Friday, October 24, 2014

വെറുതെ / സുനിൽ തിരൂർ


പൂവിതള്‍ പോലുള്ള വിരലുകള്‍ സ്വപ്നം കണ്ട്
കൗതുക കണ്ണുകളോടെ
കാത്തിരിപ്പുണ്ട്‌
കുളക്കടവിലെ മൈലാഞ്ചിയിലകള്‍..
ചോരപൊടിയുന്ന
മുറിവിലേക്കിറ്റി വീണ്
നീറ്റി സുഖപ്പെടുത്താന്‍
സ്കൂള്‍വേലിക്കരികില്‍
കൊതിച്ചു നില്‍പ്പുണ്ടൊരു കമ്മ്യുണിസ്റ്റ്പച്ച ..
ഇലച്ചീന്തിലോ ,
ഈറന്‍മുടിത്തുമ്പത്തോ
ഇഴുകിച്ചേരാന്‍ കാത്തിരിപ്പുണ്ട്‌,
ക്ഷേത്രവഴിയിലെ തുളസിയിതളുകള്‍..
"--ഒന്ന് ചുവപ്പിക്കുവാനോ,
നീറ്റിക്കുന്ന മുറിവായി മാറാനോ,
ഒരു തുളസിയിതളിന്റെ വിശുദ്ധിയാകാനോ
കഴിയാതെ,
വെറുതെ
കാത്തിരിപ്പുണ്ട്‌ നീയും..."

No comments:

Post a Comment