Saturday, September 27, 2014

ഇളവെന്ന് / സുഗതകുമാരി



എന്നെപ്പെറ്റ  പെരുംനോവേ
 കണ്‍മിഴിച്ച  നിശാന്ധതേ
അന്നേരം  പെയ്ത  മഴതന്‍
മണ്ണുതിര്‍ത്ത  സുഗന്ധമേ

കണ്ണി  പൊട്ടാതെ പൊട്ടാതെ
പിന്നിലൂടെ വിടാതെ വ -
ന്നെന്നെക്കെട്ടിയിഴയ്ക്കുന്ന
ചങ്ങലപ്പാഴ് ക്കിലുക്കമേ

നക്ഷത്രം തൊട്ട സന്ധ്യക്കു
വന്നൊരെന്‍  പ്രണയങ്ങളേ
നിത്യകല്യാണിയില്‍  മിന്നാ -
മിന്നിയായ്  പൂത്ത പൂക്കളേ

ഞാന്‍  പിടിച്ച കടുംകയ്യേ
പൂ  കൊതിച്ച  വസന്തമേ
ഞാന്‍  ചുരന്ന മുലപ്പാലിന്‍
കയ്പേ  , കണ്ണീര്‍ക്കയങ്ങളേ

നടന്നുതീര്‍ത്ത  വഴിതന്‍
കല്ലേ , മുള്ളേ , നഖങ്ങളേ
തളര്‍ന്ന  കൈകളാല്‍  നട്ട
തണല്‍പ്പച്ചക്കിനാക്കളേ

അഴുക്കു വാരിയെറിയും
കണ്ട , കാണാത്ത കൈകളേ
കുനിഞ്ഞ  നെറുകച്ചൂടില്‍
തൊട്ട  പുണ്യകരങ്ങളേ

കാതുപൊത്തിക്കണ്ണുപൊത്തി -
ക്കളിച്ചും  തട്ടിവീഴ്ത്തിയും
വാതില്‍ക്കല്‍  ഹാസമുഖിയായ്
നില്‍ക്കും ഹേ സഖി , കാലമേ

പിന്നില്‍ നീണ്ടുകിടന്നിടും
കാല്‍ച്ചങ്ങല  വലിച്ചു ഞാന്‍
പിന്നെയും രുഷ്ടമീ  മാര്‍ഗം
നടക്കുക  നടക്കുക

കൊടുത്തു  തീര്‍ക്കാനാവാത്ത
വെറും സ്നേഹക്കടങ്ങളെ
കനത്ത ചുമടായ്  പേറി
നടക്കുക നടക്കുക

സ്നേഹം  സമം ദുഃഖമെന്നു
പ്രതിയാം  ഞാന്‍  പുലമ്പവേ
സ്നേഹം  കാരുണ്യമാണെന്നു
വിധിച്ച  കരുണാമയ

ഇളവെന്നാണെനീക്കെന്നു
നീ  പറഞ്ഞു  തരേണമേ
അറിവില്ലാ  നാളില്‍ അമ്മ
തെളിച്ച  തിരുനാമമേ ....!

No comments:

Post a Comment