Thursday, September 25, 2014

ആക് സിഡന്റ് / പവിത്രന്‍ തീക്കുനി




നോവലും
കവിതയും
കൂട്ടിമുട്ടി .

ഉത്തരാധുനികതയുടെ
എട്ടാമത്തെ  ഹെയര്‍പിന്‍ ,
വളവിലായിരുന്നു ,
അപകടം .
ഡ്രൈവര്‍  ഒഴികെ ,
നോവലിലുള്ളവരെല്ലാം ,
സംഭവസ്ഥലത്തുതന്നെ
മരണപ്പെട്ടു .

നിരൂപണാശുപത്രിയിലേക്ക്  ,
കൊണ്ടുപോകും വഴിയിലായിരുന്നു
ഡ്രൈവറുടെ  അന്ത്യം .
ഒരു  കുട്ടിയടക്കം ആറുപേര്‍ ,
നേരത്തെ  നോവലില്‍ ,
മരിച്ചവരായിരുന്നു .
അതിനാലവര്‍ക്ക്
വീണ്ടും  മരിക്കേണ്ടി  വന്നു
പക്ഷേ ,
കവിത  പരിക്കുകളൊന്നുമില്ലാതെ ,
രക്ഷപ്പെട്ടു .
കവിതയില്‍ ,
കവിത  മാത്രമേ  ഉണ്ടായിരുന്നുള്ളൂ ....

No comments:

Post a Comment