Saturday, September 27, 2014

ഋതുഭേദങ്ങള്‍/ബാലചന്ദ്രന്‍ ചുള്ളിക്കാട്



പ്രഭാതത്തില്‍
മഞ്ഞുതുള്ളിയെ  സൂര്യരശ്മി  എന്നപോലെ
ബാല്യത്തില്‍
ഒരു  ബാലികയെ ഞാന്‍  പ്രേമിച്ചു
അവള്‍  ഉരുകി  അപ്രത്യക്ഷയായി .

കൌമാരത്തില്‍
കടമ്പുമരത്തെ  വസന്തമെന്നപോലെ
ഒരു  കുമാരിയെ ഞാന്‍  പ്രേമിച്ചു
അവള്‍  പൂത്തുകൊഴിഞ്ഞു  പോയി .

യൌവനത്തില്‍
പട്ടുചേലയെ  അഗ്നിയെന്നപോലെ
ഒരു  യുവതിയെ  ഞാന്‍  പ്രേമിച്ചു
അവള്‍  ദഹിച്ചു  ചാമ്പലായി .

ഇന്നിപ്പോള്‍
ഭ്രാന്തു മാറിയ  മനസ്സുപോലെ
തെളിഞ്ഞ  വാര്‍ധക്യത്തില്‍
പ്രേമത്തിന്  പ്രവേശനമില്ല

മരിക്കാന്‍  ഇണ  ആവശ്യമില്ല .

No comments:

Post a Comment