Thursday, October 30, 2014

ഐഡന്റിറ്റി കാര്‍ഡ് /എസ്.ജോസഫ്


പഠിച്ചുകൊണ്ടിരുന്ന കാലം
ഒരു പെണ്‍കുട്ടി ചിരിച്ചു വന്നു

ചോറിനും ചൂരമീന്‍ കറിക്കും മീതെ
ഞങ്ങളുടെ കൈകള്‍ കുഴഞ്ഞു

ഞങ്ങള്‍ ഒരു ബെഞ്ചില്‍
ഹിന്ദുകൃസ്ത്യന്‍ കുടുംബമായി

ഞാന്‍ നെരൂദയുടെ കവിതകള്‍ വായിച്ചു നടന്നു
അതിനിടെ എന്റെ ഐഡന്റിറ്റി കാര്‍ഡ് കളഞ്ഞുപോയി

ഞാന്‍ കണ്ടു.
കാര്‍ഡ് തന്നിട്ടവള്‍ പറഞ്ഞു
ചുവന്ന പേനകൊണ്ടതില്‍ കുറിച്ചിട്ടുണ്ടല്ലോ
സ്റ്റൈപ്പന്റ് വാങ്ങിച്ച കണക്ക്

ഇക്കാലത്ത് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമിരുന്ന്
മറക്കുന്നത് നോക്കാറേയില്ല
അല്‍പ്പം കഴിഞ്ഞവര്‍ പിരിഞ്ഞുപൊയ്ക്കൊള്ളും
ഇനി അവര്‍ ഒരുമിച്ചാലും അത്ഭുതമില്ല
അവരുടെ ഐഡന്റിറ്റികാര്‍ഡില്‍
ചുവന്ന കുറിക്കലുകള്‍
ഉണ്ടാവില്ല

No comments:

Post a Comment