Saturday, September 27, 2014

കൈലാസന്‍ / കുരീപ്പുഴ ശ്രീകുമാര്‍



മഴയത്തും  വെയിലത്തും
ഇരുളത്തും  ന് ലാവത്തും
പുഴമൂളും    കടവത്തും
റെയിലിന്റെ  പുരികത്തും
പുരചോരും   മിഥുനത്തും
കുടയില്ലാത്തെരുവത്തും
ഒരുപോലെ   ചിരിചിന്നി
അയലിന്റെ  വല  പിന്നി
ചൂടാറാപ്പെട്ടിയിലെ
ചോറായി  കൈലാസന്‍ .

മണലിന്റെ   മരണത്തില്‍
കൊടികുത്തും  കനലായി
ഫയലെല്ലാം  മലയാളം
വയലിന്റെ  ലയമേളം
നദിവറ്റും  കാലത്ത്
പ്രതിഷേധക്കലിയായി
മതബോംബിന്‍  മാറത്ത്
നിര്‍വീര്യച്ചിമ്മാനി
നടനടയായ്   നാട്ടിന്റെ
നടുവേപോയ്‌   കൈലാസന്‍ .

ഗ്രഹജാലം   നക്ഷത്രം
കുഴലിന്മേല്‍  കണ്ണാടി
ഹൃദയത്തില്‍   ടാഗോറും
വനഫൂലും  ഇഖ്ബാലും
തലതല്ലും  കടലായി
സിരയേറി  തുള്ളുമ്പോള്‍
മുടികത്തും  തീയായി
ഇമതോറും   മുത്തുമ്പോള്‍
വിരലറ്റം  ബ്രഷ് ഷാക്കി
ലിപിയുന്നു    കൈലാസന്‍ .

ആകാശം   മിഠായി
സാറാമ്മ  കനവായി
സുഹറാന്റെ   കൈപ്പടത്തില്‍
മഞ്ചാടി   മൈലാഞ്ചി
തോമാന്റെ    തോളത്ത്
പൊന്‍കുരിശിന്‍    മിന്നായം
അകലങ്ങള്‍   ബന്ധിക്കും
കനകത്തിന്‍   കണ്ണിയായി
നെടുനാമ്പായ്  പോസ്റ്ററിലെ
നിണവരയായ്   കൈലാസന്‍ .

ഭൂലോകം   നാവില്‍വെച്ച്
പുകയാതെ  പുകയുന്നു
ദു:ഖിതനായ്     പുകയൂതി
തിരിയാതെ   തിരിയുന്നു
മിഴിരണ്ടും   രണ്ടാള്‍ക്ക്‌
വഴിച്ചൂട്ടായ്    നല്‍കുന്നു
എഴുതാതെ    മൊഴിയാതെ
പിരിയുന്നു   കൈലാസന്‍ .
കുഞ്ഞാടായ്   കൊടുമരണം
പച്ചിലയായ്‌   കൈലാസന്‍ .

No comments:

Post a Comment