Sunday, October 19, 2014

എഫ് ഐ ആര്‍ /സ് മിത പി കുമാർ



പ്രധാന പാതയില്‍ നിന്നു മാറി
അമ്പലത്തിലേക്കുള്ള വെട്ടിട-
വഴിക്കരികിലെ കുറ്റിക്കാട്ടില്‍
കമിഴ്ന്നാണ് കിടന്നിരുന്നത് ..
യൌവനയുക്തയായൊരു കവിത .

കവര്‍ച്ചാ ശ്രമമോ ,ബാലാല്‍ക്കാരമോ
നടന്നിട്ടിലെന്നു വ്യക്തം .

ആരോ തിരിച്ചു കിടത്തി.....
മാറില്‍ ഉതിര്‍ന്നു വീണ
മുടിച്ചുരുളുകള്‍ക്കിടയില്‍
കുരുങ്ങി കിടപ്പുണ്ട്
വെട്ടിയും ,തിരുത്തിയും
പൂര്‍ത്തിയാക്കാത്ത കുറേ വരികള്‍ .
പാതി തുറന്ന മിഴിത്തടങ്ങളില്‍ -
കണ്ടു കൊതി തീരാത്ത
കാഴ്ച്ചകളുടെ വസന്ത വലയം .
ചുണ്ടില്‍ നിന്നും
അവസാനമുച്ചരിച്ച ഏതോ-
വാക്കിന്റെ മണ്‍ത്തരികളുമായി
അരിച്ചു നീങ്ങുന്ന ഉറുമ്പുകള്‍.


പിന്നീടാണ് കണ്ടെത്തിയത്,
ഹൃദയ ഭാഗത്ത്‌
ആഴ്ന്നിറങ്ങിയ പല്ലിന്റെ പാട് .
രക്തമുറഞ്ഞു നീലിച്ചു തിണര്‍ത്ത് ..

സൂക്ഷ്മ പരിശോധനയില്‍ കിട്ടി.
വലതു കൈയിലെ നഖത്തിനടിയില്‍
നിന്നു പ്രണയത്തിന്റെ-
ഒരു മുടിനാരിഴ .
അതിലപ്പോഴും,
വിറങ്ങലിച്ചു നിന്നിരുന്നു
ഒരു തലോടലിന്റെ
അതിലോലമായ ആനന്ദ നിര്‍വൃതി .

No comments:

Post a Comment