Tuesday, October 21, 2014

വൈലോപ്പിള്ളി ശ്രീധരമേനോന്‍ / തീപ്പെട്ടി


കോരിച്ചൊരിയുന്ന മാരിയാണെങ്കിലും
നേരത്തേ കാലത്തെണീറ്റുപോയി.
കുത്തിയിരിപ്പാണടുപ്പിന്‍മുഖത്തു ഞാന്‍
ഇത്തിരിച്ചായ ചമച്ചെടുപ്പാന്‍

തീരെത്തണുക്കാതെ കീറത്തുണിയില്‍ ഞാന്‍
തീപ്പെട്ടി ഭദ്രമായ്‌ വെച്ചിരുന്നു.
കൊള്ളികളെങ്കിലും കത്തുന്നതി,ല്ലവ
തെല്ലുരയ്ക്കുമ്പോള്‍ മരുന്നു തീരും.
ഒട്ടൊന്നു വല്ലതും നീറിപ്പിടിക്കുകില്‍
തെറ്റെന്നതിന്‍റെ തല തെറിക്കും.
പെട്ടിതന്‍ പള്ളയില്‍പോലും മരുന്നില്ല
തൊട്ടു തേച്ചുള്ളോരു പാട മാത്രം
കുറ്റികള്‍ ചുറ്റുമേ കൂടിക്കിടക്കുന്നു
കെറ്റിലില്‍ വെള്ളം കിനാവു കാണ്മൂ.
കുന്തമായ് ചായ, യടുപ്പു പോലെന്‍ മനം
അന്തരാ ചൂടു കൊതിച്ചു മാഴ്കി.

അപ്പോള്‍ സ്മരിച്ചു ഞാ, നെന്‍ജന്മഭൂ,വണു-
വിസ്ഫോടനത്തില്‍ ജയിച്ച ഘോഷം
പാഴ്പിട്ടിനാലെ മരുന്നു പുരട്ടിയ
തീപ്പെട്ടി കത്തായ്കിലെന്തു ദോഷം?
ആറാമതാമണു ശക്തിയായ്‌ തീര്‍ന്നെന്‍റെ
വീറാര്‍ന്ന നാടുജ്ജ്വലിക്കയല്ലീ!

ഒത്തീല ചായ കുടിക്കുവാനെങ്കിലെന്‍
ഹൃത്തിലെന്തൂഷ്മള ചാരിതാര്‍ത്ഥ്യം.

No comments:

Post a Comment