Monday, October 27, 2014

പ്രണയം / അർച്ചന പൂജാരി (ആസാമീസ്‌ )/ മൊഴിമാറ്റം--വി.ജി.തമ്പി


ആ അത്ഭുത ദർശനത്തിന്റെ അർത്ഥം
എന്താണെന്നെനിക്കറിയില്ല
മന്ത്രമുഗ്‌ ദ്ധനായി പൊറുതികെട്ട്‌
പിടഞ്ഞോടിവന്നതാണു ഞാൻ.
കൽപാന്തകാലത്തെ പ്രകാശവർഷങ്ങളെയും
പിന്തുടർന്നെത്തും ഒരു നക്ഷത്രമിന്നലിൽ
കരിമ്പാറപോലുള്ള എന്റെ ഹൃദയമപ്പോൾ
അലിഞ്ഞുപോയതോർമ്മിക്കുന്നു. തരിക നീ
ഉദാരവതിയായ മനസ്വിനീ
നിർമ്മലാകാശങ്ങളുടെ നീലിമയെ തരിക.
നീ എന്നിലേതാണെന്ന്
മന്ത്രിച്ചുണർത്തട്ടെ പ്രിയസഖീ.
ആയിരം നദികൾ ഒരൊറ്റ സാഗരത്തിൽ
സ്വയം സമർപ്പിക്കുന്നതെന്തുകൊണ്ട്‌?
ഇതായിരിക്കുമോ പ്രണയം?
നദികളുടെ ജലസമാധി.
വിരഹപീഡിതമായ ഉടലിന്റെ തടവറയിൽ
ഹർഷോന്മാദത്തിന്റെ താരുണ്യം തളിരിടുന്നുവല്ലോ.
ഇതായിരിക്കുമോ പ്രണയം?
ഹാ,മധുരമധുരമായ ഒരലപോലെ
തിരതല്ലുകയാണെന്നിൽ സുഗന്ധപൂരം
പ്രണയം,അതിതായിരിക്കുമോ?
മരുഭൂമിയുടെ വേനൽ വിസ്തൃതിയിലേക്ക്‌
ആർ ദ്രമായ നീരൊഴുക്കുകൾ
ദേവദൂതിയുടെ വെട്ടിത്തിളങ്ങുന്ന ചിറകുകളിൽ
നക്ഷത്രലിഖിതങ്ങൾ.
ആത്മവിസ്മൃതിയിൽ
എന്റെ ഉള്ളുടലിലെ വാസ്തുശിൽപം
പുതു നിർമ്മിതമാകുന്നു നിശ്ശബ്ദമായി.
ഇതോ,ഇതായിരിക്കുമോ പ്രണയം?
അഗ്നിപോലെ ജ്വലിക്കുന്ന
തൂമഞ്ഞുപോലെ ഉരുകുന്ന
ഉത്തുംഗമായതരംഗങ്ങൾ തിരിച്ചണയുന്ന
സ്നേഹം,ഗൂഢസ്നേഹം.
ഹാ, ജീവനേ,
പച്ചയെ കൂടുതൽ പച്ചയാക്കുക
ഉൾക്കളങ്ങളെ മധുമാസമാക്കുക.
നിന്റെ തിളങ്ങുന്ന പ്രാണനാൽ
ഉന്മാദലഹരിയാക്കുക.
ഞാനിതാ നിന്റെ തൂലികയാൽ
വരയ്ക്കപ്പെട്ടുകഴിഞ്ഞു.
അധരങ്ങളുടെ മൂകവേദനയാൽ
അകം നീറ്റുന്ന പ്രണയനോവിനാൽ
ഞാൻ കൃപാർദ്രനാകുന്നു.
പ്രണയം വിചിത്രമായ രഹസ്യമാണെന്ന്
ആരാണരുളിയത്‌?
നിന്റെ പ്രണയത്തിന്റെ
ശീതളസൗരഭങ്ങൾ
ഹൃദയത്തിലൂറുന്നു നക്ഷത്രലിഖിതം.
പ്രിയപ്പെട്ട ജീവനേ
നീ ഞാനാകുമായിരുന്നെങ്കിൽ.

No comments:

Post a Comment