Thursday, September 25, 2014

സ്നേഹിതയ്ക്ക് /ആലങ്കോട് ലീലാകൃഷ്ണന്‍




വരിക സ്നേഹിതേ , കാലങ്ങളേറെയായ്‌
പടിതുറന്നിട്ടു കാത്തിരിപ്പാണു ഞാന്‍ .
പുഴ പറഞ്ഞതും പൂക്കള്‍ മറന്നതും
ഋതുവണിഞ്ഞിട്ട നിന്‍ നിലാവിന്‍ കഥ
കഥയിലില്ലാത്ത പാതിരാപ്പൂവുകള്‍
ഇരവു ചൂടിപ്പകുത്ത യാമങ്ങളില്‍
ചുളിവു നീര്‍ത്താ ,തുടല്‍ തീര്‍ത്ത ശയ്യയില്‍
ഉയിരു കെട്ടിപ്പുണര്‍ന്നതാ , രിന്നലെ !
വെറുതെയിപ്പോഴും കാത്തുനില്‍ക്കുന്നുണ്ട്
മരതകപ്പാല മുടിയഴിച്ചങ്ങനെ
തളിരുവെറ്റയ്ക്കു ചുണ്ണാമ്പുതേയ്ക്കുവാന്‍
നെറി മറന്നൊരാള്‍ വന്നതാണീ വഴി
ചിറവരമ്പിലൂടായിരം താലങ്ങള്‍
മരണഗന്ധവും കൊണ്ടു തേര്‍വാഴ്ചകള്‍
നെറുക വെട്ടിപ്പിളര്‍ന്നൊരാള്‍ പ്രാണന്റെ
രുധിരമാലയാല്‍ നിന്‍ കാവു തീണ്ടുന്നു .
അഖിലമൃണ്‍മയി , നീയെന്നെയിപ്പൊഴും
ചുടുനിണത്തില്‍ നുകര്‍ന്നെടുത്തോളുക
അയുതവര്‍ഷങ്ങള്‍ നിന്‍ പ്രണയോന്‍മദ -
ക്കടലിലുപ്പായ്‌ക്കലര്‍ന്നതാണീ നിണം .
ജലകണങ്ങളില്‍ , മേഘബാഷ്പങ്ങളില്‍
പുലരിമഞ്ഞില്‍ , വിയര്‍ക്കുന്ന ജീവനില്‍
മുല ചുരത്തുന്ന ജീവകോശങ്ങളില്‍
പ്രണയമാകുന്നു നീ ചിരസ്നേഹിതേ .

No comments:

Post a Comment