Thursday, September 25, 2014

സ്മൃതിനാശം / ബാലചന്ദ്രന്‍ ചുള്ളിക്കാട്



എവിടെയോ പണ്ടു കണ്ടതാണീ മുഖം ,
എവിടെയാണതെന്നോര്‍മ കിട്ടുന്നില്ല .

കൊടിയ വേനലിന്‍ പാതയില്‍ യൌവനം
കൊടിപിടിച്ച ദിനങ്ങളിലാകണം ,
തെരുവുതോറും ചരിത്രം നിണംകൊണ്ടു
ചുവരെഴുത്തു നടത്തുമ്പൊഴാകണം ,
ഒരു സഖാവുമൊത്തന്നത്തെ രാത്രിയില്‍ -
ക്കയറിവന്ന പെണ്‍കുട്ടിയിലാകണം .

എവിടെയോ പണ്ടു കണ്ടതാണീ മുഖം ,
എവിടെയാണെന്നൊരോര്‍മ കിട്ടുന്നില്ല .

വിധവകള്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുവാന്‍
വഴിതിരക്കി വന്നെത്തിയ പെങ്ങളേ ,
കനലുകള്‍ കെട്ടുപോയ നിന്‍ കണ്‍കളെ ,
പണിയെടുത്തു പരുത്ത നിന്‍ കൈകളെ ,
അരികു വാല്‍പ്പുഴു തിന്ന കടലാസു
ചുരുളിലാണ്ട നിന്‍ ജീവിതരേഖയെ ,
അറിവതെങ്ങനെ , യെല്ലാം മറക്കുവാന്‍
നര കറുപ്പിച്ചു വാഴുമെന്‍ വാര്‍ധകം !

No comments:

Post a Comment