Tuesday, March 14, 2017

മഹാഭാരതം / സച്ചിദാനന്ദന്‍


ഇക്കുറി കൗരവര്‍ ജയിക്കുമെന്ന് 
ശകുനിക്ക് ഉറപ്പായിരുന്നു
തറവാട്ടുകാരണവന്‍മാരെ
നിശ്ശബ്ദരാക്കിയുള്ള
ദുര്യോധനന്റെ മുന്നേറ്റം
അദ്ദേഹം ശ്രദ്ധിച്ചിരുന്നു
യുദ്ധം ജയിക്കുന്നത്
യുദ്ധം ചെയ്യുന്നവരല്ല
ചെയ്യിക്കുന്നവരാണ്,
അവര്‍ ഇനി
പ്രതിഫലം ചോദിക്കും,
ദാനം കൊടുത്ത ഓരോ തേരിനും പത്തു തേര്,
ഓരോ കുതിരക്കും നൂറു കുതിര
പാണ്ഡവര്‍ ജയിച്ചിരുന്നെങ്കിലും
നയം വേറെ ആകുമായിരുന്നോ?
നയം യുദ്ധത്തിന്‍റെ
വിഷയമേ അല്ലായിരുന്നു;
വിഷയം വേഗം ആയിരുന്നു
സത്യവും വിഷയമല്ലായിരുന്നു ,
കൂടുതല്‍ ഫലപ്രദമായി
അസത്യം വില്‍ക്കാന്‍
ആര്‍ക്കു കഴിയും എന്നായിരുന്നു
മൗനത്തെക്കാള്‍ നന്നായി അസത്യം മറയ്ക്കാന്‍
വാചാലതക്കാവുമെന്ന്?
ഇക്കുറി വ്യക്തമായി
'ധര്‍മം' കൂട്ടിന്നുണ്ടെങ്കിലോ,
അത് ഇന്ദ്രജാലം ചെയ്യും
ആരു ജയിച്ചാലും
മരിക്കേണ്ടവര്‍ ഒരു കൂട്ടര്‍തന്നെ
വിധവകള്‍ അവരുടേത്,
അനാഥസന്തതികളും
ഭരണത്തിനു ചാതുര്യം കൂടുംതോറും
മരണത്തിനു വേഗം കൂടും
ദഹിക്കുന്നത് ഖാണ്ഡവമായാലും
ലങ്കയായാലും പുകയുടെ മണം ഒന്നുതന്നെ
കിളികളുടെ, മൃഗങ്ങളുടെ,
മരങ്ങളുടെ, വനവാസികളുടെ
വനങ്ങള്‍ ഇനിയുമെത്രയോ
തെളിക്കാനുണ്ട്, ഖനികള്‍
ഇനിയുമെത്രയോ തുരക്കാനുണ്ട്
കുറച്ചു ബലികള്‍ വേണ്ടിവരും,
ചില ശവങ്ങള്‍ കൊമ്പില്‍ തൂങ്ങും,
ഊരും പേരുമില്ലാത്ത വ്യര്‍ഥജന്മങ്ങള്‍
അതും പാണ്ഡവര്‍ തുടങ്ങിയത്തിന്‍റെ
സമര്‍ത്ഥമായ തുടര്‍ച്ച തന്നെ,
അന്ധരെ അന്ധരായി നിലനിര്‍ത്താന്‍
സഞ്ജയനുണ്ടല്ലോ,
അവര്‍ ജയിച്ചവര്‍ക്ക് അനുകൂലമായി
എല്ലാം വ്യാഖാനിക്കും
പേടിയുള്ളത് പ്രേതങ്ങളെ മാത്രമാണ്
പാണ്ഡവരും കൌരവരും കൊന്നവര്‍
ഒന്നിച്ചു നിലവറകളില്‍നിന്ന്
എണീറ്റ് അണിചേരുമോ?
പുഴകളെ കൂട്ടിച്ചേര്‍ക്കാം,
പക്ഷേ മലകള്‍ എന്തുചെയ്യും?
ഉറങ്ങുന്നവര്‍ എന്നും
ഉറങ്ങിത്തന്നെ കിടക്കുമെന്ന് എന്തുറപ്പ്?
പാണ്ഡവരെയും കൌരവരെയും
തള്ളിപ്പറഞ്ഞു അവര്‍ പുതിയ
ഇതിഹാസം തുടങ്ങുമോ?
ശകുനിക്ക് അതുമറിയാം
പത്തുവര്‍ഷം, അതേ അദ്ദേഹം
ചോദിക്കുന്നുള്ളൂ
പിന്നെ ദരിദ്രര്‍ ഒന്നുപോലും
ബാക്കിയാവില്ല,
സ്ത്രീകള്‍ പ്രസവിക്കാന്‍
ധൈര്യപ്പെടുകയുമില്ല.
----------------------------------------------------------------------

Thursday, March 9, 2017

നമ്മളന്യോന്യം പൊഴിയുന്നു / സെറീന


ഒറ്റയ്ക്കായിപ്പോയവരുടെ തമ്പുരാനേ,
മരുഭൂമിയിലെ പൊടിക്കാറ്റില്‍ 
വെള്ളക്കുപ്പായം വലിച്ചിഴച്ചു
കാലു വെന്തു,നടന്നു പോകുന്ന
നിന്നെയെനിക്കറിയാം,
മണൽത്തരി കാറ്റിലുയരുന്നതിനേക്കാൾ
മെല്ലെ നിന്റെ പ്രാർത്ഥനയെനിക്ക് കേൾക്കാം.
നിഴൽ പോലെ മറഞ്ഞു പോകുന്ന
നിന്നെ ഞാൻ കണ്ടിട്ടുണ്ട്
കത്തിമുന പോലെയാ കരച്ചിൽ കൊണ്ട്
പോറിയിട്ടുണ്ട്
വെണ്ണയിൽ നിന്ന് മുടിനാര്
വേർപെടുത്തുംപോലെയോ
 മുള്ളുകൾക്കിടയിൽ നിന്ന്
പട്ടുതുണിയെന്ന പോലെയോ
ഈ പ്രാണനെ നീയടർത്തുംവരെ
ഒരു മണൽഘടികാരമെന്ന പോലെ
കാലത്തെ തിരിച്ചും മറിച്ചും വെച്ച്
നീ എന്നിലേയ്ക്കും
ഞാൻ നിന്നിലേയ്ക്കും
പൊഴിഞ്ഞുകൊണ്ടിരിയ്ക്കും
ആരവങ്ങൾക്കിടയിൽ
വിരൽഞെട്ടു പൊട്ടുന്ന പോലത്രയും
നേർത്തൊരൊച്ച ഞാൻ
നീയോ ,
ഒറ്റയെന്നൊരു പ്രപഞ്ചം
കണക്കുകൾ മാത്രമുള്ളൊരു പുസ്തകം
പാവം ,പാവമെന്നെന്റെ
നെഞ്ചു ചുരക്കുന്നു
ഏകാന്തതയെന്ന വാക്കിനെ
മരുഭൂമിയെന്നും കടലെന്നും
മാറി മാറി വരച്ചു തോൽക്കുമ്പോൾ വരൂ ,
ഈ ഇമകൾക്കുള്ളിൽ കിടന്നുറങ്ങിക്കൊള്ളൂ .
----------------------------------------------------------------------

Sunday, February 26, 2017

പതിനേഴു വര്‍ഷങ്ങള്‍ / വിഷ്ണു പ്രസാദ്


പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരു നാള്‍ നിന്റെയമ്മ നിന്നെയുമെടുത്ത്
ബസ്സിലിരിക്കുന്നു.
അമ്മത്തോളില്‍ കിടന്ന് നീ
അവ്യക്തമധുരങ്ങളായ ശബ്ദങ്ങളാല്‍ സംസാരിക്കുന്നു.
ഹൃദ്രോഗിയായ ഭാര്യയെ
ചികിത്സിക്കാന്‍ പണത്തിനു ഞെരുങ്ങുന്ന ഒരാള്‍
പിന്‍സീറ്റിലിരുന്ന് ആലോചിക്കുകയായിരുന്നു.
അയാളുടെ ഭാര്യ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ചതിനാല്‍
സര്‍ക്കാര്‍ ധനസഹായമാരാഞ്ഞ്
തിരിച്ചുവരികയായിരുന്നു മറ്റൊരാള്‍.
അങ്ങനെ ദുഃഖങ്ങളുടെയും ദുരന്തങ്ങളുടെയും
കൂടപ്പിറപ്പുകള്‍ മാതിരിയുള്ള മനുഷ്യര്‍
നിറഞ്ഞിരിക്കുന്ന വാഹനത്തിലാണ്
നിന്റെ മധുരശബ്ദങ്ങള്‍ നിറയുന്നത്.
പിന്‍സീറ്റിലെ ഒരമ്മയുടെ പാറിവരുന്ന മുടിയിഴകള്‍
നീ കുഞ്ഞുവിരലുകളാല്‍ പിടിച്ചു.
സ്വന്തം വേദനകളെല്ലാം മറന്ന്
അവര്‍ നിന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
നിന്റെ ചുണ്ടില്‍ നിന്നു വീഴുന്ന
ശബ്ദങ്ങള്‍ പെറുക്കാന്‍ അവര്‍
കണ്ണും കാതും തുറന്നിരുന്നു.
മരണത്തെക്കുറിച്ച് ഓര്‍ത്തോര്‍ത്ത്
നെഞ്ചുകലങ്ങിയവള്‍ക്ക് നീ
ഒരു പുഞ്ചിരി നീട്ടി.
ഇലകളും പൂക്കളുമില്ലാതെ
കരിഞ്ഞുണങ്ങിയ മരം കണക്കായിരുന്നു അവള്‍.
നിന്റെ പുഞ്ചിരിത്തൊടലില്‍
പൊടുന്നനെ ഉടലാകെ പൂവിട്ട
അമ്മമരമായ് അവള്‍
അയാള്‍ക്ക് നിന്നെ കാണിച്ചുകൊടുത്തു.
അയാളും നിന്നെ നോക്കിയിരിക്കുന്നു.
ദില്ലിയില്‍ നിന്നും
നിന്റെ ഗ്രാമത്തിലെത്തും വരെ
ആ ബസ്സിനെ നിഷ്കളങ്കതയുടെ ഉരുവം കൊണ്ട്
ആഹ്ലാദിപ്പിച്ച്
നീ നിന്റെ അമ്മയുടെ തോളില്‍ കിടന്ന്
ഇറങ്ങിപ്പോകുന്നു.
പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം
അതുപോലൊരു ബസ്സില്‍ നീ
കൂട്ടരോടൊപ്പം ഒരു പെണ്‍‌കുട്ടിയെ
മാനഭംഗപ്പെടുത്തുന്നു.
അവളുടെ വസ്ത്രങ്ങള്‍
വലിച്ചുകീറുന്നു.
അവളുടെ യാചനകളെ
അവഗണിക്കുന്നു.
അവളുടെ ജനനേന്ദ്രിയത്തില്‍
കമ്പി കുത്തിയിറക്കുന്നു.
പ്രാണവേദനയില്‍ പിടയുമ്പോള്‍
അവളെ പിഴിഞ്ഞുകുടിക്കുന്നു.
ഒടുവില്‍
നഗ്നയും മരണാസന്നയുമായവളെ
റോഡിലേക്ക് വലിച്ചെറിഞ്ഞ്
നിന്റെ വാഹനം പോകുന്നു.
എന്റെ കുട്ടിക്കുറ്റവാളീ
ഈ പതിനേഴുവര്‍ഷങ്ങള്‍
നിന്നോട് എന്താണ് ചെയ്തതെന്ന്
ആ പഴയ ബസ്സിലെഹൃദ്രോഗിയായ സ്ത്രീ,
അവളുടെ ഭര്‍ത്താവ്,
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ച ആ മനുഷ്യന്‍
എല്ലാവരും ഒരേ സ്വരത്തില്‍
നിന്റെ നിഷ്കളങ്കമായ മുഖത്തോട് ചോദിക്കുന്നു.
നിന്റെ ചുണ്ടുകളില്‍ നിന്ന് പൊഴിയുന്ന
അവ്യക്തമധുരമായ ശബ്ദങ്ങളില്‍
അതിന്റെ ഉത്തരമുണ്ടോ?
-----------------------------------------------------------------------------------

Friday, February 24, 2017

മാതാ ടൂറിസ്റ്റ് ഹോം / എം.ശബരീഷ്


ഒരു വഴിയുമില്ലാതാവുമ്പോഴും,
അപരിചിതത്വം ആവശ്യമുള്ളപ്പോഴും,
സ്വയം അപകടപ്പെടുത്തുമ്പോഴും,
ആരുടേയും കണ്ണിലകപ്പെടാതെ
മറ്റേതെങ്കിലും ശരീരത്തെ
ഒളിച്ചുകടത്തേണ്ടി വരുമ്പോഴും മാത്രമാണ്
ഒരു വാടക മുറിയെ
അല്ലെങ്കിലൊരു വീടിനെ
നിങ്ങൾക്കാവശ്യമായി വരാറ്...
ഒറ്റയ്ക്ക് കുറ്റകൃത്യങ്ങൾ ചെയ്യുകയും
കുമ്പസരിക്കുകയും
തോളിൽത്തട്ടി അഭിനന്ദിക്കുകയും ചെയ്യുന്ന
നിങ്ങളുടെ വിചിത്രശീലങ്ങൾ കൊണ്ട് മാത്രമാണ്
വാടകമുറി നിരന്തരമായി
നിങ്ങളുടെ ഭാവനയ്ക്ക് തൊട്ടടുത്ത് വരാറുള്ളത്
ഇത്രകാലമായി ശ്രദ്ധിച്ചിട്ടും
വിശ്വസിക്കാവുന്നവനായി
ബോധ്യപ്പെടുത്താൻ കഴിയാത്ത കാരണമാവാം
വാടകമുറി എപ്പോഴും നിങ്ങളുടെ
തിരിച്ചറിയൽ ആവശ്യപ്പെടുന്നത് .
വാടകമുറിയിൽ നിങ്ങൾ മറ്റൊരാളല്ലേ?
അടഞ്ഞ വാതിലിനുള്ളിലെ
നിങ്ങളെ
നിങ്ങളുടെതന്നെ ഭാര്യ,
മേലുദ്യോഗസ്ഥൻ,
സ്ഥിരം മീൻകാരൻ,
മകന്റെ ബെർത്ത് ഡേയ്ക്ക് പാട്ടു പാടിയ
സ്കേർട്ട്കാരി പെൺകുട്ടി,
അവളുടെ അമ്മ,
നിങ്ങൾക്ക് പണം തരാനുള്ളയാൾ,
നിങ്ങളുടെ കവിതയെ ഇഷ്ടപ്പെടുന്ന
മറ്റൊരു കവി,
നിങ്ങളുടെ വളർത്തുപൂച്ച,
നിങ്ങളുടെ തയ്യൽക്കാരൻ,
അയാളുടെ സൂചി.
റോഡിൽ നിങ്ങളുടെ ഡ്രൈവിംഗിനെ വിശ്വസിച്ച്
എതിരേ വരുന്നയാൾ,
തെറ്റിദ്ധരിക്കുന്ന അയൽക്കാർ
ആരെയും
നിങ്ങൾക്കൊന്നും വിശ്വസിപ്പിക്കാനേയില്ല.
നിങ്ങളുടേതു മാത്രമായത് എന്ന
വിശാലമായ വരാന്തയില്ലാത്ത
നിങ്ങളുടെ മാത്രം
ഇടുങ്ങിയ കുടുസ്സുമുറി
എന്നാലും
നിങ്ങൾക്കെന്തോ ഒളിപ്പിക്കാനുള്ളപ്പോഴാണ്
നിങ്ങൾ ധൃതിപ്പെട്ട്
മുറിയന്വേഷിച്ച് വരാറുള്ളത്.
ഒളിക്കാനൊന്നുമില്ലാഞ്ഞിട്ടും
പഴയൊരു പ്ലാസ്റ്റിക് ഷവറിനു കീഴിൽ
ഇത്രകാലമായും നിങ്ങളിങ്ങനെ
നനഞ്ഞു നിൽക്കുകയല്ലേ...
--------------------------------------------------------------------------

സ്വപ്നഭാഷണം തപാൽ മാർഗ്ഗം / കുഴൂർ വിൽസണ്‍


വേദനയുടെ സമുദ്രത്തിൽ
കരയറിയാതെ
ഒരൊറ്റക്കണ്ണൻ മത്സ്യമായി
താൻ നീന്തി നടക്കുന്ന
സ്വപ്നം കണ്ടതിന്റെ പിറ്റേന്ന്
അയാൾ പ്രണയിനിക്കെഴുതി
പാവപ്പെട്ടവനായ
മുക്കുവന്റെ വലയിൽ പെട്ട്
സ്നേഹമുള്ള മീൻ വിൽപ്പനക്കാരനിലൂടെ
ഊണുമേശയിൽ
നിന്റെ പ്രിയപ്പെട്ട ഭോജ്യമായി
എനിക്കെത്തണം
മത്സ്യക്കഷണങ്ങളുടെ
കൂട്ടത്തിൽ നിന്ന്
നിന്നെ ഞാനെങ്ങനെ തിരിച്ചറിയും
മറുപടിക്കത്തിൽ അവൾ ചോദിച്ചു
തപാൽ സമരം തീർന്നതിന്റെ
പിറ്റേന്ന്
പഴകിയടർന്ന്
പൊളിഞ്ഞുകീറിയ നിലയിൽ
അവൾക്ക് കിട്ടിയ കത്തിൽ
അടയാളത്തെപ്പറ്റി കുറിച്ചിരുന്നു
ഇങ്ങനെ
തുറന്നിരിക്കുന്ന
എന്റെ ഒറ്റക്കണ്ണ്
ഉറ്റുനോക്കുന്നത്
നിന്നെത്തന്നെയായിരിക്കും.
-----------------------------------------------------------

അവരുടെ മുഖങ്ങള്‍ ചേര്‍ത്തുചേര്‍ത്ത് വന്‍‌കരകള്‍ നിര്‍മിക്കുന്നു.../ വിഷ്ണു പ്രസാദ്


ഞാന്‍ ഒരു സ്ത്രീ
1973 നവംബര്‍ 27
മുംബൈ,ഇന്ത്യ:
എന്റെ പേര് അരുണാഷാന്‍ബാഗ്
ഞാന്‍ മുംബൈയിലെ
കിംങ് എഡ്വേഡ് മെമ്മോറിയല്‍
ആശുപത്രിയില്‍ നഴ്സ്.
ആശുപത്രിയില്‍ വസ്ത്രം മാറുന്നതിനിടെ
സോഹന്‍‌ലാല്‍ ഭര്‍ത്താ വാല്‍മീകി എന്ന തൂപ്പുകാരന്‍
ചങ്ങല കൊണ്ട് കഴുത്തുമുറുക്കി
എന്നെ ബലാല്‍‌സംഗം ചെയ്തു.
തലച്ചോറിലേക്ക് പ്രാണവായു എത്താതെ
എന്റെ കാഴ്ച്ചയും കേള്‍വിയും നശിച്ചു.
കഴിഞ്ഞ 41 വര്‍ഷങ്ങളായി
ഒരേ കിടക്കയില്‍
ഇതേ ആശുപത്രിയില്‍ കിടപ്പിലാണ്.
41 വര്‍ഷങ്ങള്‍...
എത്രയോ ഭരണകൂടങ്ങള്‍ വീണു
എത്രയോ കുഞ്ഞുങ്ങള്‍ പിറന്ന്
ചരിത്രത്തില്‍ ഇടം പിടിച്ചു.
നദികള്‍ വഴിമാറിയൊഴുകി.
പര്‍വതങ്ങള്‍ തല കുനിച്ചു
എന്റെ വാര്‍ഡിനു പുറത്ത്
വര്‍ണാഭമായ ലോകം
ചീറിപ്പാഞ്ഞു.
ഞാന്‍ ഒന്നുമറിയുന്നില്ല.
41 വര്‍ഷങ്ങള്‍
ആ ചങ്ങലയുടെ മുറുക്കത്തില്‍
നിശ്ചലമായി.
*
ഞാന്‍ ഒരു സ്ത്രീ
2013 നവംബര്‍
കിംബര്‍ലി
ഞാന്‍ ജനിച്ചിട്ട്
ആറ് ആഴ്ചയേ ആയിരുന്നുള്ളൂ
എന്റെ അമ്മയുടെ ആദ്യത്തെ കുഞ്ഞ്
ജനിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോഴേ
മരിച്ചുപോയിരുന്നു.
അമ്മ എന്നെ കിടക്കയില്‍ കിടത്തി
ടീവി കാണാന്‍ പോയതായിരുന്നു.
ഇരുപത്തിനാലു വയസ്സുള്ള
എന്റെ മാതൃസഹോദരന്‍
എന്നെ ജനല്‍ വഴി എടുത്തുകൊണ്ടുപോയി
വീടിന്റെ പിന്‍ഭാഗത്തുവെച്ച്...
നിലവിളി ബാക്കിയുണ്ടായിരുന്നതിനാല്‍
ശബ്ദം കേട്ട് ഓടിവന്ന
അമ്മയും അമ്മമ്മയും
ചോരയില്‍ കുളിച്ചുകിടന്ന എന്നെ
ആശുപത്രിയിലെത്തിച്ചു.
*
ഞാന്‍ ഒരു സ്ത്രീ
2001 നവംബര്‍ ദക്ഷിണാഫ്രിക്ക
എന്റെ പേര് ഷെപാങ്
വടക്കന്‍ കേപ്പിലെ ലൂയീസ് നല്‍‌വെഗ്
ആറാണുങ്ങള്‍ എന്നെ
കൂട്ടബലാല്‍ക്കാരം ചെയ്തു.
എനിക്ക് ഒന്‍പതുമാസം പ്രായമേ
ഉണ്ടായിരുന്നുള്ളൂ.
ലോകത്തെക്കുറിച്ച്
എനിക്കൊന്നുമറിയുമായിരുന്നില്ല.
വാക്കുകള്‍ ഉറച്ചിരുന്നില്ല
അമ്മേ എന്ന് വിളിക്കാന്‍ പോലുമായിരുന്നില്ല.
നടക്കാന്‍ പോലും തുടങ്ങിയിരുന്നില്ല.
*
ഞാന്‍ ഒരു സ്ത്രീ
2014 ജൂലൈ
തെക്കന്‍ മിഡ്നാപൂര്‍ ,പശ്ചിമബംഗാള്‍
ഏഴുവയസ്സുള്ള എന്നെ മൂന്ന് ആണുങ്ങള്‍
തട്ടിക്കൊണ്ടുപോയി ബലാല്‍‌സംഗം ചെയ്തു.
ആവശ്യം കഴിഞ്ഞ് കൊന്ന്
വഴിയരികിലെ വേപ്പുമരത്തില്‍
കെട്ടിത്തൂക്കി.
*
ഞാന്‍ ഒരു സ്ത്രീ
2014 മെയ്
ഉത്തര്‍ പ്രദേശിലെ
ഖത്ര ഷഹദത് ഗഞ്ച്
എനിക്ക് 14 വയസ്സാണ്.
ഞങ്ങളുടെ ഗ്രാമത്തില്‍
മിക്ക കുടുംബങ്ങള്‍ക്കും കക്കൂസുകള്‍ ഇല്ല.
ഞാനും 16 വയസ്സുള്ള എന്റെ ചേച്ചിയും
പ്രഭാതകൃത്യങ്ങള്‍ക്കു വേണ്ടി
പുറത്തേക്കു പോവുമ്പോള്‍
ഒരു കൂട്ടം ആളുകള്‍
ഞങ്ങളെ ബലാല്‍‌സംഗം ചെയ്തു.
ഗ്രാമത്തിലെ ഒരു മാവില്‍ ജീവനോടെ കെട്ടിത്തൂക്കി.
സ്ത്രീകളായി ജനിച്ചതായിരുന്നു
ഞങ്ങള്‍ ചെയ്ത കുറ്റം.
ഞാന്‍ നന്നായി പഠിക്കുമായിരുന്നു.
എന്റെ ഗ്രാമത്തിലെ ആണ്‍കുട്ടികളെപ്പോലെ
എനിക്ക് കോളേജില്‍ പോകണമെന്നുണ്ടായിരുന്നു.
പക്ഷേ...
.*
ഞാന്‍ ഒരു സ്ത്രീ
1988 നവംബര്‍ 22
ജപ്പാനിലെ മിസാറ്റൊ.
എന്റെ പേര് ജുങ്കോ ഫുറുത്തോ
എനിക്ക് 17 വയസ്സ്.
സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി
എന്റെ പ്രായം വരുന്ന ഏഴ് ആണ്‍‌കുട്ടികള്‍
എന്നെ തട്ടിക്കൊണ്ടു പോയി.
അതിലൊരുത്തനായ കാമിസാകുവിന്റെ
അയാസെയിലെ വീട്ടില്‍
44 ദിവസം തടവില്‍ പാര്‍പ്പിച്ചു.
വീട്ടിലേക്ക് ഫോണ്‍ വിളിപ്പിച്ച്
ഒരു ചങ്ങാതിയോടൊപ്പമാണെന്നും
സുഖമായിരിക്കുന്നുവെന്നും പറയിപ്പിച്ചു.
44 ദിവസത്തിനിടയില്‍
400 തവണയെങ്കിലും ബലാല്‍‌സംഗം ചെയ്തു.
പരസ്യമായി സ്വയംഭോഗം ചെയ്യിച്ചു
സിഗരട്ട് ലൈറ്റര്‍ കൊണ്ട് ഗുഹ്യഭാഗങ്ങള്‍ പൊള്ളിച്ചു.
നെഞ്ചുമുഴുവന്‍ തുന്നല്‍ സൂചി കൊണ്ട് കുത്തിത്തുളച്ചു.
ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും
ബോട്ടിലുകളും സിഗരട്ടുകളും
കോഴിയിറച്ചിയും കുത്തിത്തിരുകി.
ജനനേന്ദ്രിയത്തില്‍ ചുട്ടബള്‍ബ് ഇറക്കി
ജനനേന്ദ്രിയത്തില്‍ കത്രികയിറക്കി
മലദ്വാരത്തില്‍ കരിമരുന്ന് വെച്ച് കത്തിച്ചു.
പട്ടിണിക്കിട്ടു.
വിശന്നപ്പോള്‍ പാറ്റകളെ തീറ്റിച്ചു
ദാഹിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചു
വിരല്‍ നഖങ്ങള്‍ തകര്‍ത്തു
ഇടത്തേ മുലഞെട്ട് പ്ലയറുപയോഗിച്ച്
പിഴുതെടുത്തു.
കീഴ്ക്കാംതൂക്ക് കെട്ടിത്തൂക്കി
ഇടിച്ചിടിച്ച് ചോര വരുത്തി.
നാല്‍പ്പത്തിനാലാം ദിവസം
അംഗഭംഗം വന്ന ശരീരം
ഇരുമ്പു ബാര്‍ബെല്ലുകൊണ്ട്
അടിച്ചുതകര്‍ത്തു
രക്തമൊഴുകിക്കൊണ്ടിരുന്ന
കണ്ണുകളിലും കവിളുകളിലും
മെഴുതിരി കത്തിച്ചുവെച്ചു.
ശരീരം മുഴുവന്‍ കത്തുംദ്രവങ്ങളൊഴിച്ച്
കത്തിച്ചു.
55 ഗാലന്റെ ഡ്രമ്മില്‍ ശരീരം താഴ്ത്തി
കോണ്‍ക്രീറ്റ് നിറച്ച് ഉറപ്പിച്ചു.
കോട്ടോയിലെ ഒരു ഒഴിഞ്ഞ
ഫാക്ടറിയില്‍ ഉപേക്ഷിച്ചു.
*
ഞാന്‍ സ്ത്രീ
1989ഏപ്രില്‍ 19
ന്യൂയോര്‍ക്ക് പട്ടണത്തിലെ സെന്‍‌ട്രല്‍ പാര്‍ക്ക്
എന്റെ പേര് ട്രിഷ എലന്‍ മീലി.
എനിക്ക് 28 വയസ്സായിരുന്നു.
പാര്‍ക്കില്‍ രാത്രിനേരത്ത് ജോഗിങ് ചെയ്തുകൊണ്ടിരിക്കെ
അഞ്ചു ചെറുപ്പക്കാര്‍ എന്നെ ബലാത്സംഗം ചെയ്തു.
അതിനു ശേഷം അഞ്ചുപേരും ചേര്‍ന്ന്
കഴിയുന്നത്ര തല്ലി.
ശരീരം മുഴുവന്‍ മുറിഞ്ഞ്
രക്തമൊഴുകിക്കൊണ്ടിരുന്നു
തലയോട്ടി തല്ലിത്തകര്‍ത്തു.
ഇടതുകണ്ണ് നേത്രകോടരത്തില്‍ നിന്ന്
തെറിച്ചുപോയി.
മരണം വാരിപ്പുതയ്ക്കുന്ന തണുപ്പ്
എന്റെ ശരീരമറിഞ്ഞു
ഞാന്‍ മരിച്ചില്ല.
ഒടിഞ്ഞുതൂങ്ങിയ ശരീരവും
നഷ്ടപ്പെട്ട കാഴ്ചയുമായി ജീവിക്കുന്നു.
1945
ജര്‍മനി
--------
--------
1990
കുവൈത്ത്
--------
--------
1994
റുവാണ്ട
--------
--------
1995
ബോസ്നിയ
--------
--------
1998
കോങ്‌കോ
--------
--------
2002
ഇന്ത്യ
--------
--------
2014
ഇറാക്ക്
-------
-------
-------
-------
------------
* * * *
സൂം ചെയ്ത് സൂം ചെയ്ത് നാമെത്തുന്ന
ഭൂമിയുടെ ഓരോ പിക്സലിലും
പീഡിതയായ ഒരു സ്ത്രീയുടെ
കരഞ്ഞുകലങ്ങിയ
ഭയം നിറഞ്ഞ മുഖമുണ്ട്.
ഭൂമിയുടെ എല്ലാ കോശങ്ങളില്‍ നിന്നും
എല്ലാ നിമിഷങ്ങളില്‍ നിന്നും
അവര്‍ നിലവിളിക്കുന്നു
അവരുടെ മുഖങ്ങള്‍ ചേര്‍ത്തുചേര്‍ത്ത്
തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഭൂഗോളത്തിലെ
ഏഴു വന്‍‌കരകളും നിര്‍മ്മിച്ചിരിക്കുന്നു.
അവരുടെ കണ്ണുനീര്‍
കടലായ് നീലിച്ചുകിടക്കുന്നു.
--------------------------------------------------------------------------------------------------------------------------
World Hate women എന്ന മൂന്നു മിനിട്ട് വീഡിയോയ്ക്ക് ഒരു പ്രതികരണം/അനുബന്ധം.
യഥാര്‍ത്ഥ വാര്‍ത്തകളുടെ ഒരു കൊളാഷ്.വിവിധ ഇന്റെര്‍നെറ്റ് സൈറ്റുകള്‍ക്ക് കടപ്പാട് (2014 ആഗസ്റ്റ് )

Wednesday, February 22, 2017

അവനവന്‍കുരുതി / ജയദേവ് നയനാർ


ഈ ഏറ്റുപറച്ചിലൊക്കെ 
 കുറച്ചു നേരത്തെ
സംഭവിക്കേണ്ടതായിരുന്നു
ഓരോ കാരണം കൊണ്ട്
മാറിപ്പോയെന്നേ ഉള്ളൂ.
ഇത്തവണ ഏറെ നിറം കൊടുത്ത്
തന്നെ വരയ്ക്കണമെന്നും
വിചാരിച്ചു. അതിനു വേണ്ടി
കടുത്ത കുറെ നിറങ്ങള്‍
കരുതിവെച്ചിരുന്നു. സൂര്യനെ
പിഴിഞ്ഞ് ചെഞ്ചായം.
കാടരച്ചു പച്ചിലച്ചായം.
പുഴയരിച്ചു വെള്ള.
കടല്‍ കുഴച്ചു നീല.
അപ്പോഴെക്കുമല്ലേ, ഒരു
കാറ്റു വന്നു കൂടെപ്പോകാം
എന്ന് മുടിയഴിച്ചിട്ടത്.
വന്നേ തീരൂ എന്നൊരു
മഴ കരഞ്ഞു കലങ്ങിയത്.
പിടയ്ക്കുന്ന ദൂരങ്ങള്‍ വന്ന്
പുടവത്തുമ്പില്‍ കടിച്ചുനിന്നത്.
അവരോടെക്കെയും ഓരോന്ന്
പറഞ്ഞു നടന്നു നടന്നാലതാണ്
പ്രശ്നം. നമുക്ക് സ്വയം
പറയാനുള്ളത് മുഴുവന്‍
അതിന്റെ പാട്ടിനു പോകുമല്ലോ.
അതും കഴിഞ്ഞു, വീണ്ടും ഇത്തവണ
എറ്റുപറയാനുള്ളത്‌ മൊത്തം
പ്രസാദാത്മകമായി തന്നെ
പറയണമെന്നും വാശിയായി.
അതിനായി, ഒരു നാട്ടുപുള്ളിന്റെ
 ശബ്ദം കടമെടുത്തുവച്ചിരുന്നു..
ഒരു കാട്ടാറിന്റെ മെയ് വഴക്കം
നേരത്തെ അറിഞ്ഞുവച്ചു. .
 വിരലുകളില്‍ ഒരു മാന്‍പേടയുടെ
കാല്‌ക്കുതിപ്പ് നിറച്ചിരുന്നു.
അപ്പോഴെക്കുമല്ലേ, വീണ്ടും
ഒരു പുഴു വന്നൊരു ചിറക്
വച്ചുതരുമോ എന്നാരായുന്നത്.
ഒരു നിശാശലഭം വന്ന്
ചിറകില്‍ ചിത്രമെഴുതുമൊ
എന്ന് യാചിക്കുന്നത്‌.
ഒരു പുഴ അതിന്റെ ഒഴുക്ക്
തിരിച്ചു ചോദിക്കുന്നത്.
ഒരു മഴ അതിന്റെ തണുപ്പ്
തിരിച്ചെടുക്കുന്നത്.
കവിതയിങ്ങനെ കറുത്തുകെട്ടി
കാറിക്കരഞ്ഞു നില്‍ക്കുമ്പോഴേക്കും
നനഞ്ഞുകുതിര്‍ന്നുതുടങ്ങുന്നല്ലോ.
------------------------------------------------------------

Saturday, February 4, 2017

വീടൊതുക്കുമ്പോൾ / സെറീന


മരിച്ചവളുടെ വീട് ,
ഒരാൾക്കും ചെന്നെത്താനാവാത്ത ഒരു ഭൂഖണ്ഡമാണ്
ഉപ്പ് പാത്രം മുതൽ ഒളിപ്പിച്ചു വെച്ച ഡയറി വരെ .
അവളുടെ നോട്ടത്തിൽ മാത്രം തെളിയുന്ന വസ്തുക്കൾ
അവൾക്കു മാത്രം തുറക്കാനറിയുന്ന അടപ്പുകൾ
ജനാലപ്പുറത്തു അവളെന്നും തീറ്റുന്ന കാക്കകൾ
അവൾ മാത്രം കേൾക്കുന്ന ഒച്ചകൾ
അവൾക്ക് മാത്രമറിയുന്ന കൂട്ടുകൾ ,
തുള്ളിയിറ്റുന്ന ടാപ്പ് ,
കുടഞ്ഞു വിരിയ്ക്കുമ്പോൾ കിട്ടിയ
ഒറ്റക്കൊലുസ് ,
അടിച്ചുവാരുമ്പോൾ എടുത്തു വെച്ച കുഞ്ഞുസ്ലൈഡ്
നാളേയ്ക്കുള്ള മഞ്ഞ ടീഷർട് മുഷിഞ്ഞിട്ടാണെന്ന്
അവൾ മാത്രം കേൾക്കുന്നൊരു വേവലാതി
അവൾ മാത്രം കണ്ട നരകങ്ങൾ
കൂട്ടിയ തീയ് ,
വിരൽ കരിഞ്ഞിട്ടുമതിൽ നിന്നെടുത്ത പൂവുകൾ
പേര് കൊത്തിയ ചോറ്റുപാത്രം പോലെ
കാലഹരണപ്പെട്ട ഒരു ഹൃദയം
അവൾ പരത്തിയിട്ട വാക്കുകൾ
തനിച്ചുള്ള പറച്ചിലുകൾ
വിതറിയ മണങ്ങൾ
എത്ര ഒതുക്കിയാലുമൊതുങ്ങില്ലത്,
വാടകക്കുടിശ്ശിക തീർത്തു
അടക്കിയേക്കുക അവൾക്കൊപ്പം ആ വീട്
------------------------------------------------------------------

Friday, January 27, 2017

മുറിയാത്ത യാത്രകള്‍ / ആര്യാഗോപി


കരിഞ്ചാത്തിക്കൊടുങ്കാറ്റ്
കരള്‍ക്കൊത്തിപ്പറിക്കുന്ന
കരിക്കാലത്തുടയോന്റെ
കരിനാക്കില്‍ വിറകൊള്ളു-
ന്നുടയാത്ത പാപവാക്യം.
കരിന്തേളിന്‍ വിഷക്കുത്തി-
ലുണരാത്ത വേദപാഠം
കരിങ്കണ്ണാലുഴിയാത്തൊ-
രുയിരാര്‍ന്ന ഭേദമന്ത്രം.
കരിങ്കാട്ടിലലഞ്ഞേറെ-
ക്കടമ്പകള്‍ കടക്കാതെ
തലവരച്ചുരുള്‍ നീക്കി
പരമാര്‍ത്ഥം തെരയാതെ
കരിമണ്ണിന്‍ കലത്തിലെ
ചുഴിനീന്തി കടക്കാതെ
അടിമപ്പൊയ്മുഖം കോട്ടി
ചിരിതുപ്പിച്ചോരയൊപ്പി
കരിങ്കാലിന്‍ പെരുംമന്തിന്‍
പഴുത്തിറ്റും വ്രണപ്പാട്
പലവട്ടം പൊതിഞ്ഞേറെ-
പ്പരിമളം തളിച്ചിട്ടും
പരിഭ്രമപ്പാമരന്റെ
പുറംപൂച്ചിന്‍ മിനുക്കത്തില്‍
കടംകൊണ്ട പടവാളിന്‍
തിളക്കത്തില്‍,
 നിലപാടിന്‍ പ്രവചനം
പിഴച്ചുവോ? ഫലിച്ചുവോ?
വഴിതെറ്റിപ്പലവട്ടം
മുറിഞ്ഞയാത്രകള്‍ക്കിനി
കുഴല്‍വിളിപ്പെരുമ്പറയ്ക്ക-
കമ്പടി ക്ഷണിയ്ക്കായ്ക !!
--------------------------------------------

Friday, January 20, 2017

ഒറ്റ വെട്ടിന് തിരകള്‍ നീക്കിയ കടല്‍ /ദ്രുപദ് ഗൗതം


തൊട്ടും തോണ്ടിയും 
തന്നെയാവും തുടക്കം
ഒരു അടുക്കളയുടെ സെല്‍ഫി
നിങ്ങള്‍ കണ്ടിട്ടുണ്ടോ...?
വരച്ചുവച്ചതുപോലെ
അതൊരു കടലാണ്.
മുറിച്ചുനീന്താനാവാത്തത്
ഒരു നീന്തലും കരപറ്റാത്തത്ര
ആഴമുള്ള പിടച്ചിലുകള്‍ 
അതില്‍ ഞൊറിഞ്ഞുഞൊറിഞ്ഞുവച്ചിരിയ്ക്കും
എന്നാല്‍,
ചിറകഴിച്ചുവച്ചൊരാകാശം
അതില്‍
നീന്തിനീന്തിനീലിയ്ക്കുന്നത്
സൂക്ഷിച്ചുനോക്കിയാല്‍ കാണാം
യാത്രയ്ക്കിടയില്‍
മുന്നറിയിപ്പില്ലാതെ
റദ്ദാക്കപ്പെടുന്ന
തീവണ്ടിയാണ്
അതിന്റെയിഷ്ടങ്ങള്‍
വീടിന്റെ ഒച്ചയിലേയ്ക്ക്
ഒരീച്ചപോലും കയറും മുമ്പേ
കിളിയൊച്ചകള്‍ ഒക്കത്തെടുത്ത്,
വെളിച്ചം കുന്നിറങ്ങിവരും മുമ്പേ
അത്ര തിളക്കമില്ലാത്ത
ഒരു വരിയിലേയ്ക്ക്
തന്നെത്തന്നെ കൊളുത്തിവച്ചിരിയ്ക്കും
അത്.
ഒരു കട്ടന്‍കാപ്പിയില്‍
അത് വീടിന്റെയുറക്കം
അലിയിച്ചുകളയും
ഇരുളിന്റെ
വക്കുകള്‍ വെട്ടിയെടുത്ത്
അതൊരു
പകലിനെത്തുന്നിയെടുക്കും.
പിന്നെ,
പതിവുകള്‍ ഉപ്പിലിട്ട
കാന്താരിനീറ്റലില്‍
അച്ചാറുപോലെ
പാകപ്പെടും.
വാക്കിനെ
കവിതയിലേയ്‌ക്കെന്നപോലെ
സങ്കടത്തുള്ളികളെ
കൂട്ടുകറിയിലേയ്ക്ക്! ചേര്‍ത്തിളയ്ക്കിവയ്ക്കും.
ചില,ഇഷ്ടങ്ങളെ
തിളപ്പിച്ച്
പാലൊഴിച്ച്
ചായയെന്നപോലെ
നീട്ടിയൊഴിച്ചാറ്റിവയ്ക്കും
എപ്പോഴും ഒച്ചവയ്ക്കുന്ന
പഴയ മിക്‌സിക്ക്
ഇടയ്ക്ക് ചവയ്ക്കാന്‍
എന്തെങ്കിലുമിട്ടുകൊടുക്കും
കാടിയും
കഞ്ഞിവെള്ളവും തൂവിപ്പോയവറ്റും
മാത്രം കൊടുത്ത്
ജീവിതത്തെയൊന്നു കറന്നുനോക്കാം
എന്ന സാധ്യതയിലേയ്ക്ക്
ഇടയ്‌ക്കൊന്നിറങ്ങിപോകും.
ഇതിനിടയ്ക്ക് തുളുമ്പിയ
കുഞ്ഞിക്കലത്തെ മറക്കും.
സങ്കടത്തുള്ളികളെയെല്ലാം
വിറകുപോലെകീറി
അടുക്കി അടുക്കി വയ്ക്കും
പിന്നെ
അടുപ്പുപോലെ
പുകഞ്ഞുകൊണ്ടിരിയ്ക്കും
എങ്കിലും,
ഒരു ചിരി
ചുമരിലെ
ഓര്‍മ്മച്ചിത്രത്തിന്റെ മുമ്പിലെന്നപോലെ
എപ്പോഴും
തെളിച്ചുവച്ചിരിയ്ക്കും
വിശപ്പിനെ
കൊളുന്തുപോലെ നുള്ളുന്ന
സമരങ്ങള്‍ക്കിടയിലും
ഒട്ടും രസമായിരിയ്ക്കില്ല
അതിന്റെ പുറംകാഴ്ചകള്‍.
ഇതിനിടയ്‌ക്കെപ്പോഴോ
വെളിയിലിറങ്ങിപ്പോയ
ഒരച്ചാറുമണം
ആടിയാടിക്കയറിവരും.
വാക്കുകളുടെ സാമ്പാറില്‍നിന്നും
അപ്പോള്‍
ബുദ്ധന്റെ മുഖമുള്ള
ഒരു മുരിങ്ങാക്കോല്‍ മാത്രം
തിരക്കിട്ടിറങ്ങിപ്പോകും
അപ്പോഴേയ്ക്കും,അതിന്റെ
പപ്പടംപോലെ പൊള്ളിച്ച
കിനാവുകളെല്ലാം
പൊടിഞ്ഞുപോയിരിയ്ക്കും
എത്രയടച്ചുവച്ചാലും
ഒറ്റത്തിളപ്പിന്
മൂടിതെറിയ്ക്കുന്ന
നിശ്വാസത്തില്‍
വെന്തുവെന്തിരിയ്ക്കും
എന്നും
അടുക്കള.
കടല്‍ച്ചട്ടിയില്‍
സൂര്യന്‍
മുളകരച്ചരച്ച്
കടമ്പുളിയിട്ടുവറ്റിച്ച
മീന്‍കറിയാണ്
സന്ധ്യ.
നിലാവിന്റെ
വെളിച്ചെണ്ണയുറ്റിച്ച്
ചൂടോടെ
അതടച്ചുവയ്ക്കുന്നു
രാത്രി.

കടല്‍ച്ചട്ടിയില്‍
സൂര്യന്‍
മുളകരച്ചരച്ച്
കടമ്പുളിയിട്ടുവറ്റിച്ച
മീന്‍കറിയാണ്
സന്ധ്യ.
---------------------------------------------
(അമ്പത്തേഴാമത് സ്‌കൂള്‍ കലോത്സവത്തിൽ 
ഒന്നാം സ്ഥാനം നേടിയ കവിത )

Thursday, January 19, 2017

അകത്തെ കാളി / അമ്മു ദീപ


പട്ടുടുത്ത്‌
പൊട്ടു തൊട്ട്‌
പൊന്നു ചൂടി
പൂവു മൂടി
അകത്തെ ഇരുട്ടറയിലിരുന്ന
കാളി കൊതിച്ചു,
ഒരു വെളിച്ചപ്പാടായി
ജനിച്ചിരുന്നെങ്കിൽ...
ചന്ദനച്ചാർത്തും
നിറമാലയുമായി
ചമഞ്ഞൊരുങ്ങി മടുത്തു.
പൂജാരിയുടെ
നടതുറപ്പുകളിൽ മാത്രം
പുറം ലോകം കണ്ടു.
അറവിട്ടാൽ
ആറാട്ടുകാവ്‌ !
എഴുന്നള്ളത്തുകൾക്കൊക്കെയും
തുണ നിന്നു പുരുഷാരം.
നട്ടുച്ചയിലും
നിലവിളക്കിൻ തിരി
നിത്യപൂജകളാൽ
കൂച്ചുവിലങ്ങ്‌.
ഇനി വയ്യാ
മണികെട്ടിയ ശ്രീകോവിലിൻ വാതിൽ
പതിയെ തുറന്ന്
പുറത്തു കടക്കണം.
രൗദ്രമെങ്കിലും
കുലീനമീ ശിലാമൗനം
കുടഞ്ഞെറിയണം.
ആത്മബോധത്തിന്റെ നടയ്ക്കൽ
വാളും ചിലമ്പുമൂരിവെച്ച്‌
ഒരിക്കൽ
ഒരിക്കലെങ്കിലും
ഉടലെറിഞ്ഞ്‌
ഒന്നുറഞ്ഞു തുള്ളണം.
-----------------------------------------------------

Sunday, January 1, 2017

വേദം / യൂസഫലി കേച്ചേരി


ഉമ്മ വിളമ്പിയ ചോറിന്നു മുൻപിൽ ഞാൻ
ചുമ്മാ മുഖംകറുപ്പിച്ചിരുന്നു
ഉപ്പേരിയില്ല ,കറിയില്ല ,മീനില്ല
പപ്പടം 'വട്ട'ത്തിലാണുതാനും
ചോറ്റുപാത്രത്തിന്റെ പൊട്ടുപോലുള്ളൊരു
ചോന്നുള്ളിച്ചമ്മന്തി - അത്രമാത്രം
ദേഷ്യം കുറച്ചല്ല വന്നതെനിക്കപ്പോൾ,
ദേഹമൊട്ടാകെ വിറച്ചിരുന്നു .
വല്ലാതെയില്ല വിശപ്പെനിക്കെങ്കിലും
വല്ലായ്മയുണ്ടെന്നു ഞാൻ നടിച്ചു
ഉണ്ണാൻ തുടങ്ങിയാൽ വിണ്ണുന്നൊരുണ്ണിയാ -
യെണ്ണുമാറുണ്ടന്നെൻ വീട്ടിലെന്നെ .
എങ്കിലും തീൻമേശ വിട്ടു പരിഭവി -
ച്ചെങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നു .
പൊട്ടലും ചീറ്റലുമായി ഞാൻ വീടിന്റെ
പിൻപുറത്തേയ്ക്കൊന്നു പാളിനോക്കി .
അപ്പോൾ ഞാൻ കണ്ടു വടക്കിനി മുറ്റത്തൊ -
രാൾക്കൂട്ടം , പാവങ്ങളെന്നയൽക്കാർ
കൂടിയിരിക്കയാണുമ്മയവർക്കൊക്കെ
ചൂടുള്ള കഞ്ഞി പകർന്നിടുന്നു .
ഓടിക്കളിക്കുന്നുണ്ടാ 'പഷ്ണി 'ക്കഞ്ഞിയി -
ലോരോ നെടിയരിവറ്റു മാത്രം .

അന്നൊക്കെയെൻ നാട്ടിൽ ഭൂരി ജനങ്ങൾക്കും
അന്നമൊരു സ്വപ്നമായിരുന്നു
ആംഗലവാഴ്ചയും യുദ്ധക്കെടുതിയും
ആകെയെൻ ഗ്രാമം തകർത്തിരുന്നു .

തന്തമാർ ,തള്ളമാർ ,കുട്ടികളന്യോന്യം
തള്ളിമാറ്റുന്നു , കലമ്പിടുന്നു
ഒട്ടു ചിലർ കഞ്ഞി മോന്തി പിരിയുന്നു
മറ്റും പലർ വന്നു ചേർന്നിടുന്നു .
അമ്പാർന്നു കഞ്ഞി വിളമ്പുവാൻ മുറ്റത്തു
കുമ്പിട്ടു നിൽപ്പത്തിനുള്ളിൽ ,ദൂരെ
എന്നെക്കണ്ടുമ്മയരികിലെത്തി ചൊല്ലി:
''നന്നേ തിരക്കായിരുന്നു മോനേ
പറ്റീല മീൻകറിയുണ്ടാക്കാൻ ; ഇക്കണ്ട
പട്ടിണിക്കാർക്കൊക്കെ കഞ്ഞി വേണ്ടേ ?
വിണ്ണുവാൻ നിൽക്കാതെ ചമ്മന്തിച്ചോറുണ്ടെ -
ന്നുണ്ണി പോ ,നേരമായ് ബെല്ലടിക്കാൻ
നാലുമണി വിട്ടു നീ വരുമ്പോഴേക്കും
അയിലച്ചാറുണ്ടാക്കി വെച്ചിടാം ഞാൻ .''
ഇത്രയും ചൊല്ലി പിരിഞ്ഞുപോയുമ്മ ,എ -
ന്നുൾത്തട്ടിൻ കാപട്യം വെന്തെരിഞ്ഞു .
ഉണ്ണാവ്രതവുമായന്യരെയൂട്ടുന്നൊ -
രെന്നുമ്മതൻ യജ്ഞം കണ്ടു നിൽക്കെ
നീറുമെന്നുള്ളം കുറുകീ : പഴയരി -
ച്ചോറെനിക്കുണ്ടല്ലോ വേണ്ടുവോളം ;
പഞ്ഞക്കെടുതിയിൽ നീറുവോർ വറ്റില്ലാ -
ക്കഞ്ഞിക്കിരന്നു വലഞ്ഞിടുമ്പോൾ !
പിന്നെ ഞാൻ വൈകിയി ,ല്ലെന്നുടെ ചോറുമാ -
യുമ്മതൻ പിന്നിൽ പതുങ്ങിയെത്തി
ഉള്ളലിഞ്ഞോതിനേൻ :
''എൻ ചോറുമാ കഞ്ഞി -
വെള്ളത്തിലിട്ടു വിളമ്പിക്കൊള്ളൂ .''
പൊട്ടിക്കരഞ്ഞുമ്മ മാറോടു ചേർത്തെന്നെ -
കെട്ടിപ്പിടിച്ചു വിതുമ്പി മെല്ലെ :
''ഏതൊന്നറിഞ്ഞാൽ മറ്റെല്ലാമറിയാ ,മാ -
വേദം വിശപ്പെന്നറിഞ്ഞുകൊണ്ടാൽ
പൈയ്ക്കുന്ന പള്ളയ്ക്കിരതേടി വാടുന്ന
പാവത്തിൽ കാണാം പടച്ചവനെ .''
-----------------------------------------------



 

Tuesday, December 13, 2016

കൊച്ചാപ്പിയെന്ന മരം... അഥവാ മരമെന്ന കൊച്ചാപ്പി / ആര്‍.സംഗീത


കട്ടപിടിച്ച ഇരുട്ടിന്റെ
റബ്ബര്‍ കായ്കള്‍
ഞെരക്കിചവുട്ടി പൊട്ടിച്ച്
വെട്ടം നടന്നെത്തുന്നത്തിനു
വളരെ മുന്‍പേ
കൊച്ചാപ്പി ടാപ്പിംഗിനിറങ്ങും..

മരങ്ങള്‍ അയാളെ കണ്ട്
ചിരിച്ചു തലയാട്ടി കാണിക്കും..!
ചിലതിനോട് അയാള്‍
തെരുതെരെ മിണ്ടും..
ചിലതിനോട് കെറുവിക്കും
എല്ലാ മരങ്ങളും അയാള്‍ക്ക്‌
മുല ചുരത്തി നില്‍ക്കുന്ന
പെണ്ണുങ്ങളാണ്..
പള്ളി സ്കൂളില്‍ കൂടെ പഠിച്ച
മെല്ലിച്ചു എല്ലുന്തിയ
റബേക്കയുടെ പേരാണ്
തോട്ടത്തിന്റെ കെഴക്കെ അതിരില്‍
ചുരുണ്ടുകൂടി കൊമ്പിടിഞ്ഞു
നില്‍ക്കുന്ന മരത്തിന്..
ചിത്ര പണിയുള്ള
ഉരുണ്ട തടിയില്‍
പച്ചപ്പ് അഴിച്ച് വിടര്‍ത്തി
നില്‍ക്കുന്ന ഒന്നിന്
ചന്തേലെ ത്രേസ്യേടെ പേരും..
നരച്ചു വിണ്ട ഉടലില്‍
ശോഷിച്ച ഇലക്കൈകള്‍ നീട്ടി
പാല് വറ്റാറായ മരത്തിനെ ചാരി
അയാള്‍ കുറെ നേരം നില്‍ക്കും
"അമ്മച്ചിയേ" ന്നു ചെവിയില്‍
വിളിക്കും.........!
അന്നേരം
ഒരു കുഞ്ഞില വന്നു
അയാള്‍ടെ കവിളില്‍ തൊടും
ഇല്ലെങ്കില്‍..
ഒരു കാറ്റിറങ്ങി വന്നു
മുടിയില്‍ തണുത്ത
വിരല്‍പ്പാട് തീര്‍ക്കും..
ഇതൊക്കെയാണെങ്കിലും
അന്തി റബ്ബര്‍ മരങ്ങളുടെ ഉച്ചിയില്‍
കറുപ്പിട്ടു തുടങ്ങുമ്പോള്‍
ഷീറ്റടിക്കുന്ന മെഷിന്‍ പെരേല്‍
ജോലിക്ക് നില്‍ക്കുന്ന
തമിഴത്തി പെണ്ണിനെ
ടോര്‍ച്ചിന്റെ പീലികണ്ണില്‍
വീട്ടിലെത്തിക്കും..!
അവള്‍ടെ
മൂക്കൊലിപ്പിക്കുന്നചെക്കന്
അരിമുറുക്ക് വാങ്ങി കൊടുക്കും
കൊച്ചാപ്പി എന്താണിങ്ങനെയെന്നു
ആരും ചോദിച്ചിട്ടില്ല...
വെട്ടുകല്ലിട്ട...
ടാര്‍പോളിന്‍ കെട്ടി മറച്ച
ഒരു വിറങ്ങലിച്ച തോട്ടത്തെ
വീടെന്നും.
.
പിന്നിലെ
*പോപ്പെരയില്‍
ഒറ്റകയറില്‍ തൂങ്ങി നിന്ന
ഒരുപെഴച്ച റബ്ബര്‍ മരത്തെ
"പെങ്ങളേ" ന്നും
അയാള്‍ കുറെ കാലം
വിളിച്ചിരുന്നു.. !
*പോപ്പെര_ പുകപ്പുര..[ റബ്ബര്‍ ഷീറ്റ്
ഉണക്കുന്ന ഇടം]
----------------------------------------

Thursday, November 10, 2016

പ്രാര്‍ത്ഥന / അനിത തമ്പി


രാത്രിവാനിന്‍ പടര്‍ച്ചില്ലമേല്‍,ഇല-
ത്തുള്ളികള്‍ പോലെ നക്ഷത്രദൃഷ്ടികള്‍
കണ്ടു കണ്ടു കണ്‍വട്ടം നിറയ്ക്കുവാന്‍
രാവെനിക്കു മിഴിയായിരിക്കണേ
പാട്ടുപെയ്യും മുകില്‍ക്കാടുകള്‍ക്കിട-
യ്ക്കൂതിയൂതിത്തളര്‍ന്ന പുല്ലാങ്കുഴല്‍
പോലെയാമുടല്‍ക്കൂടും നിലയ്ക്കാത്ത
കാറ്റെനിക്കു ചിറകായിരിക്കണേ
വേനലിന്‍റെ വിയര്‍പ്പിനെയുള്ളിലെ-
ത്തീയുണക്കുന്നൊരുപ്പായ ജീവിതം
സ്നേഹമാണ്,വെറുപ്പാണ്,ദൈവമേ
ലോകമെന്‍റെ മനസ്സായിരിക്കണേ.
നീലനീലക്കിനാവണ്ടികള്‍ വന്നു
നിന്നു നീങ്ങുമീ തീവണ്ടിശാലയില്‍
വന്നിരിപ്പാണ്,ഭീതികള്‍ താണ്ടുവാന്‍
മൃത്യുവെന്‍റെ ഉയിരായിരിക്കണേ.
-----------------------------------------

Wednesday, November 9, 2016

എന്നെയറിയില്ല / കുഴൂർ വിൽസണ്‍


അയാള്‍ക്കെന്നെയറിയില്ല
എനിക്കയാളെയും

ഞങ്ങള്‍ക്കിടയില്‍
ഒരു തടാകമുണ്ട്‌
അതില്‍ നിറയെ മീനുകളും

ആ മീനുകള്‍ അയാളുടേതല്ല
എന്റേതുമല്ല

ആ മീനുകള്
‍ഞങ്ങളുടേതല്ല എന്നുള്ളതാണു
ഞാനും അയാളും തമ്മിലുള്ള ഒരു ബന്ധം

ആ തടാകത്തില്‍ ആകാശം വീണു കിടക്കുന്നുണ്ട്‌
അതിലെ മേഘച്ചെരുവുകളിലൂടെ
മീനുകള്‍ ഊളിയിടുന്നതെനിക്കു കാണാം
വീണുകിടക്കുന്ന മേഘങ്ങളെ
ചെറുതായെങ്കിലും അനക്കുന്നതു
മീനുകള്‍ തന്നെ

കിളികളെ പേടിയില്ലാത്ത
മീനുകളുണ്ടാകുമോ
വേണമെങ്കില്‍ തടാകത്തിലെ ആകാശത്തില്‍ നോക്ക്‌

ഇതെല്ലാം അയാള്‍ കാണുന്നുണ്ടാകുമോ
എന്നായി എന്റെ വിചാരം
എന്റെ വിചാരങ്ങള്
അയാളറിയുന്നുണ്ടാകുമോയെന്നും

അയാള്‍ തടാകത്തില്‍
കണ്ടതെന്തെന്നു സങ്കല്‍പ്പിക്കാന്
‍എനിക്കായില്ല
അതിനു സമയം കിട്ടിയതുമില്ല

ആ എന്തെങ്കിലും വിചാരിക്കട്ടെ

അയാളുടെ കയ്യില്‍
ഒരു സിഗരറ്റുണ്ട്‌
എന്റെ കയ്യിലും സിഗരറ്റുണ്ടെന്നുള്ളതാണു
ഞങ്ങള്‍ തമിലുള്ള മറ്റൊരു ബന്ധം

എന്റെ സിഗരറ്റിന്റെ പുകയും മേഘങ്ങളും
സൗഹൃദത്തിലാണെന്നാണു എന്റെ വിചാരം
അതു കൊണ്ടാണല്ലോ ഞാന്‍
തടാകത്തില്‍
ചത്തുമലച്ചു കിടക്കുന്ന
മേഘങ്ങളെയോര്‍ത്തു ദുഖിക്കുന്നതു

അയാളുടേതങ്ങനെയല്ല
മുഖം കണ്ടാലറിയാം
ദുഖങ്ങളേയില്ല അയാള്‍ക്കു

ബോറടിച്ചിട്ടായിരിക്കും
അയാള്‍ സിഗരറ്റ്‌ വലിക്കുന്നത്‌

അയാള്‍ എന്നെക്കാള്‍ കറുത്തിട്ടാണു
അതും ഒരു ബന്ധം തന്നെ
പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു

അയാളും ചിലപ്പോള്‍വെളുത്തായിരിക്കും ഇരുന്നിരുന്നതു
അമ്മ മറന്നു വച്ചപ്പോള്‍ കറുത്തതാകുമോ

ആകില്ലഅയാള്‍ കറുത്തതു തന്നെ

ആകാശം വീണുകിടക്കുന്ന
മേഘങ്ങളുടെ തടാകം
മേഘങ്ങളുമായികൂട്ടുകൂടി നടക്കുന്ന
എന്റെ പുകച്ചുരുളുകള്‍

കറുത്തതല്ലാത്ത ഞാന്‍
-------------------------------------------------------------

ഒളിപ്പാർപ്പ് / ജയദേവ് നയനാർ


മത്സ്യകന്യകൾ
കുളിച്ചു താമസിക്കുന്ന
കടലിലെ വീടിനടുത്തുവേണം
എനിക്ക് ഒളിച്ചുപാർക്കാൻ.
മറ്റൊന്നിനുമല്ല.
എന്നിട്ട് വേണം
കടലിലാകെ
ഉമ്മകൾ കലക്കാൻ.
മറ്റൊന്നിനുമല്ല.
ചെമ്പരത്തി പോലെ
ചുവന്ന ചെകിളപ്പൂക്കളിൽ
കടൽ വെന്തുരുകിയ
പരലുകൾ
പറ്റിപ്പിടിച്ചിട്ടുണ്ടോ
എന്നറിയണം.
------------------------------

Saturday, November 5, 2016

നഗ്നത എന്ന നിലയിലും വിലാസം എന്ന നിലയിലും..... / ബൈജു മണിയങ്കാല


ശൈത്യമാണ്
ഒരു പരിചയക്കാരൻ
വന്ന്
ഒരു ഉടുപ്പ് കടം ചോദിയ്ക്കുന്ന
ലാഘവത്തോടെ
ഒട്ടും പരിചയവുമില്ലാത്ത
മടുപ്പു വന്ന്
ഒരപരിചിതന്റെ
മേൽവിലാസം
കടം ചോദിയ്ക്കുന്നു
പലർക്കും അറിയില്ലായിരിക്കും
ഒരു ദിവസത്തേയ്ക്കിടാൻ
രണ്ട് പരിചയക്കാർക്കിടയിൽ
പണ്ട്
ഇല്ലായ്മ കൊണ്ട്
കടമായി ചോദിച്ചിരുന്ന
പുത്തനുടുപ്പുകളുടെ ഉപമകൾ.
നിലവിലെ അവസ്ഥയിൽ
അപരിചിതർക്കിടയിൽ
ഒരു കോട്ടുവാ കഴിഞ്ഞാൽ
ലഘുവായിട്ട്
ചോദിയ്ക്കുവാൻ
മേൽവിലാസത്തേക്കാൾ
ലളിതമായി
എന്താണുള്ളത്?
ശൈത്യകാലത്ത്
മരങ്ങളിൽ നിൽക്കുന്ന
ഇലകളല്ലാതെ?
ഇല എന്ന നിലയിൽ
പച്ച
എക്കാലത്തും
മറ്റു നിറങ്ങൾക്ക് ചികിത്സിക്കുന്ന
മരുന്നാകണം
ചന്ദ്രനെന്ന നിലയിൽ
സംശയമുള്ളവർക്ക്
വിശദീകരണത്തിനായി
വെളിച്ചത്തിന് പുറത്ത്
കുറിച്ച് നൽകുന്നതാവും
നിലാവ്
സൗജന്യമായി കിട്ടേണ്ട മരുന്നുകൾ
വെളിയിൽ നിന്ന് വാങ്ങിയ്ക്കുവാൻ
എഴുതി കൊടുക്കുന്നത് പോലെ
കാഴ്ചയ്ക്കപ്പുറം
കാണാത്ത നിറങ്ങൾ
ബ്രാക്കറ്റിൽ കുറിച്ചു
കൊടുക്കുന്നുണ്ടാവും
ചിത്രങ്ങൾ
രാത്രിയാണെങ്കിൽ
ഇരുട്ടുണ്ടാവും..
രാത്രിയല്ലെങ്കിൽ
ഇരുട്ടിന് വേണ്ട ചേരുവകളുണ്ടാവും
അത്തരുണത്തിൽ
രാത്രിയ്ക്കും പകലിനുമിടയിൽ
ഞാനെന്റെ
ഏറ്റവും പുതിയ കവിതയുടെ
പൂർത്തിയാകാത്ത വരികൾ
മേൽവിലാസമായി
പറഞ്ഞു കൊടുക്കുന്നു
തീ പിടിച്ച കടലാസിൽ
നഗ്നത മറച്ച്
മടുപ്പിന്റെ കൂടെ
നടന്നു പോകുന്ന
എന്റെ കവിതയിലെ
അപൂർണ്ണമായ വരികൾ
തീ പിടിയ്ക്കുന്നതിന് മുമ്പ്
ആ കടലാസിൽ
മുറിയുടെ മൂല കൊണ്ട്
എന്റെ നഗ്നത ഒപ്പിട്ടിരുന്നതോർമ്മയുണ്ട്
ഇരുട്ട് കൊണ്ടുണ്ടാക്കിയ
ചങ്ങല കിലുക്കങ്ങൾ
ചിത്രങ്ങൾ വരച്ചിരുന്നതോർമ്മയുണ്ട്.
പലർക്കുമറിയില്ല,
എനിക്കുമറിയില്ലായിരുന്നു,
ഉടൽ എന്നത്
നഗ്നതയ്ക്ക് പുറത്ത്,
വാടകയ്ക്കെടുക്കുന്ന
സൗഭാഗ്യങ്ങൾ പോലെ
ഓരോദിവസവും
ഉറക്കം
ഉയിരോളം
നറുക്കെടുക്കുന്ന
ഭാഗ്യക്കുറിയാണെന്ന്
ലൈംഗികത മാത്രം
സമ്പത്തായുള്ള ഒരു മനുഷ്യന്
നഗ്നത എന്നത്
പുറമേ പറഞ്ഞു കൊടുക്കേണ്ട
താൽക്കാലിക മേൽവിലാസമാണെന്നിരിയ്ക്കെ,
ഒരേ സമയം
മരണം
പരിചയക്കാർക്കിടയിൽ
നഗനതയും
അപരിചിതർക്കിടയിൽ
മേൽവിലാസവുമാകുന്ന തെരുവിൽ,
സ്ഥിരമായ മേൽവിലാസം
എന്ന നിലയിൽ
അപരിചിതനിൽ നിന്ന്
മരണം
ഞാനൊളിച്ചു വെച്ചതെന്തിനാവോ?
----------------------------------------------

Friday, November 4, 2016

നാരകം / ആര്‍.സംഗീത


നീതി നിഷേധിക്കപ്പെട്ടവരുടെ
നഗരത്തിന്പുറത്തു
ഒരു മരം നടുന്നെങ്കിൽ
അത് നാരകമാവണം

ഞെരടി മണക്കുന്ന
ഓരോ ഇല ഞരമ്പും
ജീവന്റെ മണം
വിരലുകളിൽ
അവശേഷിപ്പിക്കണം
ഞെക്കി പിഴിയുമെന്നു
അറിയാമെങ്കിലും
വെയിലിനേക്കാൾ
മഞ്ഞച്ചു
കായ്ച്ചു നിൽക്കണം
തോൽപ്പിക്കപ്പെട്ടുമ്പോഴും
ജയിക്കുന്നുവെന്നും
ജീവിക്കുന്നുവെന്നും
വീണ്ടും വീണ്ടും
പൊട്ടിമുളച്ചു
കാണിച്ചു കൊടുക്കണം .
--------------------------------

Thursday, November 3, 2016

സര്‍ബത്ത് / ദ്രുപദ് ഗൗതം


അറുത്തുമാറ്റിയ
കൂടപ്പിറപ്പിനെക്കുറിച്ചല്ല,
മുറിവുകളുടെ
ആഴങ്ങളെക്കുറിച്ചുമല്ല.

പിഴിഞ്ഞെടുത്ത
നിലവിളികളെക്കുറിച്ച്
അല്ലേയല്ല ,
മധുരമുള്ളോരോര്‍മയില്‍
കുറച്ചുനേരം
പൊന്തിക്കിടക്കുന്നതിനെക്കുറിച്ചാണ്
നാരങ്ങയല്ലികള്‍
ഇപ്പോഴും
പറഞ്ഞുകൊണ്ടിരിക്കുന്നത് !
ഇന്നും
ഒറ്റവലിക്ക്
നമ്മള്‍
വറ്റിപ്പോകുന്ന,
ശ്വാസംകിട്ടാത്ത
ചരിത്രങ്ങളുണ്ട് !
------------------------------------------

Tuesday, November 1, 2016

തങ്കമണി / ജയശങ്കര്‍.എ.എസ്.അറയ്ക്കല്‍


പൂതിയൊന്നും ബാക്കിയാക്കാണ്ടാന്ന്
തങ്കമണി ചത്തേന്ന്
വിവരമറിഞ്ഞ് വീട്ടിലെത്ത്യോരോടായി
പതം പറഞ്ഞ് കരയുന്നേന്‍റെടേല്‍
ഓള്‍ടെ അമ്മ കുഞ്ഞായേട്ത്തി
വെളിപ്പെട്ടുകൊണ്ടേയിരുന്നു.

തങ്കമണിയെ മംഗലം കഴിക്കാന്‍
ആര്‍ത്തിയായി നടന്ന
അമ്മാളുവേടത്തിയുടെ മൂത്തമോന്‍
കുഞ്ഞിക്കോരന്‍,
തങ്കമനമറിഞ്ഞ
കൂട്ടുകാരി അച്ചാമ്മ,
പുഴക്കരയിലെ അലക്കുകൂട്ടത്തിലെ
പായാരം പറച്ചിലുകാര്‍
എല്ലാവരും
അകാല ദേഹവിയോഗത്തില്‍
പീഡിതമനോവിചാരങ്ങളാല്‍
മൌനമണിഞ്ഞു.
കേതക്കായ പറിക്കാന്‍
കാട്ടില്‍ പോയ തങ്കത്തെ
ചീങ്ങമരച്ചോട്ടില്‍
ചത്തു കിടക്കുന്ന കണ്ട്
അലറിക്കൂവി ആളെയറിയിച്ച
കുഞ്ഞാമന്റെ ഭാര്യ ഉച്ചിര
ബോധമില്ലാതെ
സ്വന്തം തിണ്ണയില്‍ കിടന്നു.
കുളിപ്പിക്കാനെടുത്തപ്പോ
വയസ്സിത്തള്ള നാണി
അടിവയറിലെ വലിപ്പം കണ്ട്
അന്തം വിട്ട് ചോദിച്ച ചോദ്യത്തിന്‍റെ
ഉത്തരം തന്നെ അപ്പോഴും
തങ്കമണിയുടെ അമ്മ
വെളിപ്പെട്ടുകൊണ്ടേയിരുന്നു.
' പൂതിയൊന്നും ബാക്കിയാക്കാണ്ടാന്നോള് '
-------------------------------------------------

സോളമൻ / കൽപ്പറ്റ നാരായണൻ


ഇറവെള്ളം
തുള്ളിതുള്ളിയായിറ്റു വീഴുന്ന നാദം
കേട്ടുമതിയാവാത്ത നാൾ വരും.
മടിയിൽക്കിടക്കുന്ന നിൻറെ നെറ്റിത്തടം
വായിച്ചിട്ടു വായിച്ചിട്ടും തീരാത്ത നാൾ.
പൂവൻ പിടയോട്
പുലരാൻ എത്ര നേരമുണ്ട് എന്നു ചോദിക്കുന്നത്
ഇല ഇലയുടെ ചെവിട്ടിൽ മന്ത്രിക്കുന്നത്
വേരുകൾ പുതപ്പിനടിയിൽ അടക്കം പയുന്നത്
മീൻ മുകളിലേക്കു വന്ന്
കൂട്ടുകാരനെ മുട്ടിയുരുമ്മിപ്പറഞ്ഞ നേരമ്പോക്ക്
കുമിളകളായി ഉയരുന്നത്
കിളി അടുത്ത മരത്തിലെ കിളിയോട് വിളിച്ചു
ചോദിക്കുന്നത്
മരം കോട്ടുവായിടുന്നത്
കേൾക്കാവുന്ന നാൾ
അതിനു തലേന്ന്
സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്
ദൈവമെന്നോടു ചോദിക്കും;
സോളമാ നിനക്കെന്തു വേണം
സൗന്ദര്യം, ശക്തി, സമ്പത്ത്, രാജ്യം?
ഞാൻ പറയും
എനിക്കതൊന്നും വേണ്ട
എഴുതാത്തത് വായിക്കാനുള്ള
പറയാത്തത് കേൾക്കാനുള്ള ത്രാണി മതി.
സ്വന്തം ശേഷി പാതിയായിക്കുറഞ്ഞതിലുള്ള
നിരാശയോടെ ദൈവം അർദ്ധസമ്മതം മൂളും
മുപ്പതാണ്ടത്തെ ഉറക്കം വിട്ട്
ഞാനുണരും.
--------------------------------------------------

Friday, October 28, 2016

പ്രണയം / ടിന്റു അരിയാനി


ഒരു നേർത്ത വിരൽസ്പർശം
അതു മാത്രം മതിയാവുന്ന തന്ത്രികൾ
ഏറ്റവും നനുത്ത
ഏറ്റവും ലോലമായ ഒന്നിനുമാത്രം
മീട്ടാനാവുന്നത്‌.
ഒരു മഞ്ഞുതുള്ളിയോളം പോന്നത്‌
ഒരു മഴത്തുള്ളിയിൽ കവിയാത്തത്‌
ഒരു മാത്രയുടെ വ്യത്യാസത്തിൽ
പൊട്ടിത്തകരാം
നേർത്ത നിശ്വാസത്തിൽ പോലും
തന്ത്രികൾ വലിഞ്ഞുമുറുകാം
ശ്വാസമടക്കിപ്പിടിക്കണം.
മഞ്ഞുതുള്ളികൾ 
കയ്യിലെടുക്കാനറിയുന്നവനേ
മഴത്തുള്ളികൾ
ഉടയാതെ മഴയിൽ നനയാനറിയുന്നവനേ
അതു മീട്ടാനാവൂ...
--------------------------------------------------

Sunday, October 23, 2016

നിഴലുണക്കുമ്പോൾ / ഡോണ മയൂര


ഇല്ല, പേരൊന്നുമിടുന്നില്ല.
കാലമേറുന്തോറും
ഭാരമേറുന്നൊരു വാക്കിലും
അമർത്തി വെക്കില്ല.
അവസരങ്ങൾ പാർത്തിരുന്ന്
അവകാശങ്ങൾ എണ്ണിപ്പറഞ്ഞ്‌
കൃത്യമായളന്നെടുത്ത്‌
വ്യക്തമായകറ്റി നിർത്തി
അവഗണിക്കാനായി
പരിഗണനയുടെ തുഞ്ചത്തേറ്റില്ല.
മഷിക്കറുപ്പിന്റെ
ഉന്മാദപ്പാറ്റകൾ കരണ്ട പാടുകളിൽ
മുഖമൊരിക്കലും തെളിച്ചെടുക്കില്ല.
ഇല്ല, വരികളിലൊന്നിലും
പേരു ചൊല്ലി ചേർക്കില്ല.
പക്ഷേ,
ഓർമ്മകളെ
നിഴലുണക്കുന്നയിടങ്ങളിലെല്ലാം
ആർദ്ദ്രത... ആർദ്ദ്രതയെന്ന്
നീ തുടിച്ചു നിൽക്കുന്നു.
സ്നേഹമേയെന്ന്
വിളിച്ചു തീർക്കാത്ത സ്വരത്തിന്റെ
ഇങ്ങേപ്പുറത്തിരുന്നു
തെളിച്ചെടുക്കുന്നു വെളിച്ചത്തിൽ.
-----------------------------------------

ആരാമത്തിൽ / ജി. ശങ്കരക്കുറുപ്പ്‌


ചെന്നു ഞാനാരാമത്തിൽ
നവ്യമാം പ്രഭാതത്തിൻ
പൊന്നു വാഗ്ദാനം കൊണ്ടു
ദിങ്‌ മുഖം തുടുത്തപ്പോൾ

ചിത്രമാം ചിലന്തി തൻ
വലയൊന്നാകാശത്തി-
ലെത്രയും വിശാലമായ്‌
ഉല്ലസിപ്പതു കാണാൻ
സ്വീയമാം സാമ്രാജ്യത്തിൻ
ബലവും വൈപുല്യവു-
മായത ഗർവ്വം നോക്കി-
ക്കേടുപാടെല്ലാം നീക്കി
വലയിൽ കുടുങ്ങിത്തൻ
ചിറകൊന്നനക്കുവാൻ
വലയും പൂമ്പാറ്റ തൻ
ധിക്കാരം സഹിക്കാതെ
കാലുകൾക്കിടയിലാ-
ണെട്ടു ദിക്കുകൾ, നാശ-
മേലുകില്ലൊരുനാളു-
മെന്ന ഭാവനയോടെ
അന്തരീക്ഷത്തിൻ കണ്ണീർ-
കൊണ്ടു മുത്തുകൾ ചാർത്തും
തൻ തലസ്ഥാനത്തിങ്ക-
ലേകശാസനമായി
വാനിനെ മറച്ചു കൊ-
ണ്ടങ്ങനെ വാണൂ വീര-
മാനിയാം തൻ നിർമ്മാതാ-
വുഗ്രരൂപമാം കീടം.
ഒന്നനങ്ങിയാലപ്പോ-
ളറിയാം വഞ്ചിച്ചിടാ-
വുന്നതോ നിരാലസ്യ-
ക്രൂരമാം കണ്ണാർക്കാനും!
നിദ്രയെ ത്യജിച്ചിടു-
മന്തരീക്ഷത്തിന്നന്നാ-
ക്ഷുദ്രജീവി തൻ ദർപ്പം
സഹിപ്പാൻ സാധിക്കാതായ്‌.
കേവലമതിൻ നെടു-
വീർപ്പിനാൽ നൂറായ്‌ ചീന്തീ
പാഴ്‌വല, ചിലന്തി തൻ
അഭിമാനത്തോടൊപ്പം.
ഞാനനുസ്മരിച്ചു പോയ്‌
കാലത്തിന്നാരാമത്തിൽ
മാനവൻ വിരചിച്ച
സാമ്രാജ്യമോരോന്നപ്പോൾ.
----------------------------------

Tuesday, October 18, 2016

ഞാൻ /അമൽ‍ സുഗ


നിങ്ങളുടെ ജീവിതത്തിന്റെ
ഒരേട്  ചീന്തണമെനിക്ക്
പച്ചഞരമ്പുകൾ തെളിഞ്ഞ
ഇലകീറുംപോലെ മൃദുലമായ്

എനിക്കതു ചെയ്യണം
എന്റെ കൈപിടിച്ചു നടക്കൂ
ചുവന്ന വീഞ്ഞിലെന്നപോൽ
സ്നേഹലഹരിയിലാഴാം
നമ്മുടെ വൈയക്തികദുഃഖം
കടൽ വിഴുങ്ങുകയാണ്
വഴുവഴുത്ത പാറയിലെന്ന
യാഥാർത്ഥ്യം മങ്ങുകയാണ്
എനിക്കെന്റെ രക്തംകൊണ്ട്
എന്റെ സ്വപ്നങ്ങൾ കൊണ്ട്
ആയിരം വരിയെഴുതണം!
ഞാനോർമ്മിച്ചെടുക്കട്ടെ
പരിത്യക്തയായ എന്നെയും
അറ്റുപോയ കണ്ണികളെയും
ഒലിച്ചിറങ്ങുന്നീ മഞ്ഞിൽ
ഇനിയൊന്നും ചെയ്യാനില്ല
ഞാനൊരു മുറിവിലൂടെയാണ്
ചിരിക്കാനും കരയാനുമായ്
എന്നെ ഉടച്ചെടുത്തുരുക്കിയത്
നോക്കൂ,നക്ഷത്രങ്ങൾ മിന്നും
ആകാശം പങ്കിട്ടെടുക്കാം
എന്റെയോർമ്മ,കണ്ണുനീര്
സംഗീതംപോലെ മന്ത്രണമാണ്
പച്ചമണ്ണിൽ ചവീട്ടുമ്പോൾ
ചരൽമുത്തു ചിരീക്കുന്നത്
നാട്യമില്ലാപാദം കണ്ടിട്ടല്ലേ!
നിങ്ങളുടെ വിശാലതയിൽ
പിച്ചളപ്പീടിയുള്ള ചക്രമായ്
മെല്ലെയുരുളുവാനായാണ്
ഞാൻ കൈകൾനീട്ടുന്നത്
സമുദ്രത്തിലെ വേലിയേറ്റം
ദീർഘശ്വാസമെടുക്കുംപോൽ
രാവുകളിൽ,പുലരികളിൽ
ഞാൻ മിഴിതുറക്കുകയാണ്
എന്റെ കൈപിടിച്ചുനടക്കൂ
ചുവന്ന വീഞ്ഞീലെന്നപോൽ
സ്നേഹലഹരിയിലാഴാം!
-------------------------------------

വേല കേറുമ്പോൾ / പി.രാമൻ


കടപ്പറമ്പത്തു കാവിലമ്മടെ
വേല കൂടാൻ പോകുമ്പോൾ
വഴിക്കു നമ്മൾ വലിയ പാടം
മുറിച്ചു കടന്നു പോകുമ്പോൾ

പഴയ ചങ്ങാതിച്ചിരിയലിഞ്ഞ്‌
വെയിലിനൂക്കു കുറയുമ്പോൾ
ടയറുവണ്ടിയിൽ കെട്ടുകാളകൾ
വരമ്പുകേറി മറിയുമ്പോൾ
ചിലമ്പൊലികൾക്കുമമരത്തിൽ പൊട്ടും
കതിനകൾക്കുമിടയൂടെ
പല നിറങ്ങളിൽ മധുരമിറ്റും കോ-
ലയിസിൻ വണ്ടികളമറുമ്പോൾ
കറുത്തമേനിയിൽ ചുകപ്പുടുത്തു നാം
വിയർപ്പിൽ മുങ്ങിത്തിളങ്ങുമ്പോൾ
തലയിലെ കോലമുയർത്തി പൂതന്മാർ
മോരുംവെള്ളം കുടിക്കുമ്പോൾ
വിരലിൽ നിന്നൂർന്ന വലിയ മത്തങ്ങാ-
ബ്ബലൂൺ പിടിക്കാനായൊരുകുട്ടി
തകിടതക്കിട മറിഞ്ഞു കാറ്റിന്റെ
വഴിക്കു കൈനീട്ടിപ്പായുമ്പോൾ
വേല കേറുമ്പോൾ പഞ്ചവാദ്യത്തി-
നോടി കൊമ്പുകാർ പോകുമ്പോൾ
താടി നീട്ടിയ കാവി ചുറ്റിയ
വയസ്സൻ സിപ്പപ്പു വലിക്കുമ്പോൾ
ദേശമൊന്നിച്ചൊഴിഞ്ഞ പാടത്തൂ-
ടാരവം കൂട്ടിയരിക്കുമ്പോൾ
ദൂരെ പാടത്തിന്നതിരിലൂടെയൊ-
രാവിവണ്ടി കുതിക്കുമ്പോൾ
കാലുകൾ വൈക്കോൽക്കുറ്റികൾക്കു മേൽ
ചാഞ്ചക്കം ചാഞ്ഞു ചവിട്ടുമ്പോൾ
ചവിട്ടടിയൊന്നു പിഴച്ചൊരാൾ വീണു
പൊരിവെയിലത്തുറങ്ങുമ്പോൾ
ഇതൊക്കെക്കണ്ടു നാം കടപ്പറമ്പത്തു
കാവു കേറാനായ്‌ നീങ്ങുമ്പോൾ
പുരുഷാരം പെട്ടെന്നൊരു പുരാതന-
പ്പെരും മൃഗം പോലെ തോന്നുമ്പോൾ
പടിയും സൂര്യന്റെ പതിഞ്ഞവെട്ടം വീ-
ണതിൻ ചെതുമ്പൽ മിനുങ്ങുമ്പോൾ
ഉയർന്നു പൊങ്ങുന്ന പൊടിയിലൂടതി-
ന്നകത്തെ സങ്കടം തെളിയുമ്പോൾ
കടപ്പറമ്പത്തു കാവിലമ്മക്കാ-
പ്പെരും മൃഗത്തിനെ ബലി കൊടു-
ത്തിരുട്ടു വീണു നാം മടങ്ങുമ്പോൾ പിന്നിൽ
മുഴക്കങ്ങൾ പൊലിഞ്ഞണയുമ്പോൾ
വയൽ വരമ്പിലൂടൊരു ചിലമ്പൊലി-
ച്ചിരിക്കരച്ചിലിഴയുമ്പോൾ...
----------------------------------------

ജലപ്രവേശം / സ്മിത അമ്പു


ആദ്യം മുങ്ങിയത്
എൻറെ നഖമിളകിപ്പോയ
തള്ളവിരലായിരിന്നു .
പരൽമീനുകൾക്ക്
അരിവിതറിക്കൊടുക്കുമ്പോൾ
എല്ലായ് പ്പോഴും
കരയ്ക്കിരിക്കാൻ ശ്രദ്ധിച്ചിരുന്നു .

പിന്നത്തേത് ,
പാറയ്ക്ക് മുകളിൽ
ഉണക്കാനിട്ടിരുന്ന
എൻറെ പുള്ളിനിക്കറാണ് ;
സന്ധ്യയ്ക്ക് മുന്നേ
ചെന്നെടുക്കണമെന്നോർത്ത്
അമ്മ കഴുകിയിട്ടത് .
അച്ഛന്റെ മൂക്കിപ്പൊടി ഡപ്പിയും
ചേച്ചീടെ ശിങ്കാർപ്പൊട്ടും
വെള്ളം വരാന്തയിൽ കയറിയപ്പോൾ
ഒഴുകിപ്പോയി.
അടുക്കളവശത്തൂടെ
താങ്ങിപ്പിടിച്ചോടുമ്പോൾ അമ്മ
അടുപ്പിനുകീഴെ ഒളിപ്പിച്ചുവെച്ചിരുന്ന നാഴിയിലെ
നൂറ്റിപതിമൂന്ന്‌ രൂപയെടുക്കാൻ മറന്നു.
ഗവണ്മെന്റുദ്യോഗസ്ഥർ വെപ്രാളത്തിൽ
ഞങ്ങളെ ബോട്ടിൽ കയറ്റി
കരയ്‌ക്കെത്തിച്ചപ്പോഴാണ്
കുത്തിയിറങ്ങാനുള്ള വടിയെപ്പറ്റി
അപ്പുറത്തെ അപ്പുപ്പനോർത്തത്.
കയറ്റിയപോലെ തന്നെയവർ
അപ്പുപ്പനെ തൂക്കിയെടുത്ത് കരയ്ക്കിരുത്തി .
മറ്റുള്ളവർ അവനവന്റെ
കാലുകളിലേക്ക് കണ്ണ് തറപ്പിച്ചു .
തട്ടിമറിച്ചിടാൻ മണ്ണെണ്ണവിളക്കുകളില്ലാതെ
പെട്രോമാക്സിന്റെ പരന്ന വെളിച്ചത്തിൽ
കിടക്കുമ്പോൾ ഞങ്ങളെല്ലാവരും
സ്വന്തം വീടിന്റെ തിരിച്ചുകിട്ടാത്ത
ചാണകത്തറയെ സ്നേഹിച്ചു .
ദീർഘനിശ്വാസങ്ങൾ മാത്രം സംസാരിച്ച രാത്രി .
അണക്കെട്ടിന്റെ ഭീമാകാര സ്വപ്ന ത്തിലേക്ക്
കണ്ണ് തുറന്നുകൊണ്ട് ഞങ്ങൾ
കുന്നിൻമുകളിൽ നിന്നും
പച്ച തിളങ്ങുന്ന പുതിയ (?) നദിയെ നോക്കി;
അതിനു നടുവിലെ
വെള്ളച്ചായം പൂശിയ ഭൂമിയെയും .
അങ്ങനെ,
ശ്വസിക്കാൻ പുകക്കുഴലുകൾ കൂടിയില്ലാത്ത
ഞങ്ങളുടെ ഗ്രാമം
ഒന്നും ഉയർത്തിക്കാട്ടാതെ
ശ്വാസം മുട്ടി മരിച്ചു.
--------------------------------------------------

Thursday, October 13, 2016

'പണി'ശാല / ദ്രുപദ് ഗൗതം


കുത്തിപ്പിഴിഞ്ഞ്
അയയില്‍ വിരിച്ച
രാത്രിയുടുത്ത
കണ്ണുകളില്‍നിന്ന്
ഇറ്റിറ്റ്
ചെറിയ വെയില്‍......!

എത്രവലിയ തെറ്റും
ഇന്നേക്ക്
ശരിയാക്കികൊടുക്കുന്ന
പണിയിലേര്‍പ്പെട്ടിരിക്കുന്ന
സ്വാശ്രയക്കോടതി.......!
മുറിച്ചിട്ട് രക്ഷപ്പെടാമെന്ന
ഒരുറപ്പ്
ഇളകുന്നുണ്ട് ചുവരില്‍....
വെറുതെ വായിലിട്ടുനടന്ന
ഒരു കൂവല്‍
തുപ്പിക്കളയുന്നു .
------------------------------

ദൂരം / രശ് മി കിട്ടപ്പ


നമുക്കിടയിൽ ഒരു പുഴയുണ്ട്‌
തിടുക്കപ്പെട്ടോടി
കരകളെ കരയിക്കുന്ന ഒന്ന്

നമുക്കിടയിൽ ഒരു കാടുണ്ട്‌
ചീവീടുകളെ ഇറക്കിവിട്ട്‌
രാത്രിയെ പേടിപ്പിക്കുന്ന ഒന്ന്
നമുക്കിടയിൽ ഒരു കടലുണ്ട്‌
ഗർജ്ജിച്ചു ഗർജ്ജിച്ച്‌
തീരത്തെ ഞെട്ടിക്കുന്ന ഒന്ന്
നമുക്കിടയിൽ ഒരു മരമുണ്ട്‌
പൂക്കാത്ത ചില്ലകളെ
ഇലകളാൽ മൂടുന്ന ഒന്ന്
നമുക്കിടയിൽ ഒരു നിഴലുണ്ട്‌
നിന്നിലേക്കു ചാഞ്ഞ്‌
നിന്നിൽ നിന്നെന്നെ മറയ്ക്കുന്ന ഒന്ന്
----------------------------------------

Wednesday, October 5, 2016

മരണഭാഷ്യം / ആര്‍.സംഗീത


അപ്പോഴേക്കും
അവൾ മരിച്ചിരുന്നു

വിരലറ്റങ്ങളിൽ നിന്ന്‌
വഴുതി വീഴുന്ന
പ്രാർഥനകളിലൂടെ
ഒരു വീട്
നടന്നു പോവുന്നു
കാലം തെറ്റി പൂത്ത
എരിക്കിൻ ചില്ലയുടെ
പകപ്പാണ് നാവിൽ
തുടച്ചു മിനുക്കിയ
തറയിൽ
പണ്ടെങ്ങോ ഉണ്ടായിരുന്ന
കാലിന്റെ നൃത്തച്ചുവടുകൾ
തോരാനിട്ട തുണികളിൽ
പഴയൊരു
നിഴൽ വരഞ്ഞ
കൈപ്പാടുകൾ
ഒരു കരച്ചിലിനിരുപുറം
താമസിക്കുന്ന
രണ്ടു പേർ
മുഖം നോക്കുന്ന
കണ്ണാടിയിൽ
ഒരു കുഴി ഇരുട്ട്
വേര് കൂർപ്പിക്കുന്നു
മേശ വലിപ്പിനടിയിൽ
ഒറ്റയ്ക്കൊരു കാടാവുന്ന
പടർച്ചകളുണ്ട്
കിടക്കയിലെ മരുഭൂമിയിൽ
മേഘമേ മേഘമേ
എന്നാർത്തൊരു ദാഹം
അനാഥമാവുന്നു
അടുക്കുതെറ്റിയ
പുസ്തകക്കൂട്ടങ്ങളിൽ
ഉപ്പ് മണക്കുന്ന
കടൽപ്പുറ്റ്
പറക്കുമ്പോൾ
ചിറകറ്റ് വീണ
പക്ഷികളുടെ ആകാശത്തെ
വെറുതെ നോക്കിനിൽക്കുന്ന
ഉമ്മറത്തൂണുകൾ
കാണാത്ത ദിക്കുകളിൽ
പെയ്യുന്ന ജാലകപ്പടിയിലേയ്ക്ക്
കാലുകൾ
പിണച്ചു വച്ചു
വഴിയിറമ്പിലേയ്ക്കൊരു
കാത്തിരിപ്പ്
കണ്ണ് നീട്ടുന്നുണ്ട്
മറന്നു വച്ച ഉടൽ
തിരഞ്ഞു വരുന്ന
കാറ്റേ
ഞങ്ങളെയിങ്ങനെ
തണുപ്പിക്കുന്നതു
എന്തിനാണ്?
---------------------------

പട്ടി / കൽപ്പറ്റ നാരായണൻ


നിന്റെ പുറകെ എന്റെ പട്ടി വരും
എന്നു പറഞ്ഞപ്പോൾ
അവളത് കാര്യമായെടുക്കുമെന്ന് കരുതിയതല്ല.
വന്നത് ആരാണെന്നതിൽ
അവൾക്കൊരു സംശയമൊട്ടുമുണ്ടായില്ല
കഴുകിക്കമഴ്ത്തിയ പാത്രം മലർത്തിവെച്ച്
എനിക്ക് ചോറ് വിളമ്പിത്തന്നു
പാത്രം നിറയെ കുടിക്കാനുള്ള ജലം തന്നു
കിടക്കാനുള്ള സ്ഥലം കാട്ടിത്തന്നു
ആവശ്യം കഴിഞ്ഞപ്പോൾ
ഫാൻ ഓഫ് ചെയ്ത്
മാറിക്കിടന്നു.
അവൾ പെരുമാറി
ഞാൻ നിന്നോട് എന്ന് സങ്കീർണ്ണമായല്ല
ഞാൻ അതിനോട് എന്ന് സരളമായി,
സംക്ഷിപ്തമായി
പുറത്ത് നിന്നെന്തോ ഒച്ച കേൾക്കുന്നുണ്ടോ
കള്ളനാണോ
പുലിയാണോ
പൂച്ചയാണോ
അയലിന് കെട്ടിയ ചരടിലൂടെ
ഓടിവരുന്ന സർക്കസ്സഭ്യാസിയായ എലിയാണോ
കുരച്ചു പോകാതിരിക്കാൻ
നന്നേ പാടുപെടേണ്ടി വന്നു.
---------------------------------------------------------------

കോമ്പസ്‌ വൃത്തം / ഹണി ഭാസ്കരൻ


എത്ര മുറിപ്പെട്ടാലാണ്
എത്ര ആഴത്തിൽ
പതിഞ്ഞു കിടന്നാലാണ്
ഏതൊക്കെ കടലും മരുഭൂമിയും
താണ്ടിയാലാണ്
ഉലയാതെ
ചാറിവീഴാതെ
കാറ്റിനൊപ്പം വീശാതെ
ദിശയോളം ചെന്നെത്തുക.

പെണ്ണേ നീയൊന്നു നീയായി
പരുവപ്പെടുക.
---------------------------------

വെളുത്ത പട്ടി / കുഴൂർ വിൽസണ്‍

വെളുത്ത കാറുകൾ കണ്ടാൽ
ചെകുത്താൻ കുരിശുകണ്ടമാതിരി
പിന്നാലെ പാഞ്ഞ് തോറ്റ്
മോങ്ങി മോങ്ങിക്കരഞ്ഞ്
പിൻ വാങ്ങുന്ന
ഒരൊറ്റക്കാലൻ പട്ടിയുണ്ട് നാട്ടിൽ

രാത്രി വൈകി വരുമ്പോൾ
ചിലപ്പോഴൊക്കെ അവനെ കാണും
വെളുത്തതല്ലാത്ത എന്റെ കാറിനെ
വെറുതെ വിടുന്നതായി പലകുറി
പറയാതെ പറഞ്ഞിട്ടുണ്ട് അവൻ

വെളുത്ത ഒറ്റക്കാലൻ
പട്ടിയാകുന്നതിനും മുൻപ്
കുറെ കുറെ മുൻപ്
അവൻ
ഒരു വെളുത്ത പട്ടിക്കുട്ടനായിരുന്നു
പ്രിയപെട്ട വളവിൽ
ഓടിയും ചാടിയും പറന്നും
പറപറന്നും നടന്ന
ഒരു വെളുത്ത പഞ്ഞിക്കുട്ടൻ
ഒരു കുഞ്ഞനപ്പൂപ്പൻതാടി

അപ്പൂപ്പൻ താടികളെ
വണ്ടിമുട്ടാൻ പാടില്ല എന്ന നിയമം
നടപ്പിലാവാത്ത
ഒരു നാടായിരുന്നു ഞങ്ങളുടേത്

ഏതോ ഒരു സന്ധ്യയിൽ
ഒരു വെളുത്ത കാർ
ഇടിച്ചിട്ട് പോയതാണവനെ
 
ഓരോ തവണയും
ആ വളവിലൂടെ
ഓരോ വെളുത്ത കാർ വരുമ്പോഴും
ഒറ്റക്കാൽ വച്ച്
അവൻ പുറകെയോടും
ചിലപ്പോൾ തൊടും
മോങ്ങിമോങ്ങിക്കരഞ്ഞ്
പിൻ വാങ്ങി
കണ്ണടച്ച് കിടക്കും

തുടക്കത്തിൽ
ഒരു തെറ്റായ ഉപമ പറഞ്ഞതിനു ക്ഷമിക്കണം
ചെകുത്താൻ കുരിശു കാണുന്നതുപോലെയല്ല

ഒരു പട്ടിജീവിതം
ഒറ്റക്കാലിലേക്ക്
പരുവപ്പെടുത്തിയ
നിർത്താതെ പോയ
ആ വെളുത്ത കാറിനോട്
ആ വെളുത്ത പട്ടിക്ക്
ആ പഴയ കുഞ്ഞനപ്പൂപ്പൻതാടിക്ക് .

Wednesday, September 28, 2016

രുചി / രശ് മി കിട്ടപ്പ


പഴക്കം ചുവയ്ക്കുന്നു രുചികളിൽ
തീന്മേശയിൽ തവിത്തുമ്പിൽ,
നാക്കിൽ തേനായ് പതിഞ്ഞൊരു
വാക്കിൻ പഴക്കം
വെറുതേ തേടുന്നു
വക്കുതേഞ്ഞ പൊട്ടിയ കിണ്ണത്തിൽ
തുളവീണ പ്ലാവിലക്കുമ്പിളിൽ
വന്നുപോകുന്നോരോരോ സ്വാദുകൾ
തങ്ങി നിൽക്കാത്തവ
തികട്ടിയെത്താത്തവ
തിളയ്ക്കുന്നു രുചികൾക്കുമപ്പുറത്താരോ
മറന്നിട്ട വാക്കിന്നുപ്പും പുളിയും
തുളുമ്പുന്നു ഓർമ്മക്കൂട്ടിലെങ്ങോ
ഇത്തിരി രസങ്ങൾ ചേർന്നൊരു
രുചിക്കൂട്ട്,
നിറമില്ലാ മണമില്ലാ
വാക്കുകൾക്കില്ലല്ലോ പഴക്കം.
തേയ്ക്കാം മിനുക്കാം വിളമ്പാം,
തിളങ്ങും
ഒടുവിലവസാനത്തെയിലയിൽ
മധുരമായൊരുതുള്ളി
ഒരു വെറുംവാക്ക്.
------------------------------------

Saturday, September 24, 2016

നിന്നെയോർത്ത് മറ്റാരു നിറയും? / ഡോണ മയൂര


ഒറ്റക്കൊമ്പിലെ പക്ഷീ,
ഒരമ്പിനാൽ നീ ഒഴിയുകിൽ,
ഒഴിഞ്ഞ ആവനാഴിയല്ലാതെ
നിന്നെയോർത്ത് മറ്റാരു നിറയും

ശരമേൽക്കുമ്പോൾ
കൊക്കിലവശേഷിക്കുന്ന
അന്നത്തെയന്നത്തിൽ
നിന്നൊരു വിത്ത്
ഒരിലരണ്ടിലമൂന്നില വിടർത്തി
പൂമരമായി മുളയ്ക്കണം

ശിഖരങ്ങൾ ചിറകുറച്ച്
പറന്നു പോയേക്കാമെന്ന്
തോന്നിപ്പിക്കുമാറ് ചിറകടിച്ചും

തലപ്പ്
ഏതു ദൂരവും താണ്ടുമെന്ന
സ്ഥിരതയിൽ
തലയെടുപ്പോടെ ഉയർന്നും

വേരുകൾ
ഒരു പക്ഷിയുടെ
കാൽ വിരലുകളെന്ന പോലെ,
വിട്ടകലാൻ മടിച്ചെന്ന പോലെ,
പക്ഷിയിൽ നിന്നും
മരത്തിലേക്കുള്ള ദൂരത്തിലല്ല
ആഴത്തിലാഴത്തിൽ
പൂവിൽ നിന്നും
പുണരലിലേക്കും
പുണരലിൽ നിന്നും
പൂവിലേക്കും എന്ന പോലെ
ആഴ്ന്നാഴ്ന്നിറങ്ങണം

ഒറ്റക്കൊമ്പിലെ പക്ഷീ,
ഒരമ്പിനാൽ നീ ഒഴിയുകിൽ,
ഒഴിഞ്ഞ ആവനാഴിയല്ലാതെ
നിന്നെയോർത്ത് മറ്റാരു നിറയും.
----------------------------------------

Thursday, September 22, 2016

കുളം / മേതില്‍ രാധാകൃഷ്ണൻ


കുളത്തില്‍ മീന്‍ തുപ്പുന്ന കുമിള
അതിന്നടിയില്‍ നഷ്ടപ്പെട്ടൊരു ഗോട്ടി,
ഒരു പീപ്പി,ചോക്കിന്‍ കഷണം,താക്കോല്‍,ചങ്ങല
കുളത്തില്‍ മീന്‍ വിടര്‍ത്തുന്ന വലയം
അതിന്നടിയില്‍ ശ്വസിക്കുന്ന താമരവളയങ്ങള്‍
അതിന്നപ്പുറത്ത് നിറഞ്ഞ വയലുകള്‍
ഉടഞ്ഞ കണ്ണാടി പോലെ
അതിന്നപ്പുറത്ത് കുളത്തിലേക്ക് വീഴുന്ന ആകാശം
ഓരോ തവണയും ആകാശം
മുകളിലെത്താന്‍ ശ്രമിക്കുന്നു
ഓരോ തവണയും കുളത്തിലേക്ക്
കനത്തു വീഴുന്നു
മലര്‍ത്തിയടിക്കപ്പെട്ട ഒരാമയെപ്പോലെ
കുളം പിടയ്ക്കുന്നു.
----------------------------------------------------

Monday, September 19, 2016

പ്രണയത്തെപ്പറ്റിത്തന്നെ / പ്രിൻസ്‌ അയ്‌ മനം


എടുത്തുമാറ്റാൻ
കഴിഞ്ഞേക്കും
കടലിനുള്ളിൽ നിന്നും
ഒരു ശംഖിനെ

എങ്ങനെ നീക്കം ചെയ്യും
ശംഖിനുള്ളിൽ നിന്നും
കടലിന്റെ ഇരമ്പത്തെ.
ഇത്ര ആഴത്തിൽ
പാകി മുളപ്പിക്കരുത്‌
ഒന്നിനെയും
എത്ര ആയത്തിൽ
വലിക്കണം
വിട്ടുപോരാൻ
അതിന്റെ വേരുകളുടെ
കൂട്ടിപ്പിടുത്തം.
ഒടിച്ചുകുത്തികളാണു
കേമം
തോന്നുമ്പോൾ
ഇടം മാറി മാറി
മുളപ്പിക്കാൻ..
-------------------------

നല്ലു ഇന്നലെ / ആറ്റൂര്‍ രവിവര്‍മ്മ


പഠിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ
നന്നെ കുറവ്.
കണക്കുസൂത്രങ്ങള്‍,രസതന്ത്രക്കുറികള്‍
ചരിത്രമുഹൂര്‍ത്തങ്ങള്‍,പോര്‍ക്കളങ്ങള്‍.
ഒന്നും പഠിക്കേണ്ടതില്ലാത്തപ്പോള്‍
ഇപ്പോള്‍,ഇരുപ്പായപ്പോള്‍ നല്ല ഓര്‍മ്മ.
ഓരോരോ വേളകള്‍,മുഖങ്ങള്‍,വാക്കുകള്‍
വരി തെറ്റാതെ.
പണ്ടത്തെ കയ്പ്,എരിവ്,പുളി
വടിച്ചിട്ടും പോകുന്നില്ല എന്നില്‍ നിന്നും
തുടച്ചാലും മാച്ചാലും തെളിയുന്നു
പഴയ പാടുകള്‍.
പരീക്ഷയിലോ അഭിമുഖത്തിലോ
ഞാന്‍ പിന്നിലായിരുന്നു
എത്ര വായിച്ചിട്ടും വസ്തുതകള്‍
എന്നും പുത്തന്‍.
പഴയ മരത്തിന്‍മേല്‍ പുതിയ തളിരുകള്‍
എന്നാല്‍ ഇപ്പോള്‍ ഒരു മോതിരവും
കൂടാതെ അഭിജ്ഞാനമുണ്ടാകാന്‍
ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു
പണ്ടും എനിക്ക് ഇന്നുണ്ടായിരുന്നില്ല
നാളെയായിരുന്നു,നല്ല നാള്‍.
ഇപ്പോഴാകട്ടെ കണ്ണടച്ചാലും തുറന്നാലും
പഴയ നാളുകള്‍,മുഖങ്ങള്‍,വഴികള്‍.
മ്യൂസിയങ്ങളിലെ പഴയ വിഗ്രഹങ്ങള്‍
പാതിരയില്‍ തമ്മില്‍ മുദ്രകാട്ടി
പറയുന്നുണ്ടാകും ബി.സി. യിലെ തമാശകള്‍.
പഴംതമിഴിലോ,പാലിയിലോ,സംസ്കൃതത്തിലോ.
-----------------------------------------------------

Saturday, September 3, 2016

മരിച്ചവന്‍റെ മതം / ആര്യാഗോപി



മരിച്ചവന് മതത്തിന്‍റെ
വേദപുസ്തകം വേണ്ട
ഓത്തും ഓശാനയും വേണ്ട
കുര്‍ബാനയും
കുമ്പസാരവും വേണ്ട
കൂത്തും കുരവയും വേണ്ട
കരിനാവുകളുടെ
സാരോപദേശങ്ങള്‍
എന്തായാലും
മരിച്ചവന് കേള്‍ക്കാനാകില്ല
അത്യാഹിതത്തെ
പ്രദക്ഷിണം ചെയ്യാന്‍
മരിച്ചവന്‍ ഏതായാലും
മടങ്ങിവരാന്‍ പോകുന്നില്ല
വിചിത്രമായ ആചാരങ്ങളും
വികലമായ മുദ്രാവാക്യങ്ങളും
മരിച്ചവന്‍
ഉപേക്ഷിച്ചതാണ്
അവതാരങ്ങളും
ആള്‍ദൈവങ്ങളും
മരിച്ചവന്‍റെ
ദേശത്തിന്
അതിരുകള്‍ നിശ്ചയിക്കില്ല
ഭജനം പാര്‍ക്കാനോ
പാപനാശിനിയില്‍
മുങ്ങിനിവരാനോ
മരിച്ചവന്‍
വരികയില്ല
കവടിയും കാവടിയുമെടുത്ത്
കൊന്തയും കുരിശുമേന്തി
വാളും ശൂലവുമോങ്ങി
ചോര കുടിക്കാന്‍ തുടങ്ങിയിട്ട്
എത്ര കാലമായി?
അതിനാല്‍
അന്ത്യാഭിലാഷം ഇത്രമാത്രം
മരിച്ചവന്‍റെ മരിക്കാത്ത
പുസ്തകത്തിന്
മതത്തിന്‍റെ പുറംചട്ടയിടരുത്
കണ്ണുകളില്‍
കരിമ്പടം പുതയ്ക്കരുത്.
----------------------------------

കുറേ അവന്മാരും ഒരു അവളും / മനോജ് മേനോന്‍


വിജനമായിരുന്നു
ഇരുട്ട് പരന്നിരുന്നു
ചില കിളിയൊച്ചകൾ ഒഴിച്ചാൽ
നിശ്ശബ്ദമായിരുന്നു
ഒരുപാട് കാലം ഒരേ നില്പ് നിന്നിട്ടും
തളർച്ച ബാധിക്കാത്ത
മരച്ചോട്ടിലായിരുന്നു.
ചിലർ ഉലാത്തുകയായിരുന്നു
മറ്റുചിലർ ഇരിക്കുകയും
ഇനിയും ചിലർ
മുഖം പൂഴ്ത്തിക്കിടക്കുകയുമായിരുന്നു
അവർക്ക് മുന്നിലേക്കാണ്‌ വഴിതെറ്റിപ്പോയ
ആ പെൺക്കിടാവ് ചെന്നുപെട്ടത്
അവളെക്കണ്ടപ്പോൾ
ഉലാത്തുന്നവരുടെ നാവ്നീണ്ടു
മുഖം പൂഴ്ത്തിക്കിടന്നവർ
മൂരി നിവർത്തി എഴുന്നേറ്റു
ഇരിക്കുന്നവർ മൂർച്ചയോടെ
പരസ്പരം നോക്കി
അവളോ..
ഒരു കൂസലുമില്ലാതെ
അവര്‍ക്കിടയിലൂടെ നടന്നുപോയി
നുണ ...കല്ലുവച്ച നുണ ...
വിജനമായ ഇടം
കുറെ അവൻമാർ..നിശ്ശബ്ദത ...ഇരുട്ട്
വഴിതെറ്റിപോയ പെൺകുട്ടി....
എന്നിട്ടും ഒന്നും സംഭവിച്ചില്ല ???
ഇല്ലന്നേ...
നായ്ക്കൾ
അങ്ങിനെയാണ്
ഇണയെ കൂട്ടം ചേർന്ന്
ആക്രമിക്കില്ല
ബലാൽസംഗം ചെയ്ത്
കുറ്റിക്കാട്ടിൽ തള്ളില്ല .
----------------------------------------

കാൺമാനില്ല / ബൈജു മണിയങ്കാല


ഇതിലും നല്ലൊരു ആകാശം
കാണാതെ പോകുന്നതിന് മുമ്പ്
മരങ്ങൾക്ക്
ഉണ്ടായിരുന്നിരിയ്ക്കണം

വിരസമായ പുതിയ ആകാശം
കണ്ട് മടുത്തിട്ടാവണം
തണലുകളോട് പിണങ്ങി
അകലങ്ങളിലേയ്ക്ക്
നടന്നു പോകാൻ
മരങ്ങൾ
ആഗ്രഹിച്ചത്
കാലം മായ്ക്കാൻ ശ്രമിച്ച
ആ കാലടികൾ
അതേ മരങ്ങളിൽ
ഇലകളായി ഇപ്പോൾ
പിടിച്ചിട്ടുണ്ട്
ഉയരങ്ങളിലേയ്ക്ക് മാത്രം
നടന്നു പോകാൻ
പാകത്തിന്
വേരുകൾ അത് തിരഞ്ഞ്
പിടിച്ചു
മായുന്നതിന് മുമ്പ്
ചില്ലകളിൽ
തിരികെ
തൂക്കിയിടുന്നതാവാം!
ചിലയ്ക്കുന്നതിന് മുമ്പ്
കിളികളുടെ
പേരെഴുതി വെയ്ക്കുന്ന
ഇലകൾ
കാറ്റ് വരുമ്പോൾ അത്
പറഞ്ഞു കൊടുക്കുമെന്ന്
ഭയന്ന്
ചില്ലകൾ കുലുക്കി
ഇലകൾ
പൊഴിച്ചു കളയുന്നുണ്ട്;
കിളികൾ
പറക്കുന്നതിനിടയിൽ
ചിറകിൽ നിന്നും കൊഴിയുന്ന തൂവലുകൾ
അതറിഞ്ഞ് കാറ്റ്
പക്ഷികൾക്ക്
ശിക്ഷയായ് കൊടുക്കുന്നതാവാം
അനന്തമായ വേരിന്റെയറ്റത്ത്
ഒരു തുള്ളി വെള്ളത്തിന്റെ
ശിൽപം കൊത്തി
മഴ തളർന്നിരിയ്ക്കുന്നു
ഇതിനിടയിൽ
ഇതൊന്നും ശ്രദ്ധിക്കാതെ
മരക്കൊമ്പിൽ
ഇലയനക്കങ്ങൾ കൊണ്ട്
കാറ്റ് പണിഞ്ഞു കൊണ്ടിരുന്ന
അപ്പൂപ്പന്താടിയെ
പണികഴിഞ്ഞ കാറ്റിനോടൊപ്പം തന്നെ
കാണാതെപോയിട്ടുണ്ട്.......
-------------------------------------------

കനം / ജയദേവ് നയനാർ


പണ്ടേക്കുപണ്ടേ
മഴ നനഞ്ഞ്
നിറമിളകി -
പ്പരന്നതാണ്.
നനഞ്ഞുപോയ
ഒറ്റക്കണ്ണിലേക്ക്
ആയത്തിൽ
വളച്ചതാണ്.
കാറ്റിന്റെ
ഒറ്റയിഴയിൽ
ഞാൺ വലിച്ചതാണ്.
എന്നിട്ടാണിപ്പോഴും
മിഴിക്കോണിലൊരു
കാറു വന്നുനിന്ന്
പടരുമ്പോഴൊക്കെയും
ആകാശമേ
ആകാശമേ
എന്ന്.

------------------------

Wednesday, August 31, 2016

ഭ്രാന്തൻ / ആർ.രാമചന്ദ്രൻ


രാവിൽ
തനിച്ചിരു-
ന്നുറക്കെക്കരഞ്ഞേൻ
വീണ്ടും വീണ്ടും കരഞ്ഞേൻ.

കരഞ്ഞതോർത്തോർ-
ത്തുറക്കെച്ചിരിച്ചേൻ
പകലിൽ
വീണ്ടും വീണ്ടും ചിരിച്ചേൻ.

പിന്നെ,
ചിരിച്ചതോർത്തോർ-
ത്തുറക്കെകരഞ്ഞേൻ രാവിൽ.
പിന്നെ,
കരഞ്ഞതോർത്തോർ-
ത്തുറക്കെ ചിരിച്ചേൻ പകലിൽ.

ഇന്നെല്ലാമൊന്നേ
ചിരിയും കരച്ചിലും
രാവും പകലും.
----------------------------------

Tuesday, August 30, 2016

മരിച്ചവരുമായി സംസാരിക്കൽ / സച്ചിദാനന്ദന്‍


എല്ലാവരും ഉറങ്ങുമ്പോൾ
സ്കൈപ് തുറക്കുക
സ്കൈപ് ഐഡി: മരണം
മൂന്നുമിനിറ്റ് ഹൃദയമിടിപ്പ്
നിർത്തിവെച്ചു ധ്യാനിക്കുക.
മരിച്ചവർ അവരുടെ
നമ്പറുകളോടെ പ്രത്യക്ഷരാവും
ലാപ്ടോപ് ഒരു മോർച്ചറിയാണെന്നു
തോന്നുന്നത് വെറുതെ.

മരിച്ചവരുടെ പിന്നിൽ
എന്താണെന്ന് നോക്കൂ:
അവർ സ്വർഗ്ഗത്തിലാണെങ്കിൽ
സ്വർണംകൊണ്ടുള്ള അഴികളും
വജ്രംകൊണ്ടുള്ള തോക്കുകളും കാണും
നരകത്തിലാണെങ്കിൽ
തീപിടിച്ച ഒരു നിഘണ്ടുവും
അറ്റുപോയ ഒരു പാലവും.
മരിച്ചയാൾ കവിയെങ്കിൽ
ഒരു വരിക്കുള്ളിൽ
മാറിയ അർത്ഥങ്ങളോടെ പ്രത്യക്ഷപ്പെടും
ശാസ്ത്രജ്ഞനെങ്കിൽ താൻ കണ്ടുപിടിച്ചതെല്ലാം
മാറ്റി എഴുതുന്നതായി കാണും
താൻ പറഞ്ഞതെല്ലാം നുണയായിരുന്നെന്നു
തിരിച്ചറിഞ്ഞ വിവേകിയുടെ മുഖം കണ്ടാൽ
അതൊരു പുരോഹിതനാണെന്നുറപ്പിക്കാം
ചിത്രകാരന്മാർ പാലറ്റുകളായിമാറിയ
മഴവില്ലുകളുടെ ചുമലിലാണ്‌ സവാരി
അനന്തതയിലായതിനാൽ ഒന്നും
എഴുതാനില്ലാതായതിന്‍റെ
മങ്ങൂഴത്തിലാണ്‌ ചരിത്രകാരന്മാർ
പ്രണയികൾക്കു മാത്രം മാറ്റമില്ല;
അതേ അതിശയോക്തികൾ
ചളുങ്ങാത്ത അതേ തങ്കക്കുടം
ഓട്ട വീഴാത്ത അതേ ഓമന.
ഇനി സംസാരിച്ചോളൂ
നിങ്ങളും മരിച്ചിരിക്കുന്നു.
---------------------------------------------------

Monday, August 29, 2016

അകലം / അസ്‌മോ പുത്തൻചിറ


എന്നില്‍ നിന്ന്
നിന്നിലേക്കുള്ള അകലം
ഒരു വാക്കാണ്‌.
പറയുമ്പോള്‍
മധുരവും
കേള്‍ക്കുമ്പോള്‍
കയ്പും.

വാക്കില്‍ നിന്ന്
പ്രവൃത്തിയിലേക്കുള്ള അകലം
ഒരു പ്രതിസന്ധിയാണ്.
മറ്റുള്ളവര്‍ക്ക്
വലിച്ചുനീട്ടാന്‍ കഴിയുന്നതും
സ്വന്തമായി
ചുരുക്കാന്‍ കഴിയാത്തതും.
പ്രതിസന്ധിയില്‍ നിന്ന്
പരിഹാരത്തിലേക്കുള്ള അകലം
ഒരു താല്‍പര്യമാണ്.
സ്വന്തമായി
ഉണ്ടാവേണ്ടതും
മറ്റുള്ളവര്‍ക്ക്
ഉണ്ടാവാത്തതും.
-------------------------------

Saturday, August 27, 2016

കുഞ്ഞെറുക്കൻ / എം.ആര്‍.രേണുകുമാര്‍


മേലിലെന്നെ
കുഞ്ഞെറുക്കാന്ന്
വിളിച്ചു പോകരുത്‌.
ഞാനിപ്പോ മോഹൻ ദാസാണു.

കുഞ്ഞെറുക്കാ....ന്ന്
പുറകീന്നാരു വിളിച്ചാലും
ഞാനിനിമേൽ
തിരിഞ്ഞു നോക്കുകേല
നേരേ വന്നു വിളിച്ചാലും
കണ്ടഭാവം നടിക്കില്ല ഞാൻ
പറഞ്ഞില്ലെന്നു വേണ്ട.
കുഞ്ഞെറുക്കനിപ്പോ
ജീവിച്ചിരിപ്പില്ല
എന്നാ മോഹൻ ദാസ്‌
ജീവിച്ചിരിക്കുന്നു.
മറ്റുള്ളോരുടെ
കണ്ണിലെ കരടെടുക്കൽ
കുലത്തൊഴിലാക്കിയവർക്ക്‌
ഉറക്കം തിരികെകിട്ടാൻ
സർക്കാരുഗെസറ്റ്‌
പരിശോധിക്കാവുന്നതാണു.
എന്റെ ചാച്ചൻ
കുഴിത്തറ പൈ ലിയും
അമ്മച്ചി ഏലിയും
മണ്ണോടു മണ്ണായിട്ട്‌
കാലമെത്രയായ്‌,
തോട്ടുചെറേലെ
ഓലപ്പെരപോയിട്ട്‌
ഇപ്പോഴവിടെ
ഒരുതരി മണ്ണുപോലുമില്ല.
പിന്നല്ലേ
അവിടെ പണ്ടെങ്ങോ
തെങ്കരകൊട്ടി നടന്ന
ഒരു കുഞ്ഞെറുക്കൻ.
----------------------------

Thursday, August 25, 2016

മറവി /അനിത തമ്പി


മരിച്ച് പോകുന്ന വഴിയിലും
ഞാൻ ഇതുപോലെ
കാടു പിടിച്ചു കിടക്കും

അന്നും
നീ വയ്ക്കുന്ന ഓരോ ചുവടിലും
എന്റെ ഇലകൾ വാടിക്കൊണ്ടിരിക്കും
നിന്റെ കാലടികൾ നീറിക്കൊണ്ടിരിക്കും
എന്റെ പടർപ്പ് അവസാനിക്കുന്നിടത്ത്
മാലാഖമാർ നിന്നെ കാത്തുനിൽക്കും
നരകത്തിലേക്കുള്ള നദി
ഒന്നിച്ച് നീന്തണമെന്ന്
ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നത്
അപ്പോൾ
നീ മറന്നുപോകും.  

Wednesday, August 10, 2016

ഉറുമ്പുകൾ / ഒ.എന്‍.വി കുറുപ്പ്‌


നിലത്തൊരു വറ്റ്‌;
പൊടിയുറുമ്പുകൾ
പൊതിഞ്ഞു നിൽക്കുന്നി-
തതിന്റെ ചുറ്റിലും.

ഒരു നിവേദ്യത്തെ-
യൊരുമിച്ചങ്ങനെ
പരമനിശ്ശബ്ദം
നുകർന്നിടും പോലെ!
അതല്ലവറ്റതൻ
ചൊടിയിലെ മന്ത്രം
നമുക്കു കേൾക്കുവാ-
നരുതാത്തതാവാം.
നിവേദ്യമൽപ്പാൽപ്പം
ചെറുതാകു, ന്നുള്ളം
നിറഞ്ഞവർ മെല്ലെ-
യകന്നു പോകുന്നു.
അതുപോൽ നമ്മെയും
പൊതിഞ്ഞുനിൽക്കയാം
അദൃശ്യമാമെത്ര
പൊടിയുറുമ്പുകൾ!!!
----------------------

താറും കുറ്റിച്ചൂലും / കടമ്മനിട്ട


ഒരു കുടം താറുണ്ട്‌, ഒരു കുറ്റിച്ചൂലുണ്ട്‌
പെരുവാ നിറയെ തെറിയുമുണ്ട്‌
തലയിൽ ചിരങ്ങുണ്ട്‌, കാലിൽ വ്രണമുണ്ട്‌
തൊലിയാകെ ചൊറിയുവാൻ ചുണലുമുണ്ട്‌.
ഉലകിന്റെ ഉമ്മറത്തെത്തി ഞാൻ നിൽക്കവേ
പുലയാട്ടി നിൽക്കുന്നോ പോക്രികളേ?

വാതിലു കൊട്ടിയടയ്ക്കുവാൻ നിങ്ങടെ
വീതത്തിൽ മാത്രമോ പുണ്യവേദി?
എന്തിനീ നാട്യങ്ങളെന്തിനീ വഞ്ചന
മുന്തിരിത്തോപ്പിലെ മുള്ളുകളെ?
വരികയാണിന്നു ഞാൻ ഒരു കുടം താറുമായ്‌
ഉലകിന്റെ ഭിത്തിയിൽ താറടിക്കാൻ
തടയാൻ വരുന്നവർ വന്നോളൂ നിങ്ങടെ
വിളറും മുഖത്തും കരിപുരട്ടും.
കർക്കടവാവിനു പിണ്ഡം ചികയുന്ന
കാക്കകളല്ലെയീ നിങ്ങളെല്ലാം.
കാറ്റിന്റെ കയ്യിലെ സൗരഭം മോഷ്ടിക്കും
കള്ളപ്പരിഷകളല്ലെ നിങ്ങൾ?
രാവിന്റെ നോവിലുണർന്ന കുടമുല്ല-
പ്പൂവിനെ നിങ്ങൾ കശക്കിയില്ലെ?
കണ്ണുമിഴിച്ചു കിടന്നു ഞാൻ കാലിലെ
വിങ്ങും വ്രണത്തിൽ വിരലമർത്തി
കണ്ണുനീർ വീണു കുതിർന്നു തലയിണ
കല്ലും കരിമണ്ണും പൂഴിമെത്ത
പൊട്ടിയൊലിച്ച ചലമെന്റെ പ്രാണനിൽ
ഒട്ടിയപ്പോൾ നിങ്ങൾ മൂക്കുപൊത്തി
ഈച്ചയെപ്പോലെന്നെയാട്ടിയോടിച്ചില്ലേ
ഈർക്കിലിച്ചൂലുമായ്‌ "നല്ലവരെ" ?
തട്ടിപ്പറിച്ചു ഞാൻ ഈർക്കിലിച്ചൂലിന്റെ
കുറ്റിയെനിക്കിന്നു തൂലികയായ്‌
ഒരു കുടം താറുമായ്‌, ഒരു കുറ്റിച്ചൂലുമായ്‌
ഉണരും വെറുപ്പിന്റെ ശീലുമായി
ഓടയിലോടുമഴുക്കിന്റെ ചാലിൽ നി-
ന്നീ മണിമേട ഞാൻ താറടിക്കും.
നഗ്നചിത്രങ്ങൾ കരിയിലെഴുതിയീ
മുഗ്‌ ധഭാവങ്ങളെ മാച്ചുവെക്കും
വർണപ്പകിട്ടുകൾ കണ്ണാടിയിട്ടൊരീ
ചില്ലുശിൽപങ്ങൾ ഞാൻ തച്ചുടയ്ക്കും
നിങ്ങടെ കൽപ്പകത്തോപ്പിലെ വീഥിയിൽ
എങ്ങും ഞെരിഞ്ഞിലിൻ മുള്ളുപാകും.
കണ്ടാലറയ്ക്കുന്ന കണ്ണിൽ തറയ്ക്കുന്ന
വേണ്ടാതനങ്ങൾ വരച്ചു വെയ്ക്കും
തെറിയുടെ ചീളുകൾ തെന്നിച്ചു നിങ്ങടെ
നെറിയുടെ കൂറ വലിച്ചഴിക്കും.
കർപ്പൂരദീപം പൊലിക്കുമെൻ നിശ്വാസം
കുങ്കുമച്ചെപ്പിൽ ചെളിനിറയ്ക്കും
ചന്ദനക്കാട്ടിലെ താമരപ്പൊയ്കയിൽ
കൽമഷം തൂകി കരികലക്കും
വെൺകളി പൂശിയ വെണ്മുകിൽ ഭിത്തിയിൽ
കാർ മഷി കൊണ്ടു കളം വരയ്ക്കും
അക്കളം പുക്കു ഞാൻ അത്തലിൻ വേതാള-
നൃത്തം ചവിട്ടിയലറി നിൽക്കും.
ആവില്ല നിങ്ങൾക്കടക്കുവാനെന്റെയീ
ഭാവങ്ങളീ മന്നിൻ ഭാവമത്രേ.
----------------------------------------------

അകത്തെ കാളി / അമ്മു ദീപ


പട്ടുടുത്ത്‌
പൊട്ടു തൊട്ട്‌
പൊന്നു ചൂടി
പൂവു മൂടി
അകത്തെ ഇരുട്ടറയിലിരുന്ന
കാളി കൊതിച്ചു
ഒരു വെളിച്ചപ്പാടായി
ജനിച്ചിരുന്നെങ്കിൽ...

ചന്ദനച്ചാർത്തും
നിറമാലയുമായി
ചമഞ്ഞൊരുങ്ങി മടുത്തു.
പൂജാരിയുടെ
നടതുറപ്പുകളിൽ മാത്രം
പുറം ലോകം കണ്ടു.
അറവിട്ടാൽ
ആറാട്ടുകാവ്‌ !
എഴുന്നള്ളത്തുകൾക്കൊക്കെയും
തുണ നിന്നു പുരുഷാരം.
നട്ടുച്ചയിലും
നിലവിളക്കിൻ തിരി
നിത്യപൂജകളാൽ
കൂച്ചുവിലങ്ങ്‌.
ഇനി വയ്യാ
മണികെട്ടിയ ശ്രീകോവിലിൻ വാതിൽ
പതിയെ തുറന്ന്
പുറത്തു കടക്കണം.
രൗദ്രമെങ്കിലും
കുലീനമീ ശിലാമൗനം
കുടഞ്ഞെറിയണം.
ആത്മബോധത്തിന്റെ നടയ്ക്കൽ
വാളും ചിലമ്പുമൂരിവെച്ച്‌
ഒരിക്കൽ
ഒരിക്കലെങ്കിലും
ഉടലെറിഞ്ഞ്‌
ഒന്നുറഞ്ഞു തുള്ളണം.
----------------------------------------

ചെമ്പരത്തി / തിരുനല്ലൂര്‍ കരുണാകരന്‍


കാണുകെന്റെയീ കൊച്ചുപൂന്തോപ്പിൽ
ചേണുലാവും ചെടികളുണ്ടേറെ

നല്ല മണ്ണിന്റെ വർണ്ണഗന്ധങ്ങൾ
നൽകി നമ്മളെ സൽക്കരിക്കുന്നോർ.
മുൻപിൽ നീളവേ വേലിയിൽ പൂക്കും
ചെമ്പരത്തികൾ കാവൽ നിൽക്കുന്നു.
ഇല്ല പൂക്കൾക്കു വർണ്ണവൈവിധ്യം
ഇല്ല മാദകമായ സൗരഭ്യം.
എങ്കിലും തെഴുത്തെപ്പൊഴും നിൽക്കും
ചെമ്പരത്തിയോടാണെനിക്കിഷ്ടം.
ആവതും സ്വച്ഛമായ്‌ കടുംചോപ്പാം
പൂവതിന്റെ ഹൃദയമാകുന്നു
ശാഖകൾക്കെഴും മേദുരശ്യാമ-
ചാരുതയതിൻ ശീലമാകുന്നു
വേനലെത്രമേൽ തീ ചൊരിഞ്ഞാലും
ഗ്ലാനിയെന്യേ തഴച്ചു നിൽക്കുന്നു.
നാടുലയവേ കാറ്റടിച്ചാലും
ചോടിളകാതുറച്ചു നിൽക്കുന്നു.
കാർമുകിലിൻ കനിവിനു വേണ്ടി-
ക്കാതരസ്വരം കേഴുമാറില്ല.
മണ്ണു നൽകുമുറപ്പിനോടല്ലാ-
തൊന്നിനോടും കടപ്പെടുന്നില്ല.
ഇപ്രകാരമധൃഷ്യമായ്‌ നിൽക്കും
ചെമ്പരത്തിയോടാണെനിക്കിഷ്ടം.
-----------------------------------------

 

Tuesday, August 2, 2016

തലക്കെട്ടിലും... / ഡോണ മയൂര

അരികിലില്ലെന്ന ബോധമാണ്
വഴിയരികിൽ കാണുന്നവരിൽ
നിന്നെ തെളിച്ചെടുക്കുന്ന താളം.
ഏതൊരുവന്റെ
മിഴികളിൽ കണ്ടു, മിന്നായം
നിന്നിലെന്നതു പോലെ
ഞാനെന്നെയിന്നലെ.
ഏതൊരുവളുടെ
ഒച്ചയിൽ തെളിഞ്ഞു
നിന്റെയെന്നതു പോലെ
പതിയെ പതഞ്ഞു
പടരുന്നൊരൊച്ച.
അന്യരുടെ മേൽച്ചുണ്ടിൽ,
നിന്റെയെന്നതുപോലെ
നോക്കുമ്പോളവർ
തിരിഞ്ഞു ചരിഞ്ഞു
നോക്കും കഴുത്തിലും
നിന്നെ കണ്ടു.
പൂവുകൾക്ക് നിന്റെ മുഖം
കാറ്റിന് നിന്റെ ഗന്ധം
ഇലകളോ
എന്റെ നീയേയെന്നുരഞ്ഞ്
തുമ്പത്തിരുത്തി
തുമ്പിയാക്കുന്നു.
അരികിലില്ലെന്ന ബോധമാണ്
വഴിയരികിൽ കാണുന്നവയിലെല്ലാം
നിന്നെ തെളിച്ചെടുക്കുന്ന താളം.
------------------------------------------

Saturday, July 30, 2016

അച്ഛൻ ഇരുന്നിടം / സച്ചിദാനന്ദന്‍

അച്ഛൻ ഇരുന്നിടത്ത് 
പഴയ ചാരുകസേരയിൽ
ഇപ്പോൾ ഒരു പാട് മാത്രമുണ്ട്
വിയർപ്പും ചന്ദനവും മണക്കുന്ന
ഒരു കുഴി .

അച്ഛൻ വായിച്ചിരുന്ന 'എക്സ്പ്രസ് '
പത്രത്തിൻെറ ഒരു തുണ്ട്
ചാരുകസേരയുടെ കാലിൽ
ഒട്ടിപ്പിടിച്ചിരുപ്പുണ്ട്.
ഞാൻ അവിടെ ഇരുന്ന് മുകളിലേക്കു നോക്കി
അച്ഛൻ വായിക്കുന്ന പത്രത്തിന്റെ
പിൻപുറം വായിക്കുമായിരുന്നു.

അച്ഛന്റെ കണ്ണടക്കൂട്
അവിടെത്തന്നെ  ഉണ്ട് ,
അതിലെ കണ്ണട ഇപ്പോൾ
മറ്റൊരു ലോകം കാണുകയാണെങ്കിലും.

പിന്നെ മുഷിഞ്ഞ ഒരു തോർത്ത്
ഷർട്ടിൽ ഇടാറുള്ള
സ്വർണം പൂശിയ കുടുക്ക്
സിംഗപ്പൂരിൽ നിന്ന്
ആരോ കൊണ്ടുവന്നു കൊടുത്ത
ഒരു തോൽപഴ്സ്
അച്ഛൻ മേശ തുറക്കുമ്പോൾ വന്നിരുന്ന
ഏതോ പഴയ കാലത്തിന്റെ മണം
അച്ഛൻ എന്നെ പാടിയുറക്കാറുള്ള,
ഒരു മരത്തെയും പക്ഷിയെയും
കുറിച്ചുള്ള, തമിഴ് താരാട്ടിന്റെ ഈണം.

നാരായണീയത്തിലെ ഒരു ശ്ലോകം
അച്ഛന്റെ ശബ്ദം തേടി അലയുന്നു
രാത്രി അതു നാലു
നെൽകതിരുകളായി മാറുന്നു
മുറ്റം വയലായി പഴുത്തുലയുന്നു .

അച്ഛൻ മാത്രം ഇല്ല,
വെളുപ്പാൻ കാലത്തു വരാറുള്ള
ചില ഇളംതവിട്ടു നിറമുള്ള
സ്വപ്നങ്ങളിൽ ഒഴികെ.

ഞാൻ താമസിയാതെ
അച്ഛനെ കാണും
ആ നെറ്റിയിൽ
എന്റെ നീലിച്ച ചുണ്ടുകൾ കൊണ്ട്
ഒരു ഉമ്മ കൊടുക്കും. 

Wednesday, July 27, 2016

ഉപമകള്‍ / വീരാന്‍കുട്ടി


ഇസ്തിരി വിരിപ്പിലെ
പഴുപ്പിച്ച
തേപ്പുപെട്ടിക്കടിയില്‍പ്പെടാന്‍
തിരക്കിട്ടുപോകുന്ന
ഉറുമ്പിന്‍റേയോ
ഉടനെ വലിച്ചടയ്ക്കാന്‍ പോകുന്ന
വാതില്‍പോളക്കും
കട്ടിളപ്പൊഴിക്കുമിടയിലിരുന്ന്
ധ്യാനിക്കുന്ന പല്ലിയുടെയോ
വലയിലകപ്പെട്ടിട്ടും
അതറിയാതെ പറക്കാനായുന്ന
ശലഭത്തിന്‍റയോ
ഉപമ മതിയാവില്ല
നിങ്ങളെന്നെക്കുറിച്ചെഴുതും കവിതക്ക്.
എനിക്കുള്ള തീ
ഇറുങ്ങാനുള്ള പഴുതുകള്‍
എന്‍റെ വല
ഒക്കെയും ഞാന്‍ തന്നെ സമ്പാദിച്ചത്.
അറിഞ്ഞുകൊണ്ട്
മരണവായില്‍ കയറിയിരുന്ന്
കൊല്ലുന്നേ എന്ന് നിലവിളിക്കുന്ന
പ്രാണിയുടെ ഉപമ കൊണ്ട്
മനുഷ്യന്‍ എന്ന കവിത പൂര്‍ത്തിയാക്കാം,
മരണമെന്നെഴുതിയ ശേഷം
പേനയുടച്ചു കളഞ്ഞ കവിയുടെ ഉപമയില്‍
ദൈവം എന്ന കവിത തുടങ്ങിവെക്കാവുന്നതുപോലെ.
-----------------------------------------------------------

Wednesday, July 20, 2016

ജാലകക്കാഴ്ചകൾ / മായ.പി.ചന്ദ്

ഒരു ജാലകമേ അടച്ചുള്ളൂ
പക്ഷേ
കാഴ്ചകളുടെ ഒരു ലോകമാണ്
അവസാനിച്ചത്
പത്രക്കാരന്റെ മണിയടികൾ
പാൽമണങ്ങൾ
പ്രഭാത സവാരിക്കാർ
സ്കൂൾ വണ്ടികളിലെ കലപിലകൾ
മീൻ വിളിയൊച്ചകൾ
ദൂരം തീരാതെ ജോലിക്കാർ
കൂനുള്ളൊരു വൃദ്ധ
പുലരിയുടെ ആദ്യ രശ്മികൾ
ഒടിഞ്ഞ ഒരു മരക്കൊമ്പ്
ഇനിയും ചുവടുറയ്ക്കാത്ത വള്ളിച്ചെടികൾ
ഒരു തുണ്ട് ആകാശം
മേഘക്കീറുകൾ
മുറിഞ്ഞു പെയ്യുന്ന മഴ
ഉയരത്തിൽ പറക്കുന്ന പരുന്തുകൾ
ഉച്ചവെയിൽ
വൈകുന്നേരത്തിന്റെ വിഹ്വലതകൾ
വീടണയുന്ന പക്ഷികൾ
പുലരിയുടെ പ്രതീക്ഷയേറ്റുന്ന
അസ്തമനം
അന്തിക്കാഴ്ചകൾ ...
നിലാവിന്റെ മുല്ലമൊട്ടുകൾ
കറുത്ത രാത്രികളിൽ
നക്ഷത്രമേന്തുന്ന
മിന്നാമിനുങ്ങ്....
മുനിഞ്ഞു കത്തുന്ന ഒരു വിളക്ക്:
ഒക്കെയും മറുപുറം
വാതിലിനിപ്പുറം
ലോകമായ്..
ജാലകം മറന്നു:
സ്മൃതിയായി
വിസ്മൃതിയായി
ഇനി മൃതിയിലേക്ക്...
-------------------------------------

Wednesday, July 13, 2016

ശ്രുതിരഹസ്യം / സജി കല്യാണി



ജനിതകരഹസ്യം തേടി
വയറു തുരന്ന പാട്ടുകാരാ
ശബ്ദം,
നിശബ്ദമായൊരു കലയാണ്
ഒറ്റവരയിലേക്ക്
നമ്മെ കോര്‍ത്തിടുന്ന ബിംബം
ചീവീടുമൂളലിലും
ശംഖധ്വനികളിലും
നമ്മളൊഴുകിനടക്കുമ്പോള്‍
ജീവന്‍റെ വൈരുദ്ധ്യങ്ങളൂതിനിറച്ച
ജീവനകല.
മണ്‍വെട്ടിത്തുമ്പിലൂടെ
ഊര്‍ന്നു വീഴുന്ന ജലമുകുളങ്ങള്‍
മഴച്ചിലമ്പലിലേക്ക്
വീണുലയിക്കുമ്പോള്‍
ഞാനൊരാസ്വാദകനാണ്....
പ്രപഞ്ചതാളത്തിന്‍റെ
ലയചാരുതയിലേക്ക്
നനഞ്ഞിറങ്ങുന്ന,
ഏകാകിയായ ഭിക്ഷു.
ഒച്ചിഴയുന്ന സമതലങ്ങളൊരു ദൃശ്യമാണ്
ശബ്ദതരംഗരേഖകളുടെ
നേര്‍ച്ചിത്രം.
ഉടല്‍വരമ്പുകളുടെ ഭൗതികതയില്‍
ശബ്ദമെന്ന മിഥ്യ തിരയരുത്
ഭാരമൊഴിഞ്ഞ്
പരസ്പരമുടയുന്ന
നിശബ്ദതയിലെ സ്ഫോടനമാണ് ശബ്ദം..
ഇരുളിലേക്ക്
ചെവികൂര്‍പ്പിക്കുക
സൂക്ഷ്മതയുടെ സൂചിമുനകളിരമ്പുന്ന
കടലൊഴുക്കുകളറിയുക
ഇടറിവീഴുമിലയ്ക്കും
ഞാന്നു താഴുന്ന പുഴുവേഗത്തിനുമിടയില്‍
നേര്‍ത്തൊരു ശ്രുതിയുണ്ട്
ഉടല്‍മറന്ന് നീയറിയുക,
നമ്മളറിയാതെ പോവുന്ന
നിശ്ചലതകളിലെ
ചലനങ്ങളാണ് ,ശബ്ദമെന്ന
ഘടികാരത്തിന്‍റെ തംബുരു.
--------------------------------------