Friday, January 18, 2019

മരിച്ചവരുടെ നഗരം/ബൃന്ദ പുനലൂർ


മരിച്ചവരുടെ നഗരത്തിലേക്കുള്ള
ഇടുങ്ങിയ വഴിയിൽ
നൂറ്റാണ്ടുകളായി
കാത്തു നിൽക്കുകയായിരുന്നു ഞാൻ
നിശബ്ദതയുടെ നെഞ്ചിടിപ്പുകൾ മാത്രം
ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു

വൻമരങ്ങളുടെ അസ്ഥികൂടങ്ങൾ
പാർപ്പിടങ്ങളുടെ വിണ്ടു തകർന്ന ഓർമ്മകൾ
നിറം വറ്റിയ ആകാശം
വഴി തെറ്റി വന്ന വിളറിയ കാറ്റ്
നിലവിളി കുടിച്ചു മരിച്ച ദൈവപ്പുരകൾ

പുഴയുടെ പാട്ടുകളോ
മറവി തുറന്നിറങ്ങിവന്ന ഇലപ്പച്ചയോ
എങ്ങുമുണ്ടായിരുന്നില്ല
ശവക്കല്ലറകൾ പോലെ തണുത്തുറഞ്ഞ
മൺകൂനകളുടെ മറവിൽ നിന്നും
ഒരൊറ്റ തൂവൽ പോലും പറന്നു വന്നില്ല.

മൗനം മാത്രം മിണ്ടിക്കൊണ്ടിരുന്നു
ചിലപ്പോൾ കലഹിച്ചുമിരുന്നു
കറുത്തുമുറ്റിയ ഒരു രാത്രി
നഗരത്തെയെടുത്ത്
ഭൂമിയ്ക്കടിയിലേക്ക് തിരിച്ചു വച്ചു
കാണാവേരുകൾ
ചരിത്ര പുസ്തകത്തിൽ പൊടിപിടിച്ചു.

മരിച്ചവരുടെ നഗരത്തിന്
ആമുഖങ്ങളില്ല
തുടച്ചു കളയാൻ കണ്ണീർ ത്തുള്ളിയോ
തൂകിപ്പരക്കാൻ വാക്കിൻ തുള്ളിയോ ഇല്ല.
നിശബ്ദതയുടെ കുപ്പായമണിഞ്ഞ്
എല്ലാം എവിടെയോ മറഞ്ഞിരുന്നു.

അവശിഷ്ടങ്ങളുടെ മരവിപ്പുകൾ
ഇങ്ങനെ ഓർക്കുമായിരിക്കും
'ഇവിടെയൊരു പൂമരമുണ്ടായിരുന്നു
ഇതുവഴിയൊരു പാട്ട് ഒഴുകിപ്പോയിരുന്നു
ഒരു മഴത്തുള്ളി മണ്ണിനുമ്മ കൊടുത്തിരുന്നു'

അദൃശ്യമായ തുരങ്കങ്ങളിലൂടെ
ഇടറി വന്ന കാണാ കാലടികൾ
ഇങ്ങനെ പാടുമായിരിക്കും
'ഏതു മരത്തിലും കാടു പൂക്കും
ഏതു പാട്ടിലും കണ്ണീരുപ്പ് ഒളിഞ്ഞിരിക്കും
ഏതു മഴയിലും ജീവന്റെ വിത്ത് പതിഞ്ഞിരിക്കും'

മനുഷ്യന് കടന്നുപോകാൻ
വാതിലുകളില്ലാത്തതിനാൽ
മരിച്ചവരുടെ നഗരത്തിലേക്കുള്ള
ഇടുങ്ങിയ വഴിയിൽ
നൂറ്റാണ്ടുകളായി ഞാൻ
ഉപേക്ഷിക്കപ്പെട്ടു നിന്നു
...............

Friday, January 4, 2019

ഇഴയെടുത്ത് കെട്ടിയ ഇരുമുടിയിൽ നിന്ന് / നിരഞ്ജൻ

കർപ്പൂരമല്ല
കാലങ്ങളോളം
അടക്കിപ്പിടിച്ച കരച്ചിലുകൾ
കനത്തുകനത്തിരുന്നതെല്ലാം
കണ്ണിലെരിയുന്നതാണ്

നെയ്യല്ല
തൊഴുകയ്യോടെ
കുനിഞ്ഞുവണങ്ങാനായി
നിവർന്നുനിവർന്നു സഹിച്ച
നട്ടെല്ലിന്റെ മജ്ജയാണ്

തിളച്ചും എരിഞ്ഞും പുകഞ്ഞും
വെന്തുവെന്തുതീർന്നവരുടെ
അടുക്കളകളിൽ നിന്നാണ്
അരിയും അവലും മലരും
ഞങ്ങൾ നിറച്ചത്

കറുപ്പിന്റെ ദൈവമേ
കരുണയുടെ ദൈവമേ
പുഴയുടെ ദൈവമേ
കാടിന്റെ ദൈവമേ
നീയിത് സ്വീകരിക്കുമെന്ന്
ഞങ്ങൾക്കറിയാം

അതറിയാത്തവരോട്
നീ തന്നെ പൊറുക്കുക..!

നിരഞ്ജൻ
03.01.2019

Thursday, December 13, 2018

വിചാരണ/സുധീർ രാജ്

വിചാരണ സമയത്ത്
ഹൃദയത്തിന്റെ കയ്യിൽ തെളിവൊന്നുമുണ്ടായിരുന്നില്ല.
ഒന്നും.
സ്‌കൂൾ വിട്ടുവരുന്ന കുഞ്ഞുങ്ങൾ
റോഡിലിട്ടു തട്ടിക്കളിച്ച മഴവില്ലിന്റെയൊരു തുണ്ടോ,

പരസ്പരം ചില്ലകൾ കോർത്ത്‌
ജലത്തിന് മീതേ നടന്നുപോയ
മരങ്ങളുടെ പൊട്ടിച്ചിരികളോ,

തണുത്ത രാത്രിയിൽ
ഉടൽ പൊഴിയും കാലത്തെയെരിച്ചു
മരിച്ചു പോയവർ കായുന്നയാഴിയോ,

മണൽക്കടലെത്താക്കാട്ടിലൊളിപ്പിച്ച
രണ്ടുപേരുമ്മവെക്കുമ്പോൾ മാത്രം പൂക്കുന്ന
കാല്പനികതയുടെ രഹസ്യമുല്ലകളോ,
അവനിലൂടവൾ കടന്നുപോയ മുറിവിലെ ഉപ്പു പരലോ,
ഒന്നുമില്ലായിരുന്നു.

(ലോഗരിതം ടേബിളായി മാറിയ കവിതാ പുസ്തകത്തിൽ നിറയെ
ചുവന്ന വരകളായിരുന്നു.).

തലച്ചോറിനാൽ തൂക്കിലേറ്റപ്പെടുന്ന
ഹൃദയത്തിന്റെ മാപ്പപേക്ഷ.
ചത്താലും തീരാത്ത ചാവിന്റെ രാത്രിയിൽ
നിറുകയിൽ പൂക്കുന്ന ചെമ്പരത്തി.

Monday, December 3, 2018

അങ്ങനെയിരിക്കെ മരിച്ചുപോയ്‌ ഞാന്‍/നീ / എസ്.കലേഷ്

അങ്ങനെയിരിക്കെ
വര്‍ഷങ്ങള്‍ക്കുശേഷം
പെട്ടെന്ന്‌ പൊലിഞ്ഞുപോകും ഞാന്‍.

അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ചുവച്ച്‌
മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റ്‌
വെക്കം നിന്റെ വീട്ടിലേക്ക്‌
കണ്ണിക്കണ്ടവഴിയേ
അപ്പോള്‍ ഞാനൊരോട്ടമുണ്ട്‌.

ഇന്നത്തെപ്പോലെ
ഓട്ടോയ്‌ക്ക്‌ കൊടുക്കാന്‍ പോക്കറ്റില്‍
അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക്‌ എത്തിപ്പിടിച്ച്‌
നിന്റെ വീടിനു മുന്നിലെ
മതിലിലേക്ക്‌ ചാഞ്ഞ
ചാമ്പമരചില്ലവരെയെത്തി
മുറ്റത്തേക്ക്‌ വലിഞ്ഞിറങ്ങുന്നതിനിടെ
പൊത്തോയെന്ന്‌ താഴെവീണ്‌ മണ്ണുപറ്റും.

ഉടന്‍ പിടഞ്ഞെണീറ്റ്‌
മുറ്റത്ത്‌ കരഞ്ഞുകൊണ്ടിരിക്കുന്ന
നിന്റെ കെട്ടിയോനെ
ഇത്രകാലം കൂടെക്കഴിഞ്ഞില്ലേ
എന്തിനിത്രകരയാനിരിക്കുന്നുവെന്ന്‌ നോക്കിച്ചിരിച്ച്‌
അകത്തെ മുറിയില്‍
ആള്‍വട്ടങ്ങള്‍ക്ക്‌ നടുവിലെ കിടക്കയില്‍
തളര്‍ന്നുകിടക്കുന്ന നിന്റെയടുത്തെത്തും.

അബോധത്തിലാണ്ടുപോയ നിന്നെ
മരണം എനിക്ക്‌ പണിഞ്ഞുതന്ന
സുതാര്യമായ ചില്ലുവിരല്‍കൊണ്ട്‌
ഞാന്‍ തൊട്ടുവിളിക്കും.

കണ്ണുതുറക്കാതെ തന്നെ
നിന്റെ ഉരുണ്ടകണ്ണുകളില്‍ നിന്ന്‌ രശ്‌മികള്‍
പൊടുന്നനെ എന്നിലേക്ക്‌ പുറപ്പെടും.

പണ്ടേറെ പാതിരാവുകളില്‍
നീയൂറിയൂറിച്ചുവപ്പിച്ചൊരെന്‍ ചുണ്ടുകളെ
മരണം കൈതൊട്ടു കരിവാളിപ്പിച്ചതു
കണ്ടാകും നിന്‍ കോട്ടിച്ചിരി.

നീ വിളിച്ചുപോന്ന എന്‍പേര്‌
നിന്റെ നാവിന്നടിയില്‍
അപ്പോള്‍ പിടയ്‌ക്കും മീനാകും.

മീനിന്‍ പിടപ്പുകണ്ട്‌
നിന്റെ മക്കളുടെ മക്കള്‍
നീ മരണത്തിലേക്ക്‌ തുഴയുകയാണെന്നു കരുതി
നാവ്‌ നനച്ചുതരും.

വായില്‍ ഉറവകൊള്ളും ഈര്‍പ്പം കമട്ടിക്കളഞ്ഞ്‌
നമ്മള്‍ ആദ്യമായി ചുണ്ടുകോര്‍ത്ത്‌
നിന്നതിന്റെ തുടര്‍ചുംബനംപോലെ
തെല്ലുമാറിനിന്നലിവോടെ
കണ്ണുനിറഞ്ഞ്‌
എന്നെ നോക്കിയ
ഒരു നോട്ടമില്ലേ,
അതേ നോട്ടമോടെ
ഒരേകിടപ്പാകും നീ.

പൊടുന്നനെ നീ കൈപൊക്കുന്നത്‌
എന്നെ തൊട്ടതാകുന്നു.

നെഞ്ചിലേക്ക്‌ നീ കൈതാഴ്‌ത്തുന്നത്‌
എന്നെ വലിച്ചടുപ്പിച്ചതാകുന്നു.

ശ്വാസംമുറുകി നീ കുറുകുന്നത്‌
മുഖതാവില്‍
സംസാരിച്ചതാകുന്നുവെന്നും
എനിക്കു മാത്രമേ അറിയൂ.

എനിക്കിനിയാരാണോയുള്ളതെന്ന
പൊട്ടിക്കരച്ചില്‍
നിന്റെ കെട്ടിയോന്‍
മുറ്റത്തുനിന്ന്‌ മുഴക്കാനായി
ഖേദപൂര്‍വ്വം തൊണ്ട കനപ്പിച്ചുതുടങ്ങുന്നതോടെ
നീ എഴുന്നേറ്റ്‌
കട്ടിലിനടിയില്‍
ചില്ലുവള്ളികളുള്ള
സുതാര്യമായ ചെരുപ്പ്‌ തപ്പിത്തുടങ്ങും.

മക്കള്‍ സോപ്പുതേച്ച്‌
നിന്റെ കൈവളകള്‍ അഴിച്ചും
മാല കൊളുത്തകത്തിയും എടുത്തുമാറ്റും.

വളകളുടെ വഴുക്കല്‍കണക്കെ
മാലയുടെ കൊളുത്തുകണക്കെ
ഒരുനാള്‍ നീ കൊണ്ടുനടന്ന തീരാബന്ധങ്ങളെല്ലാം
ഊര്‍ന്നകലുന്നത്‌
അന്നേരം
നിന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുമല്ലോ...

വീട്‌, അച്ച, അമ്മ, അമ്മാവന്മാര്‍
കറുപ്പ്‌, വെളുപ്പ്‌, ജാതി, പണം
ഇതൊന്നും എന്നേം നിന്നേം
ഇനിയങ്ങോട്ട്‌ തൊടാനാകില്ലല്ലോ...

തുടരെ
നമ്മള്‍ ബസ്‌സ്റ്റാന്‍ഡിലേക്ക്‌ നടക്കും.
വഴിവക്കുകളില്‍ അലസം നില്‌ക്കും.
ബസ്‌സ്റ്റോപ്പുകളില്‍ കാത്തുനിന്ന പഴങ്കഥ വീണ്ടും കേള്‍ക്കും.
അവസാനമായി കണ്ടുപിരിഞ്ഞയിടത്തെ മാറ്റങ്ങളെല്ലാം
മത്സരിച്ച്‌ കണ്ടുപിടിക്കും.
മക്കള്‍ പഠിച്ച കലാശാലകളിലേക്ക്‌ ചൂണ്ടും.
മക്കളുടെ മക്കള്‍ പഠിച്ച പ്‌ളേസ്‌കൂള്‍ പടിക്കല്‍
മക്കളുടെ മക്കളേപ്പോലെതന്നെ
എന്നോടു ചിണുങ്ങുമല്ലോ നീ.

ഇങ്ങനെ
ഏറെവര്‍ഷപ്പഴക്കങ്ങളെല്ലാം
നമ്മള്‍
മാറിമാറി പുതുക്കിപ്പണിയും.

വീട്ടില്‍
എന്റെ ശവമടക്കു കഴിഞ്ഞിട്ടുണ്ട്‌.

ഞാന്‍ ചെയ്‌തുപോയ പൊള്ളയും ശൂന്യവുമായ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ സംസാരിച്ച്‌
ആരൊക്കെയോ
എന്റെ വീട്ടുമുറ്റത്തുണ്ട്‌.

നിന്റെ സംസ്‌ക്കാരം ഇതാ, തുടങ്ങി.

എന്റെമാത്രമെന്റെമാത്രമെന്നു-
ഞാനെത്രവട്ടം പറഞ്ഞ
നിന്റെ ദേഹം
ശവക്കുഴിക്കുള്ളിലേക്ക്‌
ഒറ്റയ്‌ക്കുപോണപോക്കുകണ്ട്‌
ഞാനും അലറിവിളിക്കും

ഞാന്‍ മരിച്ചടക്കപ്പെട്ടെങ്കിലും
നിന്റെ മരിച്ചടക്കം
എങ്ങനെ സഹിക്കും ഞാന്‍.

പിന്നെപ്പിന്നെ
കാലങ്ങള്‍ പോകുന്നത്‌
നമ്മള്‍ അറിയാതാകും.

ഇടയ്‌ക്കിടെ
നാട്ടില്‍ പോയി
തിരിച്ച്‌
മണ്ണിനടിയിലൂടെ ഞാന്‍
നിന്റെ കുഴിമുറിയിലേക്ക്‌ നീന്തിത്തുടിക്കും.

മഴ പിളര്‍ന്നുപെയ്യുകയാണ്‌
പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്‌
നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍.

വിജനമായ ഒഴിവിടങ്ങളില്‍
അമരുകയും
കെട്ടിപ്പുണരുകയും
കടന്നുപിടിക്കയും
ചെയ്യുന്നു
പുല്‍നാമ്പുകള്‍.

കുഞ്ഞുങ്ങളേ,
നിങ്ങളെന്തിനിങ്ങനെ
മിഴിച്ചുനോക്കുന്നു
ഞങ്ങളെ?
_______________________

Friday, November 30, 2018

കറവ / ഉമാരാജീവ്

എഴുതിക്കഴിഞ്ഞ
വായിച്ചുകഴിഞ്ഞ
അറിഞ്ഞ
അനുഭവിച്ച
കവിതകളിൽ നിന്ന്
വാക്കുകൾ
അഴിഞ്ഞുപോകും

താട ചൊറിഞ്ഞു
ഇണക്കി കറന്ന
അകിട്ടിലെ
എണ്ണമിനുസം
വിരലറ്റത്ത്
ബാക്കിയാക്കി
കറവക്കാരൻ
തലക്കെട്ടുകൾ
കുടഞ്ഞുപെറുക്കും

പുൽനാമ്പുകൾ
ചിതറിയ
ആലയിലെ
പശുമണം
നിറഞ്ഞു പൊന്തി
ഉളളു മുഷിച്ചുകൊണ്ടിരിക്കും

തലേന്നാൾ
തറയിൽക്കിടന്ന്
അയവെട്ടിയവയുടെ
പുള്ളിയോ ചുട്ടിയോ
തിരഞ്ഞു
മേൽക്കട്ടികൾ
കൺതുറുപ്പിക്കും

ചെമ്മാനവും
ചോലവെള്ളവും
തിരഞ്ഞു
നിഴൽ വട്ടവും
നാട്ടുവഴികളും
പടിഞ്ഞ്
കൂട്ടത്തോടെ
കണിശതയോടെ
മറ്റൊരാലയിലേക്ക്‌
അകിടുവിങ്ങുമ്പോൾ
അലഞ്ഞെത്തും

വച്ചുമാറുന്ന
ഇടങ്ങളല്ലാതെ
കറന്നെടുക്കുന്ന
കൈകളല്ലാതെ
ഒന്നുമുണ്ടാവില്ല
പഴയതായി

മേൽക്കട്ടികളിലെ
തുറിച്ചകണ്ണും
മുശുക്കും
മാർത്തു വിളികളും
താങ്ങി നിന്ന
ആലയെ
അടയാളം
വച്ചുറങ്ങുന്നുണ്ടാവും
കവി.
_____________________

അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാൻ/നീ //എസ്.കലേഷ്

അങ്ങനെയിരിക്കെ

വര്‍ഷങ്ങള്‍ക്കുശേഷം
പെട്ടെന്ന്‌ പൊലിഞ്ഞുപോകും ഞാന്‍.

അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ചുവച്ച്‌
മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റ്‌
വെക്കം നിന്റെ വീട്ടിലേക്ക്‌
കണ്ണിക്കണ്ടവഴിയേ
അപ്പോള്‍ ഞാനൊരോട്ടമുണ്ട്‌.

ഇന്നത്തെപ്പോലെ
ഓട്ടോയ്‌ക്ക്‌ കൊടുക്കാന്‍ പോക്കറ്റില്‍
അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക്‌ എത്തിപ്പിടിച്ച്‌
നിന്റെ വീടിനു മുന്നിലെ
മതിലിലേക്ക്‌ ചാഞ്ഞ
ചാമ്പമരചില്ലവരെയെത്തി
മുറ്റത്തേക്ക്‌ വലിഞ്ഞിറങ്ങുന്നതിനിടെ
പൊത്തോയെന്ന്‌ താഴെവീണ്‌ മണ്ണുപറ്റും.

ഉടന്‍ പിടഞ്ഞെണീറ്റ്‌
മുറ്റത്ത്‌ കരഞ്ഞുകൊണ്ടിരിക്കുന്ന
നിന്റെ കെട്ടിയോനെ
ഇത്രകാലം കൂടെക്കഴിഞ്ഞില്ലേ
എന്തിനിത്രകരയാനിരിക്കുന്നുവെന്ന്‌ നോക്കിച്ചിരിച്ച്‌
അകത്തെ മുറിയില്‍
ആള്‍വട്ടങ്ങള്‍ക്ക്‌ നടുവിലെ കിടക്കയില്‍
തളര്‍ന്നുകിടക്കുന്ന നിന്റെയടുത്തെത്തും.

അബോധത്തിലാണ്ടുപോയ നിന്നെ
മരണം എനിക്ക്‌ പണിഞ്ഞുതന്ന
സുതാര്യമായ ചില്ലുവിരല്‍കൊണ്ട്‌
ഞാന്‍ തൊട്ടുവിളിക്കും.

കണ്ണുതുറക്കാതെ തന്നെ
നിന്റെ ഉരുണ്ടകണ്ണുകളില്‍ നിന്ന്‌ രശ്‌മികള്‍
പൊടുന്നനെ എന്നിലേക്ക്‌ പുറപ്പെടും.

പണ്ടേറെ പാതിരാവുകളില്‍
നീയൂറിയൂറിച്ചുവപ്പിച്ചൊരെന്‍ ചുണ്ടുകളെ
മരണം കൈതൊട്ടു കരിവാളിപ്പിച്ചതു
കണ്ടാകും നിന്‍ കോട്ടിച്ചിരി.

നീ വിളിച്ചുപോന്ന എന്‍പേര്‌
നിന്റെ നാവിന്നടിയില്‍
അപ്പോള്‍ പിടയ്‌ക്കും മീനാകും.

മീനിന്‍ പിടപ്പുകണ്ട്‌
നിന്റെ മക്കളുടെ മക്കള്‍
നീ മരണത്തിലേക്ക്‌ തുഴയുകയാണെന്നു കരുതി
നാവ്‌ നനച്ചുതരും.


വായില്‍ ഉറവകൊള്ളും ഈര്‍പ്പം കമട്ടിക്കളഞ്ഞ്‌
നമ്മള്‍ ആദ്യമായി ചുണ്ടുകോര്‍ത്ത്‌
നിന്നതിന്റെ തുടര്‍ചുംബനംപോലെ
തെല്ലുമാറിനിന്നലിവോടെ
കണ്ണുനിറഞ്ഞ്‌
എന്നെ നോക്കിയ
ഒരു നോട്ടമില്ലേ,
അതേ നോട്ടമോടെ
ഒരേകിടപ്പാകും നീ.

പൊടുന്നനെ നീ കൈപൊക്കുന്നത്‌
എന്നെ തൊട്ടതാകുന്നു.

നെഞ്ചിലേക്ക്‌ നീ കൈതാഴ്‌ത്തുന്നത്‌
എന്നെ വലിച്ചടുപ്പിച്ചതാകുന്നു.

ശ്വാസംമുറുകി നീ കുറുകുന്നത്‌
മുഖതാവില്‍
സംസാരിച്ചതാകുന്നുവെന്നും
എനിക്കു മാത്രമേ അറിയൂ.

എനിക്കിനിയാരാണോയുള്ളതെന്ന
പൊട്ടിക്കരച്ചില്‍
നിന്റെ കെട്ടിയോന്‍
മുറ്റത്തുനിന്ന്‌ മുഴക്കാനായി
ഖേദപൂര്‍വ്വം തൊണ്ട കനപ്പിച്ചുതുടങ്ങുന്നതോടെ
നീ എഴുന്നേറ്റ്‌
കട്ടിലിനടിയില്‍
ചില്ലുവള്ളികളുള്ള
സുതാര്യമായ ചെരുപ്പ്‌ തപ്പിത്തുടങ്ങും.

മക്കള്‍ സോപ്പുതേച്ച്‌
നിന്റെ കൈവളകള്‍ അഴിച്ചും
മാല കൊളുത്തകത്തിയും എടുത്തുമാറ്റും.

വളകളുടെ വഴുക്കല്‍കണക്കെ
മാലയുടെ കൊളുത്തുകണക്കെ
ഒരുനാള്‍ നീ കൊണ്ടുനടന്ന തീരാബന്ധങ്ങളെല്ലാം
ഊര്‍ന്നകലുന്നത്‌
അന്നേരം
നിന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുമല്ലോ...

വീട്‌, അച്ച, അമ്മ, അമ്മാവന്മാര്‍
കറുപ്പ്‌, വെളുപ്പ്‌, ജാതി, പണം
ഇതൊന്നും എന്നേം നിന്നേം
ഇനിയങ്ങോട്ട്‌ തൊടാനാകില്ലല്ലോ...

തുടരെ
നമ്മള്‍ ബസ്‌സ്റ്റാന്‍ഡിലേക്ക്‌ നടക്കും.
വഴിവക്കുകളില്‍ അലസം നില്‌ക്കും.
ബസ്‌സ്റ്റോപ്പുകളില്‍ കാത്തുനിന്ന പഴങ്കഥ വീണ്ടും കേള്‍ക്കും.
അവസാനമായി കണ്ടുപിരിഞ്ഞയിടത്തെ മാറ്റങ്ങളെല്ലാം
മത്സരിച്ച്‌ കണ്ടുപിടിക്കും.
മക്കള്‍ പഠിച്ച കലാശാലകളിലേക്ക്‌ ചൂണ്ടും.
മക്കളുടെ മക്കള്‍ പഠിച്ച പ്‌ളേസ്‌കൂള്‍ പടിക്കല്‍
മക്കളുടെ മക്കളേപ്പോലെതന്നെ
എന്നോടു ചിണുങ്ങുമല്ലോ നീ.

ഇങ്ങനെ
ഏറെവര്‍ഷപ്പഴക്കങ്ങളെല്ലാം
നമ്മള്‍
മാറിമാറി പുതുക്കിപ്പണിയും.

വീട്ടില്‍
എന്റെ ശവമടക്കു കഴിഞ്ഞിട്ടുണ്ട്‌.

ഞാന്‍ ചെയ്‌തുപോയ പൊള്ളയും ശൂന്യവുമായ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ സംസാരിച്ച്‌
ആരൊക്കെയോ
എന്റെ വീട്ടുമുറ്റത്തുണ്ട്‌.

നിന്റെ സംസ്‌ക്കാരം ഇതാ, തുടങ്ങി.

എന്റെമാത്രമെന്റെമാത്രമെന്നു-
ഞാനെത്രവട്ടം പറഞ്ഞ
നിന്റെ ദേഹം
ശവക്കുഴിക്കുള്ളിലേക്ക്‌
ഒറ്റയ്‌ക്കുപോണപോക്കുകണ്ട്‌
ഞാനും അലറിവിളിക്കും

ഞാന്‍ മരിച്ചടക്കപ്പെട്ടെങ്കിലും
നിന്റെ മരിച്ചടക്കം
എങ്ങനെ സഹിക്കും ഞാന്‍.

പിന്നെപ്പിന്നെ
കാലങ്ങള്‍ പോകുന്നത്‌
നമ്മള്‍ അറിയാതാകും.

ഇടയ്‌ക്കിടെ
നാട്ടില്‍ പോയി
തിരിച്ച്‌
മണ്ണിനടിയിലൂടെ ഞാന്‍
നിന്റെ കുഴിമുറിയിലേക്ക്‌ നീന്തിത്തുടിക്കും.

മഴ പിളര്‍ന്നുപെയ്യുകയാണ്‌
പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്‌
നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍.

വിജനമായ ഒഴിവിടങ്ങളില്‍
അമരുകയും
കെട്ടിപ്പുണരുകയും
കടന്നുപിടിക്കയും
ചെയ്യുന്നു
പുല്‍നാമ്പുകള്‍.

കുഞ്ഞുങ്ങളേ,
നിങ്ങളെന്തിനിങ്ങനെ
മിഴിച്ചുനോക്കുന്നു
ഞങ്ങളെ?
___________________

Thursday, November 29, 2018

ഓർമ്മയ്ക്കും മറവിക്കുമിടയിൽ / ബൃന്ദ പുനലൂർ

ഉന്മാദം
അനേകം ചിറകുകളുള്ള
പക്ഷിയാണ്.

ചിലപ്പോൾ
ഒരുമിച്ച് ചിറകു വിടർത്തും
ഓരോന്നും
ഓരോ അതിരിലേക്ക്
ആയം പിടിക്കും
എല്ലാംഒന്നൊന്നായി
ഒടിയുകയും ചെയ്യും.
താഴേക്ക് വീഴുന്നതറിയാതെ
ഏതെങ്കിലുമൊരു ഹൃദയത്തെ
അള്ളിപ്പിടിക്കും.

പാറക്കെട്ടുകൾക്കിടയിൽ
പതഞ്ഞു പിടയുന്ന
ജലപാതം പോലെ
തീക്ഷ്ണമായ ചിലത്
ഓർമകളിൽ നിന്ന്
ചിതറിത്തെറിക്കും.

ചിലത് മറവിയുടെ
മൂർച്ചകളിലേക്ക്
തീ പിടിക്കും .
ഇരുണ്ട കാടകങ്ങൾ
കത്തിപ്പിടയും പോലെ
അഗ്നി സൂചികൾ
പച്ചമരങ്ങളുടെ
നെഞ്ച് തുളയ്ക്കും പോലെ
ചിലതൊക്കെഊർന്നു വീഴും.

ഞാനെന്നും നീയെന്നും
സ്വപ്നമെന്നും പേരുള്ളവ
എന്നേയ്ക്കും മാഞ്ഞു പോകും.
ഏതോ ചിറകടിയൊച്ച
തൊടാനാഞ്ഞ പോലൊരു
ഓർമ്മ മുഖംതിരിച്ചു നിൽക്കേ
പിറുപിറുത്തും പരിഹസിച്ചും
വഴിപോക്കരൊക്കെ കടന്നു പോകും.

തിരിഞ്ഞു നോക്കാതെയുള്ള
ചില കടന്നുപോകലുകളാണ്
അസഹനീയം.
മറവിക്കും മായ്ക്കാൻ പറ്റാത്ത
ചിലതൊക്കെയുണ്ട്.

        

പച്ച നിറം കൊണ്ട് ആനയെ വരയ്ക്കുന്ന പെൺകുട്ടി /വിഷ്ണുമോഹൻ.കെ

ഒരിക്കലും ആനയെ കണ്ടിട്ടില്ലാത്ത
ഒരുവൾ
പച്ച നിറം കൊണ്ട്
ആനയെ വരക്കുന്നു.
ചുവപ്പു കൊണ്ടൊരു കൊമ്പും.
അവളുടെ കടലിന് മഞ്ഞനിറമാണ്;
പച്ചയിൽ കടുംകാപ്പി കുത്തുകളോടുകൂടിയ
കുഞ്ഞുമീനുകളുള്ള ഒന്ന്.
അവളുടെ പൂക്കൾക്ക്
കറുത്ത നിറമായിരുന്നു;
അവൾ പൂക്കളെ
കണ്ടിട്ടുണ്ടായിരുന്നെങ്കിൽ കൂടി!!

സ്വപ്നത്തിലേതുപോലെ
നീണ്ട മുടിയോ
കറുത്ത മറുകോ ഇല്ലാത്ത അവൾ
നീണ്ട സ്വർണ മുടിയോടു കൂടിയ
ഒരുത്തിയെ വരച്ച്
സ്വന്തം പേര് വിളിക്കുന്നു.

ഏറ്റവും പ്രിയ്യപ്പെട്ട നീല നിറം
വരച്ചു ഫലിപ്പിക്കാൻ
പ്രയാസമുള്ള എന്തിനോവേണ്ടി
മാറ്റി വച്ചിരിക്കുന്നു.
വയലറ്റുകൊണ്ട്
നേർത്തു മെലിഞ്ഞ ഒരുത്തനെ
വരച്ചു ചേർത്തതാണ്
എനിക്കേറ്റവും പ്രിയപ്പെട്ടത്.

രാത്രി ഏറെ വൈകിയോടുന്ന
തീവണ്ടി വരക്കാൻ അവൾക്ക്
ഏറെ പ്രയാസമൊന്നുമില്ല...
കൊഴുത്ത മഞ്ഞ വെളിച്ചം കൊണ്ട്
അവ്യക്തമായി അതിന്റെ ജനലുകളും....

പക്ഷേ
എത്രകണ്ട് സൂക്ഷ്മതയോടെ
ശ്രമിച്ചിട്ടും
അതിൽ ഒറ്റക്കിരിക്കുന്ന
പെൺകുട്ടിയെ വരച്ചു ചേർക്കാൻ
അവൾക്ക് കഴിയുന്നേയില്ല.

അവളുടെ വീട്
മഴവില്ലുകൾക്കിടയിലാണെന്ന്
നിങ്ങൾ വെറുതേ
തെറ്റിദ്ധരിച്ചതാണ്.
________________________________

Saturday, November 17, 2018

എന്റെ രാഷ്ട്രീയം / മേതിൽ രാധാകൃഷ്ണൻ

എന്റെ രാഷ്ട്രിയം
ഒരു വിത്തിൽ നിന്ന് നേരിട്ടു കിളിർക്കുന്നു,
ഇരുമ്പയിരിൽനിന്ന് ഉലയിലേക്കും
ആയുധത്തിലേക്കും പടരുന്നു,
ഒരു മുട്ടയുടെ മഞ്ഞക്കരുവിൽ നിന്ന്
വെളിച്ചത്തിന്റെ അരാജകത്വത്തിലേക്ക് കൊക്കെടുക്കുന്നു.
എന്റെ മോതിരവിരൽ
നൂറു മോതിരത്തിന്റെ വധുവായൊരു ഞാഞ്ഞൂളാകുന്നു...
മണ്ണിന്നടിയിൽ അതിനു വഴിയറിയാം.
എന്റെ രാഷ്ട്രീയം ഒരു വിവാഹമാകുന്നു,
ആത്മാവും വിശപ്പും തമ്മിലുള്ള വിവാഹം.
എല്ലാ ജീവജാലങ്ങളെയും കൂട്ടി ഘടിപ്പിച്ചുണ്ടാക്കിയ
ഒരൊറ്റ ജീവിയാകുന്നു ഞാൻ.
മഴയത്ത് വളപ്പിലെയും ,വയലിലെയും
മാളങ്ങൾ നിറയുമ്പോൾ
മെത്തയിൽ ഞാൻ തിരിഞ്ഞുകിടക്കുന്നു
തീൻമേശയിലെത്തുന്ന ഓരോ മുട്ടയപ്പത്തിലും ഞാൻ പൊരിയുന്നു
ഓരോ പാമ്പും എന്റെ  ദീർഘോച്ഛ്വാസമാകുന്നു.
തെരുവിൽ മലർത്തിയടിക്കപ്പെടുന്ന ഓരോ പെണ്ണിലും
എന്റെ പൊക്കിൾക്കൊടി മുറിയുന്നു,
ഓരോ ചെന്നായയും എന്റെ വിശപ്പാകുന്നു,
കാട്ടിൽ കൊല്ലപ്പെടുന്ന ഓരോ പോരാളിയിലും
പ്രകൃതി പോലെ ഞാൻ നിറയുന്നു,
ഓരോ കാരാഗൃഹവും  എന്റെ ദുശ്ചരിതമാകുന്നു,
ഓരോ മനുഷ്യനും എന്റെ മുഷ്ടിയാകുന്നു,
ഓരോ മൗനവും എന്റെ മരണമാകുന്നു;
എന്റെ രാഷ്ട്രീയം ഭൗമികമാകുന്നു-
എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും
ഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടി
അതു തുടർന്നുകൊണ്ടിരിക്കും....

അപായഗ്രന്ഥി / ജയദേവ് നയനാർ

കാറ്റു കീറുന്ന
മേഘത്തുണ്ടുകളെ
കൂട്ടിത്തുന്നുന്ന
പണിയായിരുന്നു.
വാഴക്കയ്യിലിരുന്ന്
നൃത്തം പഠിപ്പിച്ച്
കീറിത്തുന്നുമായിരുന്നു.
ഇരുട്ടിൽ വിടരുന്ന
പൂക്കൾക്ക് ഓരോ നിറം
കൂട്ടിക്കൊടുക്കുമായിരുന്നു.
മീനുകളെപ്പെറാത്ത
മച്ചിക്കുളങ്ങൾക്ക്
ദത്തു നിൽക്കുമായിരുന്നു.
ഓരോ ഉമ്മയ്ക്കും
കണ്ണsക്കുമായിരുന്നു.
.
പിന്നെയെന്തായിരുന്നു.
ഉറുമ്പുകളുടെ കൂട്ടിൽ
കടിപ്പെരുന്നാളിന്
കാണിക്കയായിരുന്നു.
മെലിഞ്ഞ പുഴകളെ
കടലിൽ നീന്താൻ
ലൈസൻസ്
എടുത്തുകൊടുപ്പായിരുന്നു.
മടങ്ങാൻ വൈകുന്ന
കിളികൾക്കായ്
രാത്രി മുഴുവൻ
ഓട്ടോ ഓടിച്ചിരുന്നു.
.
ഒരു കാര്യം ചെയ്യ്.
ഇനിയെന്നാൽ
മുറ്റത്തുണക്കാനിട്ട
ആ മഴവില്ലിന്റെ
നടുവൊന്ന്
നീർക്ക്.
___________________

Saturday, October 13, 2018

എന്തു പറ്റിയെന്നു ചോദിക്കുന്നു / ഡോണ മയൂര

വേരിനുള്ളിൽ
കാറ്റൊളിപ്പിച്ച പൂവു പോൽ
നെഞ്ചിനുള്ളിൽ സൂക്ഷിച്ച
രഹസ്യമിത്ര സ്പഷ്ടമായ്
തെളിച്ചെടുത്ത് പുറത്തുകാട്ടുന്നത്

ചത്തുപോയൊരു
അനാഥജീവിയെ
ഒരൽപം മണ്ണുമാന്തി
കുഴിച്ചിട്ടതിനു മേൽ
എടുത്തു വച്ച
കല്ലുകൾ പോലെ
ഒളിപ്പിക്കാൻ ശ്രമിക്കുന്നു
കുഴിഞ്ഞ കണ്ണുകളും

വിരഹം കാർന്നു തിന്ന
ശരീരത്തിലിപ്പോഴും
ഒരൽപ്പം ബാക്കിയായി
പിടയ്ക്കുന്ന പ്രാണനും.

കൊഴിഞ്ഞു പോയതിൻ
ബാക്കിയിൽ നോക്കി
എന്തു പറ്റിയെന്ന് ചോദിക്കുന്നു.
_______________________________

Sunday, October 7, 2018

ഇട്ടെറിഞ്ഞ് പോയ വീട് / അനസ്‌ ബാവ

അച്ഛൻ
ഇട്ടെറിഞ്ഞു പോയ
വീട്ടിലെ കുട്ടിക്ക്,
ആകാശത്തോളം
വലിപ്പത്തിൽ
അമ്മയുടെ
കരുതലുണ്ടാകും.

അരിവാള് തുടച്ച്
കാട്ടുപുല്ലിന്റെ മണം             
മായ്ച്ച്,കാലിലെ മണ്ണ്
കളയാനുള്ള നേരം
വേണമെന്നു മാത്രം.

അച്ഛൻ ഇട്ടെറിഞ്ഞു                              
പോയ കുട്ടിയുടെ വീടിന്,
ഉറക്കം നടിച്ച് ഉറങ്ങാതെ
കിടക്കുന്ന കനലിന്റെ
കാവലുണ്ടാകും.

വില കുറഞ്ഞ
പൂട്ടുണ്ടാവും,
അരയാത്ത
അമ്മിയുടെ പിറകിൽ
ചാവി പൂഴ്ത്താനുള്ള
പഴുതുണ്ടാവും.

കിണറോളം കുഴിഞ്ഞ
കണ്ണിൽ, മാനത്തോളം
ഉയത്തിൽ പ്രതീക്ഷയുടെ
പട്ടമുണ്ടാകും.

നിസ്സഹായതകൾ                  
ഒളിപ്പിച്ചു വെച്ച
പെട്ടിയുണ്ടാകും,
നനയാതെ സൂക്ഷിച്ച
രസീതികളുണ്ടാവും.

അച്ഛൻ ഇട്ടെറിഞ്ഞു                        
പോയ വീട്ടിൽ അച്ഛനെ            
പഴിച്ചാലും അക്ഷരം                        
മിണ്ടാത്ത കുട്ടികളുണ്ടാവും.

കെട്ടുപോയിട്ടും മാറ്റാത്ത          ബൾബുകളുണ്ടാവും,             
മാസം മറിഞ്ഞിട്ടും                  
മറിച്ച് വെക്കാത്ത                    
കലണ്ടറുണ്ടാവും.

മേൽക്കൂരയോളം
വലിപ്പത്തിൽ ചോർച്ചയിൽ
ഓട് കുത്താനുള്ള
വടിയുണ്ടാകും.. പാമ്പിനെ
കരുതി മുളങ്കോലുണ്ടാവും.

തവിയുണ്ടാവും
തകരമുണ്ടാവും
വഴിയിലേക്ക് തുറന്ന
ജനാലകളുണ്ടാവും
വരുന്നവർക്കെല്ലാം
കാല് തുടക്കാൻ
നുരുമ്പിയ ഉടുപ്പിന്റെ
മുറിയുണ്ടാവും..

ഇടക്കിടക്ക്..                     
മഴുപോലെ മൂർച്ഛയുള്ള
നിശബ്ദതയുണ്ടാവും,
മഴ പോലെ കനത്ത
ഒച്ചകളുണ്ടാവും.

അച്ഛൻ ഇട്ടെറിഞ്ഞു                        
പോയ വീട്ടിലെ കുട്ടി
മക്കളെ തോളീന്നിറക്കാത്ത
അച്ഛനായിരിക്കും..

അവന്റെ അമ്മ,                       
നിറങ്ങൾ വിരിച്ചുറങ്ങുന്ന
ദൈവമായിരിക്കും.
__________________________

Thursday, October 4, 2018

കവിതേ..... / ഉമാ രാജീവ്

കഴുത്തറ്റം വരളുമ്പോൾ
തുടം കോരി മോന്താനും

അകത്തുള്ളം പുകയുമ്പോൾ
എടുത്തങ്ങു ചാടാനും

അടിമുടി പെരുക്കുമ്പോൾ
തടം കോരി തേവാനും

അടങ്ങാത്ത പൊടിപൊങ്ങി
മനസ്സറ്റം മറയുമ്പോൾ
പാള കോട്ടി വിരൽ വീശി
തളിച്ചിട്ടൊന്നമർത്താനും

ഉരുൾപൊട്ടും  കലക്കത്തിൻ 
കറ നീറ്റി തെളിയൂറ്റി-ഇരു
ചെറുമിഴി ചെപ്പിലേക്കു
ചാലു കീറി തിരിക്കാനും

ഉള്ളിലുള്ള മൺ നനവേ........
___________________________

നിലാവിന്റെ ആട്ടം രണ്ടാം ദിവസം / ബൈജു മണിയങ്കാല

ആരുടെ ഭൂപടമാണ്
വേദനയുടെ കാത്

എഴുതിയിട്ട്
തീരുന്നതിന് മുമ്പ്
എഴുതിയിട്ടില്ല
എന്ന് പേരിടുന്ന
കവിത പോലെ
ജീവിതം

ധ്യാനത്തിന്റെ കതക് ചാരി
പുറത്തേയ്ക്കിറങ്ങുന്ന
പൂമ്പാറ്റയിലെ ബുദ്ധൻ

ആരോ തരിശ്ശിട്ടിരിയ്ക്കുന്ന
'ഉപമ' പോലെ
ഒരാൾ

ഓരോരോ മരങ്ങളായി
ഇറങ്ങിപ്പോകുന്നു
വീട് മാറിക്കയറിയ കാട്

അതിന്റെ തെളിവ് പോലെ
പോകുന്നതിന്റെ
തൈകളാവുകയാണ്
കാലടികൾ..

നടന്നുപോകുന്ന
തെരുവിന്റെ ഓരത്ത്
കുരുവികൾ കൂടുവെച്ച
ട്രാഫിക്ക് സിഗ്നൽ

അതിനും
തൈയ്കളുണ്ട്
ഒരു പക്ഷേ എന്ന നിറങ്ങളിൽ

പച്ച കത്തിമാറും മുമ്പ്
ഇൻഡിക്കേറ്ററിൽ നിന്നും
ഇറ്റുവീഴുന്ന
ചുവപ്പിന്റെ ചാറോടെ
പുഴുതെടുത്ത്
വീട്ടിലോട്ട് കയറുന്ന വഴിയിൽ
കുഴിച്ച് വെയ്ക്കുന്ന
വാഹനങ്ങൾ

ഇരുട്ട് കാണികളാവുന്ന
ചലച്ചിത്രമാകുന്നു
രാത്രി

ഓരോരുത്താരായി
കാണികൾ
ഇടയ്ക്ക്
ഇറങ്ങിപ്പോകുന്നു എന്ന് മാത്രം

ഒരു ഉടൽ മാത്രം
ഇടവേള പോലെ
ഉപമയില്ലാതെ
ബാക്കിയാവുന്നു...
_______________________

.

Wednesday, October 3, 2018

പിന്നീട് നിശബ്ദമാകുന്ന ചിലവയെക്കുറിച്ച്../ സ്മിത ഗിരീഷ്

കുന്നിൻ മുകളിൽ,
ഉറഞ്ഞമർന്നൊരു
ഒറ്റമരത്തിന്റെ
ധ്യാനാവസ്ഥയിലായിരുന്നു....
തായ് തടിയിൽ
നിന്നു പോലും
പൂ വിരിഞ്ഞതോ,
പൂക്കൾ താനേ പൊഴിഞ്ഞ്
മലയെ പുതപ്പിച്ചതോ,
ചേർന്നു പടർന്ന വള്ളികൾ
ചുറ്റിപ്പിടിച്ചു കണ്ണുകൾ
കോർത്തുകെട്ടിയതോ
അറിഞ്ഞതേയില്ല...!
പക്ഷേ, അത്രമേൽ
തണുത്ത വിരലുകൾ തൊട്ട്
വേരുകളെ നനച്ചൊഴുകിയ
ചാലുകളുടെ ചിരിയലകളും,
തലയ്ക്കുമീതേ
കുസൃതിയോടെ പറന്നു
കളിച്ചിരുന്ന
പക്ഷികളുടെ പാട്ടുകളും
കേൾക്കാതായപ്പോഴാണ്,
ഞെട്ടിയുണർന്നതും
പിന്നീട് നിശബ്ദമായി
പ്പോയ ചിലവയെ
ക്കുറിച്ചോർത്ത്
ആദ്യമായി
ഇലകൾ കൊഴിച്ചതും.......!
__________________________

തുന്നൽക്കാരൻ / ടി.പി.രാജീവൻ

അപ്പുക്കുട്ടി ഒരു തുന്നൽക്കാരൻ
അടുപ്പമുള്ളവർ അയാളെ
അപ്പു എന്നും കുട്ടി എന്നും വിളിക്കും,
എന്തു വിളിച്ചാലും
അയാൾ വിളികേൾക്കില്ല.

കവലയിൽ
റേഷൻകട, അമ്പട്ടക്കട
ചായക്കട, വായനശാല...
അവക്കിടയിലോ പിന്നാമ്പുറത്തോ
അപ്പുക്കുട്ടിയുടെ തുന്നൽക്കട,
കട ഒരു സങ്കൽപ്പം.

വംശനാശം വന്ന
ഏതോ ജീവിയുടെ ഫോസിൽ പോലെ
ഒരു ആദ്യകാല തുന്നൽയന്ത്രം മാത്രം കാണാം,
ചിലപ്പോൾ അതും കാണില്ല.

പകൽസമയങ്ങളിൽ
അപ്പുക്കുട്ടിയെ
ആരും അവിടെ കാണില്ല.
കണ്ടാൽതന്നെ തിരിച്ചറിയുകയുമില്ല.
കാരണം, അയാളെ ആരും
ഇന്നേവരെ പകൽവെളിച്ചത്തിൽ
കണ്ടിട്ടില്ല.

ഉടുപ്പ് തുന്നേണ്ടവരുടെ അളവെടുക്കാൻ
അപ്പുക്കുട്ടി വീടുകൾ കയറിയിറങ്ങുക
പകലാണ് എന്നാണ് പറയുന്നത്.

അത് സത്യമായാലും
കെട്ടുകഥയായാലും
ഇന്നലെ എന്നെക്കാണാൻ
അപ്പുക്കുട്ടി വന്നു,
ഞാനറിയാതെ എന്റെ അളവുകൾ
അടിമുടിയെടുത്തുപോയി.

ഇന്ന് നേരം പുലർന്നപ്പോൾ
സ്വപ്നത്തിൽ പോലും
ഞാൻ അണിയില്ല എന്ന് കരുതിയ
ഒരു പുത്തൻ ഉടുപ്പണിഞ്ഞു
ഞാൻ കിടക്കുന്നു.

രാത്രിയാണത്രെ
അപ്പുക്കുട്ടിയുടെ തുന്നൽ ,
മണ്ണിരകളും ഇരുതലമൂരികളും
ഭൂമി ഉഴുതു മറിക്കുന്നതു പോലെ.
_______________________________

Sunday, September 30, 2018

വരക്കാന്‍ ഏറ്റവും കടുത്ത ചായം വേണ്ടിവരുന്ന ചില നിസ്സഹായതകളുമുണ്ട് കൂട്ടത്തില്‍ /ജയദേവ് നയനാർ

ഒരു കൂട്ടം മേഘത്തുണ്ടുകള്‍ നടക്കാനിറങ്ങിയതുപോലുള്ള
വഴിയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഒരു കുന്നിന്‍റെ
അവസ്ഥ എത്ര വാക്കില്‍ പറഞ്ഞാല്‍ കൃത്യമാവും
എന്ന കണക്കൊന്നുമിതുവരെയാരും
എടുത്തുകാണില്ല. മേഘത്തുണ്ടുകള്‍ പോലെ
വാക്കുകള്‍ വാരിയെറിയണം എന്നു പറഞ്ഞാലും
ഒരു കണക്കൊക്കെ വേണ്ടേ എന്നു ചോദിക്കും
താഴ്വരയില്‍ കാത്തുനില്‍ക്കുന്ന തണല്‍മരങ്ങള്‍.
അവയ്ക്കടിയിലൂടെയാണ് മേഘത്തുണ്ടുകള്‍
നടന്നുപോകേണ്ടത് എന്നതുകൊണ്ടു മാത്രമല്ല.
തൊട്ടടുത്തു തന്നെയാണ് ഒറ്റക്കുന്നു നില്‍ക്കുന്നത്.
.
ഒറ്റക്കുന്നിനോടു നേരിട്ടു ചോദിക്കാമെന്നു കരുതും.
എന്നാല്‍ ഒന്നും മിണ്ടില്ല അത്. മണ്‍കാതുകള്‍
അത്രയും ബലമായി അടച്ചുപിടിക്കും.
അതു മനസിലൂഹിക്കുന്നതെന്തെന്ന്
മരങ്ങള്‍ക്കറിയാം. പറയില്ല.
അതു ഒളിച്ചുപിടിക്കുന്നതെന്താണെന്ന്
മരങ്ങള്‍ക്കറിയാം. തുറക്കില്ല.
ഇത്തരം അയഥാര്‍ഥവും ഭാവനാപരവുമായ
കാര്യങ്ങളെക്കുറിച്ചുമാത്രമെന്തിന്
ആശങ്കപ്പെടണമെന്നു ചോദിക്കുന്നുണ്ടാകും
.
ഭാവനാപരമായ കാര്യങ്ങളും ചോദിക്കപ്പെടാനുള്ളതാണ്
എന്നറിയികിലും ചോദ്യങ്ങള്‍ ചോദിച്ച്
ഒരു വൈകുന്നേരത്തെ നിറംകെട്ടതാക്കേണ്ട
എന്നു വിചാരിച്ചിട്ടായിരിക്കും ചിലപ്പോള്‍.
അല്ലെങ്കില്‍ എല്ലാ ചോദ്യത്തിനും ഉത്തരമില്ല
എന്നറിയുന്നതു കൊണ്ടായിരിക്കും.
.
ഒരു കൂട്ടം മേഘത്തുണ്ടുകള്‍ നടക്കാനിറങ്ങിയതുപോലുള്ള
വഴിയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന ഒരു ചോദ്യമാണ്
എന്‍റെ പ്രാര്‍ഥനകളത്രയും.
ഒരിക്കലും ചോദിക്കാത്തത്.
ഒരിക്കലും ഉത്തരം കിട്ടാത്തത്.
.
അങ്ങനെയുള്ള മറ്റു പ്രാര്‍ഥനകളും കാണുമായിരിക്കും.
ഇതുവരെ കണ്ടുമുട്ടാത്തത്.
എന്നാല്‍ ഉത്തരങ്ങള്‍ ഉള്ളത്.
അതുകൊണ്ടുതന്നെ  ഉത്തരങ്ങള്‍ കിട്ടുന്നത്.
എന്നാല്‍ അവയുടെ വഴിയില്‍
മേഘത്തുണ്ടുകള്‍ നടക്കാനിറങ്ങിയിട്ടുണ്ടായിരിക്കില്ല.
അവയൊന്നും ഒറ്റയ്ക്കു നില്‍ക്കുന്നുമായിരിക്കില്ല.
.
മുറിവുകളുടെ പരിസരങ്ങളാണ്
അതിനെ മാരകമാക്കുന്നതോ
മുറിവുകൂടി സ്മാരകങ്ങള്‍ തീര്‍ക്കുന്നതോ.
എനിക്ക് എന്‍റെ മുറിവില്‍
ഒരു സ്മാരകം പണിയരുത്.