Saturday, September 27, 2014

കവിത ഇങ്ങനെ /കുരീപ്പുഴ ശ്രീകുമാർ

കണ്‍കളില്‍  കനലുള്ള കവിത
കനലിലെന്‍  കണ്ണുള്ള  കവിത
പുകയുന്ന കവിത
എരിയുന്ന കവിത
സിരകളില്‍  ലാവയായ്‌
ഒഴുകുന്നു  കവിത .

നിറയുന്ന നോവിലെന്‍
വിറയാര്‍ന്ന കയ്യിലേ -
യ്ക്കൊഴുകി  വീഴാറുള്ള കവിത
ഇടിമുഴക്കം പോലെ
ഒരു  നടുക്കത്തോടെ
ഇടറി  ഓടാറുള്ള കവിത

കരയുന്ന  രാത്രിയില്‍
പിരിയാതിരുന്നെന്റെ
മിഴിയൊപ്പിടാറുള്ള  കവിത .

മുറിവേറ്റ  പ്രജ്ഞയില്‍
നറുനിലാവായ്  വീണു
പുണരുന്നു  ജീവന്റെ  കവിത

കുരിശും ചുമന്നു ഞാന്‍
കയറവേ  ചാട്ടവാ -
റടിയില്‍ ചിരിക്കുന്നു കവിത .

പെരുവഴിയില്‍
പന്തങ്ങളാളവേ , എന്തിനോ
പിറകേ നടക്കുന്നു  കവിത .
ഒറ്റ  മുലയില്‍  വിഷമുള്ള കവിത
മറുമുലയില്‍  അമൃതുള്ള കവിത .

കരയുന്ന കവിത
പിരിയാത്ത കവിത
ഹൃദയത്തിലാണിയായ്
തറയുന്നു  കവിത .

ചന്ദ്രവളയങ്ങള്‍  മുഴങ്ങുന്ന സന്ധ്യയില്‍
ചെഞ്ചോര പൊടിയുന്ന വാക്കുകള്‍  വറുക്കവേ
നെഞ്ചില്‍  ചവിട്ടുന്നു  കവിത

ചെണ്ടമേളത്തിലെന്‍  ചിന്തകള്‍  ഭ്രാന്തമായ്
വിങ്ങുമ്പൊളുറയുന്നു  കവിത

ഒരു കൈയില്‍  വാളുള്ള  കവിത
മറുകൈയില്‍  പൂവുള്ള  കവിത

മുറിവിലെരുവിറ്റിറ്റു വീ -
ണലറുമ്പോഴെന്നിലേ -
യ്ക്കിഴയുന്നു  ശീതാര്‍ദ്ര  കവിത
വെറുതെ നടക്കവെ
കദനത്തിലേയ്ക്കു തീ
മഴയായിപ്പെയ്യുന്നു  കവിത

തല മടിയില്‍ വച്ചിതാ
തഴുകുന്നു , പിന്നെയും
കരയുന്നു  ശോകാര്‍ദ്രകവിത ,
ഇടനെഞ്ചു പൊട്ടി  ഞാന്‍
പാടവേയക്ഷര -
ക്കുരവയായ്  നിറയുന്നു കവിത

കവിതയസ്വസ്ഥത
കവിതയെന്‍  സ്വസ്ഥത
പൊരുളിന്നമൂര്‍ത്ത വികാരസംഗീതിക
കവിതയാത്മാര്‍ത്ഥത
കവിത വിശ്വസ്തത
കവിതയെന്‍ പ്രാണനോവിന്റെ പരമ്പര .

No comments:

Post a Comment