Thursday, October 16, 2014

ദൈവത്തിന്റെ മടിയിൽ /അമൃത ബാബു


പണ്ട്,
അമ്മ വയനാട്ടിലായിരുന്നപ്പോള്
ഇടയ്ക്ക് ചില വെള്ളിയാഴ്ച്ചകളിൽ
അച്ഛനും ഞാനും അങ്ങോട്ട്‌
വണ്ടി കയറും ...

ആന വണ്ടിയിൽ കേറിയിരുന്ന് ,
ആ നീല സീറ്റിലേക്ക്
നോക്കുമ്പോഴേക്കും
ലോകം കറങ്ങിത്തുടങ്ങും...

തികട്ടിത്തികട്ടി വരുന്ന
ഒരു വയ്യായ്കയിൽ
എന്നെത്തന്നെ
എങ്ങോട്ടെങ്കിലുമെടുത്തെറിയാൻ
തോന്നുമ്പോ
ഞാനച്ഛന്റെ മടിയില്
തല ചായ്ച്ചു കിടക്കും

കിടന്നു കിടന്നങ്ങനെ എണ്ണി ത്തുടങ്ങും
ഒന്ന് ,രണ്ടു ,മൂന്നു ....
നൂറു തികയുമ്പോ തിരിച്ചു താഴോട്ട്
കൂട്ടൽ പട്ടിക , ഗുണന പട്ടിക ,
അത്തം ,ചിത്തിര ,ചോതി
അറിയാവുന്നതെല്ലാം തിരിച്ചും
മറിച്ചും പറഞ്ഞ്
ചുരമെത്തുന്നതു വരെ
അങ്ങനെ പോകും

ചുരം കയറിത്തുടങ്ങിയാൽ
പിന്നെ ഞാനില്ല ..
വളവുകളിൽ തിരിവുകളിൽ
കലുങ്കിന്റെ തുമ്പുകളിൽ
വണ്ടിയൊരു തുമ്പിയെപ്പോലെ തെന്നുമ്പോള്
വെള്ളക്കവറൂ കൾക്കിടയിൽ
കണ്ണിലൂടെയും
മൂക്കിലൂടെയും
വായിലൂടെയും നീരൊലിപ്പിച്ചു
വല്ലാതെ വിറച്ചങ്ങനെയിരിക്കും ...

ഒരു കാടിന്റെ ചേലും
ഞാനന്ന് കണ്ടിട്ടില്ല
ഒരു വെള്ളച്ചാട്ടവും
എന്നോട് ചിരിച്ചു കാണിച്ചിട്ടില്ല
ഒരു കുരങ്ങൻ കുഞ്ഞിന്റെ
കുറുമ്പ് പോലും
നോക്കി നിന്നിട്ടില്ല

ഇടയ്ക്കെവിടെയോ
ഡ്രൈവറു ചേട്ടൻ
ചായകുടിക്കാൻ
പോവുന്നിടത്ത്
അച്ഛനിറങ്ങിപ്പോവും
ഒരുകുപ്പി വെള്ളവും
ഒരു ചെറു നാരങ്ങയുമായി വരും
മുഖം കഴുകിച്ചു
ആ നാരങ്ങയെന്റെ
കയ്യില് വെച്ച് തരും
അത് പിടിച്ചിരിക്കെ
ആദിവാസിയുടെ
കൈവെട്ടിയ സായിപ്പിന്റെ കഥ പറയും
കേട്ട് കേട്ട് ഞാനുറങ്ങിപ്പോവും

ഇന്നിപ്പോഴും
ലോകമൊന്നാകെ,
തിരിയാറൂണ്ട് ,ചിലപ്പോഴൊക്കെ,
എന്നിലേക്കുതന്നെ
നോക്കുമ്പോളറിയാതെ
തികട്ടിവരാറുണ്ട്
ഉള്ളില് ചിലതൊക്കെ

അടക്കിപ്പിടിച്ച ഓക്കാനങ്ങൾ
എവിടെയാണ്
ഛർദിച്ചു കളയേണ്ടതെന്നറിയാതെ
കണ്ണില് നിന്ന് മാത്രം നീര് വീഴ്ത്തി
ചുണ്ടുകള് കടിച്ചുപിടിച്ചു
അങ്ങനെയൊരു കിടപ്പുണ്ട്
ദൈവത്തിന്റെ മടിയിൽ

ചുരുട്ടിപ്പിടിച്ച വലതുകൈവെള്ളയിൽ
എന്റെ ലോകമൊരു
ചെറുനാരങ്ങയേക്കാള്
ചെറുതായിട്ടിരിപ്പുണ്ട്,
അത് മുറുകെപ്പിടിച്ചു
വളവുകളിൽ തിരിവുകളിൽ
വഴിതെറ്റിയോടുന്ന
വഴിയോര കാഴ്ചകളിൽ
വെറുതെ നോക്കിയിരിപ്പുണ്ട്
പണ്ടത്തെയൊരു
മാലാഖക്കുഞ്ഞ്
 

No comments:

Post a Comment