Saturday, June 30, 2018

ദൈവം ഏറ്റവുമവസാനം സൃഷ്ടിച്ചത് എന്നെയാണ് . / പി.എൻ .ഗോപീകൃഷ്ണൻ


ദൈവമേ, ദൈവമേ
അപ്പോൾ നീ കരഞ്ഞതെന്ത്?
അവസാന കവിത എഴുതുന്ന
കവിതയെപ്പോലെ
കലങ്ങിമറിഞ്ഞതെന്ത്?
മരണത്തെ മുന്നിൽ -
ക്കണ്ടെന്നപോലെ
ചകിതനായതെന്ത്?

കുറേശ്ശക്കുറേശ്ശേ
നിന്റെ വിരലുകൾക്കുള്ളിൽ
ഞാൻ
തെളിഞ്ഞുതെളിഞ്ഞു  വന്നു.
എന്റെ കണ്ണുകൾ,
മുഖം ,മുല
എല്ലാം നീ ഊട്ടിയുരുട്ടിയെടുത്തു.
കളിമണ്ണിനെ കണ്ണാടിയാക്കി
പുറംവടിവു തീർത്തു.

ആഴങ്ങളിൽ ജലം നിറച്ചു.
എല്ലാ നക്ഷത്രങ്ങളും
എന്റെ മേൽ
വെട്ടിത്തിളങ്ങാൻ തുടങ്ങി.
നീ
പിതാവോ കാമുകനോ എന്ന്
ഒരു നിമിഷം ഞാൻ സംശയിച്ചു.

എങ്കിലും
മേഘങ്ങളിൽ നിന്ന് ജലം  പിരിയും പോലെ
ഞാൻ നിന്നെപ്പിരിഞ്ഞു.

നിന്റെ വിരലുകൾ
എനിക്കു പിന്നിൽ
സ്തംഭിച്ചുനിന്നു.

തിരിഞ്ഞുനോക്കിയാൽ
ഒരിക്കലും പോകാനായില്ലെങ്കിലോ
എന്നോർത്ത്
ഞാൻ മുന്നോട്ടുതന്നെ നടന്നു.

എനിക്കു മുമ്പേ
അവർ പോകുന്നുണ്ടായിരുന്നു.
നീ
ആറു ദിവസംകൊണ്ട്
സൃഷ്ടിച്ചവർ.
കൊമ്പുള്ളവ.
രോമം നിറഞ്ഞവ.
നാലു കാലും വാലുമുള്ളവ.

തൊട്ടുമുമ്പിൽ
അവനും.

അവൻ.
ഇരുമ്പു കൊണ്ടും
പ്ലാസ്റ്റിക്കുകൊണ്ടും
നിർമ്മിക്കപ്പെട്ടവൻ.
ഭൂമിയിൽ ഉറക്കെ മാത്രം
ചവിട്ടുന്നവൻ.
ആവശ്യത്തിനും കൂടുതൽ
ഒച്ചവെക്കുന്നവൻ.
ശ്രദ്ധ പിടിച്ചുപറ്റാൻ
വേണ്ടതില്ലമധികം
അഭിനയിക്കുന്നവൻ

എന്നിട്ടും
ഒന്നും നേരേയാക്കാത്തവൻ.

ആ അരിശം തീർക്കാൻ
മുമ്പേ പോകുന്നവയെ
ചാട്ടയ്ക്കടിക്കുന്നവൻ.
കൊല്ലുന്നവൻ.

ദൈവമേ ദൈവമേ
നിന്നെ ഒരിക്കലും
നേരിൽ കാണാതിരിക്കാൻ
അവനും നിനക്കുമിടയിൽ
ഒരു തിരശ്ശീലയായ്
എന്നെ നിവർത്തിയിട്ടതെന്ത്?
എനിക്കപ്പുറത്തേക്ക്
കണ്ണുകൾ തോറ്റുമടങ്ങിയിട്ടും
ദൈവമേ
അവൻ നുണതന്നെ  പറഞ്ഞു കൊണ്ടിരിക്കുന്നു.'
'ഞാനാണ് പിമ്പരിൽ മുമ്പൻ'

ആ നുണ
തെളിയിക്കാൻ
അവൻ
മിന്നലുണ്ടാക്കി.
പ്രളയമുണ്ടാക്കി.
പെട്ടകമുണ്ടാക്കി.
അവൻ
ഭാഷകളെ കലക്കി.
ദേശങ്ങളെ വിഭജിച്ചു.
യുദ്ധത്തിന്റെ വിത്തുകൾ വിതറി.
അതെല്ലാം ചേർത്ത്
പുതിയ വേദപുസ്തകമുണ്ടാക്കി.

യഥാർത്ഥ വേദപുസ്തകം
വളരെ വളരെ ചെറുത്.
ദൈവമേ
എനിക്കും നിനക്കുമറിയാം
അതിൽ രണ്ടേ രണ്ടു വരികൾ മാത്രം.

'ദൈവം അവസാനമായി
സ്ത്രീയെ സൃഷ്ടിച്ചു.
പീന്നീടെല്ലാം അവൾ സൃഷ്ടിച്ചു.'

നാടുകടത്തൽ / ഇസബെൽ ഫ്ലോറ


ഗ്രാമവാസിയായ ഒരു പെൺകുട്ടി
നഗരഹൃദയത്തിലേക്ക്‌ നാടുകടത്തപ്പെടുന്നു

അവളൊട്ടും തിരക്കുകൂട്ടാതെ
നടക്കുമ്പോൾ
ആളുകൾ അദ്ഭുതപ്പെടുന്നു.

ഇലകൊഴിച്ച്‌ മരങ്ങളും
പടം പൊഴിച്ച്‌ പാമ്പുകളും
പുതുമനേടുമെന്നറിയാവുന്ന അവൾ
നഗരം തന്റെ മുഷിഞ്ഞ വസ്ത്രം മാറാൻ എന്നും മറന്നുപോകുന്നതു കാണുന്നു.

ഒരു കാവൽക്കാരൻ അവളുടെ സഞ്ചി പരിശോധിക്കുന്നു
അടുക്കിവച്ച വസ്ത്രങ്ങളോ
പലനിറത്തിലുള്ള ചെരുപ്പുകളൊ
അതിലില്ലെന്നു കണ്ട്‌ അയാളിലൊരു പുച്ഛഭാവം നിറയുന്നു

ഈ നഗരത്തെ മുഴുവൻ
അയാളാണു
കാത്തു സൂക്ഷിക്കുന്നതെന്ന
മനോഭാവം കണ്ട്‌ പെൺകുട്ടി ചിരിക്കുന്നു

അവളുടെ സാവധാനതകൊണ്ട്‌
തന്റെ തിരക്കിൽ അവളെ അലിയിച്ചെടുക്കാൻ നഗരത്തിനാവുന്നതേയില്ല

നഗരം അതിന്റെ മതിലുകൾക്കപ്പുറമൊരു കാടതിർത്തിയായ ഗ്രാമത്തിലേക്ക്‌
അവളെ പുറന്തള്ളുന്നു

അവൾ തുന്നി നൽകിയ നിറങ്ങളിൽ
കാടും കടലും കനത്തു നിൽക്കുന്നതായി കാണുന്ന
നഗരവാസികൾ
അവളെ തിരഞ്ഞ്‌ നഗരത്തിനു പുറത്തേക്കു പോകുന്നു

ഇപ്പോൾ നഗരം ആളുകളുടെ
ഹൃദയപരിസരങ്ങളിൽ നിന്ന്
നാടുകടത്തപ്പെടുന്നു.

Friday, June 29, 2018

നദി / വിഷ്ണുപ്രസാദ്


സ്കൂള്‍ വിട്ടതും കുടകളുടെ
ഒരു കറുത്ത നദി ഒഴുകിപ്പോയി.

ഇരുകരകളില്‍ നില്‍ക്കുന്നവര്‍
നദിയില്‍ ഇറങ്ങാതെ
അതിനെ നോക്കി നിന്നു.

വഴിയരികില്‍ കാത്തുനിന്ന
വീടുകള്‍ ഓരോ കുമ്പിള്‍
കോരിയെടുത്തതുകൊണ്ടാവണം
അത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി.

പോക്കുവരവുകളുടെ സൂക്ഷിപ്പുകാരനായ
കറുത്തു നനഞ്ഞ റോഡില്‍ ഇപ്പോഴും
അതിന്റെ ഓര്‍മ ബാക്കിയുണ്ട്.
എങ്കിലും,
പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
നുണ പറയും.

പേടി / വീരാൻ കുട്ടി


ഉണർന്നെഴുന്നേറ്റു വരുന്ന
മനുഷ്യരെ പേടിയാണ്
അടുത്ത നിമിഷം അവർ
ഒരായുധം കയ്യിലെടുത്തേക്കും

ഉറങ്ങുന്നവരെ വിശ്വസിക്കാം
സ്വപ്നത്തിലല്ലാതെ അവർ
ആയുധം തൊടുകയില്ല

മരിച്ചവരാണ് എറ്റവും നല്ലവർ
അവർക്കിനി ഒരാളെയും
കൊല്ലാൻ ആവാത്തതിനാൽ.

ഇടം / അക്ബർ


ദേശീയപാത വീര്‍ത്ത് വീര്‍ത്ത്
വീടിനു മുകളിലൂടെ
ഒരു ദിവസമങ്ങ് പാഞ്ഞു പോവും!
ഞാന്‍ നടന്ന മുറ്റം, മുറികളടുക്കള,
മണ്ണില്‍ ഞാനുമുമ്മയും വാപ്പയും
നീര്‍ന്ന് കിടന്ന മഴ രാവുകള്‍,
ഞുഞ്ഞുവും സുനുവും നടന്നു പഠിച്ച മണ്ണ്,
അവളും ഞാനും മിണ്ടാതിരുന്ന മുറിയിലെ ഇരുട്ട്..
ആദ്യത്തെ സങ്കടമാനന്ദമുന്മാദങ്ങള്‍

അങ്ങെനെയങ്ങെനെയെല്ലാം ടാറില്‍ ഉരുകുമല്ലോ!
പലതരത്തിലുളള വണ്ടികള്‍ ചിരിച്ചോടുമല്ലോ!

എന്നാലിതൊന്നുമറിയാതെ മുല്ല വെളുക്കെ പൂക്കുന്നുണ്ട്
പ്ലാവ് ഉള്ളിലെയുന്മാദം പുറത്തേക്കെറിയുന്നുണ്ട്
മൈലാഞ്ചി കൈവിരലുകള്‍ ചോപ്പിക്കുന്നുണ്ട്,
കരച്ചിലുണ്ടായിട്ടും കൈ തസ്ബീഹില്‍ മുറുകുന്നുണ്ട്
പുഴ ഞങ്ങളെയാഴത്തിലേക്ക് വിളിക്കുന്നുണ്ട്..

എന്നാലുമെന്റെ ദേശീയപാതേ....
പാഞ്ഞു പാഞ്ഞു പോകുമ്പോള്‍
ഓര്‍ക്കുമോ ഞങ്ങളെ..
ഞങ്ങള്‍ അടിയിലുണ്ടെന്ന് കരുതുമോ?
റോഡില്‍ വാഹനങ്ങളെങ്ങാനും മറിഞ്ഞാല്‍
അടുപ്പ് തിളച്ചു തൂവിയ നനവു കൊണ്ടെന്ന് പറയരുതേ..

നിന്റെ താഴെ മാഞ്ഞുപോയ
ജീവിതച്ചോലകളുണ്ടായിരുന്നുവെന്നെങ്കിലും!

കറുത്ത സിൻഡ്രല്ല / സുധീർ രാജ്


തെരുവിൽ വെച്ച്
പെട്ടെന്ന് നിങ്ങൾക്കവളെ തിരിച്ചറിയാം
തിരക്കുള്ള കടയിൽ മറന്നു വെച്ച കുടപോലെ
കറുത്ത പെണ്കുട്ടിയെ .
ഒട്ടും ചേരാത്ത കടും നിറത്തിലെ
ചുരിദാർ, ഷാൾ
ഒതുക്കമില്ലാത്ത ചുരുണ്ടമുടി
ചിത്രശലഭ പ്പിന്നുകൾ
പൂ ക്ലിപ്പുകൾ
വിയർത്തെണ്ണ മെഴുക്കുള്ള കവിളുകൾ
പുരികത്തൊരു മുറിപ്പാട് .

അഴകുള്ളവർക്കിടയിലൂടെ
അമ്പരന്നവൾ നടക്കും
ആരെങ്കിലുമൊന്നു ചിരിക്കണേ
ചിരിക്കണേയെന്നവൾ
കണ്ണ് കൊണ്ട് പറയും .
കുപ്പിയിലിട്ട മീനേപ്പോലെ
വെയിലിന്റെ സ്ഫടികത്തെരുവിലവൾ
പിടഞ്ഞു നീന്തും .

വിലകുറഞ്ഞ മൊബൈലിൽ
ആരെങ്കിലും വിളിക്കുന്നുണ്ടോയെന്ന്
തെരുതെരെ നോക്കും .
ഇല്ലാത്തൊരു നമ്പർ കുത്തി
ഇല്ലാത്തൊരാളേ വിളിക്കും
ഞാനിപ്പം വരും
ഞാനിപ്പം വരുമെന്ന് പറയും .

അവളുടെ പിടച്ചിൽ കണ്ട്
അവടമ്മ ആകാശത്തിരുണ്ടു കൂടും
മറ പോലവൾക്കു ചുറ്റും പെയ്യും .
കുടയില്ലാതവൾ മഴയത്ത് നനഞ്ഞൊലിച്ച്
പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ
മൂലയ്ക്ക് നിൽക്കും.
മഴയത്ത് കിടന്നു നനയുന്ന ബസ്സുകൾ
അതിനുള്ളിൽ നനയാതെ നനയുന്ന
വേനലുകളെന്നിങ്ങനെ
ചിന്തിച്ചു ചിന്തിച്ച് തനിയെ ചിരിക്കും .

കാപ്പിരി മുടിയിൽ നിന്നിറ്റുന്ന വെള്ളം
ചിക്കുമ്പോൾ പിന്നിൽ നിന്നവൻ വിളിക്കും .
കാണാറില്ലല്ലോ
എവിടെയാണിപ്പോൾ
മഴയിലൂടെ നീയൊഴുകുന്നതു കണ്ടു.
(ഒളിയിടം കണ്ടു പിടിക്കപ്പെട്ട
മുയൽക്കുഞ്ഞു പോലവൾ പതുങ്ങും .)
പണ്ട് നീ പാടിയ പാട്ടു പോലാണീ മഴ
നീയെന്നെ നനയിച്ചതു പോലാരുമെന്നെ
നനയിച്ചിട്ടില്ലെന്നു പറഞ്ഞവളുടെ
പേടിയെല്ലാം പൊതിഞ്ഞെടുക്കും .

അതു കണ്ടമ്മയങ്ങു തിരിച്ചു പോകും
പ്രൈവറ്റ് ബസ് സ്റ്റാന്ഡ്
മീനച്ചിലാറാകും.
ഒറ്റവള്ളത്തിലവൻ വന്നു വിളിക്കും .
മഴ കഴിഞ്ഞു പടം വരയ്ക്കുന്ന മഴവില്ലിലൂടെ
വഞ്ചി തുഴയുന്ന രാജകുമാരിയെ
നിങ്ങൾ കണ്ടിട്ടില്ല .
കറുത്ത സിൻഡ്രല്ലയെ .

Thursday, June 28, 2018

രീതി / എ.അയ്യപ്പന്‍



ദൈവമേയെന്നു നിലവിളിക്കരുത്
ദൈവത്തിനു കേള്‍വിയില്ല
കോടാനുകോടികളെക്കാണാന്‍
കണ്ണുകളില്ല
നാവില്‍
ഒരിറ്റ് ഉമിനീരില്ല
ഒരു നീചന്‍
ദാഹത്തിന്റെ തൊണ്ടവറ്റിച്ചു
ചുണ്ടുനനച്ചത്
ഒരു മാലാഖയുടെ കണ്ണുനീര്‍ത്തുള്ളിയാണ്
വിലകൊടുത്ത് ലഹരിയരുത്
വിലകൊടുക്കാതെ കിട്ടുന്ന
ഭ്രാന്താണ് ലഹരി
എനിക്ക്
നിര്‍വചനമില്ല
ഭാഷയില്ല
ലഹരി
അഗ്നിയില്‍ സൂക്ഷിക്കുന്ന
രത്നദ്രവം
എന്റെ പ്രേമലേഖനത്തിന്
കലാപത്തിന്റെറ ഭാഷയാണ്
കുട്ടിയെക്കൊണ്ടുപോകൂ
ഭ്രാന്ത് പകരുന്ന രോഗമാണ്
ധവളാണുക്കളാണ്
എന്റെ ഞരമ്പുകളില്‍
എന്റെ മനസ്സളക്കാന്‍
ഭ്രാന്തമാപിനിയില്ല
എന്റെ കഴുത്തിന്‌
ഊഞ്ഞാലാടാനാഗ്രഹം
ഞാന്‍ കിണറ്റുവെള്ളം കോരാനുള്ള
കയര്‍ മുറിക്കുന്നു.


മഴക്കോള് / സംപ്രീത


മഴ വല്ലപ്പോഴും വരുന്ന
വൈകുന്നേരങ്ങളിൽ
ചൂടുവന്നു പൊതിയുന്നതിന്റെ
ആവേഗം.
അത്രമേൽ
മഴയ്ക്കായി വഴിമാറുന്ന
വെയിലിന്റെ
ഉരുക്കിയെടുക്കൽ.
വെറുക്കുവോളം കുത്തിച്ചൂഴുന്ന
അതിന്റെ താൻപോരിമകൾ.
എവിടെയോ നിന്നും
മഴ വരുന്നെന്നോർമ്മിപ്പിക്കുന്ന
അതിന്റെ
എങ്ങുമെത്താത്ത രൂപപ്പെടൽ.
വിയർപ്പു കുടന്നയാക്കി
ആരും തുള്ളിക്കളിക്കുന്നില്ല.
വാക്കുകളിൽ
ചൂടു കൂടി, മഴയുണ്ട്
എന്നൊച്ചപ്പെടുന്ന ഒന്നായി
അത്
ദൂരേയ്ക്ക് എറിയപ്പെടുന്നു.
മഴയോളം കാത്തിരിക്കുന്നവരിൽ
ഒരു തണുക്കാറ്റിന്റെ
തലോടലായി ഒരിട നിന്ന്
അതിന്റെ
പിന്തിരിഞ്ഞു നടപ്പ്.
ദൂരെ തിളയുടെ
ആവിരൂപങ്ങൾ
കണ്ണുകളിൽ പെയ്യുന്നു.
വെയിലും മഴയും ചേർന്ന
മഴവില്ല്
ഞൊടിയിടയിൽ
മിന്നിമറയുന്നു.


കടന്നു പോകുന്നവര്‍/ സച്ചിദാനന്ദൻ


പതുക്കെപ്പതുക്കെ
അവര്‍ കടന്നു പോകുന്നു
നമ്മെ മുലയൂട്ടി ഉറക്കിയവര്‍,
പണിയെടുത്തു പഠിപ്പിച്ചവര്‍,
ശാസിച്ചവര്‍, ശിക്ഷിച്ചവര്‍,
ആദരിച്ചവര്‍, അസൂയപ്പെട്ടവര്‍,
ആശ്ലേഷിച്ചവര്‍, ആഗ്രഹിച്ചവര്‍,
നാം മരിക്കാന്‍ പ്രാര്‍ഥിച്ചവര്‍,
ഒന്നൊഴിയാതെ,
പതുക്കെപ്പതുക്കെ.

പതുക്കെപ്പതുക്കെ
നമ്മുടെ ഒരംശവും അവര്‍ക്കൊപ്പം പോകുന്നു,
ഒരു ചെറിയ അംശം, അല്‍പ്പം ശ്വാസം,
അഥവാ അല്‍പ്പം രക്തം,
പൂമ്പൊടിയുടെ ഒരു ശകലം.

കയറിയതെല്ലാം നാം ഇറങ്ങുന്നു,
ഇറങ്ങിയതെല്ലാം നടക്കുന്നു,
നടക്കുന്നതെല്ലാം വീഴുന്നു,
ഇലകളെപ്പോലെ, കമിഴ്ന്ന്,
ഭൂമിയോടു പറ്റിച്ചേര്‍ന്ന്.

കാറ്റ് നമുക്കു മീതേ വീശുന്നു,
കടന്നു പോയവരുടെ ഓര്‍മ്മകള്‍
കുരുമുളകിന്റെയും കായത്തിന്റെയും
കാട്ടുമുല്ലയുടെയും ഗന്ധങ്ങളുമായി
നമ്മെ പൊതിയുന്നു .
പതുക്കെപ്പതുക്കെ നമുക്ക് ജീവന്‍ വയ്ക്കുന്നു,
ചില പ്രതിമകള്‍ക്ക് പാതിരാത്രി
ജീവന്‍ വയ്ക്കും പോലെ, അവ
പ്രാചീനകാലത്തിലൂടെ ഉലാത്തുംപോലെ,
ശ്ലോകങ്ങളിലൂടെ ആ പഴയ ജീവിതം
വരി വരിയായി ഓര്‍ത്തെടുക്കുംപോലെ.

പുഴ പാടിക്കൊണ്ടിരിക്കുന്നു
മരിക്കാത്തവരുടെ ആദിമമായ പാട്ട്
അത് തീരങ്ങളെ മുറിച്ചു കടന്നു പോകുന്നു,
അതിരില്ലാത്ത കാലം പോലെ ,
അശരീരിയായി, പതുക്കെപ്പതുക്കെ.


Saturday, October 21, 2017

ഒരേനടയകലങ്ങളിൽ... / ഡോണ മയൂര


ദൂരമൽ‌പ്പം താണ്ടിടുമ്പോൾ
വഴിയാകെ പെരുമഴയാണ്.
പെട്ടെന്ന് കൂട്ടിനെത്തുന്നൊരു മീൻ,
പക്ഷെ കരയുകയാണ്
കരയിലാണെന്ന് കരച്ചിലാണ്.
കരയാവാം എന്നാൽ കരയല്ലേ
കരകവിയും നേരമാണ്
മീനേ,യെന്ന്
പറഞ്ഞു കഴിയും മുന്നേ
കരകവിഞ്ഞുടൻ, മഴയൊഴിഞ്ഞു.
കരയാനായി മാത്രം
മഴയത്തിറങ്ങി
നടക്കുന്നവരെ നോക്കിയിപ്പോൾ
മീൻ കണ്ണുകൾ ചിരിക്കുന്നു.

Friday, October 6, 2017

എഴുതുമ്പോള്‍ മായുന്നു / എം.ആര്‍.രേണുകുമാര്‍


തിരമാലകളില്‍
തകിടം മറിയുന്ന
പിണ്ടിച്ചങ്ങാടത്തില്‍
പുനഞ്ഞുകിടക്കുന്ന നമ്മളെ
പ്രണയത്തിന്‍റെ കറചേര്‍ത്ത
നീല കളിമണ്ണുകൊണ്ട് പൊത്തിപൊതിയണം
ഉപ്പുവെള്ളത്തിന്‍റെ നാവുകള്‍
കാര്‍ന്നുതിന്നുന്നതറിഞ്ഞ്
ഒട്ടിക്കിടന്ന് കൊത്തിമരിക്കുന്ന
കളിമണ്ണോട് ചേര്‍ന്ന നമ്മളെ
കരിനീലകൊണ്ടുതന്നെ
കടല്‍ എഴുതിമായ്ക്കട്ടെ
കടലെടുത്ത് ഒടുക്കം
ഉടലാകെ നീലിച്ച്
ഉടലേത് കടലേത്
എന്നറിയാത്ത മട്ടിലാവട്ടെ
ഒടുവിലലിഞ്ഞ് തീരുവത്
നമ്മുടെ ചൊടികളാവട്ടെ
എവിടെയും അലിയാത്ത നിന്‍റെ
ചുരുള്‍മുടിക്കാടിനെ
തിരകള്‍ മാറോട് ചേര്‍ക്കട്ടെ
ചുണ്ടുനനയ്ക്കാനെത്തുന്ന
മേഘങ്ങളുടെ അടിവയറ്റില്‍
നമ്മള്‍ ചേര്‍ന്നുകൊത്തിയ രഹസ്യലിപികള്‍
അവ ആര്‍ത്തിപൂണ്ട് വായിക്കട്ടെ
കടല്‍ക്കാറ്റിന്‍റെ
ചുരും ചൂളവുമായി
എന്‍റെ ഒടുങ്ങാകൊതികള്‍
അലഞ്ഞുതിരിയട്ടെ
തമ്മില്‍ കലര്‍ന്ന് കല്ലിച്ച
നമ്മുടെ ഉടല്‍ നീലയെ
കടല്‍ നീലയില്‍ നിന്ന്
ദൈവത്തിനുപോലും
വേര്‍തിരിക്കാന്‍ കഴിയാതിരിക്കട്ടെ
എനിക്കുമാത്രം നീന്തിയെത്താനും
അകപ്പെടാനും പാകത്തില്‍
ജലച്ചുഴികള്‍ക്കിടയില്‍
നിന്‍റെ പൊക്കിള്‍ച്ചുഴി മാത്രം
വേണമെങ്കില്‍
ഒരിത്തിരികൂടി
ഇരുണ്ട് കിടന്നോട്ടെ.
----------------------------------------------------------

Tuesday, October 3, 2017

അലമാര / ശ്രീജ ജയശ്രീ


തലതാഴ്ത്തിത്തരുന്ന
തെങ്ങുകളുടെ
കാലത്തൊന്നുമല്ല..
ഈയിടെയായി,
ചില കാലങ്ങൾ
മറ്റുചില കാലങ്ങളിലേക്കും
അതിനുംപുറത്തെ കാലങ്ങളിലേക്കും
ഒഴുകാനും
മിണ്ടാനും
കേൾക്കാനും
തുടങ്ങിയിരിക്കുന്നു
തോന്നൽ
എന്ന കാലത്തിലിരുന്ന്
അയാളല്ലേയിതെന്ന്
തോന്നുമ്പോഴേക്കും
ഞാനല്ലയാളെന്നയാൾ
ഞെട്ടിക്കുന്നു
ഓർമ
എന്ന കാലത്തിരുന്ന്
എങ്ങനൊക്കെയായിരുന്നു
എന്നോർത്തുമുഴുമിച്ചില്ല
അപ്പോഴേക്കും
ചിലരൊക്കെവന്ന്
ഇപ്പോഴെന്തായീയെന്ന്
കളിയാക്കിചിരിക്കുന്നു
സ്വപ്നം
എന്നൊരു കാലത്തൂന്ന്
ഹാ.. എന്തൊക്കെയുണ്ട്,മനസിലായില്ലേ
എന്നൊക്കെ
തോളിൽ തട്ടുന്നു
................
ആരാണീ
അലമാരയിലിരുന്നതൊക്കെയിങ്ങനെ
അലങ്കോലമാക്കിയിട്ടതെന്ന്
ആരോ ഉറക്കെ ചോദിക്കുന്നു
ആരോ ആരോ ആരോ
എന്ന് അലമാരയ്ക്കകത്തൂന്ന്
ഞാനുത്തരം
പറയുന്നു
എല്ലാകാലത്തിലുമിരുന്ന്
എല്ലാവരും
അതുകേൾക്കുന്നു
എല്ലാഅറകളീന്നും
അവരിറങ്ങി
വരുന്നു
എല്ലാ അറകളിലേക്കും
എന്നെ വീതിച്ചു കൊണ്ടുപോകുന്നു
എല്ലാ അറകളും
ഒരുപോലെയാകുന്നു
എല്ലാ കാലങ്ങളും
ഒരുപോലെയാകുന്നു
...............
ആരാണീ
അലമാരയിലിരുന്നതൊക്കെയിങ്ങനെ
അലങ്കോലമാക്കിയിട്ടതെന്ന്
ആരോ ഉറക്കെ ചോദിക്കുന്നു
ആരോ ആരോ ആരോ
എന്ന്
എല്ലാവരും ഉത്തരം
പറയുന്നു .
---------------------------------------------------

ലൈബ്രേറിയൻ മരിച്ചതിൽ പിന്നെ / പി.പി.രാമചന്ദ്രന്‍


1
രമണനിരുന്നേടത്ത്
പാത്തുമ്മായുടെ ആടിനെക്കാണാം
ചെമ്മിൻ വച്ചേടത്ത്
കേരളത്തിലെ പക്ഷികൾ ചേക്കേറി
പാവങ്ങളുടെ സ്ഥാനത്ത്
പ്രഭുക്കക്കളും ഭൃത്യന്മാരുമാണ്
മാർത്താണ്ഡവർമ്മയെ തിരഞ്ഞാൽ
ഡാക്കുള പിടികൂടാം
ലൈബ്രേറിയൻ മരിച്ചതിൽ പ്പിന്നെ
വായനശാലയ്ക്ക് വ്യവസ്ഥയില്ലാതായി
ക്രമനമ്പർ തെറ്റി
ഇരിപ്പടങ്ങൾ മാറി
പുറം ചട്ടകൾ ഭേദിച്ച്
ഉള്ളടക്കം പുറത്തുകടന്നു.
2.
കുത്തഴിഞ്ഞ പുസ്തകങ്ങളുടെ
ഏടുകളിൽ
കയറി
കഥാപാത്രങ്ങൾ
സ്വച്ഛന്ദസഞ്ചാരം തുടങ്ങി.
രണ്ടാമൂഴത്തിലെ ഭീമൻ
കരമസോവ് സഹോദരന്മാരെ
പരിചയപ്പെട്ടു.
പ്രഥമപ്രതിശ്രുതിയിലെ
ബംഗാളിയായ സത്യ
കോവിലന്‍റെ തട്ടകത്തിലെത്തി.
നേത്രാദാമിലെ കൂനനെക്കണ്ട്
ഖസാക്കിലെ അപ്പുക്കിളി
അന്തംവിട്ടു.
ഈയെമ്മസിന്‍റെ ആത്മകഥയിരിക്കുന്ന
ഷെല്‍ഫിലേക്ക് കൊണ്ടുപോകണേ എന്ന്
ഈയ്യിടെ വന്ന
മുകുന്ദന്‍റെ(കേശവന്‍റെ) അപ്പൂക്കുട്ടൻ
വാവിട്ടുവിലാപിക്കാൻ തുടങ്ങി
മൂലധനം അപ്രത്യക്ഷമായി
രതിസാമ്രാജ്യം തിരിച്ചുവന്നു.
അലമാരയിലെ കുഴമറിച്ചിൽ കണ്ട്
ചിരിച്ചു ചിരിച്ച്
വി.കെ. എന്നിന്‍റെ പയ്യൻസ്
തുന്നലിട്ട് കിടപ്പിലായി.
3
ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ
വായനക്കാരുടെ പ്രതികരണങ്ങളും മാറി
ജാതിവ്യവസ്ഥയും കേരളചരിത്രവും
എന്ന പുസ്തകത്തിന്‍റെ അവസാനപേജിൽ
'വളരെ നല്ല നോവൽ' എന്ന്
ഒരു വായനക്കാരൻ
അഭിപ്രായം കുറിച്ചു.
അഴിക്കോടിന്‍റെ തത്വമസി
ബാലസാഹിത്യശാഖയില്‍പ്പെട്ടു.
ശബ്ദതാരാവലി ലൈംഗികവിജ്ഞാനകോശമായി
കഥ കവിത ലേഖനം നാടകം
തുടങ്ങിയ അസംബന്ധങ്ങളുടെ
കാറ്റ്ലോഗ് കാണാതായി
4
ലൈബ്രേറിയൻ മരിച്ചതിൽ പിന്നെ
വായനശാലയ്ക്ക്
കൃത്യമായ പ്രവൃത്തിസമയമില്ലാതായി
എപ്പോൾ തുറക്കുമെന്നോ
എപ്പോൾ അടയ്ക്കുമെന്നോ
പറയാനാവില്ല.
ഒരിക്കൽ അർദ്ധരാത്രി
സെക്കന്‍റ് ഷോ കഴിഞ്ഞു മടങ്ങുമ്പോൾ
വായനശാലയുടെ ജനാലയ്ക്കൽ
മങ്ങിയവെട്ടം കണ്ട്
ആകാംക്ഷയോടെ പാളിനോക്കി.
ദൈവമേ!
മെഴുകുതിരികളുടെ
മഞ്ഞവെളിച്ചത്തിൽ
ഒരു വലിയ അതിഥിസല്ക്കാരം
നടക്കുകയാണവിടെ.
എഴുത്തുകാരെയും
കഥാപാത്രങ്ങളെയും കൊണ്ട്
ഹാളിലെ ഇരിപ്പിടങ്ങൾ
നിറഞ്ഞിരിക്കുന്നു.
അതാ
മഞ്ഞകുപ്പായം ധരിച്ച്
ചുരുട്ടുപുകച്ചുകൊണ്ട്
ഫയദോർ ദസ്തയോവ്സ്കി.
വളഞ്ഞകാലുള്ള വടിയുന്നിക്കൊണ്ട്
തകഴി ശിവശങ്കരപ്പിള്ള.
തൊപ്പിയൂരിപ്പിടിച്ച്
ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു
പാബ്ളോ നെരുദ.
കോണിച്ചുവട്ടിൽ
ചെറുപ്പക്കാരെ പ്രകോപിപ്പിച്ചുകൊണ്ട്
എം.ഗോവിന്ദൻ
ഇംഗ്ളീഷ് മലയാളം
ഫ്രഞ്ച് റഷ്യൻ
പല ഭാഷകളിൽ ഉച്ചത്തിൽ
അവർ സംസാരിക്കുന്നുണ്ടെങ്കിലും
ശബ്ദം പുറത്തുവന്നിരുന്നില്ല.
ഇടയ്ക്ക്, മൂലയിൽ ഇരുന്ന
വട്ടകണ്ണടയും ജുബ്ബയും ധരിച്ച
ആ മെലിഞ്ഞ ചെറുപ്പക്കാരൻ_
അതെ ചങ്ങമ്പുഴ തന്നെ-
ഒഴിഞ്ഞ ഗ്ളാസ്സുയർത്തികൊണ്ട്
എന്തോ വിളിച്ചു പറഞ്ഞു.
ഉടൻ തന്നെ
അലമാരകൾക്കു പിന്നിൽ നിന്ന്
ഒരു മനുഷ്യൻ
നിറഞ്ഞ ചഷകവുമായി
അങ്ങോട്ട് നീങ്ങി.
മെഴുകുതിരി വെളിച്ചത്തിൽ
ഒരു ഞൊടികൊണ്ട്
ആ മുഖം
ഞാൻ തിരിച്ചറിഞ്ഞു.
അതെ. ആയാൾ തന്നെ.
മരിച്ചുപോയ നമ്മുടെ ലൈബ്രേറിയൻ.
--------------------------------------------------------------

രുചി / T.a.Sasi


രസമുകുളങ്ങൾ
ചുരണ്ടിക്കളഞ്ഞ് 
ജലസ്പർശമില്ലാതെ സൂക്ഷിച്ച്
ഉണക്കിയെടുക്കണം നാക്കിനെ.
എല്ലാ രുചികളും
ഒന്നാകുമപ്പോൾ.
കഴിയുമെങ്കിൽ
നാക്കിനെ ​ചിതയിൽ വച്ചെടുക്കുവാനും
കഴിയണം.
അറിഞ്ഞ രുചിയെ
ഇതുവരെ ആരും വിവരിക്കാത്ത
​ഒരവസ്ഥയിൽ
ചിതയുടെ രുചിയറിഞ്ഞ
ആദ്യത്തെ ആളാവണമെനിക്ക്.
---------------------------------------------------

മഴയിൽ ഒരു നക്ഷത്രം / ഡോണ മയൂര


ഇമ ചിമ്മാതെ കണ്ണുകൾ
നക്ഷത്രങ്ങൾ പിടിക്കുന്ന രാത്രി.
നാവില്ലാത്തൊരാളുടെ
നോവിൻ പാട്ടു കേൾക്കുന്നു.
വെയിൽവെട്ടമെന്നപോലെ
നിലാവിന്റെ സ്പോട്ട് ലൈറ്റിൽ
പെയ്തഭിനയിക്കുന്ന മഴ,
പെരുമഴയായി.
അതിനുള്ളിലൊരു
മഴത്തുള്ളിയുടെ
ഉള്ളിലേറി വരുന്നൊരു
നക്ഷത്രം.
വഴിയിലൊരു മഴച്ചില്ലയിലും
ഇലത്തുമ്പിലും തട്ടിപ്പൊട്ടാതെ
നക്ഷത്രവുമായി വരുന്നൊരു
മഴത്തുള്ളി.
മുന്നിലെത്തുമ്പോൾ
ചുംബനങ്ങൾ.
ചുംബനങ്ങളാണ്
നക്ഷത്രമുള്ളിലൊളിപ്പിച്ച
മഴത്തുള്ളി.
--------------------------------------------------

Wednesday, September 20, 2017

അന്ധയായൊരു പെൺകുട്ടി പുഴ കടക്കുമ്പോൾ .../ സുഷമ ബിന്ദു


പ്രണയത്താൽ
അന്ധയായൊരു പെൺകുട്ടി
പുഴ കടക്കുന്നത് കണ്ടിട്ടുണ്ടോ?
ചിറകു കൊണ്ടു തുഴഞ്ഞ്
ഒഴുക്കിനു കുറുകെയങ്ങനെ.....
മീനുകൾ
അവളെ പുറത്തു കയറ്റി
കയങ്ങൾ കാണിയ്ക്കും.
പുഴ
ജലമണികൾ കോർത്ത
പാദസരമണിയിയ്ക്കും.
ഒഴുക്ക്
കുരുടർക്കു മാത്രം കാണാവുന്ന
ജലശിൽപങ്ങൾ
പണിതുനൽകും.
പ്രണയത്താൽ
അന്ധയായൊരു പെൺകുട്ടി
പുഴകടക്കുമ്പോൾ
നിലാവ്
വെള്ളാരംകല്ലുകളിൽ
അവൾക്കുമാത്രം കാണാവുന്ന
പ്രണയ കുടീരം പണിയും
പ്രണയത്താൽ
ഒരു പുൽച്ചാടി
പച്ചയായിലകളോടു ചേർന്നിരുന്ന്,
തുമ്പികൾ
പതിഞ്ഞ ഒച്ചയിൽ
ചിറകുവിരിച്ചു പറന്ന്,
പ്രാവുകൾ
ഏറ്റവും ആഴത്തിൽ കുറുകി
ഉള്ളിലൊരു പുഴയുണ്ടാക്കുന്നു
അവളിറങ്ങുമ്പോൾ പുഴ
ഒരിക്കൽ മാത്രം നനയാവുന്ന
പ്രണയമാകുന്നു.
----------------------------------------------

ശലഭവഴി / വിഷ്ണു പ്രസാദ്


കാടുകൾക്ക് പ്രണയം പൊട്ടുന്ന ദിവസങ്ങളിൽ
കിലുക്കിച്ചെടികളുടെ ഇലഗോവണികളിലൂടെ ഇറങ്ങി 
അനേകം ഒറ്റയടിവഴികൾ ചേർന്ന്
ശലഭങ്ങളുടെ ഒരു പെരുവഴി കുതിക്കും
മലകളുടെ തലച്ചോറിലോ
മരങ്ങളുടെ കാതലിലോ
കൊത്തിവെച്ചിരിക്കാം അതിന്റെ രഹസ്യം
മലവെള്ളപ്പാച്ചിലെന്ന്
ശലഭങ്ങളുടെ നിറവിനെ തള്ളി
കാടുകളുടെ പ്രണയഞരമ്പ്
വയലുകൾക്കും ഗ്രാമങ്ങൾക്കും റോഡുകൾക്കും മുകളിൽ തെളിഞ്ഞു വരും.
പിടിക്കാൻ കിട്ടാത്ത ദേഷ്യത്തിൽ
അതിനു പിന്നാലെയോടും സ്കൂൾ കുട്ടികൾ
കുറ്റിച്ചെടിയൊടിച്ച് അടിച്ചുവീഴ്ത്തും...
ഒന്ന് ... രണ്ട്... മൂന്ന്...
കൊല്ലുന്നതിന്റെ രസം ഓടിക്കൊണ്ടിരിക്കും.
എന്നാലോ
ചത്തുവീണവയെ തിരിഞ്ഞു നോക്കാതെ
നിമിഷം പോലും മടിച്ചു നിൽക്കാതെ
ശലഭകോടികളെ വഹിച്ച് ഒഴുകിക്കൊണ്ടിരിക്കും ദിവസങ്ങളോളം
ആ ജീവപാത
താഴ്വരയിൽ കാടിന്റെ പ്രേമമെത്തിക്കുവാൻ...
---------------------------------------------------------------------------------------------------

Monday, September 18, 2017

മാറിയാൽ / മിനി സതീഷ്


മാറാൻ
തീരുമാനിച്ചു കഴിഞ്ഞാൽ
ആദ്യം ഞാനൊരു
മീനാകും
അതുവരെയില്ലാത്തൊരു
ജലാശയം
അതോടെ രൂപമെടുക്കുകയും
എനിക്കതിൽ
ആദ്യം മുതൽ തുഴയാൻ
കഴിയുകയും ചെയ്യും
ചെതുമ്പൽ, ചിറകുകൾ
വാൽ... തുടങ്ങിയ
പുത്തൻ ആശയങ്ങളിൽ
മനുഷ്യനെന്ന
പഴയ ലഹരിയെ
മറന്നു കളയും.
വീണ്ടും
മാറണമെന്ന് തോന്നിയാൽ
ഞാനെതെങ്കിലും കിളിയാകും
ആകാശത്തിൽ നിന്ന്
ഭൂമിയെ
പുതുതായി കാണുകയും
മരങ്ങളെ
അതിലിരുന്നു തന്നെ
അറിയുകയും ചെയ്യും
ഇനിയും തൊടാത്ത
വളർച്ചയുടെ
രഹസ്യ ഉയരങ്ങളിലേക്ക്
ശിഖരങ്ങൾ
മുളപ്പിക്കാമെന്നതിനാലും
മണ്ണിന്റെ
ഏതടരുകളിലേക്കും
വേരുകൾ
പായിക്കാമെന്നതിനാലും
ഏറ്റവും ഒടുവിൽ മാത്രം
ഞാനൊരു മരമാകും.
മാറണമെന്നു തോന്നിയാലും
പിന്നെ ഒരിക്കലും ഞാൻ
മനുഷ്യനാകില്ല.
--------------------------------------

നീ പിന്തിരിയുമ്പോൾ / സഹീറാ തങ്ങൾ


ഒരു കവി പിണങ്ങുന്നത്
കവിതയോടാണ്
ആകാശം കടലാവുന്നതും
തീ
കാമമാവുന്നതും
ചെടികൾ
ഗന്ധർവനൃത്തം വെക്കുന്നതും
അതുകൊണ്ടാണ്.
നീ പിന്തിരിയുമ്പോൾ
ഒരു സംഗീതോപകരണം
വായിക്കാൻ പഠിക്കുന്നത്
മണലിൽ പുതഞ്ഞു രമിക്കുന്ന
ഞണ്ടുകളെയെടുത്തു
കടലിലേക്കെറിയുന്നത്
മുലയൂട്ടുന്ന പൂതനയുടെ
തേരാളിയാവുന്നത്
അതുകൊണ്ടു മാത്രമാണ്.
എന്നിട്ടും,
പൂത്തുനിൽക്കുന്ന ചെമ്പരത്തികൾ
പറിച്ചു
ചാറു പിഴിഞ്ഞെടുക്കുന്നത്
കരിവണ്ടിന്റെ കറുപ്പുള്ള
മുടിയിഴകളുമായി
നിന്നെയൊളിപ്പിക്കുന്നത്
സ്വപ്നമല്ലെന്നുറപ്പിച്ചും
അചഞ്ചലയാകുന്നത്
അവൾ
കവി ആയതുകൊണ്ട് മാത്രമാണ്.
-----------------------------------------------

പേരു നെറ്റിയിൽ / കെ.എ. ജയശീലൻ


1
പേരു നെറ്റിയിൽ ഒട്ടിക്കുന്നൊരു
നാടുണ്ട്
ജാതി നെറ്റിയിൽ കാട്ടിനടക്കും
നാടുണ്ട്
കുരിശും കുറിയും തൊപ്പിയുമിട്ട്
വിശ്വാസങ്ങളെ വിളിച്ചുകാട്ടും
നാടുണ്ട്.
2
വിശ്വാസം വെളിക്കുകാട്ടി നടക്കുന്നത്
ശിശ്‌നം വെളിക്കുകാട്ടി നടക്കുന്നത് പോലെയാണെന്ന്
ആരോ പറഞ്ഞിട്ടുണ്ട്.
എനിക്കറിയാം നിങ്ങൾക്ക് ശിശ്നമുണ്ടെന്ന്.
പക്ഷെ എനിക്കത് കാണണ്ട.
3
വെള്ളം പോലെ
നിറങ്ങളില്ലാത്ത
പേരുകളിടണം
നമുക്ക്
വായു പോലെ
തരം തിരിവുകാരന്
പിരിക്കാൻ കിട്ടാത്ത
പേരുകളിടണം
നമുക്ക്
-------------------------------------------------------------

Monday, August 21, 2017

മെട്രോ / ദ്രുപദ് ഗൗതം


ഇരുട്ടിന്‍റെ കാത്തിരിപ്പിലേയ്ക്ക് ,
ഒരു തെറുപ്പുബീഡി കത്തിച്ച്
ചുമച്ച്ചുമച്ച് ചോരതുപ്പി
പിടിച്ചുപറിക്കാരനായ ഒരു പകല്‍
വന്നുനില്‍ക്കുന്നു .....!
പണിതുകൊണ്ടിരുന്ന
ആവിപറക്കുന്ന തണല്‍
വെയിലിന്
കിട്ടിയ കാശിനുവിറ്റ്
മരം അതില്‍ ഓടിക്കയറുന്നു ...!
രാജ്യദ്രോഹക്കുറ്റം ചുമത്തിയ ,
പുരാതനമായ
എല്ലാ ഓര്‍മ്മകളും
അതിന്‍റെ ഇറക്കത്തിന്‍റെ വളവുകളില്‍ വെച്ചേ
കൊല്ലപ്പെടുന്നു .....!
അതിന്‍റെ സ്രഷ്ടാവിനെ…ഉപേക്ഷിക്കുന്നതോടെ,
പൂര്‍ത്തികരിക്കപ്പെടുന്നതുപോലെ ,
അത്രയും സൂക്ഷ്മതയില്‍
അളന്നളന്നുവെട്ടിയതിന്‍റെ
പാടുകള്‍ ചേര്‍ത്തുവെച്ചതായിരിക്കും
എല്ലാ നിര്‍മ്മിതികളും.....!

ഒരാശ്ചര്യവും
അതിന്‍റെ..ചിഹ്നത്തിലേക്ക് വാഴ്ത്തപ്പെടുന്നില്ലെന്നതുപോലെ ,
ഒരക്ഷരവും…
അതിന്‍റെ…വാക്കുകളില്‍…സുരക്ഷിതമാക്കപ്പെടുന്നില്ല ...!
സൂക്ഷിക്കൂ .......... ,
വാക്കിന്‍റെ
ഏറ്റവും അപകടംപിടിച്ച
വളവാണ്
കവിത .......!
----------------------------------------------------------------------------------------------

Saturday, July 29, 2017

ശുഭപ്രതീക്ഷാഭരിതമായ ഒരു ഭ്രാന്തന്‍ സ്വപ്നം / നിരഞ്ജൻ T G


കയ്പില്ലാത്തതെന്ന്
ഒരു കിളി മധുരിച്ചുപാടുന്ന
കാഞ്ഞിരമരത്തില്‍ നിന്ന്
കൊളുത്തുപൊട്ടിവന്ന
കവിതയുടെ കാല്‍ച്ചങ്ങല
മുറിവുനീറ്റങ്ങളില്‍ ഇഴയുമ്പോഴും
കിലുങ്ങുന്നതു കേള്‍ക്കും
കട്ടുറുമ്പുകളെപ്പോലെ
സ്വപ്നത്തിലെ കറുത്ത സെക്കന്‍ഡുകള്‍
ഒന്നിനു പിറകേ ഒന്നായി
വരിയില്‍ നടന്നുപോകുന്നതു കാണും
എണ്ണിക്കൊണ്ടിരിക്കും
കല്ലുരുട്ടിക്കൊണ്ട്
പതിവായി കനം തൂങ്ങി
മല കയറിക്കൊണ്ടിരിക്കുന്ന ഹൃദയം
കിതച്ചുകിതച്ചുകൊണ്ട്
ലബ്ബെന്നും ഡബ്ബെന്നും മിടിക്കുന്നത്
ഇടത്തെന്നുള്ള വേദന
വലത്തെന്നുള്ള വേദനയോ
തിരിച്ചോ ആവുന്നതിലെ ആഹ്ളാദം
ഉടുക്കുകൊട്ടുന്നതാണെന്നൊക്കെ തോന്നും
മുകളിലെത്തും
കൈവിട്ടുകളയും
കൈകൊട്ടിച്ചിരിക്കും
ഉണരും..!
------------------------------------------------------------------

മരച്ചക്രം/ ആര്യാഗോപി


മഴമുടിയഴിച്ചിടം
തെളിവെയിലൊളിച്ചിടം
കരിയില തുവര്‍ത്തിയി-
ട്ടകംപുറം വകഞ്ഞിടം .
ചിരിത്തെന്നല്‍ പടര്‍ന്നിടം
വഴിത്തെയ്യം വരും മുമ്പേ
വെളിച്ചവുമിരുട്ടും ചേര്‍-
ന്നൊളിച്ചോട്ടം പഠിച്ചിടം .
മണല്‍ചിത്രം വരച്ചിടം
മുകില്‍ചോര തെറിച്ചിടം
മരംകോച്ചും തണുപ്പത്തു
വിരല്‍പത്തും വിറച്ചിടം .
ഉടല്‍കൊത്തി വലിച്ചിടം
ഉളിപ്പല്ലാല്‍ മുറിച്ചിടം
നിറംതേച്ച നിരത്തിന്മേല്‍
കരിങ്കോലം നിരന്നിടം .
കടിച്ചൂറ്റിക്കളഞ്ഞിടം
വിഴുപ്പെല്ലാമെറിഞ്ഞിടം
വിളക്കിന്മേല്‍ കുടം താഴ്ത്തി
കുലം പാടിപ്പൊലിച്ചിടം .
തലത്തൂവല്‍ വിരിഞ്ഞിടം
കഴുത്താഴം മുറിഞ്ഞിടം
കലക്കപ്പെയ്ത്തിരച്ചേറി
കിടക്കാടം മറഞ്ഞിടം .
മരച്ചക്രം ചിലന്തിക്കായ്
വലനെയ്തു പുലര്‍ന്നിടം
മരിച്ചില്ലെന്നുറപ്പിക്കാ-
നുറക്കപ്പിച്ചുരച്ചിടം !
എനിക്കും താ വിരല്‍തുമ്പി-
ലൊരു നൂല്‍ത്തുമ്പിഴ ചേര്‍ത്തു
കറക്കട്ടെ മരച്ചക്രം
മരിച്ചിട്ടില്ലിതേവരെ !
-------------------------------------------------

ഞാൻ, വസന്തത്തിന്റെ ചുമട്ടുകാരി / ചിത്തിര കുസുമൻ


ഞാൻ ഒരു മുഴുവൻ കാട്‌
(വന്നു വീഴുന്നൊരു തീപ്പൊരിക്കും
ആളിക്കത്താനിടമില്ലാതിരിക്കരുത്‌)
എന്റെ ഉച്ചിയിൽ ചുവപ്പൻ പൂക്കളുടെ ഒരു പൂക്കൊട്ട
ഞാൻ വസന്തത്തിന്റെ ചുമട്ടുകാരി
അവിടെ നിന്ന് ഇടം വലം പിരിഞ്ഞ്‌
ആയിരം പിരിവള്ളികൾ.
ഞാൻ മുടിയിഴകൾ കൊണ്ട്‌ നാണം മറച്ചവൾ
എന്റെ കാട്ടു ഞരമ്പുകളിൽ ഉറവകൾ
പൊട്ടിയൊഴുകുന്ന ലഹരിച്ചാലുകൾ.
നാഗങ്ങളരഞ്ഞാണം
ഞാൻ കണ്ട്‌ ഞാൻ തന്നെ തീണ്ടുന്ന വിഷസർപ്പങ്ങൾ
എന്റെ ഇരുണ്ട പച്ച, അവസാനിക്കാത്തൊരാലിംഗനം
മണ്ണടരുകളിൽ ഫോസിലുകളായി ചിത്രങ്ങൾ
പൊഴിഞ്ഞു വീഴുന്നവ ചുംബനങ്ങൾ
ഗന്ധങ്ങൾ, നനഞ്ഞ ദേഹത്ത്‌
അടക്കിവെച്ചിരിക്കുന്ന വീർപ്പുമുട്ടലുകൾ
വെയിലിനെ അകം കാണിക്കാത്ത തണുപ്പ്‌.
തേരട്ടകൾ ഇഴഞ്ഞു നടക്കുന്ന കാൽ വണ്ണകൾ
ഞാൻ ശമിക്കാത്ത പ്രണയം, ഒരു കാടൻ വിശപ്പ്‌.
അതിന്റെ മേൽ ദിനം പ്രതി കായ്ക്കുന്ന സൂര്യൻ
തൊട്ടാൽ പൊള്ളുന്ന ചൂട്‌.
-----------------------------------------------------------------------------

മഞ്ഞുകാലമേ ,നിനക്ക് തീ കായുവാൻ / സെറീന


ആരും തൊട്ടോമനിക്കാത്തൊരു ജീവി
മണ്ണിനടിയിലേക്കതിന്റെ
കനി തുരന്നെത്തുമ്പോലെ 
വേരു പടർന്നൊരു കരച്ചിൽ
കുഴിച്ചു ഞാനാ വാക്കിലെത്തുന്നു.
കത്തിച്ച ടോർച്ചിൽ കൈവെള്ളയമർത്തി
ചുകന്നോരുള്ള് കാട്ടിത്തരുമ്പോലെ
വെട്ടമായും
അന്തമില്ലാത്തയാഴത്തിലേക്കു
പ്രതിധ്വനിക്കുന്ന പേരായും
പുലർജ്ജലം പോലെ മരണം
കഴുകിയെടുത്ത മുഖമായും
എവിടേയ്ക്കു പോയാലുമൊപ്പമെത്തുന്നത്.
നാലു ദിക്കിലേയ്ക്കും
ഒരേ സമയം പച്ച തെളിയുമ്പോൾ
ഒരുമിച്ചു കുതിയ്ക്കുന്നു
ഒടുക്കത്തെ വണ്ടികൾ.
തിരക്കുകളിൽ നിന്നെല്ലാം വിരമിച്ചൊരാൾ
മുറിച്ചു കടക്കുന്നു,
തെറ്റിയ വാക്ക് പോലെ
കറുത്ത താളിൽ മാഞ്ഞു പോവുന്നു .
അകത്തും പുറത്തുമില്ലാതെ
ഒരു സൂചിക്കുഴയോളം വട്ടത്തിൽ
ആകാശവും കടലുമൊളിപ്പിച്ചവൾ
നെഞ്ചിടിപ്പിന് മീതെ വലം കൈ ചേർത്തു
എനിക്കു ഞാനുണ്ടെന്നറിയുന്നു .
ഒരു വിരലാൽ മറുവിരൽ കൂട്ടിപ്പിടിയ്ക്കുന്നു .
മറുപടിയെന്നെഴുതുമ്പോൾ
മരണമെന്ന് തെറ്റി വായിക്കും
മഞ്ഞുകാലമേ, തീ കായുവാൻ
നീയെടുത്തുകൊള്ളൂ ,
ഭൂമിയിലേറ്റവും പൊള്ളുന്ന വാക്ക്,
തനിച്ചെന്ന കൊള്ളി . 
----------------------------------------------------------------------

Wednesday, July 12, 2017

സൂക്ഷിച്ചുവെച്ച വാക്കുകൾ / നിരഞ്ജൻ T G


വാക്കുകൾ,
മധുരമായ് ഇഴുകിപ്പിടിച്ചും
കൂടിക്കുഴഞ്ഞും
ഇടക്കിടെ
കൈക്കുമ്പിളിൽ കോരിയിട്ടൊന്നായ്
നുണഞ്ഞിരിക്കാറുള്ള വാക്കുകൾ
പഴയ ഭരണികൾക്കുള്ളിൽ
മധുരിച്ചു കൊണ്ടേയിരിക്കുന്ന വാക്കുകൾ
വാക്കുകൾ,
ക്ഷീണിച്ച സന്ധ്യയിൽ
കവിളൊട്ടി നിൽക്കും
വിയർപ്പിന്റെയുമ്മയിൽ
പൊട്ടിച്ചിരിപ്പിച്ച വാക്കുകൾ
താനേ കുറുങ്ങിയും
വെയിൽ കൊണ്ടുണങ്ങിയും
പഴയ കുപ്പികൾക്കുള്ളിൽ
ഉപ്പിട്ടു സൂക്ഷിച്ച വാക്കുകൾ
വാക്കുകൾ,
വക്കു പൊട്ടിയും
തേഞ്ഞും ഞണുങ്ങിയും
പരസ്പരം പഴികളായ് കനലിട്ട
കത്താത്ത തീയിന്റെ
കരി കൊണ്ടു മൂടിയും
വേണ്ടെന്നു വെച്ചു നാം
അട്ടത്തു കൊണ്ടിട്ടു
കളയാതെ സൂക്ഷിച്ച
വാക്കുകൾ,
പഴയ ചാക്കുകൾക്കുള്ളിൽ
പരസ്പരം
മിണ്ടാതനങ്ങാതിരിക്കുന്ന
വാക്കുകൾ ..!
( നിരഞ്ജൻ, ചെലവു കുറഞ്ഞ കവിതകൾ, 2010)

Tuesday, July 4, 2017

നദികള്‍ / സച്ചിദാനന്ദന്‍


ഇന്നു ഞാന്‍ നദികളെക്കുറിച്ചു പാടും
കാടുകളുടെ പ്രാചീനമായ മന്ത്രമാണ് നദി
പൊയ്പ്പോയ മക്കളെത്തേടി
മുടിയഴിച്ചിട്ടലറിയലയുന്ന
മലമുത്തിയാണു നദി
നദികളിലൂടെ പൊട്ടിക്കരയുന്ന പിതൃക്കളെക്കുറിച്ചു
പോക്കുവരവുകളുടെ ഈ
മലയുറവയിലിരുന്നു ഞാന്‍ പാടും
ഓരങ്ങളിലെ കല്ലുകളില്‍ നദികള്‍ കൊത്തി വെച്ച
ശിലാശാസനങ്ങള്‍ ഇന്ന് ഞാന്‍ വായിക്കും
രക്തസാക്ഷികളുടെ അസ്ഥിമണ്ഡപങ്ങളില്‍ നിന്ന്
ഞാനിന്നു മെരുങ്ങാത്ത കടലിന്റെ വിളി കേള്‍ക്കും
കടലില്‍ ഭരദൈവങ്ങള്‍
വെളിച്ചപ്പെടുന്നത് ഞാന്‍ കേള്‍ക്കും
ശത്രുക്കള്‍ തോക്ക് ചൂണ്ടി കാവല്‍ നില്‍ക്കുന്ന
തടവറയിലെ ഗോത്രത്തലവനെപ്പോലെ
സ്വസ്ഥചിത്തനായി ഞാനെന്റെ
വംശസ്മൃതികള്‍ താലോലിക്കും
മിസ്സിസിപ്പിമുത്തശ്ശിയുടെ വീരഗാഥകളെയും
യൂഫ്രട്ടീസുകാരണവരുടെ
നായാട്ടുതീരങ്ങളെയും കുറിച്ച്
ഞാനിന്നു മതി മറന്നു പാടും
ദാരിയൂസ്സിനു ഞാന്‍ കലപ്പയും
കൊടുവാളും സമ്മാനിച്ചു
മോശയുടെ വെള്ളത്താടിയ്ക്കിടയിലൂടെ
വാഗ്ദത്തഭൂമി നോക്കി നെടുവീര്‍പ്പിട്ടു
ഈജിയന്‍ കടലില്‍ ചങ്ങലയ്ക്കിട്ട
കൈകളാല്‍ തോണി തുഴഞ്ഞു
കാലിലെ വ്രണങ്ങള്‍ മറന്ന്
ദേവനോസൂസ് ദേവന്നു മുന്നില്‍ നൃത്തം ചെയ്തു
റോമായില്‍ അവരെന്നെ
സിംഹത്തിന്നെറിഞ്ഞു കൊടുത്തു
ആഫ്രിക്കന്‍ കടലോരത്ത് ഞാന്‍
കണ്ണുകളുടെ കാര്‍ത്തേജുയര്‍ത്തി
ഒറ്റയ്ക്കായപ്പോള്‍ അഴിമുഖത്തിരുന്ന്
പിരമിഡ്ഡുകളുടെ കല്ലുകള്‍ക്കിടയില്‍പ്പെട്ടു
മരിച്ച കുഞ്ഞുങ്ങളെയോര്‍ത്തു തേങ്ങി
സിന്ധുതടത്തില്‍ നാട്യഗൃഹങ്ങളും
പുഷ്കരണികളും പണിതു തളര്‍ന്നു
എന്റെ വെന്ത മാംസത്തിന്റെ ഞാണൊലികളില്‍
കര്‍ണ്ണന്‍ കരുത്താര്‍ന്നു കണ്മിഴിച്ചു
എന്റെ ദേഹത്തിന്റെ കറുത്ത ഉഴവുചാലുകള്‍
​ഒരു വൈദേഹിക്കായിപൂത്തു
ഭാരമേറ്റി കല്ലിച്ചുപോയ ​ ​എന്റെ മുതുകത്താണ്
അജന്തകള്‍ കൊത്തപ്പെട്ടത്‌
വിഷം കുടിച്ച തൊണ്ടകള്‍ പാട്ട് നിര്‍ത്തുന്നില്ല
​എവറസ്റ്റിന്റെ നട്ടെല്ലുള്ള ആത്മാക്കള്‍
ദുരന്തങ്ങള്‍ക്ക് കീഴടങ്ങുന്നില്ല
ഇപ്പോള്‍ എന്റെ മുഷ്ടി ഒരു ചുകന്ന ബോധി പോലെ
കരിങ്കടലിലും ചെങ്കടലിലും നിന്ന്
പൊങ്ങിയെഴുന്നു നില്‍ക്കുന്നു
വന്‍കരകളില്‍ മുഴുവന്‍ അത് തവിട്ടുനിഴല്‍ വീശുന്നു
ആല്‍പ്സ് അതിന്റെ ഒരു വിരല്‍; ഹിമവാന്‍ മറ്റൊന്ന്
മധ്യധരണ്യാഴിയുടെ ആകാശത്തില്‍ അത്
മുട്ടി മുഴങ്ങുന്നു : ' ഞങ്ങള്‍ഭൂമിയെ അവകാശമാക്കും. '
പൂക്കളും പഴങ്ങളും പിന്‍വലിച്ചു
മുടിയഴിചിട്ടലരുന്ന കറുത്ത ഭൂമീ,
സുഫലയായിരുന്ന എന്റെ അമ്മേ,
ചിരികള്‍ മറന്ന നിന്റെ കണ്ണുകളുടെ വനങ്ങളില്‍
പടരുന്ന വഹ്നി, പാട്ടുകള്‍ വിട പറഞ്ഞിട്ടും
നിന്റെ ഗിരിശിരസ്സുകളില്‍
മുഴങ്ങുന്ന പെരുമ്പറകള്‍ ,
ഊരിയെറിഞ്ഞിട്ടും നിലയ്ക്കാത്ത
നിന്റെ ചിലമ്പുകളുടെ കിലുക്കം -
എല്ലാം എന്റേത് .
നിന്റെ മകള്‍ വീണ്ടെടുക്കപ്പെടും
അവള്‍ പാതാളത്തില്‍ നിന്ന്
വസന്തവുമൊത്ത് പടികള്‍ കയറി വരും
അവള്‍ കൊയ്ത്തുപാട്ടും കുറത്തിയാട്ടവുമായി
കടല്‍ മുറിച്ചു കടന്നു വരും
നിന്റെ വാള്‍ ദാഹം തീര്‍ക്കും
നിന്റെ വടുക്കള്‍ പുഷ്പിക്കും
ഇന്നു ഞാന്‍ നദികളെക്കുറിച്ചു പാടും :
ഭൂമിയില്‍ ആദ്യം അരുണാഭമായ നദികളെക്കുറിച്ച്:
വോള്‍ഗയെക്കുറിച്ചും യാന്ഗ്ത്സിയെക്കുറിച്ചും
ഇന്ന് ഞാന്‍ നദികളെക്കുറിച്ചു പാടും
ദുരന്തവൃത്തത്തിന്റെ രണ്ടാം ചുറ്റലില്‍
തപ്പിത്തടഞ്ഞു കറുത്തു പോയ കൃഷ്ണയെക്കുറിച്ച്
കഴുമരത്തിനു ​ ​​തളിര്‍ വിരിയിച്ച തേജസ്വിനിയെക്കുറിച്ച്
എഴുപത്തൊന്നിന്റെ താരുണ്യം
എല്ലാ തെരുവിലൂടെയും പതഞ്ഞൊഴുകി വീണ്
അരുണരേഖയാക്കി മാറ്റിയ സുവര്‍ണ്ണ രേഖയെക്കുറിച്ച്
ഇന്നു​ ഞാന്‍ നദികളെക്കുറിച്ചു പാടും
കാവേരിയെക്കുറിച്ച്, പെരിയാറിനെക്കുറിച്ച്,
കബനിയെക്കുറിച്ചും.
--------------------------------------------------------------------------------------

Friday, June 23, 2017

അന്ധയായ നിലാവിനെ കുറിച്ച് / ബൈജു മണിയങ്കാല

പതിവിലും ശാന്തമായിരുന്നു
ഇന്നലെ
നിലാവ്

മിഴിച്ചുവന്ന
പതിവിന്റെ
കുമിള

പൊട്ടുന്ന
അഞ്ച് ചുവന്ന പൊട്ടിട്ട
രാത്രി

ചതുരത്തിൽ വിടർന്നു
ചുവരിൽ
വൃത്തത്തിൽ
തെന്നിതെന്നി മാറുന്ന
ജാലകം

നക്ഷത്രത്തിലെയ്ക്ക്
നീളുന്ന
അതിന്റെ അദൃശ്യ
കേസരങ്ങൾ

സ്വകാര്യം പോലെ
കാണാതെ പോയ
ആകാശത്തിന്റെ
സുതാര്യത

ഒഴുകിപോകുന്ന
രാത്രിയുടെ
പുഴ

ഒന്നൂടി പോകണമെന്നുണ്ട്
ഇന്നലെയിലെയ്ക്ക്

കുമിളയിലൂടെ
പൊട്ടാതെ

തിരിച്ച്
എന്നെങ്കിലും
ഒഴുകിവന്നേക്കാവുന്ന
നാളെയിലൂടെ

പോകുന്നുമുണ്ട്
ജലത്തിന്റെ
ഓരത്തിലൂടെ
മണൽതരികളിൽ
മുത്തി
കാലടികൾ കൊളുത്തി

എത്താത്തതാണ്
നരയുടെ
പത പുതച്ചദൂരം കടന്ന്
വാർദ്ധക്യത്തിന്റെ ആനന്ദം

മരത്തിന്റെ കര
ഇലയുടെ തീരം
വെളുപ്പിന്റെ ആകൃതിയിൽ
പാതിശബ്ദമായി മാറിക്കഴിഞ്ഞ
ശംഖ്

കരയുടെയും
ജലത്തിന്റെയും
അറുപത്തിനാലു കളങ്ങൾ
ആറെന്നും
നൂറ്റൊന്നു എന്നും
രണ്ടുനിറങ്ങൾ

രാജാവ്തൊട്ട്
കാലാൾ വരെ
മാറ്റിയെഴുതപ്പെട്ട പഴങ്കഥ
പുഴയുടെ കരു
വസ്ത്രം നടത്തുന്ന നീക്കം
ആകാശത്തിന്റെ
ഇടവേള

അതാ
ചന്ദ്രന്റെ വിത്തുമായി
ഇന്നലെയിലെയ്ക്ക്
വീണ്ടും
പറന്നിറങ്ങുന്ന
നിലാവിന്റെ
അപ്പൂപ്പന്താടികൾ

നാളെയും
രണ്ടക്ഷരം മാത്രമുള്ള
നിലാവും
അവർ തിരയുന്ന
ഒരക്ഷരം

അതേ
പറയുന്നത്
ഇരുട്ടെന്ന ധൃതരാഷ്ട്രരെ കെട്ടി
കണ്ണ് മൂടിക്കെട്ടിയ
നിലയിൽ
എന്നും വിലാപം പോലെ
കാണപ്പെടുന്ന
ഗാന്ധാരി നിലാവിനെ
കുറിച്ച് തന്നെയാണ്!
---------------------------------------------

Saturday, June 17, 2017

ഒറ്റ / സ്മിതിൻ സുന്ദർ


ഒറ്റച്ചെരുപ്പ് 
അടയാളം ബാക്കി വെച്ച്
പുഴയുടെ വഴിയെ പോയൊരു
കളിക്കൂട്ടുകാരനുണ്ട്.
ഇന്നുമോരോ ഇടവത്തിലും
പുഴമുലകൾ ചുരത്തുന്നതവനെ
മടിയിൽ കിടത്തിക്കൊണ്ടാവണം .
അവനുറങ്ങിയിട്ടും നീ
പാട്ടു നിർത്തുന്നില്ലല്ലോ
ഒരു ചോറ്റ് പാത്രം
പൊന്തയിലേക്കെറിഞ്ഞ്
കല്ലുവെട്ടാംകുഴിയിൽ
കുന്നിമണി തേടി-
യിറങ്ങിയൊരു കൂട്ടുകാരിയുണ്ട്.
നിന്നെയോർത്തോരോ
മഞ്ചാടിമണിക്കും കണ്ണെഴുതിയൊരു
വഴിക്കണ്ണുമ്മറത്തുണ്ട്.
എണ്ണം തികഞ്ഞിട്ടും ,
നീമാത്രമെന്തേ തിരികെ വന്നില്ല. ?
അടുപ്പത്തൊരുകലം
പൊടിയരിക്കഞ്ഞി വെച്ചി-
ട്ടൊറ്റപ്പോക്ക് പോയൊരു ചിന്നയുണ്ട്.
കൊയ്ത്തു കാലമടുക്കുമ്പൊ-
ഴിന്നും പാടമൊരു പിടച്ചിലുണ്ട്.
മടയൊരുലച്ചിലുണ്ട് .
നിന്നെ രണ്ടാമത് കെട്ടിയ
ഒട്ടുമാവൊരു കുടച്ചിലുണ്ട്.
നീ പോയിട്ടും
വിള കൊയ്തിട്ടും
പാടത്തിന്നും നിന്റെ കൊയ്ത്തുപാട്ട്
നിലയ്ക്കുന്നില്ലല്ലൊ ചിന്നമ്മേ!
ഒറ്റകൾ,
അടയാളങ്ങൾ ബാക്കിവെച്ച്
പല വഴിക്ക് പോവുമ്പോൾ
കാലമേ !
ഒറ്റ ചുംബനം
കൊണ്ടീ നാടിന്റെയോർമ്മകളേ
നീയൊറ്റ് കൊടുക്കുക.

--------------------------------------------------

( കവിത ) എൽദോ മാമ്മലശ്ശേരി


വലിയൊരു ആള്‍ക്കൂട്ടത്തിലേക്ക്
വീഴുന്ന
നൂറുരൂപാ നോട്ടിന്
കലാപം ഉണ്ടാക്കാന്‍ കഴിയുന്ന
നാട്ടില്‍ നിന്നാണ്
ഞാന്‍ വരുന്നത്
അവിടെ,
വീട്ടിലേക്ക് ഓടിക്കയറുന്ന
പശുക്കിടാവിന്,
അടുക്കളയിലെ കറിക്ക്,
ഒരു പേരിന്,
എഴുത്തിന്,
പ്രതികരണങ്ങള്‍ക്ക്,
വിമര്‍ശനങ്ങള്‍ക്ക്,
മേവാത്തിലെ ബിരിയാണിക്ക്,
ദളിതന്‍റെ പൂവുകള്‍ക്ക്,
ദൈവങ്ങള്‍ക്ക്,
ചോദ്യങ്ങള്‍ക്ക്,
എല്ലാത്തിനുമിപ്പോള്‍
നിലവിളികളുടെ കുപ്പായമിട്ടുവരുന്ന
ഒരേ മുഖമാണ്
എല്ലാം ആകെ മാറിയിരിക്കുന്നു
ചങ്ങലക്കിട്ട കുറുക്കന്‍മാരുമായി
പതിവ് സവാരിക്കിറങ്ങുന്നവര്‍
അതിര്‍ത്തിയിലെ
പട്ടാളക്കാരെപ്പറ്റി
വേവലാതിപ്പെടുന്നുണ്ട്.
രാജ്യസ്നേഹ സര്‍ട്ടിഫിക്കേറ്റ്
കയ്യിലില്ലെങ്കില്‍
രാജ്യം വിടണം എന്നാണിപ്പോള്‍
പുതിയ കല്‍പ്പന
ഞങ്ങളിപ്പോള്‍
പട്ടം പറത്താറില്ല
ഉറക്കെ ചിരിക്കാറില്ല
പാട്ട് കേള്‍ക്കാറില്ല
ചുമരുകളില്‍ ചായം പൂശാറില്ല
ആടുകളെ കെട്ടഴിച്ചു വിടാറില്ല
വിശന്നു കത്തുമ്പോഴും
ഒരു പിടി അരി പോലും
കടം വാങ്ങാറില്ല
എന്തിന്,
ഒന്നുറക്കെ കൂവുക പോലും ചെയ്യാറില്ല
എങ്കിലും,
കലാപത്തില്‍ മരിച്ച
കുട്ടികളുടെ അമ്മമാരുടെ
ചുരത്താതെപോയ
മുലകളെപ്പറ്റി നമ്മള്‍
എന്തിനാണ്
മിണ്ടാതെ ഇരിക്കുന്നത്?
കാണാതെ പോയ
ആടുകകളെപ്പറ്റി
എന്തിനാണ്
ചോദിക്കാതിരിക്കുന്നത്?
പൊട്ടിത്തെറിക്കു തിരഞ്ഞെടുത്ത
പാലമല്ല നമ്മളെന്ന്
എന്തിനാണ്
ഉറപ്പിക്കാതിരിക്കുന്നത്?
മുദ്രാവാക്യങ്ങള്‍
തുന്നികൂട്ടിയ ബാനറില്‍,
തൂങ്ങി മരിച്ച
കൂട്ടുകാരന്‍, മകന്‍
നമുക്കുണ്ടെന്ന്
എന്തിനാണ്
മറന്നു പോകുന്നത്?
നിശബ്ദരായിരിക്കുക എന്നത്
വലിയ രോഗമാണെന്ന്
അയല്‍ക്കാരനോട്
എന്തിനാണ്
പറയാതെയിരിക്കുന്നത്?
വെളുത്തവന് മാത്രമായി
ഒരു ദൈവമില്ലെന്ന്
എന്തിനാണ്
എഴുതാതെയിരിക്കുന്നത്?
ചരിത്രം, അംഗീകരിക്കപ്പെട്ട
കെട്ടുകഥയല്ലെന്ന്
എന്തിനാണ്
മക്കളെ പഠിപ്പിക്കാതിരിക്കുന്നത്?
ഇന്നലെയും
അവർ ചോദിച്ചു,
ഹിന്ദുവോ അതോ മുസല്‍മാനോ?
ഞാന്‍ പറഞ്ഞു
ഞാനിന്ന്
രാജ്യദ്രോഹിയാണ്,
എനിക്ക് മനുഷ്യനെപ്പോലെ
വിശക്കുന്നു.
--------------------------------------------------

Wednesday, June 7, 2017

നിണമെഴുതിയത് / ഡോണ മയൂര


ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.
താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത്‌ നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.
എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.
ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.
ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്‌
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല.
-----------------------------------------------------------

Saturday, June 3, 2017

നിഴലേ / സി . പി . ദിനേശ്

തിരിച്ചുപറയാന്‍ നിനക്കൊരു നല്ലവാക്കുപോലുമില്ല
നീളത്തില്‍ ചുരുങ്ങി ഞാന്‍ മാത്രം പറഞ്ഞിരിക്കുന്നു
നിഴലേ, നീയൊരു നിര്‍മ്മിതി മാത്രം

സൂര്യനുറങ്ങുന്ന തണുത്ത രാത്രിയില്‍
ആകാശക്കുന്നിലേയ്ക്ക്
നിലാവെനിക്കൊരു ഒറ്റയടിപ്പാതവെട്ടും
വായില്ലാക്കുന്നിലപ്പോള്‍ ഒരായിരം
വാക്കുകള്‍ മുളപൊട്ടും
തിരിഞ്ഞു നോക്കാതെ പെറുക്കിയെടുക്കട്ടെ 
ഒന്ന്, രണ്ട്..

ഞാന്‍ പറഞ്ഞ സ്വപ്നകഥയിലെവിടെയോ
ഇലഞ്ഞികള്‍ പൂക്കുന്നുണ്ടാകും .
---------------------------------------------------------------------

Monday, May 22, 2017

ഒടുവിലിപ്പോഴും / സുഷമ ബിന്ദു


ഒടുവിലിപ്പൊഴും നിന്നെക്കുറിച്ചുള്ള
വെയിലു കോരിക്കുടിക്കുകയാണു ഞാൻ.
ഉജ്ജ്വലപ്രേമവായ്പ്പിനാലിപ്പൊഴും
മജ്ജപോലും ജ്വലിക്കുന്ന മാത്രയിൽ.
ഇനി നടക്കണം ഖ നിജ ദു:ഖ ങ്ങളെ
കനിവിൽ മൂർദ്ധാവിൽ നീ തൊടും നാൾ വരെ
നിബിഡനീലകാന്താരം തളിർക്കുന്ന
മിഴി നിലീന പ്രണയമാകുംവരെ
ഗഗനമണ്ഡലപ്രഭതീണ്ടിയുയിരിന്റെ
ജലപരാഗങ്ങൾ ബാഷ്പമാകുംവരെ
ഋതുതരംഗങ്ങളേറ്റെന്റെ ജീവനിൽ
പ്രണയനീലക്കടമ്പു പൂക്കും വരെ
അഴലുമോന്തിത്തിണർക്കുന്ന തൊണ്ടയിൽ
ശമനരാഗങ്ങളൂറുന്നിടം വരെ
അധരകമ്പനം കൊണ്ടു നീ ഗാഢമാം
ദമനദു:ഖ ങ്ങൾ തൊട്ടെടുക്കും വരെ
ഗഹനസങ്കടക്കടലിലൊരുതരി
ലവണമായി ഞാനാണ്ടു പോകും വരെ
ഇനി നടക്കണം ജന്മദു:ഖ ങ്ങളെ
കനിവിൽ മൂർദ്ധാവിൽ നീ തൊടും നാൾ വരെ.
ഒടുവിലിപ്പൊഴും നിന്നെയോർക്കുന്നു ഞാൻ
കഠിനവേനൽ കുടിച്ചുള്ളയാത്രയിൽ.
-------------------------------------------------------------------

പരിണാമം / ഗിരിജ പതേക്കര


കാട്ടിലാണു വേരുകളെന്ന്
കേട്ടിരിക്കാനിടയില്ല.
സഹ്യന്റെ പുത്രരാണു
പിതാമഹരെന്നും.
സ്വപ്നത്തിൽ പോലും
അതറിഞ്ഞിട്ടുണ്ടാവില്ല.
കൊടും മരങ്ങൾക്കിടയിലൂടെ
തെളിയുമാകാശത്തെ
കരിയിലകളുടെ സ്വകാര്യങ്ങളെ
കാട്ടരുവികളുടെ കിന്നാരങ്ങളെ
കാടിന്റെ ഗീതങ്ങളെ
ഇണയുടെ മദഗന്ധങ്ങളെ
ഇളമുളന്തണ്ടിന്റെ മധുരങ്ങളെ
മാനം മുട്ടും മരനിരകളെ
ഉടലിന്റെ വന്യതയെ
കരുത്തിന്റെ സാധ്യതയെ.
ഉണ്ടെങ്കിലെങ്ങിനെയാണു
ഒരിടുങ്ങിയ തൊഴുത്തിന്റെ
ഇരുണ്ട മൂലയിലേക്ക്‌
സ്വയം മായിച്ചുകളയാൻ
അതിനാവുക?
ഇപ്പോളത്‌
ചിന്നം വിളിക്കാറില്ല
മസ്തകമുയർത്തി
കൊമ്പുകുലുക്കാറുമില്ല.
കുനിഞ്ഞു നിന്ന് പുല്ലുതിന്നും
വല്ലപ്പോഴും
ദുർബലമായൊന്ന് മുക്രയിടും
മൂക്കുകയറിനു മെരുങ്ങിനിൽക്കും.
'എത്ര വലിയ പോത്ത്‌' എന്ന്
കാണുന്നവരൊക്കെ
അത്ഭുതപ്പെടാറുണ്ടിപ്പോൾ.
----------------------------------------------------

Thursday, April 27, 2017

മസാലദോശയുടെ മാതാവ് / പി . എൻ . ഗോപികൃഷ്ണൻ


ഹോട്ടലില്‍ ഞാന്‍
പതുക്കെ പറയുന്നു
"മസാലദോശ"
വിളമ്പുകാരന്‍
ഉച്ചത്തില്‍ കൂവുന്നു
" മസാലദോശേയ് യ് യ് "
ഞാന്‍ കല്പിച്ച
ദോശ എന്ന വാക്കിനെത്തന്നെയാണോ
അയാള്‍
പെരുപ്പിച്ചത്?
അല്ല.
ഞാന്‍ കല്പിച്ചത്
രുചിക്കാനുള്ള വാക്ക്.
അയാള്‍ പെരുക്കിയത്
വിളമ്പാനുള്ള വാക്ക്.
എനിക്കത് തീറ്റി
അയാള്‍ക്കത് വസ്തു.
ആ വാക്ക് പിടിച്ചെടുത്ത
പാചകക്കാരിയ്ക്ക്
അത്
വെന്തെരിയുന്ന വൃത്തം.
ഹോട്ടലുടമയ്ക്ക്
ഇടയ്ക്കിടെ വില കൂട്ടി
അളവുകുറച്ച്
വിറ്റഴിക്കേണ്ട ചരക്ക്.
ഹോട്ടലിന് ദൂരെ
ഉഴുന്നുപാടങ്ങള്‍ക്കും
ഉരുളക്കിഴങ്ങുപാടങ്ങള്‍ക്കും
ഇടയില്‍
ആ വാക്കിന്‍റെ വേര്.
അവിടെ നിന്ന്
എന്‍റെ നാക്കിലേയ്ക്ക്
ആ വാക്കിന് വഴിവെട്ടിയ
കാളവണ്ടികള്‍,ലോറികള്‍,
പാണ്ടികശാലകള്‍.
ഇങ്ങനെ
വ്യത്യസ്തമായ് വായിക്കപ്പെടാതെ
ഒരു വാക്കും
ചെയ്ത്താകില്ല.,എങ്കില്‍
മസാലദോശയുടെ മാതാവ്
ഇതില്‍ ആര്?
തീ പറഞ്ഞു:
ഞാനാണ്.
ഞാനാണ് ആ വാക്കിനെ
ചുട്ടെടുത്തത്.
അതിനും മുമ്പ്
ആ വാക്കിന്‍റെ ഡി.എന്‍.എ
ആ വാക്കിലില്ലായിരുന്നു.
തീ സൃഷ്ടിച്ചത്ര
ദൈവം സൃഷ്ടിച്ചിട്ടില്ല.
-------------------------------------------------

Tuesday, April 25, 2017

ചാവുപാട്ട്‌ / അമ്മു ദീപ


കറുത്തപാട്ടിന്റെ
കൂട്ടുകാരീ
കുറിച്ചതൊക്കെയും
നിനക്കു വേണ്ടി.
മുടിച്ച കാടുകൾ
പിടിച്ചടക്കി
കൊതിച്ചതൊക്കെയും
പതിച്ചു വാങ്ങി
കുതിച്ചു പായു-
മൊരിക്കൽ നന്മകൾ
പനിച്ച മണ്ണിന്റെ
കിതപ്പിലൂടെ.
മരിച്ച വിണ്ണിന്റെ
ചതുപ്പിലൂടെ.
------------------------------

Thursday, April 6, 2017

ഒറ്റ / ജയദേവ് നയനാർ


എന്ത് ധൈര്യത്തിലാണ് 
ഒരായിരം കിളികൾക്ക്
പറക്കാൻ ഈ ആകാശത്തെ
എന്നുമിങ്ങനെ നിവർത്തി
ഒട്ടും ചുളിവില്ലാതെ
വിരിച്ചിടുന്നത്?
അവയുടെ കൊക്കുകൾ
കൊണ്ടോ കൂര്ത്ത നഖം
കൊണ്ടോ ഒന്ന് പോറിയാൽ
തുളഞ്ഞുപോകാവുന്നതെയുള്ളൂ.
രാത്രികളിൽ കാണാം
ആ പോറലുകളിൽക്കൂടി
വെളിച്ചം ചോരുന്നത്.
ആരോ കരഞ്ഞതത്രയും
ചാറ്റലായി പെയ്യുന്നത്.
.
എന്ത് ധൈര്യത്തിലാണ്
മീനായ മീനിനെയൊക്കെയും
വേവിച്ചെടുക്കാനിത്ര കുറച്ച്
വെള്ളം കടൽക്കറിച്ചട്ടിയിലും
പുഴച്ചട്ടിയിലും നിറക്കുന്നത്?
 അവയുടെ ചുണ്ടുകളൊന്ന്
തൊടുകയേ വേണ്ടൂ
വെള്ളമത്രയും
ഒപ്പിയെടുക്കാൻ.
ഒഴുക്ക് കട്ടിയാകുമ്പോൾ
കാണാം അവ നിന്നിടത്ത്
അനങ്ങാതെ നില്ക്കുന്നത്.
.
എന്ത് ധൈര്യത്തിലാണ്
ഓരോ പൂമൊട്ടിനേയും
മുല്ലയെന്നും പിച്ചിയെന്നും
റോസയെന്നും വെവ്വേറെയായി
വിരിയിച്ചെടുക്കുന്നത്.
----------------------------------------------

Thursday, March 30, 2017

ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസം / സുധീർ രാജ്


അന്നൊരു വെള്ളിയാഴ്ചയായിരിക്കും
ശനിയും ഞായറും കോടതിയവധിയായിരിക്കും .
അല്ലെങ്കില്‍ തന്നെ 
അതെന്നെയോ അവരെയോ ബാധിക്കാനിടയില്ല .
അവര്‍ വരുമ്പോള്‍ ,
ഞാന്‍ ജനലരുകില്‍ നില്ക്കുകയായിരിക്കും
ചെയര്‍മാന്‍ മാവോയുടെ പോയിട്ട്
മിനിമം ഇ.കെ.നായനാരുടെ പോലുമൊരു ചിത്രമില്ലാത്ത മുറി അവരെയമ്പരപ്പിച്ചേക്കാം .
തടിച്ച പുസ്തകങ്ങളൊന്നുമില്ലാത്ത അലമാരയില്‍ നിന്നും
കെ പി ഏ സിയുടെ പഴയ നാടകഗാനങ്ങളവര്‍ക്കു കിട്ടും
 പെരുമാട്ടു കാളിയുടെ കഥ കൊണ്ടടയാളം വെച്ച
പൊന്നരിവാളമ്പിളിയിലെന്ന പാട്ടുള്ള പേജ്
അവര്‍ തുറന്നു നോക്കും .
അച്ചടി തെളിയാത്ത വരികളിലമ്മ പൂരിപ്പിച്ച
പാട്ടവരെയമ്പരപ്പിക്കും .
അവരിലെ പ്രധാനിയെന്നോട് ചോദിക്കും
നിങ്ങളെഴുതിയ പുസ്തകങ്ങള്‍ ?
ഇല്ല .
നിങ്ങളെഴുതിയ പാട്ടുകള്‍ ?
ഇല്ല .
നിങ്ങളുടെ പ്രസംഗങ്ങള്‍ ?
ഇല്ല .
നിങ്ങളുടെ കവിതകള്‍ ?
ഇല്ല .
നിങ്ങളുടെ സംഘം ?
ഇല്ല .
But you are a potential threat to our Government and us.
ഒന്നും മിണ്ടരുതെന്ന് വിചാരിക്കുമെങ്കിലുമിങ്ങനെ പറഞ്ഞുപോകും
ആരുടെ ഗവണ്‍മെന്‍റ്
ആരാണ് നിങ്ങള്‍
ജനങ്ങളെക്കുറിച്ച് പറയൂ.
അപ്പോള്‍ ഞാന്‍ വിറയ്ക്കുമായിരിക്കും.
മഴപെയ്യുമെന്നോര്‍ത്ത് മുല്ലയ്ക്ക് വെള്ളമൊഴിക്കാന്‍
മറന്നതോര്‍ത്ത് അവളെ വിളിക്കാനായും .
അവനെ ചേര്‍ത്ത് പിടിച്ചവള്‍ നില്ക്കും
 അവരുടെ ആന്തരിക ഭാഷണം വ്യക്തമായി ഞാന്‍ കേള്‍ക്കും.
 “അച്ഛനെയവരൊന്നും ചെയ്യില്ല ,തിരികെ വരും “
“അച്ഛനിനി വരില്ല ,എനിക്കറിയാം “
ഇതുവരെ ഞാനിടാത്ത പുതിയ ചെരുപ്പെടുക്കാനവനോടും.
എന്നെയോര്‍ത്തോര്‍ത്തവള്‍ മുറിച്ച കൈത്തണ്ടയിലേക്കോ
അവളുടെ കണ്ണിലേക്കോ ഞാന്‍ നോക്കില്ല .
അവരെന്നെ വിലങ്ങു വെയ്ക്കില്ല .
മുന്നേ നടന്നയാള്‍ ബൂട്ടൂരാതെ വീട്ടില്‍ കയറിയത്
എനിക്കിഷ്ടമാകില്ല .
അപ്പൂപ്പന്‍റെ മനോഹരമായ കൈപ്പട കാണാന്‍
മകന്‍ തുറന്നിട്ട 1975 ലെ ഡയറിയില്‍
അയാള്‍ ബൂട്ടിട്ടു ചവുട്ടി നടക്കും .
(അപ്പോഴായിരിക്കുമവള്‍ ആദ്യമായി കരയുക )
പുതിയ ചെരുപ്പിട്ട് ഞാന്‍ ജീപ്പില്‍ കയറും .
അടഞ്ഞ ലെവല്‍ ക്രോസ്സിനിപ്പുറം ജീപ്പ് നിര്‍ത്തുമ്പോള്‍
ദില്ലിയിലേക്കുള്ള കേരള എക്സ്പ്രെസ്സ് കടന്നുപോകും .
ആ ട്രെയിനിലിരുന്ന്‍ ദില്ലിയിലെവിടെയോയുള്ള
 ഇരുണ്ട കെട്ടിടത്തിലെ
പത്താംനമ്പര്‍ ടോര്‍ച്ചര്‍ മുറിയെക്കുറിച്ച് ചിന്തിക്കുന്ന
പട്ടാളക്കാരനെയോര്‍ക്കും .
മേല്ലെപ്പോകുന്ന ട്രയിനിലെ കംപാര്‍ട്ട്മെന്റുകള്‍ക്കിടയിലൂടെ
അപ്പുറം കിടക്കുന്ന ഓട്ടോകളിലൊന്നില്‍
അമ്മയുണ്ടാകുമെന്നു ഞാന്‍ കരുതും .
അമ്മ കാണാതമ്മയെ കാണാമെന്നു കരുതും .
(ഒത്തിരി വര്‍ഷമായിട്ടും മാറാത്ത അമ്മയ്ക്കിഷ്ടമുള്ള സെന്റ്‌ ജോര്ജ്ച കുട കയ്യില്‍ കാണും )
അച്ഛന്‍ അമ്മയ്ക്കെഴുതിക്കൊടുത്ത പാട്ടുള്ള പേജിലായിരിക്കുമോ ബൂട്ടിന്റെ പാട് പതിഞ്ഞിരിക്കുക .
ആവാനിടയില്ല
നീല മഷിയും ചുവന്ന മഷിക്കും വരച്ച
റോസാപ്പൂവുള്ള പേജ് .
ആവാനിടയില്ല .
ഒരിയ്ക്കലുമാവാനിടയില്ല .
------------------------------------------------------------------------------------------------

വെയിലെഴുത്ത് / എം.സങ്


ഉലയിൽ പഴുത്ത ഇരുമ്പു പോലെ
പകൽ വഴികൾ തിളച്ചുറങ്ങുമ്പോൾ
രാത്രിയെ പകൽക്കിനാവു കണ്ട്
ഒറ്റയ്ക്ക് ബൈക്കോടിക്കുന്നു!
മുപ്പത്തിമൂന്നു ഡിഗ്രി സൂര്യനെ
നൂറ് ഡിഗ്രി ചൂടു കൊണ്ട് തോൽപ്പിക്കാൻ ശ്രമിച്ച്
ശരീരം പിൻ വാങ്ങുന്നു.
ഇന്നത്തെ വെയിലിൽ
ഹൃദയം വെന്തമണം
ആവോളം ആസ്വദിച്ച്
അയിലക്കറി കൂട്ടി ചോറുണ്ട്
കരിഞ്ഞ കുടലിനെ
അല്പം ആശ്വസിപ്പിച്ചെങ്കിലും
ടാറുരുകിപ്പിടിച്ച ശ്വാസകോശം
ഇമ്മിണി പണിപ്പെട്ടു!
വെയിലൊരു ലഹരിയായ്
മത്തുപിടിപ്പിക്കുന്നു
മെല്ലെക്കറങ്ങുന്ന ഫാനിൻ കീഴിൽ
പൊള്ളിയടർന്ന് കവിതകൾ
മനസിൽ വീണ് നീറുന്നു .
ഒരു മഴയെ
വിലയ്ക്കു വാങ്ങി
വീട്ടിൽ കെട്ടണം
കുറച്ചു നാളെങ്കിലും
വെറുതേ പെയ്യട്ടെ!
---------------------------------------------------------------

Friday, March 24, 2017

വാൻഗോഗിന് ഒരു ബലിപ്പാട്ട് / എ.അയ്യപ്പന്‍


കാതു മുറിച്ചു പ്രേമഭാജനത്തിനു കൊടുത്തിട്ട്
കോമാളിയെപ്പോലെ
ചോരയിൽ കുളിച്ചുനിന്ന വാൻഗോഗ് ,
എന്റെ ലില്ലിച്ചെടിയിൽ പൂത്ത പൂവ്
നിന്റെ ഓർമ്മയ്ക്കു ഞാനിന്നിറുക്കുന്നില്ല

നീ സ്നേഹിച്ച ചായം
നിനക്കു ദുഃസ്വപ്നമായിരുന്നു
പ്രേമത്തിനർപ്പിച്ച ബലി
നിന്റെ കേൾവിയായിരുന്നു .

നിന്റെ ചോരതെറിച്ച ക്യാൻവാസ് ;
നിന്നെക്കുറിച്ചുള്ള സ്വപ്നത്തിൽ
ഞാനതു കാണും , നിന്നെ സ്പർശിക്കും ,
നിന്റെ രക്തത്തിന്റെ വിളി കേൾക്കും .

കുഷ്ഠരോഗി വച്ചുനീട്ടുന്ന അപ്പത്തിന്റെ പങ്കിലേക്ക്
വിശപ്പുള്ളവന്റെ കണ്ണ് ,
കല്ലും ശില്പവും തിരിച്ചറിഞ്ഞ കുരുടൻ ,
ബധിരന്റെ സിംഫണി ,
തല ചൊറിയുന്നതിനിടയ്ക്ക് മുടിനാരുകളെണ്ണി
കണക്കുപിഴയ്ക്കുന്ന കിറുക്കൻ.

ദൃശ്യവും ശബ്ദവും ചിലപ്പോൾ വേദനതന്നെയാണ്
കുരുത്തംകെട്ട പെണ്ണ് നിന്റെ കൈവിരലുകൾ ചോദിച്ചില്ലല്ലോ .

ഭ്രാന്തൻകേൾവികളുടെ ചെവിയിറച്ചി
നീയവൾക്കു സമ്മാനിച്ചപ്പോൾ
മഞ്ഞയുടെ സൂര്യഗർത്തത്തിലേക്കവൾ കുതിച്ചില്ലല്ലോ .

വാൻഗോഗ് ,
വേനലിനെ സൂര്യകാന്തിയെപ്പോലെ സ്നേഹിച്ചവനെ
കാതില്ലാത്ത ചരിത്രത്തിന്
നീയൊരു നോക്കുകുത്തിയാവാം ,
കണ്ണ് സൂര്യനും മനസ്സ് ഭൂമിയുമാക്കിയ
അസ്വസ്ഥമായ സ്വപ്നങ്ങളുടെ
ഏണിയും പാമ്പും കളിക്ക്
പിന്നീടവളുണ്ടായിരുന്നോ
ആ സ്നേഹിത , കീറച്ചെവിയെ സ്നേഹിച്ചവൾ .

നീ സിംഹത്തിന്റെ ചിരിയായിരുന്നു
ഉന്മാദത്തിന്റെ ദർപ്പമായിരുന്നു
ദമത്തിന്റെ പീഡനമായിരുന്നു .

മൃത്യുവിലൂടെ സൂര്യനെ ലഭിച്ചവൻ .

കുമ്പസ്സാരിക്കുന്ന പാപിയാവാതെ
ഞാൻ നിന്റെ ഭ്രാന്തുപിടിച്ച നന്മകളുടെ
മഴകൊള്ളുന്നു
കൊടുംവേനലിൽ
ഒരു മഞ്ഞപ്പൂവും ഒരു മനുഷ്യനും വെന്തുനീറുന്നു
അസ്ഥിയുടെയും മാംസത്തിന്റെയും മകുടികളിലൂടെ
ബലിപ്പാട്ടുത്ഭവിക്കുന്നു.

നിറങ്ങൾ തന്ന ജ്ഞാനം
നിലവിളിയാകുന്നു
ഒരു ഫലിതം
ഫണം വിടർത്തുന്നു.

മുറിച്ച കാത്
ഒരു ശംഖുപോലെ
ശബ്ദം സംഭരിക്കുന്നു
ഒറ്റച്ചെവിയൻ കോമാളിയുടെ തമാശ
ചങ്കിനെ
രണ്ടായി -
മുറിക്കുന്നു .
-------------------------------------------------

Monday, March 20, 2017

കണ്ണട / എ.അയ്യപ്പന്‍


എന്റെ കണ്ണട
നിലത്തുടഞ്ഞുകിടക്കുന്നു
ഇന്നു പുലർച്ചയ്‌ക്ക്‌
ഒരു കുരുടന്റെ ശവംപോലെ
ഞാനതു കണ്ടുനിന്നു ,

ഇന്നു വിരിഞ്ഞ പൂക്കളെയും
കുട്ടികളുടെ വാത്സല്യം നിറഞ്ഞ മുഖങ്ങളെയും
എനിക്കു വിളമ്പുന്ന ചോറിനെയും
അമ്മയുടെ ഛായാപടത്തെയും
എല്ലാ സൗഹൃദങ്ങളെയും
ഒരു മനോരോഗിയുടെ മനസ്സുപോലെ
ഇരുട്ടു കലർന്ന വെളുപ്പിലൂടെ മാത്രം
ഇന്നെനിക്കു കാണേണ്ടിവരും .

എന്റെ കണ്ണട
നിലത്തുടഞ്ഞുകിടക്കുന്നു
ഇന്നു പുലർച്ചയ്‌ക്ക്‌
ഒരു കുരുടന്റെ ശവംപോലെ
ഞാനതു കണ്ടുനിന്നു .

കാഴ്ചയ്ക്കും ബോധത്തിനും ഒരാജ്ഞയായിരുന്നു
എന്റെ കണ്ണട
കാഴ്ചയില്ലാത്തവനു മാർഗ്ഗം കൊടുത്ത കണ്ണുകളായിരുന്നു
കാഴ്ചയുടെ മൂർത്തമായ ഒരു ബിംബമായിരുന്നു
കാഴ്ചയിലൂടെ
പ്രജ്ഞയിലേക്കുള്ള പഥികന്റെ വഴിയായിരുന്നു
കാഴ്ചയുടെ കിഴവൻ കണ്ണുകൾക്കു യുവതയായിരുന്നു
കാഴ്ചയിലെ കരടു മാറ്റിയ സ്നേഹിതനായിരുന്നു .

കാഴ്ചയെനിക്കു കശാപ്പുപുരയായിരിക്കുന്നു
കാഴ്ചയിലൂടെ പ്രകാശത്തിന് ,
പ്രകാശത്തിലൂടെ വികാരങ്ങളുടെ ,വർഗ്ഗസമരത്തിന്റെ
സമരാത്രങ്ങൾക്ക്
കണ്ണടച്ചിലുകൾ ഒരു വെല്ലുവിളിയായിരിക്കുന്നു
എന്റെ കണ്ണുനീരിന്റെ മറ നഷ്ടപ്പെട്ടിരിക്കുന്നു
നുറുങ്ങിപ്പോയ ഓരോ ചില്ലിലൂടെ
ഓരോന്നും കാണേണ്ടിയിരിക്കുന്നു .

വസ്തുവും വാഗർത്ഥവുമാണ് കാഴ്ച .

എന്റെ കണ്ണട നിലത്തുടഞ്ഞുകിടക്കുന്നു
ഒരു കുരുടന്റെ ശവംപോലെ-

ചില്ലുകളില്ലാത്ത ഈ ചട്ടയുടെ പൊള്ളകളിലൂടെ
എല്ലാം കോമാളികളായ മൃഗതൃഷ്ണകളാണ് .

ഈ വേനലിൽ
എന്റെ കുട്ടിയുടെ പൊള്ളുന്ന മൂർദ്ധാവിൽ കൈവെച്ച്
തെരുവിന്റെ മരുപ്പച്ചകളിലൂടെ
കാഴ്ചയുടെ യാചനയ്ക്കു ഞാൻ നടക്കുന്നു .

കണ്ണടയ്ക്കു ചില്ലുകൾ വാങ്ങണം .
----------------------------------------------------------------------------------