Saturday, October 18, 2014

ബാബിലോണ്‍ / സുധീഷ് കോട്ടേമ്പ്രം


വാട്ടര്‍ക്കളറില്‍ തീര്‍ത്ത വീട്ടിലായിരുന്നു 
ഞങ്ങളുടെ വേനല്‍ക്കാല പൊറുതി.
അനാവശ്യമരങ്ങളോ
ചെടികളോ ഇല്ലാത്ത
പല ആകൃതികളില്‍ വരക്കപ്പെട്ട
കെട്ടിടങ്ങളായിരുന്നു ചുറ്റിലും.

അധികമാരും കടന്നുവരാത്ത
ഞങ്ങളുടെ വേനല്‍ക്കാലഗ്രാമത്തില്‍
ചായക്കടകളോ പാര്‍ക്കുകളോ
സിനിമാശാലകളോ ഉണ്ടായിരുന്നില്ല.
ആളുകള്‍ എവിടെ നിന്നാണ്
ആഹാരം കഴിക്കുന്നതെന്ന്  കാണാറില്ല.

മരപ്പലകകള്‍ കൊണ്ട് അഴിതീര്‍ത്ത മുറിക്കുള്ളില്‍
ഞങ്ങള്‍ രാത്രിയും പകലും കഴിച്ചുകൂട്ടും
ചിലപ്പോള്‍ മുറിക്കുള്ളില്‍ അവശേഷിക്കുന്ന
പച്ചപ്പുള്ളികളുള്ള ട്രങ്കുപെട്ടി
അങ്ങോട്ടും ഇങ്ങോട്ടും
ഉന്തിക്കളിക്കും.
അതിന്റെ മുകളില്‍ കയറിയിരുന്ന്
ചൂണ്ടുവിരലുകള്‍ കൊണ്ട്
ടിഷ്യൂം ടിഷ്യൂം കളിക്കും.
കളി തീരുമ്പോള്‍
ട്രങ്കുപെട്ടിയിലെ ആക്രിസാധനങ്ങള്‍
കുടല്‍മാലപോലെ പുറത്താവും.

ദിവസത്തില്‍ ഒന്നോ രണ്ടോ തവണ
നീളന്‍ കുപ്പായം ധരിച്ച ഒരപ്പൂപ്പനാണ്
ഞങ്ങള്‍ക്ക് റൊട്ടിയും കരിമ്പിന്‍ ജ്യൂസും
കൊണ്ടുതരുന്നത്.
അപ്പൂപ്പന്റെ വീടെവിടെയാണെന്ന്
ഞങ്ങള്‍ക്കറിയില്ല.
കൊള്ളിമീന്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്ന
ഫാക്ടറിയിലാണ് പണി
എന്നുമാത്രം അറിയാം.

എല്ലാ ദിവസവുമുള്ള
ഒരേ കളി മടുത്ത് ഞങ്ങള്‍
പെട്ടെന്ന്  പ്രതിമകളാവുന്ന കളി പരീക്ഷിക്കും.
ഉടനെയൊന്നും പുറത്തുവരേണ്ടതില്ലാത്തതിനാല്‍
ദിവസങ്ങളോളം ആ കളി തുടരും.
അപ്പോള്‍ ഞങ്ങള്‍ വിശപ്പ് മറന്നുപോകും.

പക്ഷേ മുറ തെറ്റാതെ അപ്പോഴും
റൊട്ടിയുമായി ആ അപ്പൂപ്പന്‍ വരും.
ഇത്തവണ ഞങ്ങള്‍ എല്ലാവരും
ഒറ്റക്കെട്ടായിത്തന്നെ ചോദിച്ചു.
'ആരാ നിങ്ങള്‍?
എന്തിനാ ഞങ്ങള്‍ക്കീ
അടച്ചിട്ട മുറിയില്‍ ഭക്ഷണം തരുന്നത്?'

അപ്പൂപ്പനപ്പോള്‍
എന്തോ പറയാന്‍ മുഖത്തേക്ക് വീണ
ശിരോവസ്ത്രം നീക്കി.
പക്ഷേ
അയാള്‍ക്ക്
വായ
ഇല്ലായിരുന്നു.

ഞങ്ങള്‍ വീണ്ടും
ട്രങ്കുപെട്ടി ഉന്തിക്കളിക്കുന്ന
കളിയില്‍ മുഴുകി.

No comments:

Post a Comment