Saturday, October 18, 2014

ഒന്നു മിണ്ടാതിരിയ്ക്കൂ / പി.എന്‍.ഗോപീകൃഷ്ണന്‍



ഒന്നു മിണ്ടാതിരിയ്ക്കൂ
നീ പറഞ്ഞു.
കൊടുങ്കാറ്റല്ല ശബ്ദിയ്ക്കുന്നത്.
അതിനെ നേരിടാന്‍ കഴിയാത്ത ചില്ലകളാണ്.
തീയ്യല്ല പൊട്ടിത്തെറിക്കുന്നത്
അതില്‍പ്പെട്ട കരിയിലകളാണ്.
മഴയല്ല ഒച്ച വയ്ക്കുന്നത്.
അതിലുരസുന്ന വായുവാണ്.
ഒന്നു മിണ്ടാതിരിയ്ക്കൂ
നീ പറഞ്ഞു.
വലിപ്പങ്ങളെല്ലാം
മൌനം കൊണ്ട് പണിഞ്ഞത്.
ഹിമാലയം.
തിമിംഗലം.
സൂക്ഷ്മതകളെല്ലാം
മൌനം കൊത്തിയെടുത്തത്.
പൂ വിരിയുന്നത്.
ഇല കൊഴിയുന്നത്.
ഒന്നു മിണ്ടാതിരിയ്ക്കൂ.
നീ ചോദിച്ചു
നിധി കണ്ടപ്പോള്‍
അലാവുദ്ദീന്‍ കലപില വച്ചോ?
പ്രേതത്തെക്കണ്ട ഹാം ലെറ്റ്
നിലവിളിച്ചോ?
രാജ്യം സ്വതന്ത്രമായ അന്ന്
ഗോളടിച്ച പെലെയെപ്പോലെ
ഗാന്ധി കരണം മറിഞ്ഞോ?
വാവിന്റന്ന് ബലിച്ചോറുണ്ണാന്‍
നിന്റച്ഛന്‍
കല്ലറ പിളര്‍ന്നോ?
ഒന്നു മിണ്ടാതിരിയ്ക്കൂ
വാക്കുകള്‍ക്കപ്പുറം കടന്ന കല്ലുകളാണ്
നക്ഷത്രങ്ങളായി തീര്‍ന്നത്.
ഒച്ചയുടെ മറുകര പറ്റിയ
ഈച്ചകളാണ്
മിന്നാ‍മിനുങ്ങുകളായ് തീര്‍ന്നത്.
ഒന്നു മിണ്ടാതിരിയ്ക്കൂ.
നീ പറഞ്ഞു.
പ്രണയമല്ല ശബ്ദിയ്ക്കുന്നത്.
അതിനെ അളക്കാന്‍ കഴിയാത്ത
വാക്കുകളാണ്.

No comments:

Post a Comment