Sunday, March 6, 2022

വാക്കുകളാലൊരു കാടിനെ /ജയദേവ് നയനാർ

നിന്നെയുപേക്ഷിച്ചുപോയൊരു
കാടിനെ വാക്കുകൾക്കിടയിൽ
നിന്നു കണ്ടെടുക്കപ്പെടുന്നതിനെ
ഓർത്തെടുക്കുകയായിരുന്നിരിക്കണം.
കാട്ടിൽ നിന്ന് ഒരു പുഴയെ
ഇറക്കിക്കൊണ്ടുവരുന്നതിനെക്കുറിച്ച്.
ഇലകൾക്കിടയിൽ ഒരു കാട്ടുതീയെ
കൂടുവയ്ക്കുന്നതിനെക്കുറിച്ച്.
കാടടക്കം ഒറ്റ വാക്കിൽ
ഒരു ഋതുവിൽ
കൂട്ടിരുത്തുന്നതിനെക്കുറിച്ച്.
കാട്ടിൽനിന്നിറങ്ങിവരുന്ന
ഒരു ചൂളംവിളിയെ നിന്റെ പേരിട്ട്
എതിർവിളി വിളിക്കുന്നതുപോലെ.
കാടിറങ്ങിവരുന്ന ഒരു കിളിയിൽ
തൂവലിൽ നിന്നെ തിരിച്ചറിയുന്നതുപോലെ.
.

നിരനിരയായി നീ നട്ടുവച്ച
കാട്ടുതീവിത്തിൽ നിന്ന്
കാട്ടുതീക്കാടു വളർന്നതിനിടയിൽ
കുടുങ്ങിപ്പോയ ഒരു കാറ്റിന്‍റെ
രണ്ടറ്റങ്ങളാണു നമ്മളെന്ന്
തിരിച്ചറിയപ്പെടുന്നിതിനിടെ.
നിരനിരയായി വളർന്ന
കാട്ടുതീയ്ക്കിടയിൽ
കുടുങ്ങിപ്പോയ ഒരു നീരൊഴുക്കിന്‍റെ
രണ്ടു തുള്ളികളാണ്
നമ്മളെന്ന് നനയുന്നതിന്‍റെ.
ഈ കാട്ടിൽ ആരുമാർക്കുവേണ്ടിയും
കാത്തിരുന്നുകൂടാത്ത
രണ്ടറ്റങ്ങളാണെന്ന്
തെറ്റിദ്ധരിക്കപ്പെടാതെ.
പരസ്പരം വിലക്കുള്ള 
രണ്ടു കാടുകളാണ് 
നമ്മൾ.
.

കാടിറങ്ങുന്ന ഒരു ടിപ്പർ
ലോറിയിൽ നിന്നു പിടിക്കപ്പെടുന്ന
ഒരുകുന്നു ഭൂമിയാണ് നീ.
മറ്റേക്കുന്നിലേക്കുള്ള 
കാട്ടുപാതയിൽ
അഴിഞ്ഞുവീണ അരഞ്ഞാണത്തിന്‍റെ
സ്വർണ ഹുക്കഴിക്കുന്ന
കാറ്റിന്‍റെ വിരൽ.
കുന്നിൽനിന്നൂർന്ന പാവാടച്ചരടിൽ
ജീവനുപേക്ഷിച്ച മഴ.
.

എല്ലായ്പ്പോഴും
കാടിറങ്ങുന്ന ഒരു 
കാടാണ് ‍ഞാൻ.

Monday, February 21, 2022

കൈകേയി/കല്പറ്റ നാരായണൻ

രാജാവേ,
രാജപത്നിമാരിൽ
രാജമാതാവാകാൻ
എന്നോളം അർഹയായിരുന്നോ
അവരിരുവരും?
നമ്മുടെ സമാഗമങ്ങൾക്ക്
ഏതെങ്കിലുമൊരദൃശ്യശക്തി 
സാക്ഷ്യം വഹിച്ചിരുന്നെങ്കിൽ
അവൾ പൊട്ടിച്ചിരിച്ചിട്ടുണ്ടാവില്ലേ
കൗസല്യയുടേയോ സുമിത്രയുടേയോ
കഥയറിയാത്ത പ്രജകളുടെയോ കരച്ചിലിൽ.

അങ്ങ് എന്റെ കാതിൽ പറഞ്ഞില്ലേ,
നീയെന്റെ മടിയിലിരിക്കുമ്പോൾ
യയാതിയെ എനിക്ക് മനസ്സിലാകുന്നുവെന്ന്
എന്നെന്നും നിനക്കർഹനായിത്തീരാൻ
യൗവ്വനത്തിനായി ആരുടെ മുന്നിൽ
പിച്ചതെണ്ടാനും എനിക്ക് മടിയില്ല എന്ന്. 

രാത്രികൾക്ക് കൂടുതലറിയാം,
എന്റെ ജീവിതത്തിൽ ഒരേ ഒരു സ്ത്രീയേയുള്ളൂ അത് നീയാണ് എന്ന്
അങ്ങയുടെ ശരീരം
എന്നോടുരിയാടാറുള്ളതല്ലേ നിരന്തരം?
ശരീരം നുണ പറയില്ല രാജാവേ
അതെന്നോട് പറഞ്ഞു;
ആർക്കൊപ്പം രമിക്കുമ്പോഴും
ഞാൻ നിനക്കൊപ്പം രമിക്കുന്നു.
ആളിക്കത്തുമ്പോൾ
എല്ലാ ദീപവും നീ.

ദേവാസുരയുദ്ധത്തിൽ
ദശരഥന്റെ രഥചക്രത്തിൽ  നി-
ന്നച്ചാണിയൂർന്നു പോയപ്പോൾ
വേദനയെഗ്ഗണിയാതെ
സ്വന്തം വിരൽ ആണിയാക്കി  യുദ്ധം ജയിപ്പിച്ച
കൈകേയിയുടെ കഥ
ഒറ്റത്തവണത്തെ കഥയായിരുന്നില്ല.
എന്റെ ദർശനമാത്രയിൽ അങ്ങയിൽ
പ്രവഹിക്കാറുള്ള പ്രാണശക്തിയുടെ
ഉപമയുമായിരുന്നു അത്.
ജയിച്ചപ്പോഴൊക്കെ ഞാനാണ്
അങ്ങയെ ജയിപ്പിച്ചത്.
ഉത്തേജിപ്പിക്കുന്ന ഊർജ്ജത്തിന്റെ
ഉറവിടമായിരിക്കുക എന്തൊരാനന്ദമാണെന്ന്
ഞാനുമറിഞ്ഞു.
പഴുത്തിലകളായി അടർന്നു വീഴുന്നതേക്കാൾ 
മോഹനം
നിത്യയൗവനമായി തളിരിടുന്നത്

ധർമ്മാർത്ഥ കാമമോക്ഷങ്ങളിൽ
കാമം തന്നെ ശക്തം
ശ്രേഷ്ടവും.
ആവശ്യപ്പെട്ടിരുന്നെങ്കിൽ
അധീനത്തിലുള്ള സകലതും
എന്റെ കാൽക്കലർപ്പിച്ച് 
കുമ്പിട്ട് നിൽക്കുമായിരുന്ന
സന്ദർഭങ്ങൾ നിരവധിയുണ്ട്
അങ്ങയുടെ ജീവിതത്തിൽ.
എന്റെ മുഖത്ത് നോക്കി
എന്നെ നിരാകരിക്കാൻ
അങ്ങേക്കാവില്ല.
എന്നോടിരക്കാനല്ലാതെ
കൽപ്പിക്കാനങ്ങേക്കാവില്ല.
അങ്ങേക്കറിയാം ഞാനായിരുന്നു
ഞാൻ മാത്രമായിരുന്നു രാജ്ഞി.
ഒടുവിൽ പൗരസമക്ഷം
അതങ്ങേക്ക് സമ്മതിക്കേണ്ടി വന്നു
സത്യത്തിന് അങ്ങ്  വഴങ്ങി.
എന്റെ സർപ്പത്തിന് ദംശിക്കാൻ
കാലു നീട്ടിത്തരികയല്ലാതെ
അങ്ങേക്ക് വഴിയുണ്ടായിരുന്നില്ല

മന്ഥര എന്റെ കണ്ണു തുറപ്പിക്കും വരെ
ഞാനൊരിരുട്ടിലായിരുന്നു.
ഇതുവരെ രാജ്ഞിയായിരുന്നവൾ
ദാസിയാവുന്ന പ്രഭാതമാണ് വരുന്നതെന്ന്
അവൾ കാട്ടിത്തന്നു.
മട്ടുപ്പാവിന്റെ മുകളിൽ നിന്ന്
അപ്പരിണാമത്തിന്റെ വരവ് കണ്ട്
എന്റെ പ്രാണസഖി ക്രുദ്ധയായി. 

എനിക്കറിയാമായിരുന്നു
ആരും എന്നെ പിന്തുണക്കില്ല
അധർമ്മികളും പരർ കാൺകെ
ധർമ്മത്തേയേ പിന്തുണക്കൂ
ധർമ്മസംസ്ഥാപനത്തിനായി
സത്യലംഘനത്തിനായി പോലും
ആളുകൾ മുറവിളി കൂട്ടും.
ഞാനാർക്കുവേണ്ടി ഇതെല്ലാം ചെയ്തുവോ
ആ മകനും എന്നെ ഉൾക്കൊള്ളില്ല
ആരുമൊരിക്കലും 
ഉൾക്കൊള്ളാനിടയില്ലാത്തവളുടെ ഏകാന്തത
രാമായണമുള്ളിടത്തോളം
ഞാൻ തനിച്ചനുഭവിക്കും. 

ഞാൻ ആവശ്യപ്പെട്ടതല്ല,
രാവണന്റെ വരവോ
സീതാപഹരണമോ?
പക്ഷെ ഞാനനുഭവിച്ച ഏകാന്തതക്ക്
ശിംശപാവൃക്ഷച്ചുവട്ടിൽ
ഭീതിദമായ ഏകാന്തവാസമനുഭവിച്ച സീതയിലോ
ഗതി തെറ്റിക്കുന്ന
മഹാവനങ്ങളിൽ അവളെ അന്വേഷിച്ചലഞ്ഞ
രാമനിലോ
വേരുണ്ടാവാതെ വരില്ല 

എനിക്കറിയാം
ഞാനെത്ര മധുരിച്ചിരുന്നു എന്ന്
ഇന്ന് ഞാൻ കയ്ക്കുന്നു
സകലർക്കും.
കയ്പ് വലിയ
ഒരേകാന്തതയാണ്.

Tuesday, January 25, 2022

എത്ര വേഗത്തിൽ/ഒ.പി സുരേഷ്


എത്തിയേടത്തിരുന്നിരുന്നെങ്കിൽ
എത്ര വേഗത്തിലസ്‌തമിച്ചേനെ നാം.

തൊട്ടടുത്തതാം ലക്ഷ്യത്തിലേക്കഴ-
ലൊട്ടുമില്ലാതെ പായുന്ന ജീവിതം
കെട്ടിയുണ്ടാക്കി ലോകത്തെ,ഭാവിയെ
കെട്ടുകാഴ്ചയല്ലിന്നിൻ ചരിത്രം.

ഉള്ളതിൽ നിന്നില്ലാത്തതിലേക്ക്,
പിന്നതിൽ നിന്നറിയാത്തതിലേക്ക് ,
എത്രയേറെ ചുവടുകൾ വെക്കിലും
പിന്നെയും മുള പൊട്ടുന്ന ദൂരങ്ങൾ....

കേ റയിൽ വരും വേറെയും വരും
ഭൂമിക്കടിയിലൂടൊഴുകുന്ന നഗരങ്ങൾ,
ആകാശ മധ്യത്തിൽ ഉദ്യാന ഭംഗികൾ,
ഭാവിതൻ ഭാവന കോറിടും ചിത്രങ്ങൾ.....

കവികളേ, നിങ്ങൾ വരച്ചിട്ട സ്വപ്നങ്ങൾ
കരഗതമാക്കാൻ പ്രയത്നിക്കയാണിവർ.
നിർത്താതെ നിത്യം ചലിക്കുമീ ലോകത്തെ
നിർദ്ദയം നിർത്താനെളുതല്ല നിർണ്ണയം.

എത്തിയേടത്തിരുന്നിരുന്നെങ്കിൽ
എത്ര വേഗത്തിലസ്‌തമിച്ചേനെ നാം.

Monday, January 24, 2022

സിൽവർ പാതയോരത്ത്/നിഷി ജോർജ്



അപ്പനാണ്
ഞങ്ങടെ വീടിന് തറ കെട്ടിയത്
ചുമരു കെട്ടിയത്.
ഓലമേഞ്ഞത്.
ചേട്ടമ്മാരും ചേച്ചിമാരും
അപ്പനെ സഹായിച്ചു.
പത്താമനെയും പെറ്റിട്ടേച്ച്
അമ്മ അപ്പഴേക്കും
മരിച്ചു പോയിരുന്നു.
വർഷാവർഷം
വീടിനു മോടി കൂട്ടിയതും
അപ്പൻ തന്നാണ്.
അമ്മ ഡിസൈൻ ചെയ്തിരുന്നേൽ
വീട് മറ്റൊന്നാകുമായിരുന്നെന്ന്
ഞാനെപ്പളും വിചാരിക്കും .

അപ്പനാണ്
ഞങ്ങൾ പെൺമക്കക്ക് കുളിക്കാൻ
ഓല മേഞ്ഞ കുളിമുറിയുണ്ടാക്കി തന്നത്.
കുഴി കക്കൂസ് ഉണ്ടാക്കി തന്നത്.
കക്കൂസു നിറഞ്ഞപ്പോൾ  മണ്ണിട്ടു മൂടിയത് .
വീണ്ടും പുതിയതുണ്ടാക്കിയത്.

അപ്പനാണ്
ഞങ്ങടെ പറമ്പിലൂടെ നടക്കാൻ
കൊച്ചുവഴികളുണ്ടാക്കിയത്.
ഞങ്ങൾ ഇളയതുങ്ങൾ
അതിലൂടെ കളിവണ്ടിയോടിച്ച്‌ കളിച്ചു.
അപ്പൻ തന്നാണ്
വീട്ടിനു പുറത്തേക്കും വഴികളുണ്ടാക്കിയത്.
അതിലൂടെ ഞങ്ങൾ എങ്ങാണ്ടെല്ലാം പോയി.

ചരിത്രം ആയുധങ്ങളുടെ കഥയാണെന്നാണ്
അപ്പൻ പറഞ്ഞു തന്നത്.
ആയുധമേന്തിയവരുടെ കഥയാണതെന്ന്
ഞങ്ങൾ മനസ്സിലാക്കി .
ബലവാന്മാരുടെ കഥ.
കല്ല് കൊണ്ട് ഇടിച്ച് പൊടിച്ചതിൻ്റെ
ഇരുമ്പ് കൊണ്ട് അടിച്ചു പരത്തിയതിൻ്റെ
വാളുകൊണ്ട് വെട്ടിപ്പിടിച്ചതിൻ്റെ
തോക്കു ചൂണ്ടി കീഴടക്കിയതിൻ്റെ
മഴു എറിഞ്ഞ് കൈയടക്കിയതിൻ്റെ -
ആയുധങ്ങളുടെ കഥ.
ആയുധമേന്തിയവരുടെ കഥ.

നമ്മൾ ജീവിച്ചു കടന്നു പോയതിൻ്റെ
അടയാളം ഇവിടെ ആഴത്തിൽ 
പതിച്ചു വെക്കണം മക്കളെ
എന്നും പറഞ്ഞോണ്ട്
അപ്പൻ ഭൂമിയുടെ മധ്യത്തിലേക്ക്
നീളമുള്ള ഇരുമ്പുപാര കുത്തിയിറക്കാൻ തുടങ്ങി.
ഭൂമിയങ്ങ് മറിച്ചിട്ടു കളയാമെന്ന്
അപ്പൻ കരുതി.

വേണ്ടപ്പാ വേണ്ടപ്പാ
പുഴകളായ പുഴകളെല്ലാം
മറിഞ്ഞു പോവൂലേ എന്ന്
ഇളയവളപ്പോൾ
അപ്പൻ്റെ കൈയ്യേൽ പിടിച്ചു.

വേണ്ടപ്പാ വേണ്ടപ്പാ
മരങ്ങളായ മരങ്ങളെല്ലാം
വീണുപോവൂലേ എന്ന്
ഇളയവനപ്പോൾ
അപ്പൻ്റെ കൈയ്യേൽ പിടിച്ചു.

അപ്പനതൊന്നും കൂട്ടാക്കാതെ
ഭൂമി മുഴുവൻ കിളച്ചു മറിച്ചു.
നിരത്തിയമർത്തി.
വലിയ വലിയ വഴികളുണ്ടാക്കി .
മനുഷ്യർക്ക് വേണ്ടി വഴികളെന്നല്ല
വഴികൾക്ക് വേണ്ടി മനുഷ്യർ എന്ന്
ലോകം മാറിപ്പോയി.

ലോകമങ്ങ് മറിച്ചിട്ടു കളയാമെന്ന്
അപ്പന് തോന്നി.
മതിയപ്പാ മതിയപ്പാ
എന്ന്
ഇളയവൾ കരഞ്ഞു വിളിച്ചു
മതിയപ്പാ മതിയപ്പാ
എന്ന്
ഇളയവൻ കരഞ്ഞു വിളിച്ചു.
മിണ്ടാതിരിയെന്ന് ചേട്ടനും ചേച്ചിയും
കണ്ണുരുട്ടി.

എൻ്റമ്മയാണ് ഡിസൈൻ ചെയ്തിരുന്നതെങ്കിൽ
ലോകം മറ്റൊന്നാകുമായിരുന്നു എന്ന് 
ഞാനെപ്പളത്തേയും പോലെ വിചാരിച്ചു.
എൻ്റെ ഇളയതുങ്ങൾ
അവരുടെ ചെറിയ ഒച്ചയിൽ 
മതിയപ്പാ മതിയപ്പാ എന്ന്
പറഞ്ഞു കൊണ്ടിരുന്നു.
ചരിത്രം ബലവാൻ്റെ കഥയല്ല
ബലവാനോട് ചെറുത്തുനിന്നവരുടെ
കഥയാണ്
എന്നെഴുതിയ ഒരു ബാനർ
അപ്പനുണ്ടാക്കുന്ന 
ആ വെള്ളിപ്പാതയോരത്ത്, 
ഇളയതുങ്ങടെ ചെറിയ ഒച്ചകൾക്ക് മുന്നിൽ,
ആരോ കെട്ടിവെച്ചു.
ആ വാക്കുകളുടെ ആത്മവിശ്വാസത്തിൽ
മതിയപ്പാ മതിയപ്പാ 
എന്ന് ഞാനും ഉറക്കെ വിളിക്കാൻ തുടങ്ങി.


Wednesday, January 12, 2022

മാളം/രഗില സജി


മീൻ നന്നാക്കാൻ
അടുക്കള മുറ്റത്ത്
അമ്മ പതിവായി
ഇരിക്കാറുള്ളിടമുണ്ട്.
അമ്മയ്ക്കഭിമുഖമായി
മതിലിലൊരു പൊത്ത്.
പാമ്പിന്റെയോ
പെരുച്ചാഴിയുടെയോ
എലിയുടെയോ മാളമാണത്.

അമ്മയ്ക്കൊപ്പം പൂച്ചയും
ഇടക്കിടെ പൊത്തിലേക്ക് നോക്കും.
ഇരുട്ട് പെറ്റുകൂട്ടിയ
അതിന്റെയകത്തുനിന്ന്
ഒരൊച്ചയും
ഈ നാൾ വരെ കേട്ടിട്ടില്ല.
രഹസ്യങ്ങളടക്കം ചെയ്ത
ഏതോ ഒരു മറുലോകം.
അതിനകത്തു നിന്ന്
ഏതോ ഒരു ജീവി
നമ്മളെ കാണുന്നുണ്ടാവും.
അതിന്റെ ഭാഷയും മൗനവും
വെളിച്ചത്തു വരുന്നത്
ആരുമറിയാത്തതാവണം
അതിന്റെ സംഗീതം
നമ്മുടെ കേൾവിയിൽ
പാട്ടായ് തിരിയാത്തതാവണം.
അതിന്റെ ആഘോഷങ്ങളുടെ രാവ്
നമ്മളുറങ്ങിത്തീർക്കുന്നുണ്ടാവണം.

മീൻ നന്നാക്കിയ ചട്ടി 
പുറത്തിട്ട്
അമ്മ മാളത്തിലേക്കിഴയുന്ന
ഒരു സ്വപ്നം
എന്നെ അസ്വസ്ഥയാക്കി.
എല്ലാവരും ഉറങ്ങുന്നുവെന്നുറപ്പിച്ച്
ശ്വാസമടക്കി
ഞാനതിലേക്കിഴഞ്ഞു.

അച്ഛനില്ലാത്ത കുട്ടിക്ക്
അമ്മയെ നഷ്ടപ്പെടാൻ പാടില്ല.


Wednesday, December 15, 2021

മണ്ഡോദരി/ജിസ ജോസ്

രാവണാ,

എന്നോളം
 പ്രണയിക്കപ്പെട്ടവൾ,
എൻ്റത്രയും
ഓമനിക്കപ്പട്ടവൾ
മറ്റാരുമില്ലെന്ന് 
അശോകവനികയിൽ 
വെച്ചിന്നലെ ഞാൻ
 വാക്കുകളില്ലാതെ
ജാനകിയോടു പറഞ്ഞു. 
എന്നെ നോക്കിയ 
അവളുടെ  കണ്ണുകളിൽ
സത്യമായും 
രാവണാ,അസൂയ 
തുളുമ്പുന്നുണ്ടായിരുന്നു.

പ്രണയം പൂത്തു മറിയുന്ന
നിമിഷങ്ങളിൽ
എന്നെ നോക്കുമ്പോൾ 
 നിനക്ക്
ഇരുപതു കണ്ണുകൾ!
അന്നേരം
എന്നെ പുണരാൻ മാത്രം
 ഇരുപതു കൈകൾ!
എന്നെ നുണയാൻ
പത്തു ചുണ്ടുകൾ!

ഇരുപതു കണ്ണുകൾ
കൊണ്ടു സദാ
 പരിലാളിക്കപ്പെടുന്ന
എന്നെ ഒരുത്തനും
 കവർന്നു കൊണ്ടുപോകില്ലെന്നു
ഞാനവളോടു മന്ത്രിച്ചു.
ആരെങ്കിലുമതിനു
തുനിഞ്ഞാൽ,
ഏതു മായാവിമാനത്തിൽ
കയറ്റിയാലും 
ഇരുപതു കരങ്ങളവനെ
തടയുമെന്നു
പറയുമ്പോൾ
അവളുടെ കണ്ണുകൾ
നിരാശയാൽ നിറഞ്ഞു. 

നീയെപ്പോഴെങ്കിലും
പത്തു ചുണ്ടുകൾ കൊണ്ടു
ചുംബിക്കപ്പെട്ടിട്ടുണ്ടോ? 
ഞാനവളോടു ചോദിച്ചു.
പ്രണയമദം തുളുമ്പുന്ന
പത്തു ചുണ്ടുകൾ ?
ഒന്നു മൃദുവായി ,
മറ്റൊന്നു 
ചെറുക്ഷതമേൽപ്പിച്ച് 
ഇനിയൊന്ന് 
ചുണ്ടുകൾക്കുള്ളിലേക്കു നുഴഞ്ഞ്  ,
പിന്നൊന്ന്
താംബൂല നീരുറ്റിയെടുക്കും വിധം
ആഴത്തിൽ....
ഒരേ നിമിഷം
പത്തു വിധത്തിൽ 
ചുംബിക്കപ്പെടുമ്പോൾ
സ്വർഗ്ഗത്തിൻ്റെ 
വാതിൽക്കലെത്തുകയാണെന്ന്
നിനക്കറിയുമോ? 
ജാനകി തളർന്നു
കാതുകൾ പൊത്തി.

ഒരേ നിമിഷം
പത്തുവിധം എന്നെ
വാസനിക്കുന്നത്
ഇരുപതുവിധം എൻ്റെ
കൂജിതങ്ങൾ കേൾക്കുന്നത്,
ഇരുപതു കണ്ണുകൾ കൊണ്ടും 
കണ്ടു തീരാതെ എന്നെ
പിന്നെയും 
കോരിക്കുടിക്കുന്നത് ..
ജാനകിയുടെ ഉടൽ
വിറക്കുകയും അവൾ 
സഹിക്കാനാവാതെ 
കുമ്പിട്ടിരിക്കുകയും ചെയ്തു.

അതു കൊണ്ട് ,
ഇരുപതു കൈകൾ
ഇരുപതുവിധം എൻ്റെ
ഉടലിനെ 
ലാളിക്കുന്നതിനെപ്പറ്റി
ഞാൻ വർണിച്ചില്ല. 
പറഞ്ഞിരുന്നെങ്കിൽ 
അവൾ  
പൊട്ടിത്തെറിച്ചേനെ!.

പക്ഷേ 
എന്നെയാണു 
നഷ്ടപ്പെട്ടതെങ്കിൽ
കാണാതായതിൻ്റെ
പിറ്റേനിമിഷം  അവൻ
പ്രണയം നിറഞ്ഞ
ഒറ്റ ഹൃദയം കൊണ്ടു
എന്നെ കണ്ടെത്തി
അപ്പോൾത്തന്നെ
വീണ്ടെടുത്തേനെ
എന്നു മാത്രം പറഞ്ഞു. 
അതിനവന്
ഇരുപതു കൈകൾ വേണ്ട ,
പത്തുതലകളും വേണ്ട.
പ്രണയം മാത്രം മതി.

അന്നേരം രാവണാ 
 അവൾ 
ചേലത്തുമ്പു 
വായിൽത്തിരുകി 
ആർത്തു കരഞ്ഞു.

Tuesday, October 26, 2021

മാരക സ്മാരകങ്ങൾ/ഷാജു.വി.വി



സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്‍റ്
സുമേഷിനു മാത്രം കാണാനാവില്ല.
അയാൾക്കു മാത്രമതിൽ 
കളിക്കാനാവില്ല.

എന്തതിശയമാണ്,
എന്തക്രമമാണ്!

ഫൈനലായിരുന്നു,
തോനെ ആൾക്കാരുണ്ടായിരുന്നു.
ഉത്സവംപോലായിരുന്നു.

സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റിൽ
കളിക്കാനാവുമെങ്കിൽ ബൂട്ടുമിട്ടു
ആറാം നമ്പരിൽ അയാൾ ഇറങ്ങിയേനെ.

കാണാനാവുമെങ്കിൽ 
കപ്പലണ്ടിയും കൊറിച്ചു
അയാളത് രസം പിടിച്ചു കണ്ടേനെ!

സുമേഷിന്റെ അച്ഛൻ കണാരേട്ടൻ 
മുൻവരിയിൽ തന്നെയുണ്ട്.
കൂട്ടുകാര്‍ ഉണ്ട്.
ബന്ധക്കാരും നാട്ടുകാരുമുണ്ട്.
എം എൽ എ ഉണ്ട്
സഖാക്കളുണ്ട്
അവരെല്ലാം ആര്‍പ്പു വിളിക്കുന്നുണ്ട്.

കണാരേട്ടൻമാത്രം 
ഒരു തവണ സുമേഷിനെ
ഓര്‍മ്മ വന്നപ്പോൾ 
ശരീരത്തിലേക്ക് പടര്‍ന്ന ആവേശത്തെ
ഔചിത്യപൂര്‍വ്വം
അടക്കിയിരുത്തി.

ഈ മൈതാനത്തിന്‍റെ തൊട്ടപ്രത്തുള്ള
കണ്ടത്തിൽ വച്ചാണ് 
പത്താളുകൾ 
വെട്ടിയും കുത്തിയും
സുമേഷിനെ അനശ്വരനാക്കിയത്.

നല്ല പന്തുകളിക്കാരനായ സുമേഷ്
മുക്കാലും അറ്റ കയ്യും വീശി
മരണവും കൊണ്ട് കുറെ ഓടിയതാണ്.

നോട്ട്ബുക്കിലെ ചുവന്ന വരപോലെ
ഓടിയ വഴിക്കെല്ലാം
ചോര വീണിരുന്നു.
ചുവപ്പൻ വര വരയ്ക്കുന്ന
ജറ്റ് വിമാനമായിരുന്നു
അന്നേദിവസം സുമേഷ്.

വീട്ടിലന്ന് മുത്തപ്പൻ തെയ്യമുണ്ടായിരുന്നു.
കള്ള് വാങ്ങാൻ പുറപ്പെട്ട,
എകെജി യെയും 
പാരീസ് ഹോട്ടലിലെ ബിരിയാണിയെയും
ലാലേട്ടനെയും 
ലയണ്‍ മെസ്സിയെയും
ജയചന്ദ്രനെയും ആരാധിക്കുന്ന,
അയ്യപ്പ സ്വാമിയോട്
അധിക മമതയുണ്ടായിരുന്ന,
പെഴ്സിൽ മിനിയുടെയും മോളുടെയും ഫോട്ടോ
എന്നും കൊണ്ടു നടക്കുന്ന,
കിലുക്കം മുപ്പത്തേഴു തവണ കണ്ട,
‘’അനുരാഗഗാനംപോലെ...’’
കേൾക്കുമ്പോഴെല്ലാം
കോരിത്തരിച്ചു
പനി പിടിക്കാറുണ്ടായിരുന്ന
സുമേഷ് എന്ന മുപ്പതുകാരൻ
വീട്ടിൽനിന്നിറങ്ങി 
പതിനേഴു മിനിട്ടുകൾക്കകം
അനശ്വരനും
രക്തസാക്ഷിയുമായി!

എന്തതിശയമാണ്,
എത്ര സ്വാഭാവികമാണ്.

സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റ്
സുമേഷിനു മാത്രം കാണാനാവില്ല.

സുമേഷ് സ്മാരക വെയിറ്റിംഗ് ഷെല്‍ട്ടറിൽ
സുമേഷിനു മാത്രം
ബസ് കാത്തു നിൽക്കാനാവില്ല.

എന്തതിശയമാണ്.
എന്തക്രമമാണ്!

സുമേഷ് അനുസ്മരണച്ചടങ്ങിൽ 
സംസാരിക്കാനാകുമായിരുന്നുവെങ്കിൽ
സുമേഷ് എന്താവും 
സംസാരിക്കുക?

സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റിൽ
ഏതു പൊസിഷനിലാവും 
അയാൾ കളിക്കുക?

സുമേഷ് സ്മാരക വെയിറ്റിംഗ് ഷെൽട്ടറിന്‍റെ
ഭാരം താങ്ങവയ്യാത്തത് കൊണ്ട്
അയാളുടെ അമ്മ 
പിന്നീട് ബസ്സ് കേറിയിട്ടേയില്ല.

സുമേഷ് സ്മാരക വെയിറ്റിംഗ് ഷെൽട്ടര്‍
ജാതി മത രാഷ്ട്രീയ
മനുഷ്യ തിര്യക് ഭേദമന്യേ
എല്ലാവര്‍ക്കും 
തണൽ നൽകുന്ന വൃക്ഷമായിരുന്നു.

ആ ഷെൽട്ടറിന്റെ അഭയത്തിൽ
പതിമൂന്നു പ്രണയങ്ങൾ 
ഇതിനകം പൂത്തു കായ്ച്ചിട്ടുണ്ട്
എത്ര സൃഷ്ട്യുന്മുഖമാണ് 
ആ കാത്തുനിൽപ്പ് കേന്ദ്രം!

സുമേഷിന്റെ സ്മരണാഖേദമില്ലാതെ
കാണാൻ കഴിയുംവിധം
സുമേഷ് സ്മാരക ഫുട്ബാൾ ടൂര്‍ണമെന്റ്
അയാളിൽ നിന്നും 
ഒന്നോ രണ്ടോ ആണ്ടുകൾകൊണ്ട്
മുക്തി നേടിയിരുന്നു.

സുമേഷ് പൊയ്പ്പോയപ്പോൾ
കിട്ടിയ സഹകരണ ബാങ്കിലെ 
പണിയും കഴിഞ്ഞ്
മടങ്ങും വഴി
മൈതാനത്തിലെ ആരവം കേട്ടപ്പോൾ
മിനി, പത്തു കളിക്കാര്‍ ചേര്‍ന്ന് 
അയാളെ അനശ്വരനാക്കുംനേരം
ഉണ്ടായ ആരവം ഓര്‍ത്തു പോയി.

അന്നേരം കളി കാണാൻ തിടുക്കത്തിൽ
നടക്കുന്നതിനിടെ 
അയൽപക്കത്തെ രമണി
‘’മിനീ നീ വെരുന്നില്ലേ പന്ത് കളി കാണാൻ”
എന്ന് നിര്‍മ്മലമായി ചോദിച്ച് 
അന്തര്‍ധാനം ചെയ്തു.

എന്തതിശയമാണ്.
എന്തക്രമമാണ്
എത്ര സ്വാഭാവികമാണ്!

കാവ്യഗുണ്ട /ഷീജ വക്കം




തരളമായ് പൂമൊട്ടുതിർക്കുന്നു
പ്ലാവിൻ്റെ 
മുകളിൽ നിന്നിത്തിളിൻ
കൈക്കുടന്ന.
മണലാകെ മൂടുന്നു പ്ലാവില, 
കാലൊന്നു വഴുതിപ്പതിക്കുന്നു
തേൻവരിക്ക.

കവിത തൻ കുഞ്ഞാടു  
കെട്ടുപൊട്ടിച്ചെൻ്റെ - 
യിളവെയിൽമുറ്റത്തു
തുള്ളി നിൽക്കെ, 
അലിവൊട്ടുമില്ലാതെ
യതു നോക്കിയുമ്മറ - 
പ്പടിമേലിരിക്കുന്നു കാവ്യഗുണ്ട.

അറിയില്ല തൻ തോന്നലല്ലാതെ
മറ്റേതു നിയമവും
കുഞ്ഞാടിനന്നുമിന്നും,
മതിമറന്നോടുന്ന താളമേളങ്ങളെ- 
ക്കലിയോടെ നോക്കുന്നു
കാവ്യഗുണ്ട.

അലകടൽ, ഞെട്ടോടിറുത്തു
വെച്ചാലതിൻ 
തിരയിതൾ തുള്ളിയിറ്റുന്ന താളം ,
ധമനിയിൽ തുള്ളിക്കുതിച്ചു 
പായുന്ന  കാട്ടരുവിയിൽ
വെള്ളം മറിഞ്ഞ താളം,

മലരുന്ന ശോകപ്പരപ്പിനങ്ങേപ്പുറം
വിടരുമാമ്പൽപ്പൂവുലഞ്ഞ താളം ! 
കലരുന്നിതിൻ മിടിപ്പിൽ,
പ്ലാവിലക്കാട്ടിൽ 
വിഹരിപ്പു പ്രാചീനകാവ്യജീവി ! 

മുളവേലി കെട്ടിയീ
പുൽത്തൊട്ടിയിൽ നിന്നു 
പുതുകാവ്യസിദ്ധാന്തമൂട്ടിയൂട്ടി, 
നിയമാവലിയ്ക്കൊത്തു
കാലനക്കാനെത്ര 
അരുമകൾക്കായ്
പാഠമേകി ഗുണ്ട!

വഴി തെളിയ്ക്കാൻ പാവമാട്ടിൻകിടാങ്ങൾ
ക്കൊരിടയപ്രമാണി തൻ 
കൂട്ടു വേണ്ടേ?
കവിത തൻ പുൽമേടു
നഷ്ടമായാലെന്തു 
വളരുവാനാക്കൈത്തലോടൽ പോരേ?

മഴ വീണ നീർച്ചാലൊഴുക്കു 
പോൽ ഭാഷ തൻ 
തെളിനീരു ദാഹിച്ചലഞ്ഞൊരാടേ, 
വെറുതെയൊന്നേതിലത്തുമ്പും കടിക്കുന്ന
ചപലതേ,നീയെന്തറിഞ്ഞു കാവ്യം?

അരയിൽ നിന്നൂരും കഠാരിയാൽ പാവമെൻ
ഹൃദയതാളത്തെയരിഞ്ഞു വീഴ്ത്തി, 
അരുതു മേലാലെന്നു കണ്ണുചോപ്പിക്കുന്നു
പടിമേലിരിക്കുന്ന കാവ്യഗുണ്ട .

മണലാകെയിത്തിളിൻ 
പൂക്കൾ, പിടയ്ക്കുന്നു
പലതായറുത്തിട്ട കാവ്യമാംസം.

ലഘുവെണ്ണി ഗുരുവെണ്ണി
യതു തൂക്കിനോക്കുന്നു
പരമാധികാരിയായ് കാവ്യഗുണ്ട.

ക്ഷണമാത്ര മിന്നി
പ്പൊലിഞ്ഞു പോയാലു
മില്ലൊരു ദുഃഖം; 
ഈ ശപ്തകാവ്യജൻമം,
ഇരുൾ ചാറുമേതോ
പ്രപഞ്ചതീരങ്ങളിൽ
തല നനഞ്ഞോടും
കുരുന്നുതാരം!

Wednesday, October 13, 2021

ലളിതമായ തിയറി/സുധീർ രാജ്

ഭൂമിക്ക് മീതേയാണ് കടലെന്നും 
ആയതിനാലാണ് മഴപെയ്യുന്നതെന്നുമാണ് 
ലളിതമായ തിയറി .
അതിനടിവരയിടുന്നതാണ് ഭൂമിയിലെ കവിതകളെല്ലാം .

ഇന്നലെ ലൂമിനൻസിന്റെ പ്രൊഫസറായ 
മിന്നാമിനുങ്ങു വന്നിരുന്നു .
പടിഞ്ഞാറേ പാടത്തായിരുന്നു അവതരണം .
മിന്നുകയും കെടുകയും ചെയ്തുകൊണ്ടിരുന്നു 
നശ്വരത അനശ്വരത എന്നിങ്ങനെയുള്ള അശരീരികളിലും 
ലേസർഷോയിലും അസ്വസ്ഥനായ ഒരു തവള 
പ്രൊഫസറെ അവസാനിപ്പിച്ചു .

പൊടുന്നനെ തോട്ടിൽ
ഒരു കൂറ്റൻ മിന്നാമിനുങ്ങു മരം പ്രത്യക്ഷപ്പെട്ടു .
തീപിടിച്ച പായ്ക്കപ്പൽ പോലെ 
രാത്രിക്ക് കുറുകെ അങ്ങോട്ടുമിങ്ങോട്ടും പായാൻ തുടങ്ങി .
അതിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന 
മിന്നാമിനുങ്ങുകൾക്കെന്തു 
സംഭവിക്കുമെന്ന് ഞാൻ പറയേണ്ടതില്ലല്ലോ .

മുകളിൽ മിന്നുന്ന നക്ഷത്രങ്ങളെക്കുറിച്ചുള്ള 
ഗഹനമായ തത്വമാണ് ഇപ്പോൾ 
കമ്പിത്തിരി മാതിരി വെളിച്ചപ്പെട്ടത് .
ഭൂമിക്ക് മീതേയാണ് കടലെന്നും 
ആയതിനാലാണ് മഴപെയ്യുന്നതെന്നുമാണ് 
ലളിതമായ തിയറി .
അതിനടിവരയിടുന്നതാണ് ഭൂമിയിലെ കവിതകളെല്ലാം .


Saturday, September 25, 2021

തെളിവ്/വീരാൻകുട്ടി

നിന്റെ ജീവിതത്തിനു തെളിവുകളുണ്ട്
സ്കൂൾ രജിസ്റ്ററിൽ
ഒ പി ചീട്ടിൽ 
ഹോട്ടലിലെ റിസപ്ഷൻ ബുക്കിൽ
തീവണ്ടി റിസർവേഷൻ ചാർട്ടിൽ
പിറന്ന മണ്ണു കാക്കാനുള്ള സമരത്തിനിടെ 
പിടിക്കപ്പെട്ടവരുടെ ലോക്കപ് രേഖയിൽ
പുസ്തകത്തിലെ
കത്താതെ ബാക്കിയായ താളിൽ
നീതി തിരഞ്ഞുപോയ ഒരാളുടെ കാൽപാടുകളിൽ 
എല്ലാം നഷ്ടമായവരുടെ അവശേഷിക്കുന്ന സ്വപ്നത്തിൽ. 

രാജ്യസ്നേഹികൾ ആവശ്യപ്പെട്ട രേഖകളിലൊന്നും 
നിന്റെ പേര് ഇല്ലാതെ പോയതെന്ത്?
കൈമാറിക്കിട്ടാത്ത ഭൂമിയുടെ കൈവശവകാശ പത്രികയിൽ
നീ പിറക്കുംമുമ്പുള്ള ജനസംഖ്യാപട്ടികയിൽ
ഒന്നിലും.

അനധികൃത താമസത്തിന്റെ പേരിൽ 
രാജ്യദ്രോഹം ചാർത്തപ്പെട്ടവരുടെ ലിസ്റ്റിലാണ് 
അവസാനം നീ ഉണ്ടായിരുന്നത്
പിന്നീട് ഒരു വിവരവുമില്ല.

മണ്ണിനു പക്ഷെ എല്ലാം ഓർമ്മ കാണും 
നിന്റെ ഉപ്പയുടെ ഉപ്പയുടെ ഉപ്പയുടെ തോളിൽ 
നുകംകൊണ്ട തഴമ്പ് ഉണ്ടായിരുന്നത്,
ഉപ്പയുടെ ഉപ്പ
ചരക്കു തീവണ്ടിയിലെ 
അടഞ്ഞ വാഗണിൽ ശ്വാസംമുട്ടി മരിച്ചത്,
ഉപ്പയെ 
അതിർത്തികടത്താനെന്നും പറഞ്ഞ് കൊണ്ടുപോയത്..

മണ്ണ് മറക്കില്ല-
വീണ വിയർപ്പിനെ,
കുഴഞ്ഞ ചോരയെ,
അവസാനശ്വാസത്തിനു തൊട്ടുമുമ്പത്തെ 
നിലവിളിയോടൊപ്പം വീണ കണ്ണീരിനെ
പെറ്റുവീണ, 
ഉമ്മയും ഉമ്മാമമാരുമുറങ്ങുന്ന,
ആ മണ്ണോടു ചേരാനുള്ള 
നിന്റെ ഉടലിന്റെ ഒസ്യത്തിനെ.

എടുത്തു വച്ചിട്ടുണ്ട് ഞങ്ങൾ
നീ തിരിച്ചുവരികയാണെങ്കിൽ
അധികൃതർക്കു തെളിവു നല്കാനായി 
ഒരുരുള 
ആ മണ്ണിൽനിന്നും.

കണ്ണാടി/കല്പറ്റ നാരായണൻ

നിഴൽ പിടിച്ചു നിർത്തുന്ന  ഈ രാക്ഷസിയെ
വീട്ടുചുമരിൽ തറച്ചതെന്തിന്?
ഇപ്പോൾ എന്തിനും ഏതിനും
ഈ മൂദേവിയെ മുഖം കാട്ടണം
പുറത്തിറങ്ങാൻ ആദ്യം
അവളുടെ ദേഹപരിശോധന കഴിയണം
കാണുന്ന കാണുന്ന മുഖങ്ങളെല്ലാം
അവൾ ചപ്പിയതിനാൽ ചോര വറ്റിയ മുഖങ്ങൾ 

അവളിൽ
ആണിനും പെണ്ണിനും ഒരേ ഭ്രമം.
കള്ളനും പോലീസിനും ഒരേ തഞ്ചം

പെൺകുട്ടികൾ വീട്ടിലാരുമില്ലാത്തപ്പോൾ
ഓടി അവൾക്കരികിലെത്തും
കാത്തിരുത്തിയതിന് ക്ഷമ ചോദിക്കും
കൊഞ്ഞനം കാട്ടും
പോടീ പ്രാന്തത്തീയെന്ന് തൊഴിക്കാനായും
തന്നോടാരും കാട്ടാത്ത വാത്സല്യം 
തന്നോട് കാട്ടും
ആരെന്നെ നിന്നെപ്പോലെ കണ്ടിട്ടുണ്ട്
എന്ന് കണ്ണീർ പൊഴിയ്ക്കും
ആൺകുട്ടികൾ
കണ്ണാടി ഭൂതക്കണ്ണാടിയാക്കി
പെട്ടെന്ന് വലുതായ താടിമീശകളിൽക്കയറി
അടുക്കളയിൽ ചെന്ന്
അമ്മയെ അധികാരസ്വരത്തിൽ ശകാരിക്കും. 

കാൽ നിലത്തു കുത്താത്ത
സുന്ദരയക്ഷിയാണവൾ
താളം തെറ്റിക്കുന്ന കടാക്ഷം 

അവളുടെ മുഖസ്തുതിയിൽ
മയങ്ങാത്തവരില്ല
കണ്ണാടി കാണുന്തോറും തന്നുടെ മുഖമേറ്റം
നന്നെന്നേ നിരുപിക്കൂ എത്രയും വിരൂപരും.
അവളിൽ വയസ്സൻ മധ്യവയസ്കൻ
മധ്യവയസ്ക്കൻ യുവാവ്
ആസന്ന യൗവ്വനൻ നിറയവ്വനൻ 
ദു:ഖിത കൂടുതൽ ദുഃഖി
രോഗി കൂടുതൽ പരവശ
ആത്മനിന്ദിത  കൂടുതൽ വിരൂപ
സന്തുഷ്ടൻ മഹാസുന്ദരനും.
കണ്ണാടി നോക്കി വാങ്ങാനാവില്ല
കണ്ണാടിയിൽ നോക്കിപ്പോവും. 

ആത്മാരാധകർ
മുങ്ങിച്ചാവുന്ന തടാകം.
ഏകാന്തത പീലി വിരിച്ചാടുന്നത്
കണ്ണാടിയിലെ  വിജനവീഥിയിൽ 
ആളുകൾ സ്വാർത്ഥത മുടങ്ങാതെ പരിശീലിക്കന്നത്
മറുപുറം കൊട്ടിയടച്ച ഈ സ്വകാര്യമുറിയിൽ
കണ്ണാടിയിൽ ഇന്നോളം എന്നെയല്ലാതെ
' മറ്റൊരാളേയും ഞാൻ കണ്ടീല ' 

ഒരുവളെ പിടിക്കാൻ
അവളെത്തന്നെ ഇര കോർക്കണമെന്ന്
ഈ രാക്ഷസിക്കറിയാം.
തന്നെ കീർത്തിച്ചവന് തുണ പോയി
പലരുടെ കീർത്തനങ്ങളനുഭവിച്ച്
ഇരമ്പി വന്ന തീവണ്ടിയുടെ മുന്നിൽ
തൊഴുകൈയോടെ നിന്ന പെൺകുട്ടി
ദിവസ്സവും രാവിലെ എത്ര നേരമാണ്
അനുഗ്രഹത്തിനായി ഇവളുടെ മുന്നിൽ നിന്നത്?

ആപത്തിലേക്ക് തള്ളി വിടാനീ
കൂട്ടിക്കൊടുപ്പുകാരിക്ക് പ്രത്യേക സിദ്ധി.
തുണിക്കടയിൽ, 
ആഭരണശാലയിൽ,
ഹോട്ടലിൽ, മാളിൽ
ഏത് വ്യാപാരശാലയിലാണ്
ജാതി മത വർണ്ണ വർഗ്ഗദേദങ്ങളില്ലാത്ത
ഈ മൂർത്തിയില്ലാത്തത്? 

കണ്ണാടി
ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങിയ 
ബെസ്റ്റ് സെല്ലർ
ഓരോ വീട്ടിലും ഒന്നിലധികം കോപ്പികളുള്ള
നിത്യപാരായണഗ്രന്ഥം
ബൈബിളിനേക്കാൾ
സ്തോത്രം ചെയ്യപ്പെട്ട ഉത്തമ ഗ്രന്ഥം.
                  

Wednesday, September 15, 2021

അപസര്‍പ്പകം/ടി.പി.വിനോദ്

ഒരു ജീവിതത്തിന്റെ
നിശ്ശബ്ദത
അതിനെ
തൊട്ടുഴിഞ്ഞിരുന്നത്
വിരലടയാളമായി
ബാക്കിയുണ്ടാകും.

തിരകള്‍ കൊണ്ട്
മായ്ച്ചിട്ടും മായ്ച്ചിട്ടും
മാഞ്ഞുപോകാത്ത
കടലിന്റെ ഏകാന്തത പോലെ
അതിന്
ഓര്‍മ്മകളുടെ
കണ്ടാലറിയാവുന്ന
നിറങ്ങളുണ്ടാകും.

എടുത്തുമാറ്റാന്‍
മറന്നുപോയ
ഒരുപാട്
മണങ്ങളുണ്ടാകും,
അതിനെ
ഏതകല‍ത്തിലേക്കും
ഒറ്റുകൊടുക്കുന്നതായി...

പറയുമ്പോഴും
എഴുതുമ്പോഴും
ഓര്‍ത്തുനോക്കുമ്പോഴും
ഒരു വാക്ക്
കാലത്തിന്റെ
തൊണ്ടിമുതലാവുന്നത്
ഇങ്ങനെയൊക്കെയാണ്.


തൊടൽ/റഫീക്ക് അഹമ്മദ്

ഏറ്റവും ഗാഢമായി
കെട്ടിപ്പുണരേണ്ടതിനായാണ്
പാമ്പുകൾ കൈകാലുകൾ പോലും
ഉപേക്ഷിച്ചത്.
അതിനാല് തന്നെയാവാം ചിലന്തിക്ക്
എട്ടുകാലുകൾ ഉണ്ടായത്.

മേഘങ്ങളെ
തൊടണമെന്നില്ലായിരുന്നെങ്കിൽ
പർവ്വതങ്ങൾ ഒരിക്കലും
മണ്ണിൽ നിന്ന് ഉയരുകയില്ലായിരുന്നു.
ഭൂമിയെ മഴയായ് വന്ന്
തൊടാനല്ലെങ്കിൽ പിന്നെ
ജലം ഇങ്ങനെ നീറിനീറി
നീരാവി ആവേണ്ടതില്ലായിരുന്നല്ലോ.

ഒന്നോർത്താൽ എല്ലാം തൊടലാണ്.
തൊടൽ മാത്രം.
അക്ഷരം കൊണ്ട് വാക്കിനെ
വാക്കുകൊണ്ട് അർത്ഥത്തെ
കണ്ണുകൊണ്ട് കാഴ്ചയെ
മൂക്കുകൊണ്ട് ഗന്ധത്തെ
ഓർമ്മകൊണ്ട് ജീവിതത്തെ.
എന്നിട്ടും നീ നീട്ടിയ കൈ തൊടാതെ
ഞാൻ തല കുനിച്ചു.

താഴെ
കുഞ്ഞുമൂക്കുകൾ മുട്ടിച്ച്
അരിച്ചുപോകുന്ന എറുമ്പുകളുടെ
നിരയ്ക്ക്
ഒരു കൊഞ്ഞനംകുത്തലിന്റെ ആകൃതി ഉണ്ടോ?

Wednesday, June 9, 2021

ദ്വീപുകൾ/വിജയലക്ഷ്മി

വൃദ്ധനും വൃദ്ധയും ഒറ്റയ്ക്കു രണ്ടു പേർ
കൊത്തിപ്പെറുക്കുന്നു കഞ്ഞിയിൽ, വറ്റിനു
തപ്പും കരണ്ടിയോ തട്ടിമുട്ടി, താള-
മൊട്ടുമേ ചേരാതപസ്വരം - തെറ്റുന്ന
ഹൃത്താളമാണ്, വനത്തിന്നയച്ചൊരു
പുത്രന്നു - പാവം-വയറ്റുതീയാളുമോ?
രക്ഷസ്സു തിന്നുമോ? യാഗരക്ഷയ്ക്കിടെ?

വൃദ്ധനും വൃദ്ധയും- ദ്വീപുകൾ! സ്രാവുകൾ
കൊത്തിപ്പറിച്ച മകരമത്സ്യത്തിന്റെ-
യസ്ഥിയും കൊണ്ടയാൾ തീരത്തടുത്തതും
ചെറ്റക്കുടിൽ പൂകി വീണതും, തൻ വലം
കൈപ്പടത്തിൽ മുഖം ചേർത്തു ബോധം കെട്ട
സ്വപ്നത്തിൽ സിംഹമോഹങ്ങൾ വിടർത്തതും
നൂറാം വയസ്സിനു മുമ്പെപ്പോഴോ- അറു-
ന്നൂറാം വയസ്സിനും മുമ്പോ? വിരൽമറ-
ന്നെണ്ണം പിടിച്ച നാൾ പോലും കളഞ്ഞു പോയ്.

എന്തൊരു നീളമായുസ്സിന്- മിണ്ടാതെ
മിണ്ടാതെ നീളും നിമിഷയുഗങ്ങളിൽ..!

വൃദ്ധനും വൃദ്ധയും-ദ്വീപുകൾ! തീരത്തു
മുക്കുവർ തോണിയേറ്റുമ്പോൾ കടൽ കണ്ടു
മുഗ്ധയായ് നിന്ന വല്ലാത്ത കാലത്തിന്റെ
മുത്തും കളഞ്ഞുപോയെന്നോ, വെയിൽ വീണ
മുക്കുവർ, ഉപ്പു തിളങ്ങുന്ന പേശികൾ-
സ്വപ്നങ്ങളിൽ മത്സ്യകന്യകയായതും
എത്ര പെരുംതിര വന്നു പൊയ്പ്പോയതും
എത്ര രാക്കാറ്റുകൾ കോച്ചി വിറച്ചവൾ
വൃദ്ധനെക്കാത്തന്നു പാതിരാക്കണ്ണുമായ്
എത്തിയില്ലെന്നുറങ്ങാതെ പിന്നിട്ടതും
എത്തുകില്ലെന്നുറപ്പിച്ചുപേക്ഷിച്ചതും!

എന്തൊരു നീളമായുസ്സിന്, മിണ്ടാതെ
മിണ്ടാതെ നീളും നിമിഷയുഗങ്ങളിൽ!

വൃദ്ധനും വൃദ്ധയും-ശ്വാസകോശത്തിനെ
ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന കാണാക്കയ്യു
കുത്തിപ്പിടിക്കുന്ന നേരവും കാത്തവർ,
ഒട്ടുചുമന്ന കുടങ്ങളെന്നേ വീണു
പൊട്ടിത്തകർന്നും ജലം ചോർന്നു വറ്റിയും.

ഒറ്റയ്ക്കിരിപ്പൂ മരക്കൊത്തുകൾ പോലെ
ഒട്ടും തിരിച്ചു നടക്കുവാനാവാതെ.

Friday, June 4, 2021

ഞങ്ങളുടെ പെണ്ണുങ്ങൾ/സുധീർ രാജ്

ഞങ്ങളുടെ പെണ്ണുങ്ങൾക്ക് വ്യാകരണമില്ലായിരുന്നു
മഞ്ജരിയിലവർ ചിരിച്ചില്ല
ശ്ലഥകാകളിയിലവർ കരഞ്ഞില്ല

കൊയ്ത്തിന്
എരിയുന്ന വയറുമായി
കായലിൽ വള്ളത്തിൽ പോകുമ്പോൾ
പാടിയ പാട്ടിൽ നതോന്നതയില്ലായിരുന്നു .
(കതിരു തേടുന്ന കിളിയൊരെണ്ണം
കായലിന്റെ ചങ്കു തുറന്നു
പുറത്തുവന്നവർക്കു ചുറ്റും പാറി ).

മെതിക്കളത്തിലും കുപ്പമാടത്തിലും
അനുഷ്ടുപ്പും ഛന്ദസ്സുമില്ലാത്ത
കല്ലടുപ്പിലവർ കനവിന്റെ തീപൂട്ടി .

വറുതിമുട്ടിയാലും പൊട്ടാത്ത മണ്കലങ്ങളിലവർ
പോലത്തെക്കുമുഴിയരിക്കഞ്ഞിയും വെച്ചു.

പീലിവിടർത്തും കർക്കിടകക്കേകയിലവർ നനഞ്ഞില്ല
ഉറുമ്പിട്ടിട്ടു പോയ കണ്ണൻ ചിരട്ടയിലവർ
ഇറ്റു വെയിലു കടം വാങ്ങി വിത്തുകുത്തിയരിയാക്കി
കള്ളക്കർക്കിടകത്തെ നാണിപ്പിച്ചു .

ഞങ്ങളുടെ പെണ്ണുങ്ങൾ,
അവരുടെ പ്രണയം പ്രണയമേയല്ലായിരുന്നു
ജീവിതമായിരുന്നു

അവന്റെ തലയരിയുമ്പോഴുയരും
തലയവളുടേതായിരുന്നു .
അവന്റെ നെഞ്ചു പിളരുമ്പോളുരുകും
നെഞ്ചവളുടേതായിരുന്നു .
അവന്റെ നട്ടെല്ലു പൊട്ടുമ്പോഴതിൽ
പിണഞ്ഞു പൊന്തുന്ന നട്ടെല്ലവളുടേതായിരുന്നു .
അവന്റെ മണ്ണുടലിലേക്കിറ്റിറ്റു വീഴും
വേർപ്പുമുമിനീരുമുപ്പും കുഴച്ചിട്ട
ആദിമമാമിണചേരലിൻ
മാംസ പേശികളവളുടെ പ്രണയമായിരുന്നു .

ഞങ്ങളുടെ പെണ്ണുങ്ങൾ,
അവർ പ്രണയ കഥകളോ
കവിതകളോയെഴുതിയില്ല.
മന്ദാക്രാന്തയിലലസമലസം
വിലാസനൃത്തമൊന്നുമാടിയില്ല.

ഞങ്ങളുടെ പെണ്ണുങ്ങളോരോന്നും
പ്രകൃതിയുടെ നൃത്തമായിരുന്നു .

ചരിത്രമെന്ന ചെളിയിലേക്ക് നോക്കൂ
ഭൂമിയുടെ ഭാരത്താലിടിഞ്ഞ ചുമലുകളുമായവൾ
നടന്നു കുഴിഞ്ഞ പാടുകൾ
തനിയെ നൃത്തമാടുന്നത് കാണൂ .

മണ്ണിലേക്ക് കാതോർക്കൂ
തലമുറകളുടെ കുതിഞരമ്പിലൂടെയവളുടെ
ചോര കുതിച്ചു പായുന്നത് കേൾക്കൂ.

ഞങ്ങളുടെ പെണ്ണുങ്ങൾ,
അവരുടെ പാട്ടുകളോ
സരളമായി മുളങ്കാട് വരച്ചിട്ട
കാറ്റിന്റെ കുമ്മിയടി.

തുലാമഴ പിളർന്നിട്ടയാകാശത്തിൻ
ഒരിയ്ക്കലുമൊടുങ്ങാത്ത രണഭേരി.

കോടമഞ്ഞിനെക്കാൾ തണുത്ത്
നെഞ്ചിലേക്കാഴ്ന്നിറങ്ങും
മരണംപോലെ വിറങ്ങലിക്കും
നോവിന്റെയുറവകൾ.

ഞങ്ങളുടെ പെണ്ണുങ്ങൾ,
മണ്ണിലേക്കാഴ്ന്നിറങ്ങിയവർ
വിണ്ണിലേക്ക് നിവർന്നു നിന്നു.

ഭൂമിയിലവർ നട്ട ഞാറുകൾ
ആകാശം മുട്ടുമാശകളായപ്പോൾ
കടയോടുചേർത്ത്
പലരു കൊയ്തപ്പോഴുമവർ
കരഞ്ഞില്ല കുനിഞ്ഞില്ല കുതിർന്നില്ല .

തലമൂടുന്ന പുതിയകാലത്തിൻ
പെയ്ത്തുവെള്ളത്തിൽ കുതിച്ചു പൊന്തുന്ന
കതിരു പോലവർ വിരിഞ്ഞു .

ഞങ്ങളുടെ പെണ്ണുങ്ങൾ ,
ആണും പെണ്ണും കുഞ്ഞും കുടിയും
നാടും മേടും കാറ്റും മഴയും
പാട്ടും പോരാട്ടവുമാട്ടവും
ജനനവും മരണവും പ്രണയവും വലിച്ചെടുത്തു
ഭൂമിയേ മൂടുമിരുൾക്കൂടാരം ഭേദിച്ചു
പ്രകാശത്തിലേക്ക് കുതിച്ചു പായുന്ന
മണ്ണുചുട്ടെടുത്തു ചോരയും നീരും വിയർപ്പും
കനിവുമിറ്റുന്നയക്ഷരം.

ഞങ്ങളുടെ പെണ്ണുങ്ങൾ ....
വ്യാകരണമില്ലാത്ത ഞങ്ങളുടെ പെണ്ണുങ്ങൾ..

Wednesday, June 2, 2021

നദി/വിഷ്ണു പ്രസാദ്

സ്കൂള്‍ വിട്ടതും കുടകളുടെ
ഒരു കറുത്ത നദി ഒഴുകിപ്പോയി.
ഇരുകരകളില്‍ നില്‍ക്കുന്നവര്‍
നദിയില്‍ ഇറങ്ങാതെ
അതിനെ നോക്കി നിന്നു.
വഴിയരികില്‍ കാത്തുനിന്ന
വീടുകള്‍ ഓരോ കുമ്പിള്‍
കോരിയെടുത്തതുകൊണ്ടാവണം
അത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി.
പോക്കുവരവുകളുടെ സൂക്ഷിപ്പുകാരനായ
കറുത്തു നനഞ്ഞ റോഡില്‍ ഇപ്പോഴും
അതിന്റെ ഓര്‍മ ബാക്കിയുണ്ട്.
എങ്കിലും,
പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
നുണ പറയും.

Sunday, May 30, 2021

..../ലിഖിത ദാസ്

ചില മനുഷ്യരിലെത്തുമ്പോൾ 
ഞാൻ വിയർത്തുപോവാറുണ്ട്.
സ്നേഹമേ...യെന്ന് 
അരുമയോടെ വിളിച്ച് 
പ്രേമത്തിന്റെ ചൂളക്കളങ്ങളിലേയ്ക്ക് 
അവരെന്നെ കയറ്റിയിരുത്തും.
ഇഷ്ടികച്ചുവരിന്റെ തണുവിൽ
ഞാനങ്ങനെ പുതഞ്ഞിരിക്കും.
പിന്നെ പതുക്കെയവർ 
എന്റെ ഹൃദയത്തിന്റെ 
ഏറ്റവും പ്രാചീനമായൊരു 
മുറിവിലേയ്ക്ക് ഊതിത്തുടങ്ങും..
തണുവിലേയ്ക്ക് ചൂടെരിഞ്ഞു കേറും. 
ഉടലു പുകഞ്ഞുനീറും
വിയർത്തുവിയർത്ത് 
കാലുവെന്ത് ശ്വാസം വിലങ്ങി 
ഞാനങ്ങനെ വീണുപോവും.

ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ
വല്ലാതെ തണുത്തുപോവും.
ഉള്ളംകയ്യിലെ ഒടുവിലത്തെ ചൂടും 
പങ്കിട്ടു കൊടുത്താലും
കെട്ടും തെളിഞ്ഞും പ്രതീക്ഷയുടെ 
ഒരു കൽക്കണ്ടക്കഷ്ണം പോലും 
എനിയ്ക്കു വേണ്ടി 
കയ്യിൽ കരുതാത്തവർ.
ഒരിക്കലുമവസാനിക്കാത്ത
സ്നേഹരാഹിത്യത്തിന്റെ 
മഞ്ഞുപർവ്വതങ്ങളിൽ കിടന്ന് 
ഞാനാ നിമിഷം 
മരിച്ചുപോകാൻ ആഗ്രഹിക്കും.

ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ 
സ്വപ്നമാണ്..
ഒരു ചിറക്...
നൂറുനൂറാകാശവില്ലുകൾ
എന്നിലേയ്ക്കൊരു കടൽപ്പാത.
അവൻ ഷെഹ്റിയാർ - 
ഞാൻ തുന്നുന്ന കഥകളിലേയ്ക്ക്
ചേർന്നുകിടന്ന് 
അയാളെന്റെ കൈപിടിച്ച്
പച്ചയുള്ള അകക്കാടുകളിലേയ്ക്ക് 
കൊണ്ടുപോവും.
കവിളിൽ നിലാപ്പൊടി
ഉടലിൽ മഞ്ഞനക്ഷത്രത്തരികൾ
അയാൾക്ക് ലോകത്തിലെ 
ആദ്യപൂവിന്റെ മണം.
ഞാൻ ആദിയിലെ 
ആദ്യത്തെ മധുരപ്പഴം.
തണുത്ത വള്ളിച്ചുറ്റുകൾ.
സ്വപ്നമാണ്.. സ്വപ്നമാണ്..
ഉണർവ്വിൽ എനിയ്ക്കെന്നെ 
കെട്ടിപ്പിടിയ്ക്കണമെന്ന് -
ഉറക്കെ കരയണമെന്ന് തോന്നും.

ചില മനുഷ്യരെയെനിയ്ക്ക് 
കാഞ്ഞിരം പോലെ കയ്ക്കാറുണ്ട്.
അയാളുടെ മുതുകിൽ ഞാൻ 
ഇരുട്ടെന്ന് പച്ചകുത്തും.
ചതഞ്ഞ പൂക്കൾ കൊണ്ടും
ഒഴിഞ്ഞ ഹൃദയം കൊണ്ടും മാത്രം
അയാളെന്റെ കൈ പിടിച്ച്
പാർപ്പൊഴിഞ്ഞൊരു തുരുത്തിലേയ്ക്ക് 
കടത്തിക്കൊണ്ടുപോവും.
എനിയ്ക്കുമയാൾക്കുമിടയിൽ
പാതിചത്തൊരു കിളിയുടെ 
തുറന്ന ചുണ്ടുകൾ.. 
ഒഴിഞ്ഞ കൂട്..
ശവംതീനിയുറുമ്പുകൾ..
ചാവുവിളിയൊച്ചകൾ.
ശൂന്യമായ ചുണ്ടുകളിൽ
എനിയ്ക്കയാളെയപ്പോൾ 
കയ്പ്പു രുചിയ്ക്കും...ചവർക്കും.

ചില മനുഷ്യരിലേയ്ക്കെത്തുമ്പോൾ 
ഞാൻ മരിച്ചു പോവാറുണ്ട്.
തോറ്റ സൈന്യാധിപന്റെ 
മുഖമാണയാൾക്ക്.
നിറയെ മുറിപ്പാടുകൾ.. ചാലുകൾ.
നിരായുധനായ ആ മനുഷ്യനെന്റെ
കാൽക്കൽ കുനിഞ്ഞിരിക്കും - 
ചുംബിക്കും.
എന്റെ മടിയിലേയ്ക്ക് തലപൂഴ്ത്തി
വാക്കുറയ്ക്കാത്ത കുഞ്ഞിനെപ്പോലെ 
അയാളിടറും‌‌...
തളർന്നുറങ്ങും.
അയാളുടെ ഉടലിലെനിയ്ക്ക് 
പാൽമണം ശ്വസിക്കും.
ആ  മനുഷ്യനിലേയ്ക്കെത്തുമ്പോൾ മാത്രം
അയാളോടുള്ള  സ്നേഹത്തിൽ വീണ് 
ഞാൻ മരിച്ചുപോയേക്കും. 
തീർച്ചയായും മരിച്ചുപോയേക്കും.
നോക്കൂ...
എത്ര സ്വസ്ഥമായാണ് ഞാനപ്പോൾ
ഉറങ്ങുന്നത്..!

Thursday, May 27, 2021

മരണപുസ്തകം/വീരാൻകുട്ടി

മുഖപുസ്തകത്താളിൽ, 
എവിടെയോ കണ്ടുമറന്നയാളിൻ്റെ ഫോട്ടോ 
കണ്ണിൽപെട്ടതും
മരിച്ചുപോയതാകുമോ എന്ന നടുക്കം മായുംമുമ്പ്
ചുവടെയെഴുതിയത് കാണുന്നു:
പിറന്നാളുമ്മകൾ!

കല്യാണഫോട്ടോ ആണ്
കുഞ്ഞായിരുന്നപ്പോളെടുത്തതാണ്
താരത്തോടൊത്തുള്ളതാണ്
സമ്മാനം വാങ്ങിക്കുന്നതാണ്
കവിത ഉച്ചത്തിൽ ചൊല്ലുന്നതാണ്
ജാഥയ്ക്ക് മുന്നിൽ നിന്നതാണ്
ഷാപ്പുകറി തൊട്ടുകൂട്ടുന്നതാണ്
ഇണയോടൊപ്പം കടൽ കാണുന്നതാണ്
പിരിഞ്ഞതിൻ്റെ ആഘോഷമാണ്
കണ്ണടച്ചു പാടുന്നതാണ്
ഒറ്റയ്ക്ക് ദൂരം താണ്ടി മടങ്ങുന്നതാണ്...

മരണം കണ്ടുപിടിക്കും മുമ്പത്തെ
മനുഷ്യൻ്റെ 
കൂസലില്ലായ്മയിൽ
തിളങ്ങിയിരുന്നു മുഖമോരോന്നും,
മരിക്കാത്ത കാമനകളുടെ ത്രസിപ്പിൽ
തുടുത്തിരുന്നു.

ഇപ്പോൾ
അവരുടെയെല്ലാം ഫോട്ടോ മുഖപുസ്തകത്തിൽ കാണുമ്പോൾ
പിറന്നാൾ ,
വിവാഹ വാർഷികം
എന്നെല്ലാം വിചാരിച്ച് 
'ഇനിയുമീവിധം സുഖമായിരുന്നാലും' എന്ന്
മനസാ ആശംസിച്ചു തീരുംമുമ്പ്
ചുവടെ കാണുന്നു:
ആദരാഞ്ജലികൾ!
വിശ്വാസം വരാതെ 
പല പല ഫോട്ടോയിലുടെ 
വിരൽ നീങ്ങി നീങ്ങിപ്പോകുമ്പോൾ എല്ലാറ്റിലും തെളിയുന്നത്:
ഈ ചിരി ഇനിയില്ല
ആ വെളിച്ചവും പൊലിഞ്ഞു
പ്രണാമം
വിട!

അതിലൊന്നിൽ
സ്വന്തം മുഖവും കാണാനിടവന്ന പേക്കിനാവിൽ 
ഞെട്ടിയുണർന്ന് 
വിറയലോടെ
അടച്ചു വയ്ക്കുന്നു
മരണപുസ്തകം.

Thursday, May 20, 2021

അകലത്തിന്റെ ശീലം/ടി.പി.വിനോദ്

ആ നഷ്ടം
എനിക്കൊരു സ്ഥലമാണ്

ഇടയ്ക്കിടയ്ക്ക്
ആരോടും പറയാതെ
എന്നോടു പോലുംആലോചിക്കാതെ
അവിടേക്ക് പോയി
അൽപമകലെ നിന്ന്
പാത്തും പതുങ്ങിയും
നോക്കിക്കണ്ട്
തിരിച്ചു വരാറുണ്ട്

അങ്ങോട്ടേക്കും
തിരിച്ചുമുള്ള വഴി
എപ്പോഴും ഓർമ്മ  നിൽക്കാനുള്ള
ഒരു വ്യായാമമാണ്
മൊത്തത്തിലുള്ള എന്റെ ജീവിതമെന്ന്
വേറെ ചിലപ്പോൾ എനിക്ക് തോന്നും,
പാത്തും പതുങ്ങിയും
അൽപം അകന്നു നിന്നും

ഏത് നഷ്ടം എന്നത് പ്രസക്തമല്ല
നിർണയിക്കാനോ
നിർവ്വചിക്കാനോ പറ്റാത്ത
അകലത്തിലുള്ള
വേറെയൊരു സ്ഥലമാണ്
അപ്രസക്തി.


പക്ഷികളുടെ രാഷ്ട്രം /സച്ചിദാനന്ദൻ

പക്ഷികളുടെ രാഷ്ട്രത്തിന്
അതിര്‍ത്തികളില്ല. ഭരണഘടനയും.
പറക്കുന്നവരെല്ലാം അവിടത്തെ പൗരരാണ്
കവികള്‍ ഉള്‍പ്പെടെ.
ചിറകാണ് അതിന്റെ കൊടി.

മൈന കുയിലിനോട് ശബ്ദത്തിന്റെ
കാര്യം പറഞ്ഞു വഴക്കിടുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
അഥവാ കൊക്ക് കാക്കയെ
നിറത്തിന്റെ പേരില്‍ ആട്ടിയോടിക്കുന്നത്?
കൂമന്‍ മൂളുന്നത്  മയിലിനോടുള്ള
അസൂയ കൊണ്ടല്ല തന്നെ.

ഒട്ടകപ്പക്ഷിയോ പെന്‍ഗ്വിനോ തങ്ങള്‍ക്കു
പറക്കാനാവില്ല എന്ന് എപ്പോഴെങ്കിലും
പരാതി പറഞ്ഞിട്ടുണ്ടോ?

പിറക്കുമ്പോഴേ അവര്‍ ആകാശവുമായി
സംസാരിച്ചു തുടങ്ങുന്നു
മേഘങ്ങളും മഴവില്ലുകളും ഇറങ്ങിവന്ന്
അവരെ  തലോടുന്നു; ചിലപ്പോള്‍ അവര്‍
തങ്ങളുടെ നിറങ്ങള്‍ പക്ഷികള്‍ക്ക് കൊടുക്കുന്നു,
മേഘം പ്രാവിനോ മഴവില്ല്
പഞ്ചവര്‍ണ്ണക്കിളിക്കോ എന്ന പോലെ.

സൂര്യനും ചന്ദ്രനുമിടയിലിരുന്നാണ്
അവര്‍ സ്വപ്നം കാണുന്നത്. അപ്പോള്‍ ആകാശം
നക്ഷത്രങ്ങളും മാലാഖമാരും കൊണ്ടു നിറയുന്നു.

അവര്‍ ഇരുട്ടിലും കാണുന്നു, യക്ഷികളോടും
ഗന്ധര്‍വന്മാരോടും സല്ലപിക്കുന്നു.
ഭൂമിയിലേക്ക് അവര്‍ ഇറങ്ങിവരുന്നത്
പുല്ലുകളെ ആശ്വസിപ്പിക്കാനോ പൂവുകളെ
പാടി വിരിയിക്കാനോ മാത്രമാണ്.
അവര്‍ തിന്നുന്ന പഴങ്ങളും പുഴുക്കളും
അവരുടെ മുട്ടയില്‍ നിന്ന് കുഞ്ഞിച്ചിറകുകളുമായി
വിരിഞ്ഞിറങ്ങുന്നു.  

ഞാന്‍ ഒരു ദിവസം പക്ഷിയായി ജീവിച്ചു നോക്കി.
എനിക്കു രാഷ്ട്രം നഷ്ടപ്പെട്ടു.

രാഷ്ട്രം ഒരു കൂടാണ്. അത് തീറ്റ തരുന്നു.
ആദ്യം നിങ്ങളുടെ പാട്ടിനുവേണ്ടി;
പാട്ട് അതിന്നു പിടിക്കാതാവുമ്പോള്‍
നിങ്ങളുടെ  മാംസത്തിനു വേണ്ടി.
__________________________________
             

Tuesday, February 9, 2021

കാവേരി/ചിത്ര.കെ.പി

ലോകം മുഴുവൻ 
മയങ്ങിക്കിടക്കുമ്പോൾ
ഒരാൾ മറ്റൊരാളിലേക്ക് 
ഇറ്റ് വീഴുമ്പോലെ 
ഒരുവൾ കീശയിൽ 
കല്ലുകൾ നിറച്ച് 
നദിയുടെ 
ആഴങ്ങളിലേക്കിറങ്ങുന്നു. 

ജലത്തിന്റെ ആസക്തിയിലേക്ക്
തുറസ്സുകളിലേക്ക്
നിശബ്‌ദതയിലേക്ക് 
ഉതിർന്ന് 
ഉടയാടകൾ
ഉടൽപ്പെരുക്കങ്ങൾ. 

നൂറ്റാണ്ടുകളുടെ ഒഴുക്കിനെ 
കൊരുക്കുന്ന 
പായൽമണം മുടിക്കെട്ടിൽ. 
ചുണ്ടിൽ, കടലേറി വന്നൊരു 
ചുംബനത്തിന്റെ ഉപ്പ്. 

കാതിൽ, ആഴത്തിലേക്ക് 
കൂപ്പ് കുത്തുന്ന 
കുട്ടിക്കാലുകളുടെ ആർപ്പ്; 
പല ദേശങ്ങളുടെ ചിറകടി. 
പാതിയടഞ്ഞ കണ്ണുകളിൽ 
രാത്രി നനയാനിറങ്ങുന്ന 
നാട്ടുമനുഷ്യരുടെ നിഴൽ. 

ജലവൃക്ഷങ്ങളുടെ 
ശ്വാസവേരുകൾ, വിരലുകൾ. 
ഒഴുക്കിൽ അവ തീർക്കുന്ന 
നിലയ്ക്കാത്ത നീലവരകൾ. 

ഉടലിന്റെ തുറവികളിൽ 
ജലജീവികളുടെ അനക്കം; 
ഹൃദയത്തിലെ 
ജലകന്യകയുടെ സ്വപ്നത്തിൽ
മണ്ണാൽ ഉരുവപ്പെട്ട 
ഒരുവനോടുള്ള ഉരുക്കം. 

ഉണർച്ചയിൽ, നദി, 
ഉപേക്ഷിക്കപ്പെട്ട മൺവീട്; 
വേനൽ വിയർത്ത് കിടക്കുന്ന 
ഇഷ്ടികച്ചൂള. 

പുല്ല് തേടി വന്ന 
കാലികൾ മാത്രം 
വരിവരിയായി 
നടന്നു പോകുന്നു, 
കൈയിൽ വടിയും 
കണ്ണിൽ കാലവും 
പേറുന്ന ഒരു വൃദ്ധനോടൊപ്പം, 
ഓർമ്മയിൽ ജലമുള്ള 
ഈ നദിയിലൂടെ.

മീൻ, കടൽ/ആശാലത

മൊബൈലെടുത്തു
മീനിനെ വരച്ചു.
മീനിനു താമസിക്കാൻ വെള്ളം വരച്ചു.
വെള്ളത്തിലുപ്പുലയിപ്പിച്ച് കടലാക്കി
കടലിങ്ങനെ സ്ക്രീനിലാടിത്തിമിർത്തു

ഞാൻ വന്നോട്ടെ?
ഉപ്പു ചുവയ്ക്കുന്ന കടലേ,
മീനുകൾ പായുന്ന കടലേ,
ഞാൻ വരട്ടെ? എന്ന്
കടലിനോടു ചോദിച്ചു.

കടൽ വരാൻ പറഞ്ഞില്ല.
വരണ്ടെന്നും. 
ചുമ്മാതെ അലച്ചോണ്ടിരുന്നു.
പിന്നെ ഞാനും ഒന്നും ചോദിച്ചില്ല
പകരം ചങ്ങാതിയുടെ ചിത്രം വരച്ചു
എന്നിട്ട്
എത്ര കാലമായി തമ്മിൽ കണ്ടിട്ടെന്നുമ്മ വെച്ച്
കൈകോർത്തു പിടിച്ച് 
കടലിലേക്കെടുത്തു ചാടി.

ഇരുട്ട് വലവീശിയിട്ടിരുന്നു.
വലയിൽ നക്ഷത്രങ്ങൾ കുടുങ്ങിക്കിടന്നിരുന്നു.
അതും നോക്കിക്കൊണ്ട് 
ഞങ്ങൾ ആഴക്കടലിലേക്കു നീന്തി

കടലൊരു പ്രതീതി പോലെ കിടന്നു
ഈ കാണുന്ന ചെറുമീൻ തുള്ളിയോട്ടങ്ങൾ
വെള്ളിമീൻ ചാട്ടങ്ങൾ
പിന്നാലെ പായുന്ന കൊമ്പൻ സ്രാവുകൾ -
ഒക്കെ കൈക്കുള്ളിൽ നിൽക്കാത്ത
നിഴൽച്ചിത്രം പോലെ 

എന്നിട്ടും എന്നെ കോർത്തു പിടിച്ച് അവൻ 
കുറുകെയും നീളത്തിലും നീന്തി
അവനെ കോർത്തു പിടിച്ച് ഞാനും. 
നിലാവിൽ
ആടകളഴിഞ്ഞ ഉടലുകളായി
പലതരം കടൽ ജീവികളുടെ രൂപമെടുത്ത്
അർമ്മാദിച്ചു
ഉന്മാദികളായി ഇണയെടുത്തു
പ്രണയത്തിൻ്റെ വന്യമുരൾച്ചകൾ
കടലിനു പുറത്ത് 
സ്ക്രീനിൻ്റെ അപ്പുറത്തേക്ക് 
തെറിച്ചു വീണു കൊണ്ടിരുന്നു

ഒരുപക്ഷേ
ഇത് ഭൂമിയിലെ അവസാനത്തെ കടലായിരിക്കും.
അവസാനത്തെ 
പ്രണയമുരൾച്ചകളാവും
അവസാനത്തെ 
മീൻതിളക്കങ്ങളുമാവും.

സമയം അഴിഞ്ഞു തീരും.
രണ്ടു ജരാനരകളായി ഞങ്ങൾ കരക്കടിഞ്ഞേക്കും.
ഒക്കെ തീർന്നു പോകും,
തീർന്നു പോകുമെന്ന് പേടിച്ച്
ഞങ്ങളതിനെ പല്ലു തൊടാതെ
നാരങ്ങാ മിട്ടായി പോലെ
 മെല്ലെ മെല്ലെ
അലിയിച്ചലിയിച്ചെടുക്കുന്നു.

പൊടുന്നനെ 
ഓ എൻ്റെ പ്രതീതീ എന്ന്
സൈറൺ മുഴങ്ങി
ഓ എൻ്റെ പ്രതീതീ എന്ന്
സമയം പെരുമ്പറയടിച്ചു

വരച്ച മീനുകളും
കടൽച്ചിത്രങ്ങളും
തിരകളും
മറഞ്ഞു പോയ 
ഒരു വിരിപ്പിൽ
ഞാൻ കണ്ണു തുറന്ന്
ഒറ്റക്കു തുഴഞ്ഞുകൊണ്ടെത്തുന്നു

കരയിലേക്ക്
കടൽ കണ്ടിട്ടേയില്ലാത്ത
കരയിലേക്ക്.

Monday, February 8, 2021

തലക്കെട്ടിലും.../ഡോണ മയൂര


അരികിലില്ലെന്ന 
ബോധമാണ്
വഴിയരികിൽ 
കാണുന്നവരിൽ
നിന്നെ 
തെളിച്ചെടുക്കുന്ന 
താളം.

ഏതൊരുവന്റെ 
മിഴികളിൽ കണ്ടു, 
മിന്നായം 
നിന്നിലെന്നതു പോലെ
ഞാൻ  
എന്നെയിന്നലെ. 

ഏതൊരുവളുടെ
ഒച്ചയിൽ 
തെളിഞ്ഞു
നിന്റെയെന്നതു പോലെ
പതിയെ 
ഞ്ഞു 
പടരുന്നൊരൊച്ച. 

അന്യരുടെ 
ചുണ്ടുകളെ
നിന്റെയെന്നതുപോലെ
നോക്കുമ്പോളവർ
തിരിഞ്ഞു 
ചരിഞ്ഞു 
നോക്കും കഴുത്തിലും 
നിന്നെ കണ്ടു. 

പൂവുകൾക്ക് 
നിന്റെ മുഖം

കാറ്റിന് 
നിന്റെ ഗന്ധം

ഇലകളോ
എന്റെ നീയേയെന്നുരഞ്ഞ്
തുമ്പത്തിരുത്തി 
തുമ്പിയാക്കുന്നു. 

അരികിലില്ലെന്ന 
ബോധമാണ്
വഴിയരികിൽ 
കാണുന്നവയിലെല്ലാം
നിന്നെ 
തെളിച്ചെടുക്കുന്ന 
താളം.

Thursday, February 4, 2021

ഞെട്ടൽ /നിരഞ്ജന്‍

ഒഴിഞ്ഞ പാൽപ്പൊടിട്ടിന്നിൽ
ഉറുമ്പുപൊടിപ്പാക്കറ്റൊ-
ഴിച്ചുവെച്ചത്
തുറന്നു കാണുമ്പോലെ

പഴുത്ത മാമ്പഴം 
മുറിക്കുമ്പോഴതിൽ
കറുത്ത പുഴുവൊന്ന് 
തലയുയർത്തുമ്പോലെ

ഇടത്തോട്ടിൻഡിക്കേറ്റർ
തെളിച്ചൊരോട്ടോറിക്ഷ
പൊടുന്നനെ മുന്നിൽ
വലത്തോട്ടൊടിക്കുമ്പോലെ

അകത്തുള്ളതു വേറെ
ഉള്ളിലിരിപ്പുകൾ വേറെ
പോകും വഴികളും വേറെ
ഇടക്കു ഞെട്ടിക്കും ചിലർ !

 

Wednesday, February 3, 2021

തകരച്ചെണ്ട / കല്പറ്റ നാരായണൻ

ദാവീദ്
എന്റെയടുത്ത് വന്നിരുന്നു
ബാത് ഷേബ
അതാ മതിലിനപ്പുറത്ത് നിന്ന് അങ്ങയെ വിളിക്കുന്നു,
പോയിട്ട് പിന്നെ വരൂ
ദാവീദ് പോയില്ല.
വിളിച്ച് വിളിച്ച് തൊണ്ട പാെട്ടട്ടെ
അന്വേഷിച്ചന്വേഷിച്ച്
അന്വേഷണങ്ങള്‍ ഉണങ്ങിപ്പോകട്ടെ
അയാള്‍ തന്നെ എന്നിലേക്ക്
ചേര്‍ത്തു കൊണ്ടിരുന്നു.

അലക്‌സാണ്ടര്‍
എന്റെയടുത്തു വരാന്‍
സമയം കണ്ടിരുന്നു.
വെറും മുപ്പത്തേഴ് കൊല്ലത്തെ
തിരക്കേറിയ ജീവിതം
ഓരോ നിമിഷത്തിന്റേയും ദൈര്‍ഘ്യം
ദിവസത്തോളമാക്കി.
നിനക്കൊപ്പം കഴിയുമ്പോള്‍
യുഗങ്ങള്‍ക്കൊപ്പം കഴിയുമ്പോലെ .
എന്നെ മോചിപ്പിക്കൂ,
സമയം എന്നോടിരന്നുകൊണ്ടിരുന്നു.

സിദ്ധാര്‍ത്ഥനെ
പിന്തിരിപ്പിക്കാന്‍
എന്നെയാണയച്ചത്.
അതുവരെയാരും
പാേകാത്ത വഴിയിലൂടെ
തനിച്ച് പോകുകയായിരുന്നു അയാള്‍.
എനിക്കയാളോട് അനുകമ്പ താേന്നി
ഒച്ചയുയര്‍ത്തി വിളിക്കാതെ
ശരീരം കൊണ്ട് വിളിക്കാതെ
ഞാന്‍ മടങ്ങി.
അന്ന് ഞാന്‍ തനിച്ച് കിടന്നു.
പുറത്ത് നിലാവുണ്ടെന്ന്
അന്നാണ് ഞാന്‍ കണ്ടത്.

അവസാനത്തെ രാജാവും
എന്റെയടുത്ത് വന്നിരുന്നു.
അയാള്‍ തിരിച്ചു പോകും വരെ
രാജ്യം അക്ഷമമായി.
ഒച്ചയും ബഹളവും.
കിടക്കയില്‍ നിന്ന് തലയുയര്‍ത്തി
ഞാന്‍ ചോദിച്ചു; എന്താണ്‌കോലാഹലം
എന്റെ രതിയുടെ ചിട്ടവട്ടങ്ങളാണ്
അയാള്‍ എന്നിലേക്ക് താണു.
 
നിറ കൈകളുമായി
ഇന്നു വന്നയാള്‍
എന്റെ മുഖം കയ്യിലെടുത്ത്
എന്നോട് പറഞ്ഞു.
മുമ്പ് വന്നവരാരും നിനക്കായി
എന്നോളം ത്യജിച്ചില്ല.
കേള്‍ക്കുന്നില്ലേ
കര്‍ണ്ണശൂലങ്ങളായ നിലവിളികള്‍
വാവിട്ട് കരയുകയാണ്
തെരുവുകള്‍, നഗരങ്ങള്‍, ഗ്രാമങ്ങള്‍
കിടന്നിടത്തു നിന്ന്
ജാലകം ഞാന്‍ ചേര്‍ത്തടച്ചു.
എനിക്ക് ത്രാണിയില്ല
ഇത്രയും സുഖം താങ്ങുവാന്‍.

ഒരിക്കല്‍
നിന്റെ പിതാവ്
എന്റെയടുത്ത് വന്നിരുന്നു.
കൂടെയുണ്ടായിരുന്ന
നിനക്കൊന്നും മനസ്സിലാവില്ലെന്ന്
ഞങ്ങള്‍ ധരിച്ചു.
അന്നാണ്
മൂന്നു വയസ്സിന്റെമാത്രം വലുപ്പമുള്ള നീ
ചീറിക്കരഞ്ഞ്
രാജ്യത്തെ ചില്ലുവാതിലുകളാെക്കെ
പൊട്ടിച്ചത്.
എനിക്ക് നിന്നോട്
മാപ്പു പറയണമെന്നുണ്ടായിരുന്നു.
എല്ലാറ്റിനും.

മണ്ണിര/പവിത്രന്‍ തീക്കുനി

ആഞ്ഞുവീശുമ്പോള്‍
കാറ്റിന്നറിയില്ല
അടര്‍ന്നും വേരറ്റും
വീഴുന്നവയുടെ
വേദനകള്‍

തിമിര്‍ത്തു പെയ്യുമ്പോള്‍
മഴയ്ക്കറിയില്ല
ചോര്‍ന്നൊലിക്കുന്നതിന്‍റെയും
നനഞ്ഞു വിറയ്ക്കുന്നതിന്‍റെയും
നിസ്സഹായതകള്‍

കത്തിനില്‍ക്കുമ്പോള്‍
വെയിലിന്നറിയില്ല
ഉണങ്ങിക്കരിയുന്നവയുടെ
ഉള്‍ഞരക്കങ്ങള്‍

പക്ഷെ
വേര്‍പിരിയുമ്പോള്‍
പ്രണയങ്ങള്‍ക്കറിയാം

രണ്ടായി മുറിഞ്ഞിട്ടും
മരിച്ചിട്ടില്ലെന്ന് വിശ്വസിപ്പിക്കുന്ന
മണ്ണിരകളുടെ
ജീവിതം!

Thursday, December 31, 2020

അതേ കടല്‍/ആതിര.ആർ

ഉള്ളിലെ കടല് വറ്റി 
ഉപ്പ്പാത്രം പോലാകുമ്പോള്‍
ഉടുതുണിയില്ലാതെ
ഉപ്പട്ടിക്കിടയിലേക്കിറങ്ങി 
പോകുന്നൊരുവളെക്കുറിച്ച്
ഒരു  കഥയുണ്ട്..
പച്ചയിലകളിലേക്കവളുപ്പ് കുടയുന്നേരം പാതിയിലേറയും 
ആകാശത്തേക്ക് തെറിച്ച് നക്ഷത്രമാവും

തെറിച്ച് നില്‍ക്കുന്ന 
രണ്ട് നക്ഷത്രമെടുത്ത് 
കൊണ്ടകെട്ടിയ മുടിയില്‍ തിരുകി വെക്കും
എന്തിനാണ് പാതിരാവിലിങ്ങനെ 
ഇറങ്ങിനടക്കുന്നതെന്ന് ചോദിച്ച് 
തോട്ടിന്‍ കരയിലെ 
മാളത്തില്‍ നിന്ന് 
തീട്ടഞെണ്ടുകള്‍ സദാചാരം ചമയുമ്പോള്‍
കണ്ണിലെ കോട്ടിമണികള്‍ ഉരുട്ടിയുരുട്ടി 
അവള് പേടിപ്പിക്കും..

ഉപ്പട്ടിക്കിടയിലെ മുള്ളെടുത്ത് അവള് 
മൂക്കുത്തിയിടുമ്പോള്‍ 
പറന്ന് വന്നൊരു മിന്നാമിനുങ്ങ് 
അതില്‍ മഞ്ഞക്കല്ല് പതിക്കും
ഇഴഞ്ഞിഴഞ്ഞ് പോവുമ്പോള്‍ 
അഴിഞ്ഞഴിഞ്ഞ് പോയ 
കുപ്പായമെല്ലാം ചേര്‍ത്ത് വെച്ച് 
അവള് നാണം മറയ്ക്കും
തോട്ടിലെ വെളളം  
ഉറങ്ങാന്‍ കിടന്നെന്നുറപ്പായാല്‍
ഒച്ചയുണ്ടാക്കാതെ 
അവള് കണ്ണാടി നാേക്കും 
നോക്കിനോക്കിയിരിക്കുമ്പോള്‍
നിലാവ് കേറി മടിയിലിരിക്കും
മുലയൂട്ടുമ്പോള്‍ 
'ഉപ്പിക്കുന്നുണ്ടോടാ' എന്ന് അവള് 
ഉറക്കെ ചോദിക്കും
'കടലായിരുന്നല്ലേ.. കടലായിരുന്നല്ലേ'യെന്ന് 
അവന്‍റെ കവിളുതുടിക്കും
വയറു നിറഞ്ഞെങ്കില്‍ ഇറങ്ങിപോടാ എന്ന് 
അവള്  നിറഞ്ഞ് തുളുമ്പും

അത് കഴിഞ്ഞ് 
ഉപ്പട്ടിക്കിടയിലൂടെ കൈവീശിയൊരു നടത്തമുണ്ടവള്‍ക്ക് 
കിഴക്ക് ഇരുട്ടിന് വെള്ളപുതച്ച് തുടങ്ങുമ്പോള്‍ 
മുള്ളന്‍ പന്നി മുള്ള് കുടയുംപോലെ 
സൂര്യന്‍ പുതപ്പ് കുടയും

 പോവുന്നില്ലേയെന്ന് ഉപ്പട്ടി തലകുലുക്കും 
മഞ്ഞക്കല്ല് പറന്നിറങ്ങും
കൊണ്ടകെട്ടിയ മുടി അഴിഞ്ഞ് വീഴും
നക്ഷത്രം കളിക്കാന്‍ പോകും
കുപ്പായങ്ങളൊക്കെ നടത്തത്തിലവളും അഴിച്ചിടും 
വന്നത് പോലെ തിരികെ പോകണമെന്നത് അവള്‍ക്ക്  നിര്‍ബന്ധമാണ്..
പക്ഷേ ഉള്ളിലെ കടല് വറ്റിയതാണ്
ഉപ്പെല്ലാം പലയിടത്തായി കുടഞ്ഞും കളഞ്ഞതാണ്

അവളുപ്പട്ടിയെ നോക്കും
കടലതാ ഉള്ളില്‍ 
അതേ കടല്‍ എന്ന് 
ഉപ്പട്ടി കണ്ണിറുക്കും
അവള് തൊട്ടുനോക്കും 
ഉടലാഴത്തില്‍ 
ഉയിരാഴത്തില്‍ 
കടലാഴത്തില്‍ അതേ കടല്‍

* ഉപ്പട്ടി -കണ്ടല്‍വിഭാഗത്തില്‍     പെടുന്നത്




Monday, December 14, 2020

അവളവൾ തോറ്റം/സെറീന



ആരുമില്ലെന്ന തോന്നലിലേക്ക് 
അക്ഷമയോടെ നഖം കടിച്ചു 
തുപ്പിയിരുന്ന ആ പെൺകുട്ടി
ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് 

ഇന്നവൾ 
ഇല്ലാത്ത നക്ഷത്രങ്ങളെ 
നഖത്തുമ്പുകളിൽ നിന്നും 
സൂക്ഷ്മതയോടെ 
മുറിച്ചു കളയുന്നു 

ആരും പങ്കിടാത്ത,  
ഉപ്പ്‌ കയ്ക്കുന്ന ദാഹജലം  പോലെ 
ദിവസങ്ങൾ, 
അതൊഴിഞ്ഞു നിറയുന്ന 
പാത്രങ്ങൾ,  കലമ്പൽ 
തീരാത്ത കവിതകൾ 

നിന്നു പോയാൽ 
വീഴുമെന്നുറപ്പുള്ള 
പമ്പരം, 
ആരുടെയോ കൈവെള്ളയിലാണ് 
കറങ്ങുന്നതെന്ന് തോന്നുമ്പോഴും 
വെറും മണ്ണിലേക്കുള്ള ദൂരം 
മനക്കണക്കിലെത്ര കൃത്യം.  

ആരവങ്ങളുടെ പെരുവഴി 
വിഴുങ്ങുമ്പോൾ, 
ഓർമ്മയിൽ തുറക്കുന്നു, 
രണ്ട് കാലടികൾക്കു 
മാത്രമിടമുള്ള 
ഊടുവഴി നടത്തങ്ങൾ 
തുറസുകളോട് 
മിണ്ടാൻ പേടിച്ച
അടക്കപ്പേച്ചുകൾ. 

സ്വന്തമായുള്ള  ഇരുട്ടിൽ നിന്നും 
ഉറവാകുന്ന  വെളിച്ചത്തിന്റെ 
നേർത്ത ചാലുകളിലൂടെ 
വെട്ടം തെറിപ്പിച്ചു നടന്നവൾ 

ആയുസ്സറുക്കുവാൻ മാത്രം മൂർച്ചയുള്ള 
വിഷാദത്തിന്റെ  കത്തികളിൽ 
വെയിൽ തട്ടിത്തിളങ്ങുമ്പോൾ 
ലോകത്തിന്റെ 
നൂറ് കോണുകളിൽ നിന്നുമുയരുന്ന 
കരച്ചിലുകൾ കേൾക്കുന്നു 
അഗ്നിയിലോ  അമ്ലത്തിലോ 
മാഞ്ഞു പോയ ചിരികളോർക്കുന്നു, 
അടിവയറ്‌ കടയുന്നു. 

"അച്ഛനില്ലാത്ത കുട്ടികൾ 
അമ്മ മാത്രമുള്ളവരല്ല 
ആധിയുടെ ആഴക്കലക്കങ്ങൾ 
കുതറുന്ന, അടിയൊഴുക്കുള്ള 
ഒരു പുഴ കൂടി സ്വന്തമായുള്ളവരാണെ"ന്ന് 
അക്ഷരത്തെറ്റുകളോടെയൊരു  കവിത 
ആറാം ക്ലാസ്സിന്റെ നോട്ടു ബുക്കിൽ 
കണ്ടെടുത്ത ദിവസത്തെയോർക്കുന്നു 

മുറിച്ചു കടന്ന കടലുകളെ 
ഓർമ്മയുടെ പിത്തജലമായി 
തൊണ്ട, തിരിച്ചു തള്ളുമ്പോൾ 
നഖം കടിക്കരുതെന്ന് വിലക്കി 
അവൾക്കവൾ അമ്മയാകുന്നു 
അവൾ അമ്മ മാത്രമുള്ള കുഞ്ഞാകുന്നു.

Friday, December 11, 2020

...../വിപിത

എന്റെ കൈത മണക്കുന്ന
ജനാലകൾക്കപ്പുറം പാതിരാവോളം 
പാത്തിരുന്നു മടുക്കുമ്പോൾ
നീ പുറത്തു ചാടും.

ഒരുവേള,രാത്രി നിന്നെ പുറന്തള്ളിയതോ
എന്ന ചെറുങ്ങനെയുള്ള എന്റെ
സംശയങ്ങൾക്ക് മറുപടിയായി
നീയൊരു നാലു വരിക്കവിതയെഴുതി
ജനാലക്കൽ വച്ച് പിന്നെയും ഒളിച്ചു നിൽക്കും.

എത്ര പെട്ടെന്നാണ് ഒരു കവിതയ്ക്ക്,
പെരുവിരൽ കൊണ്ടല്ലാതെ നീയെഴുതിയ ഒരു നിമിഷ കവിതയ്ക്ക് 
എന്റെയും നിന്റെയും ആത്മഹത്യാ കുറിപ്പാകാനാവുക?

എങ്ങനെയാണ് കവിതാ ശകലങ്ങൾ
കൊണ്ട് ജീവിതത്തിനു കുറുകെ
നമുക്ക് പരസ്പരം  വരയാനാകുക..?

രാത്രി സഞ്ചാരിണികളിൽ ഒരുവൾ,
എന്റെ ജാനാലകളിൽ പുഷ്പ ശരങ്ങൾ
എയ്തുവെന്നും,
കൈതകൾ പൂത്തുവെന്നും
പ്രണയത്തിനപ്പുറം കുറിപ്പുകൾ
അപ്പാടെ ആത്മഹത്യാ ശകലങ്ങൾ ആയെന്നും
ഞാൻ ആത്മാവ് കൊണ്ടു മനുഷ്യാരായവരെ
വിശ്വസിപ്പിക്കുവതെങ്ങനെ..?

ഒരു ഗോളാന്തര ജീവിയെ എന്ന വണ്ണം നീ എന്നെയും ഞാൻ നിന്നെയും 
മറ്റൊരിടത്തുപേക്ഷിക്കുകയും
ഒരു മുൾപ്പടർപ്പിൽ നിന്റെ ഹൃദയത്തെ, (എന്റെയും ) കൊരുത്തു വയ്ക്കുകയും ചെയ്യുന്ന നേരത്ത്,
നമ്മുടെ നാലു മുലകൾ, നാനൂറോളം ഭൂമികളുടെ അച്ചുതണ്ടുകളായി രൂപം മാറുമെന്ന് ആരറിയുന്നു.

ഞാനിതാ ഒരു കളവു കൂടി പറയുന്നു.

"ഭൂമിയുമായുള്ള ബന്ധം ഞാനിതാ എന്നേക്കുമായി  വിച്ഛേദിക്കുന്നു."

Sunday, November 15, 2020

പലായനത്തിന്റെ അടരുകളിൽ നമ്മൾ/സംഗീത ചേനംപുല്ലി



നീ മറ്റൊരു വൻകര
കടലിലൂടെ നിന്നിലേക്ക്
പണിത പാലങ്ങളെല്ലാം
ഭ്രാന്തൻതിരകൾ
അമ്പേ തകർത്തുകളഞ്ഞു
ഇപ്പോൾ ഞാൻ പോർവിമാനങ്ങളിൽ
നിനക്ക് സന്ദേശമെയ്യുന്നു
നിന്റെ പിളരുന്ന മാറിടത്തിന്റെ ചൂട്
അകലെയിരുന്ന് ഏറ്റുവാങ്ങുന്നു
ചൂടേറ്റ് എന്റെ കാട്ടുകടന്നലുകൾ 

കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്നു
വീട് നഷ്ടപ്പെട്ട നിന്റെ മക്കൾ
പായ്ക്കപ്പലുകളിൽ കൂട് തേടുന്നു

ഔചിത്യം മറന്ന തിരകൾ
പിന്നെയും എല്ലാം കടലിലെറിയുന്നു
അകലങ്ങളിൽ ഞാൻ
നിന്നെ മാത്രമോർക്കുന്നു
വരുമായിരിക്കും
കല്ലുകൊണ്ട് 

നിനക്കും എനിക്കുമിടയിൽ പാലമിടാൻ
വീണ്ടുമൊരു ധീരൻ



Wednesday, November 11, 2020

അനിത തമ്പിയുടെ 4 കവിതകൾ


1.
എഴുത്ത്

കുളിക്കുമ്പോൾ 
പൊടുന്നനെ
ജലം നിലച്ചു

തുരുമ്പിച്ച
കുഴൽ, ചൂളം
വിളിച്ചു നിന്നു

ജലം വാർന്ന്
നഗ്നമാകും
ഉടൽ ചൂളുമ്പോൾ

ജനൽ വഴി
വിരൽ നീട്ടി
വിറയൻ കാറ്റ്

ഒരു മാത്ര
തണുക്കും പോൽ
എനിക്കു തോന്നി

നനവിന്റെ
ഉടയാട
പറന്നു പോയി

വെറിവേനൽ 
ചുറ്റി, നാണം
മറന്നും പോയി

മരം പെയ്യും
പോലെ, മുടി-
യിഴകൾ മാത്രം

ഉടലിന്മേൽ
ഓർമ്മയിൽ നി-
ന്നെഴുതുന്നുണ്ട്

ജലം കൊണ്ട്
രണ്ട് മൂന്ന്
വരികൾ മാത്രം.

2.
മറവി
******

മരിച്ച് പോകുന്ന വഴിയിലും
ഞാൻ ഇതുപോലെ
കാടു പിടിച്ചു കിടക്കും

അന്നും
നീ വയ്ക്കുന്ന ഓരോ ചുവടിലും
എന്റെ ഇലകൾ വാടിക്കൊണ്ടിരിക്കും
നിന്റെ കാലടികൾ നീറിക്കൊണ്ടിരിക്കും

എന്റെ പടർപ്പ് അവസാനിക്കുന്നിടത്ത്
മാലാഖമാർ നിന്നെ കാത്തുനിൽക്കും

നരകത്തിലേക്കുള്ള നദി
ഒന്നിച്ച് നീന്തണെമെന്ന്
ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നത്
അപ്പോൾ
നീ മറന്നുപോകും.

3.
അഴുക്ക്
********
തുടച്ചിട്ട തറ
മെഴുക്കറിയാത്ത ചുവരുകള്‍
ചിലന്തികള്‍ പോലും വന്ന്
വല നെയ്യാന്‍ പേടിക്കുന്ന
മിനുത്ത മേല്‍ക്കൂര
നിലം നനയാത്ത കുളിമുറി
ഏതോ ദൂരദേശത്തിന്റെ മണം പൊന്തും
കിടക്കകള്‍ , ഉടുപ്പുകള്‍.
ശസ്ത്രക്രിയാമുറിപോലെ അടുക്കള.
ഇരുത്തിയ മട്ടില്‍ എല്ലാമിരിക്കുന്ന മുറികളില്‍
നിശ്ശബ്ദത..
അരനൊടി തങ്ങിനിന്നാല്‍,
അഴുക്കാവും ഇനി.
നാളെ വെള്ള പൂശാന്‍ വരുന്നവര്‍ പറയും :
"പണ്ടേതോ ജന്തു ചത്ത കറ"!
തൂത്ത് ദൂരെക്കളഞ്ഞേക്കൂ.
മഴ നാളെ പെയ്യും.
പറമ്പിലെ പടുമുളകള്‍ക്ക്
വേരു പൊടിക്കുന്ന മണ്ണറയില്‍ ,
അഴുക്കെല്ലാം അഴകാവുന്നിടത്ത്
ആഴ്ന്നു കിടക്കുമ്പോള്‍
മറന്നേക്കാം
വെടിപ്പിന്റെ ഒരു ജന്മം.
ക്ഷമിച്ചേക്കാം.

4.
ആലപ്പുഴ വെള്ളം 
*****************
ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു! 

കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"

ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.

ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്‌,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്‌, മണ്ണി
ന്നാഴങ്ങൾ തരുന്നത്
നിറമില്ലാത്തത്‌, ദൂരം,
ഉയരങ്ങങ്ങൾ, കാണ്മത്
സമതലങ്ങൾ വാടി
ക്കിടന്നുപോകാത്തത്

അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം

അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.

കനാലുകൾ, ബോട്ട്ജെട്ടി
കല്ലി,രുമ്പു പാലങ്ങൾ,
കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.
*****************

Sunday, November 8, 2020

കാരുണ്യം ഒരു തെരഞ്ഞെടുപ്പാണ്/ഷാജു.വി.വി



ആ മുയലിറച്ചിക്കടയിൽ ഞാനൊരിക്കൽക്കൂടിപ്പോയിരുന്നു.

കടക്കാരൻ പതുപതുത്ത ഒരെണ്ണത്തിനെ ചെവിയിൽത്തൂക്കിയെടുത്തു:
ഡ്രസ് ചെയ്യട്ടെ?
കടക്കാരൻ കത്തി തിളക്കി .

വേണ്ട, ഞാനതു ചെയ്യും.
ചങ്ങാതീ, വാസ്തവത്തിൽ
അൺഡ്രസ് ചെയ്യുകയല്ലേ സംഭവിക്കുന്നത് ?
ഞാൻ ഭാഷയിൽ കളിച്ചു ചിരിച്ചു.

അവളുടെ കണ്ണുകളിൽ
ഭയവും പ്രണയവും കുഴഞ്ഞുമറിഞ്ഞിരുന്നു.

വീട്ടിലെത്തി ഞാനവൾക്ക്
കാരറ്റ് നേർമയോടരിഞ്ഞ് 
 വായിൽ വച്ചു കൊടുത്തു.

സിങ്കിനു മുകളിൽ
 ചെവി തൂക്കി നിർത്തി.

കുത്തനെ നിർത്തുമ്പോൾ
എല്ലാ മൃഗങ്ങൾക്കും 
മനുഷ്യരുടെ ച്ഛായയാണ് .

അവൾ കളി മട്ടിൽ കൈകൂപ്പി.

ഞാനവളുടെ കഴുത്തിൽ കറിക്കത്തികൊണ്ട് 
ഒരു ചുവപ്പൻ സംഗീതം വായിച്ചു.
അവളൊരു നിമിഷം
വിശ്വാസം വരാതെന്നെ നോക്കി .

സിങ്കിൽക്കിടന്നു പിടച്ചു 
ധ്രുത വാദ്യം വായിച്ചു .
സിങ്കിൽ വളർന്നു വളർന്നു വന്ന
ചെങ്കടലിലവൾ മുങ്ങി.
ഭൂമിയിലെ സർവ്വമുയലുകളുടെയും
രക്തമൊഴുകിയതുപോലെയവൾ
അപ്രത്യക്ഷയായി.

ഐ എസ് പേനാക്കത്തി കൊണ്ട്
കഴുത്തിൽ വയലിൻ വായിക്കുന്നതും
അമേരിക്ക ഇലക്ട്രിക് ചെയറിലിരുത്തി
കാപ്പി കൊടുക്കുന്നതും
ഫലത്തിൽ രണ്ടല്ലെന്ന നിന്റെ
വാചകമോർമ്മ വന്നു.
പ്രക്രീയയിലല്ല, പരിണാമത്തിലാണ്
മരണസാരമിരിക്കുന്നത് .

ആ മുയൽക്കടയിലൊരു നാൾ
നമ്മൾ പോയതോർമ്മയുണ്ടോ?
മുയലുകളെക്കണ്ടതുമെന്റെ
കാരുണ്യത്തിന്റെ ഉറവപൊട്ടി.

നീ ചിരിച്ചു പറഞ്ഞു:
കാരുണ്യം ഒരു തെരഞ്ഞെടുപ്പാണ് .
എലിയോട് തോന്നാത്തത്,
മുയലിനു മുമ്പിൽ അണ പൊട്ടുന്നത് .
(നോക്കൂ, ധൂർത്തനായ ചിത്രകാരൻ
പെരുപ്പിച്ചു വരച്ച എലിയല്ലേ മുയൽ ?)
കുറുക്കനു കിട്ടാത്തത് .
ചരിത്രത്തിലൊരിക്കലും
കൊതുകിനനുവദിക്കാത്തത് .
വെളുത്ത കുഞ്ഞുങ്ങളുടെ മരണത്തിൽ പ്രവഹിക്കുന്നത് .
ആ ആഫ്രിക്കൻ ഫുട്‌ബാൾ താരത്തെ നീ വാഴ്ത്തിയതു പോലും
അതിന്റെ അപരത്തിന്റെ
തീൻമേശയിലിരുന്നു കൊണ്ടായിരുന്നു.
ഞാൻ ലജ്ജിച്ചു.

ബസ്റ്റിലിരിക്കുമ്പോൾ അഹന്തയുടഞ്ഞു വിഷണ്ണനായ
എന്നെ നീ ചേർത്തു പിടിച്ചു:
നിന്റെ ലിബറൽ ഉദാരത
ഒരു മുയലിനെ രക്ഷിച്ചു.
അത്രത്തോളമുണ്ട്,
അത്രേയുള്ളൂ.

ആ ഓർമ്മയിൽ 
ഞാനവളുടെ തൊലിയുരിഞ്ഞു.
ആ ഓർമയിൽ ഞാനവളെ
വെട്ടിത്തുണ്ടമാക്കി.
രാഷ്ട്രീയമായ കശാപ്പ്.
രാഷ്ട്രീയമായ കുശിനിവൃത്തി.

പൊന്നിയരിച്ചോറും
 മുയൽക്കറിയും വിളമ്പി .

പൊടുന്നനെ
 പൊന്നിയരിച്ചോറിൽ നിന്ന് 
ഒരു മുയലുണ്ടായി വന്നു.

അതു പറഞ്ഞു:
മനുഷ്യാ, 
രാഷ്ട്രീയമായി കൊല്ലപ്പെടുന്ന
മൃഗത്തിന്റെ ആത്മാവ് നിന്നോട്
ക്ഷമിക്കില്ല.

വാഷ്ബേസിനിലെത്തും മുമ്പ്
ചർദ്ദിച്ചു .
നിന്നെക്കാണാൻ തോന്നി.
നിന്റെ നെഞ്ചിൽ 
തല വച്ച്കരയണമെന്നു തോന്നി.
ക്ഷമിക്കില്ലേ ക്ഷമിക്കില്ലേ
എന്നു യാചിക്കാൻ തോന്നി.

നിന്നെയാണ് വരട്ടിയെടുത്തു
പാത്രത്തിൽ വിളമ്പിയതെന്ന പോലെ 

അലമുറയോടെ അലച്ചു തിരിച്ചെത്തിയപ്പോൾ
പാത്രത്തിൽ മുയൽ വരട്ടിയതില്ല
സിങ്കിൽ രക്തക്കറയില്ല
വേസ്റ്റ് ബാസ്കറ്റിൽ തൊലിയും
കുടലുമില്ല.
അണച്ചു കൊണ്ട്
 കിടക്കയിൽ ചെന്നു വീണപ്പോ
അവളതാ മയങ്ങുന്നു .

'ബാവൂസേ ' എന്നുനിന്നെ മാത്രം
ഞാൻ വിളിക്കുന്ന പേര് 
വിളിച്ചവളെ
ഉമ്മ വച്ചു.

എന്താവും ഞാനവളെ 
അങ്ങനെ വിളിച്ചത്?

വായനക്കാരാ,
നിങ്ങൾക്കറിയാമോ?

Friday, July 24, 2020

പെണ്മണങ്ങൾ / സ്റ്റെല്ല മാത്യു

കൊയ്ത്തു പാടത്ത്
പെണ്ണിന്റെ
ചുണ്ടുവരമ്പുകളീന്നുതിർന്ന
ചുംബനവിത്താണ്.

പെൺമുഖത്തിരമ്പിക്കയറുന്നു
തേവുചക്ര പ്രണയജലം.
രണ്ടു മീൻകുഞ്ഞുങ്ങൾ
മുട്ടിയുരുമ്മുമിടത്തിൽ
ചുണ്ടുമ്മകൾ
എടുത്തു ചാടുന്നു.
അന്നത്തെ പകലിൽ
ചുവർവരമ്പിൽ
നീ വൃശ്ചികത്തിലെ നെൽപ്പൂക്കൾ
വരച്ചിട്ടു.
നെഞ്ചോടടുക്കിയ ഋതുപുസ്തകത്തിൽ
അവളതിൻ്റെ ഇതളുകൾ
നമ്മുടെ കുഞ്ഞുങ്ങൾക്കായി എടുത്തുവച്ചു.
അത്രയും പ്രിയപ്പെട്ടവനോട്
ഇനിയെന്തൊക്കെയാണ് വൃശ്ചികപ്പെണ്ണേ മൂളാനുള്ളത്?
എന്തൊക്കെ പ്രതീക്ഷകളിലാണ്
നീയുണരുന്നത് ..?
അവളുടെ വരികൾ.
പാടത്തിൽ
അന്നിരുന്നുകണ്ട ഞാറ്റുസ്വപ്നങ്ങൾ.
ആഴങ്ങൾ കിതപ്പിൻ്റെ ഉഴവുചാലുകൾ.
ആത്മരതിക്കുമേൽ
അവളുടെ കവിത കൊയ്തിട്ട വിത്തുകൾ
വെയിൽ വിയർപ്പിറ്റിൽ
നനഞ്ഞു താണു.
സൃഷ്ടിയുടെ ചിനിപ്പ്
സ്വയംപിളർന്നു.
ഇളംചൂടിൻ്റ ചതുപ്പു നുണഞ്ഞു.
ആദ്യമുളയിലെ ഈറ്റുനാരുകൾ
നേരിൻ്റെ ഉൾപ്പരപ്പിലേക്ക്
കിനിഞ്ഞിറങ്ങി.
പച്ചക്കാടിൻ്റെ കനപ്പുകാവലിൽ
വെയിൽനടത്തത്തിൻ്റെ ആത്മാവ്
വിരലിൽ തൊട്ടു.
പാതിരാത്രിയിലെ പന്തവെളിച്ചത്തിൽ
ഉറുക്കഴിഞ്ഞുവീഴുന്ന പെണ്ണിൻ്റെ ഉറക്കുപാട്ട്.
പാടിനിറുത്തിയ അവൾ ഓടക്കുഴലിടറിയ മറുവശത്തേക്കു കാതുചേർത്തുറങ്ങുന്നു.
അതിരിലെ
ചുറ്റുവള്ളികൾനിറഞ്ഞ പച്ചക്കമ്പ്
പുലരിനോട്ടത്തിൽ
ആകാശസ്വപ്നംതൊട്ടു ചുവന്നു.
ചുവടുപറിയുന്ന മണ്ണിൽ
അപ്പോഴും
നനുത്ത്
പെണ്ണിൻ്റെ
പെയ്ത്തുമണം. 
അവൾ വിയർത്ത കറ്റകളുടെ
കൊയ്ത്തുമണം.

           

....../ഹാരിസ് എടവന

തൂക്കിക്കൊല്ലാൻ
വിധിക്കട്ടെ കവിക്ക്
അന്ത്യാഭിലാഷമായി
കവിതയെഴുതാൻ
അനുമതി ലഭിച്ചു

തൂക്കുന്നതിനു
മുമ്പേയുള്ള രാത്രിയില്‍
കവി കവിതയെഴുതാന്‍ തുടങ്ങി

ഒരോ വരിയെഴുതുമ്പോഴും
ഒരോ അത്ഭുതങ്ങള്‍ സംഭവിച്ചു

ഒന്നാമത്തെ വരിയെഴുതുമ്പോള്‍
ഒരു പോലീസുകാരന്‍
ഒരു പനിനീര്‍ച്ചെടി നട്ടു

രണ്ടാമത്തെ വരിയെഴുതുമ്പോള്‍
ഒരു ന്യായാധിപന്‍
തൻ്റെ ജോലി ഉപേക്ഷിച്ചു

മൂന്നാമത്തെ വരിയെഴുതുമ്പോള്‍
വൃദ്ധനായ മനുഷ്യന്‍ 
നഗരപുറമ്പോക്കില്‍ അലഞ്ഞു തിരിയുന്ന
പൂച്ചകള്‍ക്കും
നായകള്‍ക്കു
 ഭക്ഷണവുമായി
പുറപ്പെട്ടു

നാലാമത്തെ വരിയെഴുതുമ്പോള്‍
അമ്പത് പേര്‍ ജയില്‍ ചാടി

അഞ്ചാമത്തെ വരിയില്‍
ഗര്‍ഭിണിയായ തെരുവുപെണ്ണിനൊരുവന്‍
അഭയം നല്‍കി

ആറാമത്തെ വരിയില്‍
പാതിരാത്രിക്കൊരു
പുരോഹിതൻ
തെരുവില്‍ നിന്നും
നീതിയെപ്പറ്റി സംസാരിച്ചു

ഏഴാമത്തെ വരിയില്‍
രാജകുമാരി 
ഒരു വിപ്ലവകാരിക്കൊപ്പം
കൊട്ടാരം വിട്ടിറങ്ങി

എട്ടാമത്തെ വരിയില്‍
രാജപുരോഹിതന്‍
കൊലചെയ്യപ്പെട്ടു

ഒമ്പതാമത്തെ വരിയില്‍
നഗരം
കത്താന്‍ തുടങ്ങി

പത്താമത്തെ വരിയില്‍
അനാഥര്‍ക്കു വേണ്ടിയൊരാള്‍
വയലിന്‍ വായിക്കാന്‍ തുടങ്ങി

പതിനൊന്നാമത്തെ 
വരിയെഴുതാതെ കവി
തൂക്കുമരത്തിലേക്ക് ഏകാകിയായി
നടന്നു.

....../ഹാരിസ് എടവന

വൈകിയാണെങ്കിലും
നേര്‍ത്ത മഴചാറ്റലിലൂടെ
കുട ചൂടാതെ
അവന്‍ വന്നു...

എന്റ് കൈ മുറുകെ പിടിച്ചു
പൊട്ടിക്കരഞ്ഞു
കെട്ടിപ്പിടിച്ചു

എന്റെ മരണത്തില്‍
അത്യഗാധമായ ദുഖം രേഖപ്പെടുത്തി
എന്റെ കുഴിമാടമെവിടേയെന്നു ചോദിച്ചു
അവിടയവന്‍ പൂവുകള്‍ വെച്ചു
വീണ്ടുമെന്റരികിലെത്തി
എന്റെ സംസ്ക്കാര ചടങ്ങുകളില്‍
പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നു സങ്കടപ്പെട്ടു
കല്ല്യാണത്തിനും വന്നില്ലെന്നു
ഞാനോര്‍മ്മിപ്പിച്ചു
കുട്ടികളുണ്ടായപ്പോഴും
ആശുപത്രിയിലും
വന്നില്ലല്ലോയെന്നു ഞാന്‍ പരിഭവിച്ചു

അവനെന്നെ വീണ്ടും
കെട്ടിപ്പിടിച്ചു..
മരണം ജീവിതത്തെ
ഉദാത്തമാക്കുന്നുവെന്ന
മഹദ് വചനം പറഞ്ഞു
വിശപ്പ് വിപ്ലവത്തെ ആളിക്കുന്നുവെന്നും
രോഗം ശുഭകരമായ നാളയിലേക്കുള്ള
പ്രതീക്ഷയുടെ തിരികളാണെന്നും
മൊഴിഞ്ഞു

അവനെന്റെ മുഖത്തു നോക്കി
ഞാനെഴുതിയ കവിതകള്‍ വായിച്ചു
ഞാനത് കേട്ട് പൊട്ടിക്കരഞ്ഞു

അവനെന്റെ വിപ്ലവഗാനങ്ങള്‍
ആലപിച്ചു
ഞാന്‍ വീണ്ടും പൊട്ടിക്കരഞ്ഞു

മരിച്ചവര്‍ കരയാന്‍ പാടില്ലെന്നു
അവനെന്നെ ഓര്‍മ്മിപ്പിക്കുന്നു
ജീവിച്ചിരിക്കുന്നവരെപ്പോലെ
ദുര്‍ബലരാവരുത്
മരിച്ചവര്‍ കരുത്തരാണു
ലോകത്തെ വേട്ടയാടിയവരൊക്കെയും
മരിച്ചവരാണെന്നു
മുദ്രാവാക്യം വിളിക്കും പോലെയവന്‍
പറഞ്ഞു

അവനു കുറച്ചു തിരക്കുണ്ടെന്നവന്‍
മരിച്ചവരേറെയുണ്ടത്രെ

സുഹൃത്തേ
എനിക്കായ് ഞാനെഴുതിയ
കവിത
ഒന്നു വായിക്കൂ

അറുത്ത മൃഗത്തിനടുത്തനാഥമായ 
കയറുപോലെ
ഒരു കയര്‍
എന്റെ മുറിയിലുണ്ട്
മഹസ്സറിലില്ലാത്ത
കവിത
കുരുക്കില്‍
കുടുങ്ങിയിരിപ്പുണ്ട്
ഒന്നു ചൊല്ലൂ
മരിക്കുന്നനേരത്തെനിക്കത്
ചൊല്ലുവാന്‍ കഴിഞ്ഞില്ല...

അവന്‍ ചിരിക്കുന്നു

അവസാനത്തെ വരികള്‍
ഉറക്കെ ചൊല്ലുന്നു

അനുശോചനങ്ങള്‍
മധുരം ചേര്‍ത്ത പരദൂഷണങ്ങളാണ്.

Saturday, July 18, 2020

......./ലിഖിത ദാസ്

എന്റെ എഴുത്തുമുറിയിൽ 
നിനക്കു വേണ്ടിയെഴുതി ബോധിപ്പിക്കുന്ന 
ഒടുവിലത്തെ കവിതയാകുമിത്.
ഞാൻ ചത്തുപോയാൽ നീയും 
ഉടനെയങ്ങ് മരിച്ചുപോന്നേക്കണം.
എങ്ങനെയെന്ന് ചോദിക്കണ്ട
- എങ്ങനേലും.

നീയാ മുറി കണ്ടോ..
അതിൽ നിറയെ നമ്മളാണ്.
അയയിൽ വിയർപ്പു വറ്റാൻ 
വിരിച്ചിട്ട തുണിയിൽ, 
കട്ടിൽ വിരിപ്പിൽ, കുടഞ്ഞിട്ട തോർത്തിൽ
- നമ്മുടെ മണം.
അതൊക്കെയും ഞാൻ മരിച്ചു
മിനിറ്റുകൾക്കകം വാർന്നുപോകും. 

നീയൊറ്റയ്ക്കൊന്ന് ആ പുതപ്പിനടിയിൽ
കയറിനോക്കൂ... 
നിനക്ക് മരണത്തോളം ഭയം തോന്നും.
വെപ്രാളപ്പെടും.
കിടക്കയിൽ ഞാൻ ശൂന്യമായ 
ഒരിത്തിരി സ്ഥലം
മരുഭൂമി കണക്ക് പരന്നു വലുതായി 
നിന്നെ ഉഷ്ണിപ്പിക്കും.

നിന്റെ പ്രിയപ്പെട്ട വാച്ചുകളൊക്കെയെടുത്ത്
സമയം നോക്കൂ..
അവയൊക്കെയും എനിയ്ക്കൊപ്പം 
മരിച്ചുപോയിക്കാണും.
നിനക്ക് സമയം തെറ്റും - കാലം തെറ്റും.
കൂട്ടം തെറ്റിയ കുഞ്ഞിനെപ്പോലെ നീ 
വീടിനകത്ത് വിരണ്ടോടും.

അടുക്കളയിൽ ചെന്ന് നോക്കൂ..
നീയെത്ര പാകം ചെയ്താലും 
നമ്മുടെയാ രഹസ്യക്കൂട്ട്
അടുക്കള തിരിച്ചു തരില്ല‌.
സ്ഥാനം തെറ്റാതെ കണ്ണടച്ചു പിടിച്ച് 
ഉപ്പെന്നും പുളിയെന്നും മുളകെന്നും 
നിനക്ക് കയ്യെത്തിക്കിട്ടില്ല‌.
പരസ്പരം ചുറ്റിപ്പിടിച്ചു നമ്മളു നിന്നിരുന്ന 
അടുക്കളയിടങ്ങളൊക്കെയും 
വീടുമാറിക്കയറിയവനെന്നപോലെ 
നിന്നെ പകച്ചുനോക്കും.

ആകാശത്തോളം വളർത്തിയെടുത്തൊരു
വീട് ഒറ്റ രാത്രികൊണ്ട് 
ഒരു ചിതൽപ്പുറ്റോളം ചെറുതാകും. 
അപ്പോൾ, 
ഒടുവിൽ നീയെന്നെ തൊട്ടതോർക്കണം
അതേ തണുപ്പ് എല്ലായിടവും
പരന്നു നിറയും‌.
തണുത്ത ചുവരുകൾ തണുത്ത നിലം
- എല്ലായിടത്തും തണുപ്പ്.
മരണത്തോളം ആഴമുള്ളത്.

പുറം തിണ്ണയിൽ രാത്രികാലങ്ങളിൽ 
നമ്മളിരിക്കുന്നിടത്ത് പോയി 
എന്റെ കസേരയിൽ ഇരിക്കണം.
കസേരക്കയ്യിൽ എന്റെ വിരലോടുന്നുണ്ടോയെന്ന് 
സൂക്ഷിച്ചു നോക്കണം.
'പെണ്ണേ..'യെന്ന് പതിഞ്ഞു വിളിയ്ക്കണം.
പ്ലാവിന്റെ ചോട്ടിൽ നിന്നോ
കിണറിനപ്പുറത്തു നിന്നോ 
എന്റെ  മറുവിളിയോർക്കണം.
ഇല്ലാ..ഞാൻ വരവുണ്ടാകില്ല.

അന്തിച്ചർച്ചകളും 
വൈകിയുറക്കവും കഴിഞ്ഞ് 
രാവിലെ മധുരപ്പാകത്തിൽ 
നിനക്കൊരു കട്ടന്റെ കുറവുണ്ടാകും.
ഞാനില്ലായ്മകളിൽ നിന്റെ ഭാരിച്ച 
നഷ്ടങ്ങളിലൊന്ന്
അതായിരിക്കും എന്നെനിയ്ക്കുറപ്പുണ്ട്.

ഞാനങ്ങു പോയാൽ അനേകകാലം 
പൂട്ടിയിട്ടൊരു മുറി കണക്ക്
നിന്റെ ഹൃദയത്തിൽ 
കടവാതിലുകൾ പാർപ്പു തുടങ്ങും‌.
ഇടനേരങ്ങളിൽ,
ഉന്മാദത്തിന്റെ മൂർധന്യത്തിൽ 
നീയെന്റെ പേരു നീട്ടിവിളിയ്ക്കും.
നിലത്തുരുണ്ടു വിലപിച്ചേക്കും.

എനിയ്ക്കുറപ്പുണ്ട്‌ - 
ഞാനില്ലായ്മകളിൽ വെന്തു വെന്ത് 
ഉടലുവറ്റി വേരു ചീഞ്ഞു നീ വീണുപോകും.
അന്നേരം വാരിയെടുത്ത് ചുറ്റിപ്പിടിയ്ക്കാൻ
എനിയ്ക്ക് വിരലുകളുണ്ടാവില്ല.
ഉമ്മ വയ്ക്കാനൊരു ചുണ്ടുപോലും
ബാക്കി ശേഷിക്കില്ല.
ശ്വസിച്ചുണരാൻ എന്റെ മണം പോലും 
നിനക്കു കിട്ടില്ല.

നോക്കൂ,
നിന്നോളം ഞാനും എന്നോളം നീയും 
വളർന്നു നിൽക്കുമ്പോൾ മാത്രമല്ലേ
പച്ച തെഴുക്കുന്നത് - പടർപ്പുണ്ടാകുന്നത്
ഞാനില്ലാതാവുകയെന്നാൽ 
നിനക്കൊരു വീടു നഷ്ടപ്പെടുകയെന്നാണ്.
അതുകൊണ്ട്- 
അക്കാരണം കൊണ്ടുമാത്രം മനുഷ്യാ,
തീർച്ചയായും നീ എനിയ്ക്കു ശേഷം
വളരെപ്പെട്ടെന്ന് മരിച്ചു വന്നേക്കണം.

......./നോർമ്മാ ജീൻ

ഉറങ്ങാൻ കിടക്കുമ്പോൾ 
ജനൽകമ്പിമേൽ 
തട്ടി തകരുന്ന 
മഴത്തുള്ളികളുടെ ഒച്ച 
സുഖമായ ഉറക്കത്തിന്
കിടക്ക വിരിക്കുന്നു 
ദൂരെയേതോ 
മലയടിവാരത്തിലുള്ള  
ആശ്രമത്തിലെ 
വൃദ്ധ സന്യാസികൾ 
ജാഗരണ പ്രാർത്ഥനകളിൽ 
മുഴുകിയിരിക്കുന്നു 

ലോകമുറങ്ങി കിടക്കുമ്പോൾ 
അതിനെ നോക്കിയിരിക്കുക
പ്രാർത്ഥന പോലെ 
ഏകാന്തത ആവശ്യമുള്ളോരു 
സംഗതിയാണ് 
പ്രിയമുള്ളൊരാൾക്ക് വേണ്ടി 
പൂപ്പാത്രമൊരുക്കുന്ന പോലെ 
സ്നേഹത്തോടെ 
ഞാനത് ചെയ്തു കൊണ്ടിരിക്കുന്നു

പെട്ടെന്ന് 
ലോകത്തോട് മൊത്തം 
എനിക്ക് സ്നേഹം തോന്നി 
ലോകം എന്നെയോ 
ഞാൻ ലോകത്തെയോ 
മറന്നു  വെച്ചതെന്ന 
സന്ദേഹത്തിൽ 
രമ്യതകളുടെ വഴികളെ പറ്റി 
ചിന്തിച്ചു തുടങ്ങി 
തള്ളിപ്പറഞ്ഞ സ്നേഹിതരോട് 
വേണ്ടെന്ന് വെച്ച കാമുകരോട് 
കൈ കടിച്ചു മുറിച്ച 
അയല്പക്കത്തെ  
നായയോട് പോലുമെനിക്ക് 
അലിവ് തോന്നി 

അമ്മച്ചിയുടെ 
കോന്തലയിൽ നിന്ന് 
മുന്നിലേക്ക് ചിതറി തെറിച്ച 
മുല്ലപ്പൂ മൊട്ടുകളോളം 
ഞാൻ  ജീവിതത്തെ സ്നേഹിച്ചു 
വെറുക്കുവാൻ കണ്ടെത്തിയിരുന്ന 
കാരണങ്ങളിൽ കയറി നിന്ന് 
കഴിഞ്ഞ കാലങ്ങളിലെ 
മനുഷ്യരെന്നെ നോക്കി 
വെള്ള പതാകകൾ വീശി 
ജീവിതത്തെ സ്നേഹിക്കുവാൻ 
നാം കണ്ടെത്തുന്ന വാക്കുകൾ 
കൂട്ടി ചേർത്ത് ഞാൻ  
പാട്ടുകൾ തുന്നി തുടങ്ങി

Friday, July 17, 2020

......../വിപിത

നാട്ടിൽ കല്യാണമായിരുന്നു. 
ബിരിയാണിക്കല്യാണം എനിക്ക് ഒത്തിരി ഇഷ്ടമാണ്. 

ആകെ കൂടി ചിക്കൻ കാല് കിട്ടുന്നത് 
കല്യണത്തിനാണ്. 

എരിവിനൊന്നും നാക്ക് തോക്കൂല്ല. 

രുചിച്ചു രുചിച്ചു, കൊതിച്ചു കൊതിച്ചു ഞാൻ 
തീറ്റ പതിയെയാക്കും. 

പതിമൂന്നാന്തി കല്യാണത്തിന് 
പോകുന്നെ ഞാനിപ്പോഴേ 
കിനാവ് കണ്ടു.

പെട്ടെന്നമ്മച്ചി നല്ല കുപ്പായമില്ലാതെങ്ങനെ കല്യാണത്തിന് പോകുമെന്ന് ചുണ്ട് മലർത്തി. 

ആകെയുള്ളതൊന്ന് കരിമൻ തല്ലി. 

അതിട്ടു പോയാൽ പള പള മിന്നുന്ന കുപ്പായക്കൂട്ടത്തിൽ ഞാൻ ഒറ്റയ്ക്കാവുമെന്ന്  അമ്മച്ചീ. 

സരളാമ്മേടടുത്തൂന്ന് അമ്മൂന്റെ കുപ്പായം മേടിക്കാം. 

അമ്മച്ചി പറഞ്ഞൊടനെ, 
ചെരുപ്പില്ലാണ്ട് ഞാൻ ഒറ്റ ഓട്ടം വച്ചു. 

കല്ല് പൊത്തു, ചാണാൻ ചവിട്ടി, 
അട്ടയെ ചമ്മന്തിയാക്കി. 

സരളമ്മയോട് ഒറ്റ ശ്വാസത്തിൽ 
കാര്യം പറഞ്ഞു. 

എല്ലാം ഉഷാറ്. 

ഒരു മഞ്ഞ കുപ്പായമാരുന്നു. 
ഇച്ചിരി നൂല് വിട്ടിട്ടൊണ്ട്. 

അവിടവിടെ നിറം പിടിച്ചിട്ടൊണ്ട്. 

സാരമില്ല. 

കാണാൻ കൊള്ളാം. 

എന്റെ കുപ്പായത്തേക്കാൾ ഭംഗീണ്ട്. 

2.

പതിമൂന്നാന്തി ഞാൻ വീട്ടിലെ പൂവനെ 
തോപ്പിച്ചുണർന്നു. 

കുളിച്ചു, എനിക്ക് തണുത്തതേയില്ല. 

അമ്മച്ചി എന്റെ കണ്ണെഴുതി. 

അമ്മച്ചീന്റെ സിന്ദൂരപ്പൊട്ടീന്ന് 
എനിക്കും കുത്തിയൊന്ന്. 

ഒരു റോസാപൂ ചെവിക്കടുത്തായി 
വച്ചു. 

അമ്മ ഓയിൽ സാരീ ഉടുത്തു. 

ഞങ്ങൾ പൊറപ്പെട്ടു. 

മണവാട്ടിക്ക് എന്തോരം പൊന്നാ.

കുപ്പായത്തിനെന്തൊരു മിനുപ്പ്. 

എല്ലാർക്കും ഉഗ്രൻ കുപ്പായം. 

സ്വർഗ്ഗത്തിന്റെ ഒരു തുണ്ട് താഴേക്ക് 
വീണെന്ന് തോന്നിപോയി. 

നിനക്കാതെ പക്ഷെ ഒന്നുണ്ടായി. 

അമ്മു ഓടി വന്നു. 

സീതേം മാലൂം ഷീബേം കാർത്തുവും, 
പിന്നമ്മമാർ, അമ്മാവന്മാർ, സകലരുമുണ്ട്. 

അമ്മു എന്റെ കുപ്പായത്തിലോട്ട് കടുപ്പിച്ചു നോക്കി. 

ഒറ്റ ചിരിയിൽ, ഞാൻ സ്വർഗ്ഗത്തീന്ന് ഒറ്റയടിക്ക്, 
നരകത്തിലെ തിളച്ച എണ്ണയിൽ വീണു. 

അയ്യേ! ഞങ്ങടെ വീട്ടിലെ ടി വി  തൊടയ്ക്കുന്ന 
എന്റെ പഴേ കുപ്പായം. 

ചിരി മുഴങ്ങി. 

സരളാമ്മയുടെ മുഖം മങ്ങി. 

എന്റമ്മച്ചി കണ്ണ് നെറച്ചു.

ഞാൻ നിവർന്നു നോക്കിയില്ല. 

ഉണ്ണാനിരിക്കുമ്പോൾ 
കണ്ണീരു കാരണം ബിരിയാണി കണ്ണിൽ 
നിന്ന് മറഞ്ഞു. 

എന്റെ നാവ് രുചിച്ചതേയില്ല. 

കോഴിക്കാല് ഞാൻ തൊട്ടതേയില്ല. 

പിന്നൊരിക്കലും ബിരിയാണി എന്നെ 
കൊതിപ്പിച്ചതേയില്ല.

Sunday, July 12, 2020

ഒറ്റ്/ജയദേവ് നയനാർ

ഇല്ലാത്ത ഒരു
രാജ്യത്തിന് 
വേണ്ടിയായിരുന്നു 
നമ്മള്‍ പരസ്പരം
ഒറ്റുകൊടുത്തത്.  
നീ നിന്റെതെന്നും
ഞാന്‍ എന്റെതെന്നും 
വിളിച്ച് ഓരോ 
പടനീക്കത്തിലും 
ഓരോ രാജ്യത്തെ 
തൊലിപ്പുറത്ത്
വരച്ചുവച്ചു. 
എന്‍റെ  രാജ്യത്തേക്ക്
ഒളിച്ചുകടക്കാനുള്ള
വഴികളെല്ലാം നിനക്കു
കാണാപ്പാഠമായിരുന്നു. 
നിന്റെതിലെക്കുള്ളത്
ഞാനും ഓര്‍ത്തുവച്ചു.
ഓരോ കവാടത്തിലും 
പറയേണ്ടിയിയിരുന്ന 
രഹസ്യവാക്ക്,
ഓരോയിടത്തും 
മാറേണ്ടിയിരുന്ന
പ്രച്ഛന്നവേഷം,
ഓരോ നൂഴ്വഴിയിലും
വേണ്ടിയിരുന്ന
മെയ് വഴക്കം
എല്ലാം കൃത്യം.
പരസ്പരം ആരും
സംശയിക്കാതവണ്ണം. 
പിന്കഴുത്തിലൂടെ
കൊടുങ്കാറ്റു കണക്കെ
ചോലക്കാടുകളില്‍
ഓര്‍മകളുടെ കണ്ണുകെട്ടി, 
അടിതെറ്റുന്ന
കണ്ണാടിപ്രതലങ്ങളില്‍  
അള്ളിപ്പിടിച്ച്
അകമേ തീ വാറ്റുന്ന
ഗുഹാമുഖങ്ങളില്‍
ഒരു മഴമെഘതെ 
ഉള്ളിലടക്കിപ്പിടിച്ച്, 
ചെങ്കുത്തായ കുന്നുകളില്‍
ഭൂമിയെ പൊതിഞ്ഞുപിടിച്ച്‌...
.
നമ്മള്‍ വെട്ടിപ്പിടിച്ച 
രാജ്യം ഇതിനിടെ
എപ്പോഴാവും
കളഞ്ഞുപോയിരിക്കുക?.
.
ഇല്ലാത്ത ഒരു ശരീരത്തിന്
വേണ്ടിയായിരുന്നു
നമ്മള്‍ പരസ്പരം
തോറ്റുകൊടുത്തത്.

Wednesday, July 8, 2020

എന്റപ്പന് പറയുന്ന് / സുമം തോമസ്

പറഞ്ഞത് പറഞ്ഞ്
മേലാല്‍ എന്റപ്പന് പറയരുത്

നിന്റപ്പനോട് പോയി പറയെടീന്ന്
പറഞ്ഞില്ലേ?
പള്ളിപ്പറമ്പില് കെടക്കുന്ന
എന്റപ്പനോട് ഇനി എന്നാ പറയാനാ
എനിക്കിനി നിങ്ങളോടാ
പറയാനൊള്ളത്

ഇങ്ങനെ കുടിക്കല്ലേന്ന് 
അപ്പനോട് പറയുമ്പോ
കുടിച്ചിട്ട് വന്ന് നിങ്ങളെ ഞാന്‍
തല്ലുന്നുണ്ടോന്ന് അപ്പന്‍ 
ചോദിക്കുവായിരുന്നു

ആദ്യകുര്‍ബാനയ്ക്ക് 
എല്ലാ പിള്ളേരെയും പോലെ
ഒരുങ്ങി നില്‍ക്കാന്‍ പറ്റാതിരുന്നതും
സ്‌കൂളീന്ന് ടൂറിന് പോകാന്‍
പറ്റാതിരുന്നതും
യൂണിഫോം മാത്രം
എന്നും ഇട്ടോണ്ട് പോകേണ്ടി വന്നതും
അപ്പന്റെ കുടി കാരണാന്ന് 
പറയാന്‍ പേടിയാരുന്നു
പിന്നേം ഒരുപാട്
കാര്യങ്ങളൊണ്ട്

ഇപ്പ എനിക്ക് പറയാല്ലോ
ക്രിസ്മസിന് പള്ളിയില്‍
പോകാന്‍ ഒരു സ്വര്‍ണ്ണമാല
വാങ്ങിത്തരാന്ന് അപ്പന്‍
പറഞ്ഞിട്ടൊണ്ടായിരുന്നു
എന്നിട്ട്
അതിനെക്കുറിച്ച് 
ഒരു വാക്കു പോലും പറയാതെ
ക്രിസ്മസ് വന്ന അതേ മാസം
അപ്പനൊരു പോക്കങ്ങ് പോയി

അന്ന് കരഞ്ഞില്ല
പിന്നെ എല്ലാരും അപ്പന്റെ
വിശേഷങ്ങള്‍
പറയുമ്പോ കൊതിയോടെ
കേട്ട് കണ്ണ് നിറഞ്ഞിട്ടൊണ്ട്

ഇപ്പ നിങ്ങളോട് പറയണതെന്തിനാന്നോ
നിറയെ മണികളുള്ള കൊലുസിട്ട
ഒരു പൊന്നുമകളെ നമ്മളിപ്പോ
മനസ്സില് പെറ്റു വളര്‍ത്തണില്ലേ
അവളിതുപോലെ 
ഇപ്പോ ഞാനെഴുതുന്ന പോലെ 
എഴുതാതിരിക്കാൻ വേണ്ടിയാ

അതുകൊണ്ട്
പറഞ്ഞത് പറഞ്ഞ്
മേലാല്‍ എന്റപ്പന് പറയരുത്...!

Friday, July 3, 2020

കിളിത്തൂവൽ/ഒ.എൻ.വി.കുറുപ്പ്

മുറ്റത്തുലാത്തുമ്പോളെന്‍ മുന്നിലായൊരു

പക്ഷിതന്‍ തൂവല്‍ പറന്നുവീണു.

കാറ്റിന്നലകളിലാലോലമാടിയാ-

ക്കാണാക്കിളിതന്‍ കിളുന്നു തൂവല്‍

താണുതാണങ്ങനെ പാറിവീണു മെല്ലെ;

ഞാനതെടുത്തു തലോടി നിന്നു.

പൂവുപോല്‍, പൂവിളം പട്ടുപോലുള്ളൊരാ-

ത്തൂവലില്‍ത്തന്നെ ഞാന്‍ നോക്കിനിന്നു.

ഏതു കിളിതന്‍ ചിറകൊളിയില്‍ നിന്നു-

മേതുമീത്തുള്ളിയിങ്ങിറ്റുവീണു!

ഏതൊരു പൂമരക്കൊമ്പിലേക്കിന്നുചേ-

ക്കേറുവാനാപ്പക്ഷി പോയിരിക്കാം!

ഇല്ലറിയില്ലെനിക്കൊന്നുമേ; ഞാനതെന്‍

ചില്ലലമാരയില്‍ കൊണ്ടുവച്ചു.

എന്നുമുണര്‍ന്നു ഞാനുമ്മറത്തെത്തുമ്പോള്‍,

എന്നെയതാര്‍ദ്രമായ് നോക്കുംപോലെ!

എന്റെ മനസ്സൊരു പൂമരമാകും പോല്‍!

ഏതോ കിളിയതില്‍ പാടുംപോലെ!

Thursday, July 2, 2020

അകത്തിരിപ്പ്/ടി.പി.വിനോദ്


വെള്ളരിക്കയില്‍
കവിത ഇരിപ്പുണ്ടോ എന്ന്
നോക്കിയിരിപ്പായിരുന്നു.

വരയന്‍പുലിയുടെ
തൊലിയുണ്ടായിട്ടും
തെറിച്ചുനില്‍പ്പില്ല
തരിമ്പും ശൌര്യം.

ഉള്ളിലാവും
ഉണ്മ, കവിത എന്ന്
ഊഹം മൂര്‍പ്പിച്ച്
പിളര്‍ന്നുനോക്കി പിന്നെ.

നനവില്‍ കുളിര്‍മ്മയില്‍
വരിയായി വിന്യസിച്ച്
ഹാ !
വിത്തുകളുടെ സൂക്ഷ്മസന്നാഹം,

ഉത്‌കണ്ഠകളെ നമ്മള്‍
ഉപമകളിലൊളിപ്പിക്കുന്നതിലും
ചാതുരിയില്‍, കവിതയില്‍.

സ്വപ്‌നം/സജി കല്യാണി

ഒരിത്തിരി മണ്ണ്
അതില്‍ ചെറിയൊരു കൂര
ഒരു കുഞ്ഞുവീട്
രണ്ടുമുറികളും
ഒരു ചായ്പുമുള്ളത്.
ഒരുമുറി ഉറങ്ങാന്‍
ഒരു മുറി നിറയെ പുസ്തകങ്ങള്‍..
ചായ്പില്‍ പാചകം.
വരാന്തയില്‍ 
ഒരു ബെഞ്ചും ഡസ്ക്കും
പൂക്കളെ നോക്കിയിരിക്കാന്‍.

ഒറ്റക്കല്ലിന്‍റെ പടി.
വീതികുറഞ്ഞ മുറ്റം
നിറയെ പൂച്ചെടികള്‍
ചെണ്ടുമല്ലിയും മുല്ലയും
നന്ത്യാര്‍ വട്ടവും നാലുമണിയും
മഞ്ഞപ്പൂക്കളുള്ള കോസ്മസും
പനിനീരും വെള്ളമന്ദാരവും
അങ്ങനെയങ്ങനെ......

നാലതിരിലും 
ശീമക്കൊന്നകളുടെ 
വസന്തം.
ഇടയ്ക്ക് കടും ചുവപ്പന്‍ ചെമ്പരത്തിയും.
മുറ്റത്തെ പന്തലില്‍
കോവല്‍ മണികള്‍
അടുക്കളക്കോണില്‍ 
കറിവേപ്പും നിത്യവഴുതിനയും.
നാലടി ചതുരത്തില്‍
ഒരു ചീരത്തട്ട്.
അതിനുള്ളില്‍ കുറച്ച് വെണ്ടത്തൈകള്‍
പത്തുമൂട് കപ്പ
ഒരു പപ്പായമരം.
നിറയെ ജലമുള്ള ഒരു കിണര്‍.
അതിലൊരു ചകിരിക്കയറും തൊട്ടിയും.
കോരിക്കുളി.
കുളിക്കുമ്പോള്‍ രണ്ടുകവിള്‍ കുടിക്കും
ഒരൊറ്റത്തെങ്ങുമതി
കുളിവെള്ളം വലിച്ചെടുക്കാന്‍ മാത്രം.

മതി...
എഴുതാന്‍ കഴിയുന്നത്
വലിയൊരു ഭാഗ്യമാണ്.
കാരണം
ഉണര്‍ന്നിരുന്ന്
ഞാനും അവളും
ഒന്നിച്ചുറങ്ങിയ വീടിനെപ്പറ്റി
ഒരിക്കലും പറഞ്ഞിട്ടില്ല.
വെറും
സ്വപ്നമായിട്ടും.!

Friday, June 26, 2020

കടൽകാക്ക / ഡി.അനിൽകുമാർ


കൈത്തണ്ട് പോകും കാലം
കച്ചാൻക്കാറ്റടിക്കും കാലം
കട്ടമരം കമഴ്ന്ന് ചത്തവർ
കടൽകാക്കളായി പറക്കും കാലം

അക്കാക്ക കടൽ താണ്ടി
കര താണ്ടി കുളിർ താണ്ടി
മലമുകളിൽ തലനെറയെ
പേനുള്ളൊരു പെണ്ണിനെ കാണും

അവളുണ്ട് തീറ്റുന്നു
കാക്കയെ, കടൽക്കാക്കയെ
കൂട്ടിലിട്ട് വളർത്തുന്നു
അതിൻ തൂവൽ തഴുകുന്നു

ഒരു നട്ടുച്ചനേരം
വെയിൽ താണ് നില്ക്കുമ്പോൾ
കടൽക്കാക്ക പറയുന്നു
വരുന്നോ നീ എനിക്കൊപ്പം

നിന്റെ കണ്ണ് നക്ഷത്രമീന്
നിന്റെ മുടി പാമ്പാട
ചെവിയിൽ ഇരമ്പവും
ഉടലിൽ മുഷിവും നിനക്ക്

അവളേതോ പുരാവൃത്ത
കഥയിലെ തന്വിയായി
അവനൊപ്പം പറക്കാമോ
എന്നു സ്വന്തം മനതോട്
സമ്മതം തിരക്കുന്നു

കടൽക്കാക്ക തുടരുന്നു
എനിക്കുടയോർ ഇവിടില്ല
അവർ വാഴും നീലവാനം
തുഴയെറിയും നീലജലം
അതിൽ മുക്കളിയിട്ട്
തിന്നാം നമുക്കൊരുമിച്ച്

പറക്കാം ഉപ്പുക്കാറ്റിൽ
നീച്ചലടിക്കാം ഉപ്പുനീരിൽ
കടൽപിറകോട്ടിയ
ചേരൻ ചെങ്കുട്ടുവൻ
കപ്പൽ വള്ളമോട്ടിയ
വലിവറിഞ്ച വലയൻ
വിടിയവെള്ളി പാത്ത്
പൊഴുതു വെടിയതറിയാമേ 
ഇനിയുള്ള കാലമെല്ലാം 
അവർക്കൊപ്പം വാഴാമേ 

മലമുകളിൽ തലനെറയെ
പേനുള്ളവൾ അതുകേട്ട്
കടൽകാക്കയ്ക്കൊപ്പം
കാറ്റ് താണ്ടി പറക്കുന്നു
കടൽകാക്കയ്ക്കൊപ്പം
വെയില് താണ്ടി പറക്കുന്നു.

     

Saturday, June 20, 2020

......../ലിഖിത ദാസ്

ചിലരുണ്ട്.. 
മരമുണരുന്നതിനു മുൻപായി 
വന്നിരിയ്ക്കും.
ചില്ലപോലും അറിയാതെ കൂടുവയ്ക്കും.
ഇലയനക്കം പോലും കേൾപ്പിക്കാതെ 
പാർപ്പു തുടങ്ങും.
അതിന് ഭാഷയില്ല..
സ്നേഹമേയുള്ളൂ..!

ഹൃദയത്തിന്റെ അടിത്തട്ടിൽ 
ഏറ്റവുമാഴത്തിൽ അയാളൊരു
ആകാശമൊളിപ്പിച്ചിരിക്കും.
ഓർമ്മപ്പുരയ്ക്കുള്ളിൽ മണ്ണുതൊട്ടാൽ
മുളച്ചുകേറാൻ പാകത്തിൽ
സ്നേഹത്തിന്റെ വിത്തു പാത്രങ്ങൾ 
സൂക്ഷിച്ചിട്ടുണ്ടാവും.

ശമിക്കാത്ത പ്രേമത്തിന്റെ കൂട്ടുകിടപ്പുകാരനായിരിക്കും അയാൾ.
ഒന്നു തൊട്ടുനോക്കൂ.. 
രണ്ടുകയ്യും വായുവിൽ നീട്ടി 
ഒരു കുഞ്ഞിനെപ്പോലെ
വാ..വാ..യെന്ന് അയാൾ കലമ്പിക്കൊണ്ടിരിക്കും
നിങ്ങളുടെ ഹൃദയമിടിപ്പ് ഉച്ചത്തിലാവുകയും
അയാൾക്കു മുൻപിൽ നിങ്ങൾ 
ആയുധം നഷ്ടപ്പെട്ട് 
മുട്ടുകുത്തി നിൽക്കുകയും ചെയ്യും.

ചില്ലുഭരണിയിലെ മുട്ടായി നിറങ്ങളിലേയ്ക്ക്
എത്തിനോക്കുന്ന കുഞ്ഞിന്റെ 
കൗതുകമായിരിക്കും 
അപ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയെ

നനഞ്ഞ മരങ്ങൾക്കു ചോട്ടിലേയ്ക്ക്
അയാൾ ക്ഷണിയ്ക്കും.
പെരുവിരൽ വേരുകളായും 
ചുരുളൻ മുടി ചില്ലകളായും 
കൈകൾ നിറയെ പൂക്കളുള്ള വള്ളികളായും 
പിണച്ചുകെട്ടി 
അയാൾ നിങ്ങളിലേയ്ക്ക്
ചുരുണ്ടിരിക്കും.

എന്റെ ഹൃദയത്തിന്റെ വിളുമ്പിൽ നിന്ന് 
മറിഞ്ഞു വീഴുമ്പോൾ 
നിന്റെ സ്നേഹത്തിനു മുറിവു പറ്റുമെന്നും
മുറിവിന് ഒരു കിണറോളം താഴ്ച കാണുമെന്നും
അയാളിടയ്ക്കിടെ ഓർമ്മപ്പെടുത്തും.
എങ്കിലും അയാളെ മാത്രം 
നോക്കിനോക്കിയിരിക്കുമ്പൊ
പച്ചഞരമ്പുകളിൽ നിങ്ങൾക്ക് 
പൂത്ത മഴവില്ലു കാണാവും.
വിരലുകളിൽ അള്ളിപ്പിടിയ്ക്കുമ്പോൾ
 പച്ചയുള്ള ഒരു ഗ്രാമത്തിലേയ്ക്ക് 
അയാളെയും കൊണ്ട് 
അതിവേഗം കടന്നുകളയണമെന്ന് തോന്നും.
എത്ര സുന്ദരമായാണ് 
അയാളൊരു കരൾപ്പാതി പകുത്തുവയ്ക്കുന്നതെന്നോർക്കും.

ചിലരങ്ങനെയാണ് 
ഒഴുക്കുകൂടുന്ന നേരത്ത് -
നുരയ്ക്കുന്ന ചുഴി പോലെ 
വല്ലാതെ ഭ്രമിപ്പിക്കും.
അല്ലെങ്കിലും വെന്തകാട് ഉള്ളിൽ വളർത്തുന്നവർ
തണുവു നീട്ടുന്നിടത്തേയ്ക്ക് 
കയ്യെത്തിപ്പിടിക്കാതെങ്ങനെ‌..!

നോക്കൂ..., ഒന്നിറങ്ങി നിൽക്കാൻ കൊതി തോന്നുന്നില്ലേ..???

Friday, June 5, 2020

വസന്തത്തിൽ മരം ചെയ്യുന്നത് നോക്കൂ/എം.ജീവേഷ്


വസന്തത്തിൽ 
മരം ചെയ്യുന്നത് നോക്കൂ

വസന്തത്തിൽ
മരം ചെയ്യുന്നത്
തന്നെ നോക്കൂ

പൂക്കളുടെലിപി
ആകാശത്തിനും
ഭൂമിക്കുമിടയിൽ
തുന്നിപ്പിടിപ്പിക്കുന്നു

ചില്ലയിലാണെന്ന്
തോന്നിപ്പിക്കുന്ന
മറ്റൊരു കാവ്യകലാതന്ത്രം

ഭൂമിയിലുള്ള
സകലകിളികളേയും
വിരുന്ന് വിളിക്കുന്നു

അതിനിടയിൽ 
ഒരു കിളി 
മരത്തോട് ചോദിക്കുന്നു
കൂടൊരുക്കുന്നതിനെക്കുറിച്ച്

മരം വസന്തത്തെ
വകവെക്കുന്നേയില്ല

നെഞ്ച്തുരക്കാൻ
നിന്ന് കൊടുക്കാനായി
നെടുവീർപ്പിടുന്നു

അതിന്നിടയിൽ
ഒരില വീഴുന്നു

മരമത് വകവെക്കുന്നേയില്ല

കിളി മരത്തിൽ
ആഞ്ഞ്കൊത്തുന്ന സംഗീതം
ഞാനിപ്പോൾ
കേട്ട്കൊണ്ടേയിരിക്കുന്നു

കിളിയുടെ കൊത്തലിൽ
വസന്തം വിറച്ച്കൊണ്ടേയിരിക്കുന്നു.

Tuesday, June 2, 2020

...../ലിഖിത ദാസ്

ഏറ്റവും ശ്രമകരമായ ഒരു ജോലിയെപ്പറ്റി
പറയാം.. 
എന്നെ സ്നേഹിക്കുക.
വെറുതെയങ്ങ് സ്നേഹിച്ചാലൊക്കില്ല.
നേരവും കാലവും മറന്നേക്കണം.
എന്റെ വിരലനക്കങ്ങളെപ്പോലും
നിരന്തരം വായിച്ചെടുത്തു ശീലിക്കണം.

നിങ്ങൾക്ക് അപ്രതീക്ഷിതമായി
ഞാൻ ചില്ലറ ജോലികൾ തന്നേയ്ക്കും.
എന്റെയൊപ്പം ഒരു പകൽസ്വപ്നത്തിന്
കൂട്ടിരിക്കുക,
എന്റെ പിറന്നാളിനെങ്കിലും
ഒരു പുസ്തകം സമ്മാനം തരിക.
ഇടയ്ക്കൊക്കെ 
"നീ നന്നായി എഴുതുന്നു'വെന്ന്
'നിന്നെക്കൂടാതെ എനിയ്ക്കൊന്നും
സാദ്ധ്യമല്ലെന്ന്..'
'നീ എനിയ്ക്ക് പ്രാപ്യമായതിൽ വച്ച് 
ഏറ്റവും നല്ല സ്ത്രീയാണെന്ന്' 
വല്ലപ്പോഴും ഒരു കള്ളം പറഞ്ഞേയ്ക്കുക.
- എനിയ്ക്കതൊക്കെ നന്നായി രസിക്കും.

എന്റെ ഒഴിവുനേരങ്ങളിൽ നിന്ന്  
അല്പം മാറിക്കിടക്കുക.
ഞാൻ രഹസ്യമായി സന്ദർശിക്കാറുള്ള
ചിലരെക്കുറിച്ചു ഞാൻ പറഞ്ഞു തരും
കേട്ടാൽ മതി..അങ്ങോട്ടൊന്ന് 
എത്തിനോക്കുക പോലുമരുത്.
ഹൃദയത്തിന്റെ ഭാഷ വശമുള്ള മനുഷ്യരാണത്.
നിങ്ങൾക്ക് മനസിലായെന്നു വരില്ല.

എന്റെ കവിതകളിലെ 'അയാൾ'
നീയാണെന്ന്
ഞാൻ ഇടയ്ക്കിടെ പറയും.
അതിലല്പം സംശയം തോന്നുന്നുവെങ്കിലും
നിങ്ങൾ തലയുയർത്തിപ്പിടിക്കുകയും
എന്നോട് നന്ദിയുള്ളവനുമായിരിക്കും
- എനിക്കുറപ്പുണ്ട്.

ഭ്രാന്തിനു കുറിപ്പെഴുതുന്ന ഒരു 
മുറിയെനിയ്ക്കുണ്ട്.
എന്നോടുള്ള പ്രേമത്തിന്റെ ഒരു ഘട്ടത്തിലും
അകത്തുകടക്കാൻ ശ്രമിക്കരുത്
- തോറ്റുപോകുന്ന നിങ്ങളെക്കാണാൻ
എനിക്കിഷ്ടമില്ലാത്തതുകൊണ്ടാണ്.

എന്റെ ബാഗിൽ 
സ്നേഹം.. സന്തോഷം.. സമാധാനം 
എന്നെഴുതിയ 
കുറച്ചു കടലാസുകൾ കാണാം. 
അത്രയും കുറച്ചുതവണകൾ മാത്രം 
ഞാൻ സ്നേഹിക്കപ്പെട്ടിട്ടുണ്ട്.
അതിലിരട്ടിത്തവണയും നിർദയം
ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്.

മഞ്ഞുകാലത്തു മാത്രമാണ് 
രാത്രികാലങ്ങളിൽ ഞാൻ 
ഒറ്റയ്ക്ക് നടക്കാനിറങ്ങാറ്.
വിഷാദം മൂർച്ഛിച്ച് തിരിച്ചു വന്ന 
എന്നെക്കാണുമ്പോൾ
ഒരു തകർന്ന കപ്പലിനുള്ളിലേയ്ക്ക്
നോക്കിയിരിക്കുന്ന കപ്പിത്താന്റെ
വേദനയുണ്ടാകും നിങ്ങളുടെ മുഖത്ത്.
ഒന്നും മിണ്ടാതെ പലതവണ 
അസ്വസ്ഥമായ ഉറക്കത്തിന്റെ 
സമയപ്പാലത്തിനു കീഴിലേയ്ക്ക് 
ഞാൻ നൂണ്ടിറങ്ങിപ്പോകും.
ഇപ്പോൾ ഒരു കാഴ്ചക്കാരന്റെ ജോലിയാണ്
നിങ്ങൾക്ക്.

ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ
നിങ്ങൾ അമ്പരന്നേക്കും.
ഞാൻ എന്നത്തേക്കാളും നിങ്ങളോട്
അലിവുള്ളവളും സുന്ദരിയുമായി കാണപ്പെടും.
വീണ്ടുമതൊക്കെയും ക്രമം തെറ്റി 
ആവർത്തിച്ചുകൊണ്ടേയിരിക്കും.

നിങ്ങളൊരേ സമയം ചിരിക്കുകയും 
കരയുകയും ചെയ്യും.
എന്നെയോർത്ത് സമാധാനപ്പെടുകയും
തൊട്ടടുത്ത നിമിഷത്തിൽ
സ്വസ്ഥത നശിച്ച് എന്നെവിട്ടോടിപ്പോവുകയും 
ചെയ്തേക്കും.
പക്ഷേ..എനിയ്ക്ക് തീർച്ചയുണ്ട് - ഒരിക്കലെന്നോട് പ്രേമത്തിൽപ്പെട്ട 
നിങ്ങൾക്ക് തിരിച്ചുവരാതിരിക്കാനാവില്ല.

നോക്കൂ..,
എന്റെ സ്നേഹത്തിന്റെ ഏറ്റവും വിശ്വസ്ഥനായ ഇടപാടുകാരനായിരിക്കണം നിങ്ങൾ.
അമ്പേ തോറ്റുപോയൊരുത്തിയെ 
സ്നേഹിക്കുകയെന്നതിൽക്കൂടുതൽ
ശ്രമകരമായ മറ്റെന്തുണ്ട് നിങ്ങൾക്ക്..?

Wednesday, May 27, 2020

ഒരു ലാടമെങ്കിലുമടിക്കൂ ഞങ്ങളുടെപാദങ്ങളിൽ/ആഗ

നിങ്ങളുടെ തീൻമേശയിലെ
ഉപ്പും,മുളകും
നിങ്ങളുറങ്ങുന്ന 
കട്ടിലിന്റെകാലുകൾ
നിങ്ങളുടെ വീടിന്റെ
ഉറപ്പുള്ള വാതിലുകൾ,
ജനലുകൾ ,ചുമരുകൾ
നിങ്ങളിട്ട വസ്ത്രങ്ങൾ
നിങ്ങളുടെ അടുക്കളകളിൽ 
മൊരിഞ്ഞ്കൊണ്ടിരിക്കുന്നൊരുമീൻ
വെന്ത് പാകമായ ഒരുതുടം കഞ്ഞി
നിങ്ങൾ കുടിച്ച്കൊണ്ടിരിക്കുന്ന
ഒരുകപ്പ്ചായ

അവ നടക്കുന്നു
ഭൂപടത്തിൽ വീടില്ലാത്ത
കാലുകളുമായി

തെരുവുകളിൽ
വ്യവസായശാലകളിൽ
കൃഷിയിടങ്ങളിൽ
വറുതിയൊടുങ്ങാത്തൊരടുപ്പതിന്റെ 
പിഞ്ഞിയ ഉടുപ്പിൽ നിന്നെടുക്കുന്ന
കരിപുരണ്ടൊരു,റൊട്ടിയിൽനിന്ന്,
കാല്കൊണ്ടളക്കുന്നു
വീടെന്ന വേരിന്റെ ദൂരം

എന്റെ രാജ്യംനടക്കുന്നു.
അഞ്ചാണ്ടിലൊരിക്കൽമാത്രം
വിരലറ്റത്ത് ജീവനുള്ള
ഭൂപടത്തിൽ
വീടില്ലാത്ത കാലുകളായി

നിരത്തുകളിൽ
ബസ്സ്റ്റാന്റുകളിൽ
പാലങ്ങളിൽ
റെയിൽവേ സ്റ്റേഷനുകളിൽ
പുഴയിൽ
തോണിയിൽ
കടലിൽ
കപ്പലിൽ
മണ്ണിൽ,ചേറിൽ,ചോരയിൽ

രാഷ്ട്രീയക്കാരേ,
കപടഭക്തരേ,
ഇതാനിങ്ങളുടെ-
ഉടലും തലയുമില്ലാത്ത
ഓർമ്മിക്കാനൊരു പേരില്ലാത്ത
കയ്യും,കാലും മാത്രമായ
നിങ്ങളുടെ തേനീച്ചകൾ
അഞ്ചാണ്ടിലൊരിക്കൽമാത്രം
വിരലറ്റത്ത് ജീവനുള്ള
നിങ്ങളുടെ കൃഷിസ്ഥലത്തെ
ഉഴവുകാളകൾ

ഒരു ലാടമെങ്കിലുമടിക്കൂ
ഞങ്ങളുടെ പാദങ്ങളിൽ!

നിങ്ങളുടെ സിംഹാസനങ്ങളുടെ
ചവിട്ടുപടികൾക്ക്
എന്റെ വീടെന്ന്, 
എന്റെകുഞ്ഞെന്ന്
നടന്ന് തീരുവാൻ
ഒരു ലാടമെങ്കിലുമടിക്കൂ
ഞങ്ങളുടെ പാദങ്ങളിൽ


Wednesday, May 20, 2020

അവളുടെ ആൾ /വി.ടി. ജയദേവൻ

കല്യാണ രാത്രിയിൽ
പലതും പറയുന്ന കൂട്ടത്തിൽ 
അവൾ പറഞ്ഞു, 
എനിക്കൊരു പ്രണയമുണ്ട്.

പുഴയിൽ വീണ 
പൂവിതളുകളിൽ ഒന്നുപോലെ 
പല വാക്കുകളുടെ ഒഴുക്കിൽ
ആ വാക്ക് ഒഴുകിയൊഴുകിപോയി,

ഓളങ്ങളുടെ ഗതിക്കു തിരികേയൊഴുകി
അതൊരിക്കലും പിന്നീട്
അവരെ തിരഞ്ഞു വന്നില്ല.

കൂട്ടാൻ അടി കരിഞ്ഞപ്പോൾ
ഒരിക്കൽപോലും
നീ നിന്‍റെ മറ്റവനെയോർത്തു നിന്നു അല്ലേ എന്നോ
ഏതെങ്കിലും വിരുന്നിനു പോകുമ്പോൾ
ഇത്തിരിയധികം നിറമുള്ളതുടുത്തെങ്കിൽ
ഓ, വഴിയിൽ മറ്റവൻ കാത്തുനിൽക്കും അല്ലേ
എന്നോ അയാൾ ചോദിച്ചില്ല.

വൈകിയെത്തിയ അന്ന് 
പൂച്ചയെപ്പോലെ 
മറ്റൊരു വിയർപ്പിന്‍റെ മണം
വരുന്നോ വരുന്നോ എന്ന് 
മൂക്ക് വിറപ്പിച്ചുകൊണ്ട്
മുക്കിലും മൂലയിലും പോയി നിന്നില്ല.

മരണസമയം അവൾക്കാണാദ്യം വന്നത്, 
കട്ടിലിൽ തലയണയോരത്തു കുനിഞ്ഞുനിന്ന് 
കാതിൽ പതുക്കെ,
മൃദുവായി അയാൾ ചോദിച്ചു:

പറയൂ
ഒരിക്കൽ കൂടെയൊന്നു
കാണാൻ തോന്നുന്നുണ്ടോ ?
വരാൻ പറയണോ ?
അവൾ ലജ്ജ കലർന്ന ഒരു ചിരി ചിരിച്ചു
വേണ്ട, അവൾ മന്ത്രിച്ചു
അദ്ദേഹം ഇപ്പോൾ വരും, 
ഞങ്ങൾ ഒന്നിച്ചു പോകും.

Tuesday, May 19, 2020

തൂപ്പുകാരി/കുഴൂർ വിത്സൺ

ഇലകളുടെ
ഭാഷ പഠിപ്പിക്കുന്ന
സ്കൂളിൽ ചെന്നപ്പോൾ
അവിടത്തെ
തൂപ്പുകാരി
പറഞ്ഞു

സർ,
ഞാനിവിടെ
പഠിക്കാനും
തുടർന്ന്
പഠിപ്പിക്കാനും
ചേർന്നതാണ്

അടർന്നു വീണ
ഇലകളെ
കൊഴിഞ്ഞു വീണ
ഇലകളെ
അടിച്ചു വാരലായിരുന്നു
എന്റെ
ആദ്യത്തെ
അസൈൻമെന്റ്

ഇലകളിൽ
ഗവേഷണം
കഴിഞ്ഞാൽ
ഇലകളുടെ
അമ്മ വീട്ടിലേക്ക്
സാറിനേപ്പോലെ
കാട്ടിലേക്ക്
പോകണം
എന്നു തന്നെയായിരുന്നു
എനിക്കും

ആരുമില്ലാത്ത
കരിയിലകളുടെ സങ്കടം
എന്നെ
തൂപ്പുകാരിയാക്കിയെന്ന്
പറഞ്ഞാൽ
മതിയല്ലോ

ഞാനും
കാട്ടിലേക്കുള്ള
വഴി
മറന്നു