Friday, October 17, 2014

പെൺക്രിയകളുടെ പ്രസാധനം / വിജില ചിറപ്പാട്‌


ചേച്ചിയെ
പകർത്തിയെഴുതിക്കൊണ്ട്‌
കൗമാരം കടന്നു പോയി.
വിവാഹം
അവളെ
അടുക്കളയെന്ന്
പരിഭാഷപ്പെടുത്തി.
പൊള്ളലുകളും
മുറിവുകളും
ചിത്രകാരിയാക്കി.
കിടപ്പുമുറിയിൽ
അവൾ
എഡിറ്റ്‌ ചെയ്യപ്പെട്ടു.
വരവുചെലവ്‌ കണക്കുകൾ
അവളെ
ഗണിതശാസ്ത്ര ഗ്രന്ഥമാക്കി.
ഗർഭകാലം,പ്രസവകാലം
ചാനലുകളിലൂടെ
കാഴ്ചകൾ മാറിമറിയുമ്പോൾ
യാത്രാവിവരണക്കാരി.
കുഞ്ഞിനെ
അമ്മയിലൂടെ, അഛനിലൂടെ
വായിച്ച്‌ തിരുത്തുമ്പോൾ
അവൾ
പരാജിതയായ
പ്രൂഫ്‌ റീഡർ.
ജരാനരകൾ ബാധിച്ച്‌
പുറംകവർ പൊളിഞ്ഞ
വായിക്കപ്പെടാത്ത
ആത്മകഥ.

No comments:

Post a Comment