Thursday, September 25, 2014

മുളയിലകളില്‍ / സുഗതകുമാരി



മുളയിലകളില്‍ പൊരിവീണൂ , കേള്‍ക്കായ്
കിരുകിരെയൊരു പിറുപിറുക്കല്‍ പോല്‍
പുകയിഴഞ്ഞേറിക്കയറുന്നു താഴെ -
ച്ചുകന്നൊരു നാളം ഫണം വിടര്‍ത്തുന്നൂ
' അരുതേ ' കൈകൂപ്പിയിലകള്‍ കേഴുന്നൂ
' അരുതേ ' രാക്കാറ്റു പരിഭ്രമിക്കുന്നൂ !

മുളയിലകളില്‍ മഴ പോഴിയുന്നൂ
ധുളിന്‍ ധുളിന്‍ വെള്ളിച്ചിലങ്ക തുള്ളുന്നൂ
കിലുങ്ങുന്നു , പച്ചയിലകള്‍ താളത്തില്‍
കുലുങ്ങുന്നൂ , കാറ്റും കളിക്കാനെത്തുന്നൂ .

മുളയിലകളില്‍ നിലാവു വീഴുന്നൂ
തിളങ്ങുന്നൂ മിന്നിപ്പതഞ്ഞൊഴുകുന്നു
എരിതീയില്‍ പൊള്ളിക്കരിഞ്ഞുപോയൊരാ
മുള തുളഞ്ഞ തന്‍ മുഖമുയര്‍ത്തുന്നൂ
നിലാവില്‍ ലാത്തുവാനിറങ്ങും രാക്കാറ്റാ -
മുറിവില്‍ പ്രേമമോടൊരുമ്മവെയ്ക്കുന്നൂ
അതിന്‍ ലഹരിയില്‍ നടുങ്ങിചാഞ്ഞൊരാ -
മുള തുളഞ്ഞ തന്‍ മുഖമുയര്‍ത്തുന്നൂ
കവിതപോലെന്തോ പതുക്കെ മൂളുന്നൂ
മുളയിലകളില്‍ നിലാവു ചായുന്നൂ
മലദൈവം കേട്ടു തിരിഞ്ഞുനില്‍ക്കുന്നൂ ...

No comments:

Post a Comment