Friday, October 24, 2014

ഓട്ടക്കൈകള്‍ / മുല്ലനേഴി


മഴ തോരാതെ നിന്നു
പെയ്യുന്നൂ തൈതെങ്ങുകള്‍
എത്ര നീര്‍ ലഭിച്ചാലും
കത്തുന്ന ദാഹം മാത്രം
ബാക്കിയാകുന്നൂ ഓട്ട-
ക്കൈകളാണോലക്കൈകള്‍
നേടിയതെല്ലാം ചോര്‍ന്നു
പോകിലും തെങ്ങേ എന്റെ
നാടിനു നിന്നെപ്പോലെ
നന്മയാര്‍ ചെയ്തിട്ടുള്ളു?
ഇളനീരമൃതം തൊ-
ട്ടോരോന്നുമോരോന്നും നീ
കനിവാര്‍ന്നേകി, ഞങ്ങള്‍
കൈനീട്ടിയെല്ലാം വാങ്ങി.
കൈനീട്ടുവാനല്ലാതെ
കൈവിടാനറിയാത്ത
കൈതവച്ചുഴികളില്‍
കറങ്ങുന്നവര്‍ നിന്റെ
ഒറ്റയ്ക്കു നില്‍പ്പും തല-
പ്പൊക്കവുമറിയാതെ
കുറ്റങ്ങള്‍ കാണാന്‍ വേണ്ടി
കണ്‍ തുറക്കുകയല്ലോ-
താഴോട്ടുമാത്രം നോക്കി
നടക്കേണമെന്നല്ലോ-
താഴ്മ തന്‍ കാര്യത്തിനാ-
യെന്നല്ലോ ക്ഷമിച്ചാലും !

No comments:

Post a Comment