Tuesday, October 21, 2014

മദ്ധ്യാഹ്നമെരിയുമ്പോള്‍ /എ.അയ്യപ്പന്‍

കുറച്ചുംകൂടി വെയിലാറട്ടെ വേനല്‍ നാള
വര്‍ഷമൊന്നൊടുങ്ങട്ടെ പോകുവാനെന്തേ ധൃതി.
ഉണക്കച്ചുള്ളികളാണീ വൃക്ഷക്കൊമ്പിന്‍
നിഴല്‍ വിരിക്കും തണലില്‍
ഞാനൊട്ടു നിന്നോട്ടെ
ദാഹം വളരും ചുണ്ടാല്‍ജലം നുകരാനില്ലെങ്കിലും
തരുമോ തണ്ണീര്‍പ്പന്തല്‍ കിനാവിലാണെങ്കിലും
ഇതുപോലെത്ര വൃക്ഷച്ചോട്ടിലെ തണല്‍കൊണ്ടാ-
ലെത്തുവാനൊക്കുമെന്റെ അഭയസ്ഥാനത്തിങ്കല്‍!
അകലെ ജ്വലിക്കുമാ മൃഗതൃഷ്ണയെക്കണ്ടേന്‍
ഇളകിത്രസിച്ചീല അന്നത്തെപ്പോലെന്മനം
മരുപ്പച്ചയായി മാടിവിളിപ്പൂ വെറുംമണല്‍-
പ്പരപ്പില്‍ തിളയ്ക്കുമാ കനല്‍ക്കട്ടതന്‍ ഭൂമി.
എത്രനാളെന്നെ വൃഥാ തളര്‍ത്തിവിഡ്ഢിയാക്കി
ഇന്നും നിന്‍ വഞ്ചനയില്‍ കുടുങ്ങാനറയ്ക്കവേ,
സത്യമെന്നിപ്പോള്‍ തോന്നിപ്പോകുന്നു വഞ്ചനയെ
ഒറ്റ നോട്ടത്തില്‍ക്കണ്ടാല്‍ മിഥ്യയെന്നറിയാതെ.

No comments:

Post a Comment