Saturday, September 27, 2014

ഹരിതം /സച്ചിദാനന്ദന്‍


ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്നൊ -
രില തന്റെ ചില്ലയോടോതി 
ഇലയൊന്നു കൊഴിയാതെയിപ്പൊഴും ബാക്കിയുണ്ടെ -
ന്നൊരു ചില്ല കാറ്റിനോടോതി .

ഒരു ചില്ല കാറ്റില്‍ കുലുങ്ങാതെ നില്‍പ്പുണ്ടെ -
ന്നൊരു മരം പക്ഷിയോടോതി 
ഒരു മരം വെട്ടാതെയൊരു ഒരു കോണില്‍ കാണുമെ -
ന്നൊരു കാട് ഭൂമിയോടോതി

ഒരു കാട് ഭൂമിയില്‍ ബാക്കിയുണ്ടെന്നൊരു
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാന്‍
പടരുന്ന രാത്രിയോടോതി

അതുകേട്ടു ഭൂമിതന്‍ പീഡിതരൊക്കെയും
പുലരിയോടൊപ്പമുണര്‍ന്നു .
അവരുണര്‍ന്നപ്പൊഴേ പുഴകള്‍ പാടി വീണ്ടും
തളിരിട്ടു കരുണയും കാടും

പുതുസൂര്യന്‍ മഞ്ഞിന്റെ തംബുരു മീട്ടി ,ഹാ ,
പുതുതായി വാക്കും മനസ്സും .
ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്നൊ -
രില തന്റെ ചില്ലയോടോതി .

No comments:

Post a Comment