Sunday, October 26, 2014

ജി.ശങ്കരക്കുറുപ്പ് / നക്ഷത്രഗീതം


എരിയും സ്നേഹാര്‍ദ്രമാമെന്‍റെ ജീവിതത്തിന്‍റെ
തിരിയില്‍ ജ്വലിക്കട്ടെ ദിവ്യമാം ദുഃഖജ്വാല.

എങ്കിലും നെടുവീര്‍പ്പിന്‍ ധൂമരേഖയാല്‍ നൂനം
പങ്കിലമാക്കില്ലെന്നും ദേവമാര്‍ഗമാം വാനം.
എങ്കിലും മദീയാത്മവ്യാപിയാമൂഷ്മാവാര്‍ക്കും
പങ്കിടില്ലാജന്മാന്തം, ഞാനതിലെരിഞ്ഞാലും.
എന്‍ ചിതയിങ്കല്‍ത്തന്നെയാണുഞാ,നെന്നാലേതോ
പുഞ്ചിരിത്തിളക്കത്തെ പഥികന്‍ ദര്‍ശിക്കുന്നു.
വീണു ഞാനാകാശത്തിന്നത്യഗാധതയിങ്കല്‍
താണു പോയേക്കാം മൂര്‍ച്ഛാധീനമാ,യല്ലെന്നാകില്‍
ഭസ്മമായേക്കാം തീരെ ക്ഷുദ്രനാമെന്നെപ്പിന്നെ
വിസ്മരിച്ചേക്കാം കാലം,എന്നാലുമിതു സത്യം
ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍
ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി.

1 comment:

  1. അഭയം എന്ന സിനിമയിൽ രാമു കാര്യാട്ട് ഈ കവിതാ ശകലം വളരെ ഭംഗിയായി എടുത്തു ചേർത്തിട്ടുണ്ട്. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ പി ലീല ആണ് അത് ആലപിച്ചിരിക്കുന്നത്.

    ReplyDelete