Sunday, September 28, 2014

ഇല്ല ഇല്ല എന്ന് ഇലകൾ /ഡോണ മയൂര

പകൽവേളകളിൽ
ശരത്കാലത്തെ റോഡുകൾ
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
ഓർമ്മിപ്പിക്കുന്നതു പോലെ
ഒരു മുഖം
എത്ര മുഖങ്ങളെയാണ്
ഓർമ്മിപ്പിക്കുന്നത്!

ഒരാൾ വരുമ്പോൾ
അവരെയെല്ലാവരെയും
മുന്നിലേക്ക് കൊണ്ടു വരുന്നു.

വന്നയാൾ മടങ്ങി പോകുമ്പോൾ
വരാത്തവരെ കൂടി
കൂടെ കൂട്ടിക്കൊണ്ടു പോകുന്നു,
വന്നു പോയ വഴിയിൽ
ഇല്ല ഇല്ല എന്ന് ഇലകൾ!
---------------------------------------

നാല് പൂച്ച കവിതകൾ

ഒന്ന്:
നമ്മളുരുണ്ടുമറിഞ്ഞു കളിച്ച
ഏതു ചെമ്മൺ പാതകളാണ്
നമ്മുടെ പൂച്ചകളെ
കുറുക്കനായി ചെഞ്ചോപ്പിച്ചത്,
നിന്റെ കുതിരയും എന്റെ മുയലും
കൊമ്പുകൾ കുലുക്കുന്നൂ
പരസ്പരം ചോദിക്കുന്നു!

രണ്ട്:
ഒപ്പം നിന്നു വെന്തതിന്റെ
അപ്പം തിന്നാതെ
കപ്പം പറ്റാനെത്തിയിരിക്കുന്നു
കള്ള പൂച്ചകൾ.

മൂന്ന്:
മിയാ കുൽ‌പ എന്ന് കരയുന്ന
പൂച്ചകളെയെങ്കിലും
മ്യാവൂ മ്യാവൂ എന്ന്
മലയാളപ്പെടുത്താതിരിക്കണേ…

നാല്:
വെളുത്ത പൂച്ചയൊരെണ്ണം വാങ്ങും.
കണ്ണടച്ച് പാലു കുടിക്കുമ്പോൾ
ആരും കാണില്ലതിനെ
പാല് തൂവിയതാണെന്ന് കരുതും!

No comments:

Post a Comment