Monday, September 29, 2014

തിരഞ്ഞെടുപ്പ് സക്കാത്ത് / ഷംസ് ബാലുശ്ശേരി



ഉപ്പക്കൊരു
അരിവാളും
കലപ്പയുമുണ്ടായിരുന്നു.
ഒരു നാള്‍ നഗരം വന്ന്
അത് എടുത്തുകൊണ്ട് പോയി .

പലിശ ഹറാമാണന്ന്
വല്യ മൊല്ലാക്ക
കുത്തുബ പറഞ്ഞപ്പോള്‍
ഉപ്പയുടെ കൈകള്‍ രണ്ടും
ഹാജ്യാരുടെ കൂട്ടുപലിശയായി .

സ്ത്രീധനക്കാരെ പേടിച്ച്
പെങ്ങള്‍ ഉറങ്ങുന്നത്
അടച്ചുറപ്പുള്ള പുഴയിലാണ് ,
ഉണര്‍ത്താതിരിക്കാന്‍
രണ്ടു കണ്ണുകളുമവള്‍
മീനുകള്‍ക്ക് കൊടുത്തു .

കര്‍ക്കിടകത്തില്‍ അമ്മിയിലാണ്
ഉമ്മ കഞ്ഞി വിളമ്പാറ്
കിണ്ണങ്ങളെല്ലാം അയല്‍വക്കത്ത്
അരിക്ക് ജാമ്യം നില്‍ക്കും .

പുതിയ അടുക്കളയും
അടുക്കളക്കൈകളും വന്നപ്പോഴാണ്
പഴയ അടുക്കള
ഉത്തരത്തില്‍ ഒരു കുരുക്കിട്ടത് .

അനാഥനായ എന്‍റെ കൈയിൽ
ഇന്നൊരു മഷിക്കറയെ ഉള്ളു
നാളെയൊരു ആയുധം കണ്ടാല്‍
നിങ്ങളത് ഹറാമാണന്ന് പറയരുത്.

No comments:

Post a Comment