Thursday, October 30, 2014

ഒടുവില്‍ / അനിത തമ്പി



ഒന്നുറങ്ങിയുണര്‍ന്നു നോക്കുമ്പോള്‍
കാറ്റനക്കുന്ന പൂക്കള്‍ മുറ്റത്ത്‌
പച്ചിലകള്‍ പുഴുക്കള്‍ കിളികള്‍
ആറുവാന്‍ വിരിച്ചിട്ട തുണികള്‍
ഒക്കെ രാവിലത്തെപ്പോലെ തന്നെ.

രാവിലെ നെഞ്ഞു പറ്റി,യമ്മിഞ്ഞ
യുണ്ട് ചേര്‍ന്നു കിടന്ന കുഞ്ഞപ്പോള്‍
ദൂരെ നിന്നു വിളിക്കുന്നു ഫോണില്‍.

വാടി,ചൂടു വെയിലതിന്നൊപ്പം
നീളമേറി നിഴലിനും വേഗം
വന്നടുക്കുന്നു രാവ്,പൈദാഹം
പൂണ്ടുരുണ്ട് കരഞ്ഞ് പൊറുക്കാ-
ഞ്ഞാദിയിലെന്ന പോലെയമ്മിഞ്ഞ
നെഞ്ഞുവിട്ടു പറന്ന് മാനത്ത്
സൂര്യനുണ്ടായിരുന്നിടത്തേക്ക്
ചെന്ന് ചേര്‍ന്നു ചുരത്തിത്തുടങ്ങി

പ്രാണി പച്ചില പൂങ്കിളി പൂക്കള്‍
ചുണ്ടു ചേര്‍ത്ത് കുടിച്ചു തുടങ്ങി.

മെല്ലെയെല്ലാമുറങ്ങിത്തുടങ്ങി.

No comments:

Post a Comment