Thursday, October 23, 2014

കുഞ്ഞുണ്ണിക്കവിതകൾ / കുഞ്ഞുണ്ണി മാഷ്‌

എഴുതാൻ വേണ്ടി വായിക്കരുത്,
വായിക്കാൻ വേണ്ടി എഴുതരുത്.
--------------------------------
കു കഴിഞ്ഞാൽ  ഞ്ഞു
ഞ്ഞു കഴിഞ്ഞാൽ  ണ്ണി
കുവും ഞ്ഞുവും ണ്ണിയും
കഴിഞ്ഞാൽ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ ..
--------------------
ഞാനെന്ന കുഞ്ഞുണ്ണിയോ
കുഞ്ഞുണ്ണി എന്ന ഞാനോ
-----------------------
ഞാനെനിക്ക് പേരിട്ടില്ല.
എന്തുകൊണ്ടെന്നാൽ ഞാൻ
എന്നെ വിളിക്കാറില്ല.
-------------------------
എന്റെ പേരെഴുതുമ്പോഴാണ്
എന്റെ കൈയ്യക്ഷരം ഏറ്റവും
അധികം ചീത്തയാവുന്നത്
-------------------------------
പൊക്കമില്ലായ്മയാണെന്റെ പൊക്കം
-----------------------------
പൂജ്യം പോലെയല്ല ഞാൻ
എന്തുകൊണ്ടെന്നാൽ
പൂജ്യത്തിൽ നിന്ന് പൂജ്യമെടുത്താൽ
പൂജ്യം ബാക്കിയാവും
എന്നിൽ  നിന്ന് എന്നെയെടുത്താൽ 
ഞാനില്ലാതാവും .
-----------------------------
എന്നിലൂടെ നടക്കാനേ
എന്റെ കാലിനറിഞ്ഞിടൂ
----------------------------
കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ
ഞാനുമില്ലാതാകുന്നു .
------------------------------
കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ.
------------------------------

ഓർക്കേണ്ടത് മറക്കരുത്
മറക്കേണ്ടത് ഓർക്കരുത്
-----------------------------

ചിന്തിച്ചാൽ ഒരു അന്തവുമില്ല
ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല.
-----------------------------------

'തലസ്ഥാ'നത്തുള്ളവരെല്ലാം
'തല 'സ്ഥാനത്തുള്ളവരല്ല
'തല 'സ്ഥാനതുള്ളവരെല്ലാം
'തലസ്ഥാന'ത്തുള്ളവരല്ല .
------------------------------------

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
-----------------------------------

ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ
ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ
---------------------------------------

പിന്നോട്ടു മാത്രം മടങ്ങുന്ന
കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകൾ
------------------------------

കട്ടിലുകണ്ട് പനിക്കുന്നോരെ
പട്ടിണിയിട്ടു കിടത്തീടേണം
-------------------------------

മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി.
----------------------------------

ആയി ട്ടായി മിട്ടായി
തിന്നപ്പോഴെന്തിഷ്ടായി
തിന്നുകഴിഞ്ഞ് കഷ്ടായി .
-------------------------------

പൂ വിരിയുന്നതു കണ്ടോ പുലരിവിരിയുന്നു ?
പുലരിവിരിയുന്നത് കണ്ടോ പൂ വിരിയുന്നു ?
-------------------------------------

കാക്ക പാറി വന്നു
പാറമേലിരുന്നു
കാക്ക പാറി പോയി
പാറ ബാക്കിയായി
----------------------------

മാനം നോക്കി നടക്കരുത്
മാനം നോക്കി നടക്കേണം !!
-------------------------------
അരി വെന്താൽ ചോറാകും
അതു വെന്താൽ ചേറാകും .
-------------------------------
വണ്ടി നല്ല വണ്ടി
കാള രണ്ടും ഞൊണ്ടി
വണ്ടിക്കാരൻ ചണ്ടി !
-----------------------------
ആശ കൊണ്ട് തെങ്ങുമ്മേക്കേറി
മടലടർന്നു വീണു
മൂസ മലർന്നു വീണു
മടലടുപ്പിലായി
മൂസ കെടപ്പിലായി .
---------------------------
കുട്ടീടമ്മ എങ്ങട് പോയി ?
കുട്ടീടമ്മ കൊട്ടാട്ടിലേയ്ക്ക് പോയി
കുട്ടിക്കെന്തെല്ലാം വെച്ചുകൊണ്ടു പോയി ?
അമ്മിക്കുട്ടി ചുട്ടതും കണ്ണൻ ചിരട്ടേലെ വെള്ളോം
അമ്മിക്കുട്ടി ചുട്ടത് നായ തിന്നുംകൊണ്ടു പോയി
കണ്ണൻ ചിരട്ടേലെ വെള്ളം പൂച്ച കുടിച്ചുംകൊണ്ടു പോയി
നേരാണെങ്കിൽ സന്ധ്യയായി
കുട്ടീടമ്മ വന്നതുമില്ല
കാട്ടിലെ കട്ടുറുമ്പേ , വീട്ടിലെ പിള്ളയ്ക്കുറക്കം വായോ ..
--------------------------------------------------
 അച്‌ഛനമ്മയെപ്പെറ്റു
അമ്മയെന്നെപ്പെറ്റു
ഞാനദ്ദേഷ്യംകൊണ്ടവരിരുവരെയുമൊരുമിച്ചു പെറ്റു !
-------------------------------------------
 ആനയും ഈച്ചയും
------
ആ വരുന്നതൊരാന
ഈ വരുന്നതൊരീച്ച
ആനയുമീച്ചയുമങ്ങനെയങ്ങനെ-
യടുത്തടുത്തു വരുന്നു
ആനയ്‌ക്കുണ്ടോ പേടി
ഈച്ചയ്‌ക്കുണ്ടോ പേടി
രണ്ടിനുമില്ലൊരു പേടി
ആന താഴേപോയ്‌
ഈച്ച മേലേപോയ്‌!!

-------------------------
 

No comments:

Post a Comment