Saturday, September 27, 2014

നിരാധാരമെങ്കിലും / ഡി . വിനയചന്ദ്രന്‍



നിന്റെ  മടിയില്‍  കിടന്നാലോ
നീയെന്‍  മടിയില്‍  കിടന്നാലോ
കൊമ്പന്‍മലകളില്‍  പൂക്കാലം  വന്നെന്നു
തുമ്പിയും  കാറ്റും  തുളുമ്പുന്നു .
ഭൂമിയില്‍  നമ്മളും  പൂക്കേണ്ടേ ?

രോഗാതുരമാം ദിനത്തില്‍  നിഴലുകള്‍
കൂവുമ്പോള്‍  യന്ത്രം  മുരളുമ്പോള്‍
ഉപ്പുകാറ്റാണേലുമീമരം  തൊട്ടുതൊ -
ട്ടിത്തിരി  കൊണ്ടുനടന്നീടാം
ദേവതമാരോടു  കിന്നാരം  ചൊല്ലുന്ന
പൂമരം  ചാരി  പുണര്‍ന്നീടാം .

നമ്മളില്‍നിന്നെന്നേ വേര്‍പെട്ടുപോയൊരാ
നമ്മളെ  നമ്മള്‍ക്കു   വീണ്ടെടുക്കാം .
ജീവിതത്തിന്റെ  രഹസ്യവിഷാദങ്ങള്‍
ഓളവും  തോണിയും  ചൊല്ലട്ടെ .
ആളൊഴിഞ്ഞുള്ളൊരീ  കല്‍മണ്‍ഡപത്തിലെ
തേരില്‍  നിവര്‍ന്നൊന്നു  ചുംബിക്കാം .
ഏതു  വസന്തത്തെ  തൊട്ടുമ്മവച്ചു  നാം
പ്രാകൃത  കൂജനമാകുന്നു  ?
ഓടിമറയുന്നുണ്ടുള്ളില്‍  നിന്നോരോരോ
പൂര്‍വജന്മത്തിന്‍  നെടുവഴികള്‍
കൂടെ  വരുന്നുണ്ടിളതായി , തീവ്രമായ്
സ്നേഹസുഗന്ധപ്പടര്‍പ്പുകളും .

 തേങ്ങലിനെന്തെല്ലാം  രൂപമുണങ്ങിയ
വേങ്ങ , ചിറകറ്റ  പക്ഷികളും ,
വേനലിന്നൊപ്പമീ  വന്മരം  ചുറ്റുമ്പോള്‍
വേറെന്തോ  നൊമ്പരം  ചുറ്റിടുന്നു .
ഈ  നഗരത്തിന്നിരമ്പലിലേക്കു  നാം
വേഗമിറങ്ങിപ്പിരിയുമ്പോള്‍
നിര്‍മ്മമമാകും  മനസ്സിലുരുണ്ടുവീ -
ണന്തിയില്‍  ഗദ്ഗദ  കേസരങ്ങള്‍ .

വീടെത്തി  പിന്നെയും  റോഡിലേക്കിങ്ങനെ
വീണ്ടും  നടന്നു  ഞാന്‍  പോകുമ്പോള്‍
നിന്നെയൊന്നോര്‍ക്കാനും  പേടിയായി ;
നമ്മളിനിയെന്നു  നമ്മളാകും  ?

No comments:

Post a Comment