Saturday, October 18, 2014

പോസ്റ്റ്മോർട്ടം / സിന്ധു.കെ.വി


തണുക്കുന്നുണ്ടായിരുന്നു
പുതപ്പതു പോരായിരുന്നു
വെളുത്തനിറമായിരുന്നു
അലക്കിവിരിച്ചതായിരുന്നു.

മടുപ്പാമാഗന്ധ-
മലയ്ക്കുന്നില്ലായെങ്കിൽ
ഇഷ്ടമായേനെ-
യിക്കിടപ്പുമെനിക്കിന്ന്.

കണ്ണടച്ചിട്ടും കണ്ടു
ചുറ്റിലും മൂപ്പിളമയിൽ ,
അലങ്കാരപ്പണിക്കാരെ.

വട്ടമിട്ടവർനോക്കും
മണവാട്ടിപ്പെണ്ണ് ,
കണ്ണടച്ചു കിടന്നു ഞാൻ!

ഇത്രയും ചെറുപ്പമോ,
ക്ലിപ്പുപല്ലുള്ള സുന്ദരി
വലംകാലിൻ പെരുവിരൽ
ക്യൂട്ടസ്സു തൊട്ടുനോക്കുന്നു.

മൂന്നാമൻ, കൂട്ടത്തിലിളവൻ,
ഇടംകയ്യാലവനെന്റെ
ഉടുപ്പുതൊട്ടപ്പോളയ്യോ
നിറയുന്നെന്റെ കണ്ണുകൾ.

തൊടരുതെന്നായിരംവട്ട-
മോരോ ഞാനും പറഞ്ഞിട്ടും
അഴിച്ചുവെക്കയാണെന്നെ.

നീയിരിക്കുമെന്റെ നെഞ്ചകം
നിന്റെ കുഞ്ഞുറങ്ങുമടിവയർ
അഴിക്കയാണവരെന്നെ.

തോറ്റുപോയേക്കും ഞാനീ
ശപ്തമാം ശവമഞ്ചലിൽ
അറ്റുപോയേക്കും നമ്മൾ
കൊരുത്ത സിരാവള്ളികൾ

അഴിച്ചുമുടുപ്പിച്ചു-
മൊരുക്കിവെച്ചിട്ടുമെന്നെ
തണുക്കുന്നുണ്ടായിരുന്നു
പുതപ്പതുപോരായിരുന്നു.

No comments:

Post a Comment