Thursday, September 25, 2014

മഷി / കുരീപ്പുഴ ശ്രീകുമാര്‍



മഷിയെന്നാല്‍ വെളുപ്പല്ല
പച്ചയല്ല
നീലയല്ല
മഷിയെന്നാല്‍ മഞ്ഞയല്ല
വയലറ്റല്ല.

മഷിയെന്നാല്‍ കറുപ്പാണ്
കറുപ്പിന്റെ ചുവപ്പാണ്
തവിട്ടു പാടങ്ങള്‍ തീര്‍ത്ത
പച്ചയുമാണ്.

കറുപ്പെന്നാല്‍ കുന്നിറങ്ങി
നിലാവെള്ളം വരും രാവില്‍
അണപൊട്ടിച്ചൊഴുകുന്ന
ലാവണ്യബോധം.

കിളികള്‍ക്കും, വെളുക്കനെ
ചിരിക്കുന്ന പൂവുകള്‍ക്കും
ഇടം നല്‍കി രസിക്കുന്ന
സുരക്ഷാ ഗേഹം.

ഒരു തുള്ളി മഷിയെന്നാല്‍
മലയോളം പ്രതിഷേധം
അതിനുള്ളില്‍
മഹാശാന്ത സമുദ്രസ്‌നേഹം.

മഷിക്കുള്ളില്‍ മുഷിയാത്ത
പ്രണയം, ചുംബനം, രതി
ഉഷസ്സിന്റെ മുഖം, ദുഃഖം
സമരതന്ത്രം.

മഷിയെന്റെ മനസ്സാണ്
ശിരസ്സാണ്
തീപിടിച്ച കടലാസായ് പറക്കുന്ന
കവിതയാണ്.

No comments:

Post a Comment