുഴങ്ങും.
ഓരോ ദിവസവും ഒരു നൂറു പ്രാവശ്യം
ഞാന്‍ നിന്നെ വിവാഹം കഴിക്കുന്നു.
ആളുകളെ വിളിച്ചു കൂട്ടുന്നൊരു
പള്ളിമണിയാണ് എന്റെ ഹൃദയം.
8
മേല്‍ക്കൂര പറന്നുപോയ ഹൃദയത്തില്‍
എന്റെ ചോര പ്രാവുകളെപ്പോലെ കുറുകുന്നു.
നക്ഷത്രങ്ങള്‍ കനലുകളോ മിന്നാമിനുങ്ങുകളോ?
ഒരു ചുള്ളിക്കൂടിലെ നക്ഷത്രം ദിവ്യമോ മാരകമോ?
കയ്പ് നിറഞ്ഞ ദീപരസങ്ങള്‍
വീഞ്ഞായി മാറുന്നതിന്റെ മാധുര്യം
എന്റെ അടിവയറില്‍ ഞാന്‍ അറിയുന്നു.
എന്റെ ചോര വീഞ്ഞിനെപ്പോലെ പാടുന്നു.
എന്റെ അപ്പം ഈ പ്രേമമാകുന്നു.
എന്റെ പ്രേമം എന്നെ ഒറ്റിക്കൊടുക്കും.
എട്ടു ദിക്കുകള്‍ക്കും ഒറ്റിക്കൊടുക്കും.
അത്താഴത്തിന് നീ എന്നെയും ക്ഷണിച്ചുവല്ലോ.
അത്താഴ നേരത്ത് എന്റെ അരികില്‍ ഇരിക്കുന്നണ്ടല്ലോ.
നീ അങ്ങുമിങ്ങും കണ്ണുകളയക്കുന്നത് ഞാന്‍ കണ്ടു.
പിഞ്ഞാണങ്ങളുടെ മാറിമാറിത്തിളങ്ങുന്ന വക്കുകളും
ഉയരുകയും താഴുകയും ചെയ്യുന്ന കരണ്ടികളും
ആപ്പിളില്‍ വീഴുന്ന കത്തികളുമെല്ലാം
ആംഗ്യങ്ങളും മുദ്രകളുമാവുകയായിരുന്നു.
ജനാലക്കു പിന്നില്‍ മറഞ്ഞ രൂപങ്ങള്‍
തെരുവില്‍ നിഴലുകളാവുന്നത് ഞാന്‍ ഉള്ളില്‍ കണ്ടു.
സംഭാഷണത്തിലെ ഉയര്‍ച്ചകളും താഴ്ച്ചകളും
ചില സംജ്ഞകളും സങ്കേതങ്ങളുമാവുന്നത് ഞാനറിഞ്ഞു.
മരിച്ചുപോയ ചിത്രകാരനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍
അയാളുടെ അപ്രദര്‍ശിതമായ ഒരു ചിത്രത്തിലെ
മാരകമായ പ്രതീകങ്ങളുടെ സൂചനയും ഞാനറിഞ്ഞു.
എനിക്കു ചുറ്റും നടക്കുന്ന സംഭാഷണങ്ങളില്‍ ,
ചരിത്രത്തെയും കലയെയും ഓഹരിച്ചന്തയെയും
പച്ചക്കറികളെയും കുറിച്ചുള്ള സൂചനകളിലൂടെ
എന്റെ അത്യാഹിതത്തിന്റെ വിശദാംശങ്ങള്‍
പടിപടിയായി പൂര്‍ത്തിയാവുകയായിരുന്നു.
ഇനി ഞാന്‍ അത്താ‍ഴത്തിനുശേഷം
ഏതെങ്കിലും ഇരുണ്ട തെരുവിലോ ഇടവഴിയിലോ
ആകസ്മികമായെന്നതുപോലെ എത്തിപ്പെടുകയേ വേണ്ടൂ-
എന്റെ അത്യാഹിതമവിടെ എന്നെക്കാത്തു നില്‍ക്കുന്നു.
പള്ളിമണികള്‍ അതിന്റെ ഗുരുത്വത്തിലേക്ക് ചായുന്നു.
എങ്കിലും ഞാന്‍ ധൈര്യത്തോടെ തെരുവിലേക്കിറങ്ങും.
എന്തെന്നാല്‍ , എന്റെ അപ്പം ഈ കത്തുന്ന പ്രേമമാകുന്നു,
എന്റെ ചോരയില്‍ ഉലയുന്നത് മുന്തിരികളാകുന്നു,
എന്റെ ഹൃദയത്തില്‍ ഭയചകിതയായി കുറുകുന്നത്
ഒരു പള്ളിയുടെ മോന്തായമാകുന്നു.
എന്നെയവര്‍ രക്തസാക്ഷിയെന്നു വിളിക്കും.
എല്ലാ രക്തസാക്ഷികളും പരാജയപ്പെട്ടവരാണല്ലോ.
------------------------------------------------------------

പദാര്‍ത്ഥമെന്ന നിലയില്‍ നിശ്ശബ്ദതയുടെ വിശദീകരണം/ ടി .പി .വിനോദ്


ഒരു നിശ്ശബ്ദതയും
മറ്റൊരു നിശ്ശബ്ദതയും ചേര്‍ന്നാല്‍
രണ്ട് നിശ്ശബ്ദതകളാവുന്നു.
രണ്ട് നിശ്ശബ്ദതകള്‍ക്ക്
സ്ഥിതി ചെയ്യാന്‍
ഒരു നിശ്ശബ്ദതക്കാവശ്യമുള്ളതിലും
കൂടുതല്‍ സ്ഥലം ആവശ്യമാണ്.
രണ്ട് നിശ്ശബ്ദതകള്‍ക്ക്
ഒരു നിശ്ശബ്ദതക്കുള്ളതിനേക്കാള്‍
ഭാരവുമുണ്ടാകും.
നിശ്ശബ്ദതകളുടെ ഏണ്ണം
(ആളുകളുടെ എണ്ണത്തേക്കാള്‍) കൂടുമ്പോള്‍
ഒരു വിശദീകരണത്തിനും ഉള്‍ക്കൊള്ളാനാവാത്ത
വ്യാപ്തിയിലും ഭാരത്തിലും കാര്യങ്ങള്‍ കുഴമറിയുന്നു.
-------------------------------------------

വകയിലൊരു വേണ്ടപ്പെടല്‍ / ടി .പി .വിനോദ്


ഓര്‍മ്മവരുമ്പോള്‍
പറയാമെന്ന് പറഞ്ഞത്
ഓര്‍ക്കുന്നുണ്ടാവുമല്ലോ?
ഓര്‍മ്മവന്നപ്പോഴാണ്
മനസ്സിലായത് ;
അങ്ങനെയിങ്ങനെയൊന്നും
മറന്നുപോവില്ലെന്ന്.
പറയാനുള്ളതിന്റെ
ഇങ്ങേയറ്റം തൊട്ട്
ചുരുളുനിവരുന്നുണ്ട്
വകയിലൊരു വേണ്ടപ്പെടല്‍
ഒരുപാട് പണ്ടത്തെ
ഒരു കാറ്റിന്
ഇപ്പോഴത്തെ
പൊടിയോടുള്ളതുപോലെ.
-------------------------

കൃഷി / വിഷ്ണു പ്രസാദ്


അവര്‍ ഒരേവരിയില്‍
നടക്കുകയായിരുന്നു.
അവരുടെ തോളുകളില്‍
കൈക്കോട്ടോ കോടാലിയോ
നുകമോ ഉണ്ടായിരുന്നു.
അവരുടെ കൈകളില്‍
വിത്തോ വളമോ അരിവാളോ
ഉണ്ടായിരുന്നു.
അവര്‍ ഒരേവഴിയില്‍
നടക്കുകയായിരുന്നു.
അതൊരു വരിയായി രൂപപ്പെട്ട വിവരം
അവര്‍ അറിഞ്ഞിരുന്നില്ല.
അവരെല്ലാം തല കുനിച്ചാണ്
നടന്നിരുന്നത്.
മുന്‍പേ നടന്നവരെല്ലാം
ഏതോ ഇരുട്ടിലേക്ക്
മറിഞ്ഞുവീണുകൊണ്ടിരുന്നു.
അവര്‍ക്കു പിന്നില്‍
അവരുടെ കൃഷിഭൂമികള്‍
പുളച്ചുകിടന്നു.
അതിലെ വാഴയും ഇഞ്ചിയും
നെല്ലും പച്ചക്കറിയും
മരണത്തിന്റെ ആ നിശ്ശബ്ദപാതയിലേക്ക്
അവരെ ഒറ്റുകൊടുത്തു.
ചെടികള്‍ അവരെ തിരിച്ചുവിളിച്ചില്ല.
കിളികള്‍ അവരെ തിരിച്ചുവിളിച്ചില്ല.
ശലഭങ്ങളോ പ്രാണികളോ തിരിച്ചുവിളിച്ചില്ല.
വീടുകളിലെ വളര്‍ത്തുമൃഗങ്ങള്‍
അവരുടെ പോക്കു കണ്ട് തിരിഞ്ഞുകിടന്നുറങ്ങി.
അവരുടെ കുട്ടികളും സ്ത്രീകളും മാത്രം
ആ നീണ്ട വരികളില്‍
അവരെ അനുഗമിക്കാന്‍ തയ്യാറായി.
അനുഗമിക്കുകയാണെന്ന്
അവരും അറിഞ്ഞിരുന്നില്ല.
ഗ്രാമത്തിലെ മുഴുവന്‍ കര്‍ഷകരും
വീണുമരിക്കുന്ന ആ കൊക്കയിലേക്ക്
ഒരിക്കല്‍ ഒരു കുഞ്ഞ് ചെന്നുനോക്കി.
അവിടെ ഗ്രാമത്തില്‍ നിന്ന് മരിച്ചുപോയ
ആയിരക്കണക്കിന് മനുഷ്യര്‍ മുകളിലേക്ക്
നോക്കി കേഴുന്നുണ്ടായിരുന്നു.
അവര്‍ക്കു മീതെ കുലമറ്റുപോയ
ആയിരക്കണക്കിന് പ്രാണികളും
ശലഭങ്ങളും കിളികളും
പറന്നുനടന്നിരുന്നു.
അപ്പോള്‍ അഗാധതയില്‍ നിന്ന്
ഒരു കൈ പൊന്തിവന്നു.
ചുക്കിച്ചുളിഞ്ഞ അതിന്റെ വിരലുകള്‍
ആ കുഞ്ഞിനെ വാത്സല്യത്തോടെ തലോടി.
അവന്‍ ആ വിരലുകളില്‍ പിടിച്ചു.
അവ പൊട്ടുകയും കൂടുകയും ചെയ്യുന്ന
മണ്ണായിരുന്നു,
വിഷം തിന്നു മരിച്ച മണ്ണായിരുന്നു .
----------------------------------------------

Friday, June 19, 2015

ജലം കൊണ്ടു പണിത വഞ്ചി / T.a .Sasi


മരുഭൂമിയുടെ
ഏറ്റവും വലിയ സ്വപ്നം
ഇതായിരിക്കും;
ജലം കൊണ്ടു പണിത
ഒരു വഞ്ചി സ്വന്തമായി കിട്ടുക.

മരുഭൂമി കടക്കുന്ന
ഓരോ യാത്രക്കാരനോടും
പറയണം: ഞാൻ കൊണ്ട വെയിൽ
നിനക്കുള്ള ജലം..

അതിനാലായിരിക്കും
വെയിലുകൊണ്ടിങ്ങിനെ
വെളുത്തും ചെമ്പിച്ചും
വിളറിയും കിടക്കുന്നത്.
---------------------------------

കവിത മനസ്സിലാവാത്തവരോട് / ഡി.വിനയചന്ദ്രന്‍


നിങ്ങള്‍ തനിയെ തീ കത്തിക്കുക
നിങ്ങളറിയാത്ത വഴിപോക്കന്
ഒരു കപ്പ് കാപ്പി കൊടുക്കുക
ഇള വെയില്‍ കൊള്ളുന്ന പൂച്ചയെ നോക്കി വെറുതെയിരിക്കുക
പരുന്ത് വട്ടം ചുറ്റുന്നത് നോക്കുക
ഒരു ചെടി നട്ടുനനച്ചുവളർത്തി
ആദ്യത്തെ പൂ വിരിയുന്നത് കാണുവാന്‍ അയല്‍ക്കാരിയെയും വിളിക്കുക
വസന്തത്തില്‍ മല കയറുക
വെളുത്ത പക്ഷത്തില്‍ മുക്കുവരോടോത്ത് കടലില്‍ പോകുക
മുത്തശ്ശിയുടെ പ്രസാദത്തിന്റെയും
കാമുകിയുടെ ഗന്ധത്തിന്റെയും
സന്ദര്‍ഭം എഴുതി സ്വാരസ്യം വ്യക്തമാക്കാതിരിക്കുക
പെരുമഴയില്‍ ഒറ്റയ്ക്ക് നടന്നു പോകുക
ആശുപത്രിയില്‍ പാണന്റെ ശ്വാസം വീണ്ടുകിട്ടുവാന്‍
ഏഴു രാവും ഏഴു പകലും നോറ്റിരിക്കുക
ചിട്ടിയും കോഴിത്തീറ്റയും കളഞ്ഞ്
അമ്മയുടെ മടിയില്‍ കിടന്നു ആദിത്യനെയും ഗരുഡനെയും ധ്യാനിക്കുക
വാക്കിന്റെ മുമ്പില്‍ ബ്രഹ്മാവിനെ പോലെ വിനയനാകുക
ആണ്ടിലൊരിക്കല്‍ മുകനായി ഊരുചുറ്റുക
കല്ലില്‍ കൊത്തിയെടുത്ത സൂര്യരഥം കാണുക
കറുത്ത പക്ഷിയുടെ ഭൈരവി കേള്‍ക്കുക
കുട്ടിക്കാലത്തെ ഇടവഴികള്‍ ഓര്‍ക്കുക
സുര്യകിരണം പിടിച്ചുവരുന്ന ഈ കുഞ്ഞുങ്ങളുടെ മുൻപിൽ മുട്ടുകുത്തുക
അവധിയെടുത്ത് സ്വപ്നം കാണുക
കണ്ണാടി നിരുപകനെ ഏല്‍പ്പിച്ച്
നദിയില്‍ നക്ഷത്രം നിറയുന്നത് നോക്കുക.

-----------------------------------------------------------------------

Thursday, June 18, 2015

ഭൂതം / ടി പി രാജീവന്‍


സമയത്തിനു കരം ചുമത്തിയാൽ
ബാധിക്കുക എന്നെയായിരിക്കും.
കണക്കിൽ പെടാത്ത എത്രയോ സമയമുണ്ട്
എന്റെ കൈവശം.

സമയമില്ല എന്ന എന്റെ പിശുക്കും
എപ്പോഴും കാണിക്കുന്ന തിരക്കും കണ്ട്
പലരും കരുതിയത്
എന്റെ പക്കൽ തീരെ സമയമില്ല എന്നാണ്.
അവരുടെ സമയം എനിക്ക് കടം തന്നു
തരാത്തവരുടേത് ഞാൻ കട്ടെടുത്തു.
ആർക്കും തിരിച്ചു കൊടുത്തില്ല
അന്യരുടെ സമയം കൊണ്ടാണ്
ഇതുവരെ ഞാൻ ജീവിച്ചത്.
കുട്ടിക്കാലം മുതൽക്കേയുള്ളതാണ്
ഈ ശീലം.
സമയം പാഴാകുമെന്നു കരുതി
സ്കൂളിലേക്ക് പുറപ്പെട്ട ഞാൻ
പാതിവഴി ചെന്ന് തിരിച്ചു പോന്നു.
മുതിർന്നപ്പോൾ
സമയം ചെലവാകാതിരിക്കാൻ
ഓഫീസിലേ പോയില്ല.
മരണവീടുകളിൽ നിന്ന്
ശവദാഹത്തിനു മുമ്പേ മടങ്ങി.
കല്യാണങ്ങൾക്കു പോയാൽ
മുഹൂർത്തം വരെ കാത്തു നിന്നില്ല.
കാലത്ത് നടക്കാൻ പോയപ്പോൾ
വഴിയിൽ വീണു കിടന്ന
തലേന്നത്തെ സമയങ്ങൾ
ആരും കാണാതെ പെറുക്കിയെടുത്തു
കീശയിലോ മടിക്കുത്തിലോ ഒളിപ്പിച്ചു.
യാത്രകളിൽ ഉറങ്ങുന്ന സഹയാത്രികരെ കൊന്ന്
അവരുടെ സമയം കവരാൻ വരെ തോന്നിയിട്ടുണ്ട്,
പലപ്പോഴും.
കഷ്ടപ്പെട്ടു സമ്പാദിച്ച സമയമെല്ലാം
ഇപ്പോൾ പലയിടങ്ങളിലായി
സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
പറമ്പിൽ,പാടത്ത്,
വീട്ടിൽ, രഹസ്യ അറകളിൽ
ലോക്കറുകളിൽ..
എവിടെയെല്ലാമെന്ന്
എനിക്കു പോലും ഓർമ്മയില്ല.
ചുരുങ്ങിയത്
നാൽപ്പത്‌ തലമുറ
യഥേഷ്ടം ജീവിച്ചാലും
ബാക്കിയാവുന്നത്ര സമയം.
കാവലിരിക്കുകയാണ് ഞാൻ
ഈ ഇരുട്ടിൽ
ഈ വിജനതയിൽ.
-------------------------------------

Saturday, June 13, 2015

നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം/വിഷ്ണു പ്രസാദ്

അമലനഗര്‍ ഹൌസിങ് കോളനിയില്‍
അന്‍പത്തൊന്ന് വീടുകളുണ്ട്.
അന്‍പത്തൊന്ന് വീടുകള്‍ക്കിടയില്‍
തണുത്ത് തണുത്ത് ചത്ത വഴിയുണ്ട്.

ഒരു ദിവസം നട്ടുച്ചയ്ക്ക് നമ്മുടെ പിച്ചക്കാരന്‍
അതിലൂടെ പോവുകയാണ്.
അന്‍പത്തൊന്ന് വീടുകളും അപ്പോള്‍
മീന്‍ വറുക്കുന്ന മണത്തെ പ്രക്ഷേപണം ചെയ്തു

നമ്മുടെ പിച്ചക്കാരന്റെ കുട്ടിക്കാലത്ത്
ഉച്ചയ്ക്ക് വീട്ടിലേക്ക് സ്കൂള്‍ വിട്ടോടുമ്പോള്‍
മീന്‍ വറുക്കുന്ന മണത്തില്‍ പൊതിഞ്ഞ്
യേശുദാസിന്റെ പാട്ടുകള്‍ ഇറങ്ങി വരുമായിരുന്നു.

ഈ മീന്‍ വറുക്കുന്ന മണമാണ്
എന്റെ പേര് നട്ടുച്ചകളുടെ പാട്ട് എന്ന് പരിചയപ്പെടുത്തിക്കൊണ്ട്
നമ്മുടെ പിച്ചക്കാരന്റെ മയക്കത്തില്‍
ഇന്നലെയും വന്നുപോയത്.

നമ്മുടെ പിച്ചക്കാരന്‍
അന്‍പത്തൊന്ന് വീടുകളിലേക്കും
ഈ നട്ടുച്ചയ്ക്ക് ചുഴിഞ്ഞു ചുഴിഞ്ഞു നോക്കി.
എല്ലാ വീടുകള്‍ക്കും മതിലുണ്ട്
എല്ലാ വീടുകള്‍ക്കും ഗേറ്റുണ്ട്
എല്ലാവീടുകളുടെയും മുന്‍‌വാതിലുകള്‍
അടഞ്ഞ് മോന്തകൂര്‍പ്പിച്ച് നില്‍ക്കുകയാണ്
ജനാലകള്‍ ഒരു കാലത്തും തുറക്കുകയില്ലെന്ന്
മീശ പിരിക്കുകയാണ്

എങ്കിലും എല്ലാ വീടുകളില്‍ നിന്നും ആ മണം ഇറങ്ങിവരുന്നുണ്ട്.
മണത്തെ പ്രക്ഷേപണം ചെയ്യാന്‍ പാകത്തില്‍
എല്ലാ വീടുകള്‍ക്കും അടുക്കള കാണും
ഗ്യാസടുപ്പ് കാണും
എല്ലാ അടുപ്പുകളിലും ഇപ്പോള്‍ ചട്ടി കാണും
എല്ലാ ചട്ടികളിലും പൊരിഞ്ഞുകൊണ്ടിരിക്കുന്ന മീന്‍ കാണും
എല്ലാ ചട്ടികളിലേയും മീനുകളെ ഇളക്കിയിട്ടുകൊണ്ട്
എല്ലാ വീടുകളുടേയും എല്ലാ അടുക്കളകളില്‍
ഓരോ പെണ്ണു കാണും...

നമ്മുടെ പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന
ഇടിഞ്ഞു പൊളിഞ്ഞ പീടികത്തിണ്ണയില്‍
നിറയെ കുഴിയാനകളുടെ കുഴികളുണ്ട്.
എല്ലാ കുഴികളിലും ഓരോ കുഴിയാന കാണും
കാണുമോ എന്ന സംശയത്തില്‍ അയാള്‍ ഊതി നോക്കും.
ഊതുമ്പോള്‍ മണ്ണ് പറന്നു മാറി
ഓരോ കുഴിയാനയെ കാട്ടിക്കൊടുക്കും

നട്ടുച്ചകളുടെ പാട്ട് ഒരു കറുത്ത തലേക്കെട്ടുമായി
അന്നും വന്ന് പരിചയപ്പെട്ടു.
‘ഞാനാണ് നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിച്ച മണം.’
എന്നിട്ട് അത് നടന്നു പോയി.

നമ്മുടെ പിച്ചക്കാരന്‍ ഒരേ സമയം
എല്ലാകുഴികളിലും ഊതി നോക്കുകയാണ്
എല്ലാ കുഴികളില്‍ നിന്നും മതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും ഇരുമ്പു പടിവാതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും വാതിലുകള്‍ ജനലുകള്‍
എല്ലാ കുഴികളില്‍ നിന്നും മേല്‍ക്കൂരകള്‍ ചുമരുകള്‍
എല്ലാ കുഴികളില്‍ നിന്നും അടുക്കളകള്‍ ഗ്യാസടുപ്പുകള്‍
എല്ലാ കുഴികളില്‍ നിന്നും മീന്‍ പൊരിക്കുന്ന ചട്ടികള്‍ പൊരിഞ്ഞ മീനുകള്‍
മണ്ണിനോടൊപ്പം പറന്നു പൊങ്ങി.

ഒടുക്കം എല്ലാ കുഴികളില്‍ നിന്നും
ഓരോ പെണ്ണുങ്ങള്‍ കയറിവന്നു.

അതാ നോക്കൂ
ഉറങ്ങിക്കിടക്കുന്ന നമ്മുടെ പിച്ചക്കാരനു ചുറ്റും
അന്‍പത്തൊന്ന് കുഴിയാനകള്‍!!!
--------------------------------------------------------------------

Friday, June 12, 2015

മുകളിലേക്കുള്ള വഴി / കല്‍പ്പറ്റ നാരായണന്‍


മുകളിലേക്കുള്ള വഴി
എന്ന ചെറിയ ചൂണ്ടുപലക കണ്ടപ്പോള്‍
എനിക്കാശ്വാസമായി.
ഒടുവില്‍ എന്‍റെ യാത്ര സമാപിക്കുകയാണ്
എത്ര യുഗങ്ങളായി ഞാനലയുന്നു.
ഇരുന്നല്പം ഇളവേറ്റ്
ഞാന്‍ കയറിത്തുടങ്ങി.
പക്ഷേ കോണിപ്പടികള്‍
നാലാം നിലയിലവസാനിച്ചു.
പുതിയ ഒരു നിലയ്ക്കുള്ള
വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ആഗ്രഹം അവിടവിടായി
തുരുമ്പെടുത്ത് നില്ക്കുന്നു. കാലിച്ചാക്കുകള്‍ ഉണക്കാനിട്ടിരിക്കുന്നു.
നശ്വരത കളിക്കാന്‍ വരുന്ന സ്ഥലമാണിതെന്ന്
മൂലയില്‍ക്കിടന്ന തുന്നുവിട്ട ടെന്നീസ് പന്ത്
നിശ്ശബ്ദമായി എന്നോട് പറഞ്ഞു.
------------------------------------------

Wednesday, June 3, 2015

സൂര്യന്റെ കിടപ്പറ / വിനോദ് വൈശാഖി



ആകാശത്തിപ്പോള്‍
പട്ടുപോയ സൂര്യന്റെ
വിത്തുകള്‍ തപ്പുന്നു
പുലരിയും സന്ധ്യയും.
ഭൂശാസ്ത്ര വണ്ടികള്‍
തലങ്ങും വിലങ്ങും
ഓടിയെരിച്ച പേടിക്കാലം
അറിഞ്ഞോ,
ഇലയില്‍ നിന്നും ഒരു
കാടിറങ്ങിപ്പോയത്രേ!
സൂര്യാ ,കടലില്‍ വീണ
താഴികക്കുടമേ,
മലകള്‍ക്കിടയിലിഴഞ്ഞു-
പൊങ്ങുന്നോനെ,
കവിതയില്‍ മാത്രമുദിച്ചു താഴും
വലിയ കളവില്‍ ഞെളിഞ്ഞോനെ,
കാറ്റില്ലാക്കതിരോനെ
കലങ്ങി മറിഞ്ഞെല്ലാം.
കടല്‍ ജീവികളിപ്പോള്‍
പാറയില്‍ പണിഞ്ഞ
കൗതുകച്ചിത്രങ്ങളായ്,
തകര്‍ന്ന ടൈറ്റാനിക്കില്‍
പുണര്‍ന്ന "ജാക്കും റോസും"
ടോര്‍ച്ചുവെട്ടത്തില്‍കാണും
കൗമാരത്തിടുക്കങ്ങള്‍.
മീനുകള്‍ മുങ്ങിപ്പൊങ്ങിപ്പറഞ്ഞു:
തുമ്പോല വിശറികള്‍
തണുപ്പിച്ച സമുദ്രത്തില്‍
വീണുപോയ് സൂര്യന്‍
നിങ്ങളിനിയുമറിഞ്ഞില്ലേ!
സൂര്യന്‍ ഒരു കടല്‍വേനല്‍
കുളിച്ചും ചൂടഴിച്ചും നീന്തും
ഒരു വലിയ കടല്‍ജീവി.
കെട്ടിപ്പിടിച്ചു മറിഞ്ഞും
കടല്‍പ്പെണ്ണിന്‍ -
ഇളക്കം കെടുത്തിയും
അരക്കെട്ടു തകര്‍ന്നുകിടക്കുന്നു.
വെളുക്കാല്‍ താമസിക്കും
ചൂടാറ്റിപ്പതുക്കനെ
ഉണര്‍ത്തി വിടാം ഞങ്ങള്‍.
അതിന്,
കടല്‍പ്പൂവാണോ സൂര്യന്‍.
കടലിന്‍ പൊക്കിള്‍ക്കൊടി
സൂര്യകാന്തിയെ വിടര്‍ത്തുമോ!
പരന്ന വെയിലിന്റെ വിരിപ്പില്‍
പിടിച്ചിട്ട വിത്തുകള്‍ മുളയ്ക്കുമോ!
ഇനി പെണ്ണിനും ആണിനും
വയസ്സും വലിപ്പവും അറിയാന്‍
സൂര്യന്‍മാരെ ഉദിപ്പിച്ചെടുക്കണം
ഇത്രയും കാലം സൂര്യന്‍
പാറ്റിവീഴ്ത്തിയ വിത്ത്
എങ്ങുപോയെന്നോ
എത്തും പിടിയും കിട്ടുന്നില്ല!
-------------------------------------

കളിയാക്കുന്നു .. / ജയദേവ് നയനാർ


രണ്ടുപേരും ഒരുപോലെ
ജയിച്ചെഴുന്നേല്‍ക്കുന്ന
കളിയൊന്നുണ്ടായിരിക്കണമെന്ന്
നീ വാശി പിടിക്കാതെ.
ഭൂമിയിലെ അവസാനത്തെ
മരച്ചില്ലയില്‍ കൂടുവയ്ക്കാന്‍
ശ്രമിക്കുന്ന കിളിയും ഇലയും
രണ്ടുപേരുമൊരുപോലെ
കളി തോല്‍ക്കും.
പണ്ടു നമ്മളിരുവരും
ഒരുമിച്ചിനിയൊരിക്കലും
ജയിക്കാത്തവണ്ണം
തോറ്റതു പോലെ...

-----------------------

ശരൽക്കാലത്തെ മരങ്ങൾ / ഡോണ മയൂര


ഇലകളും പൂക്കളും
മഞ്ഞയെന്ന് ധ്വനിപ്പിക്കും
ഇലയേത് പൂവേതെന്ന്
അറിയിക്കാതെ ഭ്രമിപ്പിക്കും.

തൃശൂർപൂരത്തിനു
കുടമാറ്റമെന്നതു പോലെ
ചില്ലമേൽ ഇലകളിൽ
നിറങ്ങളെഴുന്നിടും.
പലനിറങ്ങളിൽ
ചുറ്റിലുമിലകളാൽ
പുഷ്പവൃഷ്ടിനടത്തി,
നഗ്നരായ് ഒടുവിൽ
നിങ്ങൾക്കു മുന്നിൽ
നിരന്നീ‍ടും.
ഭ്രാന്തരെന്നന്നേരം
വാക്കെറിയും
മൃതപ്രായരന്നന്നേരം
കണ്ണെറിയും
മൃതശൈത്യമേറ്റു
മരിച്ചുപോയിവരെന്ന്
തീറെഴുതി, നിങ്ങൾ
തീകായുവാനിരുന്നീടും!
ഹിമകമ്പളം
പുതച്ചുറങ്ങിയുമുണർന്നും,
ചില്ലയോട് ചില്ലചേർന്ന്
ഉയിരുകാഞ്ഞും,
കൊടിയശൈത്യങ്ങളെ
അതിജീവിച്ചും,
ഉയിർക്കുമന്നേരം
ശരൽക്കാലത്തെ
മരങ്ങൾ; കവികൾ,
ഋതുകളാൽ മരണമില്ലാത്തവർ!
---------------------------------------

ലോഡ് ജ് / ശ്രീജിത്ത്‌ അരിയല്ലൂർ


മുറിയെടുക്കുമ്പോൾ
വെള്ളമുണ്ടോ
വെളിച്ചമുണ്ടോ
മൂട്ടയുണ്ടോ
വാടക കൂടുമോ
എന്നൊക്കെ നോക്കും മുമ്പ്
മുറിയിലെ
ചുവരിലോ
വാതിൽപ്പൊളിയിലോ
കണ്ണാടിയിലോ
ഒരു ചുവന്ന പൊട്ടിരിക്കുന്നുണ്ടോ
എന്നു മാത്രം നോക്കുക.

മറ്റാരും തൊടാതിരിക്കാൻ വേണ്ടി
ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുമ്പ്
ജീവനിൽ നിന്നും
അവൾ
പറിച്ചു വെച്ചതാവും അത്.
-------------------------------

Tuesday, June 2, 2015

നദി / വിഷ്ണു പ്രസാദ്


സ്കൂള്‍ വിട്ടതും കുടകളുടെ
ഒരു കറുത്ത നദി ഒഴുകിപ്പോയി.
ഇരുകരകളില്‍ നില്‍ക്കുന്നവര്‍
നദിയില്‍ ഇറങ്ങാതെ
അതിനെ നോക്കി നിന്നു.
വഴിയരികില്‍ കാത്തുനിന്ന
വീടുകള്‍ ഓരോ കുമ്പിള്‍
കോരിയെടുത്തതുകൊണ്ടാവണം
അത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി.
പോക്കുവരവുകളുടെ സൂക്ഷിപ്പുകാരനായ
കറുത്തു നനഞ്ഞ റോഡില്‍ ഇപ്പോഴും
അതിന്റെ ഓര്‍മ ബാക്കിയുണ്ട്.
എങ്കിലും,
പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
നുണ പറയും.

-------------------------------------------

Sunday, May 31, 2015

 ചങ്ങലകള്‍ / ഗിരിജ പതേക്കര

കെട്ടിയിട്ടിരുന്ന കാലത്ത്
കാര്യങ്ങളേറെ എളുപ്പമായിരുന്നു
സംശയങ്ങളേ ഇല്ലായിരുന്നു.
കെട്ടുപൊട്ടിക്കണമെന്ന ചിന്തമാത്രം
വിദൂരങ്ങളിലലയാനുള്ള മോഹം മാത്രം
കുതിരയെ മനസ്സില്‍ ധ്യാനിച്ച്
ഒന്നുകുതറുകയേ വേണ്ടൂ.
പൊട്ടിയ ചങ്ങല വലിച്ചുള്ള പാച്ചിലില്‍
തിരിഞ്ഞുനോക്കാറേയില്ലായിരുന്നു.
കെട്ടറുത്തിട്ടതാണ്
പുലിവാലായത്
മുടിഞ്ഞ സംശയങ്ങളാണിപ്പോള്‍
അന്യനെക്കണ്ടാല്‍ കുരയ്ക്കയും
കള്ളനെ കടിക്കയുമല്ലേ വേണ്ടത്?
നാട്ടിലലയാതെ വീടുകാക്കലും
കൂറുകാട്ടലുമല്ലേ ചെയ്യേണ്ടത്?
വീട്ടിന്നലങ്കാരമാവാതെയും
വാലാട്ടാതേയുമെങ്ങനെയാണ്?
ഉയിരിനെപ്പൂട്ടിയ ഈ ചങ്ങലകള്‍
എങ്ങനെയാണറുത്തു മാറ്റേണ്ടത്?
--------------------------------------------

 ഇടതുകൈ / വീരാന്‍കുട്ടി

കൈകളില്‍ ഞാന്‍ ഇടത്തേത്
ഇക്കാലം ശരിക്കും ഇടത്തുനില്‍ക്കുന്ന ഒരാള്‍ക്ക്
എന്തുസംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ?
പിറക്കുമ്പോള്‍ വലതു കൈയുമായി എനിക്ക്
വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.
ഇന്നെനിക്കു അതിന്റെ അത്രയും പേശീബലമില്ല,
എഴുന്നുനില്‍ക്കുന്ന ഞരമ്പുകളില്ല,
തഴമ്പില്ല,
കണ്ടാല്‍ പാവംതോന്നുന്ന ഒന്നായി ഞാന്‍.
ഒന്നു കൈകൊടുക്കാന്‍,
ചോറിനൊപ്പം കുഴയാന്‍,
വിരല്‍ ചൂണ്ടാന്‍,
അരുതെന്നു വിലക്കാന്‍,
കൊടിയേന്താന്‍
ഇഷ്ടമില്ലാഞ്ഞിട്ടല്ല;
ഉദ്യമിക്കാഞ്ഞിട്ടുമല്ല.
കാര്യങ്ങള്‍ കൈയേല്‍ക്കാന്‍ അവസരം വരുമ്പോഴെല്ലാം
വലതുകൈ ചാടിവീണ് അതു ചെയ്തിരിക്കും
തന്നെപ്പോലെ ഒരുകൈ കൂടെയുണ്ടെന്ന പരിഗണനയേയില്ലാതെ,
ഓര്‍മപോലുമില്ലാതെ,
ഒറ്റക്ക്.
യോഗ്യത ഇല്ലാഞ്ഞിട്ടാവും
ഓര്‍ക്കാതെ കൊടുത്തുപോയ കൈ,
വെച്ചുനീട്ടിയ കൈനീട്ടം
തിരിച്ചെടുക്കേണ്ടി വന്നിട്ടുണ്ട്
ക്ഷമ പറഞ്ഞിട്ടുണ്ട്.
കുറ്റം പറയരുതല്ലോ
പൊങ്ങാത്ത ചില ഭാരങ്ങള്‍ക്ക്,
തീരാത്ത ചില വേലകള്‍ക്ക്
എന്നെയും സഹായത്തിനു കൂട്ടാറുണ്ട്
ഇട്ടുപൊട്ടിക്കരുത്...
ആഞ്ഞുവലിച്ചോളണം...
എന്നെല്ലാമുള്ള കല്‍പനസഹിതം.
എന്നാല്‍ ഒന്നുണ്ട്,
ചില പണിക്ക് ഈ ഇടതുകൈ കൂടിയേതീരൂ
മണ്ണില്‍ വീണതു പെറുക്കാന്‍
വിസര്‍ജ്യം കഴുകാന്‍,
ചത്തപാമ്പിനെ എടുക്കാന്‍.
ശുദ്ധാശുദ്ധത്തിന്റെ കാര്യമാണേ,
അഭിമാനത്തിന്റെ പ്രശ്‌നമാണേ.

ഇടത്തായിപ്പോയി എന്നതുകൊണ്ടുമാത്രം
തരംതാഴ്ത്തപ്പെട്ട് തരംതാഴ്ത്തപ്പെട്ട്
അവഗണിക്കപ്പെട്ട് അവഗണിക്കപ്പെട്ട്
എനിക്കു മതിയായി.
എങ്കിലും ചെറിയ ശബ്ദത്തില്‍ ഞാനൊന്നു പറഞ്ഞുകൊള്ളട്ടെ;
ഇടത്തുതന്നെ തുടരുന്നതിലുള്ള എന്റെ അഭിമാനം
ആര്‍ക്കും അടിയറവെക്കാനൊന്നും ഉദ്ദേശിക്കുന്നിെല്ലന്നേ..
നിങ്ങള്‍ വിചാരിച്ചപോലെ മടിയില്‍കിടന്ന്
പാവം കുഞ്ഞിനെപ്പോലെ ഉറങ്ങുകയൊന്നുമല്ലെന്നേ ഞാന്‍
ഒരിടതുകൈയനില്‍ ചെന്നുപിറക്കാനുള്ള എന്റെ ഉറച്ചസ്വപ്‌നം
അണയാതെ സൂക്ഷിക്കാന്‍ ഞാന്‍ മറ്റെന്ത് ചെയ്യാനാണ്?
-----------------------------------------------------------------

 

പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌ / റഫീക്ക് തിരുവള്ളൂര്

പണിതു തീരുകയാണ്‌ ഞങ്ങളുടെ വീട്‌. 
വീട്‌ ഉണ്ടാക്കാനാവില്ല എന്നാ ബാപ്പ പറയുന്നത്‌. 
അത്‌ ഉണ്ടായി വരണം പോലും.
സന്നാഹങ്ങള്‍ എല്ലാമുണ്ടായിട്ടും ഒരു വീട്‌ പണിതു 
തീര്‍ക്കാനാവാതെ മരിച്ചു പോയ ചിലരുണ്ട്‌ കുടുംബത്തിൽ. 
ബാപ്പ അവരെ ഓര്‍മ്മിക്കുകയാണോ എന്ന്‌ പേടിക്കും ഞാന്‍.
ബാപ്പ അവരെ ഓർമ്മിക്കുക മരണത്തെ പേടിക്കുന്നതിനാലാണ്.
ഒരിക്കൽ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടിരുന്ന
എന്നോട് ബാപ്പ അത് പറഞ്ഞിട്ടുണ്ട്.
മരിച്ച വീടുകളിൽ എപ്പോഴും ഉമ്മയെ അയച്ചു, ബാപ്പ തിരക്കുണ്ടാക്കി ഒളിച്ചു.

ഇപ്പോള്‍ മേലാവൊക്കെ വാര്‍പ്പിട്ട്‌ വീട്‌ ഏതാണ്ടായി കേട്ടോ.
ഇനി കട്ടിളകളും വാതിലുകളും ജനലുകളും വെക്കണം.
അടച്ചുറപ്പായാല്‍ പാര്‍ക്കാമല്ലോ എന്നാ ഉമ്മ പറയാറ്‌.
നീ വന്നാല്‍ പാര്‍ക്കാമെന്ന്‌ ഞാന്‍ മനസ്സിലും പറയും.

നീ വന്നിട്ടുള്ള തറവാട്ടിനടുത്തല്ല പുതിയ വീട്‌.
ഇത്‌ വേറെ മണ്ണു വാങ്ങിയതാണ്‌; വീടിനായി മാത്രം.
പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌.

ചെത്തിത്തേക്കാത്ത അതിന്റെ ഉള്ളിലെ ഇരുട്ടിനും
ചൂടിനും കട്ടി കുറവാണ്‌.
കറന്റില്ലാത്തതിന്റെ പ്രാചീനത.
കറന്റു പിടിപ്പിക്കാനുള്ള പണി നടക്കുന്നുണ്ട്‌.
എന്നെ കാണുമ്പോള്‍ നൂറു വോള്‍ട്ടില്‍ ചിരിക്കുന്ന ഒരാളാ
ചുമരു കുത്തി തുളക്കുന്നത്‌.
അവനറിയില്ല എന്നെ.
നിന്റെ വീടായ എന്റെ ശരീരം അവൻ കാണുന്നു,
നീ താമസിക്കുന്ന അതിന്റെ അകം അവൻ കാണുന്നില്ല.
വീട്ടിനുള്ളിലെ ആദ്യത്തെ ബൾബ് കത്തുമ്പോൾ
അവൻ കാണും അകത്തെ നിന്റെ താമസം..

----------------------------------------------------------------------

കൂണുകള്‍ കാതുകള്‍ / റഫീക്ക് തിരുവള്ളൂര്

എനിക്കു കഴിക്കാനാവില്ല കൂണ്‍കറി 
ഒട്ടും രസിക്കില്ല
അതിന്റെ രുചിയിലെ
മാംസത്തിന്റേയും മണ്ണിന്റേയും കലര്‍പ്പ്‌

മരിച്ചവരുടെ കാതുകളാണ്‌ കൂണുകളായി
ഭൂമിയില്‍ മുളക്കുന്നത്‌ എന്നെനിക്കുറപ്പാണ്

മഴ ചൊരിയുന്ന രാത്രിയില്‍
ആരും പുറത്തിറങ്ങാത്ത തഞ്ചത്തില്‍
ഇടി വെട്ടുന്ന ഒച്ചയില്‍
ആരെയും കേള്‍പിക്കാതെ
പുറത്തേക്ക് വിടുന്നു അവരവരുടെ കാതുകൾ

അവർക്കും കേൾക്കണ്ടേ
പുറം ലോകത്തെ മൗനങ്ങൾ
ജനിമൃതികൾ അപകട വാർത്തകൾ
പാട്ടുകൾ പരാഗങ്ങളും രാഗദ്വേഷങ്ങളും

നിങ്ങളുടെ മരിച്ചവരെപ്പറ്റി
നല്ലതു മാത്രം പറയുകയെന്ന്‌
പടച്ചവൻ തന്നെ അവന്റെ കിതാബിൽ

അവനവനെ പറ്റി നല്ലതു കേൾക്കാൻ
ആഗ്രഹിക്കാത്ത ആരാണുള്ളത്
സംശയമില്ല, മരിച്ചവരുടെ കാതുകളാണ്‌
കൂണുകളായി ഭൂമിയില്‍ മുള പൊട്ടുന്നത്

കൂണുകളെ കൂട്ടത്തോടെ
പുറത്തേക്കു വരുത്തുന്ന
മിന്നൽ പിണരുകളുണ്ട് പോലും ചിലരുടെ കയ്യിൽ
മരിച്ചവരെ മണ്ണിനടിയിൽ നിന്നും
പുറപ്പെടുവിക്കുന്ന വെളിച്ചം അവരുടെ കയ്യിലുണ്ടാകുമോ
എനിക്കു ചിലരെ കാണാൻ കൊതിയാകുന്നു.

--------------------------------------------------------------- 

റഫീക്ക് തിരുവള്ളൂര്

Friday, May 29, 2015

ഉള്ളാൽ / ജയദേവ് നയനാർ


.
മയിലേ നീ, യെനിക്കെറിഞ്ഞു
തന്ന ഒരു പീലി.
വെയിലേ നീ, യെന്നെയാകെ
നനച്ചുപിഴിഞ്ഞ ഒരു തുള്ളി.
മൗനമേ നീ, യെന്നിലേക്ക്
ചുരന്നുമുടിഞ്ഞ മുലക്കണ്ണ്.
.
ഓരോരോ നിറങ്ങൾ പായുന്ന
ചോരക്കുഴലിലേതാണ്
നിന്റെ പീലിയെന്നു തിരഞ്ഞ്
ഏതു നിറത്തിലാണ്
ഞാനനുരക്തനെന്ന് നിറഞ്ഞ്
തട്ടിമറിഞ്ഞ ചായങ്ങളിലൊന്ന്.
ഉടൽമഞ്ഞ.
ജഡനീല.
ചെന്തീ.
ഞാൻ, എന്നെയെറിഞ്ഞു വീഴ്ത്തിയ പീലി.
പകൽ ചോർന്നുടൽ കത്തു -
മാകാശത്തിന്റെ ഏത്
ഞരമ്പിലാണ് വെയിൽ
പെയ്യുന്നതെന്ന് നനഞ്ഞ്
ഏതു വെയിൽത്തുള്ളിയുടെ
കരാലിംഗനത്തിലാണ് ഞാ-
നുഷ്ണരക്തംവിയർത്തതെന്ന്
ഉള്ളാലെ സംശയിപ്പിച്ച്
തൂവിപ്പോയ ജന്മങ്ങളിലൊന്ന്.
ഞാൻ, മൃതിയാഴങ്ങളിലെന്നെ
മുക്കിയാഴ്ത്തിയ തുള്ളി.
ഞാൻ, ഇരുട്ടുചുണ്ടാലെന്നെ
ഓർമ വയ്ക്കുന്ന ഒറ്റ്.
.
പെയ്യുന്നതെന്തെന്നറിയാതെ
പോകുന്ന മേഘസ്ഖലനം.

-------------------------------------

Thursday, May 28, 2015

ഭ്രാന്ത് / ഭാനു കളരിക്കൽ

അതിരുകളില്ലാത്ത ഭാവന ഒന്നുമതി
ഒരാളെ ഭ്രാന്തനാക്കാൻ
അതുകൊണ്ടാണ് അവൻ നടക്കുമ്പോൾ
ഭൂമി ഇളകുന്നുവെന്ന് നിങ്ങൾക്ക് തോന്നിപ്പോകുന്നത്.
അവന്റെ ചിരികളിൽ
ഉച്ചച്ചൂടിനു കനം വെക്കുന്നതായും
പുരികം ചുളിച്ചുകൊണ്ട്
അവൻ കാറ്റിനെ തടഞ്ഞുവെക്കുന്നതായും
നിങ്ങൾക്ക് തോന്നിപ്പോകുന്നു.
അവന്റെ കാഴ്ചക്ക്
തിമിരം ബാധിച്ചുവെന്ന് നിങ്ങൾ പറയുന്നു.
പക്ഷേ അവൻ കാണുന്നതൊന്നും
നിങ്ങൾ കാണുന്നേയില്ല.
നടന്നിട്ടും നടന്നിട്ടും വീടെത്താത്ത നടത്തമായി
അവൻ നീണ്ടു നീണ്ടു പോകുന്നു.
അവനാകട്ടെ എവിടേയും ഇരിപ്പുറക്കുന്നില്ലല്ലോ
എന്ന വ്യാധിയാണ്.
അവന്റെ ചില്ലകളിലാണ് കിളികൾ
കൂട് കൂട്ടുന്നതും ഇണ ചേരുന്നതും
എന്നിട്ടും അവനൊരു മരമാവുന്നില്ല.
കാട്ടുവള്ളിയായി പടർന്നു പടർന്നു
സൂര്യനിലേക്ക് തളിരു നീട്ടുകയാണ് അവൻ.
അവനൊരു സമുദ്രം തന്നെയാണ്.
എങ്കിലും ദാഹം
അവന്റെ തൊണ്ടയിലിരുന്ന്  അമറുന്നു.
അവന്റെ കണ്ണുകൾ അപ്പോൾ മാത്രം സമുദ്രമാവുന്നു.
ചുടലയിൽ അന്നം തിളപ്പിക്കുകയാണവൻ
ഏതു തീപ്പൊരിയിൽ നിന്നാണ്
കാളി കലിയുറഞ്ഞു വന്നെത്തുക
എന്ന് തേടുകയാണവൻ . 
--------------------------------------

Tuesday, May 26, 2015

തേരൊഴിഞ്ഞ അട്ട / ഡോണ മയൂര


ഒന്നോർക്കുന്ന മാത്രയിൽ നൊന്ത്
അട്ടയെ പോലെ
ചുരുണ്ടുപോകുന്ന ഓർമ്മയെ
ഒരു കുട്ടിയുടെ ജിജ്ഞാസയോടെ
കമ്പുകൊണ്ടുകുത്തിനോക്കി
തൊട്ട് നിൽക്കുന്നതെന്തിന്?

കമ്പിന്റെ തുമ്പിൽ കുത്തിയെടുത്ത്
കമ്പിൽ നിന്നും കൈയ്യിലേക്കുള്ള
ദൂരത്തിന്റെ സുരക്ഷിതത്വത്തിൽ നിന്നും
ദൂരേക്കെറിഞ്ഞ് കളയുന്നതെന്തിന്?
ചി

റി
പ്പോ

പ്പോ
ഴെ
ല്ലാം
മുന്നിൽ ലോകം
അതിലും ചെറുതായി.
ചിതറിയതിൽ നിന്നും
ഒരു കണികയെ പോലും
തൊടാൻ കഴിയാതെ
ലോകം വീണ്ടും വീണ്ടും
ചെറുതായിക്കൊണ്ടിരിക്കുമ്പോൾ,
അട്ടക്കാലുകൾ പോലെ മുറികൂടി
പഴയ ഓർമ്മയിലേക്ക്
ഇഴഞ്ഞ് ചെല്ലുന്നു,
ചുരുണ്ടുപോകുന്നു.
--------------------------------------------

Sunday, May 24, 2015

അതിഥികളുടെ വീട് / നിസ്തുൽ രാജ്

കാറ്റ്,
വീശുകയോ
മറ്റൊരു കാറ്റിന്
അതിരിടുകയോ ചെയ്യുന്ന
ഗ്രാമം.

ഞാൻ കയറിച്ചെല്ലുമ്പോൾ
അവൾ മാറാല തൂക്കുകയായിരുന്നു.
(ഒന്ന്,ഉമ്മറത്തിന്റെ പടർപ്പുകളിൽ
വളർന്നുവരുന്ന മാറാലകൾ
പണ്ടുപണ്ട് ഒഴിവുനേരങ്ങളിൽ
നീണ്ട കമ്പുകളിൽ ചുറ്റി
അമ്മ എടുത്തുമാറ്റാറുണ്ടായിരുന്ന
ഒരു പണി.
രണ്ട്,ഉമ്മറം അതിന്റെ കാട്ടുവളപ്പുകളിൽ
നിരത്തി ആണിയടിച്ചുവെച്ച
ഫോട്ടോകളിൽ മാറാല അടുക്കിയൊതുക്കി
തൂക്കിവെയ്ക്കുന്ന മറ്റൊരു പണി.)

ഞാൻ കയറിച്ചെല്ലുമ്പോൾ
അതങ്ങനെയായിരുന്നു.

തുറമുഖം ആഴങ്ങളിൽ നിന്ന്
മീനുകളെ തള്ളിവിടും പോലെ
കണ്ണിൽ നിന്ന് ഒരാന്തൽ
അകത്തേക്കിട്ട്
അവൾ നിവർന്നു.

അപരിചിതമായ
ഒരു വണ്ടിയുടെ
നമ്പർപ്ലെയ്റ്റു പോലെ
കൂടുതൽ അപരിചിതൻ ഞാൻ.

തൂണിൽ നിന്ന്
അടർന്നുപോന്ന
തിണ്ടിന്റെ ഓർമയിൽ
ഇരുന്നു.

ചായയെക്കുറിച്ച്
പ്രതീക്ഷ വേണ്ടാത്ത
അതിഥിയുടെ സ്വാതന്ത്ര്യം
ഉണ്ടാക്കാനിടയില്ലാത്ത ചായയിൽ
പാടപോലെ കിടന്നുവെന്ന്
എവിടെയെങ്കിലും എഴുതണം എന്നുവെച്ചു.

തെരുവിലെ
ട്രാൻസ്ഫോർമറിൽ
കൊക്കുരച്ച്
ഒരു കിളി
വളരെ വൈകി തീറ്റതേടിയിറങ്ങുന്നത്
അവൾ കണ്ടുനിൽക്കുകയാണ്.

അയ്യോ
എന്തോരം നേരം വൈകിയാ
അതെണീറ്റിരിക്കുക
നിന്റെ കൂട്ടിലെന്താ
ഇതുപോലെ മാറാലയൊന്നുമില്ലേ
അവരെന്താ നിന്നെ
പുലർച്ചെ നാലരവെളുപ്പിന്
ഇങ്ങനെയിങ്ങനെ
തലോടില്ലേ
നിന്റെ വീട്ടിലേക്കും
ഇതാ ഇങ്ങനെയൊരു വിരുന്നുകാരൻ
വരില്ലേ
അയാളു നിന്റെ വീടിന്റെ
തിണ്ടത്തിരുന്ന്
കൊക്കോ കൊക്കോ കൊക്കോ
ഒച്ചയുണ്ടാക്കി ചുമയ്ക്കില്ലേ
അപ്പൊ നീ എണീക്കില്ലേ
അയാളാരാ
എന്താ
എവിടന്നാ

അവളൊന്നും
കണ്ടുനിൽക്കുന്നില്ല.

ഒരു പൂച്ച നടന്നു വരുന്നു.
മുരിങ്ങാമരത്തിന്റെ അടരുകളിൽ
അക്രമാസക്തമായി
നഖം കോർക്കുന്നു.
മുറിവു വെച്ചുകെട്ടുന്ന ജോലിയിൽ
അവൾ പെട്ടെന്നു പ്രവേശിക്കുന്നു.

ഉപമകളുടെ
ഒരു പോസ്റ്റോഫീസിലാണെനിക്കു പണി
ഇപ്പൊ വന്നതേയുള്ളൂ.
വിലാസമില്ലാത്ത കത്തുകൾ
തരം തിരിക്കുന്ന കൂട്ടത്തിൽ..
അത്..
ഞാൻ...
ഇന്നലെ..

പൂച്ചയോടുപറഞ്ഞ്
ഇറങ്ങി.
ന ട ന്നു.
-------------------------

ചാക്കാല / കടമ്മനിട്ട


അങ്ങേലെ മൂപ്പീന്നു ചത്തോടീ
നമ്മളും പോയൊന്നറിയേണ്ടേ?
ചാക്കാല ചൊല്ലുവാൻ വന്നവനു
കാപ്പിയും കാശും കൊടുത്തോടീ?
കാര്യങ്ങളെന്തൊക്കെയായാലും
നാലുപേർ കൂടുന്ന കാര്യമല്ലേ
കോടിയിടേണം പുകല വേണം
കാണിക്കാൻ കണ്ണുനീരിറ്റു വേണം
വെറ്റില തിന്നു ചവച്ചു തുപ്പി
കൂട്ടത്തിൽ കൂടണം നന്മ ചൊല്ലാൻ.
ഭാഗ്യവാനെന്നേ പറയാവൂ
യോഗ്യതയുച്ചത്തിലോർക്കേണം
ചാവിന്നു ബന്ധുത്വമേറുമല്ലൊ
ചാവാതിരിക്കൊമ്പോളെന്തുമാട്ടെ.
എലിമുള്ളുകൊണ്ടാവഴിയടച്ചു
എലുകക്കല്ലൊക്കെ പിഴുതു മാറ്റി
അതിരിലെ പ്ലാവിന്റെ ചോടു മാന്തി
വേരറ്റുവീണപ്പോൾ തർക്കമാക്കി
എരുമയെ കയറൂരി വിട്ടു തയ്യിൻ
തല തീറ്റിയെതിരുകളെത്ര കാട്ടി!
ഏത്തവാഴക്കുല കണ്ടുകണ്ണിൽ
ഈറകടിച്ചു കുശുമ്പു കുത്തി
അളിയനും പെങ്ങളുമെന്നതോർക്കാ-
തതിയാന്റെ തോന്ന്യാസമായിരുന്നു.
പെണ്ണിനെകാണുവാൻ വന്നവരോ-
ടെണ്ണിയ ദൂഷണമെത്രമാത്രം!
പൈക്കിടാവാദ്യമായ്‌ പെറ്റ വാറെ
കൊണ്ടി കൂടോത്രങ്ങളെന്നു വേണ്ട
കുരുതി പുഴുങ്ങി,യുരുളി പൊട്ടി
കറവപ്പശുവിന്റെ കുടലു പൊട്ടി
ഓർക്കുവാൻ കൊള്ളുന്നതല്ലിതൊന്നും
ഓർക്കുവാൻ പറ്റിയ നേരമല്ല.
തരവഴി കാട്ടിയതിന്നു നമ്മൾ
പകരം കൊടുത്തു പലിശ ചേർത്ത്‌.
വാശിക്കു വളിവിട്ടു യോഗ്യരാകാൻ
നോക്കേണ്ടതിനും നാം മോശമല്ല.
അയൽദോഷി ആയില്യമായിരുന്നു
മനദോഷം മക്കൾക്കെന്നാപ്തവാക്യം.
ഓർക്കുവാനോർക്കുന്നതല്ലിതൊന്നും
ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും.
എങ്കിലുമങ്ങേരു ചത്തല്ലൊ
എന്തൊക്കെയായാലും രക്തബന്ധം!
നാലുപേർ കൂടുന്നിടത്തു നമ്മൾ
നാണക്കേടെന്നു വരുത്തരുത്

മക്കളോടൊന്നു പറഞ്ഞേരു
വായ്ക്കരിക്കാര്യം മറക്കേണ്ട
നാത്തൂനോടൊത്തു കരഞ്ഞേരു
നഷ്ടം വരാനതിലൊന്നുമില്ല.
ചിത കത്തിത്തീരും വരേക്കു നമ്മൾ
ചിതമായ്‌ പെരുമാറാം ദോഷമില്ല.
--------------------------------------------

Wednesday, May 20, 2015

ചാവ / വിഷ്ണു പ്രസാദ്


കുട്ടിക്കാലത്ത്
വിനോദയാത്രയ്ക്കിടെ കാണാതായ അനുജത്തിയെ
അമ്മയോട് പിണങ്ങി നാടുവിട്ടുപോയ അനിയനെ
വര്‍ഷങ്ങള്‍ക്കു ശേഷം വഴിവക്കില്‍ നിന്ന്
കൂട്ടിക്കൊണ്ടുവരുമ്പോലെയായിരുന്നു.
യാത്രയ്ക്കിടയില്‍ അതിനെ
കണ്ടപാടെ ബസ്സിറങ്ങി.
കുന്നിന്‍പുറത്തു നിന്ന് അതിനെ
വേരുപൊട്ടാതെ പിഴുതെടുത്തു.
‘എന്തിനാണെന്നെ...?’ എന്ന് അത് കരഞ്ഞു.
ആ കുന്നു മുഴുവന്‍ അവന്റെ വംശം
വളര്‍ന്നുപച്ചച്ച് ഇളം‌പച്ചത്തലകള്‍
ചുരുട്ടിനിന്നിരുന്നു.
ചാവ-എന്റെ നാടിന്റെ അടയാളച്ചെടി.
ഇരുപതുകൊല്ലത്തിനു ശേഷം ഞാനതിനെ
വീണ്ടും കാണുകയാണ്.

കുട്ടിക്കാലത്ത്
കാപ്പിത്തോട്ടത്തില്‍,വയലിറമ്പില്‍
ഒഴിഞ്ഞ കുന്നുകളില്‍
ഞാന്‍ പോകുന്നിടത്തെല്ലാം അത്.
എല്ലായിടത്തും ഒരു പാവത്തെപ്പോലെ
തളിര്‍ത്തല ചുരുട്ടി
എങ്കിലും ആഹ്ലാദത്തോടെ
വെയിലിന്റെ നിറം ഇളമ്പച്ചയാണെന്ന്
നിന്നിരുന്നു.
വെറുമൊരു പന്നല്‍ച്ചെടി.
ഒരു പൂ പോലും പുറപ്പെടുവിക്കാത്തത്.
അതിന്റെ മണം എനിക്കറിയാം.
എത്ര കൊത്തിപ്പറിച്ചുകളഞ്ഞാലും
വീണ്ടും വീണ്ടും കിളിര്‍ത്തു വന്നു.
പിന്നെപ്പിന്നെ സ്വന്തം തൊടികളില്‍ നിന്ന്
പറിച്ചെറിഞ്ഞ ഗോത്രജനതയെപ്പോലെ
അതിരുകളിലോ തിണ്ടുകളിലോ‍ അപകര്‍ഷത്തോടെ
അവ കറുത്തുനിന്നു.
നാടുവിട്ട് തൊഴില്‍തേടിത്തെണ്ടി
കൂട്ടുകാരിയും കുട്ടികളുമായി
തിരികെയെത്തുമ്പോള്‍
ഒരു തൊടിയിലും അതില്ല.
വീട്ടുപറമ്പിലൊരിടത്തു നട്ട്
ഞാനതിനോട് പറഞ്ഞു:
'നീ എന്റെ കുട്ടിക്കാലകൂട്ടുകാരന്‍ .'
തന്റെ വംശം കൂട്ടക്കൊലചെയ്യപ്പെട്ട
കുന്നുകളും തൊടികളും വഴിവക്കുകളും നോക്കി
അതു ഓര്‍മകളുടെ ഭാരത്താല്‍ കുനിഞ്ഞുനിന്നു.
യുദ്ധത്തിലോ കലാപത്തിലോ
എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോയ ഒരാള്‍
തിരികെ വന്ന് കത്തിപ്പോയ തന്റെ വീട്ടിലെ
മുറികളില്‍ പരതുന്നതുപോലെ
അതിന്റെ ഇലക്കണ്ണുകള്‍
പരതിക്കൊണ്ടിരുന്നു.
മൂന്നുദിവസം കൊണ്ട് അത് കരിഞ്ഞു.
പക്ഷേ,പൂര്‍വികരുടെ കാറ്റ് നാലാം ദിവസം
ഒരു മഴയുമായി വന്ന് അതിനോട് എന്തോ പറഞ്ഞു.
ഇപ്പോള്‍ അത് എഴുന്നേറ്റു നില്‍ക്കുന്നു.
നാടുവിട്ടുപോയ നാട് തിരിച്ചുവന്ന്
തൊടിയില്‍ നില്‍ക്കുന്നു.
വള്ളിട്രൌസറിട്ട ഒരു ചെക്കന്‍
ചാവയുടെ കൈ പിടിച്ച് നടക്കുന്നു.
-------------------------------------------------------

Tuesday, May 19, 2015

സാരി എന്ന പ്രത്യയം / കവിത ബാലകൃഷ്ണൻ


രണ്ടറ്റവും തിരുകിയ ചുരുളില്‍
പണിക്കാരിയുടെ പുതിയ വെള്ളസാരിയിരിക്കുന്നു
ഊണ്‍മേശയുടെ ഗ്ളാസില്‍
അത്  പെരുത്ത് പതിച്ച പ്രതിബിംബവുമുണ്ട്

മുറിയില്‍ ആകെയൊരു പശമണം പതിയിരിക്കുന്നതുപോലെ

ജീവിതം മുഴുവന്‍ യക്ഷികളെ താലോലിച്ച മുതലാളിച്ചി
പതിവുപോലെ ശ്രദ്ധാപൂര്‍വം എല്ലാം നോക്കിയിരിക്കുന്നു

...കഴുകിക്കമിഴ്ത്തിയ ഡവറ,
അമിതമായി വിനിയോഗിച്ച വെള്ളം,
തൊടാതെവിട്ട മൂല എന്നിങ്ങനെ,
പിന്നെ ധൃതിയില്‍ തുടച്ചുനീങ്ങുന്ന ഉപ്പൂറ്റിക്കീറുകളും...

എല്ലാം ഇപ്പോഴും അതേപടിതന്നെ
എങ്കിലും  എന്തിനെന്നറിയാതെ ദയനീയമായ ചില ചിന്തകളില്‍
ഇടക്കിടെ അവര്‍ ഇരുന്നു വിയര്‍ക്കുന്നു:

ഇന്ന് വൈകീട്ട് ഇവള്‍ പോകും
മറ്റൊരു പ്രത്യയത്തില്‍ സവാരിചെയ്ത്
ഒരു ലോറി നിറഞ്ഞ വനിതയായി...
അപ്പോള്‍
വെള്ളസ്സാരിയും
വെള്ളിക്കാശും
മറ്റൊരു രാഷ്ട്രപിതാവും
സ്വന്തം കൂട്ടരും
ഒട്ടൊരു മൈതാനവും
ചേര്‍ന്ന് അവളുടെ കാതടയ്ക്കും...

എത്രയും ദയാലുവായ എന്‍െറയടുത്തേക്ക്
നാളെയും അവള്‍ വരും, വരാതിരിക്കില്ല.
----------------------------------------------------

രാമകഥ / ബാലചന്ദ്രന്‍ ചുള്ളിക്കാട്

രാമനെന്നാണെന്‍െറ പേര്.
അയോധ്യയിലാണു വീട്.
കൊച്ചിയില്‍ത്തോപ്പുംപടിയില്‍
ബേക്കറിയില്‍ ജോലിയാണ്.
ലക്ഷ്മണനും വന്നിട്ടുണ്ട്.
കല്‍പ്പണിക്കു പോകുന്നുണ്ട്.
എട്ടുമണിക്കൂറു ജോലി.
നഷ്ടമില്ല; നല്ല കൂലി.
എങ്കിലുമീ ജീവിതത്തില്‍
സങ്കടമുണ്ടാവുമല്ലൊ.
എപ്പൊഴുമെന്‍ നെഞ്ചിനുള്ളില്‍
കത്തിയെരിയുന്നു കാലം.
ഇപ്പെരുംതീയില്‍ക്കുളിച്ചു
കെട്ടിയവള്‍ കേറിവരും.
സ്വപ്നമുണരുന്ന നേരം
കുറ്റിരുട്ടില്‍ത്തപ്പിനോക്കും.
സീതയില്ല; സീത പണ്ടേ
പാതാളത്തില്‍ത്താണുപോയി.
--------------------------------

വില്‍ക്കാനുണ്ട് വെയില്‍ / റഫീക്ക് അഹമ്മദ്

കൂരാട്ട് കുന്നുംകരത്താഴത്ത് ഏഴാം വാര്‍ഡില്‍
മുന്നൂറ്റിപ്പതിനാറാം നമ്പറു വീട്ടില്‍ പാര്‍ക്കും
കുഞ്ഞപ്പനാശാരിക്ക് പെട്ടെന്നു പിരാന്തായി.
ടിയാന്‍െറ മുഴക്കോലാല്‍ അളക്കപ്പെടാതുള്ള
വീടില്ല, കടയില്ല, കോഴിക്കൂടില്ലാ നാട്ടില്‍.
വീതുളി തൊടാത്തൊരു കഴുക്കോല്‍ത്തറിയില്ല
വീതി നീളങ്ങള്‍ വെളിപ്പെടാത്ത മരമില്ല.
മൂപ്പന്‍െറ കണക്കുകളില്ലാതെ പിറന്നില്ല
ഭാവനകളില്‍ നാട്ടാര്‍ പണിഞ്ഞ വെണ്‍മാടങ്ങള്‍.
അക്കൈകളെടുത്തതാ, ണിപ്പഴമണ്ണിന്നുള്ളില്‍
കാല്‍വിരലുണ്ടും കൊണ്ടുകിടന്ന വെള്ളങ്ങളെ.
അങ്ങനെക്കഴിഞ്ഞൊരു കണക്കിന്‍ പെരുന്തച്ച-
നാണിപ്പോള്‍ നട്ടപ്രാന്തിന്‍ നട്ടുച്ചയെന്നോര്‍ക്കണം.
പറയും മുറങ്ങളും നാഴിയുമായിട്ടയാള്‍
കാലത്തു വെയില്‍ മൂക്കും നേരത്തു പുറപ്പെടും.
പതുക്കെപ്പതയ്ക്കുവാന്‍ തുടങ്ങും വെയില്‍ കോരി
പ്പറയില്‍ മുറങ്ങളില്‍ നാഴിയില്‍ നിറച്ചിടും.
വില നിശ്ചയിച്ചിട്ടു വിളിച്ചു കൂവിപ്പാടും.
വര്‍ഷകാലത്താണെങ്കില്‍ മഴയെ, അതല്ലെങ്കില്‍
കാറ്റിനെ വാരിക്കൂട്ടി, വന്നു വാങ്ങുവിന്‍ വേഗ-
മെന്നൊരു വായ്ത്താരിയിലങ്ങനെ നടന്നയാള്‍.
മേക്കര വളപ്പിലെ ഹാജിയാര്‍, മനയ്ക്കലെ
നമ്പൂരി, റിയലെസ്റ്റേറ്റ് ദല്ലാളര്‍, പൊരുത്തുകാര്‍
പാറപൊട്ടിക്കുന്നവര്‍, മണ്ണുമാന്തികള്‍, ഫ്ളാറ്റു
പൊന്തിച്ചു കെട്ടുന്നവര്‍, കുന്നുകള്‍ വില്‍ക്കുന്നവര്‍
ആരാന്‍െറ പ്രാന്തും കണ്ട് വളിച്ച  ചിരിയോടെ
ആല്‍ത്തറ നിരങ്ങുന്ന തൊഴിലുറപ്പുള്ളവര്‍...
എല്ലാര്‍ക്കും വെയില്‍ വില്‍ക്കും കുഞ്ഞപ്പനാശാരീടെ
ചുണ്ടത്തു പൊള്ളും ചിരിക്കായിരത്തഞ്ഞൂറര്‍ഥം.
---------------------------------------------------

ഇടം/ എം.പി. പവിത്ര



ഈ മരത്തില്‍നിന്ന്
ആ മരക്കൊമ്പിലേക്ക്
പലനിറത്തൂവലുകളാല്‍
പാലംകെട്ടുന്ന കിളികള്‍.
നന്ത്യാര്‍വട്ടത്തിന്‍െറ
നനുത്തപൂവിന്‍മുകളില്‍
വെള്ളനൂല്‍ഗോവണികളിലേറി
ആകാശത്തുനിന്നൂര്‍ന്നിറങ്ങുന്ന
ഒരു മുഴുവന്‍ നിലാച്ചന്ദ്രന്‍.
ചാന്ദ്രപ്രഭയില്‍ മുറ്റത്തെ
പച്ചപ്പുല്‍ച്ചാടിക്കണ്ണുകള്‍
വൈഡൂര്യങ്ങളാകുമ്പോഴാണ്
മഞ്ഞുണങ്ങിയ ചെടികള്‍
തലതാഴ്ത്തി കാറ്റിനെ കാക്കുന്നതും
മഴയൊഴിഞ്ഞ വേനലിന്‍െറ
മണ്‍കട്ടകള്‍ വിണ്ടുപൊട്ടുന്നതും
ചില വരള്‍ച്ചകളിലേക്ക്
പിന്നെ പുതുമഴകള്‍ പെയ്തുനിറയുന്നതും.
വിരല്‍തൊടുമ്പോഴേക്കും
പൊട്ടിയുണര്‍ന്ന് വിത്തുതെറിപ്പിക്കുന്ന
പുളിയാരല്‍ച്ചെടിയുടെ
നീളന്‍കായ്കളെപോലെ
പോയകാലം
ഇങ്ങിനിവരാത്തവിധം
ചിതറിപ്പോകുന്നു.
-----------------------------------------

അപായം /ജി.എസ് .ശുഭ


ഒരല്‍പനേരത്തേക്ക്
മറ്റൊരാളാകുവാന്‍
തീവണ്ടിയിലൊരു പകല്‍സഞ്ചാരം.
അപരിചിതര്‍ക്കുമുന്നില്‍
ഏറെ പരിഷ്കൃതയാകും.
കടലുണ്ടിയിലെ പക്ഷികളെ
വറ്റിവരണ്ട നിളയെ
വിദേശിയായി തിരയും.
ദുഷിച്ച ഏതെങ്കിലും ഒരോര്‍മ
ചങ്ങല വലിക്കുംവരെ
പഴയ ചില കുറ്റിക്കാടുകള്‍ കയറിയിറങ്ങും.
യാചകര്‍ക്ക് കരുണ
അശരണര്‍ക്ക് അനുകമ്പ.
പുറത്ത് പിന്നിട്ട ആകാശങ്ങള്‍ കണ്ട്
രഹസ്യമായി അഹങ്കരിക്കുമ്പോഴാവും
ഇതേ തീവണ്ടി തട്ടി
രണ്ടായി പിളര്‍ന്നവര്‍
നിലവിളിയായെത്തുക.
അടുത്ത സ്റ്റേഷനിലിറങ്ങി
ബസില്‍ കയറി
പഴയ ഞാനാകും
തിരികെ പോരും.
--------------------------------------------

ഹൈക്കു കവിതകള്‍ / അഷിത


രാധേ, രാധേ, രാധേ!
നീ, ഒരു കടല്‍പ്രേമത്തിലുലയും കടലാസുതോണി,
കണ്ണീര്‍പെരുമഴയില്‍ കുതിരും പൂവിന്‍ ചിരി,
നെടുകേ കീറിയ പ്രേമലേഖനത്തില്‍ നഷ്ടമായോരക്ഷരം!
  •  

ഉപാസന
കാന്‍സര്‍ വാര്‍ഡ്
-മൃത്യുഞ്ജയ മന്ത്രോപാസകരെപ്പോല്‍
വെളുത്ത കോട്ടിട്ട ഡോക്ടര്‍മാര്‍.
  •  
അനുരാഗം
ഓര്‍ക്കാപ്പുറത്ത് നനഞ്ഞ മഴയില്‍,
കാറ്റില്‍, പൊഴിഞ്ഞ ആലിപ്പഴംപോല്‍,
അനുരാഗം!
  •  

ധര്‍മസങ്കടങ്ങള്‍
കൊടും വിഷത്തിലിറ്റിച്ച മധുരമായി, പ്രേമം
കണ്ണീരിലിറ്റിച്ച ഉപ്പുപോല്‍, കരുണ
-വേര്‍തിരിക്കാനറിയാത്തതിനാല്‍ മുഴുവനായി കുടിച്ചു വറ്റിപ്പൂ!
  •  

ദൈവത്തിന്‍െറ ആത്മഗതം
ഞാന്‍, എന്നേ ‘ഒരാള്‍’ അല്ലാതായിരിക്കുന്നു
തഥാഗതനും കുരിശേറിയവനും കള്ളനും കള്ളനു കഞ്ഞിവെച്ചവനും
ഞാനൊരു വീട്, അത്രമാത്രം!
---------------------------------------------------------------------
 

പെണ്‍മരങ്ങള്‍ / അസ്‌മോ പുത്തൻചിറ


പെണ്‍മരങ്ങള്‍
ചെത്തിമിനുക്കി
താരങ്ങളാക്കി
നോവും
നിലാവും
നറുതേന്‍
കിനാവും
കൂട്ടിന്നിരുത്തി
ആകാശച്ചരുവിലെ
കണ്ണാടിക്കൂട്ടിലടച്ചു
കാവലാളവന്
വികൃതി.
---------------------

Monday, May 18, 2015

മുള്ളുകളുള്ളൊരു അലമാര/ ബൈജു മണിയങ്കാല

നിറയെ മുള്ളുകളുള്ളൊരു അലമാര അതിനെ ഞാൻ 
മീനെന്നു വിളിക്കുന്നു ചോരയിൽ അലക്കിയെടുത്ത മുറിവുകൾ അത് അടുക്കി വെയ്ക്കുന്നതിനിടയിൽ കടലെന്ന് മീൻ തിരിച്ചു വിളിക്കുന്നു ഞാൻ ആഴത്തിൽ നിന്ന് കയറി കരയ്ക്കിരിക്കുന്നു കടലാസ്സെന്നു തിരുത്തുന്നു അത് കേട്ട് ഒരു തിര വന്നു എഴുതിയതൊക്കെ മായ്ച്ചു കളയുന്നു കാതിൽ മഴയെന്ന് മന്ത്രിയ്ക്കുന്നു തണുത്ത് വിറങ്ങലിച്ച എന്റെ ശരീരത്തിൽ തിരമാല പുതപ്പിക്കുന്നു ഞാൻ പുഴയെന്ന് തിരുത്തുന്നതിനിടയിൽ തിരിച്ചു പോകുന്നു ഞാനും മീനും പുഴയും
പിന്നെ ഞങ്ങൾ കണ്ട സ്വപ്നവും ഒരു കൊലുസ്സിട്ട തീവണ്ടി പുഴ മുറിച്ച പാളത്തിന്റെ ഒറ്റ വരമ്പിലൂടെ ഒച്ചയുണ്ടാക്കാതെ കടന്നു പോകുന്നു ശവം പോലെ ഒരു തോണി കരയ്ക്കടിയുന്നു അതിൽ ഒരു ഉൽപ്രേക്ഷ മരിച്ചിരിക്കുന്നു...
------------------------------------------ 

തട്ടിക്കൊണ്ടുപോവല്‍ / വിഷ്ണു പ്രസാദ്

പഴുത്തചക്കയുടെ മണം എല്ലായിടത്തും പായവിരിച്ച കാട്
മഴപെയ്തതിന്റെ നനവ് എഴുന്നേറ്റുപോവാത്ത മണ്ണ്
കിളികള്‍ പ്ലാവുകളുടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന തിരക്കില്‍
ഈച്ചകള്‍ ആ കുഞ്ഞുങ്ങളെക്കുറിച്ച് കഥകള്‍ കെട്ടിയുണ്ടാക്കിപ്പറയുന്ന മത്സരത്തില്‍.

ചുരം കയറുന്ന ബസ്സിനെ തട്ടിക്കൊണ്ടുപോവുന്നു
പഴുത്തചക്കയുടെ മണമുള്ള കാട്.
52 പേര്‍ ഇരിക്കുന്നു.
42 പേര്‍ നില്‍ക്കുന്നു.
കാട് രണ്ടു കൈകള്‍ കൊണ്ട്
ബസ്സിനെ വാരിയെടുക്കുന്നു.
എല്ലാവരും
പഴുത്ത ചക്കയുടെ മണമുള്ള കാട്
ഈമ്പാന്‍ തുടങ്ങുകയാണ്.
പച്ചനിറത്തിലുള്ള മുള്ളുകളെ പിന്നിട്ട്
വെള്ളനിറത്തിലുള്ള മടലുകളെ പിന്നിട്ട്
സ്വര്‍ണനിറമുള്ള ചുളകളിലേക്ക്
ആടിയാടി വീഴുകയാണ്.
ചുണ്ടുകളിലൂടെ തേനൊലിക്കുകയാണ്.
വിളഞ്ഞിപറ്റിയ കൈകള്‍
ഒട്ടിച്ചൊട്ടിച്ച് കളിക്കുകയാണ്.
ഒട്ടുന്ന ചുണ്ടുകളെ തുറന്നും അടച്ചും രസിക്കയാണ്.
തേനൊലിക്കുകയാണ്.
ബസ്സില്‍ ചവിണിയും മടലും നിറയുകയാണ്.
തേനില്‍ വഴുതിവീഴുകയാണ്.
മഴ പെയ്തതിന്റെ നനവുമണ്ണില്‍

ഈച്ചകള്‍ പറക്കുകയാണ്.
പഴുത്ത ചക്കയുടെ മണം ഒരു ചക്കയാണ്,
ചീഞ്ഞ ഇലകളാണ്,
നനഞ്ഞ മണ്ണാണ്,
സ്വര്‍ണനിറമാണ്,
ഒരു ചക്ക നിറയെകണ്ണീച്ചകളാണ്.
എല്ലാവരും കണ്ണീച്ചകളെ ആട്ടുന്ന തിരക്കിലാണ്.

പഴുത്ത ചക്കയുടെ മണമുള്ള കാട്
ഒരു തെളിവുകളും അവശേഷിക്കാത്ത വിധം
തട്ടിക്കൊണ്ടുപോയി ചുരത്തില്‍ നിന്നൊരു ബസ്സിനെ.
അത് ബസ്സിനെ രണ്ടുകൈകളാല്‍ വാരിയെടുത്ത്
ഉമ്മവെച്ചുകൊണ്ടിരുന്നു.
ബസ്സില്‍ നിന്ന് ചക്കയുടെ മണമുള്ള കാട്ടിലേക്ക്
ഡ്രൈവര്‍ ഒരു പെരുമ്പാമ്പായി ചാടി
അത്തിമരത്തിലേക്ക് കയറിപ്പോയി
കണ്ടക്ടര്‍ പണസഞ്ചിയും ടിക്കറ്റ്പലകയും വലിച്ചെറിഞ്ഞ്
ഒരു കാക്കയായി പുറത്തേക്ക് പറന്നു.
സ്ത്രീകളുടെ സീറ്റില്‍ നിന്ന്
കുറേ മാനുകള്‍ ചാടിപ്പോയി.
പിന്‍‌സീറ്റിലെ ആ മീശക്കാരന്‍ അല്പം മുന്‍പ്
ഒരു കരിമ്പുലിയായി ജനല്‍ വഴി ചാടിയോടി.
കണ്ടക്ടറുടെ മുന്‍പിലെ സീറ്റിലിരുന്ന
രണ്ടു കൊച്ചുപെണ്‍കുട്ടികള്‍
കാടുമുഴക്കിക്കിളികളായി
അവരുടെ നീണ്ട വെളുത്ത തലമുടി റിബണ്‍
പിന്നിലേക്ക് വീശിക്കൊണ്ട്
ഓട്ടുമണിയൊച്ചയുണ്ടാക്കിപ്പറന്നു.
കുരങ്ങുകളും അണ്ണാന്മാരും തത്തകളുമായി
ആളുകള്‍ പുറത്തേക്ക് തെറിച്ചുകൊണ്ടിരുന്നു.
ഒരു മുത്തശ്ശി തോട്ടുവക്കത്തേക്ക്
വെള്ളിലച്ചെടിയായി നടന്നുപോയി.
മരങ്ങളും ചെടികളും ശലഭങ്ങളുമായി
ആ ബസ്സ് കാടിനകത്ത് വിലയിച്ചു.
പുറപ്പെട്ട വീടുകളില്‍ നിന്നും

എത്തേണ്ടഇടങ്ങളില്‍ നിന്നും
വിളിച്ചുകൊണ്ടിരുന്നവര്‍ക്ക്
ഒരേ മറുപടി:
നിങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന സബ്സ്ക്രൈബര്‍
ഇപ്പോള്‍ പരിധിക്കു പുറത്താണ്.

പഴുത്ത ചക്കയുടെ മണമുള്ള കാട്
ഇപ്പോള്‍ മറ്റൊരു ബസ്സിനെ സമീപിക്കുകയാണ്.
നിങ്ങള്‍ ആ ബസ്സില്‍ത്തന്നെയല്ലേ
ചുരം കയറിക്കൊണ്ടിരിക്കുന്നത്?
-----------------------------------------------------

Sunday, May 17, 2015

ചേട്ടയുടെ മുല / കൽപ്പറ്റ നാരായണൻ


എന്ത് വന്നാലും
എണീക്കാനാവാത്ത
ഒരിരിപ്പുണ്ട്.
തടയാൻ ത്രാണിയുള്ളവർ
ആ ഇരിപ്പിലല്ലേ
എന്നുറപ്പ് വരുത്തിയേ
ആപത്ത് കുരുക്കുകളുമായി പുറപ്പെടൂ.
ആ ഇരിപ്പിൽ
എനിക്കെന്റെ മകളെ നഷ്ടപ്പെട്ടു.
ഉണങ്ങിയ തെങ്ങോല
കിണറ്റിൽ വീണതാവും
വക്കത്ത് കാക്കയിരുന്നപ്പോൾ
നിറതൊട്ടി മറിഞ്ഞതാവും
ഞാൻ അമർന്നിരുന്നു.
വെള്ളത്തിൽ
ഉണ്ണിക്കുംഭയുമായി
കമിഴ്ന്ന് പൊന്തിക്കിടന്ന
പന്ത്രണ്ട് വയസ്സുള്ള ഉടൽ
അപ്പോൾ മുതൽ
എന്റെ നേരെ കൈനീട്ടി
ഞാൻ നീട്ടുമ്പോൾ കൈ വലിച്ച്
കളിക്കുന്നു.
അയലത്തെ സമപ്രായക്കാരി
നിഷ്ക്കർഷയോടെ സാരിയുടുത്ത ദിവസം
അതേ സാരി വാരിവലിച്ചുടുത്ത്
അടച്ചിട്ട വാതിലിലൂടെ
ഇരവിലവളകത്ത് വരുന്നു
എത്തുമായിരുന്നിടങ്ങളിൽ നിന്ന്
പുതിയ പുതിയ വിശേഷങ്ങളുമായി
പറഞ്ഞു മതിയാവാത്ത ഒച്ചയിൽ വിളിക്കുന്നു.
എന്നിട്ടും മതിവരാതെ
എന്നെപ്പോലും കബളിപ്പിച്ച്
ചിലപ്പോൾ ഞാനതേയിരിപ്പിൽ.
വിനാശത്തിന്റെ
വിരുന്നുമുറിയിലെ
സുഖം മുറ്റിയ ഇരിപ്പിൽ.
ശേഷിച്ചതും കൂടി
നഷ്ടപ്പെടണ്ടേ!
ചേട്ടയുടെ മുലയിൽ നിന്ന്
മുഖമെടുക്കാനാവില്ല.
========================

അത്യാനന്ദം /വൈലോപ്പിള്ളിൽ ശ്രീധരമേനോൻ


പുസ്തകം മറിച്ചു ഞാൻ
കിടക്കെ,യരികത്തു
മെത്തയിലിരുന്നു നീ
പുഞ്ചിരിച്ചെന്നോടോതി:

'ഞാനൊന്നു ചോദിക്കട്ടെ,
നാമൊത്തു ചേർന്നി,ട്ടേറ്റ-
മാനന്ദം ഭവാൻ കണ്ട-
തേതൊരു മുഹൂർത്തത്തിൽ?'
അലസം പറഞ്ഞു ഞാൻ,
'എപ്പൊഴും' 'അതു പറ്റി,-
ല്ലനവദ്യമാനന്ദ-
മാസ്വദിച്ചതാ,ണെപ്പോൾ?'
സാവധാനമായ്‌ ചൊന്നേൻ,
ശരിയാ,ണൊരു മുവ്വാ-
ണ്ടായ്‌ വരും,മിഥുനത്തിൽ
പാതിരാവിനുശേഷം
ഇടിയും കൊടുങ്കാറ്റും
മാരിയുമുലകത്തെ-
ക്കിടിലം കൊള്ളിച്ചുഗ്രം
വേരോടെയുലയ്ക്കുമ്പോൾ
ഉണർന്നു കിടന്നു ഞാൻ
വലംകൈപ്പടമൊരു
കുനുന്തു ചിറകുപോ-
ലെൻ മാറിലണച്ചു നീ
ശ്വസിച്ചൂ ശാന്തം ഗാഢ-
നിദ്രയിൽ;പുറത്തട്ട-
ഹസിച്ചു ഭൂതങ്ങൾ ത-
ന്നുന്മാദം തകർക്കവേ,
ഇക്കിടക്കയിൽ കൂട്ടിൽ
കിളിക്കുട്ടികൾ പോലെ
നിഷ്കളങ്കമായ്‌ സ്നേഹ-
വിശ്വാസ നറും ചൂടു
പകർന്നു കിടന്നു നാം,
പ്രകൃതിക്ഷോഭത്തിന്റെ
പകയേശാതേ സ്വസ്ഥം,
സംതൃപ്തം സുരക്ഷിതം.
പറഞ്ഞേ,നാരോടെന്നി-
ല്ലാതെ ഞാൻ കൃതജ്ഞത-
യറിഞ്ഞേനാത്മൈക്യം,ഞാ-
നഭയ,മത്യാനന്ദം.
ചിരിച്ചു കൊണ്ടേ കൊഞ്ചീ,
'പാവമേ പാവം!' നീ,യെൻ-
ശിരസ്സു മാറിൽച്ചേർത്തു
തഴുകീ മന്ദം മന്ദം.
----------------------------------

Saturday, May 16, 2015

മിണ്ടാപ്രാണി / വീരാന്‍കുട്ടി


ചത്തവര്‍ എഴുന്നേറ്റുവരില്ലെന്ന ഉറപ്പ്
വലിയ സൗകര്യം തന്നെ
അവരോട് എന്ത് ഉപേക്ഷയും കാട്ടാം
കമാന്നൊരക്ഷരം ചോദിക്കില്ല.
മോര്‍ച്ചറിയില്‍ ചുറ്റിക വെച്ച് തലയോട്ടി തകര്‍ക്കുന്നയാള്‍ക്ക്
അതൊരു മനുഷ്യന്‍റേതാണെന്ന വിചാരമുണ്ടോ?
ക്വാറിയില്‍ മെറ്റലടിക്കുന്ന
പയ്യനു കാണും
അതിനേക്കാള്‍ ശ്രദ്ധ,അലിവ്.
തലച്ചോറും കരളുമെല്ലാം
വാരി വയറ്റിലിട്ട്
തുന്നിക്കെട്ടുന്നതു കാണണം
സ്കൂള്‍ കുട്ടികള്‍ അതിലും നന്നായി
കീറിയ പന്ത് തുന്നും.
നിരാലംബരെ ആര്‍ക്ക് എന്താണ് ചെയ്തുകൂടാത്തത്?
മുറ്റത്തെ പന്തല്‍ കണ്ടാലറിയാം
മരിച്ച വീടിനെ.
പഴകി നരച്ച,ചെറിയ ഒരു താര്‍പ്പായ
ആരെങ്കിലും കൊണ്ടുവരും
ഏണും കോണുമൊക്കാതെ
വലിച്ചുകെട്ടിപ്പോകും മറ്റൊരാള്‍.
ചോദിക്കേണ്ടയാള്‍ ഇപ്പോള്‍
ഇല്ലല്ലോ എന്ന ധൈര്യത്തിലാണ്
കുട്ടികളുടെ കളിപ്പന്തല്‍
ഇതിനേക്കാള്‍ എത്ര ഭേദം!
ചമഞ്ഞു കിടക്കാനുള്ള
അവസാന അവസരമായിരുന്നില്ലേ?
രണ്ടു കഷ്ണം വെള്ളയില്‍
അത് തീര്‍ത്തു കളഞ്ഞു.
കല്യാണത്തിന് എന്തുമാത്രം
ചമയങ്ങളായിരുന്നു!
വീട്ടില്‍ വരുന്നവരെ
സല്‍ക്കരിച്ചല്ലാതെ വിടുമായിരുന്നില്ല.
എന്നിട്ടെന്ത്?
അവസാനമായി ഒന്നു കാണാന്‍ വന്നവര്‍ക്ക്
തുള്ളിവെള്ളം കൊടുത്തില്ല
ഒന്നിരിക്കാന്‍ പറഞ്ഞില്ല.
കുഴി വെട്ടുമ്പോള്‍
ഒന്നു തിരിഞ്ഞു കിടക്കാനുള്ള
തുറസ്സെങ്കിലും വെച്ചാലെന്ത്?
എത്ര കാലത്തേക്കുള്ള കിടപ്പാണെന്നാര്‍ക്കറിയാം?
എന്നാല്‍
പോയ്ക്കിട്ടിയല്ലോ എന്ന ആശ്വാസം
പായസം വിളമ്പിത്തന്നെ ആഘോഷിക്കും
അടിയന്തിരത്തിന്‍റെ അന്ന്.
അരുതെന്ന് അയാള്‍ വാശിവെച്ചതൊക്കെയും
അയാളുടെ പേരില്‍ ചെയ്യുന്നതിന്‍റെ
തിരക്കിലാണേവരും.
വെറുതെയല്ല മരിച്ചവര്‍
തിരിച്ചു വരാത്തത്!
-----------------------------------------------

Thursday, May 14, 2015

മരിച്ചവന്റെ ഓർമ്മപ്പുസ്തകം / ഹൻലല്ലത്ത്

മരിച്ചവന്റെ ഓര്മ്മ ദിനത്തിൽ
അവനിഷ്ടമുള്ള ഭക്ഷണമോ
ഇഷ്ടമുള്ള നിറങ്ങളോ
ഇഷ്ടമുള്ള പാട്ടുകളോ
ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ

വെറുപ്പിനെക്കാൾ
വെറുത്തു പോയ
ചില ചിരികളിൽ
അവന്റെ ഓര്മ്മ
പല്ലിടയിൽ കുടുങ്ങും

ഇട്ടേച്ച് പോയ കടങ്ങളെ
പൂർത്തിയാക്കാത്ത
വീടു പണിയെ
കൊടുക്കാമെന്നേറ്റ
സ്ത്രീധന ബാക്കിയെ
വാക്കത്തി വാക്കുകളാൽ
മുറിച്ച് മുറിച്ച്....

പൊട്ടിപ്പോയ കളിപ്പാട്ടങ്ങളിൽ
പാതി നിറുത്തിയ കഥയിൽ
തരാമെന്നേറ്റ സമ്മാനങ്ങളിൽ
ഒരു കുട്ടി...

ആരും സ്നേഹിക്കാനില്ലാത്ത
കുഴിമാടം
ഓരോ വസന്തത്തിലും
മച്ചിയുടെ അടിവയറ് പോലെ
തുടിക്കും

നെഞ്ചിലേക്ക് ഇലകലടർത്തി
മരമതിന്റെ
തണലിനാൽ തലോടും.
കാട്ടു ചെടികൾ
ഓര്മ്മകളെ,
ജീവിച്ചു തീരാത്ത ചിലതിനെ
നീട്ടിനീട്ടി വിളിക്കുന്നുണ്ട്

തിരഞ്ഞു വരാനാളില്ലാത്ത
താഴ്വാരങ്ങളിലേക്ക്
ഓരോ രാവിലും
മണ്ണറ തുറന്ന് യാത്ര പോകുന്നു.

മൂടിപ്പുതച്ച മഞ്ഞു മാറ്റി
താഴ്വാരം
ശിരസ്സിൽ ചുണ്ടു ചേർക്കുന്നു
ഒരാളും ചുംബിക്കാത്ത
കണ്പോളകളെ
ഇക്കിളിപ്പെടുത്തുന്നു.

രാത്രി തീർന്നു പോകല്ലേയെന്ന്
നെഞ്ചിടിപ്പോടെ
ഓടിക്കൊണ്ടേയിരിക്കുന്നു.

ഒരിക്കലും കേട്ടിട്ടില്ലാത്ത
വിദൂര ഗ്രാമങ്ങളിലേക്ക്
എത്തിപ്പെടും മുമ്പേ
ക്രൂരമായ ചിരിയോടെ
വെളിച്ചം കോരിയൊഴിച്ച്
രാത്രി, കടന്നു കളയുന്നു.

ഏകാകിയുടെ
ഗാനങ്ങളിൽ
മരണത്തിന്റെ തണുപ്പ്.
തൊട്ടു നോക്കൂ
മടുപ്പ് പുതച്ച് മരണമുറങ്ങുന്നു

നെഞ്ചിലാകെ
വിരലോടിച്ച് രസിക്കുന്നു
ആരും കൊതിക്കുന്ന
നീലക്കണ്ണുള്ള മരണം

നോക്കൂ
വേരടർന്നുപോയ മരച്ചുവട്ടിൽ
നഷ്ടപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളെ
കാത്തു കാത്ത്
ഒരു പെണ്‍കുട്ടി

ഓരോ വാക്കിലും
മണ്ണിനടിയിൽ നോവും
നോവിൽ ചൂട് പകർന്ന്
ദൂരെ ദൂരെ
അവന്റെ ഓർമ്മയിൽ
ഒരുവൾ മാത്രം കരയും

കരയാൻ മാത്രമൊന്നും
പറഞ്ഞില്ലല്ലോയെന്ന്
ഒരു നെഞ്ച് നോവുമ്പോഴും
കുഴിമാടം തിരഞ്ഞു തിരഞ്ഞ്
ജീവിതത്തെ
വകഞ്ഞു മാറ്റുകയാവും
ഒരേ ഒരുവൾ....

അന്നേരമാകും
മരിച്ചിട്ടും
മരിക്കാൻ കൊതിച്ച് പോകുന്നത് .
------------------------------------------

രോഗം / സച്ചിദാനന്ദന്‍



ഞാന്‍ എന്റെ രോഗവും ചുമന്ന്
അനേകം വൈദ്യന്മാരെ കണ്ടു
ഒരാള്‍ക്കും അതിനു പേരിടാനായില്ല .
ഒന്നാമന്‍ പറഞ്ഞു :
'തകരാറ് ഹൃദയത്തിനാണ്
സ്നേഹം ലഭിക്കാത്തതാണു കാരണം.
സ്നേഹം ധാരാളമുള്ള പച്ചക്കറികള്‍ കഴിക്കണം '
രണ്ടാമന്‍ പറഞ്ഞു :
' തകരാറ് തലച്ചോറിനാണ്
ഓര്‍മ്മക്കുറവാണു കാരണം.
ഓര്‍മ്മ ധാരാളമുള്ള മൃഗങ്ങളുടെ
സൂപ്പുകള്‍ കഴിക്കണം '
മൂന്നാമന്‍ പറഞ്ഞു:
'തകരാറ് ഉദരത്തിനാണ്
അഗ്നിമാന്ദ്യമാണു കാരണം.
അഗ്നി ധാരാളമുള്ള വാക്കുകള്‍ കഴിക്കണം'
ഞാന്‍ എല്ലാം ചെയ്തുനോക്കി.
രോഗം വര്ദ്ധിച്ചതേയുള്ളൂ.
ലക്ഷണങ്ങള്‍ കേട്ട അഷ്ടവൈദ്യന്‍ പറഞ്ഞു:
' ഇതെല്ലം ജീവിതത്തിന്റെ ലക്ഷണങ്ങളാണ്
രോഗി ജീവിച്ചിരിക്കുന്നു '
ലക്ഷണങ്ങള്‍ കേട്ട അപ്പോത്തിക്കരി പറഞ്ഞു:
' ഇതെല്ലാം മരണത്തിന്റെ ലക്ഷണങ്ങളാണ്
രോഗിയെ മറവു ചെയ്യാം '
ഇപ്പോള്‍
സൂര്യനുദിക്കുമ്പോള്‍ ഞാന്‍ മരിക്കുന്നു
തണുത്ത ഉടലും നിലച്ച ഹൃദയവുമായി
ഞാന്‍ നരകത്തിന്റെ തെരുവുകളിലൂടെ
നടക്കുകയും സ്വര്‍ഗ്ഗത്തിന്റെ ഭാഷ
സംസാരിക്കുകയും ചെയ്യുന്നു,
ചന്ദ്രനുദിക്കുമ്പോള്‍ ഞാന്‍ ജീവിക്കുന്നു
ഊഷ്മളമായ ഉത്കണ്ഠകളും
സ്പന്ദിക്കുന്ന സ്വപ്നങ്ങളുമായി
ഞാന്‍ ഭൂമിയിലൂടെ നടക്കുന്നു ;
യുവാക്കളുടെ ചോര തേടി,
എനിക്കു ജീവിക്കാവുന്ന
പകയില്ലാത്ത ഒരു പകലുണ്ടാക്കാന്‍
ഏവര്‍ക്കും ജീവിക്കാവുന്ന
രോഗമില്ലാത്ത ഒരു ഭൂമിയുണ്ടാക്കാന്‍ .

-------------------------------------------------

തനിച്ചല്ല / സുഗതകുമാരി


അരണ്ടവെട്ടത്തിൽ,മഴ കഴിഞ്ഞുള്ളോ-
രിരുണ്ട മങ്ങിയ നനവിൽ,അന്തിതൻ
നിഴലിൽ ഞാനിങ്ങു തനിച്ചിരിക്കുന്നു.

തനിച്ചോ? ചുറ്റുംവന്നിരിക്കയാണെന്നെ-
ക്കരച്ചിലിൽ മുക്കിത്തനിച്ചാക്കിപ്പോയോർ.
തിടുക്കിലിന്നലെയിറങ്ങിപ്പോയോരെ-
ന്നുടപ്പിറപ്പെന്നെ തഴുകി നിൽക്കുന്നു.
അടുത്തുനിൽക്കുന്നു പ്രസന്നനായെന്റെ-
യനുജൻ, ചുണ്ടത്തു ചിരി മായാത്തവൻ.
വിടില്ലെന്നെൻ കരം പിടിക്കുന്നു പ്രിയൻ
മടിയിലോടിവന്നിരിക്കുന്നു മകൻ.
നെറുകയിലുമ്മ തരികയാണമ്മ
കവിത മൂളിക്കൊണ്ടരികിലുണ്ടച്ഛൻ.
ശിരസ്സിൽ കൈ വെയ്പ്പൂ ഗുരുക്കന്മാർ, നിന്നു
ചിരിക്കുന്നു വിട്ടുപിരിഞ്ഞ കൂട്ടുകാർ.
കടലിരമ്പം പോൽ ഗഭീരമെങ്കിലും
ഇടവിടാതെ ഞാൻ തിരിച്ചറിയുന്നു
അവരുടെ പ്രിയസ്വരങ്ങൾ, സ്പർശങ്ങൾ
അവരെൻ നെഞ്ചിലുമുയിരിലും ചുറ്റി
നിറഞ്ഞു നിൽക്കുമീ തണുത്ത സന്ധ്യയിൽ
വിരഹത്താലെല്ലാം ചുടുന്ന സന്ധ്യയിൽ
കരയലില്ലാതെ പിരിയലില്ലാതെ
അവരെത്തൊട്ടുകൊണ്ടിരിക്കയാണു ഞാൻ.
-------------------------------------------------

Sunday, May 10, 2015

അമ്മയെ കുളിപ്പിക്കുമ്പോള്‍ / സാവിത്രി രാജീവന്‍



അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ
കരുതല്‍ ‍വേണം.
ഉടല്‍ കയ്യില്‍ നിന്ന് വഴുതരുത്.
ഇളം ചൂടായിരിക്കണം വെള്ളത്തിന്.
കാലം നേര്‍പ്പിച്ച
ആ ഉടല്‍
കഠിന മണങ്ങള്‍ പരത്തുന്ന
സോപ്പുലായനികൊണ്ട് പതയ്ക്കരുത്.
കണ്ണുകള്‍ നീറ്റരുത്.
ഒരിക്കല്‍
നിന്നെ കുളിപ്പിച്ചൊരുക്കിയ
അമ്മയുടെ കൈകളില്‍
അന്ന് നീ കിലുക്കിക്കളിച്ച വളകള്‍ കാണില്ല.
അവയുടെ ചിരിയൊച്ചയും.
നിന്റെ ഇളം കടിയേറ്റ പഴയ മോതിരം
ആ വിരലില്‍ നിന്ന് എന്നേ വീണുപോയിരിക്കും.
എന്നാല്‍
ഇപ്പോള്‍ അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ എണ്ണമില്ലാത്ത ഞൊറിവളകള്‍!
ഓര്‍മ്മകള്‍ കൊണ്ട് തിളങ്ങുന്നവ
ഏഴോ,എഴുപതോ, എഴായിരമോ
അതില് നിറഭേദങ്ങള്‍?
എണ്ണാന്‍ മിനക്കെടേണ്ട
കണ്ണടച്ച്
ഇളം ചൂടുവെള്ളം വീണ്
പതുപതുത്ത ആ മൃദുശരീരം
തൊട്ടുതലോടിയിരിക്കുക
അപ്പോള്‍
ഓര്‍മ്മകള്‍ തിങ്ങി ഞെരുങ്ങിയ
ആ ചുളിവുകള്‍ നിവര്‍ന്നു തുടങ്ങും
അമ്മ പതുക്കെ കൈകള്‍ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ച് തുടങ്ങും
എണ്ണയിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞു വീണുകൊണ്ടേയിരിക്കും.
അപ്പോള്‍
അമ്മ നിനക്ക് തന്ന ഉമ്മകളിലൊന്ന്
അമ്മയ്ക്ക് പകരം നല്കുക.
അമ്മയെ കുളിപ്പിക്കുമ്പോള്‍
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്നപോലെ....
---------------------------------------------

Friday, May 8, 2015

അഡോണിസിന് സസ്നേഹം / ഒ.എന്‍.വി കുറുപ്പ്‌



അഡോണിസ്! പ്രവാസിയാം
കവേ! നിൻ സ്വന്തം നാടെ-
ന്തകലെ! എന്നാലുമീ
ചക്രവാളങ്ങളോട്
പാടുക! അവയേറ്റെ-
‌ടുക്കും നിന്നാത്മാവിന്റെ
ഗീതികൾ-വിദൂരമാം
നാടുകളവകേൾക്കും!
നൂറന്യമൊഴികളിൽ
തപിച്ചുറഞ്ഞിട്ടവ
ദൂരമാം ദിശകളിൽ
മേഘങ്ങളായിപ്പാടും!
'മാറ്റുവിൻ ചട്ടങ്ങളെ"-
യെന്നതിൻ പൊരുൾ മുല്ല-
പ്പൂക്കൾ വാറ്റിയൊരത്തർ-
മണമായ്‌പ്പരന്നിടും!
തൻപിതാമഹർ നട്ട
പൊന്നൊലീവുദ്യാനങ്ങൾ,
മുന്തിരിത്തോട്ടങ്ങളും
ചെന്നായ്‌ക്കൾ കൈയേറുന്നു
അരുമപ്പെങ്ങന്മാരും
അവർ തൻ പൈതങ്ങളും
അഭയമില്ലാതെങ്ങു-
മുഴറിപ്പായുന്നതും,
ഒരു സൂകരത്തിനെ-
യെന്നപോലീ ഭൂമിയെ
ഒരുപറ്റം പേർ ശ്വാസം
മുട്ടിച്ചുകൊല്ലുന്നതും,
സർവ്വവും സഹിക്കുന്ന
ഭൂമിതൻ ദുഃഖംകണ്ടു
സർവസാക്ഷിയും ധർമ്മ-
രോഷത്താൽ ജ്വലിപ്പതും.
മൂകസാക്ഷിയായ് കണ്ടു
നില്ക്കുവാനരുതാതെ
നീ കടൽപ്പക്ഷിപോലെ
ചീറിപ്പാഞ്ഞുഴറുന്നു!
ഞങ്ങൾക്ക് സ്വാതന്ത്ര്യമ-
ന്ത്രാക്ഷരമോതിത്തന്ന
ഞങ്ങൾതൻ കവി
ജാതനായൊരീ കടൽക്കരെ
വന്നിരിക്കുക! ഒരു
നിമിഷം പങ്കിട്ടീടാം
മണ്ണിനെ, മനുഷ്യനെ
മുൻനിറുത്തുമുൽക്കണ്ഠകൾ!
ഇക്കാട്ടു പൊന്തയ്ക്കുള്ളിൽ
മൂളുന്ന കുരുവിയും
കൊക്കിന്റെ സൂചീമുന-
യാലിരുൾ കീറീടുന്നു!
അഡോണിസ്! പ്രവാസിയാ...
കവേ, യീതീരത്തുനി-
ന്നകലെ ചക്രവാള-
ത്തോടിനിയൊന്നുപാടൂ!
ഏതൊരു നാടും നിന്റെ
നാ,ടെവിടെയും നിന്റെ
ഭ്രാതാക്കൾ; ഇവിടെയീ-
ഞങ്ങളുമെന്നോർക്കുക!

--------------------------------

കാല്‍പ്പനികമല്ലാത്ത പൂച്ച / രേഷ്മ നാരായണൻ



നിങ്ങളും
ചില നായകളും
കരുതിയിരിക്കുന്ന പോലെ
പൂച്ച ഒരേകാധിപതിയല്ല
ഇരപിടുത്തം പോലും
തൊഴിലാക്കേണ്ടി വന്ന
ഒരടിമയാണത്

നിങ്ങളും
ചില ബുദ്ധിജീവികളും
വാദിക്കുന്നത് പോലെ
അതിന്‍റെ കണ്ണില്‍ തിളങ്ങുന്നത്
കാടല്ല
എപ്പോള്‍ വേണമെങ്കിലും
കെണിയില്‍ പെടുത്തിയെക്കാവുന്ന
ഒരു മണിയൊച്ചയോര്‍ത്തുള്ള
പിടച്ചിലാണ്
നിങ്ങളും
ചില കള്ളനാണയങ്ങളും
ആക്ഷേപിക്കുന്നത് പോലെ
പാതിരാത്രികളില്‍
അത് കരയുന്നത്
പ്രേതസാന്നിധ്യം കൊണ്ടല്ല
കയ്യകലത്തില്‍ നിന്ന്
രക്ഷപ്പെട്ടു പോയ
ഒരെലിയോടുള്ള
യാചനകളാണത്
നിങ്ങളും
ചില രാത്രിഞ്ചരന്മാരും
കല്പിച്ചുകൊടുത്ത പോലെ
അതിന്
അത്ര കടുത്ത
കാഴ്ച്ചയൊന്നുമില്ല
എന്തെങ്കിലും കാണാനുള്ള
തുറിച്ചുനോട്ടങ്ങള്‍
ദീര്‍ഘദര്‍ശനങ്ങളായി
വ്യാഖ്യാനിക്കപ്പെട്ടതാണ്
നിങ്ങളും
ചില വീട്ടമ്മമാരും
കുറ്റപ്പെടുത്തുന്നത് പോലെ
അത് മോഷ്ടിക്കാറൊന്നുമില്ല
അടച്ചുവെച്ചത്
തുറന്നുനോക്കാനുള്ള
ബാലിശമായ
കൌതുകമാണത്
നിങ്ങളും
ചില ഒളിഞ്ഞുനോട്ടക്കാരും
പരിഹസിക്കുന്നത് പോലെ
അത് പതുങ്ങിനടക്കുന്നതല്ല
അതിന്‍റെ
പകല്‍നടത്തങ്ങളെ
നിങ്ങള്‍ പരിഗണിക്കാത്തതിനാല്‍
തോന്നുന്നതാണ്
നിങ്ങളും
ചില പിടിക്കപ്പെട്ട കള്ളന്മാരും
അസൂയപ്പെടുന്ന പോലെ
ഓരോ വീഴ്ച്ചയും
നാലുകാലില്‍ ആകുന്നത്
സാമര്‍ത്ഥ്യം കൊണ്ടല്ല
വീഴുന്നു എന്ന് പോലും
നിങ്ങളോര്‍ക്കാത്തതിന്‍റെ
നീരസമാണതിന്
നിങ്ങളും
പിന്നെ ഞാനുമൊക്കെ
വിശ്വസിക്കുന്നത് പോലെ
പൂച്ച
ഒരു പൂച്ചയൊന്നുമല്ല
പൂച്ചയാകേണ്ടി വന്നതിനാല്‍ മാത്രം
പൂച്ചയായിപ്പോയ
ഒരു പൂച്ചയാണത്
---------------------------------------

Wednesday, May 6, 2015

അമ്മമ്മ / വിഷ്ണു പ്രസാദ്


നിലാവല്ല,കഴിഞ്ഞ വേനല്‍ക്ക് മരിച്ചുപോയ
മുകളിലെ വീട്ടിലെ അമ്മമ്മയാണ്
ഈ കുന്നുകള്‍ക്കിടയിലേക്ക് ഇറങ്ങിവരുന്നത്.
ആകെ വെളിച്ചമാണ് .
എങ്കിലും ആദരസൂചകമായ ഒരു നിശ്ശബ്ദത
പരിപാലിക്കുന്നുണ്ട് മരങ്ങള്‍.
മിന്നാമിനുങ്ങുകളല്ല,
അമ്മമ്മയുടെ കൈകളിലെ മോതിരങ്ങള്‍
പ്ലാവുകള്‍ എല്ലാ വിരലുകളിലും
മാറ്റിമാറ്റിയിട്ട് എന്നെ കാണിക്കുകയാണ്
തൊടിയില്‍ പുതുതായി കുഴിച്ച കുളത്തില്‍
അമ്മമ്മ  ഇറങ്ങിക്കുളിച്ച്
മിന്നാമിനുങ്ങുകളുടെ കൂടെ
കൈതകളുടെയും കവുങ്ങുകളുടെയും ഇടയിലൂടെ
കുന്നുകയറിപ്പോവുകയാണ്.

അമ്മമ്മയുടെ വീടുണ്ട് അവിടെ ഇരുട്ടില്‍ കുന്നിന്‍‌പുറത്ത്.
അമ്മമ്മ തൊടിയില്‍ ഉറങ്ങാന്‍ തുടങ്ങിയതില്‍ പിന്നെ
ആരും ഉറങ്ങിയിട്ടില്ല അതിന്റെ മുറികളില്‍.
വീടിനു മുന്നിലെ തൊടിയില്‍ അമ്മമ്മ ഒറ്റയ്ക്ക് നടക്കുന്നു
മുറുക്കാന്‍ പൊതിയഴിച്ച് ചവയ്ക്കുന്നു
തൂങ്ങിയ കാതുകളിലെ വളയമെന്ന്
ഒരു ചന്ദ്രന്‍ ആടിത്തുടങ്ങുന്നു.
നീണ്ട കാതുകള്‍
നീണ്ട നീണ്ട കാതുകള്‍
എല്ലായിടത്തു നിന്നും ഇറങ്ങിവന്ന്
അതിന്റെ തണുത്ത അറ്റം എന്നെ മുട്ടുന്നു.
അത്രയും പാവം പിടിച്ച ഉണങ്ങിയ വിരലുകള്‍
എന്നെ തലോടിക്കൊണ്ടിരിക്കുന്നു.
ഉറങ്ങിക്കൂടേ?
എന്തിനാണ് പുറത്തുവന്നിരിക്കുന്നതെന്ന് ചോദിക്കുന്നു.
ഉറങ്ങുന്നു.
അതിനിടയില്‍ വീടിനു മുകളിലേക്ക് പടര്‍ന്നുപിടിച്ച
വള്ളിപ്പന്തലില്‍ ഇലകള്‍ക്കിടയിലൂടെ
ഒരു മിന്നാമിനുങ്ങായ്
ഞാന്‍ പറന്നുപോകുന്നു...
---------------------------------------------------

Tuesday, May 5, 2015

ഡാഡി ഒരു ചോക്ലേറ്റായിരുന്നു /എം.ആര്‍.അനിലന്‍


അടി മുതൽ മുടി വരെ
ഡാഡി
ഒരു ചോക്ലേറ്റായിരുന്നു,
കൊക്കോപ്പൊടിയുടെ മണം പൊഴിക്കുന്ന
സ്വർണ്ണക്കൂടിനുള്ളിൽ പൊതിഞ്ഞുവെച്ച
ഒരു ചോക്ലേറ്റ്.

ഒറ്റയ്ക്കിരിക്കുമ്പൊൾ
ഉണ്ണി നുണഞ്ഞു തീർക്കും
രുചികരം ഡാഡിയുടെ വിരലുകൾ
ഹൃദയം, കരൾ ,
തലയോട്ടിയിൽ ഒളിച്ചു പാർപ്പിക്കുന്ന സ്വപ്നങ്ങൾ
ഒക്കെ
പകലിൽ
എവിടെയെല്ലാമോ അലഞ്ഞുതിരിഞ്ഞ്
അലഞ്ഞു തിരിഞ്ഞ്
പിന്നെയും തിരിഞ്ഞ് തിരിഞ്ഞ്
ഡാഡി മടങ്ങി വരുമ്പോൾ
ഉടലിൽ നിന്ന്
കൊക്കോ പൊടിച്ചുണക്കുന്ന മണം പരക്കും
അപ്പോൾ
ഉണ്ണി സ്നേഹമസൃണമായി കടിച്ചെടുക്കും
ഡാഡിയുടെ ചുണ്ടുകൾ
രാത്രിയാവുമ്പോൾ
തണുത്ത വായുവിൽ
ആകാശം കണ്ടുകിടക്കുന്ന സ്വപ്നശിശിരങ്ങളിൽ
അടിമുതൽ മുടിവരെ
ഡാഡി ഒരു ചോക്ക്ലേറ്റായി മാറും.
ഒടുവിൽ
വർണ്ണക്കടലാസിന്റെ പൊതി
മൂലയിലുപേക്ഷിക്കും
വേലക്കാരി അടിച്ചു വാരും
വേസ്റ്റ് ബാസ്കറ്റ് വീർപ്പുമുട്ടിച്ചുമക്കും
നഗര സഭയുടെ വണ്ടിയിൽ
വിലാപയാത്രയായി കൊണ്ടു പോകും
ഗ്രാമത്തിൽ വെച്ച് ആളുകൾ തടയും
ഇവിടെ വേസ്റ്റുകൾ നിക്ഷേപിക്കരുതെന്ന്
പലതരം കയ്യുകൾ
ചുരുണ്ടു ചുരുണ്ട് ആകാശത്തേയ്ക്കുയരും
അപ്പോൾ ഡാഡി ആരാണെന്ന്
ഡാഡിയുടെ കണ്ണുകളിൽ നിന്നു തന്നെ
അത്ഭുതവള്ളികൾ വളരുവാൻ തുടങ്ങും
അവയുടെ ഇലകളുടെ അറ്റത്ത്
കൊഴിഞ്ഞു വീഴണോ എന്നു പരിഭ്രമിക്കുന്ന
സങ്കടങ്ങളുടെ
മെലിഞ്ഞ
മഞ്ഞുതുള്ളികൾ ഉരുണ്ടു കൂടും
ദൂരെ ദൂരെയിരിക്കുമ്പൊഴും എനിയ്ക്കറിയാം
ഡാഡി കരയില്ല
അടിമുതൽ മുടി വരെ
ഡാഡി ഒരു ചോക്ക്ലേറ്റായിരുന്നു
ഉപ്പുരസമുള്ള കടലിനെ പരിചയപ്പെടുത്താൻ
മറന്നു പോയ
ഒരു രുചി
------------------------------------

അതിരുകൾ / ഷംസ്‌ കീഴാടയിൽ


ഒരു തൂക്കുപാത്രം നിറയെ പായസം
ഒരു സഞ്ചി നിറയെ മാമ്പഴങ്ങൾ
നബീസേന്ന്
വേലിക്കുത്ത്‌ പിടിച്ച്‌ അടുക്കളയിലേക്ക്‌
അമ്മമ്മക്കൊരു നീട്ടി വിളിയുണ്ട്‌.

അടുപ്പിലെ കൊള്ളിയൊന്ന്
നീക്കി വെച്ച്‌ ഉമ്മ
വേലിക്കൽ ഹാജരാവും.
പിന്നെ,
അതിരുകൾ ഇല്ലാതാവും
നാടൊട്ടുക്കും രണ്ടുപേരും ഉലാത്തും
പണ്ടൊക്കെ എന്നു പറഞ്ഞു തുടങ്ങി
തീരാത്ത തീരാത്ത കഥകൾ പറഞ്ഞ്‌
നേരം സന്ധ്യ മയങ്ങും.
'ആ പെണ്ൺ വിളക്കു വെച്ചോ ആവോ'
അമ്മമ്മ വേവലാതിപ്പെടും
വാങ്ക്‌ കൊടുക്കാറായീന്ന്
ഉമ്മ ബേജാറാവും.
ന്നാ ഞാൻ പോട്ടേ ന്ന്
അമ്മമ്മ പിരിയുമ്പോൾ
നിക്കീം മ്മരത്തെ പുളിമ്മല് ത്തെ
പുളിങ്ങ ത്തിരി കൊണ്ടൊയ്ക്കോളീം
ന്നുമ്മ സ്നേഹം പറയും.
നീണ്ട്‌ വളഞ്ഞു പുളഞ്ഞു കിടക്കുന്ന
വേലിയപ്പോൾ ഒരു പുഴയാവും
ഞങ്ങൾ അരുവികളെല്ലാം
ആ പുഴയിൽ ചേരും
അതിൽ ഒരു തോണിയുണ്ടാവും
കളിച്ചും ചിരിച്ചും രണ്ട്‌ ജീവിതങ്ങൾ
തുഴഞ്ഞു പോവും.
ഇപ്പോൾ,
ആരൊക്കെയോ പുഴയിലെ
മണൽ കടത്തി
പുഴ വറ്റി
അതിരുകൾക്കുള്ളിൽ തന്നെ
അരുവികൾ മരിച്ചു വീണു.
ഞാനീ നീരില്ലാ കടവിൽ
വെറും ഒരു തുഴ പിടിച്ചു നിൽപ്പാണ് .
-------------------------------------

അറവ് / ജോയി കെ പട്ടുവം


അറവുശാലയിൽ
ഊഴം കാത്തിരിക്കുന്ന മൃഗത്തിന്
ഒരു സ്വപ്നമുണ്ട്.
വാൾ ഉയരുന്ന നിമിഷത്തിൽ
രക്ഷകനായ് വരുന്നവനെ.

കൊല പവിത്രമാകുന്നത്
കത്തിയുടെ വായ്ത്തല പോലെ
തിളക്കമേറിയ പ്രാർത്ഥനകളിലും..
വേദനയുടെ ആഴങ്ങളിൽ
ചുടുചോരയൊഴുകുമ്പോൾ
അറവുകാരൻ മാറിയാലും
മൃഗം ഒന്നുതന്നെയല്ലേ..
അവസാനശ്വാസത്തിൽ
കാതുകളിൽ മുഴങ്ങിയ
മന്ത്രധ്വനിയുടെ അർത്ഥമെന്തെന്ന്
ചിന്തിക്കാതിരുന്ന മൃഗത്തിന്
പരലോകസുഖം ലഭിക്കാൻ
അതിഥികൾക്ക് ആദ്യം വിളമ്പുക.
 ----------------------------------

Sunday, May 3, 2015

ആകത്തുക / കടത്തനാട്ട്‌ മാധവിയമ്മ


കൂട്ടാം കുറയ്ക്കാം പെരുക്കാം,മന-
സ്സൊത്ത പോൽ നീക്കാം നിരക്കാം
ആകത്തുകയൊന്നു മാറ്റാൻ,പക്ഷെ-
യാകാ,നിനക്കു മനുഷ്യാ!
വിണ്ണിന്നഗാധത താണ്ടാം,പൂർണ-
ചന്ദ്രനിൽ പൊൻ കൊടിനാട്ടാം
മണ്ണിന്റെ മാറു പിളർക്കാം,പുത്തൻ
പൊന്നു വിളയിച്ചെടുക്കാം
ലോകമുരുട്ടിച്ചുരുട്ടി,യൊരു-
നാരങ്ങ പൊലെ പിടിക്കാം.
ശബ്ദതരംഗമൊതുക്കി നീയൊ-
യൊരത്ഭുതലോകമൊരുക്കാം.
നീ മരിച്ചാലുമീമണ്ണിൽ, നിന്റെ
നാദതരംഗം മുഴങ്ങാം.
ഗോളാന്തയാത്രികാ,ആകാ,നിന-
ക്കാകത്തുകയൊന്നു മാറ്റാൻ
ഉള്ളതിലൽപ്പം കുറയ്ക്കാൻ, സ്വതെ-
യുള്ളതിലിത്തിരി കൂട്ടാൻ.
---------------------------------

Wednesday, April 29, 2015

കാലധര്‍മ്മം / ബാലചന്ദ്രന്‍ ചുള്ളിക്കാട്


അങ്ങനെയോരോന്നോരോന്നോര്‍ത്തുകൊണ്ടിരിക്കുമ്പോള്‍
പിന്നെയും പാളീ ചിന്ത കാലധര്‍മ്മത്തിന്‍ നേരേ.


ഉദിച്ചസ്തമിക്കയുമസ്തമിച്ചുദിക്കയും
വിധിച്ചവണ്ണം ചെയ്തുപോരുന്നു തേജസ്സുകള്‍.
ഗുണിച്ചും ഹരിച്ചുമീ നിത്യജീവനലീല
ഗണിക്കാന്‍ കഴിയാതെ പിന്മടങ്ങുന്നൂ ബോധം.

ഇരുട്ടു മുഴങ്ങുന്ന വിസ്മൃതി ഭേദിക്കുവാന്‍
കരുത്തില്ലാത്തൊരിച്ഛാരശ്മിതന്‍ പ്രതിദ്ധ്വനി
കുടിച്ചുമയങ്ങുന്ന ചിത്തഭൂമികള്‍ പോലും
തുടച്ചുനീക്കുന്നതും കാലത്തിന്‍ ശുചിധര്‍മ്മം.

അരവിന്ദനും കാക്കനാടനും വിജയനും
ഭരതന്‍ , പവിത്രനും വിക്ടര്‍ലീനസ്സും ജോണും
കരുണാകരന്‍ , പിന്നെട്ടീയാറും കടമ്മനും
നരേന്ദ്രപ്രസാദുമയ്യപ്പനും മുരളിയും.....

എത്രയെത്രപേരുണ്ടാമങ്ങനെ കുറേക്കാലം
മിത്രബന്ധത്താലെന്റെ ജീവനില്‍ കലര്‍ന്നവര്‍.

കത്തുന്ന മഹാനഗരങ്ങളെ പിന്നില്‍ത്തള്ളി
കത്തുന്ന മഹാസംസ്കാരങ്ങളെപ്പിന്നില്‍ത്തള്ളി
മറ്റൊരു തീരം പൂകാന്‍ ആവിവന്‍തോണിയേറി
മദ്ധ്യധരണ്യാഴിതാണ്ടാന്‍ ശ്രമിച്ച മഹാജനം.

അബ്ധിമദ്ധ്യത്തില്‍ക്കഷ്ടമവരെ മുക്കിക്കൊന്നു
തൃപ്തമായിടും കാലധര്‍മ്മമേ മഹാധര്‍മ്മം !
--------------------------------------------

പോയതിന്‍ ശേഷം / സുഗതകുമാരി




പോയതിന്‍ ശേഷം.,നോക്കൂ
ഞാനുണ്ട്‌ നിലാവുണ്ട്‌
രാവുണ്ട്‌ പകലുണ്ട-
തൊക്കെയും പണ്ടെപ്പോലെ.
വാനത്തു നക്ഷത്രങ്ങളുണ്ട്‌
നമ്മുടെ വീട്ടില്‍
തൂവിളക്കെന്നും കൊളു-
ത്താറുണ്ട്‌ പണ്ടെപ്പോലെ.
പോയതിന്‍ ശേഷം., പൊട്ടി-
ച്ചിരിക്കും നിറതിങ്ക-
ളീയിരുള്‍ മുറ്റത്തിന്നും
പാല്‍ തട്ടി വീഴ്‌ത്താറുണ്ട്‌.
രാമുല്ല പൂക്കാറുണ്ട്‌
കാറ്റുണ്ട്‌,മണമുണ്ടൊ-
രോമനക്കുഞ്ഞിന്‍ വാശി-
ക്കരച്ചില്‍ കേള്‍ക്കാനുണ്ട്‌
ഒക്കെയും പതിവുപോല്‍.
ഊണുണ്ട്‌,കുളിയുണ്ട്‌
പത്രവായനയുണ്ട്‌ പണിയു-
ണ്ടതിഥിക-
ളിപ്പൊഴും വരാറുണ്ട-
തൊക്കെയും പതിവുപോല്‍.
ഒക്കെയും പണ്ടെപ്പോലെ,
എങ്കിലും-നീയില്ലാതെ
അര്‍ത്ഥമില്ലാതെ,തെല്ലു
നനയ്‌ക്കാനാളില്ലാതെ
പൊട്ടിയ പൂച്ചട്ടിയില്‍
പഴയ തുളസിപോല്‍
പട്ടുപോവതുപോലെ
പട്ടുപോയതുപോലെ....
ഒക്കെയും പതിവുപോല്‍,
എങ്കിലുമോര്‍മിക്കുവാ-
നിത്രയും കുറിക്കുന്നേന്‍
ഇളയ യാത്രക്കാരേ
ഇത്തിരി നേരം മാത്രം
കൈകോര്‍ത്തു നടക്കുവാന്‍
ഇത്തിരിയല്ലോ നേരം
കൊതിക്കാന്‍,സ്‌നേഹിക്കാനും.
-------------------------------- 

കമിതാക്കള്‍ / വീരാന്‍കുട്ടി


പാലത്തില്‍ നിന്നും
പുഴയില്‍ പ്രതിബിംബിച്ച
തീവണ്ടിയില്‍
കയറിപ്പറ്റി
രണ്ടു മീനുകള്‍.
വണ്ടി പുഴകടന്ന്
കരയിലെത്തുമ്പോള്‍
ശ്വാസം മുട്ടിത്തുടങ്ങുമെന്ന്
അവരോട്
പറഞ്ഞിരുന്നില്ല
പ്രണയം.
------------------------

പുഴയിലെ നക്ഷത്രം / കുരീപ്പുഴ ശ്രീകുമാര്‍


പുഴയോരത്തൊരു നീർമരുത്‌
മരുതിൻ ചോട്ടിലിരിക്കും കവിയുടെ
ഹൃദയം കണ്ടതു പൂങ്കുരുവി.
കുരുവിക്കുള്ളിൽ സഞ്ചാരിണിയുടെ
മിഴിയിലുടക്കിയ നെൽക്കതിര്
കതിരിന്നരികിൽ കെപീയേസീ
അടയാളത്തിലെയരിവാള്
അരിവാൾത്തുമ്പിൽ നക്ഷത്രം.....
ഇങ്ങനെയോരോന്നാലോചിക്കെ
പുഴയോരത്തുമിരുട്ടെത്തി
ഇരുട്ടിനൊപ്പമൊരുത്തി
അവളെ കൂട്ടിനിരുത്തി
അവളുടെ കണ്ണിൽ
മരുതും കുരുവീം
കതിരും പുഴയും അരിവാളും.
അവളുടെ കണ്ണിൽ നക്ഷത്രം.
കവിയെ കാണാനില്ലിപ്പോൾ
പുഴയിലിറങ്ങീ നക്ഷത്രം
നക്ഷത്രത്തിൻ നെഞ്ചിൽ കവിത
നനയാതങ്ങനെ കത്തുന്നു.
------------------------------------

ഒറ്റമഴത്തുള്ളി / ഡോണ മയൂര


എത്ര ചെഞ്ചോപ്പാവാൻ ശ്രമിച്ചാലും
പച്ചിച്ച് പോകുന്ന
ഇലകൾ ചേർത്ത് മുഖങ്ങളാക്കുന്ന
ചെടിയിൽ നിന്നും
ഞെട്ടറ്റ് വീഴുന്ന ഞെട്ടലുകൾക്കിടയിൽ
കൈതട്ടിമറിയുന്ന
കട്ടന്റെ കുപ്പിഗ്ലാസ്സ് പോലെ
പറന്നു പോകുന്ന ഉപ്പൻ.

അതേ പച്ചയുടെ നിഗൂഡതയിൽ നിന്നും
പുൽനാമ്പായോ പച്ചിലപ്പാമ്പായോ
പച്ചക്കുതിരയായോ
ഒരായുഷ്ക്കാലം പച്ചപ്പെട്ടത് തീർത്തുവച്ച്
ഒളിഞ്ഞുനോക്കുമ്പോൾ
നീ കാണുകയില്ലായിരിക്കാം.
എന്നാലൊരു വേനൽ മഴയ്ക്കിടയിൽ
ജനാലയിലേക്ക് വീഴുന്നൊരു
തുള്ളിമേൽ നോക്കിയാൽ
തിരിച്ച് നോക്കുന്നതാരെന്നോർത്ത്
ഭയപ്പെടുകയില്ലെങ്കിൽ
ഞാനവിടെയുണ്ടാവും.
------------------------------------------

Thursday, April 23, 2015

വായന / വിജയലക്ഷ്മി


ഒരു താള്‍ മറിച്ചാലോ ശാന്തമാം നീലാകാശം,
മറുതാളിലോ ക്ഷുബ്ധസാഗരം ജലാധാരം,
വരികള്‍ നിശ്ശബ്ദങ്ങളാകിലെന്തവയ്ക്കുള്ളില്‍
ഹരിതാഭമായ് കാലം തളിര്‍ത്തു തഴയ്ക്കുന്നു.
വിതരങ്ങളില്‍,ചാരം മൂടിയ വിക്ഷോഭങ്ങള്‍
പ്രളയാകാരം പൂണ്ടു പായുവാന്‍ കൊതിക്കുന്നു,
സകലം മൂടും ലോഹധൂളിയില്‍,മനസ്സിന്‍റെ
പകലും രാവും മായാസന്ധ്യയായ് കുതിക്കുന്നു.
പിന്നെയും വായിക്കുമ്പോള്‍ മഴയായ്,തുറന്നിട്ട
ചില്ലുജാലകങ്ങളില്‍ കാറ്റു വന്നലയ്ക്കുന്നു,
ഒഴുകിത്താഴും സരസ്വതിയില്‍ ഭൂമാതാവിന്‍
ഹൃദയം തണുക്കുന്നു,
വേദന ശമിക്കുന്നു.
------------------------------------------

Wednesday, April 22, 2015

ങും / സച്ചിദാനന്ദന്‍


എന്‍റെ ഉടല്‍
താഴ്ത്തിക്കെട്ടിയ
എന്‍റെ പതാക.
എന്‍റെ വെള്ളം
നാളെയുടെ പുഴയില്‍നിന്ന്
എന്‍റെ അപ്പം
കാറ്റിന്‍റെ അടുക്കളയില്‍ നിന്ന്
എന്‍റെ തലച്ചോറില്‍
ഭാവി പറയുന്ന തത്തപോലെ
ഒരു പച്ച വെടിയുണ്ട.

എന്‍റെ പേര്
എന്‍റെ പ്രാക്തനഭാഷയുടെ
അന്ത്യാക്ഷരം
എല്ലാ കടംകഥയുടെയും ഉത്തരം,
എല്ലാ പഴമൊഴിയുടെയും പൊരുള്‍
എല്ലാ മന്ത്രത്തിന്‍റെയും ദേവത
എല്ലാ വെളിപാടിന്‍റെയും കാതല്‍ .
എന്‍റെ പ്രാണന്‍ നിത്യവും
എന്നെ വിട്ടുപോകുന്നു.
നിത്യവും തിരിച്ചുവരുന്നു,
വേട്ടക്കാരെ അതിജീവിച്ച്
കാട്ടുമഴയുടെ മണവുമായി
കൂട്ടില്‍ തിരിച്ചെത്തുന്ന
പക്ഷിയെപ്പോലെ.
വന്നുപോയവരുടെ
ചൂടും ചൂരും മാത്രം ബാക്കിയായ
ഒഴിഞ്ഞ ചായക്കടയിലെ
ഒഴിഞ്ഞ ബെഞ്ചുപോലെ പ്രാര്‍ത്ഥനകളും
അഭിവാദ്യങ്ങളുമൊഴിഞ്ഞ രാത്രി
ഞാന്‍ ഒറ്റയ്ക്കു കിടക്കുന്നു
മുകളില്‍ ഒറ്റയ്ക്കൊരു നക്ഷത്രവും.
നാട്ടിടവഴിയില്‍ കണ്ടു മറന്ന
പേരറിയാപ്പൂവുപോലെ
പ്രണയം ഞാന്‍ മറന്നുപോയി;
വറ്റിയ മഴച്ചാറ്റലില്‍
കുതിര്‍ന്നടിഞ്ഞ കടലാസ് തോണിപോലെ
കുട്ടിക്കാലം മണലിലാണ്ടു.
എന്‍റെ കവിതകള്‍
ശരത്കാലത്തെ
ഒടുക്കത്തെ പഴുക്കിലകള്‍ .
വെടിയൊച്ചകളുടെ പ്രതിധ്വനിയില്‍
ആവിയായിപ്പോയ എന്‍റെ ഉണ്ണികള്‍
നരകസേനയ്ക്കു മുകളില്‍
ചോരമാഴയായിപ്പെയ്യും.
അതുകാണാന്‍ ഞാനുണ്ടാവില്ല ,
എന്‍റെ പ്രതീക്ഷ ഉണ്ടാവും:
കുഴലിലൂടെ പോഷകം
വേണ്ടിവരാത്ത മലമുകളിലെ ഒരു വാക്ക്
ബൂട്ടുകള്‍ക്കു ചവിട്ടിമെതിക്കാനാകാത്ത
കാട്ടില്‍പിറന്ന ഒരു കവിത
ബയനറ്റുകളിലും
ചോരപോടിയാത്ത
ഉരുക്കിന്‍റെ അക്ഷരമാല
വയലറ്റു നിറമുള്ള
ഒരു ചെമ്പരത്തി:
എന്‍റെ ഒരു നാളും
വാടാത്ത
മണിപ്പുരി ഹൃദയം.
-----------------------------

Tuesday, April 21, 2015

അങ്ങനെ, നമ്മെ വേർപിരിച്ച ശേഷം ദൈവം സ്വസ്ഥമായിരുന്നു !! / ദേവസേന


കാലിലെ നഖം വെട്ടി തരാമെന്നും
ഉമ്മ വെയ്ക്കാമെന്നും പറഞ്ഞ്
നമ്മൾ ട്രെയിൻ കയറുകയാണു
ബസു കയറുകയാണു
ഓട്ടോ കയറുകയാണു

എന്തുമാത്രം വൃത്തികെട്ട നാടാണു നിന്റേത്
ഒരുമ്മ വെയ്ക്കാൻ എത്രമാത്രം പണമാണു ചിലവാക്കേണ്ടത്
എത്ര സമയമാണു പാഴാക്കേണ്ടത്
എത്ര ഊർജ്ജ്മാണു വിയർത്ത് കളയേണ്ടത്
എങ്കിലും സാരമില്ല,
വിരലുകൾ തമ്മിൽ കോർത്തിരിക്കുന്നതിനു
ആരും നമ്മുക്കെതിരെ കേസെടുക്കില്ലല്ലോ

വഴിനീളെ  കാഴ്ച്ചകളോട് കാഴ്ചകളായിരുന്നു
കാഴ്ചകൾ നമ്മളെ വിഴുങ്ങിക്കളയുന്നു

എത്ര കാലങ്ങൾക്ക് ശേഷമാണു  കാണുന്നത്
എത്ര ജന്മങ്ങൾക്ക് ശേഷമാണു  വിരലുകൾ കോർക്കുന്നത്?
കണ്ടിട്ടധികമായെന്നു വെച്ചിങ്ങനെ  ക്ഷീണിക്കണോ?

നിന്റെ കണ്ണുകളിൽ പഴയ കാന്തി പൊയ്പോയിരുന്നു
മുഖമാകെ കരിനീലിച്ചിരിക്കുന്നു
മുടിയിലെണ്ണമയം വറ്റിയിരിക്കുന്നു
ചിരി പ്രാകൃതമായിരിക്കുന്നു
എന്തിനാണിങ്ങനെ നിശ്ചലമായിരിക്കുന്നത്?
നിന്നെ ഞാൻ ദത്തെടുത്തോട്ടെ?
അല്ലെങ്കിൽ വിലക്കെടുക്കട്ടെ?
പറയൂ
എത്രയാണു നിന്റെ വില ?
ആർക്കാണപേക്ഷ കൊടുക്കേണ്ടത്?
മരിച്ചു പോയ നിന്റെ അപ്പന്റെയും അമ്മയുടെയും ആത്മാക്കൾക്കോ?
അടിക്കടി നിന്നെ ഉപേക്ഷിക്കുന്ന ബന്ധുക്കൾക്കോ?
എവിടെയാണു  അപേക്ഷ പോസ്റ്റ് ചെയ്യേണ്ടത്?

ദുശീലങ്ങൾ ചിലതങ്ങനെ തന്നെയുണ്ടെന്നത് എനിക്കിഷ്ടമായി
എന്നെക്കാണാൻ പണ്ടു വന്നിരുന്നതു പോലെ
തലേന്നേ വന്ന്,
ചുറ്റുവട്ടത്തിലെവിടെയെങ്കിലുമുള്ള തമ്പടിക്കൽ!
മാറിപ്പോയി നിന്നുള്ള പുക വലിക്കൽ !

വഴിനീളെ പള്ളികളും ക്ഷേത്രങ്ങളും നിരന്നു നിൽക്കുന്നു
ഇത്രമാത്രം ഭക്തന്മാരുള്ള നാടാണോ നിൻടേത്
പള്ളികളും ക്ഷേത്രങ്ങളും കണ്ട് നീ  നെറുകയിൽ കൈ ചേർക്കുന്നു
മുസ്ലിം പള്ളികളെ നീ കണ്ടില്ലെന്ന് നടിക്കുന്നതെന്താണു?

ഗലീലിയിലെ കാനാ-യിൽ നിന്ന് കിട്ടിയ
ഒരു കുപ്പി വീഞ്ഞ്
നിനക്കു വേണ്ടി കരുതി വെച്ചതാണു
സർവ്വരുടേയും  കണ്ണു വെട്ടിച്ച്
രണ്ടു കൊല്ലം ഞാനെങ്ങനെ ഒളിപ്പിച്ചുവെന്ന് നീ ചോദിക്കാഞ്ഞതിൽ
എനിക്കീർഷ്യ തോന്നി
'നീ എന്നോടിതുവരെ ചെയ്തതിൽ വെച്ചേറ്റവും
പ്രിയപ്പെട്ട പ്രവർത്തി'യെന്നു മാത്രം ഒരു പറച്ചിൽ പറഞ്ഞ്
നീ അട്ടഹാസച്ചിരി ചിരിച്ചു.
അതങ്ങനെ മടു-മടെ കുടിച്ചതെനിക്കിഷ്ടമായില്ല
ഒരു തുള്ളി തരട്ടേ – യെന്ന്
നീ ചോദിച്ചതുമില്ല

ഉമ്മ വെയ്ക്കാൻ നീ കണ്ടെത്തിയിടം എനിക്കിഷ്ടമേ ആയില്ല
മുറിക്ക് കുറച്ചുകൂടെ തണുപ്പുണ്ടായിരുന്നെങ്കിലെന്ന്
ശരീരം എന്നോടു പരാതി പറഞ്ഞു കൊണ്ടിരുന്നു
നിന്നെ സ്നേഹിക്കുകയെന്നാൽ
ഭൂമിയിലെ നിർദ്ധനന്മാരുടെ രാജാവിനെ സ്നേഹിക്കുന്നതു പോലെയാണു
എന്നു വെച്ച് ഒരു സമ്പനനെ സ്നേഹിക്കാനും തോന്നിയിട്ടില്ല
അതിനാൽ ഈ വില കുറഞ്ഞ മുറിയെ
നമ്മുടെ സ്നേഹങ്ങൾ കൊണ്ടലങ്കരിക്കുന്നു
ചുവരുകൾക്ക് അന്തിവെയിലിന്റെ ചായമടിക്കുന്നു

ഉമ്മ വെയ്ക്കുമ്പോഴൊക്കെ,
നിന്റെ ഉമ്മകൾക്ക് വല്ലാതെ പക്വതയെന്ന്
എനിക്കു സങ്കടം വന്നുകൊണ്ടിരുന്നു
ചേർത്തു പൊതിഞ്ഞുപിടിക്കുമ്പോഴൊക്കെ
അങ്ങനെ നിന്ന് ശിലയായെങ്കിലെന്ന് പ്രാർത്ഥിച്ചു.
താളിതേച്ചു തരുമ്പോൾ,
നീയെന്റെ അമ്മയാണന്നു തോന്നി
അത്രമാത്രം അരുമയായിട്ട് !
തീപിടിച്ച വെയിലിൽ അലയുമ്പോൾ
തണുത്ത ഓറഞ്ചടർത്തി തരുമ്പോൾ
നീയെന്റെ അനിയാണെന്നു തോന്നി
അത്ര ഓമനത്വം !
ഭക്ഷണത്തിനിരിക്കുമ്പോൾ
ഇറച്ചി മാർദവപരുവത്തിലാക്കിത്തരുമ്പോൾ
എന്റെ അപ്പനാണെന്നു തോന്നി
അത്ര ആർദ്രമായിട്ട് !

കല്യാണം കഴിക്കട്ടെയെന്ന്
നീ ചോദിക്കുമ്പോൾ
ഞാനുള്ളിൽ ഉറക്കെ കരഞ്ഞത്
നീയറിഞ്ഞു പോലുമില്ല
ഒരു കല്യാണം കൊണ്ട് നമ്മുടെ സ്നേഹം വഷളാകുമെന്ന്
ഭയന്നു പോയി !

പിരിയുന്നതിനു തൊട്ടു മുന്നേ
വാതിൽപാളികൾക്ക് പിന്നിൽ
ഇനിയെന്നു കാണുമെന്നറിയാതെ
എന്നെങ്കിലും കാണുമോയെന്നുപോലുമറിയാതെ
അമർത്തി ചേർത്ത് നിമിഷങ്ങൾ ! നിമിഷങ്ങൾ !!
എന്നെത്തെയുമെന്ന പോലെ
എല്ലാം പിന്നീട്, പിന്നീടെ-ന്ന് പറഞ്ഞ് പിരിയുകയാണു
സ്നേഹിച്ചുതീരാതെയുള്ള പിരിയലാണു !
അതെ !
പിരിയുകയാണു നമ്മൾ !!
എന്റെ ദൈവമേ!  എന്റെ ദൈവമേ!
ഞങ്ങൾ പിരിയുകയാണു !!

      ** ശുഭം **

Monday, April 20, 2015

ശംഖ് / സച്ചിദാനന്ദന്‍


ആദിയില്‍ ഞാന്‍ ആകാരശൂന്യമായ
ശബ്ദം മാത്രമായിരുന്നു.
ഒരുനാള്‍ കടല്‍ എന്നെ വിളിച്ചു :
'വരൂ, ഞാന്‍ നിനക്ക് വെളുത്ത
ഒരു കൊച്ചു വീടുതരാം '
ഞാന്‍ അതില്‍ താമസമാക്കി
പിന്നീടൊരുനാള്‍ തിരകള്‍ എന്നെ
കരയിലേയ്ക്കു വലിച്ചെറിഞ്ഞു.
കാറ്റ് എന്നിലുയര്‍ത്തിയ ശബ്ദം
ഭൂമിയിലെമ്പാടും പ്രതിധ്വനിച്ചു:
ചീവീടിന്‍റെ കരച്ചിലായി,
മയിലിന്‍റെ കേകയായി,
സിംഹത്തിന്‍റെ ഗര്‍ജ്ജനമായി.

പിന്നെ മനുഷ്യന്‍ വന്നു
അവന്‍ വേദനയിലെന്നെ വിളിച്ചപ്പോള്‍
ഞാന്‍ പീഡിതരുടെ കരച്ചിലായി
അവന്‍ രോഷം കൊണ്ടെന്നെ നിറച്ചപ്പോള്‍
ഞാന്‍ സമരത്തിനുള്ള കാഹളമായി
ഞാന്‍ ശംഖ്
കടല്‍ക്കരയിലെ കൊച്ചുവെളുപ്പ്
മുറിവേറ്റവന്‍റെ പ്രാര്‍ത്ഥന
സമുദ്ര സവാരികളുടെ കുതിര
ഞാന്‍ ദൈവങ്ങളെ ഉണര്‍ത്തി
മഴ പെയ്യിക്കുന്നു
മനുഷ്യരെ ഉണര്‍ത്തി നീതി പെയ്യിക്കുന്നു
ഞാന്‍ ശംഖ്:
നാളെയുടെ നിറുകയില്‍
സ്നേഹത്തിന്‍റെ ജ്ഞാനസ്നാനം
സ്വാതന്ത്ര്യത്തിന്‍റെ ശംഖുപുഷ്പം.
--------------------------------------
ചോരയില്ലാതെ / സച്ചിദാനന്ദന്‍

ഇത്തരം രാത്രികളിലാണ്
ഭൂകമ്പമുണ്ടാവുക.

ആകാശത്തിന്‍റെ ചുകന്ന ഒറ്റക്കണ്ണുപോലെ
ചന്ദ്രന്‍ ഭൂമിയെ തുറിച്ചു നോക്കും
പുഴകള്‍ ഹീബ്രു സംസാരിക്കും
കിളികള്‍ പറക്കലിന്‍റെ വ്യാകരണം മറക്കും
തേനീച്ചകളില്‍ തേനും
വീടുകളില്‍ പൂച്ചകളും വറ്റിപ്പോകും
പൂമ്പൊടിയില്‍ ചോര പൊടിയും.
യന്ത്രങ്ങള്‍ പെറ്റു പെരുകും
ഒരാളും കാടുകളെക്കുറിച്ചു സംസാരിക്കില്ല
എല്ലാ ക്ലോക്കുകളിലും രണ്ട് പതിനേഴായിരിക്കും
ഭൂമി ചേങ്കിലപോലെ മുഴങ്ങും
ഉറക്കത്തില്‍ നിന്നു നിങ്ങള്‍ ഞെട്ടിയുണരും.
വാചകങ്ങള്‍ക്ക് സമയമുണ്ടാകില്ല
വാക്കുകള്‍ പോലും സരളമായിരിക്കണം
അവസാനത്തെ ഒറ്റനിലവിളിപോലെ.
ഭൂകമ്പത്തിന്‍റെ നിഘണ്ടുവില്‍ ഒച്ചകളേയുള്ളൂ
അവയുടെ സങ്കീര്‍ണ്ണവാക്യം
രാത്രിയെ ആകമാനം കുലുക്കി
മരിച്ചവരെ ഉണര്‍ത്തി
ഭൂമിക്കടിയിലൂടെ പാഞ്ഞുപോകും.
വ്യാഴാഴ്ച രണ്ട് പതിനേഴ്‌.
കരുതിയിരിക്കുക.
ഭൂമി കാലുകളകറ്റി എന്നെ പ്രസവിക്കും
പ്രഥമപുരുഷന് ഏകവചനത്തില്‍
ചോരയില്ലാതെ,
സൂര്യനെപ്പോലെ.
-----------------------------------

ജലസമാധി / ചാത്തന്നൂർ മോഹൻ


ജലസമാധിയിൽ
വിലയംകൊള്ളുമ്പോൾ
സ്ഫുരിതമാകുന്നു
സ്മൃതിതൻതാമര
അതിലിരുന്നാരോ
ഗസൽപാടുന്നു
അതീന്ദ്രിയധ്യാന
നിരതനാകുന്നു...
കടഞ്ഞ ശംഖുകൾ
മുഴുത്ത ചിപ്പികൾ
വിളഞ്ഞ മത്സ്യങ്ങൾ
നിറഞ്ഞു തൂവുന്നു
ഇവന്റെ പാദങ്ങൾ
അതിനിടയിലെ
രത്നഗർഭയെ
തേടിപ്പോകുന്നു...
ഇവന്റെ ചിന്തകൾ
അതിന്നടിയിലെ
തമോഗർത്തങ്ങളിൽ
രഹസ്യം തേടുന്നു...

----------------------------

വിരുന്ന് / ടി.പി.രാജീവന്‍



ചിലര്‍ തൊട്ടാല്‍ പൊട്ടും
ചിലര്‍ എത്ര വീണാലും ഉടയില്ല
ചിലര്‍ കലപിലകൂട്ടും
ചിലര്‍ക്ക് ചിരന്തരമൗനം.
ചിലരുടെ അ‍കത്ത് ചൂടെങ്കിലും
പുറത്ത് തണുപ്പ്
കയ്പോ മധുരമോ എന്ന്
അപ്പപ്പോള്‍ പുറത്തു കാണിക്കും ചിലര്‍.
ചിലരുടെ പുറമേ
ചിത്രപ്പണികളുണ്ട്
അകം പോലെ തന്നെ
പുറവും ശൂന്യം ചിലര്‍ക്ക്.
ഇനിയും ചിലരുണ്ട്
കഴിച്ചു കഴിഞ്ഞാല്‍
ചുരുട്ടിക്കൂട്ടി
ദൂരെ വലിച്ചെറിയേണ്ടവര്‍.
കഥാപാത്രങ്ങള്‍
നമ്മെ സൃഷ്ടിക്കുകയാണോ
നമ്മള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണോ?
വിരുന്നിനിടയില്‍ കുഴഞ്ഞുവീണു മരിച്ചിട്ടും
കൈയിലെ ചില്ലുഗ്ലാസ് ഉടയാതെ കാത്ത
അതിഥിയോട് ചോദിച്ചാലറിയാം.
----------------------------------------

പള്ളിക്കൂടത്തില്‍ നിന്ന് വീണ്ടും / മാധവന്‍ പുറച്ചേരി


നരച്ച ആകാശം നോക്കി
ചുവന്ന കൊടി വേണമെന്ന്,
മകന്‍ വാശി പിടിക്കുന്നു.
ചുകപ്പ് മറഞ്ഞ് മാഞ്ഞ്,
വെളുപ്പായെന്ന് നീ
ഏതു നിറമുള്ള കൊടിയും
ഒന്നാണെന്നും
ഒരൊറ്റ വേദാന്തമാണെന്നും
നീട്ടിവലിച്ചു ഞാന്‍.
എല്ലാം അസ്തമിച്ചില്ലേയെന്ന്
ചൂണ്ടുവിരല്‍.
ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഒരായിരം മുതലാളിമാരെന്ന്,
ചാനല്‍ക്കിതപ്പ്.
ഏതു ശരി...
ഏത് തെറ്റ് എന്ന്,
ഉള്‍പ്പിളര്‍പ്പ്.
ഒടുവിലവന്‍,
കഴുത്തിലെ ചുവന്ന ടൈ,
അഴിച്ചെടുത്ത്,
വാനിലുയര്‍ത്തി വീശി.
ചുവന്നു തുടുത്തു ആകാശം!!
----------------------------------

പൊരിക്കടല / കടമ്മനിട്ട രാമകൃഷ്ണന്‍



പിടയുന്നു ഭൂമി.,ഞാന്‍ സാക്ഷിയായൊരു പൊതി-
ക്കടല കൊറിച്ചു നില്ക്കുന്നു,
പൊട്ടും പൊടിക്കുമായ് കൂനനുറുമ്പുകള്‍
വട്ടത്തിലോടിയെത്തുന്നു,
കണ്ണന്‍ചിരട്ടയില്‍ കൊണ്ട സമുദ്രത്തില്‍
വീഴുന്നെറുമ്പു, ചാകുന്നു,
കടലയ്ക്കു കൈനീട്ടി നില്ക്കുമക്കുഞ്ഞിന്‍റെ
കണ്ണില്‍ കടല്‍പ്പാമ്പിളക്കം,
കണ്ണന്‍ചിരട്ടയില്‍ കാല്‍തട്ടി വീണെന്‍റെ
സൂര്യനും താണുപോകുന്നു,
ഇരുളിന്‍റെ തേറ്റയേറ്റിടറി,ഞാന്‍ വീഴുന്നു
പിടയുന്ന ഭൂമിതന്‍ നെഞ്ചില്‍,
കൈവിട്ടുപോയ്പ്പൊരിക്കടലകള്‍ മാനത്തു
കണ്‍മിഴിച്ചെന്നെ നോക്കുന്നു.
ഇവിടെയിപ്പിടയുന്ന ഭൂമിയല്ലാതെനി-
ക്കഭയമില്ലാശ്വാസമില്ല.
---------------------------------------

താളം / ഏഴാച്ചേരി രാമചന്ദ്രൻ


1.
വിളകൾസർവംകാട്ടു-
കിളികൾകൊത്തുന്നൂ;നിൻ
വിളകൾകുന്നിൽത്തട്ടി
ക്കാറ്റത്തുചിലമ്പുന്നു.

ഏറുമാടത്തിൽധ്യാനി-
ച്ചിരിയ്ക്കുമെനിയ്ക്കിപ്പോ-
ളാധിയെൻപുലപ്പാട്ടി-
ന്നുൾത്തുടിപ്പൊന്നിൽമാത്രം.
കാരെള്ളുംകുറുമ്പുല്ലും
ചാമയും ചാമ്പയ്ക്കയും
പാതിരാനിലാവത്തു
വിളഞ്ഞുമണക്കുന്നു
അന്തിയ്ക്കുചോലക്കുളി-
രേറ്റുനീരാടുംവേട-
പ്പെണ്ണുങ്ങൾവിളകട്ടു
തുളുമ്പിച്ചിരിയ്ക്കുമ്പോൾ,
അരുതെന്നൊരുവാക്കു
മിണ്ടുവാനാവാതെഞ്ഞാ-
നവർതൻകടക്കണ്ണി-
ലാതിരതിരയുന്നു
2.
പന്നികൾ വിളക്കുത്താൻ
വരുമ്പോൾ മാത്രം ഇല്ലി-
പ്പമ്പരഹുങ്കാരത്താൽ
മൗനത്തെത്തുരത്തുന്നു
ഏറുമാടത്തിൽനിന്നാൽ
പുഴയ്ക്കപ്പുറത്താന-
ത്താരകൾ*കാണാം;മഴ-
വില്ലിന്റെ വീടും കാണാം
സ്വാമിയാർ മുടിചുറ്റി-
പ്പുഴപാറയെപ്പുൽകി-
പ്പൂപോലെചിരിയ്ക്കുന്ന
മാർകഴിച്ചന്തംകാണാം.
പാരിജാതങ്ങൾനട്ടു
നനയ്ക്കുന്നോരാംദേവ-
കാമിനിമാരെക്കാണാം
ഇലവാതിലിൽനിന്നാൽ
അല്ലികൾവിങ്ങുംസ്വർണ-
നാരകഫലങ്ങൾത-
ന്നിന്ദ്രിയചാപല്യങ്ങ-
ളല്ലിനെമദിപ്പിയ്ക്കെ,
പുലപ്പാട്ടിലെ നീല-
ഗമകങ്ങളിൽനീന്തി-
ച്ചിലയ്ക്കും ചെറുമൻഞ്ഞാ-
നോക്കെയും മറക്കുന്നു.
പുലപ്പാട്ടിലെ നീല-
ഗമകങ്ങളിൽനീന്തി-
ച്ചിലയ്ക്കും ചെറുമൻഞ്ഞാ-
നോക്കെയും മറക്കുന്നു.
3.
കാട്ടുകൊമ്പന്മാർവൃക്ഷം
തള്ളിയിട്ടെന്നാലീഞ്ഞാ-
നാറ്റിൽവീണൊടുക്കത്തെ-
പ്പാട്ടുമായ്മുടിഞ്ഞേക്കാം.
ചന്ദനക്കൊള്ളക്കാർതീ-
പ്പന്തങ്ങളെറിഞ്ഞെന്റെ
മന്ദിരമെരിച്ചേക്കാം
തീയിൽഞാനമർന്നേക്കാം.
അപ്പൊഴും നെഞ്ചിൽ വിങ്ങു-
മെൻപുലപ്പാട്ടിന്നീണം
അപ്രമേയതയോടു
താളങ്ങളിരന്നേക്കാം.

Wednesday, April 1, 2015

കണ്ണാടി / ശാലിനി ദേവാനന്ദ്


ജീവിതത്തിനുനേരെ പിടിച്ച
കണ്ണാടി
സത്യങ്ങളൊക്കെ മറച്ചു വെയ്ക്കാന്‍
പഠിപ്പിച്ച കണ്ണാടി
നോക്കുന്നതൊക്കെ സത്യമാണെന്ന്
തോന്നിപ്പിച്ച കണ്ണാടി
പകര്‍ന്നതൊക്കെ അഴിച്ചു തരാന്‍
മനസ്സില്ലാത്ത കണ്ണാടി
ദുര്‍മുഖങ്ങളൊക്കെ തിളക്കി-
ക്കാണിച്ച കണ്ണാടി
അതെറിഞ്ഞുടച്ച് ഞാനെന്‍റെ
ജീവിതം തല്ലിപ്പൊട്ടിച്ച്
ആഴക്കുളത്തിലേക്ക്
നോക്കിയിരുന്നു പോയി.
--------------------------------