Monday, September 29, 2014

കുളംതേകല്‍/ മനോജ്‌ കുറൂര്‍



തവളകളായിരുന്നു
ആദ്യമറിഞ്ഞത്‌.
വിഡ്ഢിയായ കാവല്‍ക്കാരന്‍റെ
നിഷ്‌ഫലമായ ജാഗ്രതപോലെ
ചുറ്റും കണ്ണോടിച്ച്
പാഞ്ഞുനടന്നു അവ.

ഉണര്‍ന്നതിനുശേഷവും
കണ്‍പോളകളില്‍ നിന്ന്
ഉറക്കം വിട്ടുപോകുംപോലെ
വരിവരിയായ്‌ ആമകള്‍.

ഇരമ്പി വന്ന പേടിയുടെ
നീരിളക്കങ്ങളില്‍
ചൂണ്ടക്കൊളുത്തിലേക്ക്
സ്വയമര്‍പ്പിച്ചു മീനുകള്‍.

സ്ഥിരമെന്നു വിചാരിച്ച
വാടകവീടൊഴിഞ്ഞപ്പോള്‍
എന്തോ എടുക്കാന്‍ മറന്ന്
തിരികെയെത്തി പുളവന്‍.

അനധികൃതമെന്നറിയാത്ത
പ്രവാസത്തിനൊടുവില്‍
ഒളിക്കാനിടമില്ലാതെ
പിടികൊടുത്തു ഉടുമ്പ്.

ലഹരിയിലിഴുകിയ
അവ്യക്തസ്വപ്നങ്ങളായി
ചെളിപുരണ്ടു കിടന്നു
ധൂര്‍ത്തരായ വരാലുകള്‍.

രാകിപ്പൊടിഞ്ഞ ആഴം
കുഴഞ്ഞുണങ്ങിയപ്പോഴും
പായലിന്‍റെ പച്ചക്കപ്പല്‍
കൈവിട്ടില്ല കൂത്താടികള്‍.

വന്ധ്യമായ ഗര്‍ഭപാത്രത്തിന്‌
ജീവനോടുള്ള പ്രാര്‍ത്ഥനയായി
ഉറവയില്ലാത്ത കുളം.

വേനലിന്‍റെ പാറകള്‍
മഴ പെയ്‌തലിഞ്ഞിട്ടും
കുടിയൊഴിക്കപ്പെട്ടവര്‍
തിരികെയെത്തിയില്ല.

ഉറക്കത്തിനും ഉണര്‍വിനും
ജീവനും ജഡതയ്‌ക്കുമിടയില്‍
കൊഴുത്ത സോപ്പിന്‍പാട
കനംവച്ചുകിടന്നു.

No comments:

Post a Comment