Sunday, October 19, 2014

ഏക്‌ താര /സ് മിത പി കുമാർ

  
നീ
കവിതയുടെ കാലിഡോസ്കോപ്പിലൂടെ
കാലത്തെ കാട്ടി തന്നവന്‍
കരളലിവുള്ള കാല്പനികാ.... .
വാക്കിന്റെ വിശുദ്ധവനസ്ഥലികള്‍
താണ്ടി നീ ഇതുവഴിയെത്തുമ്പോള്‍
എനിക്കായി കരുതുമോ ..
മറ്റാരും സ്പര്‍ശിച്ചിട്ടില്ലാത്ത
ഒറ്റവരി മാത്രമുള്ള ഒരു വസന്തകാവ്യം .

നീ
ഭൂമിതന്‍ അടരുകളിലടിഞ്ഞ
ഋതുസന്ത്രാസ്സങ്ങളെ പാടിയലിയിച്ചു
പ്രണയമുണര്‍ത്തുന്നവന്‍ .
രാവിന്‍റെ കൈതട്ടി മറിഞ്ഞു വീണ
നിലാവിന്റെ സ്ഫടിക ചഷകം
കുടിച്ചുവറ്റിച്ചുന്മാദിയായി
പാടുമ്പോള്‍ നെഞ്ചോടു ചേര്‍ക്കുമോ
ആ ഒറ്റതന്ത്രിവീണ പോല്‍ എന്‍ മുഖം ?

വിസ്മൃതിയിലെക്കും ,വിജനതയിലേക്കും
രണ്ടായി പിരിയുന്ന ഈ വഴിയോരത്തു
കാത്തുനില്‍പ്പുണ്ട് വസന്തം പുണരാന്‍
കൊതിക്കുന്ന മൌനങ്ങള്‍ .

No comments:

Post a Comment