Thursday, September 25, 2014

തോരാമഴ / റഫീക്ക് അഹമ്മദ്




ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തുനിന്നു .
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു .
വാടകയ്ക്കായെടുത്തുള്ള കസേരകള്‍
ഗ്യാസ് ലൈറ്റ് , പായകള്‍ കൊണ്ടുപോയി .
വേലിക്കല്‍ പണ്ടവള്‍ നട്ടൊരു ചമ്പക -
ച്ചോടോളമപ്പോളിരുട്ടുവന്നു ,
ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ
കണ്ണീര്‍ വെളിച്ചം തുടച്ചു നിന്നു .
ഉമ്മറയ്ക്കല്‍പ്പടിച്ചോട്ടി
ലവളഴി -
ച്ചിട്ട ചെരിപ്പൊന്നുരുമ്മി നോക്കി
പുള്ളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി .
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പില്‍
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി , മരക്കൊമ്പിലേറി .

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ പുറത്തു തനിച്ചു നില്‍ക്കെ
പെട്ടെന്നു വന്നു പെരുമഴ , ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞെന്നു ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു .
പള്ളിപ്പറമ്പില്‍ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തിവെച്ചു .
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ -
ട്ടിന്നോളമാ മഴ തോര്‍ന്നുമില്ല .

2 comments:

  1. അന്നു പെയ്ത മഴയും, തലോടിപ്പോയ കാറ്റും എല്ലാം അവളായിരുന്നു..... ഓരോ മനസ്സിലും കവിതയിലെ മഴ തോരുന്നുമില്ല.

    ReplyDelete