Sunday, September 28, 2014

അമ്മയും വിറകും /ഹൻലല്ലത്ത്


തീചൂടുണ്ട് നോട്ടത്തിന്
കരിഞ്ഞ വിറകാണെന്ന്
കണ്ണുനീര് കണ്ടാലറിയാം

ഉടല് കത്തിച്ച്
വേവിച്ചിരുന്നു,
ഒരുപാട് മോഹങ്ങളെ...

ചാരം വകഞ്ഞ്
വഴിയൊരുക്കിത്തന്നത്
കത്തിത്തീരാനായിരുന്നു.

ചൂടു കാഞ്ഞ് ചുറ്റുമിരുന്നു.
പാകമാവാന്‍ കാത്തിരുന്നു.

അവസാനം
വെന്ത മണം പരന്നപ്പോള്‍
തീര്‍ന്നു പോയവയെക്കുറിച്ച്
ആരും ചോദിച്ചില്ല

വിറക്  കത്താനുള്ളത്
അമ്മ കരയാനുള്ളതും....!!

----------------------------------

ഇരപിടിയൻ കാലം.(അപൂർണ്ണമായ എന്തോ ഒന്ന്)


മൂക്ക് പൊറ്റ
അടര്ത്തുന്നത് പോലെയോ
നിലതെറ്റി വീണ മച്ചിങ്ങ
ചവിട്ടിത്തെറിപ്പിക്കും പോലെയോ
തീര്ത്തും
അലസമായിരിക്കുമ്പോൾ;

ഒരു കൂട്ടിരിപ്പുകാരിയെ,
കക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവനെ,
ഇടുക്കി ഗോൾഡ്‌ സ്മിത്തിനെ,
തിയെറ്ററിൽ  കൂവിയോനെ,
ബ്രേക്ക് പോയ സൈക്കിളാക്കി
മുന്നില്...

ഇരുപത്തി ഒന്ന് വന്കരകളാൽ
ചുറ്റപ്പെട്ടിരിക്കുകയാണ്.
ആർട്ടിക്കിൾ  124എ,ബി
ഏതുമാകാം.

ചുമരിൽ തൂങ്ങുന്ന ഗാന്ധിജി
ഇനി തറയിൽ വിശ്രമിക്കട്ടെ..
സവർഗ്ഗവും,സ്വവര്ഗ്ഗവും
സവര്ക്കറും
ഏന്തി വലിഞ്ഞ്  അള്ളിപ്പിടിക്കട്ടെ.

ഓടിപ്പോകാൻ
ഒരു പട്ടിക്കും
കാലുണ്ടാവരുത്.
ചുരുട്ടി വെക്കാൻ വാലും...!

വെറുപ്പ്‌,
അവനവനിൽ
പിന്നെയും പിന്നെയും
ഭോഗിക്കുന്നു.

പേരുകൾ
ഭാഷയുടെ തന്തയില്ലായ്മയാണ്.
ആണിനെ പെണ്ണെന്നും
തിരിച്ചും
വിളിക്കാൻ
എന്തിനു മടിക്കണം ?!

ചുണ്ടങ്ങയെ
ആനക്കൊമ്പെന്നോ
ഗാന്ധിജിയുടെ വടിയെ
വെടിയെന്നോ
എന്ത് കൊണ്ട് വിളിച്ചൂടാ..!!

മൃഗം വേട്ടയ്ക്കിറങ്ങുന്നത്
ഇര പിടിക്കാനാണ്.
ആണോ എന്ന്
പരിഹസിക്കണ്ട.

ഇര
എന്തിനാ
വേട്ടയ്ക്കിറങ്ങുന്നത്...?!  

No comments:

Post a Comment